ഹജ്ജത്തുല്‍ വിദാഅ് : നബി ﷺ യുടെ ഉപദേശം

മുഹമ്മദ് നബി ﷺ വിടപറഞ്ഞ തന്റെ ഹജ്ജത്തുൽ വിദാഇലെ ഖുത്വുബകളും ഉപദേശങ്ങളും അത്യന്തം മഹത്വമർഹിക്കുന്നതും അത്യുന്നത പദവിയുള്ളതുമാണ്. വാക്കുകൾ ചുരുക്കി അർത്ഥങ്ങൾ വ്യാപിപ്പിച്ച് സംസാരിക്കാനുള്ള ശേഷിയും (جوامع الكلم), പൂർണ്ണമായ ഗുണകാംക്ഷയും നൽകപ്പെട്ട അവിടുന്ന്; അർത്ഥവത്തായ വാക്കുകളിലൂടെയും ഉപകാരപ്രദമായ ഉപദേശങ്ങളിലൂടെയും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും, നന്മയുടെ സമാഹാരങ്ങളെയും, ഉത്തമ സ്വഭാവ മഹിമകളെയും അതിൽ സ്ഥിരപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തു.

ജനങ്ങൾക്ക് ഗുണകാംക്ഷ വചനങ്ങളേകാനും നന്മകൾ പഠിപ്പിച്ചു കൊടുക്കാനുമുള്ള ഏറ്റവും ഉത്തമമായ അവസരം ഹജ്ജ് ആയതിനാലും; അവർക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനവും, അവർക്ക് നേടാൻ കഴിയുന്ന ഏറ്റവും പൂർണ്ണമായ പ്രയോജനവും തങ്ങളുടെ നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിലെ ഖുത്തുബകളും ഉപദേശങ്ങളും മനസ്സിലാക്കലും ഗ്രഹിക്കലുമാണ്. കാരണം അവിടുന്ന് വിശ്വസ്തനായ ഉപദേശകനും, വാത്സല്യനിധിയായ സന്ദേശവാഹകനും, ജ്ഞാനിയായ അധ്യാപകനും, മനുഷ്യരിൽ ഏറ്റവും കൂടുതൽ ജനനന്മ ആഗ്രഹിക്കുന്നയാളുമായിരുന്നു; അതോടൊപ്പം, ഗുണകാംക്ഷികളുടെ പരമോന്നതമായ മാതൃകയും അവിടുന്ന് തന്നെയാണ്.

ഈ കുറിപ്പിൽ നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിലെ ഉപദേശങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നുമുള്ള പ്രയോജനപ്രദമായ ഒരു കൂട്ടം ഹദീസുകൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. ഓരോ ഹദീസിന് മുന്നിലും അതിന്റെ ഉള്ളടക്കത്തിലേക്ക് വിരൽ ചൂണ്ടുന്ന തലക്കെട്ടുകൾ നൽകിയിട്ടുണ്ട്.

1.അറിവിനെ (العِلْمِ) കുറിച്ചുള്ള വസ്വിയ്യത്തും അത് നേടിയെടുക്കുന്നതിനായുള്ള പ്രേരണയും.

عَنْ أَبِي أُمَامَةَ الْبَاهِلِيِّ رضي الله عنه قَالَ: لَمَّا كَانَ فِي حَجَّةِ الْوَدَاعِ قَامَ رَسُولُ اللَّهِ ﷺ وَهُوَ يَوْمَئِذٍ مُرْدِفٌ الْفَضْلَ بْنَ عَبَّاسٍ رضي الله عنهما على جَمَلٍ آدَمَ فَقالَ: «يا أَيُّها النَّاسُ خُذُوا مِنَ العِلْمِ قَبْلَ أَنْ يُقْبَضَ الْعِلْمُ، وَقَبْلَ أَنْ يُرْفَعَ الْعِلْمُ» … فَقَالَ لَهُ [أعرابيٌّ]: «يا نَبِيَّ اللَّهِ، كَيْفَ يُرْفَعُ الْعِلْمُ مِنَّا وَبَيْنَ أَظْهُرِنَا الْمَصَاحِفُ وَقَدْ تَعَلَّمْنَا مَا فِيهَا، وَعَلَّمْنَا نِسَاءَنَا وَذَرَارِيَنا وَخَدَمَنا؟!». قالَ: فَرَفَعَ النَّبِيُّ ﷺ رَأْسَهُ وَقَدْ عَلَتْ وَجْهَهُ حُمْرَةٌ مِنَ الْغَضَبِ فَقال: «أَيْ! ثَكِلَتْكَ أُمُّكَ، وَهَذِهِ الْيَهُودُ وَالنَّصَارَى بَيْنَ أَظْهُرِهِمُ المَصَاحِفُ لَمْ يُصْبِحُوا يَتَعَلَّقُونَ بِحَرْفٍ مِمَّا جَاءَتْهُمْ بِهِ أَنبِيَاؤُهُمْ، أَلا وَإِنَّ مِنْ ذَهَابِ الْعِلْمِ أَنْ يَذْهَبَ حَمَلَتُهُ» ثَلَاثَ مِرَارٍ. رواه الإمام أحمدُ، والدارميُّ.

അബൂ ഉമാമ അൽബാഹിലി رَضِيَ اللَّهُ عَنْهُ പറയുന്നു: വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ നബി ﷺ ഒരു തവിട്ടുനിറമുള്ള ഒട്ടകപ്പുറത്ത് ഫള്ൽ ബ്നു അബ്ബാസിനെ  തന്റെ പിന്നിൽ ഇരുത്തിക്കൊണ്ട് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “ജനങ്ങളേ! അറിവ് ഉയർത്തപ്പെടുന്നതിനും അത് പിടിച്ചെടുക്കപ്പെടുന്നതിനും മുൻപായി നിങ്ങൾ അറിവിൽ നിന്ന് സ്വീകരിക്കുക…”

അപ്പോൾ ഒരു ഗ്രാമീണ അറബി ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ! ഞങ്ങളുടെ കൈകളിൽ വിശുദ്ധ ഗ്രന്ഥങ്ങൾ നിലനിൽക്കെ, ഞങ്ങൾ അതിലുള്ളത് പഠിക്കുകയും അത് ഞങ്ങളുടെ സ്ത്രീകൾക്കും കുട്ടികൾക്കും സേവകർക്കും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കെ, അറിവ് എങ്ങനെയാണ് ഞങ്ങളിൽ നിന്ന് ഉയർത്തപ്പെടുക?”

നബി ﷺ തന്റെ ശിരസ്സ് ഉയർത്തി. ദേഷ്യത്താൽ അവിടുത്തെ മുഖം ചുവന്നു തുടുത്തിരുന്നു. അവിടുന്ന് പറഞ്ഞു: “അയ്യോ! നിന്റെ ഉമ്മ നിന്നെ നഷ്ടപ്പെട്ടവളാകട്ടെ! ഇതാ ജൂതന്മാരുടെയും ക്രൈസ്തവരുടെയും കൈകളിൽ വേദഗ്രന്ഥങ്ങളുണ്ട്; എന്നാൽ തങ്ങളുടെ പ്രവാചകന്മാർ കൊണ്ടു വന്നതിൽ നിന്ന് ഒരക്ഷരത്തോടുപോലും അവർ ബന്ധം പുലർത്തുന്നില്ല (പ്രവർത്തിക്കുന്നില്ല). അറിയുക! അറിവ് വഹിക്കുന്നവരുടെ (പണ്ഡിതന്മാരുടെ) വിയോഗമാണ് അറിവ് നഷ്ടപ്പെടൽ.” ഈ വാക്ക് അവിടുന്ന് മൂന്ന് തവണ ആവർത്തിച്ചു. (അഹ്മദ്, ദാരിമി).

2. രക്തം ചിന്തലും, ധനം അപഹരിക്കലും, മാനഹാനി വരുത്തലും നിഷിദ്ധമാക്കൽ

ജാബിർ رضي الله عنه നിവേദനം ചെയ്ത, നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിനെ വിശദീകരിക്കുന്ന സുദീർഘമായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيكُمْ كَحُرْمَةِ يَوْمِكُمْ هَذا، في شَهْرِكُمْ هَذَا، في بَلَدِكُمْ هَذا

തീർച്ചയായും നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തുക്കളും നിങ്ങൾക്ക് പവിത്രമാണ്; നിങ്ങളുടെ ഈ മണ്ണിൽ, നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ ദിനത്തിനുള്ള പവിത്രത പോലെ   (മുസ്ലിം:1218)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم خَطَبَ النَّاسَ يَوْمَ النَّحْرِ فَقَالَ ‏”‏ يَا أَيُّهَا النَّاسُ‏.‏ أَىُّ يَوْمٍ هَذَا ‏”‏‏.‏ قَالُوا يَوْمٌ حَرَامٌ‏.‏ قَالَ ‏”‏ فَأَىُّ بَلَدٍ هَذَا ‏”‏‏.‏ قَالُوا بَلَدٌ حَرَامٌ‏.‏ قَالَ ‏”‏ فَأَىُّ شَهْرٍ هَذَا ‏”‏‏.‏ قَالُوا شَهْرٌ حَرَامٌ‏.‏ قَالَ ‏”‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي بَلَدِكُمْ هَذَا فِي شَهْرِكُمْ هَذَا ‏”‏‏.‏ فَأَعَادَهَا مِرَارًا، ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ اللَّهُمَّ هَلْ بَلَّغْتُ اللَّهُمَّ هَلْ بَلَّغْتُ ‏”‏‏.‏ قَالَ ابْنُ عَبَّاسٍ ـ رضى الله عنهما ـ فَوَالَّذِي نَفْسِي بِيَدِهِ إِنَّهَا لَوَصِيَّتُهُ إِلَى أُمَّتِهِ ـ ‏”‏ فَلْيُبْلِغِ الشَّاهِدُ الْغَائِبَ، لاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ബലിപെരുന്നാൾ ദിനത്തിൽ (يَوْمَ النَّحْرِ) ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം ചോദിച്ചു:”ജനങ്ങളേ, ഇത് ഏത് ദിവസമാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ ദിവസമാണ് (ബലിപെരുന്നാൾ ദിനം).” അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ നാടാണ് (മക്ക).” അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണ്?” അവർ പറഞ്ഞു: “ഇതൊരു പവിത്രമായ മാസമാണ് (ദുൽഹജ്ജ്).”

അപ്പോൾ അവിടുന്ന് പ്രഖ്യാപിച്ചു: നിശ്ചയമായും നിങ്ങളുടെ രക്തവും, നിങ്ങളുടെ സമ്പത്തും, നിങ്ങളുടെ അഭിമാനവും നിങ്ങളുടെ ഈ നാട്ടിൽ, നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ ദിവസത്തിനുള്ള പവിത്രത പോലെ തന്നെ പവിത്രമാണ്.

അവിടുന്ന് ഇത് പലതവണ ആവർത്തിച്ചു. ശേഷം തന്റെ തല ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവേ, ഞാൻ (നിന്റെ സന്ദേശം) എത്തിച്ചു നൽകിയില്ലേ? അല്ലാഹുവേ, ഞാൻ എത്തിച്ചു നൽകിയില്ലേ?”

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഇത് അവിടുന്ന് തന്റെ ഉമ്മത്തിന് നൽകിയ വസിയ്യത്താണ്. അവിടുന്ന് പറഞ്ഞു: “അതുകൊണ്ട്, ഇവിടെ സന്നിഹിതരായവർ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കട്ടെ. എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറരുത്.” (ബുഖാരി:1739)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ قَالَ خَطَبَنَا النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ، قَالَ ‏”‏ أَتَدْرُونَ أَىُّ يَوْمٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَ يَوْمَ النَّحْرِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ شَهْرٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ فَقَالَ ‏”‏ أَلَيْسَ ذُو الْحَجَّةِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ أَىُّ بَلَدٍ هَذَا ‏”‏‏.‏ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اسْمِهِ‏.‏ قَالَ ‏”‏ أَلَيْسَتْ بِالْبَلْدَةِ الْحَرَامِ ‏”‏‏.‏ قُلْنَا بَلَى‏.‏ قَالَ ‏”‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، إِلَى يَوْمِ تَلْقَوْنَ رَبَّكُمْ‏.‏ أَلاَ هَلْ بَلَّغْتُ ‏”‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏”‏ اللَّهُمَّ اشْهَدْ، فَلْيُبَلِّغِ الشَّاهِدُ الْغَائِبَ، فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ، فَلاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

അബൂബക്റ رَضِيَ اللَّهُ عَنْهُ പറയുന്നു: ബലിപെരുന്നാൾ ദിനത്തിൽ (يَوْمَ النَّحْرِ) പ്രവാചകൻ ﷺ ഞങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അവിടുന്ന് ചോദിച്ചു: “ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് അല്പനേരം മൗനം പാലിച്ചു; ആ ദിവസത്തിന് അവിടുന്ന് മറ്റൊരു പേര് നൽകുമോ എന്ന് പോലും ഞങ്ങൾ വിചാരിച്ചു പോയി. ശേഷം അവിടുന്ന് ചോദിച്ചു: “ഇത് ബലിപെരുന്നാൾ ദിനമല്ലേ (യൗമുന്നഹ്‌ർ)?” ഞങ്ങൾ പറഞ്ഞു: “അതേ.”

അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണ്?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് വീണ്ടും മൗനം പാലിച്ചു; ഈ മാസത്തിന് മറ്റൊരു പേര് വിളിക്കുമോ എന്ന് ഞങ്ങൾ കരുതി. അവിടുന്ന് ചോദിച്ചു: “ഇത് ദുൽഹജ്ജ് മാസമല്ലേ?” ഞങ്ങൾ പറഞ്ഞു: “അതേ.”

അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണ്?” ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് മൗനം പാലിച്ചു; ആ നാട്ടിന് മറ്റൊരു പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു. അവിടുന്ന് ചോദിച്ചു: “ഇത് പവിത്രമായ നാടല്ലേ (മക്ക)?” ഞങ്ങൾ പറഞ്ഞു: “അതേ.”

അപ്പോൾ അവിടുന്ന് പ്രഖ്യാപിച്ചു: “നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്ന നാൾ വരെ നിങ്ങൾക്ക് പവിത്രമാണ്; നിങ്ങളുടെ ഈ ദിവസത്തിന്, ഈ മാസത്തിന്, ഈ നാടിനുള്ള പവിത്രത പോലെ തന്നെ. ശ്രദ്ധിക്കുക, ഞാൻ (സന്ദേശം) എത്തിച്ചു നൽകിയില്ലേ?” അവര്‍ പറഞ്ഞു: “അതേ.” അവിടുന്ന് പറഞ്ഞു: “അല്ലാഹുവേ, നീ ഇതിന് സാക്ഷിയാവേണമേ. ഇവിടെ സന്നിഹിതരായവർ ഹാജരില്ലാത്തവർക്ക് ഇത് എത്തിച്ചു കൊടുക്കട്ടെ. കാരണം, നേരിട്ട് കേൾക്കുന്നവരേക്കാൾ ഈ സന്ദേശം ലഭിക്കുന്ന (മറ്റുള്ളവർ വഴി കേൾക്കുന്ന) ചിലർ ഇത് കൂടുതൽ ഉൾക്കൊള്ളുന്നവരായേക്കാം. എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറരുത്.” (ബുഖാരി:1741)

عَنِ ابْنِ عُمَرَ، رضى الله عنهما قَالَ قَالَ النَّبِيُّ صلى الله عليه وسلم بِمِنًى ‏”‏ أَتَدْرُونَ أَىُّ يَوْمٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ فَإِنَّ هَذَا يَوْمٌ حَرَامٌ، أَفَتَدْرُونَ أَىُّ بَلَدٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ بَلَدٌ حَرَامٌ، أَتَدْرُونَ أَىُّ شَهْرٍ هَذَا ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ شَهْرٌ حَرَامٌ ‏”‏‏.‏ قَالَ ‏”‏ فَإِنَّ اللَّهَ حَرَّمَ عَلَيْكُمْ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ، كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا ‏”‏‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിനായിൽ വെച്ച് ജനങ്ങളോട് ചോദിച്ചു: “ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “തീർച്ചയായും ഇതൊരു പവിത്രമായ ദിവസമാണ് (ബലിപെരുന്നാൾ ദിനം).”

ശേഷം അവിടുന്ന് ചോദിച്ചു: “ഇത് ഏത് നാടാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “ഇതൊരു പവിത്രമായ നാടാണ് (മക്ക).”

വീണ്ടും അവിടുന്ന് ചോദിച്ചു: “ഇത് ഏത് മാസമാണെന്ന് നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയാവുന്നത്.” അവിടുന്ന് പറഞ്ഞു: “ഇതൊരു പവിത്രമായ മാസമാണ് (ദുൽഹജ്ജ്).”

തുടർന്ന് അവിടുന്ന് പ്രഖ്യാപിച്ചു: “നിശ്ചയമായും നിങ്ങളുടെ രക്തവും, നിങ്ങളുടെ സമ്പത്തും, നിങ്ങളുടെ അഭിമാനവും അല്ലാഹു നിങ്ങൾക്ക് പവിത്രമാക്കിയിരിക്കുന്നു; നിങ്ങളുടെ ഈ നാട്ടിൽ, നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ ദിവസത്തിനുള്ള അതേ പവിത്രത പോലെ തന്നെ.” (ബുഖാരി:6043)

عَنْ جَرِيرٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لَهُ فِي حَجَّةِ الْوَدَاعِ ‏”‏ اسْتَنْصِتِ النَّاسَ ‏”‏ فَقَالَ ‏”‏ لاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ ‏”‏‏.‏

ജരീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വിടവാങ്ങൽ ഹജ്ജിന്റെ വേളയിൽ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: “ജനങ്ങളോട് നിശബ്ദരായിരിക്കാൻ ആവശ്യപ്പെടുക.” (എല്ലാവരും നിശബ്ദരായപ്പോൾ) അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചു: “എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറക്കുന്ന സത്യനിഷേധികളായി മാറിപ്പോകരുത്. (ബുഖാരി:121)

3.സ്ത്രീകളുടെ കാര്യത്തിലുള്ള ഉപദേശം

ജാബിർ رضي الله عنه നിവേദനം ചെയ്ത, നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിനെ വിശദീകരിക്കുന്ന സുദീർഘമായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനം (സാക്ഷ്യവചനങ്ങള്‍) കൊണ്ടാണ് നിങ്ങള്‍ക്ക് അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്. നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവരുടെമേല്‍ നിങ്ങള്‍ക്കുള്ള അവകാശമാകുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ മുറിവേല്‍പ്പിക്കാത്ത നിലയില്‍ നിങ്ങള്‍ അവരെ അടിക്കുക. മാന്യമായ നിലക്ക് അവര്‍ക്കുള്ള ഉപജീവനവും വസ്ത്രവും നിങ്ങളുടെ മേല്‍ ബാധ്യതയാണ്. (മുസ്‌ലിം:1218)

4.ജാഹിലിയ്യത്തിലെ ആചാരങ്ങളെ അസാധുവാക്കൽ

ജാബിർ رضي الله عنه നിവേദനം ചെയ്ത, നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിനെ വിശദീകരിക്കുന്ന സുദീർഘമായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْكُمْ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا أَلاَ كُلُّ شَىْءٍ مِنْ أَمْرِ الْجَاهِلِيَّةِ تَحْتَ قَدَمَىَّ مَوْضُوعٌ وَدِمَاءُ الْجَاهِلِيَّةِ مَوْضُوعَةٌ وَإِنَّ أَوَّلَ دَمٍ أَضَعُ مِنْ دِمَائِنَا دَمُ ابْنِ رَبِيعَةَ بْنِ الْحَارِثِ كَانَ مُسْتَرْضِعًا فِي بَنِي سَعْدٍ فَقَتَلَتْهُ هُذَيْلٌ وَرِبَا الْجَاهِلِيَّةِ مَوْضُوعٌ وَأَوَّلُ رِبًا أَضَعُ رِبَانَا رِبَا عَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَإِنَّهُ مَوْضُوعٌ كُلُّهُ

(ജനങ്ങളേ) ഈ വിശുദ്ധ മാസത്തിൽ, ഈ പുണ്യഭൂമിയിൽ ഈ ദിവസത്തിനുള്ള പവിത്രത പോലെ നിങ്ങളുടെ ശരീരവും സമ്പത്തും ആദരിക്കപ്പെടേണ്ടതാണ്. എല്ലാവിധ ജാഹിലിയ്യാ ദുരാചാരങ്ങളുമിതാ ഞാൻ എന്റെ കാലുകൾക്ക് കീഴിൽ കുഴിച്ചു മൂടുന്നു. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന മുഴുവൻ പ്രതിക്രിയകളുമിതാ ഞാൻ ദുർബലപ്പെടുത്തുന്നു. ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത് ഞങ്ങളുടെ അവകാശമായ ഹാരിസ് ഇബിനു റബീഅയുടെ മോചന ദ്രവ്യമാണ്. ബനൂ സഅദ് ഗോത്രക്കാരുടെയടുത്ത് മുലയൂട്ടുന്നയവസരത്തിൽ ഹുദൈൽ ഗോത്രക്കാരിൽ പെട്ടയാളുകളാണ് അവനെ വധിച്ചത്. ജാഹിലിയ്യാ കാലത്തെ മുഴുവൻ പലിശകളും ഞാനിതാ ദുർബലപ്പെടുത്തന്നു. ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത് അബ്ബാസ്ബ്‌നു അബ്ദുൽ മുത്ത്വലിബിന് ലഭിക്കുവാനുള്ളതാണ്. അതൊന്നായി ഞാനിതാ റദ്ദാക്കുന്നു. (മുസ്‌ലിം 1218)

5.സ്വർഗ്ഗപ്രവേശനം നിർബന്ധമാക്കുന്ന അഞ്ച് കാര്യങ്ങൾ

عن أَبَي أُمَامَةَ رضي الله عنه قَالَ: سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم يَخْطُبُ فِي حَجَّةِ الْوَدَاعِ فَقَالَ ‏ “‏ اتَّقُوا اللَّهَ رَبَّكُمْ وَصَلُّوا خَمْسَكُمْ وَصُومُوا شَهْرَكُمْ وَأَدُّوا زَكَاةَ أَمْوَالِكُمْ وَأَطِيعُوا ذَا أَمْرِكُمْ تَدْخُلُوا جَنَّةَ رَبِّكُمْ ‏”‏ ‏.‏

അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഹജ്ജത്തുൽ വദാഇൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു. നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അഞ്ച് നേരത്തെ നമസ്കാരം നിർവ്വഹിക്കുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, നിങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് കൊടുക്കുക, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം. (തിർമിദി: 616)

6.മുസ്ലിംകളുടെ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യൽ

عَنْ يَحْيَى بْنِ حُصَيْنٍ قَالَ: سَمِعْتُ جَدَّتِي تُحَدِّثُ أَنَّهَا سَمِعَتِ النَّبِيَّ ﷺ يَخْطُبُ فِي حَجَّةِ الْوَدَاعِ وَهُوَ يَقُولُ: «ولَوِ اسْتُعْمِلَ عَلَيْـكُمْ عَبْـدٌ يَـقُودُكُمْ بِكِتَابِ اللَّهِ فَاسْمَعُوا لَهُ وَأَطِيعُوا»

യഹ്‌യാ ബിൻ ഹുസ്വൈൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘എന്റെ വല്യമ്മ നിവേദനം ചെയ്യുന്നത് ഞാൻ കേട്ടു; തീർച്ചയായും നബി ﷺ വിടവാങ്ങൽ ഹജ്ജിൽ പ്രസംഗിക്കുമ്പോൾ അവിടുന്ന് ഇപ്രകാരം പറയുന്നത് അവർ കേൾക്കുകയുണ്ടായി:’ “അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ച് നിങ്ങളെ നയിക്കുന്ന ഒരു അടിമയാണ് നിങ്ങൾക്ക് മേൽ ഭരണാധികാരിയായി നിയമിക്കപ്പെടുന്നതെങ്കിൽ പോലും, നിങ്ങൾ അദ്ദേഹത്തിന്റെ വാക്ക് കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ.” (മുസ്ലിം:1838)

തൊട്ടുമുമ്പ് പരാമർശിച്ച അബൂ ഉമാമ رَضِيَ اللَّهُ عَنْهُ ഹദീസിലും ഈ വിഷയം വരുന്നുണ്ട്.

7.സുന്നത്ത് മുറുകെ പിടിക്കുന്നവര്‍ക്ക് (പ്രചരിപ്പിക്കുന്നവർക്ക്) പ്രകാശം നൽകാനും (അവരുടെ മുഖം തിളക്കമുള്ളതാക്കാനും) വേണ്ടിയുള്ള പ്രാർത്ഥന

8.മൂന്ന് കാര്യങ്ങളിൽ ഒരു മുസ്‌ലിമിന്റെ ഹൃദയം വഞ്ചന കാണിക്കുകയില്ല.

عن جُبَيْرِ بْنِ مُطْعِمٍ رضي الله عنه قَالَ : قَامَ رَسُولُ اللهِ ﷺ بِالْخَيْفِ مِنْ مِنًى فَقَالَ : «نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا، ثُمَّ أَدَّاهَا إِلَى مَنْ لَمْ يَسْمَعْهَا، فَرُبَّ حَامِلِ فِقْهٍ لاَ فِقْهَ لَهُ ، وَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ. ثَلاثٌ لا يُغِلُّ عَلَيْهِمْ قَلْبُ الْمُؤْمِنِ: إِخْلاَصُ الْعَمَلِ، وَالنَّصِيحَةُ لِوَلِيِّ الأمْرِ، وَلُزُومُ الْجَمَاعَةِ، فَإِنَّ دَعْوَتَهُمْ تَكُونُ مِنْ وَرائِهِ»

ജുബൈർ ബിൻ മുത്ഇം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിനായിലെ ‘അൽ-ഖൈഫ്’ മസ്ജിദിൽ വെച്ച് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: എന്റെ സംസാരത്തെ കേൾക്കുകയും അത് (ജനങ്ങളിലേക്ക്) എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കുമാറാകട്ടെ. കാരണം, എത്ര ജ്ഞാനം വഹിക്കുന്നവരാണ് അവർ വഹിക്കുന്ന ജ്ഞാനം പൂർണമായി അറിയാത്തവരായിട്ടുള്ളത്. എത്ര ജ്ഞാനം വഹിക്കുന്നവരാണ് തന്നേക്കാൾ അറിവുള്ളവരിലേക്ക് അറിവ് എത്തിച്ച് കൊടുക്കുന്നവരായി ഉള്ളത്.

മൂന്ന് കാര്യങ്ങളിൽ ഒരു വിശ്വാസിയുടെ ഹൃദയം വഞ്ചന കാണിക്കുകയോ വിദ്വേഷം വെച്ചുപുലർത്തുകയോ ഇല്ല:

1.പ്രവർത്തനങ്ങൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കൽ (ഇഖ്‌ലാസ്),

2.ഭരണാധികാരികളോട് ഗുണകാംക്ഷ കാണിക്കൽ

3.മുസ്ലിം സംഘത്തോടൊപ്പം (ജമാഅത്ത്) നിലകൊള്ളൽ. കാരണം അവരുടെ പ്രാർത്ഥന അവരെ പിന്നിൽ നിന്ന് കാത്തുസൂക്ഷിക്കുന്നതാണ്. (ഇബ്നുമാജ:3056)

عن زَيْدِ بْنَ ثَابِتٍ رضي الله عنه قال: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَحَفِظَهُ حَتَّى يُـبَلـِّغَهُ غَيْـرَهُ ، فَإِنَّهُ رُبَّ حَامِلِ فِقْهٍ لَيْسَ بِفَقِيهٍ، وَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ. ثَلاَثُ خِصَالٍ لا يَغِلُّ عَلَيْهِنَّ قَلْبُ مُسْلِمٍ أَبَدًا: إِخْلاَصُ الْعَمَلِ لِلَّهِ، وَمُنَاصَحَةُ وُلاَةِ الأَمْرِ، وَلُزُومُ الْجَمَاعَةِ، فَإِنَّ دَعْوَتَهُمْ تُحِيطُ مِنْ وَرَائِهِمْ». وَقَالَ: «مَنْ كَانَ هَمُّهُ الآخِرَةَ؛ جَمَعَ اللَّهُ شَمْلَهُ، وَجَعَلَ غِنَاهُ فِي قَلْبِهِ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ، وَمَنْ كَانَتْ نِيَّتُهُ الدُّنْيَا؛ فَرَّقَ اللَّهُ عَلَيْهِ ضَيْعَتَهُ، وَجَعَلَ فَقْرَهُ بَيْنَ عَيْنَيْهِ، وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا كُتِبَ لَهُ»

സൈദ് ബിൻ ഥാബിത് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ‘നമ്മിൽ നിന്ന് ഒരു ഹദീസ് കേൾക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് വരെ മനഃപാഠമാക്കി സൂക്ഷിക്കുകയും ചെയ്ത മനുഷ്യന് അല്ലാഹു പ്രകാശവും സന്തോഷവും നൽകി മുഖപ്രസന്നത വരുത്തട്ടെ! കാരണം, അറിവ് (ഫിഖ്ഹ്) വഹിക്കുന്ന ചില ആളുകൾ പണ്ഡിതന്മാർ (ഫഖീഹ്) ആകണമെന്നില്ല. അറിവ് വഹിക്കുന്ന മറ്റു ചിലരാകട്ടെ, തങ്ങളേക്കാൾ വിവരമുള്ളവരിലേക്കായിരിക്കും അത് എത്തിച്ചുകൊടുക്കുന്നത്.

മൂന്ന് കാര്യങ്ങളിൽ ഒരു മുസ്‌ലിമിന്റെ ഹൃദയം ഒരുനാളും വഞ്ചന കാണിക്കുകയോ കലുഷിതമാകുകയോ ഇല്ല: (1) പ്രവർത്തനങ്ങൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കൽ (ഇഖ്‌ലാസ്), (2) ഭരണാധികാരികളോട് ഗുണകാംക്ഷ കാണിക്കൽ. (3) മുസ്‌ലിം കൂട്ടായ്മയെ (ജമാഅത്ത്) മുറുകെ പിടിക്കുക; കാരണം, അവരുടെ പ്രാർത്ഥന അവരെ പിൻബലമായി ചൂഴ്ന്നുനിൽക്കുന്നതാണ്.

നബി ﷺ തുടർന്ന് പറഞ്ഞു: ‘പരലോകം ആരുടെ ലക്ഷ്യമാണോ; അല്ലാഹു അവന്റെ കാര്യങ്ങളെല്ലാം ഭംഗിയായി ഒരുമിച്ചുകൂട്ടി കൊടുക്കുകയും, അവന്റെ ഹൃദയത്തിൽ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും; ദുൻയാവ് കീഴടങ്ങിക്കൊണ്ട് അവന്റെ അടുക്കലേക്ക് വരികയും ചെയ്യും. എന്നാൽ ദുൻയാവ് ആരുടെ ഉദ്ദേശ്യമാണോ; അല്ലാഹു അവന്റെ കാര്യങ്ങളെ ചിന്നഭിന്നമാക്കുകയും, ദാരിദ്ര്യത്തെ അവന്റെ രണ്ടു കണ്ണുകൾക്ക് മുന്നിലാക്കുകയും ചെയ്യും; അവന് വിധിക്കപ്പെട്ടതല്ലാതെ ദുനിയാവിൽ നിന്ന് ഒന്നും അവന് ലഭിക്കുകയുമില്ല.’ (അഹ്മദ്)

9. അല്ലാഹുവിന്റെ അടുക്കൽ ആദരണീയൻ  തഖ്‌വ യുള്ളവനാണ്.

عَنْ أَبِي نَضْرَةَ رضي الله عنه قال: حَدَّثَني مَنْ سَمِعَ خُطْبَةَ رَسُولِ اللهِ ﷺ فِي وَسَطِ أَيَّامِ التَّشْرِيقِ فَقَالَ: «يَا أَيُّها النَّاسُ: أَلا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَباكُمْ وَاحِدٌ، أَلا لا فَضْلَ لِعَرَبِيٍّ على عَجَمِيٍّ، وَلا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا أَحْمَرَ عَلَى أَسْوَدَ، ولا أَسْوَدَ على أَحْمَرَ، إِلَّا بِالتَّقْوَى، أَبَلَّغْتُ؟»، قَالُوا: «بَلَّغَ رَسُولُ اللهِ»

അബൂ നള്റ رضي الله عنه പറയുന്നു: അയ്യാമുത്തശ്‌രീഖിന്റെ  മധ്യത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ  നിർവ്വഹിച്ച ഖുതുബ നേരിട്ട് ശ്രവിച്ചയാൾ എനിക്ക് അറിയിച്ചു തന്നു: നബി ﷺ പറഞ്ഞു: “ജനങ്ങളേ, അറിയുക; തീർച്ചയായും നിങ്ങളുടെ റബ്ബ് ഏകനാണ്, നിങ്ങളുടെ പിതാവും ഒരാളാണ്. അറിയുക; ഒരു അറബിക്ക് അനറബിയേക്കാളോ, ഒരു അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. അതുപോലെ ചുവന്ന നിറമുള്ളവന് കറുത്തവനേക്കാളോ, കറുത്തവന് ചുവന്നവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; തഖ്‌വ (സൂക്ഷ്മത) കൊണ്ടല്ലാതെ. ഞാൻ (സന്ദേശം) എത്തിച്ചുതന്നില്ലേ? അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (സന്ദേശം) എത്തിച്ചിരിക്കുന്നു. (അഹ്മദ്)

10.മുഅ്മിൻ (സത്യവിശ്വാസി), മുസ്‌ലിം (അല്ലാഹുവിന് കീഴ്‌പെടുന്നവൻ), മുജാഹിദ് (ജിഹാദ് ചെയ്യുന്നവൻ), മുഹാജിർ (ഹിജ്റ ചെയ്യുന്നവൻ) ആരാണ് എന്നതിന്റെ വിശദീകരണം.

عن فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ ﷺ فِي حَجَّةِ الْوَدَاعِ: «أَلا أُخْبِرُكُمْ بِالْمُؤْمِنِ؟ مَنْ أَمِنَهُ النَّاسُ عَلَى أَمْوَالِهِمْ وَأَنْفُسِهِمْ، وَالْمُسْلِمُ: مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ، وَالْمُجَاهِدُ: مَنْ جَاهَدَ نَفْسَهُ في طَاعَةِ اللهِ، وَالمُهَاجِرُ: مَنْ هَجَرَ الخَطَايَا والذَّنُوبَ»

ഫദാലത്തുബ്‌നു ഉബൈദ് رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഹജ്ജതുൽ വദാഇൽ പ്രസ്താവിച്ചു: “ആരാണ് മുഅ്മിൻ (വിശ്വാസി) എന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? ജനങ്ങൾ തങ്ങളുടെ ധനത്തിനും ജീവനും ആരിൽ നിന്നാണോ സുരക്ഷിതത്വം അനുഭവിക്കുന്നത് അവനാണ് മുഅ്മിൻ.  മറ്റു മനുഷ്യർ അവന്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതരാകുന്നവനാണ് മുസ്‌ലിം. അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ സ്വന്തം നഫ്സിനോട് സമരം ചെയ്യുന്നവനാണ് മുജാഹിദ്. തെറ്റുകളെയും പാപങ്ങളെയും വെടിഞ്ഞവനാണ് മുഹാജിര്‍. (അഹ്മദ്)

11.സത്യവിശ്വാസിയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല

عن بِشْرِ بْنُ سُحَيْمٍ رضي الله عنه قال: خَطَبَ رَسُولَ اللهِ ﷺ أَيَّامَ التَّشْرِيقِ فَقَالَ : لا يَدْخُلُ الْجَنَّةَ إِلا مُؤْمِنٌ.

ബിശ്‌റുബ്‌നു സുഹൈം رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അയ്യാമുത്തശ്‌രീഖിൽ പ്രസംഗിച്ചുകൊണ്ട് പ്രസ്താവിച്ചു: ഒരു സത്യവിശ്വാസിയല്ലാതെ (മുഅ്മിൻ) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (അഹ്മദ്)

عَن بِشْرِ بْنِ سُحَيْمٍ رضي الله عنه أَنَّ رَسُولَ اللهِ ﷺ أَمَرَ أَنْ يُنَادَى أَيَّامَ التَّشْرِيقِ: أَنَّهُ لا يَدْخُلُ الْجَنَّةَ إِلَّا مُؤْمِنٌ.

ബിശ്‌റുബ്‌നു സുഹൈം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അയ്യാമുത്തശ്‌രീഖിൽ ഇപ്രകാരം വിളംബരം ചെയ്യാൻ അല്ലാഹുവിന്റെ റസൂൽ ﷺ കൽപ്പിച്ചു: ഒരു സത്യവിശ്വാസിയല്ലാതെ (മുഅ്മിൻ) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (അഹ്മദ്)

عَن كَعْبِ بْنِ مَالِكٍ رضي الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَعَثَهُ وَأَوْسَ بْنَ الْحَدَثَانِ أَيَّامَ التَّشْرِيقِ فَنَادَى: أَنَّهُ لاَ يَدْخُلُ الْجَنَّةَ إِلاَّ مُؤْمِنٌ.

കഅ്ബ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തെയും ഔസ് ബിൻ അൽ-ഹദഥാനെയും (رضي الله عنهما) അയ്യാമുത്തശ്‌രീഖിൽ അയച്ചു; എന്നിട്ട് അവർ വിളംബരം ചെയ്തു: ഒരു സത്യവിശ്വാസിയല്ലാതെ (മുഅ്മിൻ) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം:1142)

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : كُنْتُ مَعَ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه حِينَ بَعَثَهُ رَسُولُ اللهِ ﷺ إِلَى أَهْلِ مَكَّةَ بِبَـرَاءَةٌ، فَقَالَ: مَا كُنْتُمْ تُنَادُونَ؟ قَالَ: كُنَّا نُنَادِي: «أَنَّهُ لا يَدْخُلُ الْجَنَّةَ إِلاَّ مُؤْمِنٌ… » الحديث. قَالَ أبو هريرة: «فَكُنْتُ أُنادِي حَتَّى صَحِلَ صَوْتِي» رواه النسائي.

അബൂഹുറൈറ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അലിയ്യി ബ്നു  അബീത്വാലിബ് رضي الله عنه വിനെ സൂറ: ബറാഅതുമായി (സൂറത്തുത്തൗബ) മക്കക്കാരിലേക്ക് നിയോഗിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. അപ്പോൾ (ആളുകൾ അബൂഹുറൈറയോട്) ചോദിച്ചു: ‘നിങ്ങൾ എന്താണ് വിളംബരം ചെയ്തിരുന്നത്?’ അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഇപ്രകാരം വിളംബരം ചെയ്യുകയായിരുന്നു: ‘ഒരു സത്യവിശ്വാസിയല്ലാതെ (മുഅ്മിൻ) സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല…’

അബൂഹുറൈറ رضي الله عنه പറഞ്ഞു: എന്റെ ശബ്ദം അടഞ്ഞുപോകുന്നത് വരെ ഞാൻ അപ്രകാരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. (നസാഇ)

12.ഖുര്‍ആനും സുന്നത്തും  മുറുകെ പിടിക്കേണ്ടതിന്റെയും, ബിദ്അത്തുകളെ തൊട്ടും, നബി ﷺ യുടെ മേൽ അറിവില്ലാതെ സംസാരിക്കുന്നതിനെ തൊട്ടും മുന്നറിയിപ്പ് നൽകേണ്ടതിന്റെയും പ്രാധാന്യം.

ജാബിർ رضي الله عنه നിവേദനം ചെയ്ത, നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിനെ വിശദീകരിക്കുന്ന സുദീർഘമായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنِ اعْتَصَمْتُمْ بِهِ كِتَابَ اللَّهِ ‏.‏ وَأَنْتُمْ تُسْأَلُونَ عَنِّي فَمَا أَنْتُمْ قَائِلُونَ ‏”‏ ‏.‏ قَالُوا نَشْهَدُ أَنَّكَ قَدْ بَلَّغْتَ وَأَدَّيْتَ وَنَصَحْتَ ‏.‏ فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ‏”‏ اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ.

തീർച്ചയായും ഞാൻ നിങ്ങൾക്ക് മുമ്പിൽ ഒരു കാര്യം ബാക്കിവെച്ചിട്ടാണ് പോകുന്നത്. നിങ്ങളതു മുറുകെ പിടിക്കുന്നുവെങ്കിൽ നിങ്ങൾ വഴിതെറ്റിപ്പോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു അത്. എന്നെപ്പറ്റി അന്ത്യനാളിൽ നിങ്ങളോട് ചോദിക്കപ്പെടും. (ഇസ്‌ലാം ദീൻ മുഴുവനായി ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരിക്കുന്നുവോ എന്ന്) അപ്പോൾ നിങ്ങളുടെ മറുപടിയെന്തായിരിക്കും?’ അവര്‍ പറഞ്ഞു:താങ്കളുടെ ദൗത്യം താങ്കൾ പരിപൂർണമായി നിർവഹിക്കുകയും അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുതരികയും ചെയ്തിരിക്കുന്നുവെന്നതായിരിക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുക. എന്നിട്ട് നബി തന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തി, ജനങ്ങൾക്ക് നേരെ ചൂണ്ടി ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹുവേ, ഇവർ പറയുന്നതിന് നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി!’ അവിടുന്ന് മൂന്നു പ്രാവശ്യം അത് ആവർത്തിക്കുകയുണ്ടായി. (മുസ്‌ലിം 1218)

عن عَمْرو بْنُ مُرَّةَ قَالَ: سَمِعْتُ مُرَّةَ قَالَ: حَدَّثَني رَجُلٌ مِنْ أَصْحَابِ النَّبِيِّ ﷺ قَالَ: قامَ فِينا رَسُولُ اللهِ ﷺ عَلَى نَاقَةٍ حَمْرَاءَ مُخَضْرَمَةٍ فَقَالَ: «أَتَدْرُونَ أَيُّ يَوْمٍ يَوْمَكُمْ هَذَا؟…»، وذكر الحديث، وفيه: «أَلا وإِنِّي فَرَطُكُمْ عَلَى الحَوْضِ أَنظُـرُكُمْ، وَإِنِّي مُكَاثِرٌ بِكُمُ الأُمَمَ، فَلَا تُسَوِّدُوا وَجْهِي، أَلا وَقَدْ رَأَيْتُمُونِي وَسَمِعْتُمْ مِنِّي وَسَتُسْأَلُونَ عَنِّي، فَمَنْ كَذَبَ عَلَيَّ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ، أَلَا وَإِنِّي مُسْتَنْقِذٌ رِجَالًا أَوْ نَاسًا، وَمُسْتَنْقَذٌ مِنِّي آخَرُونَ، فأَقُولُ: يَا رَبِّ أَصْحَابِي فَيُقَالُ: إِنَّكَ لا تَدْرِي مَا أَحْدَثُوا بَعْدَكَ»

അംറ് ബിൻ മുർറ رحمه الله പറയുന്നു: മുർറ رحمه الله പറഞ്ഞു: നബി ﷺ യുടെ സ്വഹാബികളിൽ പെട്ട ഒരാൾ എനിക്ക് പറഞ്ഞു തന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ചുവന്ന നിറമുള്ള, (ചെവികൾ മുറിച്ചോ അടയാളപ്പെടുത്തിയോ ഉള്ള) ഒരു ഒട്ടകപ്പുറത്ത് ഞങ്ങളുടെ അടുക്കൽ എഴുന്നേറ്റുനിന്നുകൊണ്ട് ചോദിച്ചു: ‘നിങ്ങൾക്ക് അറിയാമോ നിങ്ങളുടെ ഈ ദിവസം ഏതാണെന്ന്?…’ (തുടർന്ന് അദ്ദേഹം ഹദീസ് വിവരിച്ചു, അതിൽ ഇപ്രകാരമുണ്ട്):അറിയുക; തീർച്ചയായും ഞാൻ ഹൗളിന്റെ (ഹൗളുൽ കൗഥര്‍) അടുക്കൽ നിങ്ങൾക്ക് മുമ്പേ പോകുന്നവനാണ്, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരിക്കും. തീർച്ചയായും മറ്റു സമുദായങ്ങളുടെ മുമ്പിൽ നിങ്ങളുടെ ആധിക്യം കൊണ്ട് ഞാൻ അഭിമാനിക്കും; അതിനാൽ നിങ്ങൾ എന്റെ മുഖം കറുപ്പിച്ചു കളയരുത് (എനിക്ക് അപമാനം വരുത്തിവെക്കരുത്). അറിയുക; തീർച്ചയായും നിങ്ങൾ എന്നെ കാണുകയും എന്നിൽ നിന്ന് കേൾക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്നെക്കുറിച്ച് (എന്റെ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ച്) ചോദിക്കപ്പെടുകയു ചെയ്യും. അതിനാൽ ആരെങ്കിലും മനഃപൂർവ്വം എന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചാൽ, അവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ. അറിയുക; തീർച്ചയായും ഞാൻ ചില മനുഷ്യരെ (നരകത്തിൽ നിന്ന്) രക്ഷപ്പെടുത്തുന്നവനാണ്; എന്നാൽ മറ്റു ചിലർ എന്നിൽ നിന്ന് അകറ്റിമാറ്റപ്പെടുകയും  ചെയ്യും. (അഹ്മദ്)

13.മാതാപിതാക്കൾക്ക് നന്മ ചെയ്യാനും, കുടുംബബന്ധം പുലർത്താനും ഉള്ള പ്രോത്സാഹനം.

عَنْ أُسَامَةَ بن شَرِيكٍ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ فِي حَجَّةِ الْوَدَاعِ وَهُوَ يَقُولُ: أُمَّكَ وَأَبَاكَ، وَأُخْتَكَ وَأَخَاكَ، ثُمَّ أَدْنَاكَ.

ഉസാമത്തുബ്നു ശരീക് رضي الله عنه പറയുന്നു: ഹജ്ജത്തുല്‍ വിദാഇൽ അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: നിന്റെ മാതാവിനെയും നിന്റെ പിതാവിനെയും, നിന്റെ സഹോദരിയെയും നിന്റെ സഹോദരനെയും, പിന്നീട് (അവർക്കു ശേഷം) നിനക്ക് ഏറ്റവും അടുത്തവരെയും (നീ ചേർത്തുനിര്‍ത്തുക). (ത്വബ്റാനി)

14.മറ്റു മനുഷ്യർക്ക് ഉപദ്രവമേൽപ്പിക്കുന്നതിനെതിരെയും പിശാചിനെയും അവന്റെ കുതന്ത്രങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പും.

عن عمرو بن الأحوصِ رضي الله عنه قال: سمعتُ النبيَّ ـ صلى الله عليه وسلم ـ يَقُولُ فِي حَجَّةِ الْوَدَاعِ ‏”‏ يَا أَيُّهَا النَّاسُ أَلاَ أَىُّ يَوْمٍ أَحْرَمُ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ قَالُوا يَوْمُ الْحَجِّ الأَكْبَرِ ‏.‏ قَالَ ‏ “‏ فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ بَيْنَكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا أَلاَ لاَ يَجْنِي جَانٍ إِلاَّ عَلَى نَفْسِهِ وَلاَ يَجْنِي وَالِدٌ عَلَى وَلَدِهِ وَلاَ مَوْلُودٌ عَلَى وَالِدِهِ ‏.‏ أَلاَ إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يُعْبَدَ فِي بَلَدِكُمْ هَذَا أَبَدًا وَلَكِنْ سَيَكُونُ لَهُ طَاعَةٌ فِي بَعْضِ مَا تَحْتَقِرُونَ مِنْ أَعْمَالِكُمْ فَيَرْضَى بِهَا أَلاَ وَكُلُّ دَمٍ مِنْ دِمَاءِ الْجَاهِلِيَّةِ مَوْضُوعٌ وَأَوَّلُ مَا أَضَعُ مِنْهَا دَمُ الْحَارِثِ بْنِ عَبْدِ الْمُطَّلِبِ – كَانَ مُسْتَرْضِعًا فِي بَنِي لَيْثٍ فَقَتَلَتْهُ هُذَيْلٌ – أَلاَ وَإِنَّ كُلَّ رِبًا مِنْ رِبَا الْجَاهِلِيَّةِ مَوْضُوعٌ لَكُمْ رُءُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ أَلاَ يَا أُمَّتَاهُ هَلْ بَلَّغْتُ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ قَالُوا نَعَمْ ‏.‏ قَالَ ‏”‏ اللَّهُمَّ اشْهَدْ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ ‏.‏

അംറ് ബിൻ അൽ-അഹ്‌വസ് رضي الله عنه പറയുന്നു: ഹജ്ജത്തുല്‍ വിദാഇൽ നബി ﷺ പറയുന്നത് ഞാൻ കേട്ടു: “ജനങ്ങളേ, ഏറ്റവും പവിത്രമായ ദിവസം ഏതാണ്?” ഈ ചോദ്യം തിരുമേനി മൂന്നു പ്രാവശ്യം ആവർത്തിച്ചു. അവർ പറഞ്ഞു: “ഹജ്ജുൽ അക്ബർ (വലിയ ഹജ്ജ്) ദിവസമാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: “തീർച്ചയായും നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ അഭിമാനങ്ങളും നിങ്ങളുടെ ഈ മാസത്തിൽ, നിങ്ങളുടെ ഈ നാട്ടിൽ, നിങ്ങളുടെ ഈ ദിവസത്തിനുള്ള പവിത്രത പോലെ പവിത്രമാണ്. അറിയുക! കുറ്റകൃത്യം ചെയ്യുന്ന ഏതൊരാളും അതിന്റെ ഉത്തരവാദിത്തം സ്വന്തം മേലല്ലാതെ വരുത്തിവെക്കുന്നില്ല. ഒരു പിതാവും തന്റെ മകന്റെ കുറ്റകൃത്യത്തിന് ഉത്തരവാദിയാകുന്നില്ല; ഒരു മകനും തന്റെ പിതാവിന്റെ കുറ്റകൃത്യത്തിന് ഉത്തരവാദിയാകുന്നുമില്ല.

അറിയുക! തീർച്ചയായും പിശാച്, നിങ്ങളുടെ ഈ നാടുകളിൽ ഇനി ഒരിക്കലും ആരാധിക്കപ്പെടുകയില്ല എന്ന കാര്യത്തിൽ തികച്ചും നിരാശനായിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കർമ്മങ്ങളിൽ നിസ്സാരമായി നിങ്ങൾ കരുതുന്ന ചില കാര്യങ്ങളിൽ അവനെ അനുസരിക്കുന്ന അവസ്ഥ ഉണ്ടാകും; അതിൽ അവൻ തൃപ്തനാവുകയും ചെയ്യും.

അറിയുക; ജാഹിലിയ്യാ കാലത്തെ എല്ലാ രക്തപ്രതികാരങ്ങളും  റദ്ദാക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്ന് ഞാൻ ആദ്യം ഒഴിവാക്കുന്നത് ഹാരിഥ് ബിൻ അബ്ദിൽ മുത്വലിബിന്റേതാണ്; അവൻ ബനൂ ലൈഥ് ഗോത്രത്തിൽ മുലകുടി ബന്ധത്തിൽ വളരവേ ഹുദൈൽ ഗോത്രം അവനെ കൊലപ്പെടുത്തിയതായിരുന്നു

അറിയുക! ജാഹിലിയ്യാ കാലത്തെ മുഴുവൻ പലിശയും ഇതാ റദ്ദാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൂലധനം നിങ്ങൾക്ക് മാത്രമുള്ളതാണ്; നിങ്ങൾ ആരോടും അക്രമം ചെയ്യരുത്, നിങ്ങളോടും ഒരു അക്രമവും ചെയ്യപ്പെടരുത്.

അറിയുക! എന്റെ സമുദായമേ, ഞാൻ (സന്ദേശം) എത്തിച്ചുതന്നില്ലയോ?” എന്ന് മൂന്ന് തവണ നബി ﷺ ചോദിച്ചു. ജനങ്ങൾ പറഞ്ഞു: “അതെ.” നബി ﷺ പറഞ്ഞു: “അല്ലാഹുവേ, നീ സാക്ഷിയാകണേ!” എന്ന് മൂന്ന് തവണ പറഞ്ഞു. (ഇബ്നുമാജ:3055)

15.അല്ലാഹു തന്റെ വേദഗ്രന്ഥത്തിലൂടെ അനന്തരാവകാശങ്ങൾ വിഭജിച്ച് നൽകിയിരിക്കുന്നു എന്നതിന്റെ വിശദീകരണവും, ഒരാൾ തന്റെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് സ്വന്തം വംശം ചേർത്തുപറയുന്നതിനെതിരെയുള്ള മുന്നറിയിപ്പും.

عَنْ عَمْرِو بْنِ خَارِجَةَ رضي الله عنه قَالَ: خَطَبَنَا رَسُولُ اللهِ ﷺ بِمِنًى وَهُوَ عَلَى رَاحِلَتِهِ، وَهِيَ تَقْصَعُ بِجِرَّتِهَا، وَلُعَابُهَا يَسِيلُ بَيْنَ كَتِفَيَّ، فَقَالَ: إِنَّ اللهَ قَسَمَ لِكُلِّ إِنْسَانٍ نَصِيبَهُ مِنَ الْمِيرَاثِ، فَلَا تَجُوزُ لِوَارِثٍ وَصِيَّةٌ، الْوَلَدُ لِلْفِرَاشِ، وَللْعَاهِرِ الْحَجَرُ ، أَلَا وَمَنْ ادَّعَى إِلَى غَيْرِ أَبِيهِ، أَوْ تَوَلَّى غَيْرَ مَوَالِيهِ، رَغْبَةً عَنْهُمْ فَعَلَيْهِ لَعْنَةُ اللهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، ولا يُقْبَلُ مِنْهُ صَرْفٌ ولا عَدْلٌ.

അംറുബ്‌നു ഖാരിജഃ رَضِيَ اللَّهُ عَنْهُ പറയുന്നു: മിനായിൽ വെച്ച് അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ വാഹനപ്പുറത്ത് ഇരുന്നുകൊണ്ട് ഞങ്ങളോട് പ്രസംഗിച്ചു. അവിടുത്തെ ഒട്ടകം തന്റെ ഭക്ഷണം വായിലിട്ട് ചവച്ചുകൊണ്ടിരിക്കുകയായിരുന്നു, അതിന്റെ ഉമിനീര് എന്റെ ഇരു തോളിനും ഇടയിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് പ്രസ്താവിച്ചു: ‘തീർച്ചയായും അല്ലാഹു ഓരോ മനുഷ്യനും അനന്തരാവകാശത്തിൽ നിന്നുള്ള അവരവരുടെ വിഹിതം വീതിച്ചു നൽകിയിരിക്കുന്നു; അതിനാൽ ഇനി ഒരു അനന്തരാവകാശിക്കും (പ്രത്യേകമായി) വസിയ്യത്ത് ചെയ്യുന്നത് അനുവദനീയമല്ല. കുട്ടി (നിയമപരമായ) ദാമ്പത്യശയ്യയിൽ ജനിച്ചവന്നുള്ളതാണ്, വ്യഭിചാരിക്ക് നിരാശ  മാത്രമാണുള്ളത്.

അറിയുക, ഏതൊരാളാണോ തന്റെ സ്വന്തം പിതാവല്ലാത്ത മറ്റൊരാളിലേക്ക് (അറിയപ്പെടുന്ന സ്വന്തം പിതൃത്വം ഉപേക്ഷിച്ച്) തന്റെ പാരമ്പര്യത്തെ ചേർത്തുപറയുന്നത്, അല്ലെങ്കിൽ സ്വന്തം യജമാനന്മാരെ (ബന്ധുക്കളെ) വിട്ട് മറ്റുള്ളവരെ തനിക്ക് രക്ഷാധികാരികളായി സ്വീകരിക്കുന്നത്, അത് അവരോടുള്ള വെറുപ്പ് കാരണമാണെങ്കിൽ, അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും സർവ്വരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അവനിൽ നിന്ന് യാതൊരു നിർബന്ധ കർമ്മങ്ങളും ഐച്ഛിക കർമ്മങ്ങളും  അല്ലാഹു സ്വീകരിക്കുകയുമില്ല. (അഹ്മദ്, ഇബ്നുമാജ)

16.ദുൻയാവിന്റെ ഹ്രസ്വതയും, അതിന്റെ വേഗത്തിലുള്ള നശീകരണവും, അതിൽ വഞ്ചിക്കപ്പെടാതിരിക്കലും, ആഖിറത്തിലേക്ക് ഒരുങ്ങിനിൽക്കലും വ്യക്തമാക്കൽ.

عَنْ عَبْدِ اللهِ بْنِ عُمَرَ رضي الله عنهما أَنَّهُ كَانَ وَاقِفًا بِعَرَفاتٍ، فَنَظَرَ إِلَى الشَّمْسِ حِينَ تَدَلَّتْ مِثْلَ التُّرْسِ لِلْغُرُوبِ فَبَكَى وَاشْتَدَّ بُكَاؤُهُ، فَقَالَ لَهُ رَجُلٌ عِنْدَهُ: يَا أَبَا عَبْدِ الرَّحْمَنِ قَدْ وَقَفْتَ مَعِي مِرَارًا، لِمَ تَصْنَعُ هَذا؟ فَقَالَ: ذَكَرْتُ رَسُولَ اللهِ ﷺ وَهُوَ وَاقِفٌ بِمَكَانِي هذا فَقَالَ: «أَيُّهَا النَّاسُ إِنَّهُ لَمْ يَبْقَ مِنْ دُنْياكُمْ فِيما مَضَى مِنْهَا إِلا كَمَا بَقِيَ مِنْ يَوْمِكُمْ هَذَا فِيمَا مَضَى مِنْهُ»

അബ്ദുള്ളാഹിബ്നു ഉമർ رضي الله عنهما യിൽ നിന്ന് നിവേദനം: അദ്ധേഹം അറഫാത്തിൽ (ദുആ ചെയ്തു) നിൽക്കുകയായിരുന്നു. സൂര്യൻ അസ്തമയത്തോട് അടുത്ത് ഒരു പരിച പോലെ  താഴേക്ക് ചരിഞ്ഞപ്പോൾ അദ്ധേഹം കരയുകയും കരച്ചിൽ ശക്തമാകുകയും ചെയ്തു. അപ്പോൾ അദ്ധേഹത്തിന്റെ അടുത്തുള്ള ഒരാൾ ചോദിച്ചു: ‘ഓ അബൂ അബ്ദിർറഹ്മാൻ! താങ്കൾ എന്നോടൊപ്പം പലതവണ ഇവിടെ നിൽക്കാനിടയായിട്ടുണ്ടല്ലോ, ഇന്ന് എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ കരയുന്നത്?’ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ  ഞാൻ നിൽക്കുന്ന ഈ സ്ഥലത്തുതന്നെ നിൽക്കവേ പറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തുപോയി; അവിടുന്ന് പറഞ്ഞു: ജനങ്ങളേ, കഴിഞ്ഞുപോയ നിങ്ങളുടെ ഈ ദിവസത്തിൽ ബാക്കിനിൽക്കുന്ന സമയം പോലെയല്ലാതെ, കഴിഞ്ഞുപോയ കാലവുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ഈ ലോകത്തുനിന്ന് ഇനി യാതൊന്നും ബാക്കിയില്ല. (അഹ്മദ്)

ഈ വിഷയത്തിൽ സൈദ് ബിൻ ഥാബിത് رضي الله عنه റിപ്പോർട്ട് ചെയ്ത പ്രശസ്തമായ ഹദീസുമുണ്ട്:

من كان همُّه الآخرة الآخِرَةَ؛ جَمَعَ اللَّهُ شَمْلَهُ، وَجَعَلَ غِنَاهُ فِي قَلْبِهِ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ، وَمَنْ كَانَتْ نِيَّتُهُ الدُّنْيَا؛ فَرَّقَ اللَّهُ عَلَيْهِ ضَيْعَتَهُ، وَجَعَلَ فَقْرَهُ بَيْنَ عَيْنَيْهِ، وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا كُتِبَ لَهُ.

ആരുടെ ലക്ഷ്യവും ഉൽക്കണ്ഠയും പരലോകമാണോ; അല്ലാഹു അവന്റെ കാര്യങ്ങളെല്ലാം ഒരുമിച്ചു കൂട്ടിക്കൊടുക്കുകയും, അവന്റെ ഐശ്വര്യത്തെ അവന്റെ ഖൽബിൽ കൊടുക്കുകയും ചെയ്യും; ദുൻയാവ് (ഐഹിക ലോകം) അവൻ ആഗ്രഹിക്കാതെ തന്നെ വന്ന് അവന് കീഴടങ്ങുകയും ചെയ്യും. എന്നാൽ ആരുടെ ഉദ്ദേശ്യം ദുൻയാവാണോ; അല്ലാഹു അവന്റെ കാര്യങ്ങളെല്ലാം ചിന്നഭിന്നമാക്കുകയും, അവന്റെ ദാരിദ്ര്യത്തെ അവന്റെ രണ്ട് കണ്ണുകൾക്ക് മുമ്പിലാക്കി വെക്കുകയും ചെയ്യും; അവന് വേണ്ടി (മുമ്പേ) രേഖപ്പെടുത്തപ്പെട്ടതല്ലാതെ ദുൻയാവിൽ നിന്ന് അവന് ലഭിക്കുകയുമില്ല. (അഹ്മദ്)

17.സമാധാനചിത്തത (السكينة) കൈക്കൊള്ളുന്നതിനുള്ള പ്രോത്സാഹനം

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ دَفَعَ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ عَرَفَةَ فَسَمِعَ النَّبِيُّ صلى الله عليه وسلم وَرَاءَهُ زَجْرًا شَدِيدًا وَضَرْبًا وَصَوْتًا لِلإِبِلِ فَأَشَارَ بِسَوْطِهِ إِلَيْهِمْ وَقَالَ ‏ “‏ أَيُّهَا النَّاسُ عَلَيْكُمْ بِالسَّكِينَةِ، فَإِنَّ الْبِرَّ لَيْسَ بِالإِيضَاعِ ‏”‏‏.‏

ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം അറഫാദിനം തിരുനബി ﷺ യോടൊപ്പം പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ പിന്നില്‍ ഒട്ടകങ്ങളെ ശക്തമായി വിരട്ടി തെളിക്കുന്നതും അടിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടു. ഉടന്‍ തന്റെ ചമ്മട്ടികൊണ്ട് അവരെ ചൂണ്ടി തിരുമേനി ﷺ പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ സമാധാനം കൈക്കൊള്ളുക. (ബുഖാരി:1671)

عَنِ ابْنِ عَبَّاسٍ، أَنَّ أُسَامَةَ بْنَ زَيْدٍ، قَالَ أَفَاضَ رَسُولُ اللَّهِ صلى الله عليه وسلم مِنْ عَرَفَةَ وَأَنَا رَدِيفُهُ فَجَعَلَ يَكْبَحُ رَاحِلَتَهُ حَتَّى أَنَّ ذِفْرَاهَا لَيَكَادُ يُصِيبُ قَادِمَةَ الرَّحْلِ وَهُوَ يَقُولُ: يَا أَيُّهَا النَّاسُ عَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ فَإِنَّ الْبِرَّ لَيْسَ فِي إِيضَاعِ الإِبِلِ.‏

ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം: ഉസാമ ബിൻ സൈദ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ അറഫയിൽ നിന്ന് (മുസ്ദലിഫയിലേക്ക്) പുറപ്പെട്ടു; ഞാൻ അവിടുത്തെ പിന്നിൽ വാഹനം പങ്കിടുന്നവനായി ഉണ്ടായിരുന്നു. അവിടുന്ന്  തന്റെ ഒട്ടകത്തിന്റെ മൂക്കുകയർ പിന്നിലേക്ക് വലിച്ചുപിടിച്ചുകൊണ്ടിരുന്നു; അതിന്റെ തലയുടെ പിൻഭാഗം ഒട്ടകത്തിന്റെ മുൻവശത്തെ മരത്തണ്ടിനോട് തൊടുമാറായിരുന്നു. അവിടുന്ന് അപ്പോൾ പറയുകയായിരുന്നു: ‘ഓ ജനങ്ങളേ! നിങ്ങൾ സമാധാനചിത്തതയും ഗാംഭീര്യവും കൈക്കൊള്ളുവിൻ. കാരണം പുണ്യം ഒട്ടകങ്ങളെ വേഗത്തിൽ പായിക്കുന്നതിലല്ല ഉള്ളത്. (നസാഇ:3018)

ജമറാത്തിനടുത്ത് (ജംറകളിൽ) ആളുകൾ തിക്കിത്തിരക്കിയപ്പോൾ നബി ﷺ പറഞ്ഞു:

يا أَيُّهَا النَّاسُ لَا يَقْتُلْ بَعْضُكُمْ بَعْضًا، إِذا رَمَيْتُمُ الْجَمْرَةَ، فَارْمُوهَا بِمِثْلِ حَصَى الْخَذْفِ.

ഓ ജനങ്ങളേ! നിങ്ങൾ പരസ്പരം കൊലപ്പെടുത്തരുത്. നിങ്ങൾ ജംറകളിൽ കല്ലെറിയുമ്പോൾ, ചെറിയ കല്ലുകൾ എറിഞ്ഞു കൊള്ളുക. (അഹ്മദ്)

18.ദജ്ജാലിന്റെ കുഴപ്പങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും അവന്റെ ലക്ഷണങ്ങളുടെ വിവരണവും.

عنِ ابنِ عُمَرَ رضي الله عنهما قال: كُنَّا نَتَحَدَّثُ بِحَجَّةِ الوَداعِ وَالنَّبِيُّ ﷺ بَيْنَ أَظْهُرِنَا وَلَا نَدْرِي مَا حَجَّةُ الوَداعِ، فَحَمِدَ اللهَ وأَثْنَى عَلَيْهِ ثُمَّ ذَكَرَ الْمَسِيحَ الدَّجَّالَ فَأَطْنَبَ فِي ذِكْرِهِ وَقَالَ: ما بَعَثَ اللهُ مِنْ نَبِيٍّ إِلَّا أَنْذَرَ أُمَّتَهُ؛ أَنذَرَهُ نُوحٌ وَالنَّبِيُّونَ مِنْ بَعْدِهِ، وَإِنَّهُ يَخْرُجُ فِيكُمْ، فَمَا خَفِيَ عَلَيْكُمْ مِنْ شَأْنِهِ فَلَيْسَ يَخْفَى عَلَيْكُمْ أَنَّ رَبَّكُمْ لَيْسَ عَلَى مَا يَخْفَى عَلَيْكُمْ -ثَلاثًا- إِنَّ رَبَّكُمْ لَيْسَ بِأَعْوَر، وَإِنَّهُ أَعْوَرُ عَيْنِ الْيُمْنَى كأَنَّ عَيْنَهُ عِنَـبَـةٌ طافِـيَـةٌ.

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഞങ്ങൾക്കിടയിൽ ജീവിച്ചിരിക്കെത്തന്നെ ഞങ്ങൾ ‘വിടവാങ്ങൽ ഹജ്ജിനെ’ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു; എന്നാൽ എന്താണ് വിടവാങ്ങൽ ഹജ്ജ് എന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. അപ്പോൾ നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷം മസീഹു ദജ്ജാലിനെക്കുറിച്ച് പരാമർശിച്ചു. അവനെക്കുറിച്ചുള്ള വിവരണത്തിൽ അവിടുന്ന് ദീർഘമായി സംസാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: ‘അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനും തന്റെ ഉമ്മത്തിന് അവനെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നിട്ടില്ല; നൂഹ് നബിയും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാരും തങ്ങളുടെ സമുദായങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർച്ചയായും അവൻ നിങ്ങൾക്കിടയിലാണ് പുറപ്പെടുക. അവന്റെ (ദജ്ജാലിന്റെ) അവസ്ഥയെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ ഏതെങ്ക്ിലും കാര്യങ്ങൾ നിങ്ങൾക്ക് വ്യക്തമാകാതെ മറഞ്ഞിരുന്നാലും, നിങ്ങളുടെ റബ്ബിനെ കുറിച്ചുള്ള വസ്തുത നിങ്ങൾക്ക് മറഞ്ഞതല്ല. ഇത് മൂന്ന് തവണ നബി ﷺ ആവർത്തിച്ചു. തീർച്ചയായും നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല; എന്നാൽ അവൻ (ദജ്ജാൽ) വലതു കണ്ണ് കാണാത്തവനാണ് (പൊട്ടിയവനാണ്); അവന്റെ കണ്ണ് പുറത്തേക്ക് തള്ളിനിൽക്കുന്ന ഉന്തിനിൽക്കുന്ന മുന്തിരിപ്പഴം പോലെയിരിക്കും. (ബുഖാരി,മുസ്ലിം)

19.വൻപാപങ്ങളെക്കുറിച്ച് താക്കീത് ചെയ്യൽ

عَنْ سَلَمَةَ بْنِ قَيْسٍ الْأَشْجَعِيِّ رضي الله عنه قَالَ: قَالَ رَسُولُ اللهِ ﷺ فِي حَجَّةِ الْوَدَاعِ: أَلَا إِنَّمَا هُنَّ أَرْبَعٌ: أَنْ لا تُشْرِكُوا بِاللهِ شَيْئًا، وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَلَا تَزْنُوا، وَلَا تَسْرِقُوا.

സലമ: ബ്‌നു ഖൈസ് അൽ-അശ്‌ജഈ رضي الله عنه പറയുന്നു: വിടവാങ്ങൽ ഹജ്ജിൽ വെച്ച് അല്ലാഹുവിന്റെ റസൂൽ ﷺ പ്രഖ്യാപിച്ചു: “അറിയുക! പ്രധാനമായും നാല് കാര്യങ്ങളാകുന്നു (നിങ്ങൾ സൂക്ഷിക്കേണ്ടത്): അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കരുത് (ശിർക്ക് ചെയ്യരുത്), അല്ലാഹു ആദരിച്ച ജീവനെ അന്യായമായി കൊലപ്പെടുത്തരുത്, വ്യഭിചരിക്കരുത്, മോഷണം നടത്തരുത്. (അഹ്മദ്)

ജാബിർ رضي الله عنه നിവേദനം ചെയ്ത, നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജിനെ വിശദീകരിക്കുന്ന സുദീർഘമായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْكُمْ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا

(ജനങ്ങളേ) ഈ വിശുദ്ധ മാസത്തിൽ, ഈ പുണ്യഭൂമിയിൽ ഈ ദിവസത്തിനുള്ള പവിത്രത പോലെ നിങ്ങളുടെ ശരീരവും സമ്പത്തും ആദരിക്കപ്പെടേണ്ടതാണ്. (മുസ്‌ലിം 1218)

20.ഇസ്‌ലാമിക സാഹോദര്യത്തിന് ഊന്നൽ നൽകലും അത് സംരക്ഷിക്കലും.

അംറുബ്‌നുൽ അഹ്‌വസ് رحمه الله വിടവാങ്ങൽ ഹജ്ജിൽ സന്നിഹിതനായതിനെക്കുറിച്ചുള്ള ഹദീസിൽ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അന്ന് ജനങ്ങളെ അനുസ്മരിപ്പിക്കുകയും ഉൽബോധനം ചെയ്യുകയും ചെയ്തു. അതിൽ അവിടുന്ന് പറഞ്ഞു:

 أَلاَ إِنَّ الْمُسْلِمَ أَخُو الْمُسْلِمِ فَلَيْسَ يَحِلُّ لِمُسْلِمٍ مِنْ أَخِيهِ شَيْءٌ إِلاَّ مَا أَحَلَّ مِنْ نَفْسِهِ.

അറിയുക! തീർച്ചയായും ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്; അതിനാൽ തന്റെ സഹോദരൻ സ്വമനസ്സാലെ അനുവദിച്ചു നൽകിയതല്ലാതെ മറ്റൊന്നും ഒരു മുസ്‌ലിമിനും തന്റെ സഹോദരനിൽ നിന്ന് (എടുക്കൽ) അനുവദനീയമാവുകയില്ല. (തിര്‍മിദി:3087)

 

അവലംബം: https://al-badr.net/detail/AZ62JmP1ICFG

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *