ഭൂമിയിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ

വിശുദ്ധ ഖുർആനിലെ പല ആയത്തുകളിലൂടെയും അല്ലാഹു തന്റെ ദാസന്മാരെ അവന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും, അവന്റെ സൃഷ്ടിപ്പിന്റെ മഹത്വത്തെയും, സ്രഷ്ടാവിന്റെ പരിപൂർണ്ണതയെയും, റബ്ബിന്റെ ഉന്നതമായ കഴിവിനെയും തെളിയിക്കുന്ന അവന്റെ സൃഷ്ടികളെക്കുറിച്ച്  ഉറ്റാലോചിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. സ്രഷ്ടാവായ ആ  റബ്ബിന്റെ പരിപൂർണ്ണത തെളിയിക്കുന്ന എത്രയെത്ര മഹത്തായ ദൃഷ്ടാന്തങ്ങളും വ്യക്തമായ തെളിവുകളും ഇവിടെയുണ്ട്. എല്ലാ വസ്തുക്കളിലും  ദൃഷ്ടാന്തമുണ്ട്, അല്ലാഹു ഏകനാണെന്ന് അത് വിളിച്ചോതുന്നു.

റബ്ബിന്റെ പരിപൂർണ്ണത തെളിയിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് നാം ചവിട്ടി നടക്കുകയും അതിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ഭൂമി. സ്രഷ്ടാവായ അല്ലാഹുവിന്റെ പരിപൂർണ്ണതയെയും മഹത്വത്തെയും തെളിയിക്കുന്ന എത്രയെത്ര തെളിവുകളാണ് ഈ ഭൂമിയിൽ ഉള്ളത്! അല്ലാഹു പറയുന്നു:

إِنَّ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَـَٔايَٰتٍ لِّلْمُؤْمِنِينَ ‎

തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (ഖു൪ആന്‍:45/3)

وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (ഖു൪ആന്‍:51/20)

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ‎﴿١٧﴾‏ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ‎﴿١٨﴾‏ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ‎﴿١٩﴾‏ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ‎﴿٢٠﴾‏

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌. (ഖുർആൻ:88/17-20)

സ്രഷ്ടാവായ അല്ലാഹുവിന്റെ പരിപൂർണ്ണതയെ അറിയിക്കുന്ന എത്ര മഹത്തായ ദൃഷ്ടാന്തമാണിത്! ഈ ഭൂമിയെ അവൻ വെറുതെയും ലക്ഷ്യമില്ലാതെയും നിസ്സാരമായും സൃഷ്ടിച്ചതല്ല. അത്തരം കാര്യങ്ങളിൽ നിന്നെല്ലാം അവൻ വളരെ പരിശുദ്ധനാണ്. മറിച്ച്, ഭൂമിയിലെ ജീവജാലങ്ങൾക്കായി അവൻ ഈ ഭൂമിയെ സംവിധാനിക്കുകയും അവർക്കായി അതിനെ കീഴ്‌പ്പെടുത്തി നൽകുകയും ചെയ്തു. തന്നെ അനുസരിക്കുവാനായി, കണക്കാക്കാനാവാത്തത്രയും അനുഗ്രഹങ്ങൾ അവൻ അതിൽ ഒരുക്കി വെച്ചിരിക്കുന്നു.

وَٱلْأَرْضَ وَضَعَهَا لِلْأَنَامِ ‎﴿١٠﴾‏ فِيهَا فَٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ ‎﴿١١﴾‏ وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ ‎﴿١٢﴾‏ فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ‎﴿١٣﴾

ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌. വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌? (ഖുർആൻ:55/10-13)

ഭൂമി നശിച്ചു പോകാതെയും, സ്ഥാനം തെറ്റി വീണുപോകാതെയും അതിനെ പിടിച്ചുനിർത്തുന്നു എന്നത് ഭൂമിയിലെ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ്. അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ يُمْسِكُ ٱلسَّمَٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർആൻ:35/41)

وَمِنْ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ

അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:30/25)

അല്ലാഹു അനുഗ്രഹ പൂർണ്ണനാണ്! ഭൂമി വീഴാതെയും തകരാതെയും പിടിച്ചുനിർത്തുന്നു എന്നത് എത്ര വലിയ ദൃഷ്ടാന്തമാണ്. മഹാനായ സ്രഷ്ടാവിന്റെയും അത്യുന്നതനായ റബ്ബിന്റെയും പരിപൂർണ്ണതയെ തെളിയിക്കുന്ന വലിയൊരു ദൃഷ്ടാന്തമാണത്. അവൻ ഈ ഭൂമിയെ ഉറപ്പിച്ചു നിർത്തുകയും പർവ്വതങ്ങൾ കൊണ്ട് അതിനെ താങ്ങിനിർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. (ഖുർആൻ:16/15)

وَٱلْجِبَالَ أَرْسَىٰهَا

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:79/32)

എത്ര മഹത്തായ ദൃഷ്ടാന്തമാണിത്! വമ്പിച്ചതും ദൃഢവും ഉറപ്പുള്ളതുമായ പർവ്വതങ്ങൾ കൊണ്ട് ഭൂമിയെ നശിച്ചുപോകുന്നതിൽ നിന്നും കുലുങ്ങുന്നതിൽ നിന്നും വീണുപോകുന്നതിൽ നിന്നും അല്ലാഹു ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. ഭൂമിക്ക് മുകളിൽ ആണികളെ പോലെയാണ് അവ നിലകൊള്ളുന്നത്.  തന്റെ ദാസന്മാർക്ക് ഭൂമിയിൽ ജീവിക്കാനും അതിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കാനും കഴിയുമാറ് അവൻ ഈ ഭൂമിയെ വിശാലമാക്കുകയും വികസിപ്പിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا

അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:71/19)

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ

അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്‌. (ഖുർആൻ:67/15)

وَٱلْأَرْضَ مَدَدْنَٰهَا

ഭൂമിയെ നാം വിശാലമാക്കിയിരിക്കുന്നു. (ഖുർആൻ:15/19)

അല്ലാഹു ഈ ഭൂമിയെ വിശാലമാക്കുകയും വിരിച്ചു നൽകുകയും ചെയ്തു; തങ്ങളുടെ റബ്ബിന്റെ ഉപജീവനവും അനുഗ്രഹങ്ങളും തേടിക്കൊണ്ട് ഭൂമിയുടെ എല്ലാ കോണുകളിലും സഞ്ചരിക്കാനും അതിന്റെ വഴികളിലൂടെ നടക്കാനും തന്റെ ദാസന്മാർക്ക് അവൻ വഴികൾ ഒരുക്കി. സ്രഷ്ടാവായ അല്ലാഹുവിന്റെ പരിപൂർണ്ണതയെ അറിയിക്കുന്ന എത്ര മഹത്തായ ദൃഷ്ടാന്തമാണിത്!

ഭൂമിയിലെ അല്ലാഹുവിന്റെ മറ്റൊരു വലിയ ദൃഷ്ടാന്തമാണ്, വരണ്ടുണങ്ങി, കൃഷിയോ സസ്യങ്ങളോ ഒന്നുമില്ലാതെ നിർജീവമായിക്കിടക്കുന്ന ഭൂമി. എന്നാൽ അല്ലാഹു അതിലേക്ക് മഴ വർഷിപ്പിക്കുമ്പോൾ, അത് ചലിക്കുകയും വികസിക്കുകയും ചെയ്യുന്നു; ഭംഗിയുള്ള എല്ലാതരം സസ്യങ്ങളെയും അവൻ അതിൽ മുളപ്പിക്കുന്നു. അല്ലാഹു പറയുന്നു:

… وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجِۭ بَهِيجٍ ‎﴿٥﴾‏ ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٦﴾‏ وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ‎﴿٧﴾

ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. (ഖുർആൻ:22/5)

സ്രഷ്ടാവായ അല്ലാഹുവിന്റെ പരിപൂർണ്ണതയെയും, അവൻ തന്നെയാണ് സത്യദൈവമെന്നും, അവൻ സർവ്വതിനും കഴിവുള്ളവനാണെന്നും തെളിയിക്കുന്ന വലിയൊരു ദൃഷ്ടാന്തമാണിത്.

ഭൂമിയിലെ അല്ലാഹുവിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്, ഒരേ സ്വഭാവമുള്ളതും പരസ്പരം ചേർന്നു കിടക്കുന്നതുമായ ഭൂപ്രദേശങ്ങളിൽ ഒരേ വെള്ളം കൊണ്ട് നനയ്ക്കപ്പെടുന്നുവെങ്കിലും, അവയിൽ വ്യത്യസ്ത ആകൃതിയിലും നിറത്തിലും രുചിയിലും കാഴ്ചയിലുമുള്ള പലതരം കൃഷികളും സസ്യങ്ങളും അല്ലാഹു മുളപ്പിക്കുന്നു എന്നത്. ഇതെത്ര മഹത്തായ ദൃഷ്ടാന്തമാണ്! അല്ലാഹു പറയുന്നു:

وَفِى ٱلْأَرْضِ قِطَعٌ مُّتَجَٰوِرَٰتٌ وَجَنَّٰتٌ مِّنْ أَعْنَٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:13/4)

ഭൂമിയിലെ അല്ലാഹുവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് അതിനെ അടിമകൾക്ക് വാസസ്ഥലമാക്കി മാറ്റി എന്നത്. അത് അവര്‍ക്ക് പ്രയാസമുണ്ടാകുന്നതരത്തിൽ  ചലിക്കുന്നതോ ഇളകുന്നതോ അല്ല; മറിച്ച്, അല്ലാഹു അതിനെ ഉറപ്പിച്ചുനിർത്തുകയും സ്ഥിരമായൊരു വാസസ്ഥലമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ:

ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും. (ഖുർആൻ:40/64)

നാം ആത്മവിശ്വാസത്തോടെ നടന്നുനീങ്ങുന്ന, നമ്മുടെ കാലുകൾക്കടിയിൽ ഇളകാത്തതും കുലുങ്ങാത്തതും സ്ഥിരതയുള്ളതുമായ ഒരു ഭൂമി! ഇതൊരു വലിയ ദൃഷ്ടാന്തമല്ലേ? അല്ലാഹു ചില സമയങ്ങളിൽ ഭൂമിയുടെ ചില ഭാഗങ്ങളിൽ വരുത്തുന്ന ഭൂകമ്പങ്ങളെക്കുറിച്ച്  ചിന്തിക്കുക. അപ്പോൾ ഭൂമി ജനങ്ങളുടെ കാൽച്ചുവട്ടിൽ നിന്ന് ഇളകുന്നു; അവർക്ക് സമാധാനത്തോടെ ഇരിക്കാൻ കഴിയുന്നില്ല, മനസ്സിന് ശാന്തിയോ ജീവിതത്തിന് സന്തോഷമോ ലഭിക്കുന്നില്ല. ഭൂമിയുടെ ഈ ചലനം ശക്തമാവുകയും വലുതാവുകയും ചെയ്താൽ, അതിൽ നടക്കുന്നവരെ അത് നശിപ്പിക്കുന്നു.

ഭൂകമ്പങ്ങൾ സംഭവിക്കുമ്പോൾ അതിനെത്തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് നാം കേൾക്കാറുണ്ട്; ജീവഹാനി, വീടുകൾ തകരൽ, കൃഷിനാശം എന്നിവ. ഒരുപക്ഷേ, ഒറ്റ നിമിഷം കൊണ്ട് പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം മരണം സംഭവിക്കുന്നു. ഇതൊക്കെയും സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തെയും അവൻ സർവ്വതിനും കഴിവുള്ളവനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ്. അല്ലാഹുവിന്റെ വചനം ഓര്‍ക്കുക:

وَمَا نُرْسِلُ بِٱلْـَٔايَٰتِ إِلَّا تَخْوِيفًا

ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌. (ഖുർആൻ:17/59)

തീർച്ചയായും ഇതിൽ ദാസന്മാർക്ക് വലിയൊരു പാഠവും ഉപദേശവുമുണ്ട്.  സ്രഷ്ടാവിന്റെ മഹത്വത്തെയും, എല്ലാറ്റിനും കഴിവുള്ള ആ അത്യുന്നതന്റെ പരിപൂർണ്ണതയെയും കുറിച്ച് അവർ ഓർമ്മിക്കാൻ വേണ്ടിയാണിത്. നാം ചവിട്ടി നടക്കുന്ന ഈ ഭൂമിക്ക് അല്ലാഹു നൽകിയ ‘സ്ഥിരതയും ശാന്തതയും’ എന്ന അനുഗ്രഹം നാം എന്തുകൊണ്ട് ഓർക്കുന്നില്ല? ഭൂമി കുലുങ്ങുകയും ഇളകുകയും ചെയ്താൽ എന്ത് സംഭവിക്കും? വീടുകളുടെയും കൃഷിയിടങ്ങളുടെയും, ബിസിനസ്സ് താല്പര്യങ്ങളുടെയും അവസ്ഥ എന്താകും? അതെല്ലാം സ്തംഭിച്ചുപോകുകയും ഒന്നിനും ഒരു പ്രയോജനവുമില്ലാതെ വരികയും ചെയ്യും; ജനങ്ങൾക്ക് സമാധാനം നഷ്ടപ്പെടുകയും ചെയ്യും.

അതുകൊണ്ട്, ഈ മഹത്തായ ദൃഷ്ടാന്തത്തെക്കുറിച്ച് നാം ചിന്തിക്കുക. മഹാനായ സ്രഷ്ടാവിലേക്ക്  മടങ്ങുക. അവന്റെ താക്കീതുകളെ പ്രയോജനപ്പെടുത്തുക. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. അവനെ അനുസരിക്കാനും ആരാധിക്കാനും വേണ്ടിയാണ് അവൻ നമ്മെ സൃഷ്ടിച്ചത്. ഈ ഭൂമിയിൽ നടന്നുനീങ്ങുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ച്  ചിന്തിക്കുക. അല്ലാഹു പറയുന്നു:

وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا ‎﴿١٧﴾‏ ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ‎﴿١٨﴾

അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്‌. (ഖുർആൻ:71/17-18)

മനുഷ്യൻ ഭൂമിയിൽ നിന്ന് മുളപ്പിക്കപ്പെട്ടവനാണ്; കാരണം നമ്മുടെ പിതാവ് ആദമിനെയും  അദ്ദേഹത്തിന്റെ മുതുകിലുള്ള സന്തതികളെയും സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. അല്ലാഹു  മനുഷ്യരെ ഭൂമിയിൽ നിന്ന് ചെടികൾ പോലെ വളർത്തിയെടുത്തു; പിന്നീട് അവരെ അതിലേക്ക് തന്നെ മടക്കുകയും ചെയ്യുന്നു. ഓരോരുത്തരും മരിക്കുമ്പോൾ അവരുടെ അന്ത്യവിശ്രമം ഭൂമിയിലെ ഖബ്റിലാണ്. ജീവനുള്ളവർക്കും മരിച്ചവർക്കും ഒരുപോലെ അഭയസ്ഥാനമായി അല്ലാഹു ഈ ഭൂമിയെ മാറ്റിയിരിക്കുന്നു.

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ‎﴿٢٥﴾‏ أَحْيَآءً وَأَمْوَٰتًا ‎﴿٢٦﴾

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. (ഖുർആൻ:77/25-26)

അതുകൊണ്ട് ഈ ഭൂമി അവർക്ക് ഒരു ആശ്രയസ്ഥാനമാണ്; ജീവിതകാലത്ത് അവർ അതിൽ നടക്കുകയും വസിക്കുകയും ചെയ്യുന്നു. മരിച്ചതിനുശേഷം അതിന്റെയുള്ളിൽ അവർ നിക്ഷേപിക്കപ്പെടുകയും പ്രവേശിക്കപ്പെടുകയും ചെയ്യുന്നു.

ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا

പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:71/18)

പുനരുത്ഥാന നാളിൽ  ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുന്നിൽ നിൽക്കാനായി മനുഷ്യരെ ഭൂമിയിൽ നിന്ന് പുറത്തുകൊണ്ടുവരുന്നു. ഈ ഭൂമിയിൽ അവർ ജീവിച്ച കാലത്ത് ചെയ്ത കർമ്മങ്ങൾക്ക് പ്രതിഫലം നൽകാനും വിചാരണ ചെയ്യാനുമാണത്. അല്ലാഹുവിനെ ആരാധിച്ചുകൊണ്ടും അവനോട് വിനയപ്പെട്ടുകൊണ്ടും, അവന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ടും അവർ ഈ ഭൂമിയിൽ സമാധാനത്തോടെ നടന്നിരുന്നോ? ‘ഇബാദുർറഹ്മാൻ’ ന്റെ വിഷയത്തിൽ അല്ലാഹു പറഞ്ഞതുപോലെ:

وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا

പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും ….(ഖുർആൻ:25/63)

അതല്ല, അവർ ഭൂമിയിൽ അഹങ്കാരത്തോടും അതിക്രമത്തോടും ധിക്കാരത്തോടും അക്രമത്തോടും കൂടിയാണോ നടന്നിരുന്നത്?

وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا

ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ … (ഖുർആൻ:5/33)

പുനരുത്ഥാന നാളിലെ വിചാരണയിൽ, ഈ ഭൂമിയിൽ വെച്ച് ചെയ്ത കർമ്മങ്ങൾക്ക് അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യും.

يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. (ഖുർആൻ:14/48)

അതുകൊണ്ട് നമുക്ക് അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങാം. ഈ ഭൂമിയിൽ നമ്മെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഉപകാരത്തെയും നമുക്ക് ഓർമ്മിക്കാം. അവനെ അനുസരിച്ചുകൊണ്ടും, അവനെ ഭയപ്പെട്ടുകൊണ്ടും, അവനുള്ള ആരാധനയിൽ മുഴുകിക്കൊണ്ടും, അവന്റെ കാരുണ്യത്തെ പ്രതീക്ഷിച്ചുകൊണ്ടും നമുക്ക് ഈ ഭൂമിയിൽ സമാധാനത്തോടെ നടക്കാം.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *