وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ …
നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം ….
വമ്പിച്ച ദൃഷ്ടാന്തങ്ങള്‍ നേരില്‍ കാണുകയും, അല്ലാഹുവി്നറെ വിധിവിലക്കുകള്‍ അനുസരിച്ച് കൊള്ളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ട് പിന്നെയും അനുസരണക്കേടില്‍ തന്നെ മുഴുകിക്കൊണ്ടിരുന്ന ഇസ്‌റാഈല്യരെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്റെ ഈ പരാമര്‍ശം.
ഇസ്‌റാഈല്യര്‍ അല്ലാഹുവിലും മൂസാ നബി عليه السلام യിലും വിശ്വസിച്ചിരിക്കുന്നത് കൊണ്ട് തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതില്‍ അവര്‍ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പര്‍വ്വതം ഉയര്‍ത്തല്‍. തങ്ങളുടെ മേല്‍ അത് വീണേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ഈ അവസരത്തില്‍ തൗറാത്തിനെ മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കല്‍പിച്ചു. അങ്ങിനെ ചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ട് പിന്നെയും അവര്‍ പഴയപടി തന്നെ അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം അവരെ അവന്‍ എല്ലാം നഷ്ടപ്പെട്ടവരാക്കിയില്ല. (അമാനി തഫ്സീര്‍)
അല്ലാഹു പറയുന്നു:
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿٦٣﴾ ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَٰسِرِينَ ﴿٦٤﴾
നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് നിങ്ങള്‍ ബലത്തോടെ ഏറ്റെടുക്കുകയും, അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. (എന്ന് നാം അനുശാസിച്ചു). എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു. (ഖു൪ആന്‍:2/63-64)
അവരിൽ നിന്ന് കരാർ വാങ്ങിയതും, വിശ്വസിക്കുന്നതിന് വേണ്ടി അവരെ ഭയപ്പെടുത്താൻ അവരുടെ മീതെ ‘ത്വൂർ’ പർവ്വതം ഉയർത്തിപ്പിടിച്ചതും, അതിനുശേഷമുള്ള അവരുടെ പിന്മാറ്റവും, തുടർന്ന് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അവർക്ക് ചെയ്ത അനുഗ്രഹവും കാരുണ്യവും പരാമര്‍ശിച്ചിരിക്കുന്നു.
ഖുർആൻ അവതരിക്കുന്ന സമയത്ത് ജീവിച്ചിരുന്ന ബനൂ ഇസ്രായേലുകാരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്; കാരണം, അവരുടെ മുൻഗാമികളിൽ നിന്ന് വാങ്ങിയ ആ കരാർ അവർക്കും ബാധകമായ ഒരു കരാറാണ്.
ഈ ആയത്ത് താഴെ പറയുന്ന വചനം പോലെയാകുന്നു:
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴿٩٣﴾
നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ. (ഖു൪ആന്‍:2/93)
الميثاق (കരാര്‍) എന്നാൽ, ദൃഢവും കനത്തതുമായ (ഏറ്റവും ഗൗരവമുള്ള) ഉറച്ച കരാർ എന്നാകുന്നു. അതായത്: മൂസാ നബി عليه السلام വഴി നാം നിങ്ങളിൽ നിന്ന് ഉറപ്പിച്ചതും ദൃഢപ്പെടുത്തിയതുമായ ആ കരാര്‍ എടുത്ത സന്ദർഭം നിങ്ങൾ ഓർക്കുക; അല്ലാഹു പറഞ്ഞതുപോലെ:
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ ﴿٨٣﴾ وَإِذْ أَخَذْنَا مِيثَٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ﴿٨٤﴾ ثُمَّ أَنتُمْ هَٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَٰرِهِمْ تَظَٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَٰرَىٰ تُفَٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿٨٥﴾
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു. എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖു൪ആന്‍:2/83-85)
{നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം} അതായത്: നിങ്ങളുടെ തലകൾക്ക് മീതെ നാം ‘ത്വൂർ’ പർവ്വതം ഉയർത്തിപ്പിടിച്ചു. അല്ലാഹു സൂറ: നിസാഅ് 154 ൽ പറഞ്ഞതുപോലെ:
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَٰقِهِمْ
അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. (ഖു൪ആന്‍ :4/154)
الطُّور (പര്‍വ്വതം) എന്നാൽ അല്ലാഹു മൂസാ നബി عليه السلام യോട് അതിന്റെ ഭാഗത്തുനിന്ന് സംസാരിച്ച പ്രശസ്തമായ പർവ്വതമാകുന്നു; അല്ലാഹു പറഞ്ഞതുപോലെ:
وَنَٰدَيْنَٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَٰهُ نَجِيًّا
പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു. (ഖു൪ആന്‍:19/52)
عن ابن جريج قال: قال لي ابن عباس: “الطور: الجبل الذي أنزلت عليه – يعني: على موسى – التوراة، وكانت بنو إسرائيل أسفل منه.
ഇബ്നു ജുറൈജ് رحمة الله പറയുന്നു: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നോട് പറഞ്ഞു: “‘ത്വൂർ’ എന്നാൽ മൂസാ നബി عليه السلام ക്ക് തൗറാത്ത് ഇറക്കിക്കൊടുക്കപ്പെട്ട പർവ്വതമാകുന്നു. ബനൂ ഇസ്രായേലുകാർ അതിന്റെ താഴെയായിരുന്നു. [أخرجه الطبري في “جامع البيان (20/5).]
അല്ലാഹു അത് ബനൂ ഇസ്രായേലുകാരുടെ മീതെ ഉയർത്തി; അവരെ ഭയപ്പെടുത്താനും താക്കീത് ചെയ്യാനും വേണ്ടിയാണിത്. അല്ലാഹു സൂറ: അഅ്റാഫിൽ പറഞ്ഞതുപോലെ:
وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعُۢ بِهِمْ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ
നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. (ഖു൪ആന്‍:7/171)
അല്ലാഹുവിന്റെ സമ്പൂർണ്ണമായ കഴിവിനെ അറിയിക്കുന്ന പ്രപഞ്ചത്തിലെ അവന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒന്നാകുന്നു ഇത്.
{നിങ്ങള്‍ക്ക് നാം നല്‍കിയത് നിങ്ങള്‍ ബലത്തോടെ ഏറ്റെടുക്കുകയും} വേദഗ്രന്ഥത്തിൽ നിന്നും തൗറാത്തിൽ നിന്നും നാം നിങ്ങൾക്ക് നൽകിയ കാര്യങ്ങൾ മുഴുവനായും നിങ്ങൾ കൈക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുക; അതായത്: അതിൽ വിശ്വസിക്കുകയും അതിലെ കൽപ്പനകൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുക.
بِقُوَّةٍ (ബലത്തോടെ) അതായത്: പൂർണ്ണ ശക്തിയോടും ഉറപ്പോടും കൂടിയ നിലയിൽ, അഥവാ: കൽപ്പനകൾ അനുസരിക്കുന്നതിലും പ്രവർത്തിക്കുന്നതിലും യാതൊരുവിധ ദൗർബല്യമോ അലസതയോ മടിയോ കൂടാതെ ഉറച്ച തീരുമാനത്തോടും ജാഗ്രതയോടും ഉന്മേഷത്തോടും കഠിനാധ്വാനത്തോടും കൂടെ സ്വീകരിക്കുക; അല്ലാഹു പറഞ്ഞതുപോലെ:
يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍ
ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (ഖു൪ആന്‍:19/12)
{അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക} അതായത്: അതിലടങ്ങിയിരിക്കുന്ന വിധിവിലക്കുകൾ, കൽപ്പനകൾ, നിരോധനങ്ങൾ, വിശേഷങ്ങൾ, വാഗ്ദാനങ്ങൾ, താക്കീതുകൾ, ഉപദേശങ്ങൾ തുടങ്ങിയവയെല്ലാം നിങ്ങൾ സ്മരിക്കുകയും; അത് പാരായണം ചെയ്യുകയും, പഠിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
{നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം} അതായത്: നിങ്ങൾ അല്ലാഹുവെ ഭയപ്പെടുന്നവരാകുന്നതിനായി, അല്ലെങ്കിൽ നിങ്ങൾ ‘തഖ്‌വ’യുടെ ആളുകളിൽ പെട്ടവരാകുന്നതിന് വേണ്ടി.
അങ്ങനെ അല്ലാഹു ബനൂ ഇസ്രാഈല്യരിൽ നിന്ന് ദൃഢകരാർ വാങ്ങുകയും, അവരെ ഭയപ്പെടുത്തുന്നതിനായി ‘ത്വൂർ’ പർവ്വതം അവരുടെ മീതെ ഉയർത്തുകയും ചെയ്തു. ഗ്രന്ഥത്തെ പൂർണ്ണ ശക്തിയോടെയും ദൃഢതയോടെയും സ്വീകരിക്കാനും, അതിലുള്ള കാര്യങ്ങൾ സ്മരിക്കാനും കൽപ്പിച്ചു; അല്ലാഹുവിന്റെ കൽപ്പനകൾ പ്രവർത്തിച്ചുകൊണ്ടും വിലക്കുകളിൽ നിന്ന് വിട്ടുനിന്നുകൊണ്ടും അവർ തഖ്‌വ പുലർത്തുന്നതിനായി. അല്ലാഹു പറഞ്ഞതുപോലെ:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. (ഖു൪ആന്‍:2/183)
ഇത് അവരുടെ ധിക്കാരത്തിന്റെയും ശാഠ്യത്തിന്റെയും അഹങ്കാരത്തിന്റെയും കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്; ‘ത്വൂർ’ പർവ്വതം ഒരു മേലാപ്പ് (കുട) പോലെ തങ്ങളുടെ മീതെ ഉയർത്തപ്പെടുകയും, തങ്ങളുടെമേൽ അത് പതിക്കുമെന്ന് അവർ വിചാരിക്കുകയും ചെയ്ത സന്ദർഭത്തിലല്ലാതെ അവർ വിശ്വസിച്ചില്ല; ആ സമയത്താണ് അവർ വിശ്വസിച്ചത്. ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും എതിരെ മൂസാ നബി عليه السلام അല്ലാഹുവിനോട് പറഞ്ഞതുപോലെ:
رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ
ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ. (ഖു൪ആന്‍:10/88)
അങ്ങനെ അവർ സുജൂദ് ചെയ്യാൻ കൽപ്പിക്കപ്പെട്ടു; എന്നാൽ അവർ പർവ്വതത്തെ ഭയന്ന് അതിലേക്ക് നോക്കിക്കൊണ്ട് ചരിഞ്ഞുകൊണ്ടാണ് സുജൂദ് ചെയ്തത്. പറയപ്പെടുന്നു: ഇന്നും അവരുടെ (യഹൂദികളുടെ) സുജൂദ് ഈ രൂപത്തിൽ തന്നെയാണ്. അതിനാൽ അവരുടെ വിശ്വാസവും സുജൂദും നിർബന്ധിതനാക്കപ്പെട്ടവന്റെ (ബലാത്ക്കാരമായി ചെയ്യിക്കപ്പെട്ടവന്റെ) ഈമാനിനും സുജൂദിനും സമാനമാണ്; അതുകൊണ്ട് തന്നെ അവർ വളരെ പെട്ടെന്ന് തന്നെ തിരിഞ്ഞുുകളയുകയും ചെയ്തു. അല്ലാഹു പറഞ്ഞതുപോലെ: {എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി} അതായത്: പിന്നീട് നിങ്ങൾ നിങ്ങളുടെ ശരീരങ്ങൾ കൊണ്ട് പിന്തിരിയുകയും, നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവനോട് തഖ്‌വ പുലർത്തുന്നതിൽ നിന്നും മുഖം തിരിക്കുകയും ചെയ്തു എന്നാണ്. നിങ്ങളിൽ നിന്ന് ദൃഢകരാർ വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂർ പർവ്വതം ഉയർത്തുകയും, ആ ഘട്ടത്തിൽ നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തതിന് ശേഷവും; നിങ്ങൾ കരാറും ഉടമ്പടിയും ലംഘിച്ചു കളഞ്ഞു.
{അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു.} അതായത്: നിങ്ങൾ (അല്ലാഹുവിന്റെ കൽപ്പനകളിൽ നിന്ന്) തിരിഞ്ഞുകളയുകയും കരാർ ലംഘിക്കുകയും ചെയ്ത ശേഷവും അല്ലാഹു നിങ്ങൾക്ക് മാപ്പുനൽകുകയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തുകൊണ്ട് നിങ്ങളോട് കാണിച്ച ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ, നിങ്ങൾ മഹാ നഷ്‌ടത്തിൽ അകപ്പെടുമായിരുന്നു; അതായത് ദീനിലെയും ദുൻയാവിലേയും ആഖിറത്തിലേയും നഷ്ടം, സ്വന്തം ശരീരത്തിനും കുടുംബത്തിനും മക്കൾക്കും ഉണ്ടാകുന്ന നഷ്ടം. അല്ലാഹു പറഞ്ഞതുപോലെ:
قُلْ إِنَّ ٱلْخَٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:39/15)
അല്ലാഹു പറയുന്നു:
وَٱلْعَصْرِ ﴿١﴾ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ﴿٢﴾ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴿٣﴾
കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖുർആൻ:103/1-3)
ബനൂ ഇസ്രാഈല്യർ കണ്മുന്നിൽ അത്ഭുത ദൃഷ്ടാന്തങ്ങളും താക്കീതുകളും കണ്ടിട്ടും വാശിയും അഹങ്കാരവും മൂലം പിന്തിരിഞ്ഞോടുകയും, പർവ്വതം തലയ്ക്ക് മീതെ ഉയർത്തപ്പെട്ടപ്പോൾ മാത്രം ഭയം കാരണം താൽക്കാലികമായി കീഴടങ്ങുകയും ചെയ്ത സംഭവം നമ്മെ പഠിപ്പിക്കുന്നത്, ദൈവീക കൽപ്പനകളെ നിർബന്ധിത രൂപത്തിലോ അരമനസ്സോടെയോ അല്ല, മറിച്ച് പൂർണ്ണ ദൃഢതയോടും (بِقُوَّةٍ) ആത്മാർത്ഥതയോടും കൂടി സ്വീകരിക്കണമെന്നാണ്. തങ്ങൾ ചെയ്ത ഗുരുതരമായ കരാർ ലംഘനങ്ങൾക്കു ശേഷവും അല്ലാഹു അവരെ പെട്ടെന്ന് ശിക്ഷിക്കാതെ കാരുണ്യം ചൊരിഞ്ഞതുപോലെ, വീഴ്ചകൾ സംഭവിക്കുമ്പോൾ തിരിഞ്ഞു കളയാതെ തൗബ ചെയ്ത് അവന്റെ ഫദ്‌ലിലും റഹ്‌മത്തിലും അഭയം പ്രാപിച്ച് തഖ്‌വയുള്ളവരായി ജീവിക്കുക എന്നതാണ് ഇതിലെ പ്രധാന പാഠം.
www.kanzululoom.com