വിശുദ്ധ ഖുർആന്‍ കേള്‍ക്കുന്നതിന്റെ ശ്രേഷ്ടതകള്‍

ഖുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, മനപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകര്‍മങ്ങളാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കാ൪ക്കും അഭിപ്രായ വ്യത്യാസമില്ല. അതേപോലെഏറെ പ്രതിഫലാ൪ഹമായ ഒരു കാര്യമാണ് വിശുദ്ധ ഖു൪ആന്‍ കേള്‍ക്കുക എന്നുള്ളതും.

ഇന്ന് ധാരാളം ആളുകള്‍ ഖു൪ആന്‍ കേള്‍ക്കുന്നവരാണെങ്കിലും പലരും ഇത് പ്രതിഫലാ൪ഹമായ ഒരു കാര്യമാണെന്നോ നബി ﷺയുടെ സുന്നത്തില്‍പെട്ട ഒരു കാര്യമാണെന്നോ ചിന്തിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اقْرَأْ عَلَىَّ ‏”‏‏.‏ قُلْتُ أَقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ‏”‏ إِنِّي أُحِبُّ أَنْ أَسْمَعَهُ مِنْ غَيْرِي ‏”‏‏.‏

ഇബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘എനിക്ക് താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി ﷺ എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ? നബി ﷺ പറഞ്ഞു: ‘അതെ, ഞാനല്ലാതെ മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’.(ബുഖാരി:5056)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اقْرَأْ عَلَىَّ ‏”‏‏.‏ قُلْتُ يَا رَسُولَ اللَّهِ آقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ‏”‏ نَعَمْ ‏”‏‏.‏ فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ ‏{‏فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا‏}‏ قَالَ ‏”‏ حَسْبُكَ الآنَ ‏”‏‏.‏ فَالْتَفَتُّ إِلَيْهِ فَإِذَا عَيْنَاهُ تَذْرِفَانِ‏.‏

ഇബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘എനിക്ക് താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി ﷺ എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ? നബി ﷺ പറഞ്ഞു: ‘അതെ, അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ് ഓതി. فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً (എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും) എന്ന ആയത്ത് (4/41) എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: حسبك الان (ഇപ്പോള്‍ മതി). നബി ﷺ യുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.’ (ബുഖാരി:5050)

قال الشيخ ابن عثيمين – رحمه الله -:من بركة القرآن أن شفاء للأمراض الحسية؛ أمرض البدن، وهذا شيء مشاهد مجرب، فكم من إنسان مريض عجز عنه الأطباء شفاهُ الله بالقرآن!.

ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറഞ്ഞു : മറ്റുള്ളവരിൽ നിന്ന് ഖുർആൻ പാരായണം ശ്രദ്ധിച്ച് കേൾക്കുമ്പോഴുണ്ടാകുന്ന ഭയഭക്തി , ചിലപ്പോൾ നമ്മൾ സ്വയം പാരായണം ചെയ്യുമ്പോൾ ലഭിക്കുന്ന ഭയഭക്തിയേക്കാൾ അധികമായിരിക്കും.അതുപോലെ തന്നെയാണ് കുർആനിന്റെ അർത്ഥവും , അതിലടങ്ങിയിട്ടുള്ള തത്വങ്ങളും , രഹസ്യങ്ങളും ഗ്രഹിക്കലും. അത് മറ്റൊരാളിൽ നിന്ന് ശ്രദ്ധാപൂർവ്വം കേൾക്കുമ്പോൾ, നമ്മൾ സ്വയം പാരായണം ചെയ്യുന്നതിനേക്കാൾ വ്യക്തമായിരിക്കും. [ دروس الحرمين : (٣/٤٤٤) ]

അബുമൂസല്‍ അശ്അരി (റ). ഒരു രാത്രി അദ്ദേഹം ഖു൪ആന്‍ പാരായണം ചെയ്യുന്നത് നബി ﷺ ചെവികൊടുത്തുകൊണ്ടിരുന്നു. പിറ്റേന്ന് അദ്ദേഹത്തോടു നബി ﷺ പറഞ്ഞു:

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي مُوسَى ‏ :‏ لَوْ رَأَيْتَنِي وَأَنَا أَسْتَمِعُ لِقِرَاءَتِكَ الْبَارِحَةَ لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ

അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:ഇന്നലെ രാത്രി ഞാന്‍ തന്റെ ഓത്ത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നുവെങ്കില്‍,തീർച്ചയായും ദാവൂദ് നബിയുടെ ശബ്ദ മാധുര്യം താങ്കൾക്ക് നൽകപ്പെട്ടിരിക്കുന്നു. (മുസ്‌ലിം:793)

അപ്പോള്‍, അബൂമൂസാ (റ) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! അവിടുന്ന് എന്റെ ഓത്ത് ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ഞാനതു വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’. (മുസ്‌ലിം)

സുബ്ഹി, മഗ്രിബ്, ഇഷാ നമസ്‌കാരത്തില്‍ ഇമാം ഉറക്കെ ഖുര്‍ആന്‍ ഓതണമെന്നും, പിന്നിലുള്ളവര്‍ (മഅ്മൂമുകള്‍) അത് സശ്രദ്ധം കേള്‍ക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.

അല്ലാഹുവിന്റെ അത്ഭുതകഴിവുകളില്‍ പെട്ടതാകുന്നു അവന്റെ വചനമെന്നത്. അത് നമ്മുടെ ഹൃദയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നു. ആ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സുകളെ സ്വാധീനിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യുന്നു. എന്തൊന്നില്ലാത്ത സ്വസ്ഥതയും ശാന്തതയും മനുഷ്യ൪ അനുഭവിക്കുന്നു. അവരെ ഇല്ലാതാക്കുന്ന മോശമായ വിചാരങ്ങള്‍ വിട്ടുപോകുന്നു. തീര്‍ച്ചയായും, അസാധാരണ സ്വാധീനശക്തി വിശുദ്ധ ക്വുര്‍ആനിനുണ്ട്!

ഖു൪ആന്‍ പാരായണം ചെയ്യുന്നവരെയും അത് കേള്‍ക്കുന്നവരെയും സ്വാധീനിച്ച് കണ്ണില്‍നിന്ന് കണ്ണുനീര്‍ വീഴ്ത്താന്‍ കഴിയുന്നത് വിശുദ്ധ ക്വുര്‍ആനിന്റെ സവിശേഷതയാണ്. അല്ലാഹു പറയുന്നു:

لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:59/21)

ഇതാണ് നിര്‍ജീവമായ വസ്തുക്കളുടെ അവസ്ഥയെങ്കില്‍, നിര്‍ജീവമായ ഏതെങ്കിലുമൊരു വസ്തുവല്ല, കൊടുങ്കാറ്റില്‍ ഇളകാത്ത പര്‍വതങ്ങളാണ് പേടിച്ച് വിറകൊള്ളുമെന്ന് പറയുന്നത്. അപ്പോള്‍ പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ! അറബി ഭാഷയറിയാത്തവരെ പോലും അതിന്റെ പാരായണം കേള്‍ക്കുമ്പോള്‍ വല്ലാതെ സ്വാധീനിച്ചിരുന്നു. അവിശ്വാസികളെ പോലും അത് സ്വാധീനിച്ചിരുന്നു.

عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ، أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لَمْ أَعْقِلْ أَبَوَىَّ إِلاَّ وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْنَا يَوْمٌ إِلاَّ يَأْتِينَا فِيهِ رَسُولُ اللَّهِ صلى الله عليه وسلم طَرَفَىِ النَّهَارِ بُكْرَةً وَعَشِيَّةً، ثُمَّ بَدَا لأَبِي بَكْرٍ فَابْتَنَى مَسْجِدًا بِفِنَاءِ دَارِهِ، فَكَانَ يُصَلِّي فِيهِ وَيَقْرَأُ الْقُرْآنَ، فَيَقِفُ عَلَيْهِ نِسَاءُ الْمُشْرِكِينَ، وَأَبْنَاؤُهُمْ يَعْجَبُونَ مِنْهُ وَيَنْظُرُونَ إِلَيْهِ، وَكَانَ أَبُو بَكْرٍ رَجُلاً بَكَّاءً لاَ يَمْلِكُ عَيْنَيْهِ إِذَا قَرَأَ الْقُرْآنَ، فَأَفْزَعَ ذَلِكَ أَشْرَافَ قُرَيْشٍ مِنَ الْمُشْرِكِينَ‏.‏

ആയിശയില്‍(റ) നിവേദനം: എനിക്ക്‌ ബുദ്ധി ഉറച്ചത്‌ മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്‍റെ മാതാപിതാക്കളെ (അബൂബക്കര്‍ , ഉമ്മുറുമ്മാന്‍ ) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്‍റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്‍റെ മുറ്റത്ത്‌ ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട്‌ അതില്‍ വെച്ച്‌ നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്‌രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച്‌ കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്‍റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രക്റ്‍തിയായിരുന്നു അബൂബക്കറിന്‍റെത്‌. മുശ്‌രിക്കുകളായ ഖുറൈശീ നേതാക്കന്‍മാരെ ഇത്‌ പരിഭ്രമിപ്പിച്ചു. (ബുഖാരി:476)

ക്വുര്‍ആനിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നത് ഈ ഹദീഥില്‍ നിന്ന് വ്യക്തമാണ്. സത്യനിഷേധികളായവര്‍ അത്തരം ആളുകള്‍ക്കിടിയില്‍ നിന്ന് അകന്നുനില്‍ക്കുകയും വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍ ഓടിയകലുകയും ചെയ്യുന്നില്ലായിരുന്നെങ്കില്‍, അവരെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുമായിരുന്നു.

ഈയൊരു പ്രതിഭാസം മനുഷ്യമനസ്സുകളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയില്‍ വിനയാന്വിതരാക്കുകയും ചെയ്യുന്നു.

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌.(ഖു൪ആന്‍:17/107)

عَنْ جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ فَلَمَّا بَلَغَ هَذِهِ الآيَةَ ‏{‏أَمْ خُلِقُوا مِنْ غَيْرِ شَىْءٍ أَمْ هُمُ الْخَالِقُونَ – أَمْ خَلَقُوا السَّمَوَاتِ وَالأَرْضَ بَلْ لاَ يُوقِنُونَ – أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُسَيْطِرُونَ‏}‏ كَادَ قَلْبِي أَنْ يَطِيرَ‏

ജുബൈര്‍ ബിന്‍ മുത്ഇം പറയുന്നു: ”നബി ﷺ മഗ്‌രിബ് നമസ്‌കാരത്തില്‍ ക്വുര്‍ആനിലെ ‘ത്വൂര്‍’ എന്ന അധ്യായം ഓതുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?’ എന്ന വചനങ്ങളില്‍ എത്തിയപ്പോള്‍ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.”(ബുഖാരി:65/ 4854)

അല്ലാഹുവിന്റെ പ്രവാചകന്റെ മേല്‍ അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ അന്ന് മുശ്‌രിക്കായിരുന്ന ജുബൈര്‍ ബിന്‍ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുര്‍ആനിന്റെ ദൈവികതയുടെ അടയാളമാണ്.

ٱﻟﻠَّﻪُ ﻧَﺰَّﻝَ ﺃَﺣْﺴَﻦَ ٱﻟْﺤَﺪِﻳﺚِ ﻛِﺘَٰﺒًﺎ ﻣُّﺘَﺸَٰﺒِﻬًﺎ ﻣَّﺜَﺎﻧِﻰَ ﺗَﻘْﺸَﻌِﺮُّ ﻣِﻨْﻪُ ﺟُﻠُﻮﺩُ ٱﻟَّﺬِﻳﻦَ ﻳَﺨْﺸَﻮْﻥَ ﺭَﺑَّﻬُﻢْ ﺛُﻢَّ ﺗَﻠِﻴﻦُ ﺟُﻠُﻮﺩُﻫُﻢْ ﻭَﻗُﻠُﻮﺑُﻬُﻢْ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ۚ ﺫَٰﻟِﻚَ ﻫُﺪَﻯ ٱﻟﻠَّﻪِ ﻳَﻬْﺪِﻯ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﻀْﻠِﻞِ ٱﻟﻠَّﻪُ ﻓَﻤَﺎ ﻟَﻪُۥ ﻣِﻦْ ﻫَﺎﺩ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.(ഖു൪ആന്‍:39/23)

അതുകൊണ്ട് എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും ഖു൪ആന്‍ പാരായണം കേള്‍ക്കുന്നത് സത്യവിശ്വാസികള്‍ ഒരു ദിനചര്യാക്കണം. ഇന്ന് ഖു൪ആന്‍ കേള്‍ക്കുന്നതിനുള്ള ധാരാളം സാഹചര്യങ്ങളുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. മനോഹരമായ രീതിയില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്ന ഖാരിഉകളുടെ ആഡിയോകള്‍ നമ്മുടെ ഫോണിലൂടെയും മറ്റ് മീഡിയകളിലൂടെയും ശ്രവിക്കാന്‍ കഴിയും. ഇങ്ങനെ ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണെന്ന കാര്യം എല്ലായ്പ്പോഴും ഓ൪ക്കേണ്ടതാണ്.

ﻭَﺇِﺫَا ﻗُﺮِﺉَ ٱﻟْﻘُﺮْءَاﻥُ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥ ﻭَﺃَﻧﺼِﺘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:7/204)

ഖു൪ആന്‍ പാരായണം ചെയ്യപ്പെടുമ്പാള്‍ (അത് നേരിട്ടായാലും ഏതെങ്കിലും മീഡിയകളിലൂടെയാണെങ്കിലും) ശ്രദ്ധിച്ച് കേള്‍ക്കണമെന്നും മൌനം അവലംബിക്കണമെന്നും ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.

ഖു൪ആന്‍ കേള്‍ക്കുന്ന സന്ദ൪ഭത്തില്‍ മറ്റെന്തെങ്കിലും കേള്‍ക്കുന്ന ലാഘവത്തോടെ കേള്‍ക്കരുത്. അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന ചിന്ത ഗൌരവമായി ഉണ്ടാകേണ്ടതാണ്.

ﻭَٱﻟﺴَّﻤَﺎٓءِ ﺫَاﺕِ ٱﻟﺮَّﺟْﻊِ ﻭَٱﻷَْﺭْﺽِ ﺫَاﺕِ ٱﻟﺼَّﺪْﻉِ ﺇِﻧَّﻪُۥ ﻟَﻘَﻮْﻝٌ ﻓَﺼْﻞٌ ﻭَﻣَﺎ ﻫُﻮَ ﺑِﭑﻟْﻬَﺰْﻝِ

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.തീര്‍ച്ചയായും ഇത് (ഖു൪ആന്‍) നിര്‍ണായകമായ ഒരു വാക്കാകുന്നു.ഇതു തമാശയല്ല. (ഖു൪ആന്‍:86/11-14)

അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്ക് ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ദ്ധിക്കുന്നതാണ്.

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ

അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)

ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ദ്ധിക്കണമെങ്കില്‍ അതിന്റെ അ൪ത്ഥവും ആശയവും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നാം അ൪ത്ഥവും ആശയവും പഠിച്ചിട്ടുള്ള സൂറത്തുകള്‍ ശ്രവിക്കുന്നതിന് മുന്‍ഗണന കൊടുക്കുന്നത് നല്ലതാണ്.

ﻭَﺇِﺫَا ﺳَﻤِﻌُﻮا۟ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰ ٱﻟﺮَّﺳُﻮﻝِ ﺗَﺮَﻯٰٓ ﺃَﻋْﻴُﻨَﻬُﻢْ ﺗَﻔِﻴﺾُ ﻣِﻦَ ٱﻟﺪَّﻣْﻊِ ﻣِﻤَّﺎ ﻋَﺮَﻓُﻮا۟ ﻣِﻦَ ٱﻟْﺤَﻖِّ ۖ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻛْﺘُﺒْﻨَﺎ ﻣَﻊَ ٱﻟﺸَّٰﻬِﺪِﻳﻦَ

റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.(ഖു൪ആന്‍: 5/83)

നബി ﷺ ഖു൪ആന്‍ പാരായണം ചെയ്യുന്നത് അല്ലാഹു ശ്രദ്ധിച്ചു് കേള്‍ക്കുമായിരുന്നു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَمْ يَأْذَنِ اللَّهُ لِشَىْءٍ مَا أَذِنَ لِلنَّبِيِّ صلى الله عليه وسلم يَتَغَنَّى بِالْقُرْآنِ ‏”‏‏.‏ وَقَالَ صَاحِبٌ لَهُ يُرِيدُ يَجْهَرُ بِهِ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശബ്ദസൗന്ദര്യമുള്ള പ്രവാചകൻ ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുന്നപോലെ അല്ലാഹു മറ്റൊന്നും ശ്രവിക്കുന്നില്ല. (ബുഖാരി: 5023 – മുസ്‌ലിം: 792)

സത്യവിശ്വാസികളുടെ ഖു൪ആന്‍ പാരായണം മലക്കുകള്‍ ശ്രദ്ധിച്ചു് കേള്‍ക്കുന്നതാണ്.

عَنْ أُسَيْدِ بْنِ حُضَيْرٍ، قَالَ بَيْنَمَا هُوَ يَقْرَأُ مِنَ اللَّيْلِ سُورَةَ الْبَقَرَةِ وَفَرَسُهُ مَرْبُوطٌ عِنْدَهُ إِذْ جَالَتِ الْفَرَسُ فَسَكَتَ فَسَكَتَتْ فَقَرَأَ فَجَالَتِ الْفَرَسُ، فَسَكَتَ وَسَكَتَتِ الْفَرَسُ ثُمَّ قَرَأَ فَجَالَتِ الْفَرَسُ، فَانْصَرَفَ وَكَانَ ابْنُهُ يَحْيَى قَرِيبًا مِنْهَا فَأَشْفَقَ أَنْ تُصِيبَهُ فَلَمَّا اجْتَرَّهُ رَفَعَ رَأْسَهُ إِلَى السَّمَاءِ حَتَّى مَا يَرَاهَا فَلَمَّا أَصْبَحَ حَدَّثَ النَّبِيَّ صلى الله عليه وسلم فَقَالَ ‏”‏ اقْرَأْ يَا ابْنَ حُضَيْرٍ اقْرَأْ يَا ابْنَ حُضَيْرٍ ‏”‏‏.‏ قَالَ فَأَشْفَقْتُ يَا رَسُولَ اللَّهِ أَنْ تَطَأَ يَحْيَى وَكَانَ مِنْهَا قَرِيبًا فَرَفَعْتُ رَأْسِي فَانْصَرَفْتُ إِلَيْهِ فَرَفَعْتُ رَأْسِي إِلَى السَّمَاءِ فَإِذَا مِثْلُ الظُّلَّةِ فِيهَا أَمْثَالُ الْمَصَابِيحِ فَخَرَجَتْ حَتَّى لاَ أَرَاهَا‏.‏ قَالَ ‏”‏ وَتَدْرِي مَا ذَاكَ ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ ‏”‏‏.‏

ഉസൈദ്‌ ബ്നുഹുളൈര്‍ (റ) നിവേദനം: തന്റെ കുതിരയെ സമീപത്ത്‌ കെട്ടിക്കൊണ്ട്‌ രാത്രി അദ്ദേഹം അല്‍ബഖറ സൂറത്ത് ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്ത് നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്ത് തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന്‌ അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക്‌ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന്‌ ഈ വര്‍ത്തമാനം പറഞ്ഞു. നബി(സ) കല്‍പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാന്‍ എന്റ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്‌. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി(സ) ചോദിച്ചു. അതെന്താണെന്ന്‌ നിനക്കറിയുമോ? ഇല്ലെന്ന്‌ ഞാന്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: അതു മലക്കുകളാണ്‌. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍ . നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി:5018)

നബി ﷺ ഖു൪ആന്‍ പാരായണം നടത്തിയപ്പോള്‍ ജിന്നുകള്‍ അതുകേട്ടതും അതില്‍ വിശ്വസിച്ചതും പ്രസിദ്ധമായ സംഭവങ്ങളാണ്.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: ഖുർആൻ കേൾക്കുന്നതിനോട് താൽപര്യമില്ലാതെ; ഗാനങ്ങൾക്ക് കാതോർക്കുന്നവനെ നീ കണ്ടാൽ, അറിയുക,അല്ലാഹുവോടും അവന്റെ ഗ്രന്ഥത്തോടുമുള്ള സ്നേഹം അവനിൽ ഇല്ലാതായിരിക്കുന്നു. (അല്‍ ജവാബുല്‍ കാഫീ)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *