മനുഷ്യരെ വഴിതെറ്റിക്കാൻ പിശാച് നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളുടെ പല ഉദാഹരണങ്ങളും ഇബ്‌നുൽ ജൗസി رحمه الله തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. അതിൽ പെട്ട ഒരു സംഭവം ഇങ്ങനെയാണ്:
“ബനൂ ഇസ്‌റാഈല്യരിൽ ഭക്തനായ ഒരു പുരോഹിതനുണ്ടായിരുന്നു. അയാളുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആബിദുമായിരുന്നു അയാൾ. അദ്ദേഹത്തിന്റെ നാട്ടിൽ മൂന്ന് സഹോദരങ്ങൾക്ക് കൂടി ഏകയായ ഒരു സഹോദരിയുണ്ടായിരുന്നു. അവളാകട്ടെ ഏറെ സുന്ദരിയും അവിവാഹിതയുമായിരുന്നു. ഈ മൂന്ന് സഹോദരങ്ങൾക്കും രാജാവിന്റെ കൽപന പ്രകാരം ഒരു നിർബന്ധ യുദ്ധ യാത്രക്ക് പുറപ്പെടേണ്ട സാഹചര്യമുണ്ടായി. എന്നാൽ അവിവാഹിതയായ തങ്ങളുടെ പ്രിയ സഹോദരിയെ ആരുടെ അടുക്കൽ ആക്കും എന്ന കാര്യത്തിൽ അവർക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ദീർഘമായ അന്വേഷണങ്ങൾക്കൊടുവിൽ ഇസ്‌റാഈല്യരിലെ, മേൽപറഞ്ഞ ഭക്തനായ ആ പണ്ഡിതനെ പരിചയപ്പെടുകയും അയാളുടെ അടുക്കൽ അവളെ ആക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. അവർക്ക് അയാളെ അത്രയ്ക്ക് വിശ്വാസമായിരുന്നു. അങ്ങനെ അവർ അയാളുടെ അടുക്കൽ ചെന്ന് അക്കാര്യം ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിച്ചു. വീണ്ടും വീണ്ടും ഇവർ അദ്ദേഹത്തെ സമീപിച്ച് നിർബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒടുവിൽ അയാൾ അതിന് സമ്മതിച്ചു. തന്റെ മഠത്തിന് നേരെയുള്ള ഒരു വീട്ടിൽ ആക്കിക്കൊള്ളാൻ പറഞ്ഞു. അവർ സഹോദരിയെ ഈ പുരോഹിതന്റെ മഠത്തിനടുത്തുള്ള ഒരു വീട്ടിലാക്കി തിരിച്ചു പോയി.
കുറെ നാൾ അങ്ങനെ അവൾ അവിടെ കഴിച്ചുകൂട്ടി. ഈ പുരോഹിതൻ അവൾക്കുള്ള ഭക്ഷണസാധനങ്ങൾ അയാളുടെ മഠത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി വെച്ചുകൊടുക്കും. എന്നിട്ട് തന്റെ വീട്ടിൽ കയറി വാതിലടച്ച ശേഷം ഭക്ഷണം വെച്ച വിവരം അവളെ അറിയിക്കുകയും അവൾ അവിടെ വന്ന് അതെടുത്തു കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ പിശാച് അയാളോട് പല ദുർമന്ത്രങ്ങളും നടത്തിക്കൊണ്ടിരുന്നു. അവളോട് ഒരു കനിവും സ്‌നേഹവും തോന്നിപ്പിച്ചു. അവൾ പകൽസമയത്ത് വീടിന് പുറത്ത് ഇറങ്ങിവന്ന് ഭക്ഷണം എടുത്തു കൊണ്ടുപോകുമ്പോൾ വല്ലവരും അവളെ കണ്ടാൽ അത് അപകടമാകും എന്ന് അയാളെ ഓർമിപ്പിച്ചു. അതിനാൽ താങ്കൾ തന്നെ ആ ഭക്ഷണസാധനങ്ങൾ അവളുടെ വീട്ടുപടിക്കൽ വെച്ചു കൊടുക്കുന്നതാകും നല്ലത്; അതിനായിരിക്കും കൂടുതൽ പ്രതിഫലവും എന്നിങ്ങനെ പിശാച് അയാളെ തോന്നിപ്പിച്ചുകൊണ്ടിരുന്നു. അതുപ്രകാരം അയാൾ ഭക്ഷണസാധനങ്ങൾ അവളുടെ വാതിൽ പടിക്കൽ എത്തിച്ചുകൊടുത്തു. അവളുമായി യാതൊന്നും സംസാരിച്ചിരുന്നില്ല. അങ്ങനെ കുറെ നാളുകൾ കഴിഞ്ഞുപോയി. വീണ്ടും പിശാച് അയാളെ നല്ലതെന്ന് പറഞ്ഞു പലപല കാര്യങ്ങൾക്കും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭക്ഷണം അവളുടെ വീട്ടിലേക്ക് എടുത്തു വച്ചുകൊടുക്കാൻ അയാൾക്ക് തോന്നി. അങ്ങനെ അയാൾ അത് ചെയ്തു.
പിന്നീട് പിശാച് അയാളെ പ്രേരിപ്പിച്ചത് ഏകാന്തതയുടെ മടുപ്പിൽ മുഷിഞ്ഞു കഴിയുന്ന അവളുമായി കുറച്ചുനേരം സംസാരിക്കുന്നതിൽ എന്താ കുഴപ്പം എന്ന നിലയിലായി. അങ്ങനെ തന്റെ മഠത്തിന്റെ മുകളിൽ നിന്ന് അയാൾ അവളുമായി സംസാരിച്ചു തുടങ്ങി. അവൾ അവളുടെ വീട്ടിലും. പിന്നീട് അവളുടെ വീട്ടുപടിക്കലേക്ക് എത്തി സംസാരം. അങ്ങനെ അവളുടെ വീട്ടിലെത്തി പകൽസമയം അവർ സംസാരിച്ചിരിക്കലായി. പിന്നീട് ഒരിക്കൽ ഒരവസരത്തിൽ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു ചുംബിച്ചു. പിശാച് അവളെക്കുറിച്ച് അയാളുടെ മനസ്സിൽ ആഗ്രഹം ജനിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ സൗന്ദര്യത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം അയാൾ ഏറെ ആകൃഷ്ടനായി. അങ്ങനെ അവളുമായി ഒരിക്കൽ അയാൾ ശാരീരിക ബന്ധത്തിലേർപ്പെട്ടു. അവൾ അതിലൂടെ ഗർഭം ധരിച്ചു. സുന്ദരനായ ഒരാൺകുഞ്ഞിന് ജന്മം നൽകി.
എന്നിട്ട് പിശാച് ആ പുരോഹിതന്റെ അടുക്കൽ ചെന്ന് ഈ സ്ത്രീയുടെ സഹോദരങ്ങളെ കുറിച്ച് ഓർമിപ്പിച്ചുകൊണ്ടിരുന്നു. അവരെങ്ങാനും ഈ വിവരം അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? ആകെ പരിഭ്രാന്തനായി അയാൾ. താൻ വഷളാക്കപ്പെടുകയും തന്നെ അവർ ഉപദ്രവിക്കുകയും ചെയ്യും എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു. അതിനാൽ ആ കുട്ടിയെ കൊന്നുകളയണം. അവളോട് ഇക്കാര്യങ്ങൾ ഒന്നും ആരോടും പറയരുതെന്ന് പറയുകയും വേണം. അങ്ങനെ അയാൾ അത് ചെയ്തു. കുട്ടിയെ കൊന്നശേഷം കുഴിച്ചുമൂടി. പിന്നീട് പിശാച് അയാളോട് മറ്റൊരു കാര്യം പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം മകനെ കൊന്നു കുഴിച്ചുമൂടിയ കാര്യം അവൾ ആരോടും പറയാതെ എത്രനാൾ രഹസ്യമാക്കി വെക്കും? ഏറെനാൾ അവൾക്കതിന് സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അവൾക്കതിന് കഴിയുകയില്ല. അതെല്ലാം അവൾ അവളുടെ സഹോദരങ്ങളോട് പറയും. അതിനാൽ അവളെയും കൊന്നുകളയണം. എന്നിട്ട് ആ കുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്തുതന്നെ അവളെയും മറവു ചെയ്യുക. അങ്ങനെ കുറെ നാളത്തെ നിരന്തര ദുഷ്‌പ്രേരണയുടെ അവസാനത്തിൽ അയാൾ ആ കൃത്യത്തിനും മുതിർന്നു. അതിനു ശേഷം അയാൾ തന്റെ മഠത്തിൽ ആരാധനകളുമായി കഴിഞ്ഞു.
പിന്നെയും കുറെ നാളുകൾ കഴിഞ്ഞുപോയി. അങ്ങനെയിരിക്കെ അവളുടെ സഹോദരങ്ങൾ യുദ്ധയാത്രയെല്ലാം കഴിഞ്ഞ് ഇദ്ദേഹത്തിന്റെ അടുക്കലെത്തി. വിശേഷങ്ങൾ അന്വേഷിച്ചു. അവൾ മരിച്ചു പോയി എന്നും അവരോട് പറഞ്ഞു. അതിനുള്ള അയാളുടെ സങ്കടവും ദുഃഖവുമെല്ലാം അവർക്കു മുമ്പിൽ പ്രകടിപ്പിക്കുകയും ചെയ്തു. സഹോദരങ്ങൾ അവളുടെ ക്വബ്‌റിടം സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾ അവിടെ തങ്ങിയ ശേഷം അവരുടെ വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു. തിരിച്ചു ചെന്ന് രാത്രിയായി അവർ ഓരോരുത്തരും അവരവരുടെ കിടപ്പറകളിലേക്ക് ഉറങ്ങാൻ വേണ്ടി പോയി. ഉറക്കത്തിലേക്ക് വഴുതിവീണ അവരുടെ അടുക്കൽ പിശാച് ഒരു യാത്രക്കാരന്റെ രൂപത്തിൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും എന്നിട്ട് അവരുടെ പ്രിയ സഹോദരിയെ കുറിച്ച് ചോദിക്കുകയും ചെയ്തു. അവർ പുരോഹിതൻ പറഞ്ഞതനുസരിച്ചുള്ള വിവരങ്ങൾ പറഞ്ഞു. എന്നാൽ പിശാച് അതൊന്നും അംഗീകരിച്ചില്ല. അവൻ പറഞ്ഞു: ‘അതെല്ലാം കളവാണ്.’ നടന്ന സംഭവങ്ങൾ ഇന്നയിന്ന രൂപത്തിലാണ് എന്നൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. സഹോദരിയെയും കുഞ്ഞിനെയും കൊന്നശേഷം കുഴിച്ചുമൂടിയ ക്വബ്‌റിനെ കുറിച്ച് അടയാള സഹിതം അവർക്ക് പറഞ്ഞുകൊടുത്തു. സംശയമുണ്ടെങ്കിൽ നിങ്ങൾ പോയി നോക്കിക്കൊള്ളുക എന്നുമായി. ഇതേപോലെ മറ്റ് സഹോദരങ്ങളുടെയും അടുക്കൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പിശാച് കാര്യങ്ങൾ വിശദീകരിച്ചു. നേരം വെളുത്ത് ഉറക്കിൽനിന്ന് ഉണർന്നപ്പോൾ ആകെ അത്ഭുതപ്പെടുന്ന രീതിയിൽ അവർ ഓരോരുത്തരും സ്വപ്നത്തിൽ കണ്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു. അതൊക്കെ വല്ല പേക്കിനാവുമായിരിക്കും എന്നാണ് അവർക്ക് ആദ്യം തോന്നിയതെങ്കിലും അവരുടെ അത്ഭുതം വിട്ടു മാറിയില്ല. അവസാനം അവർ സ്വപ്നത്തിൽ കണ്ടത് പോലുള്ള ക്വബ്ർ അന്വേഷിച്ച് പുറപ്പെട്ടു. അവിടെ ചെന്ന് ക്വബ്ർ തുറന്നു പരിശോധിച്ചപ്പോൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ആ സഹോദരിയെയും പിഞ്ചു കുഞ്ഞിനെയും കബറടക്കിയിരിക്കുന്നതായി അവർക്ക് മനസ്സിലായി. ശേഷം അവർ പുരോഹിതന്റെ അടുക്കൽ ചെന്ന് ചോദ്യം ചെയ്തു. ഗതിമുട്ടിയ അയാൾ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. അങ്ങനെ അവർ രാജാവിനെ വിവരങ്ങൾ ധരിപ്പിച്ചു. രാജാവ് പുരോഹിതനെ തൂക്കിലേറ്റാൻ കൽപന പുറപ്പെടുവിച്ചു. പുരോഹിതനെ ബന്ധനസ്ഥനാക്കി നിർത്തിയപ്പോൾ പിശാച് വീണ്ടും അയാളുടെ അടുക്കൽ ചെന്നിട്ട് പറഞ്ഞു: ‘നിനക്ക് ഇനി രക്ഷപ്പെടാൻ ഒരേയൊരു മാർഗമേയുള്ളൂ, ദൈവത്തിൽ അവിശ്വസിക്കുകയും മതത്തെ തള്ളിക്കയുകയും ചെയ്യുക.’ അങ്ങനെ അയാൾ അതും ചെയ്തു. പിശാചിനെ സാഷ്ടാംഗം നമിച്ചു. അവസാനം പിശാചും അയാളെ കൈയൊഴിച്ചു. അവരാകട്ടെ അയാളെ കൊന്നു കുരിശിൽ തറക്കുകയും ചെയ്തു. സൂറത്തുൽ ഹശ്ർ 16,17 വചനങ്ങളിൽ പറഞ്ഞത് ഇതുപോലുള്ള ഒരു സംഭവത്തെക്കുറിച്ചാണെന്നുവരെ ചില മുഫസ്സിറുകൾ പറയുന്നുണ്ട്’’ (തൽബീസു ഇബ്‌ലീസ്, പേജ് 41- 43 നോക്കുക).
പിശാച് കെണിയും കുതന്ത്രങ്ങളുമായി പല രൂപത്തിലും ഏതൊരാളുടെയും അടുക്കൽ വരാമെന്നും ശക്തമായ ജാഗ്രതയും കരുതലും ആവശ്യമാണ് എന്നും ഇത്തരം സംഗതികൾ നമ്മെ ഓർമപ്പെടുത്തുന്നു. അതിനാൽ ശത്രുവിന്റെ കുതന്ത്രങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കുകയും സർവശക്തനായ അല്ലാഹുവിനോട് നിരന്തരം കാവൽ തേടിക്കൊണ്ടിരിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ.
ശമീർ മദീനി
www.kanzululoom.com