സൂറ : അൽബഖറ 26-27 ആയത്തുകളിലൂടെ …..
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന് പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല. (ഖു൪ആന്‍:2/26)
{ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച}അതായത്, ആ ഉദാഹരണം വഴി സത്യം സ്ഥിരപ്പെടുകയാണെങ്കിൽ, അത് എത്ര നിസ്സാരമായ ഉദാഹരണമാണെങ്കിൽ പോലും അത് വിവരിക്കുന്നതിൽ നിന്ന് ലജ്ജ അല്ലാഹുവിനെ തടയുകയില്ല. കാരണം ലക്ഷ്യമാണ് പ്രധാനം.
{അതൊരു കൊതുകോ}അതായത്: കൊതുകിനെ പോലുള്ള ഒരു ഉദാഹരണം. കൊതുക് ഏവർക്കും അറിയപ്പെടുന്ന ഒന്നാണ്; അങ്ങേയറ്റത്തെ നിസ്സാരതയെ ഉപമിക്കാനാണ് അതിനെ ഉദ്ധരിക്കാറുള്ളത്.
ഈ ആയത്ത് അവതരിക്കാനുണ്ടായ കാരണം പണ്ഡിതന്മാർ വിവരിക്കുന്നത് ഇപ്രകാരമാണ്: മുശ്രിക്കുകൾ ഒരു എതിർപ്പ് ഉന്നയിച്ചു – അല്ലാഹു സൂറ: ഹജ്ജിലെ ആയത്തിൽ ഈച്ചയെ ഉപമയാക്കിയത് എങ്ങനെയാണ്?
يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (ഖുർആൻ:22/73)
അവർ പറഞ്ഞു: തെളിവ് നിരത്തുന്ന ഒരു ഘട്ടത്തിൽ അല്ലാഹു ഈച്ചയെ പരാമർശിക്കുകയോ! അപ്പോൾ അല്ലാഹു വ്യക്തമാക്കി; സത്യം സ്ഥാപിക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല, അത് കൊതുകോ അതിന് മുകളിലുള്ളതോ ആയ ഉദാഹരണമാണെങ്കിൽ പോലും.
ഇവിടെ ‘മുകളിലുള്ളത്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിസ്സാരതയിൽ അതിനേക്കാൾ മീതെയുള്ളതാകാം. വലിപ്പത്തിൽ അതിനേക്കാൾ മീതെയുള്ളതാകാം. അതിനേക്കാൾ താഴെയുള്ളതും ആകാം.
സത്യവിശ്വാസികളാകട്ടെ, അല്ലാഹു ഉപമയായി വിവരിച്ച കാര്യങ്ങൾ തങ്ങളുടെ റബ്ബിൽ നിന്നുള്ള ‘ഹഖ്’ (സത്യം) ആണെന്ന് മനസ്സിലാക്കുന്നു. അവർ അതിൽ വിശ്വസിക്കുകയും, വ്യക്തമായ അനേകം ദൃഷ്ടാന്തങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.
എന്നാൽ സത്യനിഷേധികൾ പറയും: ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിച്ചത്? സത്യത്തിൽ നിന്ന് അവർ മുഖംതിരിച്ചു കളഞ്ഞതിനാൽ അത് അവർക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടില്ല, അല്ലാഹു പറഞ്ഞതുപോലെ:
إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ﴿١٣﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ ﴿١٤﴾
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന് പറയും; പൂര്വ്വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്. അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. (ഖുർആൻ:83/13-14)
അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന് പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു.
അധര്‍മ്മകാരികൾ (ഫാസിഖുകൾ) അല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല. അതായത് അല്ലാഹുവിന്റെ അനുസരണത്തിൽ നിന്ന് പുറത്തുപോയവരെ. ഇവിടെ ‘ഫിസ്ഖ്’ കൊണ്ട് ഉദ്ദേശിക്കുന്നത് പൂർണ്ണമായ പുറത്തുപോകൽ അഥവാ കുഫ്ര് (സത്യനിഷേധം) ആണ്. കാരണം ചിലപ്പോൾ ‘ഫിസ്ഖ്’ കൊണ്ട് കുഫ്ര് ഉദ്ദേശിക്കപ്പെടാം, മറ്റു ചിലപ്പോൾ അതിനേക്കാൾ താഴെയുള്ളതും ഉദ്ദേശിക്കപ്പെടാം. അല്ലാഹു പറഞ്ഞത് പോലെ:
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ
എന്നാല്‍ ധിക്കാരം (ഫിസ്ഖ്) കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. (ഖു൪ആന്‍:32/20)
ഈ ആയത്തിൽ ഫിസ്ഖ്’ കൊണ്ട് ഉദ്ദേശിക്കുന്നത് കുഫ്ര് ആണ്; അതുപോലെ തന്നെയാണ് ഇവിടെയും.
ഈ ആയത്തിൽ നിന്നുള്ള ഗുണപാഠങ്ങളിൽ പെട്ടതാണ്:
1. അല്ലാഹുവിന് ‘ഹയാഅ്’ (ലജ്ജ) എന്ന വിശേഷണം സ്ഥിരപ്പെടുത്തൽ; കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا …..
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:2/26)
ഈയൊരു ഘട്ടത്തിൽ അല്ലാഹുവിൽ നിന്ന് ‘ലജ്ജ’യെ നിഷേധിച്ചു (അവൻ ലജ്ജിക്കുകയില്ല എന്ന് പറഞ്ഞു) എന്നത്, ഇതിന് വിപരീതമായ സാഹചര്യങ്ങളിൽ അല്ലാഹുവിന് ‘ലജ്ജ’ എന്ന വിശേഷണം ഉണ്ടെന്നതിന് തെളിവാണ്. നബി ﷺ യുടെ സുന്നത്തിൽ ഇത് വ്യക്തമായി തന്നെ വന്നിട്ടുമുണ്ട്; നബി ﷺ പറഞ്ഞതുപോലെ:
إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا.
ഉന്നതനും പ്രതാപവാനുമായ നിങ്ങളുടെ രക്ഷിതാവ് ഔദാര്യമുള്ളവനും ലജ്ജയുള്ളവനുമാണ്. തന്റെ അടിമ തന്നിലേക്ക് ഉയ൪ത്തിയ കൈകളെ (ഒന്നും നല്‍കാതെ) ശൂന്യമായി മടക്കുന്നതിനെ തൊട്ട് ലജ്ജിക്കുന്നവനാകുന്നു. (അബൂദാവൂദ് :1488 – സ്വഹീഹ് അല്‍ബാനി)
എന്നാൽ അല്ലാഹുവിന് സ്ഥിരപ്പെട്ടിട്ടുള്ള ‘ലജ്ജ’ എന്നത് സൃഷ്ടികളുടെ ലജ്ജയെപ്പോലെയല്ല. കാരണം സൃഷ്ടിയുടെ ലജ്ജ എന്നത്, ഒരു മനുഷ്യനെ പെട്ടെന്ന് ബാധിക്കുന്നതും ചെറുക്കാൻ കഴിയാത്തതുമായ ഒന്നിന് മുന്നിൽ അനുഭവപ്പെടുന്ന തളർച്ചയാണ്; അപ്പോൾ അവൻ തളർന്നുപോകുന്നതായും, സംസാരിക്കാൻ കഴിയാത്തതായും, അല്ലെങ്കിൽ ലജ്ജ തോന്നുന്ന കാര്യം ചെയ്യാൻ കഴിയാത്തതായും കാണാം. അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഉണ്ടാകുന്നതെങ്കിൽ അത് (സൃഷ്ടിയെ സംബന്ധിച്ചിടത്തോളം) ഒരു ബലഹീനതയുടെയും പോരായ്മയുടെയും വിശേഷണമാണ്.
2.അല്ലാഹു ഉദാഹരണങ്ങൾ സമർപ്പിക്കുന്നു എന്നത്; കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും അനുഭവവേദ്യവുമായ കാര്യങ്ങളാണ് ഉദാഹരണങ്ങൾ; ചിന്തയിലൂടെ മനസ്സിലാക്കേണ്ട കാര്യങ്ങളിലേക്ക് തെളിവ് പിടിക്കാൻ അവ ഉപയോഗിക്കപ്പെടുന്നു. അല്ലാഹു പറയുന്നതിലേക്ക് നോക്കൂ:
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍. (ഖു൪ആന്‍:29/41)
ഈ വീടാകട്ടെ ചൂടിൽ നിന്നോ, തണുപ്പിൽ നിന്നോ, മഴയിൽ നിന്നോ, കാറ്റിൽ നിന്നോ അതിനെ സംരക്ഷിക്കുകയുമില്ല.
അല്ലാഹു പറയുന്നു:
وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ
അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നുന്നുപുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു. (ഖു൪ആന്‍ :13/14)
ഒരു മനുഷ്യൻ തടാകത്തിലേക്കോ പുഴയിലേക്കോ തന്റെ കൈകൾ നീട്ടുന്നു, വെള്ളം തന്റെ വായയിൽ എത്തണം എന്ന് ആഗ്രഹിച്ചുകൊണ്ട്! എന്നാൽ അത് സാധ്യമല്ലല്ലോ; വിഗ്രഹങ്ങളിലേക്ക് കൈകൾ നീട്ടുന്നവരുടെ അവസ്ഥയും പുഴയിലേക്ക് കൈനീട്ടി വെള്ളം വായയിൽ എത്താൻ ആഗ്രഹിക്കുന്നവനെപ്പോലെ തന്നെയാണ്. അതിനാൽ ഉദാഹരണങ്ങൾ എന്നത് ആശയം വ്യക്തമായി മനസ്സിലാക്കാനോ, അല്ലെങ്കിൽ അതിലെ യുക്തിയും ആ ഉപമയുടെ ഉദ്ദേശ്യവും വ്യക്തമാക്കിത്തരാനോ വേണ്ടി ആശയങ്ങളെ മനുഷ്യന് കൂടുതൽ ലളിതമായി അടുപ്പിച്ചു നൽകുന്നു എന്നതിൽ യാതൊരു സംശയവുമില്ല.
3.സൃഷ്ടികളിൽ വെച്ച് ഏറ്റവും നിസ്സാരമായ ഒന്നാണ് കൊതുക് എന്നത്; അല്ലാഹു പറയുന്നു:
مَّا بَعُوضَةً فَمَا فَوْقَهَا
അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ.
ഏറ്റവും നിസ്സാരമായ സൃഷ്ടികളിൽ ഒന്നായിരുന്നിട്ടുപോലും, അത് വൻമതിലുകൾ തീർത്ത ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നു; ചിലപ്പോൾ അത് നശിപ്പിച്ചു കളയുകയും ചെയ്യും: ഈ ചെറിയ, നിസ്സാരമായ കീടം മനുഷ്യന്റെ മേൽ അഴിച്ചുവിടപ്പെട്ടാൽ അത് അവനെ നശിപ്പിച്ചു കളഞ്ഞേക്കാം.
4.ബുദ്ധി കൊണ്ട് ചിന്തിച്ചു മനസ്സിലാക്കേണ്ട ആശയങ്ങൾ മനുഷ്യരുടെ മനസ്സുകളിൽ കൃത്യമായി ഉറയ്ക്കുന്നതിനായി, കാണാനും അനുഭവിക്കാനും കഴിയുന്ന ഉദാഹരണങ്ങളിലൂടെ അല്ലാഹു അവ തെളിയിച്ചു നൽകുന്നത് തന്റെ അടിയാന്മാരോടുള്ള കാരുണ്യത്തിന്റെ ഭാഗമാണ്.
5.ഖിയാസ് ഒരു ശറഇയ്യായ പ്രമാണമാണ് എന്നത്; കാരണം ഖുർആനിൽ അല്ലാഹു നൽകിയിട്ടുള്ള ഓരോ ഉദാഹരണവും ഖിയാസ് ഒരു പ്രമാണമായി സ്ഥിരപ്പെടുന്നതിനുള്ള തെളിവാണ്.
6.ഈമാനിന്റെ മഹത്വം; കൂടാതെ, അല്ലാഹു അവതരിപ്പിച്ച കാര്യങ്ങളെ ഒരു സത്യവിശ്വാസിക്ക് തന്റെ ബുദ്ധി കൊണ്ട് എതിർക്കുക സാധ്യമല്ല എന്നത്. അല്ലാഹു പറയുന്നു:
فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ
എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്.
അവർ എതിർക്കുകയോ, ‘എന്തുകൊണ്ട്?’, ‘എങ്ങനെ?’ എന്ന് ചോദിക്കുകയോ ചെയ്യുകയില്ല; പകരം അവർ പറയും: ‘ഞങ്ങൾ കേൾക്കുകയും, അനുസരിക്കുകയും, സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ കാരണം, അല്ലാഹു അവൻ നിശ്ചയിച്ച നിയമങ്ങളിലും നിർണ്ണയിച്ച വിധികളിലും അത്യഗാധമായ യുക്തിയുള്ളവനാണ് എന്ന് അവർ വിശ്വസിക്കുന്നു.
7.പ്രത്യേകമായ റുബൂബിയ്യത്ത് അല്ലാഹുവിന് സ്ഥിരപ്പെടുത്തൽ; അല്ലാഹുവിന്റെ ഈ പ്രസ്താവന കാരണം:مِن رَّبِّهِمْ (അവരുടെ റബ്ബിൽ നിന്ന്).
അറിയുക: അല്ലാഹുവിന്റെ الربوبية (റുബൂബിയ്യത്ത്) രണ്ട് വിഭാഗങ്ങളായി തിരിയുന്നു: പൊതുവായത് (عامة), പ്രത്യേകമായത് (ഖാസ്വഃخاصة.
പൊതുവായ റുബൂബിയ്യത്ത് എന്നാൽ എല്ലാ സൃഷ്ടികളെയും ഉൾക്കൊള്ളുന്നതാണ്; അത് അടിയാന്മാരിൽ അല്ലാഹുവിന്റെ പൂർണ്ണമായ നിയന്ത്രണത്തെയും ആധിപത്യത്തെയും വ്യക്തമാക്കുന്നു. എന്നാൽ പ്രത്യേകമായ റുബൂബിയ്യത്ത് എന്നത് അത് ആരിലേക്കാണോ ചേർത്തുപറഞ്ഞിട്ടുള്ളത് (ഇവിടെ സത്യവിശ്വാസികളിലേക്ക്) അവർക്ക് മാത്രം പ്രത്യേകമുള്ളതാണ്; അത് പ്രത്യേകമായ സംരക്ഷണത്തെയും പരിചരണത്തെയുമാണ് സൂചിപ്പിക്കുന്നത്.
ഇവ രണ്ടും അല്ലാഹുവിന്റെ ഈ പ്രസ്താവനയിൽ ഒന്നിച്ചു വന്നിട്ടുണ്ട്:
قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَٰرُونَ ﴿١٢٢﴾
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍. (ഖുർആൻ:7/121-122)
ഇതിൽ ആദ്യത്തേത് പൊതുവായ റുബൂബിയ്യത്തും (റബ്ബുൽ ആലമീൻ), രണ്ടാമത്തേത് മൂസായ്ക്കും ഹാറൂനും മാത്രമുള്ള പ്രത്യേകമായ റുബൂബിയ്യത്തുമാണ് (റബ്ബി മൂസാ വ ഹാറൂൻ). ഇതേപോലെ العبودية (ഉബൂദിയ്യത്ത്, അടിമത്തം) എന്നതും വിഭജിക്കപ്പെടുന്നു; അല്ലാഹു പറഞ്ഞതുപോലെ:
إِن كُلُّ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَٰنِ عَبْدًا
ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു അടിമ എന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന് മാത്രമായിരിക്കും. (ഖുർആൻ:19/93-95)
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا
തന്റെ അടിമയുടെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം(ക്വുര്‍ആന്‍) അവതരിപ്പിച്ചവന് അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനുവേണ്ടിയത്രെ അത്. (ഖു൪ആന്‍: 25/1)
ഇതിൽ ആദ്യത്തേത് പൊതുവായ ഉബൂദിയ്യത്തും, രണ്ടാമത്തേത് പ്രത്യേകമായ ഉബൂദിയ്യത്തുമാണ്.
പൊതുവായ ഉബൂദിയ്യത്തും പ്രത്യേകമായ ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ: പൊതുവായത് അല്ലാഹുവിന്റെ പ്രപഞ്ച നിയമങ്ങൾക്ക് കീഴ്പ്പെടലാണ്; എന്നാൽ പ്രത്യേകമായത് അവന്റെ ശറഇയ്യായ നിയമങ്ങൾക്ക് കീഴ്പ്പെടലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, സത്യനിഷേധി പൊതുവായ ഉബൂദിയ്യത്ത് അനുസരിച്ച് അല്ലാഹുവിന്റെ അടിമയാണ്; എന്നാൽ സത്യവിശ്വാസി പൊതുവായതും പ്രത്യേകമായതുമായ ഉബൂദിയ്യത്ത് അനുസരിച്ച് അല്ലാഹുവിന്റെ അടിമയാകുന്നു.
8.അല്ലാഹുവിന്റെ വിധികൾക്കും അവന്റെ യുക്തിക്കും എതിരുനിൽക്കുക എന്നത് സത്യനിഷേധികളുടെ സ്ഥിരമായ ശൈലിയാണ്; അല്ലാഹു പറയുന്നു:
وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا
സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക.
ശരീഅത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെപ്പറ്റിയെങ്കിലും എതിർപ്പ് ഉന്നയിക്കുന്ന ഏതൊരാളിലും സത്യനിഷേധികളോടുള്ള സദൃശ്യത ഉണ്ട്. ഉദാഹരണത്തിന് ഒരാൾ ഇങ്ങനെ ചോദിക്കുകയാണെങ്കിൽ: ‘ഒട്ടകത്തിന്റെ ഇറച്ചി തിന്നാൽ എന്തുകൊണ്ട് വുളൂഇ് മുറിയുന്നു? എന്നാൽ പന്നിയുടെ ഇറച്ചി (അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ) കഴിക്കാൻ അനുവദിക്കപ്പെട്ടാൽ പോലും, പന്നി അശുദ്ധവും നജസുമായിരുന്നിട്ടും എന്തുകൊണ്ട് വുളൂഇ് മുറിയുന്നില്ല?’
അതിനുള്ള മറുപടി ഇതാണ്: ഇത് അല്ലാഹുവിന്റെ വിധിക്കെതിരെയുള്ള എതിർപ്പാണ്; അത് ഈമാനിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. കാരണം പൂർണ്ണമായ ഈമാനിന്റെ അനിവാര്യമായ ലക്ഷണം അല്ലാഹുവിന്റെ വിധിക്ക് പൂർണ്ണമായി കീഴടങ്ങുക എന്നതാണ്. എന്നാൽ ഒരാൾ കാര്യം മനസ്സിലാക്കാനും, അതിലെ യുക്തി തിരിച്ചറിയാനും വേണ്ടി മാത്രമാണ് അങ്ങനെ ചോദിക്കുന്നതെങ്കിൽ അതിൽ തെറ്റില്ല.
9. كَثِيرًا (ധാരാളം) എന്ന വാക്ക് ‘ഭൂരിഭാഗം’ എന്നതിനെ കുറിക്കുന്നില്ല എന്നത്; അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്:
يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا
അങ്ങനെ ആ ഉപമ നിമിത്തം كَثِيرًا ആളുകളെ അവന് പിഴവിലാക്കുന്നു. كَثِيرًا പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു.
ഈ ആയത്തിന്റെ ബാഹ്യാർത്ഥം മാത്രമാണ് എടുക്കുന്നതെങ്കിൽ വഴിപിഴച്ചവരും നേർവഴിയിലായവരും തുല്യരാണെന്ന് വരും; എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. കാരണം ആദം സന്തതികളിൽ ആയിരത്തിൽ 999 പേരും വഴിപിഴച്ചവരാണ്; ആയിരത്തിൽ ഒരാൾ മാത്രമാണ് നേർവഴിയിലുള്ളവൻ. അതുകൊണ്ട് كَثِيرًا (ധാരാളം) എന്ന വാക്കിന്റെ അർത്ഥം ‘ഭൂരിപക്ഷം’ എന്നല്ല. ‘ധാരാളം’ എന്നാണ്.
10.വഴിപിഴച്ച ഒരാൾ വഴിപിഴക്കാനിടയായത് കേവലം അല്ലാഹുവിന്റെ ഉദ്ദേശ്യം (മശീഅത്ത്) കൊണ്ട് മാത്രം സംഭവിച്ച ഒന്നല്ല; മറിച്ച്, അല്ലാഹു ആ അടിയാനെ വഴിപിഴപ്പിക്കുന്നതിലേക്ക് നയിച്ച വ്യക്തമായ കാരണം അവന്റെ ഭാഗത്ത് നിലനിന്നിരുന്നതുകൊണ്ടാണ്; അല്ലാഹു പറയുന്നു:
وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല.
ഇത് അല്ലാഹുവിന്റെ ഈ വചനം പോലെ തന്നെയാണ്:
فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:61/5)
11.അടിമ തന്റെ പ്രവർത്തികളിൽ സ്വതന്ത്രനാണ് എന്നും, അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് യാതൊരു ബന്ധവുമില്ല എന്നും വാദിച്ച ഖദരിയ്യകൾക്കുള്ള മറുപടി. അല്ലാഹു പറയുന്നു:
وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല.
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹുവിന്റെഉത്തരവ് അവന് ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍:2/27)
{അല്ലാഹുവിന്റെഉത്തരവ് അവന് ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും} അതായത്, അവരും അല്ലാഹുവും തമ്മിലുള്ള കരാർ; അത് അവനിലും അവന്റെ റസൂലുകളിലും വിശ്വസിക്കുക എന്നതാണ്. കാരണം, ഈ കരാർ ഓരോ മനുഷ്യനിൽ നിന്നും വാങ്ങപ്പെട്ടിട്ടുള്ളതാണ്. തെളിവുകളുമായി ഒരു റസൂൽ വന്നാൽ, അദ്ദേഹത്തിൽ വിശ്വസിക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. എന്നാൽ ഇക്കൂട്ടർ അല്ലാഹുവിന്റെ കരാർ ലംഘിച്ചു; അവനിലും അവന്റെ റസൂലുകളിലും അവർ വിശ്വസിച്ചതുമില്ല. ‘നഖ്ദ്’ (نقض – ലംഘിക്കുക) എന്നാൽ ഒരു കാര്യം ദൃഢമാക്കിയതിന് ശേഷം അതിനെ അഴിച്ചുമാറ്റുക എന്നാണ്. അല്ലാഹു ഈ കരാറിനെപ്പറ്റി പറയുന്നു:
وَلَقَدْ أَخَذَ ٱللَّهُ مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്റെ ദൂതന്മാരില് വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്മകള് നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര് അവിശ്വസിച്ചുവോ അവന് നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു. (ഖു൪ആന്‍:5/12)
{അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും} അതായത്, കുടുംബബന്ധങ്ങൾ ചേർക്കൽ, റസൂലുകളെ സഹായിക്കൽ, സത്യത്തെ സഹായിക്കൽ, സത്യത്തിന് വേണ്ടി നിലകൊള്ളൽ തുടങ്ങി ബന്ധിപ്പിക്കാൻ അല്ലാഹു കൽപ്പിച്ച മുഴുവൻ കാര്യങ്ങളെയും അവർ മുറിച്ചുകളയുന്നു.
{ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും}അതായത്, അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു; പാപങ്ങൾ പോലെയുള്ള ആത്മീയ കുഴപ്പങ്ങളും, വീടുകൾ തകർക്കൽ, ആളുകളെ കൊല്ലൽ പോലെയുള്ള ഭൗതികമായ കുഴപ്പങ്ങളും.
{അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍}الخاسر (നഷ്ടം സംഭവിച്ചവൻ) എന്നാൽ ലാഭം നഷ്ടപ്പെട്ടവനാണ്; അതിനുള്ള കാരണം എന്തെന്നാൽ, അല്ലാഹുവിന്റെ കരാർ ദൃഢമാക്കിയ ശേഷം അത് ലംഘിക്കാത്തവരും അല്ലാഹു ബന്ധിപ്പിക്കാൻ കൽപ്പിച്ച കാര്യങ്ങളെ മുറിച്ചു മാറ്റാത്തവരുമായ ആളുകൾ നേടിയെടുത്ത ആ ലാഭം ഇക്കൂട്ടർക്ക് നഷ്ടമായിപ്പോയി എന്നതാണ്.
ഈ ആയത്തിൽ നിന്നുള്ള ഗുണപാഠങ്ങളിൽ പെട്ടതാണ്:
1.അല്ലാഹുവിന്റെ കരാർ ലംഘിക്കൽ ഫിസ്ഖ് (അധര്‍മ്മം) ആകുന്നു; അല്ലാഹു പറയുന്നു:
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِ
അല്ലാഹുവിന്റെഉത്തരവ് അവന് ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും
അതിനാൽ ഏതൊരാളും ഒരു ബാധ്യതയിൽ വീഴ്ച വരുത്തുകയോ ഒരു നിഷിദ്ധമായ കാര്യം ചെയ്യുകയോ ചെയ്യുന്നത് നിങ്ങൾ കാണുമ്പോഴെല്ലാം, അത് കരാർ ഉറപ്പുവരുത്തിയതിന് ശേഷമുള്ള ലംഘനമാണ്.
2.അല്ലാഹുവിന്റെ കരാർ ദൃഢമാക്കിയതിന് ശേഷം അത് ലംഘിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പ്; കാരണം അതാണ് ഫിസ്ഖിന് (അധര്മ്മത്തിന്) കാരണമായിത്തീരുന്നത്.
3.അല്ലാഹു ചേർക്കാൻ കൽപ്പിച്ച ബന്ധങ്ങൾ മുറിച്ചുകളയുന്നതിനെതിരെയുള്ള മുന്നറിയിപ്പ്. അതായത് അടുത്ത ബന്ധുക്കളെയും മറ്റുള്ളവരെയും (ബന്ധം പുലർത്തേണ്ടതുണ്ട്); കാരണം അല്ലാഹു അത് ആക്ഷേപിച്ചുകൊണ്ട് പരാമർശിച്ചിരിക്കുന്നു. ബന്ധം മുറിക്കൽ വലിയ പാപങ്ങളിൽ പെട്ടതാണ്; നബി ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ
കുടുംബ ബന്ധം വിഛെദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.(ബുഖാരി, മുസ്ലിം)
4.പാപങ്ങളും ധിക്കാരങ്ങളും ഭൂമിയിൽ കുഴപ്പത്തിന് കാരണമാണ്; അല്ലാഹു പറഞ്ഞതുപോലെ:
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം. (ഖു൪ആന്‍:30/41)
അതുകൊണ്ടാണ്, മഴ തടസ്സപ്പെടുകയും ഭൂമി വരണ്ടുണങ്ങുകയും ചെയ്യുമ്പോൾ, ആളുകൾ തങ്ങളുടെ റബ്ബിലേക്ക് മടങ്ങുകയും ഇസ്തിസ്ഖാഅ് (മഴ തേടിയുള്ള) നമസ്കാരം നിർവഹിക്കുകയും സർവ്വശക്തനായ അവനോട് താഴ്മയോടെ പ്രാർത്ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്താൽ, അവൻ അവർക്ക് മഴ നൽകി അനുഗ്രഹിക്കുന്നത്. നൂഹ് നബി (അ) തന്റെ ജനതയോട് പറഞ്ഞിട്ടുണ്ട്:
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനാകുന്നു. അവന് നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന് പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍:71/10-12)
എന്നാൽ ആരെങ്കിലും ചോദിച്ചാൽ: ‘ഭൂമിയിൽ അല്ലാഹുവിന്റെ കൽപ്പനകൾ നടപ്പിലാക്കുന്നവരും അടിമകളുടെ അവകാശങ്ങൾ നിറവേറ്റി കൊടുക്കുന്നവരുമായ നല്ല മനുഷ്യർ ഇല്ലെന്നാണോ? എന്നിട്ടും ഭൂമിയിൽ നാം കുഴപ്പങ്ങൾ കാണുന്നുവല്ലോ?’
മറുപടി ഇതാണ്: ഈ സംശയം ഉന്നയിച്ചത് വിശ്വാസികളുടെ മാതാവായ സൈനബ് (റ) നബി ﷺ യോടാണ്; അന്ന് നബി ﷺ പറഞ്ഞു:
ويل للعرب من شر قد اقترب؛ قالت: أنهلك وفينا الصالحون؟! قال صلى الله عليه وسلم:نعم، إذا كثر الخبث
‘അടുത്തെത്തിക്കഴിഞ്ഞ തിന്മ നിമിത്തം അറബികൾക്ക് നാശം!’ അപ്പോൾ അവർ ചോദിച്ചു: ‘ഞങ്ങളുടെ കൂട്ടത്തിൽ സ്വാലിഹീങ്ങൾ ഉണ്ടായിരിക്കെ ഞങ്ങൾ നശിച്ചുപോകുമോ? അപ്പോൾ നബി ﷺ പറഞ്ഞു: ‘അതെ, മ്ലേഛത (തിൻമ) വർദ്ധിച്ചാൽ’
കൂടാതെ നബി ﷺ യുടെ ‘മ്ലേഛത വർദ്ധിച്ചാൽ’ എന്ന വാക്കിന് രണ്ട് അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു:
ഒന്നാമത്തേത്: സമൂഹത്തിലെ കർമ്മരംഗത്തുള്ളവരിൽ മ്ലേഛത വർദ്ധിക്കുക എന്നതാണ്; അതായത് പൊതുജനങ്ങൾ പൊതുവെ മ്ലേഛത ചെയ്യുന്നവരായി മാറുന്ന അവസ്ഥ.
രണ്ടാമത്തേത്: ചെറിയൊരു വിഭാഗത്തിൽ നിന്നാണെങ്കിലും വിവിധ തരത്തിലുള്ള മ്ലേഛത അധികരിച്ചു വരിക എന്നത്, എന്നാൽ സൽവൃത്തരായ വിഭാഗം അത് തടയാൻ തയ്യാറാകുന്നില്ല. ഉദാഹരണത്തിന്, ഒരു ഭൂമിയിൽ സത്യനിഷേധികൾ വർദ്ധിച്ചാൽ അത് ദോഷത്തിനും പരീക്ഷണത്തിനും കാരണമാകും; കാരണം സത്യനിഷേധികൾ അശുദ്ധരാണ്, അതിനാൽ അവരുടെ വർദ്ധനവ് മ്ലേഛതയുടെ വർദ്ധനവാണ്. അതുപോലെ പാപകൃത്യങ്ങൾ വർദ്ധിച്ചാലും അത് ദോഷത്തിനും പരീക്ഷണത്തിനും കാരണമാകും; കാരണം മ്ലേഛത തിന്മയാണ്.
5.അല്ലാഹു ഉദാഹരണങ്ങൾ പറഞ്ഞതിൽ ആക്ഷേപം ഉന്നയിക്കുകയും, അവന്റെ കരാര്‍ ലംഘിക്കുകയും, അല്ലാഹു ചേർക്കാൻ കൽപ്പിച്ചത് മുറിച്ചുകളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്തവരാരോ അവരാണ് യഥാർത്ഥത്തിൽ നഷ്ടക്കാക്കാർ; തങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നമെന്ന് അവർ വിചാരിച്ചുവെങ്കിൽ പോലും.
അവലംബം: كتاب تفسير العثيمين
www.kanzululoom.com