മുഹമ്മദ് നബി ﷺ യെ കുറിച്ചുള്ള വർണനകൾ

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ‎﴿٤٥﴾‏ وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا ‎﴿٤٦﴾

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌. (ഖുര്‍ആൻ:33/45-46)

ഈ പറഞ്ഞ കാര്യങ്ങൾ മുഹമ്മദ് നബിﷺയെ കുറിച്ചുള്ള വർണനകളാണ്. അതാവട്ടെ, അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യങ്ങളാണ്, അടിത്തറയുമാണ്. ഇവിടെ പ്രത്യേകമായി പറയുന്നത് അഞ്ച് കാര്യങ്ങളാണ്.

ഒന്ന്, {സാക്ഷിയായും} തന്റെ സമുദായത്തെക്കുറിച്ചും അവർ ചെയ്ത നന്മ-തിന്മകളെക്കുറിച്ചും സാക്ഷ്യപ്പെടുത്താൻ. അല്ലാഹു മറ്റൊരിടത്ത് പറയുന്നു:

لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ

നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കാനും വേണ്ടി. (ഖുര്‍ആൻ:2/143)

كَيْفَ إِذَا جِئْنَا مِن كُلِّ أُمَّةِۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدًا

എന്നാൽ ഓരോ സമുദായത്തിൽനിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടർക്കെതിരിൽ നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?. (ഖുര്‍ആൻ:4/41)

രണ്ട്, മൂന്ന്: അദ്ദേഹം {സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും} ആക്കിയിരിക്കുന്നു എന്നതാണ്. താക്കീതുകാരനും സന്തോഷവാർത്ത അറിയിക്കുന്നവനും എന്ന് പറയുമ്പോൾ സന്തോഷവും താക്കീതുമായി അറിയിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും അതിനുണ്ടാകേണ്ട പ്രവർത്തനങ്ങൾ എന്താണെന്നതും പ്രധാനമാണ്.

{സന്തോഷവാർത്ത അറിയിക്കുന്നവൻ} വിശ്വാസികളും സൂക്ഷ്മത പാലിക്കുന്നവരുമാണവർ. സത്യവിശ്വാസത്തെയും സൽക്കർമത്തെയും ഒന്നിപ്പിച്ചവർ, തിന്മകളെ ഉപേക്ഷിച്ചവർ. അവർക്ക് ഇഹലോകത്ത് സന്തോഷവാർത്തയുണ്ട്. മതപരവും ഭൗതികപരവുമായ പ്രതിഫലങ്ങൾ. ഭക്തിയുടെയും വിശ്വാസത്തിന്റെയും ഫലമായി പരലോകത്ത് അവർക്ക് ശാശ്വതമായ സുഖങ്ങളുണ്ട്. ഈ പ്രതിഫലം നേടുന്നതിന് ആവശ്യമായ കർമങ്ങളും പുണ്യങ്ങളും ഏതെന്ന വിശദീകരണം വേണം. ഭക്തിയുടെ കാര്യങ്ങളും വിവിധ പ്രതിഫലങ്ങളെക്കുറിച്ചും വിശദീകരിക്കപ്പെടേണ്ടതുണ്ട്.

{താക്കീത് നൽകുന്നവൻ} അക്രമികളും കുറ്റവാളികളുമാണവർ. അക്രമത്തിന്റെയും അജ്ഞതയുടെയും ആളുകൾ. അക്രമവും അജ്ഞതയും നിമിത്തം അവർക്ക് ലഭിക്കുന്ന ആത്മീയവും ഭൗതികവുമായ ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പും പരലോകത്ത് ലഭിക്കുന്ന നാശവും ശിക്ഷയും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ക്വുർആനിലും ഹദീസിലും കാണാം.

നാല്: {അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ}അതായത്, ആളുകളെ അവരുടെ രക്ഷിതാവിലേക്ക് വിളിക്കാനും സ്വർഗത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനും അവനെ ആരാധിക്കാൻ കൽപിക്കാനും ആ പ്രവാചകനെ അയച്ചു. അതാണവരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അദ്ദേഹം ക്ഷണിക്കുന്ന കാര്യത്തിൽ ശരിയായി നിലകൊള്ളുകയും അവരുടെ രക്ഷിതാവിനെ കുറിച്ചും അവന്റെ ദൈവിക ഗുണങ്ങളെക്കുറിച്ചും അവരെ പഠിപ്പിച്ചുകൊണ്ട് അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതിൽനിന്ന് അവനെ പരിശുദ്ധപ്പെടുത്താനും നിർദേശിച്ചു. ആരാധനയുടെ വിവിധ വശങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുവിലേക്കെത്തുന്ന ഏറ്റവും ഫലപ്രദമായ മാർഗത്തിലൂടെ അല്ലാഹുവിലേക്ക് വിളിക്കുക. അവകാശമുള്ള ഓരോന്നിനും അതിന്റെ അവകാശം നൽകുക. അല്ലാഹുവിലേക്കുള്ള ക്ഷണം ആത്മാർഥമാക്കുക. ധാരാളം ആളുകൾ ചെയ്യുന്നപോലെ തന്നിലേക്കല്ല, ഏതെങ്കിലും തരത്തിലുള്ള ആത്മപ്രശംസക്ക് വേണ്ടിയോ അല്ല. എല്ലാം {അവന്റെ അനുമതി പ്രകാരം} അവന്റെ ഉദ്ദേശ്യവും വിധിയും അനുസരിച്ചാണ് ആ പ്രബോധനം.

അഞ്ച്: {പ്രകാശം പരത്തുന്ന ഒരു വിളക്കും ആയിക്കൊണ്ട്} എല്ലാ ആളുകളും ഇരുട്ടിന്റെ ആഴത്തിലായിരുന്നു. വെളിച്ചമില്ലാതെ ആ ഇരുട്ടിൽ വഴികാട്ടാൻ ഒരു പ്രകാശമുണ്ടായിരുന്നില്ല. ആദരണീയനായ ദൂതൻ വരുന്നതുവരെ വഴി കാണിക്കാൻ ഒരു മാർഗവുമില്ലായിരുന്നു. അദ്ദേഹം ആ ഇരുട്ടിനെ പ്രകാശിപ്പിച്ചു. അറിവില്ലാത്തവർക്ക് അറിവ് നൽകി. വഴി തെറ്റിപ്പോയവരെ നേരായ പാതയിലേക്ക് നയിച്ചു. അങ്ങനെ നേരിൽ നിലകൊള്ളുന്നവർക്ക് വഴി തെളിഞ്ഞു. നന്മയും തിന്മയും അറിയുന്ന ആ നേതാവിന് പിറകെ അവർ നടന്നു. അങ്ങനെ നന്മയും തിന്മയും അവർ മനസ്സിലാക്കി; സൗഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും ആളുകളെയും. അദ്ദേഹത്തിലവർ വെളിച്ചം കണ്ടെത്തി. ആരെയാണ് ആരാധിക്കേണ്ടതെന്ന് അവന്റെ വിശേഷണങ്ങൾ അവർ അറിഞ്ഞു. ശരിയായ പ്രവർത്തനങ്ങളും നേരായ വിധികളും.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം: ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *