സ്വർഗ്ഗവാസികൾക്ക് ലഭിക്കുന്ന ഏറ്റവും പൂർണ്ണമായ ഔദാര്യവും ഏറ്റവും ഉന്നതമായ അനുഗ്രഹവും, മഹത്വവും സൗന്ദര്യവും ഒത്തുചേർന്ന അവരുടെ റബ്ബിനെ ദർശിക്കുക എന്നതാണ്. ആ സുഖസൗകര്യങ്ങളുടെ ലോകത്ത് അവരുടെ ഹൃദയങ്ങളുടെ സന്തോഷവും, കണ്ണുകളുടെ കുളിർമയും, അവരുടെ ഏറ്റവും വലിയ ആനന്ദവും അതുതന്നെയായിരിക്കും.
عَنْ صُهَيْبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ – قَالَ – يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ – قَالَ – فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ
സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍, അല്ലാഹു അവരോടു ചോദിക്കും: ഞാന്‍ നിങ്ങള്‍ക്ക് വല്ലതും അധികരിപ്പിച്ച് നല്‍കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അവര്‍ മറുപടി പറയും: നീ ഞങ്ങളുടെ മുഖം വെളുപ്പിച്ച് (ഞങ്ങള്‍ക്ക് സന്തോഷം നല്‍കി) നല്‍കിയല്ലോ. ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഞങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തുതന്നല്ലോ. (ഇനി എന്താണ് ഞങ്ങള്‍ക്കുവേണ്ടത്) നബി ﷺ പറഞ്ഞു: അതോടെ അല്ലാഹു മറയെ നീക്കും. അതില്‍പിന്നെ തങ്ങളുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നും തന്നെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടാവില്ല. (മുസ്ലിം: 181)
അല്ലാഹുവിനെ ദർശിക്കുന്നതും നമസ്‌കാരവും തമ്മിൽ ശക്തമായ ഒരു ബന്ധമുണ്ട്. അതിനാൽ ആരെങ്കിലും നമസ്‌കാരത്തിൽ നിഷ്ഠയുള്ളവരാണെങ്കിൽ അവർ ഈ വലിയ അനുഗ്രഹത്തിന് (അല്ലാഹുവിനെ ദർശിക്കുന്നതിന്) അർഹരാണ്. എന്നാൽ ആരാണോ നമസ്‌കാരം പാഴാക്കുന്നത്, അവർ ആ ദർശനം നിഷേധിക്കപ്പെടാനും നഷ്ടത്തിലാകാനും അർഹരായിത്തീരുന്നു. വിശുദ്ധ ഖുർആനും തിരുസുന്നത്തും ഈ ബന്ധത്തെ ശരിവെക്കുന്നുണ്ട്.
അല്ലാഹു പറയുന്നു:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ وَوُجُوهٌ يَوْمَئِذِۭ بَاسِرَةٌ ﴿٢٤﴾ تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ ﴿٢٥﴾ كـَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ ﴿٢٦﴾ وَقِيلَ مَنْ ۜ رَاقٍ ﴿٢٧﴾ وَظَنَّ أَنَّهُ ٱلْفِرَاقُ ﴿٢٨﴾ وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ ﴿٢٩﴾ إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ ﴿٣٠﴾ فَلَا صَدَّقَ وَلَا صَلَّىٰ ﴿٣١﴾ وَلَٰكِن كَذَّبَ وَتَوَلَّىٰ ﴿٣٢﴾
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും. ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും. അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും, മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും, കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍, അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്. എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല. പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. (ഖുർആൻ:75/22-32)
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ (അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും) എന്നതിലെ النضارة എന്നാൽ സൗന്ദര്യം, ശോഭ, പ്രകാശം, സന്തോഷം എന്നൊക്കെയാണ് അർത്ഥം. إِلَىٰ رَبِّهَا نَاظِرَةٌ(അവ തങ്ങളുടെ രബ്ബിനെ നോക്കിക്കൊണ്ടിരിക്കും) എന്നാൽ ആ മുഖങ്ങളിലെ കണ്ണുകൾ കൊണ്ട് നേരിട്ട് അല്ലാഹുവിനെ ദർശിക്കുമെന്ന് അർത്ഥം.
قال الحسن البصري :وحق لها أن تنضر وهي تنظر إلى الخالق.
ഹസൻ അൽ ബസ്വരി رحمه الله പറഞ്ഞു: സ്രഷ്ടാവിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആ മുഖങ്ങൾ പ്രകാശിക്കുന്നത് തികച്ചും സ്വാഭാവികമാണ്; അതിന് ആ പ്രകാശം ലഭിക്കാൻ എല്ലാ അർഹതയുമുണ്ട്.
തുടർന്ന് അല്ലാഹു മറ്റൊരു വിഭാഗത്തെക്കുറിച്ച് പരാമർശിക്കുന്നു. വിവർണ്ണമായ, വിരൂപമായ, കറുത്തിരുണ്ട മുഖങ്ങളുള്ളവർ. അവരുടെ ചെയ്തികളെക്കുറിച്ച് പറയുന്നിടത്ത് ‘നമസ്‌കാരം ഉപേക്ഷിച്ചു’ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിൽ നിന്ന് മനസ്സിലാക്കാം; ആദ്യവിഭാഗമായ മുഖപ്രകാശമുള്ളവരും അല്ലാഹുവിനെ ദർശിക്കാൻ ഭാഗ്യം ലഭിക്കുന്നവരും നമസ്‌കാരത്തിൽ നിഷ്ഠയുള്ളവരാണെന്ന്.
عَنْ جَرِيرٍ، رضى الله عنه قَالَ كُنَّا جُلُوسًا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ نَظَرَ إِلَى الْقَمَرِ لَيْلَةَ الْبَدْرِ قَالَ : إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا
ജരീര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു പൌ൪ണ്ണമി രാവില്‍ ഞങ്ങള്‍ നബി ﷺ യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ചന്ദ്രനെ നോക്കികൊണ്ട് പറഞ്ഞു: തീ൪ച്ചയായും ഈ ചന്ദ്രനെ നിങ്ങള്‍ നോക്കികാണുന്നതുപോലെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ നോക്കികാണുന്നതാണ്. അവനെ നോക്കികാണുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകുകയില്ല. നിങ്ങള്‍ അത് ഉദ്ദേശിക്കുന്നുവെങ്കില്‍ സൂര്യോദയത്തിന് മുമ്പുള്ള നമസ്കാരവും (സുബ്ഹ്) സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്കാരവും (അസ്൪) പാഴാക്കരുത്. (അവ രണ്ടും) നിങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക. (ബുഖാരി:7434)
ഈ ഹദീസിൽ നമസ്‌കാരവും അല്ലാഹുവിനെ ദർശിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയൊരു സൂചനയുണ്ട്.
قال ابن رجب رحمه الله : وقد قيل في مناسبة الأمر بالمحافظة على هاتين الصلاتين عقيب ذكر الرؤية : أن أعلى ما في الجنة رؤية الله عز وجل ، وأشرف ما في الدنيا من الأعمال هاتان الصلاتان ، فالمحافظة عليهما يرجى بها دخول الجنة ورؤية الله عز وجل فيها.
ഇബ്‌നു റജബ് رحمه الله പറഞ്ഞു: ‘അല്ലാഹുവിനെ ദർശിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചതിന് തൊട്ടുപിന്നാലെ ഈ രണ്ട് നമസ്‌കാരങ്ങളിൽ (സുബ്ഹി, അസർ) നിഷ്ഠ പുലർത്താൻ കൽപ്പിച്ചതിന്റെ യുക്തിയെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിട്ടുണ്ട്: സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ കാര്യം അല്ലാഹുവിനെ ദർശിക്കുക എന്നതാണെങ്കിൽ, ഈ ദുനിയാവിലെ കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഈ രണ്ട് നമസ്‌കാരങ്ങളാണ്. അതിനാൽ ഇവയിൽ നിഷ്ഠ പുലർത്തുന്നതിലൂടെ സ്വർഗ്ഗപ്രവേശവും അവിടെ വെച്ചുള്ള അല്ലാഹുവിന്റെ ദർശനവും പ്രതീക്ഷിക്കാവുന്നതാണ്. (ഫത്ഹുൽബാരി:4/323)
സംശയമില്ല, ‘തീ൪ച്ചയായും ഈ ചന്ദ്രനെ നിങ്ങള്‍ നോക്കികാണുന്നതുപോലെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ നോക്കികാണുന്നതാണ്. അവനെ നോക്കികാണുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകുകയില്ല’ എന്ന നബി ﷺ യുടെ വാക്കുകൾ കേട്ടപ്പോൾ സഹാബികളുടെ മനസ്സിൽ ആ വലിയ ലക്ഷ്യം നേടിയെടുക്കാനുള്ള അതിയായ ആഗ്രഹവും അതിനായി തങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യവും ഉദിച്ചിട്ടുണ്ടാകണം. നബി ﷺ യുടെ ഉപദേശങ്ങളിലെ പൂർണ്ണതയും അദ്ദേഹത്തിന്റെ വ്യക്തമായ വിശദീകരണ രീതിയും നോക്കൂ; അവർ ചോദിക്കുന്നതിന് മുൻപേ തന്നെ അദ്ദേഹം അതിനുള്ള മറുപടിയും നൽകി. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ അത് ഉദ്ദേശിക്കുന്നുവെങ്കില്‍ സൂര്യോദയത്തിന് മുമ്പുള്ള നമസ്കാരവും (സുബ്ഹ്) സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്കാരവും (അസ്൪) പാഴാക്കരുത്. (അവ രണ്ടും) നിങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക’.
പരലോകത്ത് വെച്ചുള്ള അല്ലാഹുവിന്റെ ദർശനം എന്നത് വെറും ആഗ്രഹങ്ങൾ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന വലിയൊരു സൂചനയും നബി ﷺ യുടെ ഈ വാക്കുകളിലുണ്ട്.
لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَٰبِ
കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല ….. (ഖുർആൻ:4/123)
വെറും ആഗ്രഹങ്ങൾ കൊണ്ട് അത് സാധ്യമല്ല; മറിച്ച് കർമ്മവും അധ്വാനവും പരിശ്രമവും അല്ലാഹുവിലേക്കുള്ള പൂർണ്ണമായ തിരിയലും അനിവാര്യമാണ്. അതുകൊണ്ടാണ് അല്ലാഹുവിനെ ദർശിക്കാൻ സഹായിക്കുന്ന കാരണങ്ങളിലേക്ക് നബി ﷺ വിരൽ ചൂണ്ടിയത്. മഹത്തായ രണ്ട് നമസ്‌കാരങ്ങളെക്കുറിച്ച് – സുബ്ഹിയും അസ്റും – അദ്ദേഹം പഠിപ്പിച്ചു. ഈ രണ്ട് നമസ്‌കാരങ്ങളുടെയും ശ്രേഷ്ഠത വ്യക്തമാക്കുന്ന ഒട്ടേറെ പ്രമാണങ്ങൾ വന്നിട്ടുണ്ട്. അവയുടെ മഹത്വം കൊണ്ടും, ഒട്ടേറെ ആളുകൾക്ക് അവ നിർവ്വഹിക്കാൻ പ്രയാസമുള്ളത് കൊണ്ടുമാണ് അവയെ പ്രത്യേകം എടുത്തു പറഞ്ഞത്.
ആരുടെയെങ്കിലും ലക്ഷ്യം ഉന്നതമാവുകയും, ഈ രണ്ട് നമസ്‌കാരങ്ങൾ നിലനിർത്താൻ അല്ലാഹു അവനെ സഹായിക്കുകയും ചെയ്താൽ, മറ്റുള്ള നമസ്‌കാരങ്ങൾ അവൻ അതിനേക്കാൾ നന്നായി സൂക്ഷിക്കുന്നവനായിരിക്കും. തീർച്ചയായും സുബ്ഹി നമസ്‌കാരം എന്നത് ആ ദിവസത്തിന്റെ താക്കോലാണ്. സുബ്ഹിക്ക് എഴുന്നേൽക്കാനും അത് ശ്രദ്ധയോടെ നിർവ്വഹിക്കാനും അല്ലാഹു ഒരാളെ ആദരിച്ചാൽ, ബാക്കിയുള്ള നമസ്‌കാരങ്ങൾക്കും ആ ദിവസം മുഴുവനും അല്ലാഹുവിന്റെ സഹായം അവന് ലഭിക്കും. ഒരു അടിമ സുബ്ഹി സമയത്ത് എങ്ങനെയാണോ, അത് അവന്റെ ആ ദിവസം മുഴുവൻ സ്വാധീനിക്കും. സലഫുകളിൽ ചിലര്‍ പറഞ്ഞതുപോലെ:
يومك مثل جملك إذا أمسكت أوله تبعك آخره
നിന്റെ ദിവസം നിന്റെ ഒട്ടകത്തെപ്പോലെയാണ്; നീ അതിന്റെ തുടക്കം (കയർ) പിടിച്ചാൽ ബാക്കി ഭാഗം നിന്നെ പിന്തുടരും.
നബി ﷺ യുടെ ‘നിങ്ങൾ പാഴാക്കരുത്’ എന്ന പ്രയോഗത്തിൽ ഒരു വലിയ സൂചനയുണ്ട്. ഈ ദുനിയാവിൽ മനുഷ്യരെ ഈ രണ്ട് നമസ്‌കാരങ്ങളിൽ (സുബ്ഹി, അസർ) നിന്ന് തടയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. നമ്മുടെ ഈ കാലഘട്ടത്തിലാകട്ടെ, അത്തരം തടസ്സങ്ങൾ അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നു. ചില ആളുകളെ നമസ്‌കാരത്തിൽ നിന്ന് തടയുന്നത് കേവലം ഒരു ചായ കുടിയോ ഭൗതികമായ അലങ്കാരങ്ങളോ ആയിരിക്കാം. മറ്റു ചിലരെയാകട്ടെ, അനാവശ്യമായ സംസാരങ്ങളും, അശ്ലീലമായ വിനോദങ്ങളും, പാഴായ തമാശകളും, മോശമായ കാഴ്ചകളും (സോഷ്യൽ മീഡിയയോ ടിവിയോ പോലുള്ളവ) നമസ്‌കാരത്തിൽ നിന്ന് പരാജയപ്പെടുത്തുന്നു. വേറെ ചിലരെ ഉറക്കം തോൽപ്പിക്കുന്നു. അങ്ങനെ പലവിധ കാരണങ്ങൾ അവരെ ഈ വലിയ അനുഗ്രഹത്തിൽ നിന്ന് അകറ്റുന്നു.
ശരിയായ വിശ്വാസം (അഖീദ) ഒരു അടിമയുടെ കർമ്മങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്കുള്ള വ്യക്തമായ സൂചന ഈ ഹദീസിലുണ്ട്. ഒരാളുടെ ഈമാൻ (വിശ്വാസം) വർദ്ധിക്കുകയും ദൃഢനിശ്ചയം (യഖീൻ) ശക്തിപ്പെടുകയും ചെയ്യുമ്പോൾ, അവനിൽ അല്ലാഹുവിനോടുള്ള അനുസരണവും, കർമ്മങ്ങളിലെ കൃത്യനിഷ്ഠയും, അദ്ധ്വാനവും, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള അർപ്പണബോധവും വർദ്ധിച്ചുകൊണ്ടിരിക്കും.
നമസ്‌കാരവും അല്ലാഹുവിനെ ദർശിക്കുന്നതും തമ്മിലുള്ള ഈ സുപ്രധാനമായ ബന്ധം കാരണമാണ് നമ്മുടെ നബി ﷺ തന്റെ ഓരോ നമസ്‌കാരത്തിന്റെയും ഒടുവിൽ, സലാം വീട്ടുന്നതിന് തൊട്ടുമുൻപായി, ഈ വലിയ ആനന്ദത്തിനും ഉന്നതമായ പ്രതിഫലത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നത്.
عن عطاء بن السائب، عن أبيه، قال: صَلَّى بِنَا عَمَّارُ بْنُ يَاسِرٍ صَلَاةً، فَأَوْجَزَ فِيهَا، فَقَالَ لَهُ بَعْضُ الْقَوْمِ: لَقَدْ خَفَّفْتَ أَوْ أَوْجَزْتَ الصَّلَاةَ، فَقَالَ: أَمَّا عَلَى ذَلِكَ، فَقَدْ دَعَوْتُ فِيهَا بِدَعَوَاتٍ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا قَامَ تَبِعَهُ رَجُلٌ مِنَ الْقَوْمِ هُوَ أُبَيٌّ غَيْرَ أَنَّهُ كَنَى عَنْ نَفْسِهِ، فَسَأَلَهُ عَنِ الدُّعَاءِ، ثُمَّ جَاءَ فَأَخْبَرَ بِهِ الْقَوْمَ: {اللَّهُمَّ بِعِلْمِكَ الْغَيْبَ، وَقُدْرَتِكَ عَلَى الْخَلْقِ، أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ، وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ}
അതാഅ് ബിൻ സാഇബ് رحمه الله തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ധേഹം പറയുന്നു: അമ്മാർ ബിൻ യാസിർ رَضِيَ اللَّهُ عَنْهُ ഞങ്ങളെയും കൂട്ടി നമസ്‌കരിച്ചു. അദ്ദേഹം നമസ്‌കാരം അൽപ്പം ചുരുക്കിയാണ് നിർവ്വഹിച്ചത്. അപ്പോൾ ജനങ്ങളിൽ ചിലർ അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ നമസ്‌കാരം വളരെ ലഘൂകരിച്ചുവല്ലോ?’ അദ്ദേഹം പറഞ്ഞു: ‘അതേ, എങ്കിലും ഞാൻ ഈ നമസ്‌കാരത്തിൽ നബി ﷺ യിൽ നിന്ന് കേട്ടിട്ടുള്ള ചില പ്രാർത്ഥനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.’ അദ്ദേഹം നമസ്‌കാരം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ജനങ്ങളിൽ ഒരാൾ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹം ആ പ്രാർത്ഥനയെക്കുറിച്ച് അമ്മാർ ബിൻ യാസിർ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു. പിന്നീട് അദ്ദേഹം തിരിച്ചു വന്ന് ജനങ്ങളെ ആ പ്രാർത്ഥന അറിയിച്ചു:
അല്ലാഹുവേ, അദൃശ്യ കാര്യങ്ങളിലുള്ള നിന്റെ അറിവ് കൊണ്ടും, സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവ് കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു: ജീവിതമാണ് എനിക്ക് ഉത്തമമെന്ന് നീ അറിയുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഉത്തമമെന്ന് നീ അറിയുമ്പോഴെന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
അല്ലാഹുവേ, രഹസ്യത്തിലും പരസ്യത്തിലും നിന്നെ ഭയപ്പെടാൻ എനിക്ക് നീ തൗഫീഖ് നൽകേണമേ.
സംതൃപ്തിയുടെ വേളയിലും ദേഷ്യത്തിന്റെ വേളയിലും സത്യം മാത്രം സംസാരിക്കാൻ കഴിയണേ
ദാരിദ്ര്യാവസ്ഥയിലും ഐശ്വര്യത്തിലും മിതത്വം പാലിക്കാൻ കഴിയണേ
തീർന്നുപോകാത്ത അനുഗ്രഹവും, മുറിഞ്ഞുപോകാത്ത കൺകുളിർമയും ഞാൻ നിന്നോട് ചോദിക്കുന്നു. വിധിക്ക് ശേഷമുള്ള സംതൃപ്തിയും, മരണാനന്തരമുള്ള സുഖജീവിതവും ഞാൻ നിന്നോട് ചോദിക്കുന്നു.
നിന്റെ മുഖത്തേക്ക് നോക്കുന്നതിലുള്ള ആനന്ദവും, നിന്നെ കണ്ടുമുട്ടുന്നതിലുള്ള അതിയായ ആഗ്രഹവും ഞാൻ നിന്നോട് ചോദിക്കുന്നു – അത് ഉപദ്രവകരമായ പ്രയാസങ്ങളോ, വഴിതെറ്റിക്കുന്ന പരീക്ഷണങ്ങളോ ഇല്ലാതെതന്നെ –
അല്ലാഹുവേ, ഈമാൻ (വിശ്വാസം) എന്ന അലങ്കാരം കൊണ്ട് ഞങ്ങളെ നീ അലങ്കരിക്കേണമേ. ഞങ്ങളെ നേർവഴി കാട്ടുന്നവരും നേർവഴി പ്രാപിച്ചവരും ആക്കേണമേ. (നസാഇ:1305)
നമസ്‌കാരം കൃത്യമായി നിലനിർത്താൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. അവന്റെ മുഖം ദർശിക്കുന്നതിലുള്ള ആനന്ദവും, അവനെ കണ്ടുമുട്ടുന്നതിലുള്ള അതിയായ ആഗ്രഹവും – ഉപദ്രവകരമായ പ്രയാസങ്ങളോ വഴിതെറ്റിക്കുന്ന പരീക്ഷണങ്ങളോ ഇല്ലാതെതന്നെ – അവൻ നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.
www.kanzululoom.com