അല്ലാഹു തന്റെ ദൂതന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളാണ് ഇവിടെ എടുത്തുപറയുന്നത്.
أَلَمْ نَشْرَحْ لَكَ صَدْرَكَ
നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? (ഖു൪ആന്‍:94/1)
മതനിയമങ്ങള്‍ ഉള്‍ക്കൊള്ളാനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യാനും ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങളെ സ്വീകരിക്കാനും പരലോകവിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും നന്മകള്‍ അനായാസം പ്രവര്‍ത്തിക്കാനും നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി. നന്മകള്‍ക്ക് വഴങ്ങാത്ത വിധം പ്രയാസകരവും കുടുസ്സായതും ആക്കിയതുമില്ല. അതെപ്പോഴും വിശാലമായതായി നീ കണ്ടു.
وَوَضَعْنَا عَنكَ وِزْرَكَ
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. (ഖു൪ആന്‍:94/2)
അതായത്: പാപത്തെ.
ٱلَّذِىٓ أَنقَضَ ظَهْرَكَ
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം) (ഖു൪ആന്‍:94/3)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ
നിന്റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിന് വേണ്ടിയും. (ഖു൪ആന്‍:48/2)
وَرَفَعْنَا لَكَ ذِكْرَكَ
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:94/4)
സൃഷ്ടികളില്‍ ഒരാളും എത്തിയിട്ടില്ലാത്ത ഉന്നതവും പ്രശംസനീയവുമായ നിലയില്‍ നിന്റെ മഹത്ത്വത്തെ ഉയര്‍ത്തി. ബാങ്കിലും ഇക്വാമത്തിലും ഖുത്വുബകളിലും ശഹാദത്ത് കലിമയിലും അല്ലാഹുവിനോടൊപ്പം പ്രവാചകന്റെ ﷺ നാമവും പരാമര്‍ശിക്കപ്പെടുന്നു. ഇതല്ലാത്ത മറ്റു കാര്യങ്ങളിലും മുഹമ്മദ് നബി ﷺ യുടെ പ്രശസ്തി അല്ലാഹു ഉയര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിനെ കഴിഞ്ഞാല്‍ തന്റെ സമുദായത്തിന്റെ മനസ്സില്‍ മറ്റൊരാള്‍ക്കുമില്ലാത്ത ബഹുമാനവും സ്‌നേഹവും മഹത്ത്വവും നബി ﷺ ക്കുണ്ട്. ഓരോ സമുദായത്തിന്റെയും പ്രവാചകന്മാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പ്രതിഫലം ഈ സമുദായത്തിന്റെ പ്രവാചകന് അല്ലാഹു പ്രദാനം ചെയ്യട്ടെ.
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. (ഖു൪ആന്‍:94/5)
إِنَّ مَعَ ٱلْعُسْرِ يُسْرًا
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. (ഖു൪ആന്‍:94/6)
വലിയൊരു സന്തോഷവാര്‍ത്തയാണ് ഈ വചനം. പ്രയാസവും ബുദ്ധിമുട്ടും കാണപ്പെടുമ്പോഴെല്ലാം അതിനോടൊപ്പം ചേര്‍ന്നുകൊണ്ട് ഒരെളുപ്പം ഉണ്ടായിരിക്കും. പ്രയാസം ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ ഒരെളുപ്പം അതില്‍ പ്രവേശിച്ച് അതിനെ പുറത്തുകൊണ്ടുവരും. അല്ലാഹു പറയുന്നു:
سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا
അല്ലാഹു ഞെരുക്കത്തിന് ശേഷം സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നതാണ്. (ഖു൪ആന്‍:65/7)
قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَإِنَّ الْفَرَجَ مَعَ الْكَرْبِ، وَإِنَّ مَعَ الْعُسْرِ يُسْرًا.
നബി ﷺ പറയുന്നു: തീര്‍ച്ചയായും ആശ്വാസം പ്രയാസത്തോടു കൂടെയാണ്. തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം ഒരെളുപ്പവുമുണ്ടായിരിക്കും. (അഹ്മദ് 2803, തിര്‍മിദി 2516)
الْعُسْرِ എന്ന പദത്തെ അലിഫും ലാമും ചേര്‍ത്ത് പ്രത്യേകമാക്കിയതില്‍ നിന്ന് ‘പ്രയാസം’ ഒറ്റപ്പെട്ടതും എളുപ്പമെന്നത് ആവര്‍ത്തിക്കപ്പെടുന്നതുമാണെന്നും മനസ്സിലാവുന്നു.
عُسْرٍ എന്നത് അലിഫും ലാമും ചേരുമ്പോള്‍ അത് സമഗ്രതയെ കൂടി അറിയിക്കുന്നു. അതായത് പ്രയാസങ്ങള്‍ എത്രത്തോളമുണ്ടായാലും അതിന്റെ പര്യവസാനം ആശ്വാസത്തിലായിരിക്കല്‍ അനിവാര്യമാണ്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യല്‍ സത്യവിശ്വാസികള്‍ക്ക് കൂടി ബാധകമാകുന്ന നിലയില്‍ അല്ലാഹു പ്രവാചകനോട് കല്‍പിക്കുന്നു.
فَإِذَا فَرَغْتَ فَٱنصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَٱرْغَب ﴿٨﴾
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക. (ഖു൪ആന്‍:94/7-8) (*)
{ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക} അതായത്, ജോലികളില്‍ നിന്ന് വിരമിക്കുകയും അതിന്റെ പ്രയാസങ്ങള്‍ ഒന്നും അവശേഷിക്കാതിരിക്കുകയും ചെയ്താല്‍ പ്രാര്‍ഥനകളിലും ആരാധനകളിലുമായി നീ പരിശ്രമിക്കുക.
അല്ലാഹുവിലേക്ക് മാത്രം {നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക} നിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കുന്നതിനും ഉത്തരം നല്‍കപ്പെടുന്നതിനും നിനക്കുള്ള ആഗ്രഹം നീ അധികരിപ്പിക്കുക. ജോലികളില്‍ നിന്ന് വിരമിച്ചാല്‍ കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുകയും തങ്ങളുടെ രക്ഷിതാവിനെ അവഗണിക്കുകയും അവനെ വിസ്മരിക്കുകയും ചെയ്യുന്നവനാകരുത്. അപ്പോള്‍ നീ നഷ്ടക്കാരില്‍ പെട്ടവനായിരിക്കും.
ഇതിന്റെ ഉദ്ദേശ്യമായി പറയപ്പെട്ട മറ്റൊരു കാര്യം: നീ നമസ്‌കാരം പൂര്‍ത്തിയാക്കി വിരമിച്ചാല്‍ നീ പ്രാര്‍ഥനയില്‍ പരിശ്രമിക്കുക. നിന്റെ ആവശ്യങ്ങള്‍ ചോദിക്കുന്നതില്‍ നീ നിന്റെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിക്കുകയും ചെയ്യുക. നിര്‍ബന്ധ നമസ്‌കാര ശേഷം പ്രാര്‍ത്ഥനകളും ദിക്‌റുകളും മതപരമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നതിന് ഈ വചനം തെളിവാക്കിയവരും ഉണ്ട്.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
(*) ഞെരുക്കങ്ങളെ തുടര്‍ന്ന് സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഉണര്‍ത്തിയ ശേഷം – പ്രത്യക്ഷത്തില്‍ നബി ﷺ തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ടാണെങ്കിലും – സത്യവിശ്വാസികള്‍ക്ക് പൊതുവെ അല്ലാഹു മഹത്തായ ഒരു ഉപദേശം ഈ വചനങ്ങളില്‍ നല്‍കിയിരിക്കുകയാണ്. ഒഴിവ് കിട്ടിയാല്‍ അദ്ധ്വാനിക്കണം, ആഗ്രഹം പ്രകടിപ്പിക്കുന്നത് – അഥവാ അപേക്ഷ സമര്‍പ്പിക്കുന്നത് – അല്ലഹുവിങ്കലേക്കായിരിക്കണം എന്നത്രെ അത്. ഇന്നിന്ന കാര്യങ്ങളില്‍ നിന്ന് ഒഴിവായാല്‍ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളില്‍ നിന്ന് ഒഴിവുകിട്ടുമ്പോള്‍ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളില്‍ നിന്ന് സ്വസ്ഥമാകുമ്പോള്‍ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ന്നാല്‍ ഐഛികകര്‍മ്മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകള്‍ അവസാനിച്ചാല്‍ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാല്‍ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ മറ്റൊരു നല്ല വിഷയത്തില്‍ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീര്‍)
www.kanzululoom.com