ഒരാൾക്ക് താൻ ചെയ്യുന്ന ജോലി ഭംഗിയായി പൂർത്തിയാക്കാനും, തന്റെ തെറ്റുകൾ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനും, ജനങ്ങൾക്ക് മുന്നിൽ തന്റെ ഇമേജ് നന്നാക്കി നിർത്താനും സാധിച്ചേക്കാം. എന്നാൽ അല്ലാഹുവിന് മാത്രം ഉത്തരമറിയാവുന്ന ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്: ‘ഈ പ്രവർത്തനം ആർക്കു വേണ്ടിയായിരുന്നു?’. ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നിക്കുന്ന രണ്ട് കർമ്മങ്ങൾ തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നത് അതിനായി ചെലവഴിച്ച അധ്വാനത്തിന്റെ വലിപ്പമോ നേട്ടങ്ങളുടെ എണ്ണമോ അല്ല; മറിച്ച് ഹൃദയത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ആ രഹസ്യമാണ്. അതുകൊണ്ടാണ് ഇഖ്ലാസ് (നിഷ്കളങ്കത) ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരമായതും, നിരന്തരമായ പരിശ്രമം ആവശ്യമുള്ളതുമായി മാറുന്നത്. കാരണം, മനുഷ്യർക്ക് കാണാനോ ബാഹ്യമോടിയാൽ അളക്കാനോ കഴിയുന്ന ഒന്നല്ല അത്.
അതുകൊണ്ടുതന്നെ, ഖുർആനും സുന്നത്തും കർമ്മങ്ങളുടെ എണ്ണക്കൂടുതലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചില്ല; മറിച്ച് ആ കർമ്മങ്ങളുടെ ഉറവിടമായ ഉദ്ദേശ്യത്തിന്റെ (നിയ്യത്തിന്റെ) നന്മയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അല്ലാഹു പറഞ്ഞു:
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് (തികഞ്ഞ ആത്മാർത്ഥതയോടെ) അവനെ ആരാധിക്കുവാൻ മാത്രമാണ് അവരോട് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. (ഖു൪ആന്‍:98/5)
കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനമായി നബി ﷺ പ്രഖ്യാപിച്ചത് ഇപ്രകാരമാണ്:
إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى،
നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. (ബുഖാരി: 1 – മുസ്ലിം: 1907)
ഇഖ്ലാസ് (നിഷ്കളങ്കത) ഈയൊരു പദവിയിലുള്ളതാണെങ്കിൽ, ഏതൊരു വിശ്വാസിയും ചിന്തിക്കേണ്ട പ്രധാന ചോദ്യം ഇതാണ്: തൻ്റെ ഹൃദയത്തെ ഇഖ്ലാസിനായി എങ്ങനെ പാകപ്പെടുത്തിയെടുക്കാം? അതിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?
ഈ കാരണങ്ങളിൽ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ അറിവാണ്. ഹൃദയത്തിൽ അവനോടുള്ള ബഹുമാനവും സ്നേഹവും ഭയവും പ്രതീക്ഷയും നിറയ്ക്കുന്ന തരം അറിവ്. തന്റെ റബ്ബിനെ അർഹിക്കുന്ന രീതിയിൽ മനസ്സിലാക്കിയ ഒരു വ്യക്തി, തന്റെ മേലുള്ള സൃഷ്ടികളുടെ നോട്ടത്തെ നിസ്സാരമായി കാണുകയും സൃഷ്ടാവായ അല്ലാഹുവിന്റെ നോട്ടത്തിന് ഹൃദയത്തിൽ വലിയ സ്ഥാനം നൽകുകയും ചെയ്യും.
അല്ലാഹുവിന്റെ നാമങ്ങളെക്കുറിച്ചും വിശേഷണങ്ങളെക്കുറിച്ചും ഒരാളുടെ അറിവ് വർദ്ധിക്കുന്തോറും അവന്റെ ഇഖ്ലാസും (നിഷ്കളങ്കതയും) വർദ്ധിക്കുന്നു. കാരണം അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനും ഹൃദയങ്ങളിലെ രഹസ്യങ്ങൾ അറിയുന്നവനുമാണെന്ന് അവൻ തിരിച്ചറിയുന്നു; ബാഹ്യമോടികൾ കൊണ്ടോ വാക്കുകൾ കൊണ്ടോ വഞ്ചിക്കാൻ കഴിയാത്തവനാണ് അവൻ. അതുകൊണ്ടാണ് ഇബ്നു തൈമിയ പറഞ്ഞത്:
الإخلاص هو أن يقصد العبد بعمله وجه الله وحده.
ഒരു അടിമ തന്റെ കർമ്മം കൊണ്ട് അല്ലാഹുവിന്റെ വജ്ഹ് മാത്രം ലക്ഷ്യം വെക്കുന്നതാണ് ഇഖ്ലാസ്.
ഈയൊരു അറിവ്, മനുഷ്യരുടെ ശ്രദ്ധയെക്കാൾ അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയക്കാനും അവരുടെ പ്രീതിയെക്കാൾ അവന്റെ പ്രീതി തേടാനും ഹൃദയത്തെ പ്രാപ്തമാക്കുന്നു.
ഇഖ്ലാസ് (നിഷ്കളങ്കത) നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് പരലോകത്തെക്കുറിച്ചുള്ള ഓർമ്മ. പരലോകനാളിൽ ജനങ്ങൾക്കൊന്നുംതന്നെ തനിക്ക് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്നും, അല്ലാഹു മാത്രമാണ് കർമ്മങ്ങൾ സ്വീകരിക്കുകയും തള്ളുകയും ചെയ്യുന്നത് എന്നുമുള്ള ഉറച്ച ബോധം ഹൃദയത്തിലുണ്ടായാൽ, അവന്റെ ശ്രദ്ധ മുഴുവൻ അല്ലാഹുവിന്റെ പ്രീതി തേടുന്നതിലേക്ക് മാത്രമായി മാറും. അല്ലാഹു പറഞ്ഞു:
مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ
വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. (ഖു൪ആന്‍:42/20)
അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന ഓർമ്മ ഒരടിയാന്റെ മനസ്സിൽ എപ്പോഴൊക്കെ ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം ജനങ്ങളുടെ പ്രശംസകൾ അവന് നിസ്സാരമായി തോന്നും; അവരുടെ വാക്കുകളിലുള്ള അവന്റെ താല്പര്യം ഇല്ലാതാവുകയും ചെയ്യും. കൂടാതെ, ഓരോ കർമ്മത്തിന് മുമ്പും അവൻ സ്വയം ചോദിക്കാൻ തുടങ്ങും: ‘ഈ പ്രവർത്തിയിലൂടെ ഞാൻ എന്താണ് ഉദ്ദേശിക്കുന്നത്? ഇതിലൂടെ ഞാൻ ആരുടെ പ്രീതിയാണ് ആഗ്രഹിക്കുന്നത്?’
മറ്റൊരു സുപ്രധാന കാരണമാണ് ധാരാളമായി പ്രാർത്ഥിക്കുക എന്നത്. കാരണം ഇഖ്ലാസ് (നിഷ്കളങ്കത) എന്നത് അല്ലാഹു തൻ്റെ അടിയാന്മാർക്ക് നൽകുന്ന ഒരു അനുഗ്രഹമാണ്; മറിച്ച് മനുഷ്യൻ സ്വന്തമായി നേടിയെടുക്കുന്ന ഒരു കഴിവ് മാത്രമല്ല അത്. സലഫുകൾ തങ്ങളുടെ മനസ്സിലെ ഉദ്ദേശ്യങ്ങൾ മാറിമറിയുന്നതിനെ ഭയപ്പെട്ടിരുന്നു; അതിനാൽ അവർ അല്ലാഹുവോട് ഇഖ്ലാസിനും അതിൽ ഉറച്ചുനിൽക്കുന്നതിനുമായി ധാരാളമായി പ്രാർത്ഥിച്ചിരുന്നു. അവരിൽ ചിലരുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു:
اللهم اجعل عملي كله صالحًا، واجعله لوجهك خالصًا، ولا تجعل لأحد فيه شيئًا
അല്ലാഹുവേ, എന്റെ പ്രവർത്തനങ്ങളെല്ലാം നീ നല്ലതാക്കണേ, അവ നിന്റെ വജ്ഹിന് വേണ്ടി മാത്രമുള്ള നിഷ്കളങ്കമായ ഒന്നാക്കണേ, അതിൽ മറ്റാർക്കും ഒരു പങ്കും നീ വരുത്തരുതേ.
നബി ﷺ ഇപ്രകാരം അരുളിയിരിക്കെ ഒരു മുസ്ലിം എങ്ങനെയാണ് ധാരാളമായി പ്രാർത്ഥിക്കാതിരിക്കുക:
– يا أيها الناسُ ! اتَّقوا هذا الشِّركَ؛ فإنه أخفى من دبيبِ النَّملِ. فقال له من شاء اللهُ أن يقولَ : وكيف نتَّقِيه وهو أخفى من دبيبِ النَّملِ يا رسولَ اللهِ ! قال : قولوا : {اللهم إنا نعوذُ بك من أن نُشرِكَ بك شيئًا نعلَمُه، و نستغفرُك لما لا نعلمُه}
ജനങ്ങളേ! ഈ ശിർക്കിനെ നിങ്ങൾ സൂക്ഷിക്കുക; കാരണം അത് ഉറുമ്പിന്റെ ഇഴച്ചിലിനേക്കാൾ സൂക്ഷ്മമായതാണ്.” അപ്പോൾ അല്ലാഹു ഉദ്ദേശിച്ച ചിലർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അത് ഉറുമ്പിന്റെ ഇഴച്ചിലിനേക്കാൾ സൂക്ഷ്മമാണെങ്കിൽ ഞങ്ങളതിനെ എങ്ങനെ സൂക്ഷിക്കും?” നബി ﷺ പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പറയുക: അല്ലാഹുവേ, അറിയാവുന്ന കാര്യങ്ങളിൽ നിന്നോട് പങ്കുചേർക്കുന്നതിൽ നിന്ന് ഞങ്ങൾ നിന്നോട് അഭയം തേടുന്നു, അറിയാത്ത കാര്യങ്ങളിൽ നിന്നോട് ഞങ്ങൾ മാപ്പ് ചോദിക്കുകയും ചെയ്യുന്നു. [أحمد وغيره]
അതിനാൽ, ഈ പ്രാർത്ഥന നിരന്തരം നാവിലുണ്ടാവാൻ ഒരു മുസ്ലിം എത്രത്തോളം ആവശ്യക്കാരനാണ്!
അതുപോലെ തന്നെ, ആരാധനകൾ രഹസ്യമായി ചെയ്യുന്നത് മനസ്സിൽ ഇഖ്ലാസ് വളർത്തിയെടുക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ്. കാരണം, മനുഷ്യ മനസ്സ് സ്വഭാവത്താൽ പുകഴ്ത്തലുകളെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അതിനാൽ, മറ്റാരും കാണാത്ത രീതിയിൽ കർമ്മങ്ങൾ ചെയ്തു ശീലിക്കുമ്പോൾ, പേരും പ്രശസ്തിയും ആഗ്രഹിക്കുന്ന മനസ്സിലെ ദുർമോഹം ദുർബലമായിപ്പോകും. അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം ധർമ്മം ചെയ്തയാളെ പ്രശംസിച്ചത്:
فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ
തന്റെ വലതുകൈ ചെലവഴിക്കുന്നത് ഇടതുകൈ പോലും അറിയാത്തവിധം രഹസ്യമായി ധർമ്മം ചെയ്തവൻ. [ബുഖാരി,മുസ്ലിം]
സലഫുസ്വാലിഹീങ്ങളിൽപെട്ട ഒരാൾ തന്റെ ഭാര്യയുടെ മുന്നിൽ ഉറങ്ങുന്നതായി അഭിനയിക്കുകയും, അവർ ഉറങ്ങി എന്ന് ഉറപ്പായാൽ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യുമായിരുന്നു. മറ്റു ചിലരാകട്ടെ, രാത്രിയുടെ ഇരുട്ടിൽ അല്ലാഹുവിനെ ഭയന്ന് കണ്ണീരൊഴുക്കി താടി നനയ്ക്കുമ്പോഴും തൊട്ടടുത്ത് കിടക്കുന്ന ഭാര്യ പോലും അത് അറിയാറുണ്ടായിരുന്നില്ല. വേറെ ചിലർ നോമ്പെടുക്കുകയും (മുഖത്ത്) എണ്ണ തേച്ച് നടക്കുകയും ചെയ്യുമായിരുന്നു, കാണുന്നവർക്ക് നോമ്പുകാരനാണെന്ന് തോന്നാതിരിക്കാൻ! ഇതുപോലെ ധാരാളം ഉദാഹരണങ്ങളുണ്ട്.
എന്നാൽ, പരസ്യമായി ചെയ്യേണ്ടി വരുന്ന കാര്യങ്ങളിൽ തന്റെ നിയ്യത്ത് (ഉദ്ദേശ്യം) ആത്മാർത്ഥമാക്കാൻ അവൻ മനസ്സിനോട് പോരാടേണ്ടതുണ്ട്. അതിനാൽ ഒരടിയാന്‍ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാത്ത ചില നല്ല കാര്യങ്ങൾ രഹസ്യമായി ഉണ്ടായിരിക്കേണ്ടതുണ്ട്; തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന നാളിൽ അവന്റെ യഥാർത്ഥ ഭാവി സമ്പാദ്യം അത് മാത്രമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് സ്വയം വിചാരണ (محاسبة النفس) നിരന്തരം നടത്തുക എന്നത്. ഇഖ്ലാസുള്ള ഒരു വ്യക്തി താൻ ചെയ്ത കർമ്മം പൂർത്തിയായ ശേഷം മാത്രം അതിനെക്കുറിച്ച് ആലോചിക്കുന്നവനല്ല; മറിച്ച് കർമ്മത്തിന് മുമ്പും അതിനിടയിലും അതിനുശേഷവും അവൻ സ്വന്തം ഹൃദയത്തെ പരിശോധിച്ചു കൊണ്ടിരിക്കും. അവൻ സ്വയം ചോദിക്കും: ‘ഞാൻ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണോ ഇത് ചെയ്തത്? ആളുകൾ എന്നെ പുകഴ്ത്തിയപ്പോൾ എന്റെ ഉദ്ദേശ്യത്തിൽ മാറ്റം വന്നോ? ആരും എന്നെ കാണുന്നില്ലായിരുന്നുവെങ്കിലും ഞാൻ ഈ കാര്യം ചെയ്യുമായിരുന്നോ?’. അതുകൊണ്ടാണ് സുഫ്യാൻ അഥൗരി ഇപ്രകാരം പറഞ്ഞത്:
ما عالجت شيئًا أشد عليَّ من نيتي؛ إنها تتقلب عليَّ
എന്റെ ഉദ്ദേശ്യത്തെ (നിയ്യത്ത്) ശരിയാക്കിയെടുക്കുന്നതിനേക്കാൾ പ്രയാസകരമായ മറ്റൊന്നും ഞാൻ ചികിത്സിച്ചിട്ടില്ല; കാരണം അത് മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
ഇഖ്ലാസ് എന്നത് ഒരാൾ ഒരിക്കൽ എത്തിച്ചേർന്ന് വിശ്രമിക്കാവുന്ന ഒരു ഘട്ടമല്ലെന്നും, മറിച്ച് ജീവിതത്തിന്റെ അവസാനം വരെയുള്ള നിരന്തരമായ പരിശ്രമമാണെന്നും വെളിപ്പെടുത്തുന്ന ഒന്നാണ് ഈ വാക്ക്.
അതുകൊണ്ടുതന്നെ, നഫ്സുമായുള്ള പോരാട്ടവും പരിശ്രമവുമാണ് ഇഖ്ലാസ് കൈവരിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന്. അല്ലാഹു പറഞ്ഞു:
وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ
നമ്മുടെ കാര്യത്തില്‍ ജിഹാദ് ചെയ്തവരാരോ അവര്‍ക്ക് നമ്മുടെ വഴികള്‍ നാം കാണിച്ചുകൊടുക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു.) (ഖു൪ആന്‍:29/69)
അതിനാൽ ഒരാൾ അനുഷ്ഠിക്കുന്ന ആരാധനകളിൽ ജനങ്ങളുടെ പുകഴ്ത്തൽ ആഗ്രഹിക്കാനോ, അവരുടെ പ്രശംസയിൽ സന്തോഷിക്കാനോ, അധിക്ഷേപത്തിൽ സങ്കടപ്പെടാനോ മനസ്സു തുനിയുന്നതായി തോന്നുമ്പോഴെല്ലാം, അവൻ അതിനെതിരെ സമരം ചെയ്യുകയും കാര്യങ്ങൾ സ്വീകരിക്കപ്പെടുന്നത് മനുഷ്യരുടെ അടുക്കലല്ല, മറിച്ച് അല്ലാഹുവിന്റെ അടുക്കലാണെന്ന് സ്വന്തം മനസ്സിനെ ഓർമ്മിപ്പിക്കുകയും വേണം.
قال ابن القيم رحمه الله: الإخلاص والتوحيد شجرة في القلب، فروعها الأعمال، وثمرها الحياة الطيبة في الدنيا، والنعيم المقيم في الآخرة.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഹൃദയത്തിൽ നട്ടുപിടിപ്പിച്ച ഒരു മരമാണ് ഇഖ്ലാസും തൗഹീദും. അതിന്റെ ശാഖകളാണ് കർമ്മങ്ങൾ; ഈ ദുനിയാവിലെ വിശിഷ്ടമായ ജീവിതവും പരലോകത്തെ ശാശ്വതമായ അനുഗ്രഹങ്ങളുമാണ് അതിന്റെ ഫലങ്ങൾ.
അപ്പോൾ ബാഹ്യമായ നന്മകൾ എന്നത് ഹൃദയത്തിനുള്ളിലെ നന്മയുടെ ഫലം മാത്രമാണ്.
നല്ല കൂട്ടുകെട്ടിന്റെ സ്വാധീനവും ഇതിൽ ഒട്ടും കുറവല്ല; കാരണം, ഇഖ്ലാസിനെ കുറിച്ചുള്ള നീണ്ട സംസാരങ്ങളെക്കാൾ ഏറെ അത് മനസ്സിൽ വളർത്തുന്നത് ഇഖ്ലാസുള്ള വ്യക്തികളെ നേരിട്ട് കാണുന്നതാണ്. വാക്കുകൾ കേൾക്കുന്നതിനേക്കാൾ മുൻപ് മനുഷ്യ മനസ്സുകൾ മാതൃകകളെ പിന്തുടരുകയും, സംസാരിക്കുന്നതിനേക്കാൾ കൂടുതൽ പ്രവൃത്തികളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. സലഫുകളിൽ പലരും തങ്ങളുടെ ഏറ്റവും അടുത്ത ആളുകളിൽ നിന്ന് പോലും തങ്ങളുടെ ആരാധനകളെ മറച്ചുവെച്ചിരുന്നു. മറ്റു ചിലരാകട്ടെ, രാത്രിയുടെ യാമങ്ങളിൽ അവർ നടത്തുന്ന കരച്ചിൽ അവരുടെ മരണശേഷം നിലച്ചപ്പോൾ മാത്രമാണ്, അവർ രാത്രിയിൽ എഴുന്നേറ്റ് നമസ്കരിച്ചിരുന്ന വിവരം സ്വന്തം വീട്ടുകാർ പോലും അറിയുന്നത്. ഇത്തരം മാതൃകകൾ പ്രശസ്തിയെ ക്ഷണിച്ചുവരുത്തുന്നില്ല, മറിച്ച് ആരും എഴുതിവെക്കാത്തതും, ചെയ്ത വ്യക്തി ആരോടും പറയാത്തതുമായ കാര്യങ്ങളാണ് ഏറ്റവും മഹത്തായ കർമ്മങ്ങളെന്ന് മനുഷ്യനെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
മറ്റുള്ളവരിൽ നിന്ന് യാതൊരു നന്ദിയും പ്രതീക്ഷിക്കാതെ ചെയ്യുന്ന കർമ്മങ്ങൾ ഒരു മുസ്ലിം വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു പ്രായോഗിക മാർഗ്ഗം; ജനങ്ങളുടെ ആവശ്യങ്ങൾ രഹസ്യമായി നിർവ്വഹിച്ചു നൽകുക, ആളുകൾക്കിടയിൽ രഹസ്യമായി ഇണക്കമുണ്ടാക്കുക, രഹസ്യമായി സ്വദഖ നൽകുക, മുസ്ലിങ്ങൾക്ക് വേണ്ടി അവരുടെ അസാന്നിധ്യത്തിൽ പ്രാർത്ഥിക്കുക, പ്രശംസ പ്രതീക്ഷിക്കാതെ മാതാപിതാക്കളെ ശുശ്രൂഷിക്കുക, പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവരോട് നന്മ ചെയ്യുക എന്നിവ അതിൽ പെടുന്നു. ഇത്തരം കർമ്മങ്ങൾ ജനങ്ങളുടെ അഭിനന്ദനത്തിനും കയ്യടിക്കും കാത്തുനിൽക്കാതെ, അല്ലാഹുവുമായുള്ള ബന്ധം നേരിട്ടുള്ളതാക്കി മാറ്റാൻ ഹൃദയത്തെ പാകപ്പെടുത്തുന്നു.
അതുപോലെ തന്നെ, രിയാഅ് (ലോകമാന്യം) അതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപത്തിൽ പോലും ഹൃദയത്തിലേക്ക് കടന്നുകൂടിയേക്കാം എന്ന് ഓർക്കുന്നത് ഇഖ്ലാസ് നിലനിർത്താൻ സഹായിക്കും. അതുകൊണ്ടുതന്നെ മുൻഗാമികളായ നല്ല മനുഷ്യർ അതിനെ കഠിനമായി ഭയപ്പെട്ടിരുന്നു. എന്നാൽ, രിയാഅ് ഭയന്ന് ഒരാൾ കർമ്മങ്ങൾ ഉപേക്ഷിക്കണം എന്നല്ല ഇതിന്റെ അർത്ഥം. കാരണം അത് പിശാചിന്റെ തന്ത്രങ്ങളിൽ പെട്ടതാണ്. മറിച്ച്, കർമ്മങ്ങൾ ചെയ്യുകയും സ്വന്തം ഉദ്ദേശ്യത്തെ നന്നാക്കാൻ മനസ്സിനോട് പോരാടുകയും അല്ലാഹുവിനോട് സഹായം തേടുകയുമാണ് വേണ്ടത്.
ആളുകളെ ഭയന്ന് കർമ്മങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഫുദൈൽ ബിൻ ഇയാദ് رحمه الله യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
ترك العمل لأجل الناس رياء، والعمل لأجل الناس شرك، والإخلاص أن يعافيك الله منهما
ജനങ്ങൾക്ക് വേണ്ടി കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് രിയാഅ് ആണ്, ജനങ്ങൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുന്നത് ശിർക്ക് ആണ്, എന്നാൽ അല്ലാഹു നിന്നെ ഈ രണ്ടും ചെയ്യാതെ കാത്തുരക്ഷിക്കുന്നതാണ് ഇഖ്ലാസ്.
കർമ്മങ്ങൾ ചെയ്യുന്നതിനെയും ഉദ്ദേശ്യം ശരിയാക്കുന്നതിനെയും കൃത്യമായി സന്തുലിതമാക്കുന്ന മികച്ചൊരു ആത്മീയ തത്ത്വമാണിത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കാരണം ഏത് കർമ്മവും പ്രചരിപ്പിക്കാനും, ഏത് ആരാധനയും രേഖപ്പെടുത്താനും, ഏത് നന്മയും പങ്കുവെക്കാനും സാധിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ, അല്ലാഹുവിന് മാത്രം അറിയുന്ന രഹസ്യമായുള്ള നന്മകൾ ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതിന്റെ ആവശ്യം ഒന്നുകൂടി വർദ്ധിക്കുകയാണ്. എല്ലാ നന്മകളും പരസ്യപ്പെടുത്താനുള്ളതല്ല; എല്ലാ ആരാധനകളും പകർത്തി വെക്കാനുള്ളതുമല്ല; എല്ലാ നന്മകൾക്കും സാക്ഷികൾ ഉണ്ടാകേണ്ടതുമില്ല. ലൗകിക ബന്ധങ്ങളെല്ലാം മുറിയുന്ന അന്ത്യനാളിൽ, അല്ലാഹുവിനായി മാത്രം ചെയ്ത ആത്മാർത്ഥമായ കർമ്മങ്ങൾ അല്ലാതെ മറ്റൊന്നും ബാക്കിയാകാത്ത ആ ദിനത്തിൽ അല്ലാഹുവിനും തനിക്കുമിടയിൽ രഹസ്യമായി സൂക്ഷിച്ച നന്മകളുടെ ഒരു ശേഖരം ഉണ്ടായിരിക്കാൻ ഒരു മുസ്ലിം എത്രത്തോളം ആഗ്രഹിക്കേണ്ടതുണ്ട്!
അത്യന്തികമായി ഇഖ്ലാസിനെ സംരക്ഷിക്കുന്ന ഏറ്റവും വലിയ കാര്യം, കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് കർമ്മങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടല്ല, മറിച്ച് ഹൃദയത്തിന്റെ ആത്മാർത്ഥത കൊണ്ടാണെന്ന ഉറച്ച ബോധ്യമാണ്. കാരണം, ഒരാൾ ആത്മാർത്ഥതയോടെ ചെയ്ത ചെറിയൊരു കർമ്മത്തെ അല്ലാഹു ഉയർത്തിയേക്കാം; എന്നാൽ ആളുകളുടെ പ്രശംസയോ പദവിയോ ആഗ്രഹിച്ച് ചെയ്ത വലിയൊരു കർമ്മത്തെ അവൻ തള്ളിക്കളയുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു:
ﺃَﻻَ ﻟِﻠَّﻪِ ٱﻟﺪِّﻳﻦُ ٱﻟْﺨَﺎﻟِﺺُ ۚ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. (ഖു൪ആന്‍:39/3)
قال النبي صلى الله عليه وسلم:إِذَا جَمَعَ اللَّهُ النَّاسَ لِيَوْمِ الْقِيَامَةِ لِيَوْمٍ لاَ رَيْبَ فِيهِ نَادَى مُنَادٍ مَنْ كَانَ أَشْرَكَ فِي عَمَلٍ عَمِلَهُ لِلَّهِ أَحَدًا فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِ غَيْرِ اللَّهِ فَإِنَّ اللَّهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ.
നബി ﷺ പറഞ്ഞു: അല്ലാഹു ജനങ്ങളെ യാതൊരു സംശയവുമില്ലാത്ത അന്ത്യനാളിൽ ഒരുമിച്ചുകൂട്ടിയാൽ ഒരു വിളംബരക്കാരൻ ഇപ്രകാരം വിളിച്ചുപറയും: ‘അല്ലാഹുവിന് വേണ്ടി ചെയ്ത കർമ്മത്തിൽ ആരെങ്കിലും മറ്റാരെയെങ്കിലും പങ്കുചേർത്തിട്ടുണ്ടെങ്കിൽ, അവൻ തന്റെ പ്രതിഫലം അല്ലാഹുവല്ലാത്തവരിൽ നിന്ന് തേടിക്കൊള്ളട്ടെ. കാരണം പങ്കുചേർക്കലുകളിൽ നിന്ന് ഏറ്റവും മുക്തനായവൻ അല്ലാഹുവാണ്. (തിര്‍മിദി:3154)
അതുകൊണ്ട് ഇഖ്ലാസ് എന്നത് കർമ്മങ്ങളെ പൂർണ്ണമാക്കുന്ന ഒരു സദ്ഗുണം മാത്രമല്ല, മറിച്ച് കർമ്മങ്ങൾക്ക് ജീവൻ നൽകുന്ന ആത്മാവും, അല്ലാഹുവിങ്കൽ മനുഷ്യരുടെ പദവികൾ വ്യത്യസ്തമാകുന്നതിന് കാരണമായ കർമ്മസ്വീകരണത്തിന്റെ രഹസ്യവുമാണ്.
ഇഖ്ലാസ് പടുത്തുയർത്തുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന ഒന്നല്ല; മറിച്ച് അത് ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ്. അല്ലാഹുവിനെ അറിയുന്നതിലൂടെ അത് ആരംഭിക്കുന്നു, പ്രാർത്ഥനയിൽ (ദുആ) നിന്ന് ശക്തി ഉൾക്കൊള്ളുന്നു, നഫ്സിനോടുള്ള പോരാട്ടത്താൽ പോഷിപ്പിക്കപ്പെടുന്നു, രഹസ്യമായ നല്ല കാര്യങ്ങളിലൂടെ ജീവൻ നിലനിർത്തുന്നു, ആത്മാർത്ഥതയുള്ളവരുടെ സഹവാസം കൊണ്ട് വികസിക്കുന്നു. ഒടുവിൽ, ആളുകൾ തന്റെ കർമ്മത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും അല്ലാഹു തന്നിൽ തൃപ്തനാവുക, ഭൂമിയിൽ അപരിചിതനാണെങ്കിലും അകാശ ലോകത്ത് തനിക്ക് റബ്ബിന്റെ അടുക്കൽ പരാമർശമുണ്ടാകുക എന്നത് മാത്രമായി മാറും ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യം. ഹൃദയം ഈയൊരു പദവിയിൽ എത്തിച്ചേർന്നാൽ, ഏറ്റവും വലിയ നേട്ടം ആളുകൾ തന്നെ ഒരു നല്ലവനായി കാണുന്നതല്ല, മറിച്ച് അല്ലാഹു തന്നെ ഒരു ‘മുഖ്ലിസ്’ (ഇഖ്ലാസുള്ള അടിമ) ആയി കാണുന്നതാണ് എന്ന് അവൻ തിരിച്ചറിയുന്നു.
www.kanzululoom.com