തഖ്‌വയും ശരിയായ വാക്ക് പറയലും

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. (ഖു൪ആന്‍:33/70)

അല്ലാഹു ‘സത്യവിശ്വാസികളെ’ എന്ന് വിളിച്ചുകൊണ്ട് അവരോട്, രണ്ട് കാര്യങ്ങളെ കൊണ്ട് ഉപദേശിക്കുന്നു.

ഒന്ന് : തഖ്‌വ

രണ്ട് : ശരിയായ വാക്ക് പറയൽ

അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്‌വ’ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

قال طلق ابن حبيب رحمه الله: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ് رحمه الله പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

ഇവിടെ അല്ലാഹു, എല്ലാ സാഹചര്യങ്ങളിലും സ്വകാര്യമായും പരസ്യമായും തന്നെ ഭയപ്പെടാൻ വിശ്വാസികളോട് നിർദേശിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ശരിയായ വാക്ക് പറയാനും ഉപദേശിക്കുന്നു. അതായത് ക്വുർആൻ പാരായണം ചെയ്യുക, ദിക്ർ ചൊല്ലുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, പഠിക്കുക, പഠിപ്പിക്കുക, മതവിധികൾ പറയുമ്പോൾ പരമാവധി ശരിയാവാൻ ശ്രദ്ധിക്കുക, അറിവ് നേടാനുള്ള എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ആളുകളെ അഭിസംബോധന ചെയ്യുമ്പോൾ ദയയോടെയും സൗമ്യതയോടെയും സംസാരിക്കുക, ആത്മാർഥത പുലർത്തുക, കൂടുതൽ ഉചിതവും ശരിയായതും ചെയ്യാൻ ആളുകളെ ഉപദേശിക്കുക എന്നിവയെല്ലാം ഉചിതമായത് പറയുന്നതിന്റെ ഭാഗമാണ്. (തഫ്സീറുസ്സഅ്ദി)

തഖ്‌വയും ശരിയായ വാക്ക് പറയലും കൊണ്ടുണ്ടാകുന്ന ഫലങ്ങൾ അല്ലാഹു തുടർന്ന് പറയുന്നു:

يُصْلِحْ لَكُمْ أَعْمَٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. (ഖു൪ആന്‍:33/71)

{നിങ്ങളുടെ കർമങ്ങൾ നന്നാക്കി ത്തരികയും} അതായത് നിങ്ങളുടെ കർമങ്ങൾ നീതിപൂർവകമാകുന്നതിനും സ്വീകരിക്കപ്പെടാനും അത് കാരണമാകും. കാരണം അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെ കർമങ്ങൾ സ്വീകാര്യമാകും. അല്ലാഹു പറയുന്നു:

قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ

അവന്‍ പറഞ്ഞു: തഖ്‌വയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു (കര്‍മ്മങ്ങൾ) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5/27)

അതിനാൽ ആ വ്യക്തികൾ സൽകർമങ്ങൾ ചെയ്യാൻ വഴികാട്ടപ്പെടും. മാത്രവുമല്ല, അല്ലാഹു അവരുടെ കർമങ്ങളെ നന്നാക്കിത്തീർക്കും. അവർക്ക് ദോഷകരമായ കാര്യങ്ങളിൽനിന്ന് അവരെ സംരക്ഷിക്കും. അവർക്ക് പ്രതിഫലം വർധിപ്പിക്കും. എന്നാൽ അവനെ ശരിയായി ഭയപ്പെടാതിരിക്കുയും നല്ലത് പറയാതിരിക്കുകയും ചെയ്യുന്നത് കർമങ്ങൾ ദുഷിക്കാനും സ്വീകരിക്കപ്പെടാതിരിക്കാനും കാരണമാകുന്നു. നേരത്തെ പറഞ്ഞ ഫലങ്ങൾ ഉണ്ടാവുകയുമില്ല. നിങ്ങളുടെ നാശത്തിന് കാരണമാകുന്ന {നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരും} അപ്പോൾ തഖ്‌വ എല്ലാ കാര്യങ്ങളെയും ശരിയാക്കും. എല്ലാ പ്രതികൂലതകളെയും തടയും. {അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു} (തഫ്സീറുസ്സഅ്ദി)

രണ്ട് കാര്യങ്ങള്‍ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ട് കാര്യങ്ങള്‍ അവരോടു വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സല്ക്കര്‍മ്മവും വഴി അല്ലാഹുവിനെ സൂക്ഷിക്കുക, അഥവാ അവനോടു ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്‍റെയും അന്യായത്തിന്‍റെയും കലര്‍പ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകള്‍ പറയുക, ഇതാണ് രണ്ട് ഉപദേശങ്ങള്‍. ഈ രണ്ട് ഉപദേശങ്ങള്‍ സ്വീകരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ കര്‍മ്മങ്ങളും പ്രവൃത്തികളും അവന്‍ നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന സഹായവും പരിതസ്ഥിതികളും പ്രദാനം ചെയ്കയും, അതിനു നല്ല പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഇതത്രെ വാഗ്ദാനങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്പനാനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതാരോ അവര്‍തന്നെയാണ് ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവര്‍. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *