ആദം സന്തതികളെ അല്ലാഹു ആദരിക്കുകയും, ഏറ്റവും ഉത്തമവും പൂർണ്ണവുമായ രൂപത്തിൽ അവരെ സൃഷ്ടിച്ചുകൊണ്ട് അവരെ ബഹുമാനിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ:
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:17/70)
അല്ലാഹു പറയുന്നു:
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. (ഖുർആൻ:95/4)
അതായത്, മനുഷ്യൻ തന്റെ രണ്ടു കാലുകളിൽ നിവർന്നുനിന്ന് നടക്കുന്നു, സ്വന്തം കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നു. എന്നാൽ മറ്റ് മൃഗങ്ങളാകട്ടെ, നാലുകാലുകളിൽ നടക്കുകയും വായ് കൊണ്ട് നേരിട്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അല്ലാഹു മനുഷ്യന് കേൾവിയും കാഴ്ചയും ഹൃദയവും നൽകി; ഇവയിലൂടെയെല്ലാം കാര്യങ്ങൾ ഗ്രഹിക്കാനും അവ കൊണ്ട് പ്രയോജനം നേടാനും അവന് സാധിക്കുന്നു. വസ്തുക്കൾക്കിടയിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാനും, ലൗകികവും മതപരവുമായ കാര്യങ്ങളിൽ അവയുടെ ഗുണങ്ങളും സവിശേഷതകളും ദോഷങ്ങളും മനസ്സിലാക്കാനും മനുഷ്യന് ഇതിലൂടെ കഴിയുന്നു.
അതുകൊണ്ട്, അല്ലാഹു തനിക്ക് നൽകിയ ഈ സവിശേഷമായ ആദരവിനെക്കുറിച്ച് ഓരോ സത്യവിശ്വാസിയും ബോധവാനായിരിക്കണം. അല്ലാഹു തനിക്ക് ശ്രേഷ്ഠത നൽകിയതിനാൽ, ഈ മൃഗങ്ങളോട് സാദൃശ്യം പുലർത്തുന്നതിൽ നിന്ന് അവൻ വിട്ടുനിൽക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ഒരു ദാസന്റെ ഏറ്റവും ഉന്നതമായ അവസ്ഥയായ നമസ്‌കാരത്തിൽ. നമസ്‌കാരത്തിലെ രൂപങ്ങളിൽ മൃഗങ്ങളോട് ഭിന്നത പുലർത്തണമെന്ന് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
കുറുക്കന്റെ തിരിഞ്ഞുനോട്ടം പോലെ നോക്കുന്നതും, ഹിംസ്രജന്തുക്കൾ കൈകൾ വിരിക്കുന്നത് പോലെ (തറയിൽ മുട്ടിച്ചു) വെക്കുന്നതും, നായ ഇരിക്കുന്നത് പോലെ ഇരിക്കുന്നതും, കാക്ക കൊത്തുന്നത് പോലെ വേഗത്തിൽ നമസ്‌കരിക്കുന്നതും, ഒട്ടകം ഇരിക്കുന്നത് പോലെ വീഴുന്നതും, സലാം വീട്ടുന്ന സമയത്ത് കുതിര വാലാട്ടുന്നത് പോലെ കൈകൾ ഉയർത്തുന്നതും നബി ﷺ വിലക്കി.
ചുരുക്കത്തിൽ, നമസ്‌കരിക്കുന്നവന്റെ രീതി മൃഗങ്ങളുടെ രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. നമസ്‌കാരം എന്നത് അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണവും , ദാസനും അവന്റെ രക്ഷിതാവും യജമാനനുമായവനും തമ്മിലുള്ള ആത്മീയ ബന്ധവുമാണ്. അതിനാൽ തന്നെ, ഒരു ദാസന്റെ ഏറ്റവും ഉത്തമമായ രൂപത്തിലും ഉന്നതമായ ഗുണത്തിലുമായിരിക്കണം അത് നിർവ്വഹിക്കപ്പെടേണ്ടത്.
عن عبدِ الرَّحْمَنِ بنِ شِبْلٍ، قَالَ: نَهَى رَسُولُ الله صلى الله عليه وسلم عَنْ ثَلاَثٍ: «عَنْ نَقْرَةِ الغُرَابِ، وعَنْ فَرْشَةِ السَّبُعِ، وأَنْ يُوطِنَ الرَّجُلُ المكَانَ الَّذِي يُصَلِّي فِيهِ كَمَا يُوطِنُ البَعِيرُ»
അബ്ദുറഹ്മാൻ ബിൻ ഷിബ്ൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മൂന്ന് കാര്യങ്ങളെ വിലക്കിയിരിക്കുന്നു:
1.കാക്ക കൊത്തുന്നത് പോലെ (വേഗത്തിൽ) നമസ്‌കരിക്കുക.
2.ഹിംസ്രജന്തുക്കൾ കൈകൾ വിരിക്കുന്നത് പോലെ (സുജൂദിൽ) കൈമുട്ടുകൾ തറയിൽ മുട്ടിച്ചു വെക്കുക.
3.ഒട്ടകം ഒരിടം സ്ഥിരമാക്കുന്നത് പോലെ പള്ളിയിൽ നമസ്‌കരിക്കാൻ ഒരു പ്രത്യേക സ്ഥലം മാത്രം നിശ്ചയിക്കുക.
[ أحمد (15532)، وأبو داود (862)، والنَّسائي (1112)، وابن ماجة (1429)، وحسَّنه الألباني في «الصَّحيحة» (1168).]
عن أَنَس عن رَسُولِ الله صلى الله عليه وسلم قَالَ: اعْتَدِلُوا في السُّجُودِ، ولَا يَبْسُطُ أَحَدُكُمْ ذِرَاعَيْهِ بَسْطَ الكَلْبِ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ സുജൂദിൽ മിതത്വം പാലിക്കുക (ശരിയായ രൂപത്തിൽ ചെയ്യുക). നിങ്ങളിലാരും തന്റെ കൈമുട്ടുകൾ നായ വിരിക്കുന്നത് പോലെ തറയിൽ പടർത്തി വെക്കരുത്. [في «السُّنن الكبرى» (702)، وأخرجه التَّرمذي (276)، وقال: حسن صحيح.]
عن أبي هُرَيرة، قَالَ: قَالَ رَسُولُ اللهصلى الله عليه وسلم :يَعْمِدُ أَحَدُكُمْ فِي صَلَاتِهِ، فَيَبْرُكُ كَمَا يَبْرُكُ الجَمَلُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ നമസ്കരിക്കുമ്പോൾ ഒട്ടകം മുട്ടുകുത്തിയിരിക്കുന്നത് പോലെ മുട്ടുകുത്തി വീഴരുത്.
[ في «السُّنن» (841)، وأخرجه أحمد (8955)، والتِّرمذي (269)، والنَّسائي (1090)، وقال الألباني في «صحيح أبي داود» (789): إسناده صحيح.]
عن أبي هُرَيْرَةَ، قَالَ: أَمَرَني رَسُولُ الله صلى الله عليه وسلم بثلاثٍ، ونَهَانِي عن ثَلاَثٍ: أَمَرَنِي بِرَكْعَتَيِ الضُّحَى كُلَّ يَوْم، وَالوِتْرِ قَبْلَ النَّوْمِ، وصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، ونَهَانِي عَنْ نَقْرَةٍ كَنَقْرَةِ الدِّيكِ، وإِقْعَاءٍ كَإِقْعَاءِ الكَلْبِ، والْتِفَاتٍ كَالْتِفَاتِ الثَّعْلَبِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് മൂന്ന് കാര്യങ്ങൾ ചെയ്യാൻ കൽപ്പിക്കുകയും, മൂന്ന് കാര്യങ്ങളിൽ നിന്ന് എന്നെ വിലക്കുകയും ചെയ്തു.
അവിടുന്ന് കൽപ്പിച്ച മൂന്ന് കാര്യങ്ങൾ:
1.എല്ലാ ദിവസവും രണ്ട് റക്അത്ത് ളുഹാ നമസ്‌കാരം നിർവ്വഹിക്കുക.
2.ഉറങ്ങുന്നതിന് മുമ്പായി വിത്ർ നമസ്‌കാരം നിർവ്വഹിക്കുക.
3.എല്ലാ മാസവും മൂന്ന് ദിവസം നോമ്പെടുക്കുക.
അവിടുന്ന് വിലക്കിയ മൂന്ന് കാര്യങ്ങൾ:
1.കോഴി കൊത്തുന്നത് പോലെ (വേഗത്തിൽ) നമസ്‌കരിക്കുക.
2.നായ (കുത്തി) ഇരിക്കുന്നത് പോലെ (തറയിൽ) ഇരിക്കുക.
3.കുറുക്കൻ തിരിഞ്ഞു നോക്കുന്നത് പോലെ (നമസ്‌കാരത്തിൽ) തിരിഞ്ഞു നോക്കുക.
[ في «المسند» (8106)، وحسَّنه الألباني في «صحيح التَّرغيب» (555)]
عن جابرِ بنِ سَمُرَةَ، قَالَ: كُنَّا نُصَلِّي خَلْفَ النَّبِيِّ صلى الله عليه وسلم فَنُسَلِّمُ بِأَيْدِينَا، فَقَال: مَا بَالُ هَؤُلاَءِ يُسَلِّمُونَ بِأَيْدِيهِمْ، كَأَنَّهَا أَذْنَابُ خَيْلٍ شُمْسٍ، أَمَا يَكْفِي أَحَدُهُمْ أَنْ يَضَعَ يَدَهُ عَلَى فَخِذِهِ، ثُمَّ يَقُولُ: السَّلاَمُ عَلَيْكُمْ، السَّلاَمُ عَلَيْكُمْ.
ജാബി൪ ബ്നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ നബി ﷺ യുടെ പിന്നിൽ നമസ്‌കരിക്കുമ്പോൾ (അന്ത്യത്തിൽ) ഞങ്ങളുടെ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് സലാം വീട്ടുമായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘എന്താണ് ഇക്കൂട്ടർക്ക് സംഭവിച്ചത്? അടക്കമില്ലാത്ത കുതിരകൾ വാലാട്ടുന്നത് പോലെ അവർ കൈകൾ കൊണ്ട് സലാം വീട്ടുന്നുവല്ലോ! നിങ്ങളിലൊരാൾ തന്റെ കൈകൾ തുടയിൽ വെച്ചുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്ന് പറയുന്നത് മതിയാവുകയില്ലേ?’
[مسلم (431)، وأحمد (20806)، والنَّسائي (1185)، وفي «الكبرى» (1109)]
കാക്ക കൊത്തുന്നത് പോലെ (نَقرةُ الغُراب) എന്ന് പറഞ്ഞാൽ: നമസ്‌കരിക്കുന്ന ആൾ സുജൂദിൽ തന്റെ നെറ്റിയോ മൂക്കോ തറയിൽ ഒന്ന് തൊടുവിക്കുകയും, പക്ഷികൾ ഇര കൊത്തിയെടുക്കുന്ന വേഗത്തിൽ ഉടനെ തന്നെ അത് ഉയർത്തുകയും ചെയ്യുക എന്നതാണ്. സുജൂദിൽ നെറ്റി തറയിൽ ഉറപ്പിക്കാനോ, ശാന്തമായി സുജൂദ് നിർവ്വഹിക്കാൻ (ത്വുമഅ്നീനത്ത്) ആവശ്യമായ സമയം നൽകാനോ ഇത്തരക്കാർ തയ്യാറാകുന്നില്ല.
ഹിംസ്രജന്തുക്കൾ കൈകൾ വിരിക്കുന്നത് പോലെ (وافتراشُ السَّبُع) എന്ന് പറഞ്ഞാൽ: സുജൂദ് ചെയ്യുമ്പോൾ കൈമുട്ടുകൾ തറയിൽ നിന്ന് ഉയർത്താതെ കൈകൾ പൂർണ്ണമായി തറയിൽ പടർത്തി വെക്കുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ തന്റെ കൈമുട്ടുകൾ പാർശ്വഭാഗങ്ങളിൽ നിന്ന് അകറ്റി വെക്കാതിരിക്കുന്നതും ഇതിൽ പെടുന്നു.
ഒട്ടകം ഒരിടം സ്ഥിരമാക്കുന്നത് പോലെ (إيطانُ البَعير) എന്ന് പറഞ്ഞാൽ: ഒരാൾ പള്ളിയിൽ ഒരു പ്രത്യേക സ്ഥലം മാത്രം നമസ്‌കരിക്കാനായി ശീലമാക്കുകയും, അവിടെയല്ലാതെ മറ്റൊരിടത്തും നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്.
നായ ഇരിക്കുന്നത് പോലെ (إقعاءُ الكَلب) എന്ന് പറഞ്ഞാൽ: ഒരാൾ തന്റെ പൃഷ്ഠം തറയിൽ ഉറപ്പിച്ചു വെക്കുകയും, രണ്ട് കാലുകൾ (മുട്ടുകൾ മുകളിലേക്ക് വരത്തക്ക വിധം) കുത്തനെ നിർത്തുകയും, കൈകൾ തറയിൽ കുത്തി വെക്കുകയും ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്.
കുറുക്കൻ തിരിഞ്ഞു നോക്കുന്നത് പോലെ (الْتفَاتٌ كالتفاتِ الثَّعلب) എന്ന് പറഞ്ഞാൽ, നമസ്‌കാരത്തിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കുക എന്നതാണ്. ഇത് നമസ്‌കാരത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ട കാര്യമാണ്. ഇത് തടഞ്ഞുകൊണ്ടുള്ള ഒട്ടേറെ ഹദീസുകൾ വന്നിട്ടുണ്ട്. നമസ്‌കാരത്തിലെ തിരിഞ്ഞുനോട്ടം എന്നത് ഒരു ദാസന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് നടത്തുന്ന ‘തട്ടിയെടുക്കൽ’ ആണെന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
അടക്കമില്ലാത്ത കുതിരകൾ (الخيلُ الشُّمس) എന്ന് പറഞ്ഞാൽ, ഒരിടത്ത് അടങ്ങിനിൽക്കാതെ കാലുകളും വാലും ഇളക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുതിരകളാണ്. ഇവിടെ ഇതുകൊണ്ട് അർത്ഥമാക്കുന്നത്, സലാം വീട്ടുന്ന സമയത്ത് പുലർത്തേണ്ട ശാന്തത കൈവെടിയുന്നതിനെയാണ്. അതായത്, സലാം വീട്ടുന്ന സമയത്ത് അടക്കമില്ലാത്ത കുതിരകൾ വാലാട്ടുന്നത് പോലെ കൈകൾ കൊണ്ട് ഇരുവശങ്ങളിലേക്കും ആംഗ്യം കാണിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ വിവരണങ്ങളെ ഇമാം സ്വൻആനി رحمه الله ഇങ്ങനെ സംഗ്രഹിച്ചു:
നാം നമസ്‌കാരത്തിനായി നിന്നാൽ, ആറ് കാര്യങ്ങളിൽ നിന്ന് നാം വിലക്കപ്പെട്ടിരിക്കുന്നു:
1.ഒട്ടകം മുട്ടുകുത്തുന്നത് പോലെയുള്ള വീഴ്ചയും,
2.കുറുക്കൻ തിരിഞ്ഞുനോക്കുന്നത് പോലെയുള്ള നോട്ടവും
3.നിർബന്ധ നമസ്‌കാരത്തിലെ സുജൂദുകളിൽ കാക്ക കൊത്തുന്നത് പോലെയുള്ള വേഗതയും
4,5.നായ ഇരിക്കുന്നത് പോലെയുള്ള ഇരുത്തവും അല്ലെങ്കിൽ അതിന്റെ മുൻകാലുകൾ പടർത്തി വെക്കുന്നത് പോലെയുള്ള രീതിയും
6.സലാം വീട്ടുന്ന സമയത്ത് കുതിരയുടെ വാലാട്ടുന്നത് പോലെയുള്ള രീതിയും
അതിനോട് നാം അധികമായി ചേർക്കുന്നു:
7.കഴുത തന്റെ കഴുത്ത് നീട്ടുന്നത് പോലെയുള്ള രീതിയും.
8.(റുകൂഅ് ചെയ്യുമ്പോൾ) തന്റെ കഴുത്ത് നീട്ടുകയും തല അമിതമായി താഴ്ത്തി വെക്കുകയും ചെയ്യുന്ന രീതിയും.
ഇമാം സ്വൻആനി رحمه الله തന്റെ കവിതയിൽ അധികമായി ചേർത്ത ഭാഗം അബൂ സഈദ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിൽ ഇപ്രകാരം പറയുന്നു:
وَإِذَا رَكَعَ أَحَدُكُمْ فَلاَ يُدَبِّحْ تَدْبِيحَ الحِمَارِ، وَلْيُقِمْ صُلْبَهُ
നിങ്ങളിലൊരാൾ റുകൂഅ് ചെയ്താൽ അവൻ കഴുത തല താഴ്ത്തുന്നത് പോലെ ചെയ്യരുത്, മറിച്ച് തന്റെ നട്ടെല്ല് നേരെ നിർത്തട്ടെ. [أخرجه البيهقي في «السُّنن الكبرى» (2/121).]
കഴുതയുടെ തല താഴ്ത്തൽ എന്നാൽ തല അമിതമായി താഴ്ത്തി വെക്കുക എന്നാണ് അർത്ഥം. അതിനാൽ നമസ്‌കരിക്കുന്ന ആൾ റുകൂഇൽ തല അമിതമായി താഴ്ത്താൻ പാടില്ല. എന്നാൽ ഈ ഹദീസ് ദുർബലമാണ്. എങ്കിലും ഇതിന് പകരമായി സ്വഹീഹ് മുസ്‌ലിമിൽ സ്ഥിരപ്പെട്ടു വന്ന മറ്റൊരു ഹദീസ് നമുക്ക് പ്രമാണമായി ലഭിക്കുന്നു:
وَكَانَ إِذَا رَكَعَ لَمْ يُشْخِصْ رَأْسَهُ وَلَمْ يُصَوِّبْهُ
നബി ﷺ റുകൂഅ് ചെയ്താൽ തന്റെ തല (മുതുകിനേക്കാൾ മുകളിലേക്ക്) ഉയർത്തി വെക്കുകയോ (അമിതമായി താഴേക്ക്) താഴ്ത്തി വെക്കുകയോ ചെയ്യുമായിരുന്നില്ല. (മുസ്ലിം:498)
ചുരുക്കത്തിൽ, ഇസ്‌ലാം മുസ്ലിമിനെ ആദരിക്കാനാണ് വന്നിട്ടുള്ളത്. ഇത്തരം (മൃഗങ്ങളോടുള്ള) സാദൃശ്യങ്ങളിൽ നിന്ന് അവനെ അകറ്റിനിർത്തുന്നതിലൂടെ അവന്റെ പദവി ഉയർത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. പ്രത്യേകിച്ച്, അല്ലാഹുവിന്റെ മുമ്പിൽ റുകൂഅ് ചെയ്തും സുജൂദ് ചെയ്തും അങ്ങേയറ്റം വിനയത്തോടെയും താഴ്മയോടെയും നിൽക്കുന്ന ഈ ശ്രേഷ്ഠവും പവിത്രവുമായ അവസ്ഥയിൽ ഇത് അനിവാര്യമാണ്. അതിനാൽ, ഈ മൃഗങ്ങളുടെ സ്വഭാവങ്ങളോ ചലനങ്ങളോ തന്നിലേക്ക് പകരുന്നത് തടയാൻ ഓരോ മുസ്ലിമും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹു മാത്രമാണ് ഈ കാര്യത്തിൽ തൗഫീഖ് നൽകുന്നവനും സഹായിയും.
www.kanzululoom.com