അഖീദത്തു ത്വഹാവിയ്യ

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതൻ ഇമാം അബൂ അബൂജഅ്ഫർ അഹ്‌മദ് ബ്നു മുഹമ്മദ് അത്ത്വഹാവി رحمه الله യുടെ വിഖ്യാത കൃതിയായ ‘അഖീദത്തു ത്വഹാവിയ്യ’ യുടെ വിവര്‍ത്തനം

بسم الله الرحمن الرحيم – الحمد لله رب العالمين

അല്ലാമഃ ഹുജ്ജത്തുൽ ഇസ്‌ലാം അബൂജഅ്ഫർ അൽവർറാക് അത്ത്വഹാവി മിസ്‌രി رحمه الله പറയുന്നു:

ഇസ്‌ലാമിക സമൂഹത്തിലെ സമുന്നതരായ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ, അതായത് അബൂഹനീഫ നുഅ്മാൻ ബ്നു ഥാബിത് അൽകൂഫി, അബൂ യൂസുഫ് യഅ്ഖൂബ് ബ്നു ഇബ്രാഹീം അൽഅൻസ്വാരി, അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു അൽഹസൻ അശ്ശൈബാനി (*) – അല്ലാഹു അവരെയെല്ലാവരെയും തൃപ്തിപ്പെടുമാറാകട്ടെ – തുടങ്ങിയവരുടെ അഭിപ്രായങ്ങൾക്കനുസരിച്ചുള്ള, ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയുടെ (വിശ്വാസപ്രമാണങ്ങളുടെ) വിശദീകരണമാണിത്. മതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ അവർ എന്തൊക്കെയാണോ വിശ്വസിച്ചിരുന്നത് എന്നും, ലോകരക്ഷിതാവായ അല്ലാഹുവിനെ അവർ വഴിപ്പെട്ട് ജീവിച്ചിരുന്നത് ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.

(*)ഇമാം ത്വഹാവി حمه الله തന്റെ ഈ ഗ്രന്ഥത്തിൽ അഹ്‌ലുസ്സുന്നത്തിന്റെ അഖീദ വിശദീകരിക്കാൻ ആധാരമാക്കുന്നത് മൂന്ന് ഹനഫീ മദ്ഹബിന്റെ ഇമാമുമാരുടെ വാക്കുകളെയാണ്. കർമ്മശാസ്ത്രത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും അഖീദയിൽ (വിശ്വാസ കാര്യങ്ങളിൽ) ഇവരെല്ലാവരും ഒരൊറ്റ വഴിയിലായിരുന്നു എന്ന് ഈ വരികൾ വ്യക്തമാക്കുന്നു.

1.’അല്ലാഹുവിന്റെ ഏകത്വം’ എന്നാൽ അല്ലാഹുവിന്റെ തൗഫീഖിലും (*)  ഉറച്ച വിശ്വാസത്തിലും  നാം പറയുന്നു: അല്ലാഹു ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല.

(*)അറബി ഭാഷയിൽ ‘തൗഫീഖ്’ എന്നാൽ ഒരു കാര്യത്തിൽ ലക്ഷ്യം കാണാൻ അല്ലാഹു മനുഷ്യന് നൽകുന്ന അനുകൂലമായ സാഹചര്യവും അനുഗ്രഹവുമാണ്. നാം ഒരു നല്ല കാര്യം ഉദ്ദേശിക്കുമ്പോൾ നമ്മുടെ ഹൃദയത്തെയും കർമ്മങ്ങളെയും ആ നന്മയിലേക്ക് വഴിനടത്തുന്നത് അല്ലാഹുവാണ്. അതുകൊണ്ട്, തൗഹീദ് പ്രഖ്യാപിക്കാനും ഈമാൻ ദൃഢമാക്കാനും സാധിക്കുന്നത് സ്വന്തം ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടാണ്.

2.അവന് തുല്യമായി യാതൊരു വസ്തുവും ഇല്ല.

3.അവനെ അശക്തനാക്കിക്കളയുന്ന യാതൊന്നുമില്ല.(*)

(*)وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا

ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖുർആൻ:35/44)

4.അവനല്ലാതെ ഒരു ഇലാഹും (ആരാധ്യനും) ഇല്ല

5.അവൻ തുടക്കമില്ലാത്തവണ്ണം പഴക്കമുള്ളവനാണ് (പണ്ടേ ഉള്ളവനാണ്), അവസാനമില്ലാത്തവണ്ണം എന്നെന്നും നിലനിൽക്കുന്നവനുമാണ്.(*)

(*)ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കൾക്കും ഒരു തുടക്കമുണ്ട്. മനുഷ്യൻ, ഭൂമി, ആകാശം, സമയം എന്നിവയെല്ലാം ഒരുകാലത്ത് ഇല്ലാതിരുന്നതും പിന്നീട് അല്ലാഹു സൃഷ്ടിച്ചതുമാണ്. എന്നാൽ, അല്ലാഹുവിന് ഒരു തുടക്കമില്ല. അവൻ എപ്പോഴും ഉണ്ടായിരുന്നു. അതേപോലെ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികൾക്കും ഒരു അവസാനമുണ്ട്. എന്നാൽ അല്ലാഹുവിന് അവസാനമില്ല, അവൻ എന്നെന്നും നിലനിൽക്കുന്നവനാണ്.

6.അവൻ നിശ്ശേഷം നശിക്കുകയോ തകരുകയോ ഇല്ല.

7.അവൻ ഉദ്ദേശിക്കുന്നതല്ലാതെ സംഭവിക്കുകയില്ല.

8.മനുഷ്യന്റെ ഭാവനകൾക്ക് അവനെ എത്തിപ്പിടിക്കാൻ സാധ്യമല്ല; മനുഷ്യന്റെ ബുദ്ധിക്ക് അവനെ പൂർണ്ണമായി മനസ്സിലാക്കാനും സാധ്യമല്ല.

9.അവൻ മനുഷ്യരുമായി സാദൃശ്യമുള്ളവനുമല്ല.

10.അവൻ മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാണ്. അവൻ ഉറങ്ങാതെ സർവ്വതും നിയന്ത്രിക്കുന്നവനാണ്.

11.അവൻ യാതൊരുവിധ ആവശ്യവുമില്ലാതെ തന്നെ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ്; ഒട്ടും പ്രയാസമില്ലാതെ തന്നെ സർവ്വ സൃഷ്ടികൾക്കും ഉപജീവനം നൽകുന്നവനുമാണ്

12.ഭയമില്ലാതെ മരിപ്പിക്കുന്നവനാണ്, ക്ലേശമില്ലാതെ ഉയിർത്തെഴുന്നേൽപിക്കുന്നവനുമാണ്.

13.അല്ലാഹു തന്റെ സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ തന്റെ വിശേഷണങ്ങളോടു കൂടി പണ്ടേയുള്ളവനാണ്, സൃഷ്ടികളുടെ സാന്നിധ്യം കാരണം അവന് യാതൊന്നും വർദ്ധിച്ചിട്ടില്ല, അവരെ സൃഷ്ടിക്കുന്നതിന് മുമ്പ് അവനില്ലാതിരുന്ന പുതിയൊരു വിശേഷണവും ഉണ്ടായിട്ടില്ല, തന്റെ വിശേഷണങ്ങളോടു കൂടി അവൻ തുടക്കമില്ലാത്ത ഭൂതകാലത്തിൽ എങ്ങനെയായിരുന്നുവോ, അതുപോലെത്തന്നെ അവസാനമില്ലാത്ത ഭാവികാലത്തിലും  അവൻ ആ വിശേഷണങ്ങളോടു കൂടിത്തന്നെ മാറ്റമില്ലാതെ നിലനിൽക്കുന്നതുമാണ്.

14.സൃഷ്ടികളെ സൃഷ്ടിച്ചതിന് ശേഷമല്ല അവന് الْخَالِق (സൃഷ്ടാവ്) എന്ന നാമം സിദ്ധിച്ചത്. സൃഷ്ടികൾക്ക് രൂപകൽപന നൽകിയതു കൊണ്ടല്ല അവന് الباري (രൂപം നൽകന്നവൻ) എന്ന നാമം ഉണ്ടായതും.

15.പാലിക്കപ്പെടാൻ ഒരൊറ്റ സൃഷ്ടിയും ഇല്ലാതിരുന്നപ്പോഴും അവന് രക്ഷിതാവ് എന്ന പദവി ഉണ്ടായിരുന്നു. യാതൊരു സൃഷ്ടിയും  ഇല്ലാതിരുന്നപ്പോഴും അവന് സ്രഷ്ടാവ് എന്ന പദവിയും ഉണ്ടായിരുന്നു.

 

തുടരും إن شاء الله

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *