ഒരു മുസ്ലിം തന്റെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നത് തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) പ്രഖ്യാപിച്ചു കൊണ്ടാണ്. മഹത്തായ തൽബിയത്തിന്റെ വചനങ്ങളിലൂടെ അല്ലാഹുവിന്റെ ഏകത്വത്തെ പ്രഖ്യാപിക്കുകയും അവനിൽ പങ്കുചേർക്കുന്നതിനെ (ശിർക്ക്) തള്ളിക്കളയുകയും ചെയ്യുന്നു. തുടർന്ന് നേർഗ്ഗത്തിന്റെ പാതയിലൂടെ لَبَّيْكَ اللَّهُمَّ لَبَّيْك എന്ന വചനങ്ങൾ ഉരുവിട്ടുകൊണ്ട് അവൻ പുരാതന ഭവനമായ കഅബയിലേക്ക് നീങ്ങുന്നു.
തൽബിയത്തിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്ന ഇഖ്‌ലാസിനെ (ആത്മാർത്ഥത) കുറിച്ചും, ഇബാദത്ത് അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഹാജി ബോധവാനാണ്. അനുഗ്രഹങ്ങളും മറ്റും നൽകുന്നതിൽ അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, ഈ വചനങ്ങൾ സത്യസന്ധമായി ചൊല്ലുന്ന ഒരാൾ അല്ലാഹുവിനോടല്ലാതെ പ്രാർത്ഥിക്കുകയില്ല, അവനോടല്ലാതെ സഹായം തേടുകയില്ല, അവനിലല്ലാതെ ഭരമേൽപ്പിക്കുകയില്ല . അവന്റെ ആരാധനകളും ബലികർമ്മങ്ങളും നേർച്ചകളും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കും.
തൗഹീദ് ഒരു മഹത്തായ മൂല്യവും ശക്തമായ അടിത്തറയുമാണ്. ഒരു അടിമ അല്ലാഹുവിലേക്ക് അടുക്കാനായി ചെയ്യുന്ന എല്ലാ ഇബാദത്തുകളും – ഹജ്ജും മറ്റുള്ളവയും – ഈ അടിത്തറയിലായിരിക്കണം കെട്ടിപ്പടുക്കേണ്ടത്. അതുകൊണ്ടാണ് അല്ലാഹു സൂറ: ഹജ്ജിൽ ഇപ്രകാരം പറഞ്ഞത്:
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ ﴿٢٨﴾ ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ ﴿٢٩﴾ ذَٰلِكَ وَمَن يُعَظِّمْ حُرُمَٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ ﴿٣٠﴾حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ ﴿٣١﴾
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും. അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖു൪ആന്‍ :22/27-31)
ഈ അനുഗൃഹീതമായ സന്ദർഭത്തിൽ അല്ലാഹു ശിർക്കിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും അതിൽ നിന്ന് അകന്നുനിൽക്കാൻ കൽപ്പിക്കുകയും ചെയ്തു. ശിർക്കിന്റെ വൃത്തികേടുകളെയും അതിന്റെ ദുരന്തപൂർണ്ണമായ അന്ത്യത്തെയും അവൻ വിവരിച്ചു. ശിർക്ക് ചെയ്യുന്നവന്റെ അവസ്ഥ, അവൻ ആകാശത്തുനിന്ന് വീഴുകയും പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടുപോകുകയും അല്ലെങ്കിൽ കാറ്റ് അവനെ ദൂരെയുള്ള അഗാധമായ ഒരിടത്തേക്ക് തെറിപ്പിക്കുകയും ചെയ്തതുപോലെയാണെന്ന് അല്ലാഹു വിശദീകരിച്ചു.
അതുകൊണ്ടുതന്നെ, ഇസ്‌ലാമിക സമൂഹമാായ നമുക്ക് അല്ലാഹു നൽകിയ അനുഗ്രഹം അതീവ മഹത്തരവും വളരെ വലുതുമാണ്. ശിർക്കിൽ നിന്നും മുക്തമായി, നിഷ്കളങ്കമായി തൗഹീദിലധിഷ്ഠിതമായ ഈ മഹത്തായ തൗഹീദിന്റെ പ്രഖ്യാപനം (തൽബിയത്ത്) നടത്താൻ അവൻ നമുക്ക് വഴികാണിക്കുകയും തൗഫീഖ് നൽകുകയും ചെയ്തു.
മക്കയിലെ മുശ്‌രിക്കുകൾ, തങ്ങളെ സൃഷ്ടിച്ചത് അല്ലാഹു മാത്രമാണെന്നും, അവനാണ് സർവ്വ വസ്തുക്കളുടെയും ഉടമസ്ഥനെന്നും, എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് അവൻ മാത്രമാണെന്നും അംഗീകരിക്കുന്നവരായിരുന്നു. എന്നിട്ടും അവർ അല്ലാഹുവിനോടൊപ്പം സമന്മാരെയും പങ്കുകാരെയും നിശ്ചയിച്ചുകൊണ്ട് അവരുടെ തൽബിയത്തിൽ ശബ്ദമുയർത്തിയിരുന്നു.
قال عبد الرحمن بن زيد بن أسلم رحمه الله: {وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ} ، الآية ، قال : ليس أحد يعبد مع الله غيره إلا وهو مؤمن بالله ، ويعرف أن الله ربه ، وأن الله خالقه ورازقه ، وهو يشرك به . ألا ترى كيف قال إبراهيم :{قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ ﴿٧٥﴾ أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ ﴿٧٦﴾ فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَٰلَمِينَ ﴿٧٧﴾} [الشعراء 75، 77 ]. قد عرف أنهم يعبدون رب العالمين مع ما يعبدون . قال : فليس أحد يشرك به إلا وهو مؤمن به . ألا ترى كيف كانت العرب تلبي تقول : ” لبيك اللهم لبيك ، لبيك لا شريك لك ، إلا شريكا هو لك ، تملكه وما ملك ” ؟ المشركون كانوا يقولون هذا .
അബ്ദുറഹ്മാൻ ബ്നു സെയ്ദ് ബ്നു അസ്‌ലം رحمه الله പറഞ്ഞു: {അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് }അല്ലാഹുവോടൊപ്പം മറ്റൊന്നിനെ ആരാധിക്കുന്ന ഏതൊരാളും അല്ലാഹുവിൽ വിശ്വസിക്കുന്നവനും, അല്ലാഹുവാണ് തന്റെ രക്ഷിതാവെന്നും സ്രഷ്ടാവെന്നും ഉപജീവനദാതാവെന്നും അറിയുന്നവനുമാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അവൻ അല്ലാഹുവിൽ പങ്കുചേർക്കുന്നത്. ഇബ്‌റാഹീം നബി عليه السلام പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ: {അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ (ഖു൪ആന്‍ :26/75-77)}
അവർ ആരാധിക്കുന്നവയോടൊപ്പം പ്രപഞ്ചനാഥനായ അല്ലാഹുവിനെയും അവർ ആരാധിക്കുന്നുണ്ടെന്ന് അദ്ദേഹം (ഇബ്രാഹീം നബി) മനസ്സിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടല്ലാതെ ആരും ശിർക്ക് ചെയ്യുന്നില്ല. അറബികൾ എങ്ങനെയാണ് തൽബിയത്ത് ചൊല്ലിയിരുന്നത് എന്ന് നിങ്ങൾ കണ്ടിട്ടില്ലേ? അവർ പറയുമായിരുന്നു: {അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല, ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു.} മുശ്‌രിക്കുകൾ ഇപ്രകാരമായിരുന്നു പറഞ്ഞിരുന്നത്. (ത്വബ്‌രി)
عَنِ ابْنِ عَبَّاسٍ، رضى الله عنهما قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ – قَالَ – فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم “ وَيْلَكُمْ قَدْ قَدْ ” . فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ . يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മുശ്‌രിക്കുകൾ (ഹജ്ജിനായി വന്നാൽ) ഇപ്രകാരം (തൽബിയത്ത്) പറയുമായിരുന്നു: ‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല’. അപ്പോൾ നബി ﷺ പറയും: നിങ്ങൾക്ക് നാശം, നിർത്തു നിർത്തു. അപ്പോൾ മുശ്‌രിക്കുകൾ (തുടർന്ന്) പറയും: ‘ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു. കഅബയെ ത്വവാഫ് ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്. (മുസ്ലിം:1185)
ഇതായിരുന്നു ശിർക്കിന്റെ വക്താക്കളുടെ തൽബിയത്തിലെ അവസ്ഥ. അവർ തൽബിയത്തിൽ അല്ലാഹുവോടൊപ്പം പങ്കുകാരെയും സമന്മാരെയും ഉൾപ്പെടുത്തിയിരുന്നു. ആ പങ്കുകാരുടെ ഉടമാവകാശം അല്ലാഹുവിന്റെ കൈകളിലാണെന്ന് അവർ നിശ്ചയിക്കുകയും ആ പങ്കുകാർക്ക് സ്വയം ഒന്നിനും അധികാരമില്ലെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇത് വ്യക്തമായ വഴികേടാണ്. ഈ വഴികേടിൽ നിന്ന് അല്ലാഹു ഇസ്‌ലാമിക സമൂഹത്തെ സംരക്ഷിക്കുകയും, ഈ പ്രകാശപൂരിതമായ വചനങ്ങളിലൂടെ തൗഹീദിന്റെ പ്രഖ്യാപനത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഇതിന് നാം അല്ലാഹുവിനെ സ്തുതിക്കുന്നു.
لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല. (ബുഖാരി: 1549)
إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ എന്ന വചനം, അല്ലാഹുവിന്റെ ഏകത്വത്തെ (തൗഹീദ്) സ്ഥിരീകരിക്കുന്നതിനും ആരാധനകൾ അവന് മാത്രം നിഷ്കളങ്കമായി സമർപ്പിക്കേണ്ടതിന്റെയും അനിവാര്യതയെ അറിയിക്കുന്ന മഹത്തായ നിരവധി തെളിവുകൾ ഉൾക്കൊള്ളുന്നു. വിനയത്തോടും വിധേയത്വത്തോടും കൂടി അവനിലേക്ക് തിരിയുക, അവനോടുള്ള ആഗ്രഹവും ഭയവും പുലർത്തുക, റുകൂഉം സുജൂദും ഭയവും പ്രതീക്ഷയും ഉൾപ്പെടെയുള്ള എല്ലാ ആരാധനകളും അവന് മാത്രം അർപ്പിക്കുക എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ തെളിവുകളെ അഞ്ച് പ്രധാന കാര്യങ്ങളായി സംഗ്രഹിക്കാം:
ഒന്നാമത്തെ തെളിവ്: എല്ലാ സ്തുതികളും അല്ലാഹുവിന് മാത്രമാണ്. അവൻ തന്റെ സത്തയിലും നാമങ്ങളിലും ഗുണവിശേഷങ്ങളിലും പ്രവൃത്തികളിലും സ്തുതിക്കപ്പെട്ടവനാണ്. അവന്റെ ഉന്നതമായ ഗുണവിശേഷങ്ങൾ കാരണമായും, സൃഷ്ടികൾക്ക് അവൻ നൽകിയ അളവറ്റ അനുഗ്രഹങ്ങൾ കാരണമായും അവൻ എല്ലാ സ്തുതിക്കും സ്നേഹത്തിനും പ്രകീർത്തനത്തിനും അർഹനാണ്.
അല്ലാഹു എല്ലാ നിലയ്ക്കും സ്തുതിക്കപ്പെട്ടവനാണ്; അവന്റെ നാമങ്ങളും ഗുണങ്ങളും പ്രവൃത്തികളും വിധികളും എല്ലാം സ്തുതിയാകുന്നു. സൃഷ്ടിപ്പും കൽപ്പനകളും നിലനിൽക്കുന്നതും ഉത്ഭവിച്ചതും വെളിപ്പെട്ടതും അവന്റെ സ്തുതിയിലൂടെയാണ്, അതിന്റെ അന്തിമ ലക്ഷ്യവും അവനെ സ്തുതിക്കലാണ്. സൃഷ്ടിപ്പിന്റെ തുടക്കത്തിലും ഒടുക്കത്തിലും, കൽപ്പനകളിലും നിയമങ്ങളിലും തന്നെത്തന്നെ സ്തുതിച്ചുകൊണ്ട് തന്റെ സ്തുതിയുടെ വ്യാപ്തിയെക്കുറിച്ച് അല്ലാഹു ഉണർത്തിയിട്ടുണ്ട്.
പ്രപഞ്ചങ്ങളുടെ രക്ഷിതാവായതിലും, ഏകദൈവമായിരിക്കുന്നതിലും, എന്നെന്നും ജീവനായിരിക്കുന്നതിലും അവൻ തന്നെത്തന്നെ സ്തുതിച്ചു. തനിക്ക് യോജിക്കാത്ത ഗുണങ്ങളിൽ നിന്നും (ഉദാ: സന്താനമുണ്ടാവുകയോ പങ്കുകാരനുണ്ടാവുകയോ ചെയ്യുക) താൻ മുക്തനാണെന്നതിലും അവൻ തന്നെത്തന്നെ സ്തുതിച്ചു. ഇതെല്ലാം അവൻ മാത്രമാണ് യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹൻ എന്നതിന്റെ വ്യക്തമായ തെളിവാണ്. അല്ലാഹു പറയുന്നു:
هُوَ ٱلْحَىُّ لَآ إِلَٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി. (ഖുർആൻ:40/65)
രണ്ടാമത്തെ തെളിവ്: എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അതുകൊണ്ടാണ് النِّعْمَةَ എന്ന പദത്തിൽ ‘അലിഫ് ലാം’ (ال) ചേർത്തത്. ഇതിലൂടെ സകല അനുഗ്രഹങ്ങളും അല്ലാഹുവിന്റേതാണെന്ന് അർത്ഥം ലഭിക്കുന്നു. അതായത്: “അല്ലാഹുവേ, എല്ലാ അനുഗ്രഹങ്ങളും നിന്റേതാണ്; അവ നൽകുന്നവനും ചൊരിയുന്നവനും അവകൊണ്ട് ഉപകാരം ചെയ്യുന്നവനും നീ മാത്രമാകുന്നു.”
وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. (ഖുർആൻ:16/53)
അല്ലാഹു തന്റെ അടിമകൾക്ക് നൽകുന്ന അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്തതാണ്; ഉദാരമായ ദാനങ്ങൾ, വിശാലമായ ഔദാര്യങ്ങൾ, അവന്റെ കാരുണ്യം, നന്മ, ലാളന എന്നിവ അതിൽ ഉൾപ്പെടുന്നു. നിസ്സഹായരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതും, ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ നീക്കുന്നതും, സഹായം തേടുന്നവരെ സഹായിക്കുന്നതും അവനാണ്.
ഇതിൽ ഏറ്റവും മഹത്തരമായ അനുഗ്രഹം, തന്റെ അടിമകളിൽ നിന്ന് അവൻ പ്രത്യേകം തെരഞ്ഞെടുത്തവർക്ക് സമാധാനത്തിന്റെ ഗേഹമായ സ്വർഗ്ഗത്തിലേക്ക് സന്മാർഗ്ഗം കാണിച്ചു കൊടുത്തതാണ്. അവൻ അവർക്ക് വേണ്ടി ഏറ്റവും നല്ല രീതിയിൽ പ്രതിരോധം തീർക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്രയേറെ ഔദാര്യങ്ങളും ഉപകാരങ്ങളും ചെയ്യുന്നവനായ അല്ലാഹുവിനോടൊപ്പം മറ്റൊരാളെ പങ്കുകാരനാക്കുന്നത് (ശിർക്ക്) അനുയോജ്യമാണോ?
وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ ۖ فَإِيَّٰىَ فَٱرْهَبُونِ ﴿٥١﴾ وَلَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ ﴿٥٢﴾ وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ ﴿٥٣﴾ ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ ﴿٥٤﴾لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ ﴿٥٥﴾ وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ ﴿٥٦﴾
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍. അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍ നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു. നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട് കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച് കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം. നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ഒരു ഓഹരി, അവര്‍ക്ക് തന്നെ ശരിയായ അറിവില്ലാത്ത ചിലതിന് (വ്യാജദൈവങ്ങള്‍ക്ക്) അവര്‍ നിശ്ചയിച്ച് വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖുർആൻ:16/51-56)
മൂന്നാമത്തെ തെളിവ്: എല്ലാ ആധിപത്യവും അല്ലാഹുവിന് മാത്രമാണ്. അവനല്ലാതെ മറ്റൊരു ഉടമസ്ഥനില്ല. പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളുടെയും ഉടമസ്ഥൻ അവൻ മാത്രമാണ്. യാതൊരു തടസ്സമോ എതിർപ്പോ ഇല്ലാതെ അവയിൽ നിയന്ത്രണം നടത്തുന്നതും അവനാണ്. അവന്റെ അപാരമായ ശക്തി, പ്രതാപം, കഴിവ് എന്നിവയുടെ പൂർണ്ണതയ്ക്കുള്ള തെളിവാണിത്.
അവന്റെ അറിവ് സർവ്വവ്യാപിയും, അവന്റെ ഉദ്ദേശം നടപ്പിലാകുന്നതും, അവന്റെ കഴിവ് എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതും, അവന്റെ അറിവ് വിശാലവുമാണ്. ഉന്നത ലോകങ്ങളുടെയും (ആകാശം, മലക്കുകളുടെ ലോകം തുടങ്ങിയവ) താഴ്ന്ന ലോകങ്ങളുടെയും (ഭൂമി, അതിലുള്ള ജീവജാലങ്ങൾ തുടങ്ങിയവ) പരമാധികാരവും അവനാണ്. ഇഹലോകത്തെയും പരലോകത്തെയും വിധികർത്താവും അവൻ തന്നെ. തന്റെ ആധിപത്യത്തിൽ താൻ ഉദ്ദേശിക്കുന്നത് പോലെ പ്രവർത്തിക്കുന്ന, കഴിവുള്ളവനും പ്രതാപിയുമായ, നീതിമാനും കാരുണ്യവാനും ജ്ഞാനിയുമായ രാജാധിരാജനാണ് അല്ലാഹു. അവന്റെ അധികാരത്തിൽ അവനോട് തർക്കിക്കാൻ ആരുമില്ല, അവനെ എതിർക്കാൻ ആർക്കും സാധ്യമല്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞതുപോലെ, ഇത് അവന്റെ ഏകത്വം (തൗഹീദ്) നിർബന്ധമാണെന്നതിലേക്കുള്ള വ്യക്തമായ തെളിവാണ്. അല്ലാഹു പറയുന്നു:
ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ
അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്? (ഖുർആൻ:39/6)
فَتَعَٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ
എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍. (ഖുർആൻ:23/116)
എന്നാൽ അല്ലാഹുവല്ലാത്ത മറ്റാരും തന്നെ, അവർക്ക് സ്വന്തമായി ഒരു ഉപകാരമോ ഉപദ്രവമോ വരുത്താൻ കഴിവുള്ളവരല്ല. അവർക്ക് സ്വന്തമായി ജീവിതമോ മരണമോ ഉയര്‍ത്തെഴുന്നേൽപ്പോ ഉടമപ്പെടുത്തുന്നില്ല. അങ്ങനെയുള്ളവർ മറ്റൊരാൾക്ക് വേണ്ടി ഇവയിലൊന്നെങ്കിലും നൽകാൻ കഴിവുള്ളവരാകുക എന്നത് ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത കാര്യമാണ്.
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
(നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുർആൻ:5/76)
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. (ഖുർആൻ:34/22)
നാലാമത്തെ തെളിവ്: ഈ തൽബിയത്ത്, ആധിപത്യം , അനുഗ്രഹം, സ്തുതി എന്നിവ അല്ലാഹുവിൽ ഒത്തുചേർന്നിരിക്കുന്നു എന്ന പ്രഖ്യാപനത്തെ ഉൾക്കൊള്ളുന്നു. ഇത് അല്ലാഹുവിനെ പുകഴ്ത്തുന്നതിന്റെ മറ്റൊരു രീതിയാണ്. അവന്റെ ഓരോ ഗുണഗണങ്ങളെയും പ്രത്യേകം പുകഴ്ത്തുന്നതിലുപരി, അവയെല്ലാം ഒത്തുചേരുമ്പോഴുണ്ടാകുന്ന പുകഴ്ത്തലാണിത്.
അല്ലാഹുവിന് രണ്ട് തരത്തിലുള്ള പുകഴ്ത്തലുകളുണ്ട്: ഒന്ന്, അവന്റെ ഓരോ ഗുണവിശേഷങ്ങളെയും പ്രത്യേകം പ്രകീർത്തിക്കുന്നത്. രണ്ട്, അവയെല്ലാം ഒത്തുചേരുന്നതിലൂടെയുണ്ടാകുന്ന പുകഴ്ത്തൽ. ഇത് ‘പൂർണ്ണതയിൽ മറ്റൊരു പൂർണ്ണത’ ചേരുന്നതുപോലെയാണ്. അല്ലാഹു തന്റെ ഗുണഗണങ്ങളിൽ ആധിപത്യത്തെയും സ്തുതിയെയും വേർതിരിച്ചു കാണിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും പരസ്പരം ചേരുന്നത് ഏറ്റവും മഹത്തായ പൂർണ്ണതയാണ്.
ആധിപത്യം (മുൽക്) എന്നത് ഒരു പൂർണ്ണതയാണ്, സ്തുതി (ഹംദ്) എന്നത് മറ്റൊരു പൂർണ്ണതയാണ്. എന്നാൽ ഇവ രണ്ടും ചേരുമ്പോൾ അത് അതിമഹത്തായ പൂർണ്ണതയാകുന്നു. കഴിവ് (ഖുദ്‌റത്ത്) ഉൾക്കൊള്ളുന്ന ‘ആധിപത്യവും’, ഉപകാരവും കരുണയും ഉൾക്കൊള്ളുന്ന ‘അനുഗ്രഹവും’, ഗാംഭീര്യവും സ്നേഹവും ഉൾക്കൊള്ളുന്ന ‘സ്തുതിയും’ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആ മഹത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. ഒരു അടിമ ഇത് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുമ്പോൾ അവന്റെ ഹൃദയം അല്ലാഹുവിലേക്ക് ആകൃഷ്ടമാവുകയും സ്നേഹപൂർവ്വം അവനിലേക്ക് തിരിയുകയും ചെയ്യുന്നു. ഇതാണ് ആരാധനയുടെ അന്തസ്സത്ത. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന വലിയൊരു അനുഗ്രഹമാണത്. [ഇബ്‌നുൽ ഖയ്യിം رحمه الله തന്റെ تهذيب السنن എന്ന ഗ്രന്ഥത്തിൽ നൽകിയ നിരീക്ഷണം]
അഞ്ചാമത്തെ തെളിവ്: തൽബിയത്തിൽ “നിനക്ക് പങ്കുകാരില്ല” എന്ന വചനം രണ്ടുതവണ ആവർത്തിച്ചു വരുന്നുണ്ട്. ആദ്യത്തേത് “നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തുിരിക്കുന്നു” എന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയതിന് തൊട്ടുപിന്നാലെയാണ്. രണ്ടാമത്തേത് “സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കാണ്” എന്ന് പറഞ്ഞതിന് ശേഷവും.
ആദ്യത്തെ പ്രഖ്യാപനം അർത്ഥമാക്കുന്നത്, അല്ലാഹുവിന്റെ ഈ വിളിക്ക് ഉത്തരം നൽകുന്നതിൽ അവന് പങ്കുകാരില്ല എന്നതാണ്. രണ്ടാമത്തേത്, സ്തുതിയിലും അനുഗ്രഹത്തിലും ആധിപത്യത്തിലും അവന് പങ്കുകാരില്ലെന്ന് ഉറപ്പിക്കുന്നു. സ്തുതിയും അനുഗ്രഹവും ആധിപത്യവും പൂർണ്ണമായും അല്ലാഹുവിന്റേതാണെന്നും അതിൽ യാതൊരു വിധത്തിലും അവന് പങ്കുകാരില്ലെന്നും ബോധ്യപ്പെട്ടാൽ, പിന്നെ വിനയവും സ്നേഹവും അനുസരണവും വിധേയത്വവും അവന് മാത്രമായി സമർപ്പിക്കേണ്ടതാണ്.
ഈ പ്രപഞ്ചത്തിൽ ഒരു ഈന്തപ്പഴക്കുരുവിന്റെ തൊലിയോളം പോലും ഉടമാവകാശമില്ലാത്തവരെ എങ്ങനെയാണ് അല്ലാഹുവോടൊപ്പം ആരാധനയിൽ പങ്കുചേർക്കുക? അവർക്ക് അധികാരത്തിൽ പങ്കില്ല, ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല, ഒന്നും നൽകാനോ തടയാനോ അവരുടെ കൈവശമില്ല. മുശ്‌രിക്കുകൾ പങ്കുചേർക്കുന്നതിൽ നിന്ന് അല്ലാഹു അത്യുന്നതനായിരിക്കുന്നു. സകല കാര്യങ്ങളും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. ശിർക്കിന്റെ നിരർത്ഥകതയിലേക്കും അത്തരക്കാർ ഏറ്റവും വലിയ ബുദ്ധിശൂന്യരും വഴികേടിലുമാണെന്നതിലേക്കും വിരൽ ചൂണ്ടുന്ന ഏറ്റവും വ്യക്തമായ തെളിവാണിത്.
തൗഹീദിന്റെ അനിവാര്യതയെയും അതിലെ നിഷ്കളങ്കതയെയും കുറിക്കുന്ന അതിമഹത്തായ അഞ്ച് തെളിവുകളും വ്യക്തമായ പ്രമാണങ്ങളുമാണ് ഇവ. തൽബിയത്തിലെ വചനങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്നുണ്ടെന്നും വളരെ വ്യക്തമായും സുതാര്യമായും അവ ഇതിലേക്ക് വഴിനടത്തുന്നുണ്ടെന്നും നാം കണ്ടു.
മഹാനായ സ്വഹാബി ജാബിർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ നബി ﷺ യുടെ ഹജ്ജിനെക്കുറിച്ച് വിവരിക്കുമ്പോൾ പറഞ്ഞു:
فَأَهَلَّ بِالتَّوْحِيدِ : لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ
അദ്ദേഹം (നബി ﷺ) തൗഹീദ് കൊണ്ട് ശബ്ദമുയർത്തി :അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല. (മുസ്‌ലിം 1218)
തൽബിയത്തിലെ വചനങ്ങൾ ഇഖ്‌ലാസിനെ (നിഷ്കളങ്കത) സ്ഥിരീകരിക്കുന്നതും ശിർക്കിനെ തള്ളിക്കളയുന്നതും അതിനായുള്ള വ്യക്തമായ തെളിവുകൾ സ്ഥാപിക്കുന്നതുമായതിനാലാണ് അദ്ദേഹം ഇതിനെ ‘തൗഹീദിന്റെ പ്രഖ്യാപനം’ എന്ന് വിശേഷിപ്പിച്ചത്. ഈ വചനങ്ങൾ അർത്ഥരഹിതമായ കേവല പദങ്ങളല്ല എന്നതിന് ഇതിൽ വലിയ തെളിവുണ്ട്. മറിച്ച്, ഇതിന് അതിമഹത്തായ അർത്ഥങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അത് മതത്തിന്റെ ആത്മാവും അടിസ്ഥാനവുമാണ്; അല്ലാഹുവിന്റെ ഏകത്വമാകുന്ന വലിയ മന്ദിരം പടുത്തുയർത്തിയിരിക്കുന്നത് ഈ അടിസ്ഥാനത്തിന്മേലാണ്.
അതുകൊണ്ടുതന്നെ, ഈ തൽബിയത്ത് ചൊല്ലുന്ന ഏതൊരാളുടെയും ബാധ്യത, അത് എന്തിനെയാണോ സൂചിപ്പിക്കുന്നത് ആ അർത്ഥം ഗ്രഹിക്കലാണ്. അതിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരികയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. എങ്കിൽ മാത്രമേ തന്റെ പ്രഖ്യാപനത്തിൽ അയാൾ സത്യസന്ധനാവുകയുള്ളൂ; അയാളുടെ വാക്കുകൾ അയാളുടെ ജീവിതയാഥാർത്ഥ്യത്തോട് യോജിക്കുകയുള്ളൂ.
(തൗഹീദിനെ) കാത്തുസൂക്ഷിക്കുന്നവനും, അതിന്റെ അവകാശങ്ങൾ പാലിക്കുന്നവനും, അതിനെ തകർക്കുന്ന കാര്യങ്ങളിൽ (നവാഖിദ്) നിന്നും അതിന് വിരുദ്ധമായ ശിർക്കിൽ (അല്ലാഹുവിൽ പങ്കുചേർക്കൽ) നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നവനുമായിരിക്കണം (അവൻ).”
തൗഹീദിനെ മുറുകെ പിടിക്കുന്നവനും, അതിന്റെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നവനും, അതിനെ തകർക്കുന്ന കാര്യങ്ങളിൽ നിന്നും അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ നിന്നും അതിലേക്ക് നയിക്കുന്ന സകല വഴികളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നവനുമായിരിക്കണം അവൻ. ശിർക്കിലോ അതിലേക്ക് നയിക്കുന്ന കാരണങ്ങളിലോ, അതിലേക്കുള്ള മാർഗ്ഗങ്ങളിലോ വഴികളിലോ വീണുപോകുന്നതിനെക്കുറിച്ച് അങ്ങേയറ്റം ജാഗ്രതയുള്ളവനായിരിക്കണം അവൻ. ശിർക്ക് ഏറ്റവും വലിയ പാപവും ഏറ്റവും വലിയ കുറ്റവുമാകുന്നു. ശിർക്കിലേക്ക് എത്തിക്കുന്ന സകല മാർഗ്ഗങ്ങളിൽ നിന്നും വഴികളിൽ നിന്നും അവൻ നമ്മെ കാത്തുരക്ഷിക്കട്ടെ. തൗഹീദും ഇഖ്‌ലാസും (നിഷ്കളങ്കത) നമുക്ക് അവൻ പ്രദാനം ചെയ്യട്ടെ. നിശ്ചയമായും അവൻ പ്രാർത്ഥന കേൾക്കുന്നവനും പ്രതീക്ഷ അർപ്പിക്കാൻ ഏറ്റവും അർഹനുമാണ്. അവൻ നമുക്ക് മതിയായവനും ഏറ്റവും നല്ല സംരക്ഷകനുമാകുന്നു.
www.kanzululoom.com