ജിബ്രീൽ عليه السلام എന്ന മലക്കിനെ അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ നബി ﷺ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്ന് ഹിറാ മലയില്‍ വെച്ചും, മറ്റൊന്ന് ‘മിഅ്റാജ്’ യാത്രയിലും. സൂറഃ അന്നജ്മ് 5 – 18 ആയത്തുകളിലെ പ്രതിപാദ്യവിഷയവും ഇതാണ്. പ്രസ്തുത ആയത്തുകളിലൂടെ ………
നക്ഷത്രങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. അത് സ്ഥാപിക്കുന്നത് ദൈവിക സന്ദേശമായി നബി ﷺ കൊണ്ടുവന്നതിന്റെ സത്യതയാണ്. അദ്ദേഹത്തിന്റെ സംസാരം സ്വന്തം മനസ്സിന്റെ താല്പര്യത്തില് നിന്നുണ്ടാവുന്നതല്ല, പ്രത്യുത അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്കപ്പെടുന്ന ഒരു ഉദ്ബോധനമാകുന്നു അത്.
وَٱلنَّجْمِ إِذَا هَوَىٰ ﴿١﴾ مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴿٢﴾وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. നിങ്ങളുടെ കൂട്ടുകാരന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖുർആൻ:53/1-4)
തുടര്‍ന്ന് പറയുന്നത് ദിവ്യസന്ദേശവുമായി നബി ﷺയുടെ അടുക്കൽ വന്ന ജിബ്രീല്‍ عليه السلام യെ കുറിച്ചാണ്. മലക്കുകളില്‍ ഏറെ ശ്രേഷ്ഠനും ശക്തനും പൂര്‍ണനുമാണ് അദ്ദേഹം. അല്ലാഹു പറയുന്നു:
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ
ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. (ഖുർആൻ:53/5)
അതായത്, ദിവ്യസന്ദേശവുമായി നബി ﷺയുടെ അടുത്തുവന്ന ജിബ്രീല്‍ عليه السلام ശക്തിമത്തായവനാണ്. ബാഹ്യവും ആന്തരികവുമായ ശക്തി. അല്ലാഹു നടപ്പിലാക്കാന്‍ പറഞ്ഞത് നടപ്പിലാക്കാനുള്ള ശക്തി. പിശാചുക്കള്‍ കവര്‍ന്നെടുക്കാതെയും കടത്തിക്കൂട്ടാതെയും വഹ്യ് പ്രവാചകന് എത്തിച്ചുകൊടുക്കാനുള്ള ശക്തി. വിശ്വസ്തനും ശക്തനുമായ ഈ ദൂതന് വഴി വഹ്യ് എത്തിച്ചുകൊടുക്കുന്നതിലൂടെ അല്ലാഹു ഈ വഹ്യിനെ സംരക്ഷിക്കുന്നു.
നബി ﷺ ക്ക് ഹിറാഗുഹയില്‍വെച്ചു ഒന്നാമതായി ജിബ്രീൽ عليه السلام മുഖേന വഹ്യു ലഭിച്ചതും, അപ്പോള്‍ സൂറ:അലഖ് അവതരിച്ചതും പ്രസിദ്ധമാണ്. പിന്നീടു കുറെ നാളത്തേക്കു വഹ്യ് വരാതിരിക്കുകയുണ്ടായി. വഹ്യ് വീണ്ടും ലഭിച്ചു കൊണ്ടിരിക്കുവാനുള്ള ആവേശവും, ആ മഹാനുഗ്രഹം നിന്നുപോയതിനെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം നബി ﷺക്ക് അസ്വസ്ഥത തോന്നി. വല്ല കുന്നിന് മുകളിലും കയറി താഴെ വീണു മരണപ്പെട്ടെങ്കിലോ എന്നുപോലും നബി ﷺക്ക് തോന്നിപ്പോയിരുന്നു. ഇങ്ങിനെയുള്ള അവസരത്തില്‍ നബി ﷺ യെ സമാധാനിപ്പിക്കുന്ന ചില വാക്കുകള്‍ – അശരീരി ശബ്ദം – അവിടുന്നു കേള്‍ക്കുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ മനസ്സിനു സമാധാനം വരും. വീണ്ടും അസ്വാസ്ഥ്യം തോന്നും. ഇങ്ങിനെയിരിക്കെ, ഒരിക്കല്‍ ജിബ്രീല്‍ عليه السلام തന്റെ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിന് 600 ചിറകുകള് ഉണ്ടായിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ – ഉപരിമണ്ഡലത്തില്‍ – ഒരു പീഠത്തിലായി കൊണ്ടായിരുന്നു ജിബ്രീല്‍ عليه السلام പ്രത്യക്ഷനായത്. ജിബ്രീലിന്റെ വമ്പിച്ച ആ സൃഷ്ടിരൂപം ചക്രവാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടുമാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് അല്ലാഹു പറയുന്നത്:
ذُو مِرَّةٍ فَٱسْتَوَىٰ
കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. (ഖുർആൻ:53/6)
ശക്തിയും നല്ല സ്വഭാവവും ബാഹ്യവും ആന്തരികവുമായ സൗന്ദര്യവും ഉള്ളവനായിരുന്നു ജിബ്രീല്‍ عليه السلام.
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ
അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. (ഖുർആൻ:53/7)
ഭൂമിയെക്കാളും ഉയര്‍ന്ന് ആകാശത്തിന്റെ ചക്രവാളത്തില്‍ ഉപരിയിലെ ആത്മാക്കളില്‍ പെട്ടവന്. പിശാചുക്കള്‍ക്ക് പ്രാപിക്കാനാവാത്ത, എത്തിപ്പെടാന്‍ സാധിക്കാത്തിടം.
ثُمَّ دَنَا فَتَدَلَّىٰ
പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. (ഖുർആൻ:53/8)
പിന്നെ ജിബ്രീല്‍ عليه السلام വഹ്യെത്തിക്കാന് നബി ﷺ യുടെ അടുത്ത് വന്നു. അങ്ങനെ ഉന്നത ചക്രവാളത്തില്‍നിന്ന് അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുത്തുവന്നു. അല്ലാഹു പറയുന്നു:
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ
അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. (ഖുർആൻ:53/9)
ചക്രവാളത്തിനുമീതെ പ്രത്യക്ഷപ്പെട്ടശേഷം ജിബ്രീല്‍ عليه السلام നബി ﷺ യുമായി അടുത്തടുത്ത് അങ്ങേഅറ്റം അടുത്തു വന്നു, രണ്ട് വില്ലുകളുടെ അകലത്തില്‍. പ്രവാചകത്വവും കൊണ്ട് പ്രവാചകനിലേക്ക് നേര്‍ക്കുനേരെ എത്തുന്നു. ജിബ്രീല്‍ عليه السلام യുടെയും നബി ﷺ യും ഇടയില്‍ മധ്യവര്‍ത്തികളില്ല.
തമ്മില്‍ അങ്ങേഅറ്റം അടുത്ത ശേഷം, നബി ﷺക്ക് ജിബ്രീല്‍ عليه السلام അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശങ്ങള്‍ ബോധനം നല്കി. അല്ലാഹു പറയുന്നു:
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ
അപ്പോള്‍ അവന് (അല്ലാഹു) തന്റെ ദാസന് അവന് ബോധനം നല്കിയതെല്ലാം ബോധനം നല്കി. (ഖുർആൻ:53/10)
ഏറ്റവും നേരായ വിവരങ്ങളും മഹത്തായ മതനിയമങ്ങളും അദ്ദേഹത്തിന് ബോധനമായി നല്കി. അതിനോട് അദ്ദേഹത്തിന്റെ കേള്‍വിയും കാഴ്ചയും ഹൃദയവും യോജിച്ചു. അല്ലാഹു പ്രവാചകന് നല്കിയ സമ്പൂര്‍ണ വഹ്യിന്റെ തെളിവാണിത്. അദ്ദേഹമാകട്ടെ, അതിനെ സംശയമോ ശങ്കയോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ കണ്ടതിനെ ഹൃദയം കളവാക്കിയില്ല. അതില്‍ സംശയിച്ചതുമില്ല. അതാണ് അല്ലാഹു പറയുന്നത്:
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ ﴿١١﴾ أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ﴿١٢﴾
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല. എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? (ഖുർആൻ:53/10-12)
നബി ﷺ കണ്ണുകൊണ്ടു കണ്ട ആ കാഴ്ചയെപ്പറ്റി വല്ല സംശയമോ, ചാഞ്ചല്യമോ തോന്നി അവിടുന്നു നിഷേധിച്ചില്ല; അത് യഥാര്‍ത്ഥവും സത്യവുമായ അനുഭവമാണെന്ന് ഹൃദയത്തിനു ബോധ്യം വരുകതന്നെ ചെയ്തു. എന്നിരിക്കെ, അദ്ദേഹത്തിനുണ്ടാകുന്ന ഇത്തരം ദര്‍ശനങ്ങളെപ്പറ്റി നിങ്ങള്‍ നിഷേധിച്ചു തര്‍ക്കിച്ചും കൊണ്ടിരിക്കുന്നത് ന്യായമല്ല എന്നു സാരം.
എത്രയോ പ്രാവശ്യം ജിബ്രീല്‍ عليه السلام നബി ﷺ യുടെ അടുക്കല്‍ വന്ന് വഹ്യ് നല്കുകയുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ശബ്ദം മാത്രം കേട്ടും, ചിലപ്പോള്‍ മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടും, മറ്റു വിധത്തിലും അതു സംഭവിക്കും. എന്നാല്‍ സാക്ഷാല്‍ രൂപത്തില്‍ രണ്ട് പ്രാവശ്യമേ നബി ﷺ ജിബ്രീലിനെ കണ്ടിട്ടുള്ളു. ഒന്ന്, നേരത്തെ പറഞ്ഞതുപോലെ ഉന്നത ചക്രവാളത്തില്‍ ഒന്നാനാകാശത്തുവെച്ച്. രണ്ടാമത്തേത് ഏഴാനാകാശത്തിന് മുകളില്‍ ഇസ്റാഇന്റെ രാത്രിയിലും. അതാണ് അല്ലാഹു പറഞ്ഞത്:
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ ٱلْمُنتَهَىٰ ﴿١٤﴾ عِندَهَا جَنَّةُ ٱلْمَأْوَىٰٓ ﴿١٥﴾ إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ﴿١٦﴾ مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ ﴿١٧﴾ لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ ﴿١٨﴾
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്. അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്. അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. (നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല. തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.(ഖുർആൻ:53/13-1418
മിഅ്റാജി’ല്‍ (വാനയാത്രയില്‍) വെച്ച് നബി ﷺ ജിബ്രീൽ عليه السلامയെ സാക്ഷാല്‍ രൂപത്തില്‍ കണ്ടത് ഏഴാകാശത്തിന് അപ്പുറത്തുവെച്ച് മഹത്തായ ഒരു വൃക്ഷമായ ‘സിദ്റതുല്‍ മുന്‍തഹാ’ യുടെ അടുത്താണ് . ഭൂമിയില്‍നിന്ന് കയറിയെത്തുന്നതിന്റെ അവസാനത്തിലുള്ളത് എന്നര്ഥത്തിലാണ് സിദ്റത്തുല്‍ മുന്‍തഹാ (അറ്റത്തെ ഇലന്തമരം) എന്ന് പേര് നല്കപ്പെട്ടത്. അവിടംവരെ മാത്രമേ പടപ്പുകളുടെ അറിവ് എത്തുകയുള്ളൂ. അല്ലെങ്കില്‍ ഉന്നതി അവസാനിക്കുന്നിടം, ആകാശഭൂമികള്‍ക്ക് മുകളില്‍ എന്നതും ഉദ്ദേശ്യമാകാം. മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാകാം الله أعلم. അല്ലാഹുവിന് മാത്രമറിയുന്ന ഉന്നതമായ ഒട്ടനവധി കാര്യങ്ങള്‍ സിദ്റതുല്‍ മുന്‍തഹായെ വലയം ചെയ്തിട്ടുണ്ട്. മനോഹരവും പരിശുദ്ധവുമായ ഉന്നതാത്മാക്കളുടെ സ്ഥാനത്തുവെച്ച് മുഹമ്മദ് നബി ﷺ ജിബ്രീൽ عليه السلامയെ കണ്ടു. ഒരു ദുഷിച്ച ആത്മാവും പിശാചും അവിടേക്ക് അടുക്കുകയില്ല.
‘സിദ്റതുല്‍ മുന്‍തഹാ’ യുടെ അടുക്കലാണ് സ്വര്‍ഗം. ഏഴ് ആകാശങ്ങള്‍ക്ക് മുകളിലാണ് സ്വര്‍ഗത്തിന്റെ സ്ഥാനമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. ഈ യാത്രയിൽ സ്വര്‍ഗവും നരകവും മറ്റനേകം കാഴ്ചകളും നബി ﷺ കണ്ടു.
അവലംബം: അമാനി തഫ്സീര്‍, തഫ്സീറുസ്സഅ്ദി
www.kanzululoom.com