സൂറ : ബലദ് – അര്‍ത്ഥവും ആശയവും

لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ

ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. (ഖു൪ആന്‍:90/1)

പരിശുദ്ധ മക്കയാണ് ഈ രാജ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. (തഫ്സീറുസ്സഅ്ദി)

وَأَنتَ حِلُّۢ بِهَٰذَا ٱلْبَلَدِ

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും. (ഖു൪ആന്‍:90/2)

حل (ഹില്ലുന്‍) എന്ന പദത്തിന് അനുവദനീയമായവന്‍ എന്നും, ഇറങ്ങിവന്നവന്‍ – അഥവാ വന്ന് താമസിക്കുന്നവന്‍ – എന്നും, കെട്ടഴിഞ്ഞവന്‍ – അഥവാ നിരുപാധികമായവന്‍ അല്ലെങ്കില്‍ സ്വതന്ത്രന്‍ എന്നും മറ്റും അര്‍ത്ഥങ്ങള്‍ വരാവുന്നതാണ് . കഅ്ബഃയും അതിന്‍റെ ചുറ്റുപാടില്‍ കുറെ നാഴികകളോളം വരുന്ന സ്ഥലങ്ങളും ഉള്‍പ്പെട്ട പ്രദേശത്തിന് ‘ഹറം’ (حرم) എന്ന് പറയപ്പെടുന്നു. അക്രമം, കയ്യേറ്റം, കുഴപ്പം, ഹിംസ ആദിയായ അനാദരവുകളൊന്നും പാടില്ലെന്ന് പ്രത്യേകം മുടക്കം ചെയ്യപ്പെട്ട പരിപാവനമായ സ്ഥലം എന്നാണതുകൊണ്ട് വിവക്ഷ. ഈ പദത്തിന്‍റെ വിപരീതമെന്ന നിലക്ക് ‘ഹറ’മല്ലാത്ത സ്ഥലം എന്ന അര്‍ത്ഥത്തിലും, നിഷിദ്ധം എന്ന അര്‍ത്ഥത്തിലുള്ള ‘ഹറാമി’ (حرام)ന്‍റെ വിപരീതമെന്ന നിലക്ക് അനുവദനീയമായത് എന്ന അര്‍ത്ഥത്തിലും حل എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്. അതുകൊണ്ട് ഈ വചനത്തിന് താഴെ കാണുന്ന ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്‍കപെട്ട് കാണാം.

(1) ഈ രാജ്യത്തെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. അതിന്‍റെ പരിപാവനത്വവും അലംഘനീയതയും പ്രസിദ്ധമാണ്. എങ്കിലും നിനക്ക് (നബിക്ക്) ഒരിക്കല്‍ അവിടം അനുവദിക്കപ്പെട്ടുതരുന്നതാണ്. അഥവാ ഒരവസരത്തില്‍, അതിന്‍റെ അലംഘനീയ പരിധിയില്‍ നിന്ന് നിനക്ക് ഒരു ഇളവ് ലഭിക്കുവാന്‍ പോകുന്നുണ്ട്. ഇതാണ് പല മഹാന്മാരും സ്വീകരിച്ച ഒരു വ്യാഖ്യാനം. ഹിജ്റ 8- ാം കൊല്ലത്തില്‍ നടന്ന മക്കാവിജയ സംഭവത്തെയാണിത്‌ സൂചിപ്പിക്കുന്നത് .അറേബ്യയുടെ ഏതാനും ഭാഗം ഇസ്ലാമിന് കീഴൊതുങ്ങിക്കഴിഞ്ഞെങ്കിലും ഇസ്ലാമിന്‍റെ മര്‍മപ്രധാനവും പൂര്‍വകേന്ദ്രവുമായ മക്കാനഗരി വിഗ്രഹങ്ങളുടെ ഭരണാധികാരത്തില്‍ അവശേഷിക്കുവാന്‍ പാടില്ലല്ലോ. ഖുറൈശികളുടെ ഒരു കരാര്‍ ലംഘനത്തെത്തുടര്‍ന്ന് നബി ﷺ മക്കായിലേക്ക് പടയെടുത്തുചെന്നു. കഅ്ബായുടെ മഹത്വത്തിനും ബഹുമാനത്തിനും യാതൊരു കോട്ടവും വരുത്താതെ ആ രാജ്യം ജയിക്കുകയും ചെയ്തു. സാധാരണനിലക്ക് മക്കയിലേക്ക് പടയെടുത്തതും, അല്‍പനേരത്തെ നിസ്സാര ഏറ്റുമുട്ടലുണ്ടായതും അതിന്‍റെ അലംഘനീയതക്ക് യോജിച്ചതല്ലല്ലോ. എന്നാല്‍, അത് മേല്‍ സൂചിപ്പിച്ചപ്രകാരം അല്ലാഹുവില്‍ നിന്ന് നബി ﷺ ക്ക് ലഭിച്ച പ്രത്യേക അനുമതി അനുസരിച്ചായിരുന്നു. ഈ യാഥാര്‍ത്ഥ്യം നബി ﷺ ഹജ്ജത്തുല്‍ വിദാഇലെ സുപ്രസിദ്ധമായ പ്രസംഗത്തില്‍ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

(2) ഈ രാജ്യം കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു ; ഇതിന്‍റെ അലംഘനീയതയും പരിപാവനത്വവും എല്ലാവരും അറിയുന്നതാണ്. എങ്കിലും നീ (നബി) ഈ രാജ്യത്ത്‌ അനാദരിക്കപെട്ടവനും, അക്രമങ്ങള്‍ക്ക് വിധേയനും ആയിക്കൊണ്ടാണിരിക്കുന്നത്. ഇത്‌ പരിഗണിച്ചുകൊണ്ട് തന്നെയാണ് ഈ രാജ്യത്തെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് മറ്റൊരു വ്യാഖ്യാനം. ഈ നിലക്കൊരു മാറ്റം വഴിയെ വരാനിരിക്കുന്നുവെന്ന് ഇതില്‍ സൂചനയുണ്ട്.

(3) ഈ രാജ്യത്ത്‌ നീ (നബി ﷺ) താമസിച്ച് വരുന്നുവെന്ന് കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ രാജ്യം കൊണ്ട് സത്യം ചെയ്യുന്നത്‌. ഇതാണ് മൂന്നാമതൊരു വ്യാഖ്യാനം. മക്കയുടെ സുസ്ഥിരമായ സ്ഥാനപദവികള്‍ നിലവിലുള്ളതോടെത്തന്നെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശങ്ങള്‍ ഏറ്റുവാങ്ങിയും, അത് പ്രബോധനം ചെയ്തുകൊണ്ടും നബി ﷺ തിരുമേനി അവിടെ താമസിച്ചുവരുന്നത് ആ പദവികള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടുന്നതാണല്ലോ. നബി ﷺ തിരുമേനിയുടെ ഹിജ്റക്ക് ശേഷം ഈ പദവി മൂന്ന് ‘ഹറമു’കളില്‍ രണ്ടാം സ്ഥാനമുള്ള മദീനക്ക് ലഭിച്ചിരിക്കുകയാണ്. (മൂന്നമത്തെ ‘ഹറം’ ബൈത്തുല്‍ മുഖദ്ദസുമാകുന്നു) (അമാനി തഫ്സീര്‍)

وَوَالِدٍ وَمَا وَلَدَ

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം. (ഖു൪ആന്‍:90/3)

ആദം നബി(അ)യും സന്താനങ്ങളുമാണ് ഇവിടെ ഉദ്ദേശ്യം. (തഫ്സീറുസ്സഅ്ദി)

മനുഷ്യരുടെ പിതാവായ ആദം عليه السلام യെ കൊണ്ടും, അദ്ദേഹത്തിൻ്റെ പിൻതലമുറകളായി ജനിച്ചുവളർന്ന സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)

‘ജനയിതാവ്’ എന്ന് അര്‍ത്ഥം കല്‍പ്പിച്ച والد (വാലിദ്) എന്ന വാക്ക് മാതാവിനും പിതാവിനും ഉപയോഗിക്കാവുന്നതാണ്. മാതാവിനെ പ്രത്യേകം ഉദ്ദേശിക്കുമ്പോള്‍ അതില്‍ സ്ത്രീലിംഗചിഹ്നം ചേര്‍ത്ത്‌ (والدة) എന്ന് പറയപ്പെടും. മനുഷ്യന്‍റെ മാത്രമല്ല, ഇതരജീവികളുടെ ജനയിതാക്കള്‍ക്കും, വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്‍റെ ജനയിതാക്കള്‍ക്കുമെല്ലാം ഉപയോഗിക്കാവുന്ന വാക്കാണത്. ആ നിലക്ക് നോക്കുമ്പോള്‍, മനുഷ്യപിതാവിന്‍റെയും മനുഷ്യസമുദായത്തിന്‍റെയും – അല്ലെങ്കില്‍ മറ്റെല്ലാ സമുദായങ്ങളുടെയും അവയുടെ ജനയിതാക്കളുടെയും – ഉത്ഭവം, വളര്‍ച്ച, വികസനം, പെരുപ്പം ആദിയായവയില്‍ അടങ്ങിയ ദൃഷ്ടാന്ത രഹസ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ സത്യവാചകം എന്ന് കാണാം. (അമാനി തഫ്സീര്‍)

സത്യം ചെയ്തു പറയുന്ന ആശയം ഇതാണ്:

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. (ഖു൪ആന്‍:90/4)

പലതരം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടുള്ള ഒരു പ്രകൃതിയോടെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നത്രെ മേല്‍കണ്ട സത്യങ്ങളെത്തുടര്‍ന്ന് അല്ലാഹു പ്രസ്താവിക്കുന്നത് . കുറച്ച് കാലം മാതാവിന്‍റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍ നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ച് കൊണ്ടുതന്നെ. അന്നുമുതല്‍തൊട്ട് മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹ്യവുമായി, ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം? ആലോചിച്ച് നോക്കുക. ഇങ്ങനെ ക്ലേശപൂര്‍ണമായ ഈ ജീവിതത്തില്‍ കൂടി വേണം മനുഷ്യന് ഭാവി ജീവിതവിജയത്തിനുള്ള മാര്‍ഗവും കരസ്ഥമാക്കുവാന്‍. (അമാനി തഫ്സീര്‍)

സാക്ഷികള്‍ ഹാജരാക്കപ്പെടുന്ന പരലോകത്തും ക്വബ്‌റിലും ഈ ലോകത്തും അനിവാര്യമായ അഭിമുഖീകരിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ക്ലേശങ്ങളുമാണ് ഇവിടെ ഉദ്ദേശ്യം. നിത്യസന്തോഷവും ആഹ്ലാദവും നിലനിര്‍ത്താനും ഈ കഠിന ദുരിതത്തില്‍ നിന്ന് ആശ്വാസം നേടാനും മനുഷ്യന്‍ കഠിന പ്രയത്‌നത്തില്‍ ഏര്‍പെടേണ്ടതുണ്ട്. അതിനവന്‍ തയ്യാറായില്ലെങ്കില്‍ കഠിനമായ ശിക്ഷയെ എന്നെന്നും അവന്‍ ശാശ്വതമായി നേരിടേണ്ടിവരും. (തഫ്സീറുസ്സഅ്ദി)

മറ്റൊരര്‍ഥം കൂടി ഇവിടെ നല്‍കപ്പെട്ടിട്ടുണ്ട്. കഠിനമായ പ്രവൃത്തികളും വിനിമയങ്ങളും ചെയ്യാന്‍ മാത്രം പ്രാപ്തമായ ഏറ്റവും നല്ല ഘടനയിലാണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. ഈ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ അല്ലാഹുവിനോട് നന്ദി കാണിച്ചിട്ടില്ല. അവന്റെ സൗഖ്യത്താല്‍ അഹങ്കരിച്ചു. സ്രഷ്ടാവിനോട് ധിക്കാരം കാണിച്ചു. അവന്റെ അജ്ഞത കൊണ്ടും അക്രമം കൊണ്ടും ഈ അവസ്ഥ എന്നുമുണ്ടാകുമെന്നും ഈ കൈകാര്യാധികാരാവകാശങ്ങള്‍ ഇല്ലാതാവില്ലെന്നും അവന്‍ വിചാരിച്ചു. (തഫ്സീറുസ്സഅ്ദി)

അതാണ് അല്ലാഹു പറയുന്നത്:

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ? (ഖു൪ആന്‍:90/5)

എത്രയെല്ലാം തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാൻ ആർക്കും കഴിയില്ലെന്നും, ആരും അവനോട് പകരം ചോദിക്കില്ലെന്നുമാണോ അവൻ ധരിക്കുന്നത്? അത് അവനെ സൃഷ്ടിച്ച രക്ഷിതാവാണെങ്കിൽ പോലും! (തഫ്സീർ മുഖ്തസ്വർ)

يَقُولُ أَهْلَكْتُ مَالًا لُّبَدًا

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌. (ഖു൪ആന്‍:90/6)

അതിരുവിട്ടും അഹങ്കരിച്ചും അവന്റെ ധനം ദേഹേച്ഛകള്‍ക്കു വേണ്ടി അവന്‍ ചെലവഴിച്ചു. {അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ ധനം തുലച്ചിരിക്കുന്നു എന്ന്}. ധാരാളം ചെലവഴിച്ചു എന്നര്‍ഥം. ഇവിടെ തെറ്റുകളിലും ദേഹേച്ഛകളിലും ധനം ചെലവഴിക്കുന്നതിനെ അല്ലാഹു വിശേഷിപ്പിച്ചത് ‘തുലച്ചു’ എന്നാണ്. കാരണം, ചെലവഴിക്കുന്നവന് നഷ്ടവും ഖേദവും ക്ഷീണവും അസ്വസ്ഥതയുമല്ലാതെ മറ്റൊരു പ്രയോജനവും നല്‍കാത്തതാണത്. എന്നാല്‍ മറിച്ച് അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി നന്മയുടെ വഴിയില്‍ ചെലവഴിക്കുന്നവനാകട്ടെ, അവന്‍ അല്ലാഹുവോടൊപ്പം ഒരു കച്ചവടത്തില്‍ ഏര്‍പ്പെട്ടവനാണ്. ചെലവഴിച്ചതിന്റെ എത്രയോ ഇരട്ടി ലാഭം അവന്‍ നേടുന്നു. (തഫ്സീറുസ്സഅ്ദി)

അനാവശ്യങ്ങളില്‍ ചെലവഴിച്ച് അഹങ്കരിക്കുന്നവനെ താക്കീത് ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌? (ഖു൪ആന്‍:90/7)

പണം മേൽക്കുമേൽ ചെലവഴിക്കുന്ന പൊങ്ങച്ചക്കാരനായ ഈ മനുഷ്യനെ അല്ലാഹു കാണുന്നില്ലെന്നാണോ അവൻ വിചാരിക്കുന്നത്? തൻ്റെ സമ്പാദ്യത്തിന്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, ഏതിലെല്ലാം ചെലവഴിച്ചുവെന്നുമുള്ള- അല്ലാഹു ഒരു വിചാരണയും നടത്തുന്നതല്ല എന്നാണോ അവൻ്റെ ധാരണ? (തഫ്സീർ മുഖ്തസ്വർ)

ചെറുതും വലുതുമായ അവന്റെ തെറ്റുകള്‍ അല്ലാഹു കാണുകയും വിചാരണ ചെയ്യുകയുമില്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? എന്നാല്‍ അല്ലാഹു അവനെ കാണുകയും അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം സൂക്ഷിച്ചുവെക്കുകയും നല്ലതും ചീത്തയുമായ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ മാന്യന്മാരായ എഴുത്തുകാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (തഫ്സീറുസ്സഅ്ദി)

പിന്നീട് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ മനുഷ്യനെ കൊണ്ട് അംഗീകരിപ്പിക്കുന്നു:

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ‎﴿٨﴾‏ وَلِسَانًا وَشَفَتَيْنِ ‎﴿٩﴾

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും. (ഖു൪ആന്‍:90/8-9)

കാഴ്ചക്കും ഭംഗിക്കും സംസാരത്തിനും മറ്റും അനിവാര്യമായ ധാരാളം പ്രയോജനങ്ങള്‍ക്കു വേണ്ടി. (തഫ്സീറുസ്സഅ്ദി)

കണ്ടറിയുവാന്‍ രണ്ട് കണ്ണുകളും, സംസാരിക്കുവാനും രുചി അറിയുവാനും ഭക്ഷണം കഴിക്കുവാനും വേണ്ടി ഒരു നാവും രണ്ടു ചുണ്ടുകളും അല്ലാഹു അവന് നല്‍കിയിരിക്കുന്നു. (അമാനി തഫ്സീര്‍)

ഇതെല്ലാം ഭൗതികമായ അനുഗ്രഹങ്ങളാണ്. തുടര്‍ന്ന് മതപരമായ അനുഗ്രഹങ്ങളെ കുറിച്ചാണ് പറയുന്നത്:

وَهَدَيْنَٰهُ ٱلنَّجْدَيْنِ

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:90/10)

അതായത് നന്മയുടെയും തിന്മയുടെയും രണ്ടു വഴികള്‍. വഴികേടില്‍നിന്നും സന്മാര്‍ഗത്തെയും വക്രമായതില്‍ നിന്നും നേരായതിനെയും നാം വ്യക്തമാക്കിക്കൊടുത്തു. ഈ മഹത്തായ അനുഗ്രഹം മനുഷ്യനോട് ആവശ്യപ്പെടുന്നത് അല്ലാഹുവിനോടുള്ള കടമകള്‍ നിര്‍വഹിക്കണമെന്നും അവന്റെ അനുഗ്രങ്ങള്‍ക്ക് നന്ദി ചെയ്യണമെന്നും അതിനെ പാപം ചെയ്യാന്‍ ഉപയോഗിക്കരുതെന്നുമാണ്. എന്നാല്‍ മനുഷ്യനതു ചെയ്തില്ല. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്‍റെ നന്മയുടെതും തിന്മയുടെതുമായ രണ്ട് തെളിഞ്ഞ വഴികളും അവന് അല്ലാഹു കാണിച്ച് കൊടുത്തിരിക്കുന്നു. തന്‍റെ നന്മയുടെ മാര്‍ഗം ഏതാണെന്നോ, തിന്മയുടെ മാര്‍ഗം ഏതാണെന്നോ അറിയാതെ അവന്‍ വിഷമിക്കേണ്ടതില്ല. രണ്ടും വെവ്വേറെ തെളിഞ്ഞു പൊന്തിക്കാണത്തക്കവണ്ണം അല്ലാഹു അവയെ വ്യക്തമായി വിവരിച്ചു കൊടുത്തിട്ടുണ്ട്‌. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും അവര്‍ അതിന് നന്ദിയായി നന്മയുടെ മാര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ മുതിരുന്നില്ല എന്ന്‌ അല്ലാഹു മനുഷ്യനെ കുറ്റപ്പെടുത്തുകയാണ്. (അമാനി തഫ്സീര്‍)

فَلَا ٱقْتَحَمَ ٱلْعَقَبَةَ

എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. (ഖു൪ആന്‍:90/11)

അവന്‍ തന്റെ ദേഹേച്ഛകളെ പിന്‍പറ്റുന്നതിനാല്‍ ആ മലമ്പാതകള്‍ വിട്ടുകടക്കാനും തള്ളിക്കടക്കാനും അവനു കഴിഞ്ഞില്ല. ഇത് അവന് ബുദ്ധിമുട്ടുള്ളതു തന്നെ. (തഫ്സീറുസ്സഅ്ദി)

സ്വർഗത്തിനും അവനുമിടയിൽ നിൽക്കുന്ന പാത മുറിച്ചു കടക്കാൻ കൽപ്പിക്കപ്പെട്ടവനായിരുന്നു അവൻ. (തഫ്സീർ മുഖ്തസ്വർ)

പിന്നീട് എന്താണ് ആ മലമ്പാത എന്ന് വിശദീകരിക്കുകയാണ്:

وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? (ഖു൪ആന്‍:90/12)

فَكُّ رَقَبَةٍ

ഒരു അടിമയെ മോചിപ്പിക്കുക. (ഖു൪ആന്‍:90/13)

അതായത് ഒരു അടിമയെ മോചിപ്പിക്കുകയോ മോചനപത്രം എഴുതിയ ഒരടിമയെ അതു വീട്ടാന്‍ സഹായിക്കുകയോ ചെയ്യുക. അവിശ്വാസിയുടെ അടിമത്വത്തില്‍ നിന്നും ഒരു വിശ്വാസിയെ മോചിപ്പിക്കലാകുമ്പോള്‍ അതേറ്റവും നല്ലതാണ്. (തഫ്സീറുസ്സഅ്ദി)

أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. (ഖു൪ആന്‍:90/14)

കഠിനമായ പട്ടിണിയുള്ള സന്ദര്‍ഭത്തില്‍, അതായത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ജനങ്ങളില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്കാണ് നല്‍കേണ്ടത്. (തഫ്സീറുസ്സഅ്ദി)

يَتِيمًا ذَا مَقْرَبَةٍ

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌.  (ഖു൪ആന്‍:90/15)

തനിക്ക് കുടുംബബന്ധമുള്ള, പിതാവ് നഷ്ടപ്പെട്ട അനാഥക്കുട്ടിക്ക് (ഭക്ഷണം നൽകൽ). (തഫ്സീർ മുഖ്തസ്വർ)

കുടുംബ ബന്ധമുള്ള ദരിദ്രന്‍, അനാഥന്‍ എന്നീ രണ്ടവസ്ഥകള്‍ യോജിച്ചവനായിരിക്കുക. (തഫ്സീറുസ്സഅ്ദി)

അനാഥകള്‍ക്കും സാധുക്കള്‍ക്കും അന്നദാനം ചെയ്യുന്നത്‌ എപ്പോഴും വളരെ പുണ്യപ്പെട്ട കര്‍മം തന്നെ. എന്നാല്‍ അടുത്ത കുടുംബത്തിലുള്ളവരാകുകയും, പട്ടിണിയും പഞ്ഞവും ഉള്ളകാലത്താകുകയും ചെയ്യുമ്പോള്‍ അതിന്‍റെ കടമയും പ്രാധാന്യവും കൂടുതല്‍ വര്‍ദ്ധിക്കുന്നു. (അമാനി തഫ്സീര്‍)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ وَهِيَ عَلَى ذِي الرَّحِمِ ثِنْتَانِ صَدَقَةٌ وَصِلَةٌ

നബി ﷺ പറഞ്ഞു: സാധുക്കള്‍ക്ക് നല്‍കുന്ന സ്വദഖ ഒരു സ്വദഖയാണ്‌. എന്നാല്‍ അത് ബന്ധുക്കള്‍ക്കാണ് നല്‍കുന്നതെങ്കില്‍ അത് സ്വദഖയും കുടുംബബന്ധം ചേര്‍ക്കലുമാണ്. (തിര്‍മിദി:658 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

أَوْ مِسْكِينًا ذَا مَتْرَبَةٍ

അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌. (ഖു൪ആന്‍:90/16)

ആവശ്യങ്ങളും നിര്‍ബന്ധിതാവസ്ഥയും മൂലം മണ്ണുപറ്റി ജീവിക്കേണ്ടി വന്നവന്‍. (തഫ്സീറുസ്സഅ്ദി)

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. (ഖു൪ആന്‍:90/17)

അതോടൊപ്പം അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിലും ക്ഷമ കൈക്കൊള്ളാൻ വേണ്ടി പരസ്പരം ഉപദേശിക്കുകയും, അല്ലാഹുവിന്റെ ദാസന്മാരോട് കാരുണ്യത്തിൽ വർത്തിക്കാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ അവൻ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)

{പുറമെ, വിശ്വസിക്കുകയും} സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങളെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും ശരീരാവയവങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്യുക. നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ പ്രവര്‍ത്തികളും വാക്കുകളും ഉള്‍പ്പെടും.

{ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുകയും} അല്ലാഹുവിനെ അനുസരിക്കാനും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധികളില്‍ ക്ഷമിക്കാനും പരിസ്പരം പ്രേരിപ്പിക്കുക എന്നര്‍ഥം. അവന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങാനും അത് പൂര്‍ണണമായി നിര്‍വഹിക്കാനും. അതില്‍ മനസ്സമാധാനവും ഹൃദയവിശാലതയും കാണിക്കാനും കൂടി പ്രേരിപ്പിക്കുക.

{കാരുണ്യം കൊണ്ട് പരസ്പരം ഉപദേശിക്കുക} മനുഷ്യര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുകയും അവരില്‍ വിവരമില്ലാത്തവരെ പഠിപ്പിക്കുകയും എല്ലാ തരത്തിലുള്ള ആവശ്യങ്ങളും അവര്‍ക്ക് നിര്‍വഹിച്ചു കൊടുത്തും ഭൗതികവും മതപരവുമായ നന്മകള്‍ക്കു വേണ്ട സഹായങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുത്തും തനിക്ക് ഇഷ്ടപ്പെട്ടത് അവര്‍ക്ക് ഇഷ്ടപ്പെട്ടും താന്‍ വെറുക്കുന്നത് അവര്‍ക്ക് വെറുത്തും നിലകൊള്ളുന്നവരാരാണോ അവരാണ് മലമ്പാതയില്‍ തള്ളിക്കടക്കാന്‍ അല്ലാഹു സഹായിച്ചവര്‍. (തഫ്സീറുസ്സഅ്ദി)

أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. (ഖു൪ആന്‍:90/18)

കാരണം അവര്‍ അല്ലാഹു നിര്‍വഹിക്കാന്‍ കല്‍പിച്ചത് നിര്‍വഹിക്കുന്നവരും അവന്‍ വിരോധിച്ചത് ഉപേക്ഷിക്കുന്നവരും തന്നോടും തന്റെ അടിമകളോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നവരുമാണ്. ഇതാവട്ടെ സൗഭാഗ്യത്തിന്റെ ലക്ഷണവുമാണ്. (തഫ്സീറുസ്സഅ്ദി)

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍. (ഖു൪ആന്‍:90/19)

ഇപ്പറഞ്ഞതെല്ലാം പുറകോട്ടേക്ക് വലിച്ചെറിഞ്ഞ് അല്ലാഹുവിനെ സത്യപ്പെടുത്താതെ അവനില്‍ വിശ്വസിക്കാതെ നന്മകള്‍ പ്രവര്‍ത്തിക്കാതെ അല്ലാഹുവിന്റെ അടിമകളോട് കരുണ കാണിക്കാതെ നിലകൊണ്ടവരാണ് ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. (തഫ്സീറുസ്സഅ്ദി)

عَلَيْهِمْ نَارٌ مُّؤْصَدَةُۢ

അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌. (ഖു൪ആന്‍:90/20)

വാതിലുകള്‍ തുറക്കാതിരിക്കാന്‍ പിന്നിലേക്ക് നീട്ടിയിടപ്പെട്ട തൂണുകളില്‍ അടച്ചുപൂട്ടപ്പെട്ട നരകാഗ്നിയില്‍, അങ്ങനെ അവര്‍ പ്രയാസത്തിലും മനോവിഷമത്തിലും കഠിനാവസ്ഥയിലുമായിരിക്കും. (തഫ്സീറുസ്സഅ്ദി)

മനുഷ്യജീവിതം ആദ്യന്തം ക്ലേശം നിറഞ്ഞതാണ്‌. അവ തരണം ചെയ്തു പോരുവാന്‍ വേണ്ടുന്ന അവയവങ്ങളും സഹായങ്ങളും അല്ലാഹു ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. കൂട്ടത്തില്‍ അവന്‍റെ അനശ്വരജീവിതത്തിന് വേണ്ടി സമ്പാദിക്കുവാനുള്ള ക്ലേശവും അവന്‍ അനുഭവിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗങ്ങള്‍ വേണ്ടത് പോലെ അവന് നിര്‍ദ്ദേശിച്ചു കൊടുത്തിട്ടുമുണ്ട്. ആ സ്ഥിതിക്ക് കുറേ പ്രയാസപ്പെട്ടുകൊണ്ടെങ്കിലും ആ മാര്‍ഗങ്ങളില്‍ അവന്‍ പ്രവേശിക്കേണ്ടതാണ്. അടിമത്തമാകുന്ന ബന്ധം കൊണ്ട് കഴുത്ത് ഞെരുങ്ങി അസ്വതന്ത്രനായി വിഷമിക്കുന്നവന് അഥവാ അടിമകള്‍ക്ക് മോചനം ലഭിക്കുവാന്‍ വേണ്ടത് ചെയ്യുക. പഞ്ഞം പിടിപ്പെട്ട കാലത്ത് അടുത്ത ബന്ധുക്കളായ അനാഥകള്‍, ദാരിദ്ര്യം നിമിത്തം മണ്ണല്ലാതെ മറ്റു ഗതിയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാധുക്കള്‍ മുതലായവര്‍ക്ക് അന്നദാനം ചെയ്യുക. ഇങ്ങനെ പലതും അവന്‍ ചെയ്യേണ്ടിയിരിക്കുന്നു. അതൊന്നും അവന്‍ ചെയ്തില്ല. മാത്രമോ? സത്യവിശ്വാസം, പരസ്പരം ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും ഉപദേശിക്കല്‍ എന്നിങ്ങനെയുള്ള സല്‍ഗുണങ്ങളോടുകൂടിയ ആളുകളുടെ കൂട്ടത്തില്‍ അവന്‍ ഉള്‍പ്പെടുന്നുണ്ടോ? അതും ഇല്ല. ഇത്തരക്കാര്‍ സഹിക്കുന്ന ക്ലേശങ്ങളെല്ലാം തന്നെ തങ്ങള്‍ക്ക് നാശമായിത്തീര്‍ന്നു കൊണ്ടിരിക്കയാണ്. മനുഷ്യന്‍ രണ്ടിലോരു കക്ഷിയില്‍ പെടാതിരിക്കയില്ല. ശുഭ ലക്ഷണം പൂണ്ട വലതു പക്ഷം. അശുഭലക്ഷണം പൂണ്ട ഇടതുപക്ഷം. മേല്‍ ചൂണ്ടികാട്ടിയതുപോലുള്ള നല്ല മാര്‍ഗം സ്വീകരിച്ചവരാണ് വലതു പക്ഷക്കാര്‍. ഇവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ. ആ മാര്‍ഗം സ്വീകരിക്കാത്തവര്‍ അല്ലാഹുവിന്‍റെ ലക്ഷ്യപ്രമാണങ്ങളെയും ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവരായിരികും. ഇവരാണ് ഇടതു പക്ഷക്കാര്‍. ഇവര്‍ക്ക് ആധാരം നരകമായിരിക്കും. അതിലെ അഗ്നി അവരില്‍ അടച്ചു മൂടപ്പെട്ടുകൊണ്ടിരിക്കും. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *