എന്തുകൊണ്ടാണ്, ക്വുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്?

മുഹമ്മദ് നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സുമുതല്‍ 23 വര്‍ഷക്കാലത്തെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി മലക്ക് ജിബ്‌രീല്‍ عليه السلام മുഖേന അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യസന്ദേശങ്ങളാണ് (വഹ്‌യ്) വിശുദ്ധ ക്വുര്‍ആന്‍.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്‌പഷ്‌ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുര്‍ആന്‍: 26/192-195)

എന്തുകൊണ്ടാണ്, ക്വുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്? എന്ന് മുശ്‌രിക്കുകള്‍ ആക്ഷേപിച്ചതിന് അല്ലാഹു മറുപടി പറഞ്ഞത് ഇപ്രകാരമാണ്:

وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا

സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താ ണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 25/32)

സൂറ: ഇസ്രാഅ് ല്‍ ഇപ്രകാരം കാണാം:

وَبِٱلْحَقِّ أَنزَلْنَٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَٰكَ إِلَّا مُبَشِّرًا وَنَذِيرًا ‎﴿١٠٥﴾‏ وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا ‎﴿١٠٦﴾

സത്യത്തോടുകൂടിയാണ് നാം അത് (ക്വുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 17/105-106)

ഓരോ കാര്യവും സവിശദം വേര്‍തിരിച്ചു വിവരിച്ചുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍  അവതരിച്ചിട്ടുള്ളത്. സന്ദര്‍ഭവും, ആവശ്യവും അനുസരിച്ച് ജനങ്ങളെ ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി കുറേശ്ശെ കുറേശ്ശെ പല ഗഡുക്കളായിട്ടാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്.

 നബി ﷺ ‘ഉമ്മിയ്യ് ‘ -എഴുത്തും വായനയും അറിയാത്ത ആള്‍-ആയിരുന്നു. അവിടുത്തെ ജനതയും ‘ഉമ്മിയ്യു’കള്‍ തന്നെ. വേദഗ്രന്ഥങ്ങളുമായി അവര്‍ക്ക് യാതൊരു പരിചയവുമില്ല, എന്നിരിക്കെ, ക്വുര്‍ആന്‍ ഒരേ പ്രാവശ്യം ഒന്നായി അവതരിപ്പിക്കപ്പെടുന്ന പക്ഷം, അവര്‍ക്ക്-നബിക്ക് തന്നെയും-അത് പല വിഷമങ്ങള്‍ക്കും കാരണമാകുമല്ലോ. ക്രമേണ ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാവര്‍ക്കും അത് ഗ്രഹിക്കുവാനും പഠിക്കുവാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കുന്നതാണ്.

ഈ രണ്ടു വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ വെളിച്ചത്തില്‍ ആലോചിക്കുമ്പോള്‍, ഖുര്‍ആന്‍ ഒരേ പ്രാവശ്യത്തില്‍തന്നെ മുഴുവന്‍ ഭാഗവും അവതരിക്കാതെ പല ഗഡുക്കളായി അവതരിച്ചുകൊണ്ടിരുന്നതില്‍ താഴെ കാണുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്:

1) മുഹമ്മദ് നബി ﷺ എഴുത്തും വായനയും അറിയാത്ത ആളായ സ്ഥിതിക്ക് ഖുര്‍ആന്‍ പഠിക്കുവാനും, മനഃപാഠമാക്കുവാനും അത് സഹായകമാകുന്നു.

2) മറവിയോ, അബദ്ധമോ, അവസരക്കുറവോ പിണയാതെ സൂക്ഷിക്കുവാന്‍ സൗകര്യം ലഭിക്കുന്നു.

3) ഒറ്റപ്രാവശ്യമായി അവതരിക്കുന്ന പക്ഷം, ഖുര്‍ആനിലടങ്ങിയ നിയമങ്ങളെല്ലാം തന്നെ ജനങ്ങള്‍ ഒരടിയായി അനുഷ്ഠിക്കുകയും, നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായി വരും. ഇത്  നബി ﷺ ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വിഷമമുളവാക്കുമെന്ന് വ്യക്തമാണ്. ഈ ദോഷം ഇല്ലാതാകുന്നു.

4) അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഇടക്കിടെ ലഭിച്ചുകൊണ്ടിരിക്കലും, അതുമായി ജിബ്‌രീല്‍ عليه السلام ഇടക്കിടെ വന്ന് നബി ﷺ യുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കലും നബി ﷺ യുടെ ഹൃദയദാര്‍ഢ്യത്തിനും, മനസ്സമാധാനത്തിനും ഉപയുക്തമാകുന്നു.

5) ജനങ്ങളില്‍ നിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ക്കും, അപ്പപ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും അതതവസരത്തില്‍തന്നെ ദിവ്യസന്ദേശങ്ങള്‍ മുഖേന പരിഹാരമാര്‍ഗ്ഗം ലഭിക്കുന്നത് ജനങ്ങളില്‍ കൂടുതല്‍ ഫലവും ശുഷ്കാന്തിയും, പ്രചോദനവും ഉളവാക്കുന്നു.

6) ദീര്‍ഘകാലമായി അടിയുറച്ചു കഴിഞ്ഞിട്ടുള്ള ചില ആചാരങ്ങളും, വഴക്കങ്ങളും സമുദായത്തില്‍നിന്ന് പെട്ടെന്ന് നിറുത്തലാക്കുവാന്‍ പ്രയാസമായിരിക്കും. അവയില്‍ താല്‍ക്കാലിക നിയമങ്ങള്‍വഴി ക്രമേണ അയവ് വരുത്തിയശേഷം, സ്ഥിരവും കണിശവുമായ നിയമ നടപടി അവതരിപ്പിക്കുകയും, പുതിയ ആചാരവും വഴക്കവും നിലവില്‍ വരുത്തുകയും ചെയ്‌വാന്‍ എളുപ്പമായിത്തീരുന്നു.

7) ഖുര്‍ആനോട് കിടനില്‍ക്കുന്ന ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അതിന്റെ ശത്രുക്കളെ അത് വെല്ലുവിളിക്കുന്ന സ്ഥിതിക്കു ആ വെല്ലുവിളിയെ നേരിടുവാന്‍ വല്ലവരും മുതിരുന്ന പക്ഷം, അവര്‍ക്ക് അതിനുള്ള അവസരം നീണ്ടുനില്‍ക്കുവാനും, അവരുടെ പരാജയം കൂടുതല്‍ ബോധ്യപ്പെടുവാനും സഹായമായിത്തീരുന്നു.

ഇങ്ങിനെ, പല ഉദ്ദേശ്യങ്ങളും, ഗുണങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ടാണ്, ഖുര്‍ആന്‍ ഒറ്റപ്രാവശ്യത്തിലായി അവതരിക്കാതെ – അവസരത്തിനും, സന്ദര്‍ഭത്തിനും അനുസരിച്ച് കുറേശ്ശെയായി – സാവകാശത്തില്‍ അവതരിച്ച് 23 കൊല്ലക്കാലംകൊണ്ട് പൂര്‍ത്തിയാക്കപ്പെട്ടത്‌. വിശുദ്ധഖുര്‍ആന്റെ പ്രത്യേകതകളില്‍ ഒന്നാണതും.

 

അവലംബം : അമാനി തഫ്സീര്‍

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *