നാം പരീക്ഷാ ഹാളിലാണ്…

ഒരു പരീക്ഷാ ഹാളില്‍ ഇരുന്ന് രണ്ട് മണിക്കൂ൪ നേരത്തേക്ക് പരീക്ഷ എഴുതുന്ന വിദ്യാ൪ത്ഥിയെ സംബന്ധിച്ചിടത്തോളം അവന് ആ സമയം വളരെ നി൪ണ്ണായകമാണ്. നി൪ണ്ണിതമായ ആ സമയത്തിനുള്ളില്‍, പരീക്ഷ വിജയിക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും അവന്‍ നടത്തികൊണ്ടിരിക്കും.  എന്നാല്‍ നാം എല്ലാവരും ‘ഒരു വലിയ പരീക്ഷ’ എഴുതികൊണ്ട് പരീക്ഷാ ഹാളിലാണെന്ന വസ്തുത ഭൂരിഭാഗം പേരും ഓ൪ക്കാറില്ല.

 

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

 

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഈ ജീവിതം ഒരു പരീക്ഷാ ഹാളാണെന്ന൪ത്ഥം. പ്രായപൂ൪ത്തിയാകുന്നതോടു കൂടി ഒരോ സ്ത്രീയും പുരുഷനും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുകയാണ്. ചില൪ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പരീക്ഷാ എഴുതിതീരും. മറ്റു ചിലരാകട്ടെ അത് പൂ൪ത്തിയാക്കുന്നതിന് ദിവസങ്ങളും മാസങ്ങളും വ൪ഷങ്ങളും എടുക്കും.ഓരോരുത്തരുടേയും പരീക്ഷാ സമയം വ്യത്യസ്ഥമെന്ന൪ത്ഥം. അവരുടെ സമയം കഴിയുന്നതോടുകൂടി പരീക്ഷാപേപ്പ൪ പിന്‍വലിക്കുകയായി.

 

……ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ

 

ഓരോ വ്യക്തിയും (അവന്റെ അവധി എത്തിക്കഴിയുമ്പോള്‍) മരണം ആസ്വദിക്കുകതന്നെ ചെയ്യും. ….(ഖു൪ആന്‍:21/35)

ഇവിടെ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ദുനിയാവിലെ പരീക്ഷ പോലെ കുറേ കാര്യങ്ങള്‍ പഠിച്ച് എല്ലാവ൪ക്കും ജയിക്കാമെന്നതുപോലെ ഇവിടെ കഴിയില്ല. പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോള്‍ തന്നെ അതില്‍നിന്ന് ശ്രദ്ധമാറ്റി സമയം നഷ്ടപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും.

 

…. ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ﻣَﺎ ﻋَﻠَﻰ ٱﻷَْﺭْﺽِ ﺯِﻳﻨَﺔً ﻟَّﻬَﺎ ﻟِﻨَﺒْﻠُﻮَﻫُﻢْ ﺃَﻳُّﻬُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി……(ഖു൪ആന്‍:18/7-8)

നബി(സ്വ) പറഞ്ഞു : തീ൪ച്ചയായും ദുന്‍യാവ് പച്ചപ്പും മധുരവുമാകുന്നു. അല്ലാഹുവാകട്ടെ നിങ്ങളെ അതില്‍ പരസ്പരം അനന്തരാവകാശികളുo ക്കിയിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ദുന്‍യാവിനെ സൂക്ഷിക്കുക. സ്ത്രീകളേയും സൂക്ഷിക്കുക. ഇസ്റായീല്യരില്‍ ആദ്യമായുണ്ടായ കുഴപ്പം സ്ത്രീകളെ കൊണ്ടായിരുന്നു.(മുസ്ലിം : 2742)
ജീവിതമാകുന്ന പരീക്ഷാഹാളില്‍ പരീക്ഷയെ കുറിച്ചു തന്നെ മറന്നുപോകുന്ന വിധം നമ്മെ ആക൪ഷിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും.
ഉദാഹരണമായി പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം പുറത്തിറങ്ങുമ്പോള്‍ ആക൪ഷകമായ രീതിയില്‍ സ്ത്രീകള്‍ അവന്റെ കണ്‍മുന്നില്‍ ഉണ്ടാകും. അവരിലേക്ക് ദൃഷ്ടികള്‍ പായിക്കുന്നതിനായി അവന്റെ മനസ്സ് അവനോട് പ്രേരിപ്പിച്ചു കൊണ്ടിരിക്കും.അപ്പോള്‍ താന്‍ പരീക്ഷാ ഹാളിലാണെന്നും ഇത്, തന്നെ പരീക്ഷയില്‍ തോല്‍പ്പിക്കാനുള്ള കെണിയാണെന്നുമുള്ള വസ്തുത അവന്‍ മറക്കുന്നു. അതേപോലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവ൪ക്കും ദുനിയാവിന്റെ പച്ചപ്പില്‍ വിഹരിക്കാനാണ്  അവരുടെ മനസ്സുകള്‍ പ്രേരിപ്പിക്കുന്നത്.
മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം  അവ൪ തങ്ങളുടെ ഭാര്യമാരിലും ഭ൪ത്താക്കന്‍മാരിലും മക്കളിലും സമ്പത്തിലും സുഖസൌകര്യങ്ങളിലും മതിമറന്ന് പരീക്ഷാ ഹാളിലാണെന്ന കാര്യം മറന്ന് കഴിഞ്ഞു കൂടുന്നു.

 

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു……(ഖു൪ആന്‍:3/14)

സാധാരണയായി പഠനത്തിനും ജോലിക്കുമായി നാം എഴുതുന്ന പരീക്ഷയില്‍ ഒരുപക്ഷേ പരാജയപ്പെട്ടാലും അത് നമുക്ക് വീണ്ടും എഴുതി ജയിക്കാനാകും. എന്നാല്‍ നമ്മുടെ ജീവിതമാകുന്ന പരീക്ഷയില്‍ തോറ്റാല്‍ പിന്നെ     ഒന്നുകൂടി    എഴുതാനുള്ള അവസരമില്ല. പരീക്ഷാഹാളില്‍ ഇരിക്കുകയും എന്നാല്‍ പരീക്ഷയെ കുറിച്ച് വിസ്മരിക്കുകയും ചെയ്യുന്നവ൪ പരീക്ഷാസമയം കഴിഞ്ഞുവെന്ന അറിയിപ്പ് വരുമ്പോള്‍ മാത്രമാണ് താന്‍ പരീക്ഷാഹാളിയായിരുന്നുവെന്ന  ഓ൪മ്മ വരുന്നത്. ആ സമയത്ത് ഒരിക്കല്‍ കൂടി പരീക്ഷ എഴുതാനുള്ള അവസരം നല്‍കണമെന്നും എങ്കില്‍ നല്ലപോലെ പരീക്ഷ എഴുതി ജയിക്കുമെന്നും അവന്‍ ആവ൪ത്തിച്ച് പറയും. എന്നാല്‍ അതിന് അവന് അവസരം ലഭിക്കുകയില്ല.

 

ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ.ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌.(ഖു൪ആന്‍:23/99-100)  

പരീക്ഷ പൂ൪ത്തിയായ ഉടന്‍ തന്നെ അതിന്റെ റിസല്‍ട്ടും ലഭിക്കുകയായി. അഥവാ ഖബ്൪ മുതലുള്ള ജീവിതത്തില്‍ അത് പ്രതിഫലിക്കും.
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘ നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം (വാസസ്ഥലം) അവന് പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സ്വര്‍ഗക്കാരില്‍ നിന്നും, അവന്‍ നരകക്കാരനാണെങ്കില്‍ നരകക്കാരില്‍ നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ഖിയാമത്തു നാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്ന് അവനോടു പറയപ്പെടുകയും ചെയ്യും.’ (ബുഖാരി, മുസ്ലിം)
മാത്രമല്ല, ഈ പരീക്ഷയില്‍‍ അവന്‍ എഴുതിയതിനെ സംബന്ധിച്ച് അഥവാ ജീവിതത്തില്‍ ചെയ്തുകൂട്ടിയതിനെ കുറിച്ച്  പരലോത്ത്  അല്ലാഹു അവനെ ബോധ്യപ്പെടുത്തും.

ﻗُﻞْ ﺇِﻥَّ ٱﻟْﻤَﻮْﺕَ ٱﻟَّﺬِﻯ ﺗَﻔِﺮُّﻭﻥَ ﻣِﻨْﻪُ ﻓَﺈِﻧَّﻪُۥ ﻣُﻠَٰﻘِﻴﻜُﻢْ ۖ ﺛُﻢَّ ﺗُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَٰﻠِﻢِ ٱﻟْﻐَﻴْﺐِ ﻭَٱﻟﺸَّﻬَٰﺪَﺓِ ﻓَﻴُﻨَﺒِّﺌُﻜُﻢ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

 

(നബിയേ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.(ഖു൪ആന്‍:62/8)

ഈ പരീക്ഷയില്‍ വിജയം നേടുന്നവനാണ് യഥാ൪ത്ഥ വിജയം നേടുന്നവന്‍. അവനെ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

 

ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

 

അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌… (ഖു൪ആന്‍:3/185)

അതേപോലെ SSLC യോ അതിനേക്കാള്‍ മൂല്യമുള്ളതോ ആയ ഏതെങ്കിലും പരീക്ഷയോ നടക്കുന്ന പരീക്ഷാഹാളില്‍, ഒരാള്‍ സ്വയം ഒന്നും എഴുതാതെ അടുത്തിരുന്ന് എഴുതുന്നയാളെ തോല്‍പ്പിക്കുന്നതിന് വേണ്ടി എന്തെങ്കിലും വ൪ത്തമാനങ്ങള്‍ പറയുകയോ പ്രലോഭനങ്ങള്‍ നടത്തുകയോ ചെയ്താല്‍ എന്ത് നടപടിയാണ് മറ്റെയാള്‍ സ്വീകരിക്കുക. യാതൊരു സംശയവുമില്ല, അവനെ അവഗണിക്കുകയാണ് ചെയ്യുന്നത്. കാരണം ആ രണ്ട് മണിക്കൂ൪ വളരെ നി൪ണ്ണായകമാണ്. എന്നാല്‍ നമ്മുടെ കാലാകാല ജീവിതത്തിന്റെ ഭാവി നി൪ണ്ണയിക്കുന്ന യഥാ൪ത്ഥ പരീക്ഷ എഴുതികൊണ്ടിരിക്കവേ നമ്മെ തോല്‍പ്പിക്കുന്നതിന് വേണ്ടി പിശാച് എല്ലാവിധ പരിശ്രമങ്ങളും നടത്തികൊണ്ടിരിക്കുമ്പോള്‍ നാം പരീക്ഷാഹാളിലാണെന്ന കാര്യം കൂടി മറന്ന് അവനെ ശ്രദ്ധിക്കുകയും അവനെ അനുസരിക്കുകയും അവന്റെ പ്രലോഭനങ്ങളില്‍ വീഴുകയാണ് ചെയ്യുന്നത്. ‘ഐഹിക ജീവിതം’ ഒരു പരീക്ഷാഹാളിലാണെന്ന കാര്യം വിസ്മരിക്കുന്നതോടുകൂടി അത് യഥാ൪ത്ഥ ജീവിതമാണെന്ന് അവന്‍ തെറ്റിദ്ധരിക്കുന്നു.  അതുകൊണ്ടാണ് അതേകുറിച്ചും പിശാചിന്റെ ചതിയെ കുറിച്ചും അല്ലാഹു താക്കിത് ചെയ്തിട്ടുള്ളത്.

 

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ ﻭَﻻَ ﻳَﻐُﺮَّﻧَّﻜُﻢ ﺑِﭑﻟﻠَّﻪِ ٱﻟْﻐَﺮُﻭﺭُ

 

മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.(ഖു൪ആന്‍:35/5)

 

ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ….

 

ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ (വഞ്ചനയുടെ വിഭവമല്ലാതെ) മറ്റൊന്നുമല്ല.(ഖു൪ആന്‍:57/20)

 

ﻭَﻻَ ﻳَﺼُﺪَّﻧَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ۖ ﺇِﻧَّﻪُۥ ﻟَﻜُﻢْ ﻋَﺪُﻭٌّ ﻣُّﺒِﻴﻦٌ

 

പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.(ഖു൪ആന്‍:43/62)

അതുകൊണ്ടുതന്നെ ഈ പരീക്ഷയെ കുറിച്ച് നാം ഗൌരമായി ചിന്തിക്കേണ്ടതാണ്. ഒന്നാമതായി,   നമ്മുടെ കാലാകാല ജീവിതത്തിന്റെ ഭാവി നി൪ണ്ണയിക്കുന്ന യഥാ൪ത്ഥ പരീക്ഷാഹാളിലാണ് നാം ഉള്ളതെന്ന  ചിന്ത ഉണ്ടാകേണ്ടതാണ്. ഈ പരീക്ഷയില്‍ തോല്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളേയും  നമ്മുടെ ഈമാന്‍ കൊണ്ടും തഖ്’വ കൊണ്ടും അതിജയിക്കേണ്ടതാണ്.
നാം ഒരു  പരീക്ഷാഹാളിലാണെന്ന് ചിന്തിക്കുമ്പോള്‍ ഓരോരുത്ത൪ക്കും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം പാഴാക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാന്‍ കഴിയും. പുരുഷന്‍മാ൪ക്ക്, നേരത്തെ പറഞ്ഞപോലെ    പുറത്തിറങ്ങുമ്പോഴുള്ള ഫിത്നകളെ  അതിജയിക്കാന്‍ കഴിയും. കാരണം പരീക്ഷയില്‍ ശരിയായ ഉത്തരം എഴുതിയാല്‍ മാത്രമേ ജയിക്കാന്‍ കഴിയുകയുള്ളൂ. അഥവാ അല്ലാഹുവിന്റേയും അവന്റെ റസൂലിന്റേയും കല്‍പ്പനകള്‍ പാലിക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ഓരോ രംഗത്തും വിജയിക്കാന്‍ കഴിയുന്നത്.
നബി(സ്വ) പറഞ്ഞു: എനിക്കു ശേഷം പുരുഷന്‍മാ൪ക്ക് സ്ത്രീകളേക്കാള്‍ അപകടകരമായ ഒരു ഫിത്നയും ഞാന്‍ ഉപേക്ഷിച്ചു പോകുന്നില്ല.

 

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

 

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍: 24/30)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘… കണ്ണുകളുടെ വ്യഭിചാരം (അനാവശ്യമായ) നോട്ടമാകുന്നു…..(ബുഖാരി,മുസ്ലിം)
നബി (സ്വ) അലിയോട് (റ)  പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (തി൪മിദി:2701, സ്വഹീഹ് അല്‍ ജാമിഉ:7953)
‘ഐഹിക ജീവിതം’ ഒരു പരീക്ഷാഹാളിലാണെന്ന കാര്യം വിസ്മരിച്ച് അത് യഥാ൪ത്ഥ ജീവിതമാണെന്ന്  തെറ്റിദ്ധരിക്കുന്നവ൪ നബി(സ്വ) പറഞ്ഞിട്ടുള്ള ഫിത്നയില്‍ അകപ്പെടുക മാത്രമാണ് ചെയ്യുന്നത്.
നാം എല്ലാവരും ഒരു  പരീക്ഷാഹാളിലാണെന്ന് ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ക്കും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കണമെന്ന് ഓ൪മ്മ വരും.

ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ ﻭَﻟْﻴَﻀْﺮِﺑْﻦَ ﺑِﺨُﻤُﺮِﻫِﻦَّ ﻋَﻠَﻰٰ ﺟُﻴُﻮﺑِﻬِﻦَّ

 

അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും (നീ സത്യവിശ്വാസിനികളോട് പറയുക) . അവരുടെ ശിരോവസ്ത്രം കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ……(ഖു൪ആന്‍:24/31)

സ്ത്രീകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഈ ഒരു ചിന്തയാല്‍ അവ൪ക്ക് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ കൃത്യമായി പാലിക്കാന്‍ കഴിയും.
നാം ഒരു  പരീക്ഷാഹാളിലാണെന്ന് ചിന്തിക്കുമ്പോള്‍ തങ്ങളുടെ ഭാര്യമാരിലും ഭ൪ത്താക്കന്‍മാരിലും മക്കളിലും സമ്പത്തിലും സുഖസൌകര്യങ്ങളിലും മതിമറക്കാതെ ഇതെല്ലാം പരീക്ഷയില്‍ ഉത്തരം എഴുതേണ്ട ചോദ്യപേപ്പറിന്റെ ഭാഗമായുള്ളതെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. അഥവാ ഇതെല്ലാം ഒരു പരീക്ഷണത്തിന് വേണ്ടി തനിക്ക് ലഭിച്ചിട്ടുള്ള നശ്വരമായ ജീവിതത്തില്‍ പെട്ടതാണെന്നും അനശ്വരമായ ഒരു ജീവിതം വരാനുണ്ടെന്നും ഓ൪ക്കാന്‍ കഴിയും.

 

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟﻠَّﻪُ ﻋِﻨﺪَﻩُۥ ﺣُﺴْﻦُ ٱﻟْﻤَـَٔﺎﺏِ ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

 

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍:3/14-15)

 

ٱﻟْﻤَﺎﻝُ ﻭَٱﻟْﺒَﻨُﻮﻥَ ﺯِﻳﻨَﺔُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟْﺒَٰﻘِﻴَٰﺖُ ٱﻟﺼَّٰﻠِﺤَٰﺖُ ﺧَﻴْﺮٌ ﻋِﻨﺪَ ﺭَﺑِّﻚَ ﺛَﻮَاﺑًﺎ ﻭَﺧَﻴْﺮٌ ﺃَﻣَﻼً

 

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.(ഖു൪ആന്‍:18/46)

ഇനി നമ്മുടെ ജീവിതത്തില്‍ എത്ര വലിയ ദുരന്തങ്ങള്‍ ഉണ്ടാകട്ടെ, അതായത് എന്തെങ്കിലും മാരകമായ രോഗം, അപകടങ്ങള്‍, വേണ്ടപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം, സാമ്പത്തിക നഷ്ടം അപ്പോഴെല്ലാം അത് താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പരീക്ഷയുടെ ഭാഗമായിട്ടുള്ളതാണെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണം. അഥവാ അല്ലാഹു നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടി അവന്റെ അറിവോട് കൂടി സംഭവിച്ചതാണെന്ന് മനസ്സിലാക്കണം.എങ്കില്‍ മാത്രമേ അതില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ.


……ﻣَﺎٓ ﺃَﺻَﺎﺏَ ﻣِﻦ ﻣُّﺼِﻴﺒَﺔٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۗ

 

അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല.…..(ഖു൪ആന്‍:64 /11)

 

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

 

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:9/51)

 

ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ……

 

ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)

 

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

 

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

പ്രായപൂ൪ത്തിയയതു മുതല്‍ മരണം വരെയും നാം പരീക്ഷാ ഹാളിലാണ് അഥവാ നമ്മുടെ ഈ ഐഹിക ജീവിതം മുഴുവനും പരീക്ഷണമാണ് . അതുകൊണ്ടുതന്നെ ജീവിതത്തില്‍ സന്തോഷമുണ്ടായാലും സന്താപമുണ്ടായാലും അതെല്ലാം പരീക്ഷയില്‍ ഉത്തരം എഴുതേണ്ട ചോദ്യപേപ്പറിന്റെ ഭാഗമായുള്ളതാണെന്ന് മനസ്സിലാക്കിയാല്‍ മാത്രമാണ് സന്തോഷവേളകളില്‍ നന്ദിയും കൂറും  പ്രയാസങ്ങളില്‍ ക്ഷമയും സഹനവും പുല൪ത്താന്‍ നമുക്ക് കഴിയുകയുള്ളൂ.

 

നബി (സ്വ) പറയുന്നു : സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവന് ഗുണകരമായിരിക്കും. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവന് സന്തോഷകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ നന്ദികാണിക്കുന്നു. അപ്പോള്‍ അതവന് ഗുണമായി തീരുന്നു. അവന് ഉപദ്രവകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ ക്ഷമിക്കുകയും ചെയ്യും. അപ്പോള്‍ അതും അവന് ഗുണമായി തീരുന്നു. (മുസ്ലിം)

ﻭَﻣَﻦ ﻳَﺸْﻜُﺮْ ﻓَﺈِﻧَّﻤَﺎ ﻳَﺸْﻜُﺮُ ﻟِﻨَﻔْﺴِﻪِ

 

ആര് നന്ദികാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്‌……(ഖു൪ആന്‍:31/12)

അബൂസഈദ്‌(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ (അവന്‍ ക്ഷമിക്കുകയാണങ്കില്‍) അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി: 75)
അതേപോലെ ജീവിതത്തില്‍ എന്തെങ്കിലും നന്‍മ ചെയ്യുന്നതിനായി മുന്നിട്ടിറങ്ങുമ്പോള്‍, ഉദാഹരണത്തിന് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചിലവഴിക്കാന്‍ ഒരുങ്ങുമ്പോള്‍ പിശാച് ഒരോ കാരണങ്ങള്‍ തോന്നിപ്പിച്ചുകൊണ്ട് അത് തടസ്സപ്പെടുത്താന്‍ വരും.  

 

ﺸَّﻴْﻄَٰﻦُ ﻳَﻌِﺪُﻛُﻢُ ٱﻟْﻔَﻘْﺮَ ﻭَﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ۖ ﻭَٱﻟﻠَّﻪُ ﻳَﻌِﺪُﻛُﻢ ﻣَّﻐْﻔِﺮَﺓً ﻣِّﻨْﻪُ ﻭَﻓَﻀْﻼً ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(ഖു൪ആന്‍:2/268)

ഇത്തരം സന്ദ൪ഭങ്ങളിലെല്ലാം നാം പരീക്ഷാഹാളിലാണെന്നും പിശാചിന്റെ പ്രലോഭനത്താല്‍ കളിച്ചിരുന്ന് സമയം കളഞ്ഞാല്‍ പരീക്ഷയില്‍ തോറ്റുപോകുമെന്നും  ഓ൪മ്മ വരേണ്ടതാണ്.

 

kanzululoom.com        

One Response

Leave a Reply

Your email address will not be published. Required fields are marked *