ഈമാൻ പുതുക്കുക

ഈ ജീവിതത്തിൽ ഒരു അടിമ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഈമാനാണ്. ആത്മാവ് നേടിയെടുത്തവയിൽ വെച്ച് ഏറ്റവും ഉത്തമമായതും ഹൃദയങ്ങൾ കൈവരിച്ചവയിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതുമാണത്. ഇതിലൂടെയാണ് ഒരാൾക്ക് ഇഹലോകത്തും പരലോകത്തും ഉന്നത പദവികൾ ലഭിക്കുന്നത്. സത്യത്തിൽ, ഇരുലോകത്തെയും എല്ലാ നന്മകളും ശരിയായ ഈമാനിൽ അധിഷ്ഠിതമാണ്. ഏറ്റവും വലിയ ലക്ഷ്യവും ഉന്നതമായ ഉദ്ദേശ്യവുമാണത്. ഈമാനിലൂടെയാണ് ഒരാൾക്ക് ഇരുലോകത്തും മനോഹരമായ ജീവിതം നയിക്കാനും തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ നേടിയെടുക്കാനും സാധിക്കുന്നത്. ഈമാനിലൂടെയാണ് പരലോകത്തെ പ്രതിഫലം ലഭിക്കുന്നതും ആകാശഭൂമികളോളം വിശാലമായ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും. അവിടെ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ടുവരാത്തത്ര  നിത്യമായ അനുഗ്രഹങ്ങളുണ്ട്. ഈമാനിലൂടെ നരകാഗ്നിയിൽ നിന്ന് അവൻ രക്ഷപ്പെടുന്നു. ഈമാനിലൂടെ തന്റെ രക്ഷിതാവിന്റെ തൃപ്തി അവൻ നേടിയെടുക്കുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ പരിശുദ്ധമായ മുഖം ദർശിക്കുന്നതിലൂടെ അവൻ ആനന്ദം കണ്ടെത്തുന്നു. വിശ്വാസത്തിലൂടെ ഹൃദയത്തിന് സമാധാനവും ആത്മാവിന് ശാന്തിയും സന്തോഷവും കൈവരുന്നു.

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (ഖു൪ആന്‍:13/28)

ഈമാൻ മുഖേന ലഭിക്കുന്ന മഹത്തായ നേട്ടങ്ങളും, അനുഗൃഹീതമായ പ്രതിഫലനങ്ങളും, പാകമായ കായ്കനികൾ പോലെ മധുരമുള്ള അതിന്റെ ഫലങ്ങളും, ഇഹലോകത്തും പരലോകത്തും തുടർന്നുകൊണ്ടിരിക്കുന്ന നന്മകളും എത്രയെത്രയാണ്! അല്ലാഹുവിനല്ലാതെ മറ്റാർക്കും അവയെ എണ്ണിത്തിട്ടപ്പെടുത്താനോ പൂർണ്ണമായി മനസ്സിലാക്കാനോ സാധ്യമല്ല.

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.(ഖു൪ആന്‍ :32/17)

ഈമാൻ എന്നത് വലിയ ഉപകാരങ്ങളും നിരവധി ഫലങ്ങളുമുള്ള അനുഗൃഹീതമായ ഒരു വൃക്ഷമാണ്. അതിന് നടാൻ ഒരു പ്രത്യേക സ്ഥലമുണ്ട്, നനയ്ക്കാൻ പ്രത്യേക വെള്ളമുണ്ട്, അതിന് വേരും ശാഖകളും ഫലങ്ങളുമുണ്ട്. വിശ്വാസിയുടെ ഹൃദയമാണ് അത് നടാനുള്ള ഇടം. അവിടെയാണ് അതിന്റെ വിത്തുകളും വേരുകളും പാകുന്നത്; അവിടെ നിന്നാണ് അതിന്റെ കൊമ്പുകളും ശാഖകളും വളരുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും (ഖുർആൻ) പ്രവാചകന്റെ ചര്യയുമാകുന്ന (സുന്നത്ത്) പരിശുദ്ധമായ ദിവ്യബോധനമാണ് (വഹ്‌യ്) ആ വൃക്ഷത്തെ നനയ്ക്കാനുള്ള വെള്ളം. അതുകൊണ്ട് മാത്രമേ ഈ അനുഗൃഹീത വൃക്ഷത്തിന് ജീവനും വളർച്ചയുമുണ്ടാകൂ. വിശ്വാസത്തിന്റെ ആറ് കാര്യങ്ങളാണ് (ഈമാൻ കാര്യങ്ങൾ) അതിന്റെ വേരുകൾ. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകന്മാരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിന്റെ ഖദ്റനുസരിച്ചാണന്നുമുള്ള വിശ്വാസം. ഇതിൽ അല്ലാഹുവിലുള്ള വിശ്വാസമാണ് ഈ വൃക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലവേര്. ഒരു വിശ്വാസി ചെയ്യുന്ന നമസ്‌കാരം, സകാത്ത്, ഹജ്ജ്, നോമ്പ്, പുണ്യപ്രവൃത്തികൾ, ഉപകാരങ്ങൾ തുടങ്ങിയ സൽകർമ്മങ്ങളാണ് ആ വൃക്ഷത്തിന്റെ ശാഖകൾ. വിശ്വാസിക്ക് ഇരുലോകത്തും ലഭിക്കുന്ന എല്ലാ നന്മകളും സന്തോഷവുമാണ് ആ വൃക്ഷത്തിന്റെ ഫലങ്ങൾ.

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)

ഓരോരുത്തരിലും വിശ്വാസത്തിന്റെ ഗുണങ്ങൾ എത്രത്തോളം ശക്തമാണെന്നോ ബലഹീനമാണെന്നോ, അത് വർദ്ധിച്ചതാണോ അതോ കുറഞ്ഞതാണോ എന്നതിനെയെല്ലാം അടിസ്ഥാനമാക്കി മനുഷ്യർക്കിടയിൽ ഈമാനിൽ വലിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ, സ്വന്തം നഫ്സിനോട് ഗുണകാംക്ഷയുള്ള ഒരു മുസ്ലിം ചെയ്യേണ്ടത്, ഈ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ പരിശ്രമിക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക എന്നതാണ്. പിന്നീട് അത് ജീവിതത്തിൽ പ്രാവർത്തികമാക്കണം; അങ്ങനെ തന്റെ ഈമാൻ വർദ്ധിപ്പിക്കാനും വിശ്വാസം ദൃഢമാക്കാനും നന്മകളിൽ വലിയൊരു പങ്കു നേടാനും അവന് സാധിക്കും. അതേസമയം തന്നെ, ഈമാൻ കുറയ്ക്കുന്നതിനും ദീനിനെ ദുർബലപ്പെടുത്തുന്നതിനും കാരണമാകുന്ന കാര്യങ്ങളിൽ വീണുപോകാതെ അവൻ സ്വന്തത്തെ സംരക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ അത്തരം വീഴ്ചകളുടെ ഭയാനകമായ പ്രത്യാഘാതങ്ങളിൽ നിന്നും വേദനാജനകമായ അനന്തരഫലങ്ങളിൽ നിന്നും അവന് രക്ഷപ്പെടാൻ സാധിക്കൂ.

ഈമാൻ വർദ്ധിപ്പിക്കാനും അതിനെ ശക്തിപ്പെടുത്താനും നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്: ഉപകാരപ്രദമായ അറിവ് (ദീനീവി‍‍ജ്ഞാനം) തേടുക, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും അതിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക, അല്ലാഹുവിന്റെ മനോഹരമായ നാമങ്ങളെയും (അസ്മാഉൽ ഹുസ്ന), ഉന്നതമായ വിശേഷണങ്ങളെയും കുറിച്ച് മനസ്സിലാക്കുക, ഇസ്‌ലാം എന്ന പരിശുദ്ധ ദീനിന്റെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുക, നമ്മുടെ പ്രിയപ്പെട്ട നബി ﷺ യുടെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും (സ്വഹാബത്ത്) ചരിത്രം പഠിക്കുക. കൂടാതെ, ഈ വിശാലമായ പ്രപഞ്ചത്തെക്കുറിച്ചും അതിലെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കുക; ഖുർആൻ പറയുന്നതുപോലെ:

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ ‎﴿١٩٠﴾‏ ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ‎﴿١٩١﴾‏ رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ‎﴿١٩٢﴾

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും. (ഖു൪ആന്‍:3/190-192)

അതുപോലെതന്നെ, അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന്റെ കൽപ്പനകൾ പാലിക്കുന്നതിലും കാണിക്കുന്ന കഠിനാധ്വാനവും സമയത്തെ ആരാധനകൾക്കായി വിനിയോഗിക്കുന്നതും ഈമാൻ വർദ്ധിപ്പിക്കുന്നു. അല്ലാഹു പറഞ്ഞു:

وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (ഖു൪ആന്‍:29/69)

ഈമാൻ കുറയുന്നതിനും അത് ദുർബലമാകുന്നതിനും നിരവധി കാരണങ്ങളുണ്ട്. ഒരു സത്യവിശ്വാസി അവയെക്കുറിച്ച് ജാഗ്രത പാലിക്കുകയും അത്തരം കാര്യങ്ങളിൽ വീണുപോകാതിരിക്കാൻ മുൻകരുതൽ എടുക്കുകയും വേണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്: അല്ലാഹുവിന്റെ ദീനിനെക്കുറിച്ചുള്ള അറിവില്ലായ്മ, അശ്രദ്ധ, സത്യത്തിൽ നിന്നുള്ള മുഖംതിരിക്കൽ, അല്ലാഹുവിനെ ധിക്കരിക്കലും പാപങ്ങൾ ചെയ്യലും, തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെ (النفس الأمّارة) അനുസരിക്കുക, അധർമ്മകാരികളുമായി സമ്പർക്കം പുലർത്തുക, സ്വന്തം തന്നിഷ്ടങ്ങളെയും പിശാചിനെയും പിന്തുടരുക, ഭൗതിക ജീവിതത്തിന്റെ മോടിയിൽ വഞ്ചിതനാവുക. ഈ ദുനിയാവിലെ കാര്യങ്ങൾ മാത്രം സ്വന്തം ലക്ഷ്യവും ആഗ്രഹവുമായി കാണുന്നതും ഈമാനിനെ തകർക്കുന്ന വലിയൊരു പരീക്ഷണമാണ്.

ഈ സമുദായത്തിലെ മുൻഗാമികളും ഉത്തമരുമായ സ്വഹാബികൾ ഈമാനിന്റെ മഹത്വവും അതിന്റെ അനിവാര്യതയും കൃത്യമായി മനസ്സിലാക്കിയവരായിരുന്നു. ഭക്ഷണത്തെക്കാളും പാനീയത്തെക്കാളും ശ്വസിക്കുന്ന വായുവിനെക്കാളും ഈമാൻ തങ്ങൾക്ക് അനിവാര്യമാണെന്ന് അവർ കണ്ടു. അതുകൊണ്ടുതന്നെ അവരുടെ ശ്രദ്ധയും മുൻഗണനയും എല്ലാറ്റിനേക്കാളും ഉപരിയായി ഈമാനിലായിരുന്നു. അവർ തങ്ങളുടെ ഈമാനിനെ എപ്പോഴും നിരീക്ഷിക്കുകയും സൽക്കർമ്മങ്ങളെ വിലയിരുത്തുകയും പരസ്പരം ഉപദേശിക്കുകയും ചെയ്തിരുന്നു.

ഉമർ ബിൻ ഖത്താബ് رضي الله عنه തന്റെ കൂട്ടുകാരോട് പറയുമായിരുന്നു:

هلمُّوا نزددْ إيماناً

വരൂ, നമുക്ക് നമ്മുടെ ഈമാൻ വർദ്ധിപ്പിക്കാം.

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറയുമായിരുന്നു:

اجلسوا بنا نزدد إيمانا

ഞങ്ങളോടൊപ്പം ഇരിക്കൂ, നമുക്ക് ഈമാൻ വർദ്ധിപ്പിക്കാം.

അദ്ദേഹം തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം ചോദിക്കാറുണ്ടായിരുന്നു:

اللهم زدني إيمانا ويقينا وفقها

അല്ലാഹുവേ, എനിക്ക് നീ ഈമാനും ദൃഢവിശ്വാസവും (യഖീൻ) അറിവും വർദ്ധിപ്പിച്ചു നൽകേണമേ.

അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه കൂട്ടുകാരുടെ കൈപിടിച്ച് പറയുമായിരുന്നു:

تعالوا نؤمن ساعة، تعالوا فلنذكر الله ولنـزددْ إيماناً بطاعته لعلّه يذكرُنا بمغفرته

വരൂ, നമുക്ക് അൽപ്പനേരം അല്ലാഹുവിൽ വിശ്വസിക്കാം (ഈമാൻ പുതുക്കാം). നമുക്ക് അല്ലാഹുവെ സ്മരിക്കാം, അവനെ അനുസരിക്കുന്നതിലൂടെ ഈമാൻ വർദ്ധിപ്പിക്കാം; അവൻ തന്റെ പാപമോചനത്തിലൂടെ നമ്മെയും സ്മരിച്ചേക്കാം.

അബുദ്ദർദാഅ് رضي الله عنه പറയുമായിരുന്നു:

من فقه العبد أن يعلم أمُزداد هو أو منتقص ـ أي من الإيمان ـ وإنّ من فقه العبد أن يعلم نزغات الشيطان أنى تأتيه

തന്റെ ഈമാൻ കൂടുകയാണോ അതോ കുറയുകയാണോ എന്ന് തിരിച്ചറിയുന്നത് ഒരാളുടെ ബുദ്ധിയുടെ ലക്ഷണമാണ്. പിശാചിന്റെ കുതന്ത്രങ്ങൾ എവിടെ നിന്നാണ് തന്നെ തേടിയെത്തുന്നത് എന്ന് മനസ്സിലാക്കുന്നതും ഒരു ദാസന്റെ വിവേകമാണ്.

وكان عمير بن حبيب الخطمي رضي الله عنه يقول “الإيمان يزيد وينقص فقيل وما زيادته ونقصانه؟ قال إذا ذكرنا الله عز وجل وحمدناه وسبحناه فذلك زيادته وإذا غفلنا وضيعنا ونسينا فذلك نقصانه”

ഉമൈർ ബിൻ ഹബീബ് رضي الله عنه പറഞ്ഞു: ‘ഈമാൻ കൂടുകയും കുറയുകയും ചെയ്യും.’ അപ്പോൾ ചോദിക്കപ്പെട്ടു: ‘എങ്ങനെയാണ് അത് കൂടുന്നതും കുറയുന്നതും?’ അദ്ദേഹം പറഞ്ഞു: ‘നാം അല്ലാഹുവെ സ്മരിക്കുകയും അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുമ്പോൾ അത് വർദ്ധിക്കുന്നു. എന്നാൽ നാം അശ്രദ്ധരാവുകയും (ഖഫ്‌ലത്ത്) കാര്യങ്ങൾ പാഴാക്കുകയും മറന്നുപോവുകയും ചെയ്യുമ്പോൾ അത് കുറയുന്നു.

അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഒരു സത്യവിശ്വാസി തന്റെ ജീവിതത്തിൽ മഹത്തായ രണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കും.

ഒന്നാമത്തേത്: തന്റെ ഈമാനിനെയും അതിന്റെ ശാഖകളെയും അറിവിലൂടെയും കർമ്മത്തിലൂടെയും ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുക.

രണ്ടാമത്തേത്: ഈമാനിന് വിരുദ്ധമായതോ അതിനെ തകർക്കുന്നതോ അല്ലെങ്കിൽ അതിൽ കുറവ് വരുത്തുന്നതോ ആയ ആന്തരികവും ബാഹ്യവുമായ പരീക്ഷണങ്ങളെയും തിന്മകളെയും തടയാൻ ശ്രമിക്കുക.

ഒന്നാമത്തെ കാര്യത്തിൽ (സൽകർമ്മങ്ങളിൽ) തനിക്ക് സംഭവിച്ച വീഴ്ചകളെയും, രണ്ടാമത്തെ കാര്യത്തിൽ (പാപങ്ങളിൽ) താൻ ചെയ്തുപോയ ധിക്കാരങ്ങളെയും അവൻ ചികിത്സിക്കുന്നത് ‘ആത്മാർത്ഥമായ പശ്ചാത്താപം, (التوبة النصوح) വഴിയാണ്. സമയം അതിക്രമിക്കുന്നതിന് മുൻപ് കാര്യങ്ങൾ തിരുത്തിക്കൊണ്ടും, വിനീതമായ ഹൃദയത്തോടും ശാന്തമായ മനസ്സോടും കൂടി അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചും അവന്റെ ശിക്ഷയെ ഭയപ്പെട്ടും അല്ലാഹുവിലേക്ക് പൂർണ്ണമായി മടങ്ങിക്കൊണ്ടും അവൻ തന്റെ വിശ്വാസത്തെ വീണ്ടെടുക്കുന്നു.

عن عبد الله بن عمرو بن العاص رضي الله عنهما قال قال رسول الله صلى الله عليه وسلم :إنَّ الإيمان ليَخْلَقُ في جوف أحدكم كما يَخْلَقُ الثوبُ، فاسألوا الله أن يجدِّد الإيمان في قلوبكم.

അബ്ദില്ലാഹിബ്നു അംറ് ബിൻ ആസ് رضي الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘തീർച്ചയായും വസ്ത്രം പഴയതാകുന്നത് പോലെ നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലെ ഈമാനും പഴയതാകും. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ പുതുക്കി നൽകാൻ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.’ (ഹാകിം – മുസ്തദ്‌റക് / ത്വബ്‌റാനി – മുഅ്ജമുൽ കബീര്‍)

ഒരു വസ്ത്രം നുരുമ്പിക്കുന്നത് പോലെ ഈമാനും പഴയതാകുമെന്ന് നബി ﷺ വിശേഷിപ്പിച്ചു. അതായത്, വസ്ത്രം പഴകി ബലഹീനമാകുന്നതുപോലെ മനുഷ്യൻ ചെയ്തുപോകുന്ന ചെറുതും വലുതുമായ പാപങ്ങൾ കാരണം ഈമാനും തേയ്മാനം സംഭവിക്കുകയും ദുർബലമാവുകയും ചെയ്യുന്നു. കൂടാതെ, ഈ ലൗകിക ജീവിതത്തിലെ വിവിധങ്ങളായ വിനോദങ്ങളും ശ്രദ്ധാതിരിക്കുകളും  അല്ലാഹുവിൽ നിന്ന് അകറ്റുന്ന കാര്യങ്ങളും ഈമാനിൽ കുറവുണ്ടാക്കാൻ കാരണമാകുന്നു. ഈമാനിന്റെ പുതുമയെയും ചൈതന്യത്തെയും ശക്തിയെയും ഇല്ലാതാക്കുന്ന വലിയ പരീക്ഷണങ്ങൾ (ഫിത്‌നകൾ) അതിന്റെ ഭംഗിയെയും തിളക്കത്തെയും മങ്ങിക്കുന്നു. ഇവിടെയാണ് ഹൃദയത്തിലെ വിശ്വാസം പുതുക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് നബി ﷺ വിരൽ ചൂണ്ടുന്നത്. ‘നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക’ എന്ന് അവിടുന്ന് നിർദ്ദേശിച്ചു. അതിനാൽ, ഈമാൻ വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും ഹൃദയത്തിൽ അത് ദൃഢമാക്കാനും അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തിരിയുകയും അവനോട് നിരന്തരം യാചിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. (ഖു൪ആന്‍:14/27)

തീർച്ചയായും ഈമാൻ എന്നത് ഒരാൾക്ക് അഴകും അലങ്കാരവുമാണ്. അല്ലാഹു  പറയുന്നു:

وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ

എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും. (ഖു൪ആന്‍:49/7)

നബി ﷺ തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയുമായിരുന്നു:

اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ

അല്ലാഹുവേ, ഈമാനാകുന്ന അലങ്കാരം കൊണ്ട് നീ ഞങ്ങളെ അലങ്കരിക്കേണമേ. സന്മാർഗ്ഗം സിദ്ധിച്ചവരും മറ്റുള്ളവർക്ക് സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നവരും ആയി നീ ഞങ്ങളെ മാറ്റേണമേ.

ഈമാനിന് തുല്യതയില്ലാത്ത മധുരവും രുചിയും ആനന്ദവുമുണ്ട്.

عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً ‏”‏ ‏‏

അബ്ബാസ് ബ്നു അബ്ദുൽ മുത്വലിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു : അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ റസൂലായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. (മുസ്ലിം: 34)

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ‏”‏‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന്‌ ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. ഒന്ന്) മറ്റാരോടുമുള്ളതിനേക്കാള്‍ ഇഷ്ടം അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക, രണ്ട്) മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം സ്നേഹിക്കുക, മൂന്ന്) ദൈവനിഷേധത്തിലേക്ക്‌ മടങ്ങുന്നതിനെ നരകത്തിലേക്ക്‌ തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)

തന്റെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ളതും ശ്രേഷ്ഠവുമായ സമ്പാദ്യം ഈമാനാണ് എന്ന് തിരിച്ചറിഞ്ഞ്, അതിൽ സ്വന്തത്തോട് തന്നെ ഗുണകാംക്ഷ കാണിക്കുന്നത് ഒരു വിശ്വാസിക്ക് ലഭിക്കുന്ന വലിയ നന്മയാണ്. അല്ലാഹുവിനെ കണ്ടുമുട്ടാൻ കൊണ്ടുപോകാവുന്ന ഏറ്റവും നല്ല യാത്രാവിഭവമാണത്. അല്ലാഹു പറയുന്നു:

وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ ‎

നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഖു൪ആന്‍:2/197)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *