നമ്മുടെ പിതാവായ ആദം عليه السلامയോട് ഇബ്‌ലീസ് എപ്രകാരമാണ് വസ്‌വാസ് (ദുർബോധനം) നടത്തിയത്?
ആമുഖം
അല്ലാഹു പറയുന്നു:
وَلَقَدْ خَلَقْنَٰكُمْ ثُمَّ صَوَّرْنَٰكُمْ ثُمَّ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّٰجِدِينَ ﴿١١﴾ قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ ﴿١٢﴾ قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ ﴿١٣﴾
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍ :7/11-13)
{فَٱهْبِطْ مِنْهَا} أي: من الجنة
{നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക} അതായത്:സ്വര്‍ഗത്തിൽ നിന്ന്. (തഫ്സീറുസ്സഅ്ദി)
ഇബ്‌ലീസ് സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദം നബിയെയും ഹവ്വാഇനെയും എങ്ങനെ സമീപിച്ചു എന്ന സംശയത്തിൽ നിന്നാണ് ഈ ചോദ്യം ഉടലെടുക്കന്നത്.
വിശുദ്ധ ഖുർആൻ ഈ വസ്‌വാസിന്റെ സ്വഭാവമോ രീതിയോ വിശദീകരിക്കാതെ സംഭവത്തിന്റെ അടിസ്ഥാനം മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. അതിൽ വന്നിട്ടുള്ള ഏറ്റവും വ്യക്തമായ കാര്യം അല്ലാഹുവിന്റെ ഈ വചനമാണ്:
فَوَسْوَسَ لَهُمَا ٱلشَّيْطَٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَٰلِدِينَ ﴿٢٠﴾ وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّٰصِحِينَ ﴿٢١﴾
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും വസ്‌വാസ് (ദുര്‍മന്ത്രണം) നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു. (ഖു൪ആന്‍ :7/20-21)
അല്ലാഹു പറയുന്നു:
فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? (ഖു൪ആന്‍:20/120)
ആയത്തുകളുടെ ബാഹ്യാർത്ഥം നാം നോക്കുകയാണെങ്കിൽ, ഈ വസ്‌വാസ് (ദുർബോധനം) നേരിട്ടുള്ള സംസാരത്തിലൂടെയും അഭിസംബോധനയിലൂടെയുമായിരുന്നു എന്ന് വ്യക്തമാകുന്നു. ചില പണ്ഡിതന്മാർ ഖുർആൻ വ്യാഖ്യാതാക്കളുടെ ഭൂരിപക്ഷ അഭിപ്രായമായി ഇത് ഉദ്ധരിച്ചിട്ടുമുണ്ട്.
قال القرطبي رحمه الله: قال ابن مسعود وابن عباس وجمهور العلماء : أغواهما مشافهة ، ودليل ذلك قوله تعالى : {وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّٰصِحِينَ} ، والمقاسمة ظاهرها المشافهة.
ഇമാം ഖുർത്വുബി رحمه الله പറയുന്നു: ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് എന്നിവരും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞു: ഇബ്‌ലീസ് ആദമിനെയും ഹവ്വായെയും നേരിട്ട് (സംസാരിച്ച്) തന്നെയാണ് വഴിതെറ്റിച്ചത്. അല്ലാഹുവിന്റെ ഈ വചനമാണ് ഇതിന് തെളിവ്: {തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു 7/21}. المُقَاسَمَةُ (പരസ്പരം സത്യം ചെയ്തു പറയൽ) എന്നത് നേരിട്ടുള്ള സംസാരത്തെയാണ് പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നത്. [الجامع لأحكام القرآن (1/312)]
എന്നാൽ, ഈ വാക്ക് കേൾക്കുമ്പോൾ തോന്നുന്ന അർത്ഥം വെച്ച് മാത്രം ഇബ്‌ലീസിന് എങ്ങനെയാണ് ആദം നബിയോടും ഹവ്വാഇനോടും ഇങ്ങനെ നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതെന്ന് വ്യക്തമാകുന്നില്ല. അവൻ തന്റെ അറിയപ്പെടുന്ന രൂപത്തിലാണോ വന്നത്, അതോ അവർക്ക് മുന്നിൽ മറ്റൊരു രൂപം പ്രാപിക്കുകയാണോ ചെയ്തത്? അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചത് യഥാർത്ഥ രീതിയിലാണോ അതോ താൽക്കാലികമായിട്ടാണോ? ഇവയെല്ലാം തന്നെ യാതൊരു തെളിവുമില്ലാതെ നമുക്ക് ആഴത്തിൽ ചർച്ച ചെയ്യാൻ കഴിയാത്ത അദൃശ്യ കാര്യങ്ങളിൽ പെട്ടവയാണ്.
ചില സ്വഹാബികളിൽ നിന്നും താബിഉകളിൽ നിന്നും ഉദ്ധരിക്കപ്പെട്ടതും, ഇബ്‌നു ജരീർ അത്ത്വബരി (1/532) പരാമര്‍ശിച്ചതുമായ ഒരു അഭിപ്രായമുണ്ട്. വേദക്കാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വഹ്ബ് ബിൻ മുനബ്ബിഹ് ഉദ്ധരിച്ചതാണ് ഈ അഭിപ്രായത്തിന്റെ അടിസ്ഥാനം. അത് ഇതാണ്:
لما أراد إبليس أن يستزلَّهما دَخل في جوف الحية ، وكانت للحية أربع قوائم كأنها بُخْتِيَّة ، من أحسن دابة خلقها الله ، فلما دخلت الحية الجنة ، خرج من جوفها إبليس
ആദം നബിയെയും ഹവ്വാഇനെയും തെറ്റിക്കാൻ ഇബ്‌ലീസ് തീരുമാനിച്ചപ്പോൾ അവൻ ഒരു പാമ്പിന്റെ വയറ്റിൽ കയറി ഒളിച്ചു. അക്കാലത്ത് പാമ്പിന് നാല് കാലുകളുണ്ടായിരുന്നു; ഒട്ടകത്തെപ്പോലെ അല്ലാഹു പടച്ച ഏറ്റവും ഭംഗിയുള്ള ഒരു ജീവിയായിരുന്നു അത്. അങ്ങനെ ആ പാമ്പ് സ്വർഗ്ഗത്തിൽ പ്രവേശിച്ചപ്പോൾ ഇബ്‌ലീസ് അതിന്റെ വയറ്റിൽ നിന്ന് പുറത്തിറങ്ങി.
ശൈഖ് അമീൻ അശ്ശൻഖീതീ رحمه الله സ്ഥിരീകരിച്ച അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു:
والمفسرون يذكرون في ذلك قصة الحية ، وأنه دخل فيها فأدخلته الجنة ، والملائكة الموكّلون بها لا يشعرون بذلك ، وكل ذلك من الإسرائيليات ، والواقع أنه لا إشكال في ذلك ، لإمكان أن يقف إبليس خارج الجنة قريباً من طرفها ، بحيث يسمع آدم كلامه وهو في الجنة ، وإمكان أن يدخله الله إياها لامتحان آدم وزوجه ، لا لكرامة إبليس ، فلا محال – عقلاً – في شيء من ذلك ، والقرآن قد جاء بأن إبليس كلّم آدم ، وحلف له حتى غره وزوجه بذلك.
മുഫസ്സിറുകൾ ഇതിൽ പാമ്പിന്റെ കഥയും, ഇബ്‌ലീസ് അതിന്റെ ഉള്ളിൽ പ്രവേശിക്കുകയും, സ്വർഗ്ഗത്തിന്റെ കാവൽക്കാരായ മലക്കുകൾ അറിയാതെ അത് അവനെ സ്വർഗ്ഗത്തിലേക്ക് കടത്തുകയും ചെയ്തു എന്നൊക്കെ ഉദ്ധരിക്കുന്നുണ്ട്. ഇവയെല്ലാം വേദക്കാരുടെ ചരിത്രങ്ങളിൽ പെട്ടതാണ്. വാസ്തവത്തിൽ ഇതിൽ യാതൊരു പ്രയാസവുമില്ല; കാരണം, ആദമിന് സ്വർഗ്ഗത്തിലിരുന്ന് താൻ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്ന വിധത്തിൽ സ്വർഗ്ഗത്തിന്റെ അതിർത്തിക്ക് സമീപം ഇബ്‌ലീസിന് പുറത്തുനിൽക്കാൻ സാധ്യമാണ്. അതുപോലെ, ഇബ്‌ലീസിന്റെ ആദരവിനായിട്ടല്ല, മറിച്ച് ആദമിനെയും അദ്ദേഹത്തിന്റെ ഇണയെയും പരീക്ഷിക്കുന്നതിന് വേണ്ടി അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. ബുദ്ധിപരമായി നോക്കുമ്പോൾ ഇതിലൊന്നും തന്നെ അസാധ്യമായി ഒന്നുമില്ല. ഇബ്‌ലീസ് ആദമിനോട് സംസാരിച്ചുവെന്നും, അദ്ധേഹത്തെയും ഭാര്യയെയും അതുവഴി വഞ്ചിക്കാൻ വേണ്ടി അവൻ സത്യം ചെയ്തുവെന്നും ഖുർആൻ വ്യക്തമാക്കിക്കഴിഞ്ഞിട്ടുമുണ്ട്. [أضواء البيان]
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നമ്മെ അറിയിച്ചതുപോലെ ഈ സംഭവം അതുപോലെതന്നെ നടന്നിട്ടുണ്ടെന്നും, ഇബ്‌ലീസും അവന്റെ കൂട്ടാളികളും ആദം നബിയോടും അദ്ദേഹത്തിന്റെ മക്കളോടും ശത്രുത പ്രഖ്യാപിച്ചിട്ടുണ്ടെന്നും യാതൊരു സംശയവുമില്ലാതെ ഉറച്ചു വിശ്വസിക്കുക എന്നത് മാത്രമാണ് നമ്മെ സംബന്ധിച്ച് പ്രധാനം
ﺇِﻥَّ ٱﻟﺸَّﻴْﻄَٰﻦَ ﻛَﺎﻥَ ﻟِﻹِْﻧﺴَٰﻦِ ﻋَﺪُﻭًّا ﻣُّﺒِﻴﻨًﺎ
തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:17/53)
അതുകൊണ്ട്, അല്ലാഹു മുന്നറിയിപ്പ് നൽകിയതുപോലെ ഇബ്‌ലീസിനെ ജാഗ്രതയോടെ സൂക്ഷിക്കുക, അല്ലാഹുവിന് മാത്രം ദീൻ (ആരാധനകൾ) ആത്മാർത്ഥമാക്കിക്കൊണ്ട് ഇബ്‌ലീസിനെതിരെ സഹായം തേടുകയും ചെയ്യുക.
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴿٨٣﴾
അവന്‍ (ഇബ്’ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)
വഴികേടിലായവരുടെ കൂട്ടത്തിൽ പെട്ടുപോകുന്നതിനെ തൊട്ട് ജാഗ്രത പാലിക്കുക.
قَالَ هَٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ ﴿٤١﴾ إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ ﴿٤٢﴾ وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ﴿٤٣﴾ لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ﴿٤٤﴾
അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്. (ഖു൪ആന്‍:15/41-44)
www.kanzululoom.com