സൂറ : ത്വൂര്‍ 1-16 ആയത്തുകളിലൂടെ …..
وَٱلطُّورِ ﴿١﴾ وَكِتَٰبٍ مَّسْطُورٍ ﴿٢﴾ فِى رَقٍّ مَّنشُورٍ ﴿٣﴾ وَٱلْبَيْتِ ٱلْمَعْمُورِ ﴿٤﴾ وَٱلسَّقْفِ ٱلْمَرْفُوعِ ﴿٥﴾ وَٱلْبَحْرِ ٱلْمَسْجُورِ ﴿٦﴾
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം. എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. നിവര്‍ത്തിവെച്ച തുകലില്‍, അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം. ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം. നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം. (ഖു൪ആന്‍:52/1-6)
ഈ മഹത്തായ കാര്യങ്ങളെല്ലാം സത്യം ചെയ്തുകൊണ്ട് പറയുന്നത് സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കുമുള്ള പ്രതിഫലത്തെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ചില മഹത്തായ വിധികളാണ്.
وَٱلطُّورِ
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.
ത്വൂര്‍ പര്‍വതത്തെക്കൊണ്ട് സത്യം ചെയ്യുന്നു. മൂസബ്‌നു ഇംറാന്‍ عليه السلام യോട് അല്ലാഹു സംസാരിച്ച പര്‍വതമാണത്. ചില മതവിധികളെക്കുറിച്ചുള്ള സന്ദേശം നല്‍കി. അതില്‍ അദ്ദേഹത്തോടും സമുദായത്തോടുമുള്ള കാരുണ്യമുണ്ട്. അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തമാണത്. വിലയോ എണ്ണമോ കണക്കാക്കാന്‍ കഴിയാത്തത്ര അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍.
وَكِتَٰبٍ مَّسْطُورٍ
എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.
ഉദ്ദേശ്യം ലൗഹുൽ മഹ്ഫൂള് (സുരക്ഷിത ഫലകം) ആവാം. അതിലാണ് അല്ലാഹു എല്ലാം രേഖപ്പെടുത്തിയത്. ക്വുര്‍ആന്‍ ആവാനും സാധ്യതയുണ്ട്. ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അതാണ്. ആദ്യകാലക്കാരുടെയും പില്‍ക്കാലക്കാരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കഴിഞ്ഞു പോയവരുടെയും വരാന്‍ പോകുന്നവരുടെയും അറിവുകളടങ്ങിയ ഗ്രന്ഥം.
وَٱلْبَيْتِ ٱلْمَعْمُورِ
നിവര്‍ത്തിവെച്ച തുകലില്‍
{തുകലില്‍} അതായത് ഏട്. {നിവര്‍ത്തപ്പെട്ട} അതായത് എഴുതപ്പെട്ട, രേഖപ്പെടുത്തപ്പെട്ട, അവ്യക്തതകളില്ലാതെ പ്രകടമായത്, എല്ലാ ബുദ്ധിയുള്ളവര്‍ക്കും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കും അവ്യക്തതയില്ലാത്തത്.
وَٱلسَّقْفِ ٱلْمَرْفُوعِ
അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.
{അധിവാസമുള്ള മന്ദിരം} ഏഴാനാകാശത്തിന് മുകളിലുള്ള ഭവനമാണത്. അതില്‍ ആദരണീയരായ മലക്കുകള്‍ സദാസമയവും നിറഞ്ഞുനില്‍ക്കുന്നു. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിക്കുന്നു. തങ്ങളുടെ രക്ഷിതാവിന് അവര്‍ ആരാധന ചെയ്യുന്നു. അവര്‍ അന്ത്യനാള്‍വരെ പിന്നീട് അതിലേക്ക് മടങ്ങുന്നില്ല.
മറ്റൊരഭിപ്രായം, അല്ലാഹുവിന്റെ ഭവനമായ ബൈതുല്‍ഹറാമാണ് ബൈതുല്‍ മഅ്മൂര്‍ എന്നാണ്. ത്വവാഫ് ചെയ്യുന്നവര്‍, നമസ്‌കരിക്കുന്നവര്‍, സദാ സ്മരിക്കുന്നവര്‍ എന്നിവരാല്‍ അതെപ്പോഴും നിറഞ്ഞുനില്‍ക്കുന്നതാണ്. ഹജ്ജിനും ഉംറയ്ക്കും വരുന്ന നിവേദക സംഘങ്ങളെക്കൊണ്ടും. അല്ലാഹു സത്യംചെയ്ത് പറഞ്ഞതുപോലെ:
وَهَٰذَا ٱلْبَلَدِ ٱلْأَمِينِ
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. (95/3)
ഭൂമിയിലെ ഭവനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് കഅ്ബയാണെന്നത് സത്യമാണ്. ഹജ്ജിനും ഉംറയ്ക്കും ജനങ്ങള്‍ ലക്ഷ്യംവെക്കുന്നത് അതാണ്. ഹജ്ജ് ഇസ്‌ലാമിന്റെ മഹത്തായ സ്തംഭങ്ങളില്‍ ഒന്നാണ്. അതില്ലാതെ ഇസ്‌ലാം പൂര്‍ത്തിയാവില്ല. ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും കൂടിയാണ് അത് നിര്‍മിച്ചത്. ആ ഭവനത്തെ അല്ലാഹു ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നിശ്ചയിച്ചു. അതിനെക്കൊണ്ടാണ് അല്ലാഹു സത്യം ചെയ്ത് പറഞ്ഞത്. അതിന്റെ മഹത്ത്വത്തിനും പരിശുദ്ധിക്കും യോജിച്ച വിധത്തില്‍ അതിന്റെ മഹത്ത്വം അവന്‍ വ്യക്തമാക്കുന്നു.
وَٱلسَّقْفِ ٱلْمَرْفُوعِ
ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം.
ആകാശത്തെ അല്ലാഹു സൃഷ്ടികള്‍ക്ക് ഒരു മേല്‍ക്കൂരയും ഭൂമിക്ക് വെളിച്ചം നല്‍കുന്ന മേല്‍പ്പുരയും അതിലുള്ള അടയാളങ്ങളും നക്ഷത്രങ്ങളും, വഴി കണ്ടെത്താനുള്ളതുമാക്കി. വ്യത്യസ്ത ഭക്ഷണങ്ങളും കാരുണ്യവും മഴയും അല്ലാഹു അതില്‍ നിന്നിറക്കുന്നു.
وَٱلْبَحْرِ ٱلْمَسْجُورِ
നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
വെള്ളം നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു കടലിനെ നിറക്കുകയും എന്നാല്‍ വെള്ളം കരയിലേക്കൊഴുകാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു; അതിന്റെ പ്രകൃതിയനുസരിച്ച് ഭൂമിയെ മൂടേണ്ട അവസ്ഥയുണ്ടായിട്ടും. എന്നാല്‍ അല്ലാഹുവിന്റെ യുക്തി അതിന്റെ ഒഴുക്കിനെ തടഞ്ഞ് നിര്‍ത്തുന്നതാണ്; ഭൂമിക്ക് മുകളില്‍ വ്യത്യസ്തങ്ങളായ ജീവജാലങ്ങള്‍ ജീവിക്കുന്നതിനുവേണ്ടി.
മറ്റൊരു വ്യാഖ്യാനം ‘മസ്ജൂര്‍’ എന്നാല്‍ കത്തിക്കപ്പെടുന്നത് എന്നതാണ്. അങ്ങനെ അന്ത്യനാളില്‍ ശിക്ഷക്കായി തീ നിറഞ്ഞ വിശാലമായൊരു സ്ഥലമായി അത് മാറും.
ഈ പറഞ്ഞ സത്യങ്ങളെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അവന്റെ ഏകത്വത്തിന്റെ തെളിവും അവന്റെ കഴിവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും രേഖയുമാണ്. അതാണ് അല്ലാഹു പറഞ്ഞത്:
إِنَّ عَذَابَ رَبِّكَ لَوَٰقِعٌ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു.(ഖു൪ആന്‍:52/7)
അത് സംഭവിക്കാതെ പറ്റില്ല. അല്ലാഹു അവന്റെ വാക്കും വാഗ്ദാനവും തെറ്റിക്കില്ല.
مَّا لَهُۥ مِن دَافِعٍ
അതു തടുക്കുവാന്‍ ആരും തന്നെയില്ല. (ഖു൪ആന്‍:52/8)
അതിനെ പ്രതിരോധിക്കുന്നവനായി. അതിനെ തടസ്സപ്പെടുത്തുന്ന ഒന്നുമില്ല. കാരണം അല്ലാഹുവിന്റെ ശക്തി; അതിനെ അതിജയിക്കുന്നവനില്ല. അതില്‍നിന്ന് ഓടി രക്ഷപ്പെടുന്നവനുമില്ല.
ശിക്ഷ സംഭവിക്കുന്ന ദിവസത്തെയാണ് തുടര്‍ന്ന് അല്ലാഹു വിശദീകരിക്കുന്നത്:
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം. (ഖു൪ആന്‍:52/9)
ആകാശം കറങ്ങുകയും കുലുങ്ങുകയും വിറച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. അത് മേഘം സഞ്ചരിക്കുന്നതുപോലെ സഞ്ചരിക്കും.
وَتَسِيرُ ٱلْجِبَالُ سَيْرًا
പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍:52/10)
കടഞ്ഞെടുക്കപ്പെട്ട പഞ്ഞിപോലെ നിറം മാറും. ധൂളികളെപ്പോലെ അത് ചിതറും. ഇതെല്ലാം ആ ദിവസത്തിന്റെ ഭയാനകതയാണ്. അപ്പോള്‍ എങ്ങനെയായിരിക്കും ദുര്‍ബലനായ മനുഷ്യന്‍?
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം. (ഖു൪ആന്‍:52/11)
നാശം എന്ന പദം എല്ലാ ശിക്ഷകള്‍ക്കും ദുഃഖത്തിനും പീഡനത്തിനും ഭയത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു സമ്പൂര്‍ണ പദമാണ്.
തുടര്‍ന്ന് നാശത്തിന് അര്‍ഹരായ നിഷേധികളുടെ പ്രത്യേകതകളാണ് പറയുന്നത്:
ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ
അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് (ഖു൪ആന്‍:52/12)
തെറ്റായ കാര്യങ്ങളില്‍ മുഴുകുകയും അതില്‍ കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍. അവരുടെ അറിവും ഗവേഷണങ്ങളുമെല്ലാം സത്യത്തെ നിഷേധിക്കുവാനും അസത്യത്തെ സത്യപ്പെടുത്തുവാനുമുള്ള ദോഷകരമായ അറിവില്‍ മാത്രമാണ്. കളി, ബുദ്ധിശൂന്യത, അജ്ഞത എന്നിവയുടെ ആളുകളുടെ പ്രവൃത്തികളാണ് അവരും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളും ഉപകാരപ്രദവുമായ വിജ്ഞാനങ്ങളും സ്വീകരിച്ചു വിശ്വാസത്തിന്റെയും സത്യത്തിന്റെയും ആളുകളില്‍നിന്ന് അവര്‍ വ്യത്യസ്തമായി.
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
അവര്‍ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം. (ഖു൪ആന്‍:52/13)
അതിലേക്കവര്‍ ശക്തമായി തള്ളപ്പെടുന്ന ദിവസം. നിര്‍ദ്ദയം അവരെ അതിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നു. മുഖങ്ങളില്‍ വലിച്ചിഴച്ചും അവരെ ആക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും. അവരോട് പറയപ്പെടും:
هَٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
ഇതത്രെ നിങ്ങള്‍ നിഷേധിച്ചു കളഞ്ഞിരുന്ന നരകം. (ഖു൪ആന്‍:52/14)
വിശദീകരിക്കാന്‍ പറ്റാത്ത, അളവ് നിര്‍ണയിക്കാനാകാത്ത ശാശ്വത ശിക്ഷയില്‍നിന്ന് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.
أَفَسِحْرٌ هَٰذَآ أَمْ أَنتُمْ لَا تُبْصِرُونَ
അപ്പോള്‍ ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ? (ഖു൪ആന്‍:52/15)
ഈ സൂചന ശിക്ഷയിലേക്കും നരകത്തിലേക്കുമാകാനാണ് സാധ്യത. വചനങ്ങളുടെ സന്ദര്‍ഭം അറിയിക്കുന്നതുപോലെ. അതായത് നരകവും ശിക്ഷയും കാണുമ്പോള്‍ ആക്ഷേപിച്ചുകൊണ്ട് അവരോട് പറയപ്പെടും: ഇത് യാഥാര്‍ഥ്യമല്ലാത്ത ഒരു മായാജാലമാണോ? തീര്‍ച്ചയായും നിങ്ങളിത് കണ്ടില്ലേ? അതോ ദുനിയാവിലേതുപോലെ നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ? അതായത് നിങ്ങള്‍ക്കിതിനെക്കുറിച്ച് യാതൊരു കാഴ്ചപ്പാടും അറിവും ഇല്ലെന്നാണോ? അതോ നിങ്ങളീ കാര്യത്തെക്കുറിച്ച് ഒരു തെളിവും കിട്ടാതെ അജ്ഞരായിരുന്നോ? ഉത്തരം രണ്ട് കാര്യങ്ങളെ നിരാകരിക്കുന്നു. ഒന്ന്, അത് മായാജാലമാവുക എന്നതിനെ. ഒരു നിലയ്ക്കും അത് മായാജാലമല്ലെന്നും അത് സത്യങ്ങളില്‍വെച്ച് ഏറ്റവും വലിയ സത്യമാണെന്നും അവര്‍ക്ക് വ്യക്തമായി. രണ്ട്, അവര്‍ കാണാതിരിക്കുന്നവരാണെന്നതിനെയും നിഷേധിക്കുന്നു. കാര്യം അതിന് വിപരീതമാണ്. അവര്‍ക്കെതിരെ അല്ലാഹുവിന്റെ തെളിവ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്മാര്‍ ആ വിശ്വാസത്തിലേക്ക് അവരെ ക്ഷണിച്ചു. വ്യക്തവും തെളിവുള്ളതുമായ മഹത്തായൊരു കാര്യമാണതെന്ന് തെളിവിലൂടെ അവര്‍ സ്ഥാപിച്ചു.
മറ്റൊരു വ്യാഖ്യാനം, ‘അപ്പോള്‍ ഇത് മായാജാലമാണോ അതല്ല നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?’ എന്നതിലെ സൂചന ശരിയായ മാര്‍ഗത്തില്‍നിന്നും വ്യക്തമായ സത്യവുമായി മുഹമ്മദ് നബി ﷺ കൊണ്ടുവന്ന കാര്യങ്ങളാണെന്നാണ്. അതായത് ബുദ്ധിയുള്ള ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമെന്ന് സങ്കല്‍പിക്കാനാവുമോ അത് മായാജാലമാണെന്ന്? അവരുടെ കാഴ്ചപ്പാടില്ലായ്മ മൂലമാണ് ഇവരീ പറഞ്ഞതെല്ലാം പറഞ്ഞത്.
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്. (ഖു൪ആന്‍:52/16)
{നിങ്ങളതില്‍ കടന്നെരിഞ്ഞുകൊള്ളുക} നിങ്ങളെ വലയം ചെയ്യുന്നവിധം ശരീരം മുഴുവനായി ഹൃദയങ്ങളിലേക്ക് ആളിപ്പടര്‍ന്ന് അതില്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക.
{എന്നിട്ട് നിങ്ങളത് സഹിക്കുക അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു} നരകത്തെ സഹിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് പ്രത്യേക പ്രയോജനമൊന്നുമില്ല. നിങ്ങള്‍ പരസ്പരം സങ്കടപ്പെട്ടതുകൊണ്ട് ശിക്ഷ നിങ്ങള്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല. അടിമ ക്ഷമിക്കുന്നതുകൊണ്ട് നരകത്തിലെ കഷ്ടപ്പാടുകള്‍ കുറയുകയോ പ്രയാസങ്ങള്‍ നീങ്ങുകയോ ഇല്ല. അവരുടെ ചീത്ത പ്രവൃത്തികളും ചെയ്തുകൂട്ടിയവയുമാണ് അവരിതനുഭവിക്കാന്‍ കാരണം. അതാണ് പറയുന്നത്: {നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്}
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
kanzululoom.com