ഓർമപ്പെടുത്തൽ

وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും. (ഖുർആൻ:51/55)

അല്ലാഹു പറയുന്നുണ്ട്; ഉദ്‌ബോധനം വിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന്. അതിന് കാരണം അവര്‍ക്ക് വിശ്വാസവും ഭക്തിയും പശ്ചാത്താപവും അല്ലാഹുവിന്റെ തൃപ്തിക്കുള്ള മനസ്സുമുണ്ടെന്നുള്ളതാണ്. അതുകൊണ്ട് ഉദ്‌ബോധനം അവര്‍ക്ക് പ്രയോജനപ്പെടും. ഉപദേശങ്ങള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. എന്നാല്‍ വിശ്വാസവും ഉദ്‌ബോധനവും സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പ് ഇല്ലാത്തവര്‍ക്ക് ഈ ഉദ്‌ബോധനം ഫലപ്പെടില്ല. ചതുപ്പ് ഭൂമിയില്‍ മഴ പ്രയോജനപ്പെടില്ല. ഇത്തരക്കാര്‍ക്ക് എത്രതന്നെ ദൃഷ്ടാന്തങ്ങള്‍ വന്നാലും വേദനയേറിയ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കില്ല. (തഫ്സീറുസ്സഅ്ദി)

ഒന്ന്

ദാനം ചെയ്യുമ്പോൾ അല്ലെങ്കിൽ മറ്റ് കർമ്മങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം ഉദ്ദേശിക്കുക. മറ്റുള്ള ആളുകൾ കാണുന്നതിനു വേണ്ടി ചെയ്യുകയാണെങ്കിൽ ആ സമയത്ത് മനസ്സിന് ചിലപ്പോൾ ഒരു സുഖം തോന്നിയേക്കാം. ശൈത്വാൻ ഇട്ട് നിൽക്കുന്ന സുഖമാണത് . ആളുകളാകവട്ടെ  അതൊക്കെ പെട്ടെന്ന് മറന്നു പോവുകയും ചെയ്യും. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം ഉദ്ദേശിച്ച് ചെയ്യുകയാണെങ്കിലോ, അല്ലാഹു അതൊരിക്കലും മറന്നു പോകുകയില്ല. അല്ലാഹു പറഞ്ഞതുപോലെ:

وَمَا كَانَ رَبُّكَ نَسِيًّا

താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല. (ഖുർആൻ:19/64)

ആരാരും കാണാതെ അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളെ കുറിച്ച് പിന്നീട് ഓർക്കുമ്പോഴെല്ലാം മനസിന് കുളിർമയായിരിക്കും.

രണ്ട്

രഹസ്യമായി നന്‍മകള്‍ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ രഹസ്യ ജീവിതത്തിലെ തിന്‍മകളില്‍നിന്ന് അകന്ന് നില്‍ക്കാന്‍ കഠിനമായ പ്രയത്നം ആവശ്യമാണ്. അല്ലാഹു തഖ്‌വയില്‍ ഉറപ്പിച്ച് നിര്‍ത്തിയവര്‍ക്കേ അത് സാധ്യമാകൂ. യൂസുഫ് عليه السلام യെ പറ്റി അല്ലാഹു പറഞ്ഞത് കാണുക:

وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ

അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. (ഖുർആൻ:12/24)

റബ്ബിനെക്കുറിച്ചുള്ള ശരിയായ ഭയം ഹൃദയത്തിലുള്ളവര്‍ക്കേ പാപങ്ങളില്‍നിന്ന് അകന്ന് നില്‍ക്കാന്‍ സാധിക്കൂ.

മൂന്ന്

അല്ലാഹു  സദാസമയവും നമ്മെ കണ്ടുകൊണ്ടിരിക്കുവെന്ന ചിന്ത ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഒരാള്‍ക്ക് യഥാവിധി അല്ലാഹുവിനെ അനുസരിക്കുവാനും അനുസരണക്കേടിൽ നിന്ന് മാറിനിൽക്കുവാനും സാധിക്കുകയുള്ളു.

ﺃَﻟَﻢْ ﻳَﻌْﻠَﻢ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻳَﺮَﻯٰ

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു (എല്ലാം) കാണുന്നുണ്ടെന്ന്‌ ? (ഖു൪ആന്‍:96/14)

.ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻠَّﻪِ

അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. (ഖു൪ആന്‍:96/14)

നാല്

പരസ്യ ജീവിതം നല്ലതായപോലെ തന്നെ നമ്മുടെ രഹസ്യ ജീവിതവും നന്നാവണം. ആളുകളുടെ മുന്നില്‍ മാത്രം നല്ലവനാവുകയും, തനിച്ചാവുംമ്പോള്‍ തിന്‍മയിലേര്‍പ്പെടുകയും ചെയ്യുന്നതിനെ നാം സൂക്ഷിക്കുക. കാരണം, അല്ലാഹു നമ്മുടെ രഹസ്യത്തിന്‍റെ മറ വലിച്ചു കീറിയാല്‍ അത് വെല്ലാത്തൊരു അപമാനമായിരിക്കും. ഒരു പക്ഷെ ആ അപമാനം താങ്ങാനാവാതെ നാം നമ്മുടെ ജീവന്‍ വരെ കളയുന്ന അവസ്‌ഥയിലേക്ക് ശൈത്വാൻ നമ്മെ എത്തിക്കുകയും, അങ്ങനെ നമ്മുടെ മരണം മോശമാവുകയും, നാം നരകത്തിലകപ്പെടുകയും ചെയ്തേക്കാം.

അഞ്ച്

അല്ലാഹുവിനോടുള്ള സ്നേഹവും, അവനോട് അനുസരണക്കേട് കാണിക്കുന്നതിലുള്ള ഭയവും ഒരു ഹൃദയത്തില്‍ ഒരുമിച്ചാല്‍, അല്ലാഹു ഹറാമാക്കിയത് ചെയ്യുന്നതിനേക്കാള്‍ മനസിന് പ്രിയം ദുനിയാവില്‍ അതിനായ് അനുഭവിക്കുന്ന പ്രയാസത്തോടായിരിക്കും. യൂസുഫ് عليه السلام യെ കൊട്ടാരത്തിലെ രാജ്ഞി അവിഹിതമായ കാര്യത്തിന് ക്ഷണിച്ചപ്പോൾ യൂസുഫ് عليه السلام പറഞ്ഞത് കാണുക:

قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَٰهِلِينَ

അവന്‍ (യൂസുഫ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും. (ഖു൪ആന്‍:12/33)

സൗന്ദര്യവും പദവിയുമുള്ള സ്ത്രീയുമായുള്ള അവിഹിത പ്രവൃത്തിയേക്കാൾ യൂസുഫ് عليه السلام ജയിലിനെ ഇഷ്ടപ്പെട്ടത് ഈ ഗുണങ്ങൾ അദ്ധേഹത്തിലുള്ളതുകൊണ്ടാണ്.

ആറ്

സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്ക് അതിലൂടെ ഒരു ആസ്വാദനം ലഭിക്കുന്നുണ്ട്. ആ ആസ്വാദനം അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്. ഒരുവന്റെ ഈമാനിന്റെയും ഇഖ്ലാസിന്റെയും ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് ആ ആസ്വാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും.

അപ്രകാരം തന്നെ തിന്മകൾ പ്രവർത്തിക്കുന്നവർക്കും ഒരു ആസ്വാദനം ലഭിക്കുന്നുണ്ട്. ആ ആസ്വാദനമാകട്ടെ ശൈത്വാന്റെ പക്കൽ നിന്നുള്ളതാകുന്നു. ശൈത്വാനാകട്ടെ മനുഷ്യരെ ആ ആസ്വാദനം ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും തിന്മകൾക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കും.

തിൻമകളിലൂടെയുള്ള ആസ്വാദനം ആസ്വദിക്കുന്നതിനനുസരിച്ച് നൻമകളിലൂടെയുള്ള ആസ്വാദനം കുറയും. ഒടുക്കം നൻമകൾ പ്രവർത്തിക്കാതെ തിൻമകളിൽ അഭിരമിച്ചും ജീവിക്കുന്നവനായി മാറും.അതുകൊണ്ടുതന്നെ നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)

ഏഴ്

ദുനിയാവ് വഞ്ചനയുടെ ലോകമാണ്. ഇതിന്‍റെ പച്ചപ്പില്‍ നാം വഞ്ചിതനാവണ്ട. ഈ പച്ചപ്പെല്ലാം ഒരു ദിവസം കരിഞ്ഞ് പോകാനുള്ളതാണ്.

وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ

ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/185)

അതുകൊണ്ട് നാം സ്വര്‍ഗത്തിലെ പച്ചപ്പുകള്‍ ആലോചിക്കുക. അത് എന്നെന്നും നിലനില്‍ക്കുന്നതാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *