ഐഹിക നേട്ടങ്ങള്‍ക്ക് മുൻഗണന നൽകുന്നവരോട്

ഭൗതിക ജീവിതത്തെയും, അതിലെ സുഖസൗകര്യങ്ങളെയും ജീവിതലക്ഷ്യമാക്കുന്നവരും, പാരത്രിക നന്‍മയെക്കാള്‍ ഐഹിക നന്മകള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായ ആളുകള്‍ ഈ ലോകത്ത് വെച്ചു ചെയ്യുന്ന നല്ല കര്‍മ്മങ്ങളുടെ ഫലം ഇവിടെവെച്ചു തന്നെ അല്ലാഹു അവര്‍ക്ക് കൊടുത്തു തീര്‍ക്കും. പരലോകത്ത് ആ കര്‍മ്മങ്ങള്‍മൂലം അവര്‍ക്കു യാതൊരു പ്രയോജനവും സിദ്ധിക്കുകയില്ല. അവിടെ നരക ശിക്ഷ മാത്രമായിരിക്കും അവര്‍ക്കാധാരം.

مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ‎﴿١٥﴾‏ أُو۟لَٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَٰطِلٌ مَّا كَانُوا۟ يَعْمَلُونَ ‎﴿١٦﴾

ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ. (ഖു൪ആന്‍: 11/15-16)

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കും, വിശ്വസിക്കുന്നതോടൊപ്പം ഐഹിക നേട്ടങ്ങള്‍ക്ക് പാരത്രികനേട്ടങ്ങളെക്കാള്‍ വില കല്പിക്കുന്നവര്‍ക്കും ബാധകമാണ് ഈ താക്കീത്.

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ‎﴿١٨﴾‏ وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ‎﴿١٩﴾‏ كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ‎﴿٢٠﴾

ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.  ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.  ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല. (ഖു൪ആന്‍:17/18-30)

مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ

വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്‌.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍:42/20)

അതായത്, പരലോകത്തെ പ്രതിഫലവും ഗുണവും ഉദ്ദേശിച്ച് അതിനെ സത്യപ്പെടുത്തിയും വിശ്വസിച്ചും അതിന് ആവശ്യമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്നവന് അവന്റെ പ്രവർത്തനത്തെയും പ്രതിഫലത്തെയും ഇരട്ടിയായി വർധിപ്പിച്ചു നൽകും. അതോടൊപ്പം ഇഹലോകത്ത് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും.

ഇഹലോകത്തെ തന്റെ ഉദ്ദേശ്യവും താൽപര്യവുമായി കാണുകയും പരലോക ജീവിതത്തിനോ അവിടുത്തെ പ്രതിഫലത്തിനോ പ്രാധാന്യം നൽകുകയോ അവിടുത്തെ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്തവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുകയില്ല. സ്വർഗവും അതിന്റെ സുഖങ്ങളും നിഷേധിക്കപ്പെടും. നരകത്തിന് അർഹനാകും.

മുസ്ലിംകളെല്ലാംവരും പരലോകത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാൽ ഐഹിക നേട്ടങ്ങള്‍ക്ക് പാരത്രിക നേട്ടങ്ങളെക്കാള്‍ വില കല്പിക്കുന്നവർ മുസ്ലിംകളിലുണ്ട്. അതിനാൽ നാം ഓരോരുത്തരും ഇക്കാര്യം സ്വയം വിചാരണ ചെയ്യുക:

  • ദുൻയാവിലെ വീടും സൗകര്യങ്ങളും വിശാലമാക്കാൻ പരിശ്രമിക്കുന്ന നാം പരലോകത്ത് സ്വർഗത്തിൽ വീടും സൗകര്യങ്ങളും വിശാലമാക്കാൻ പരിശ്രമിക്കാറുണ്ടോ?
  • ദുൻയാവിലെ നഷ്ടങ്ങളിൽ ഏറെ പ്രയാസം തോന്നുമ്പോൾ പരലോകത്തെ നഷ്ടങ്ങളെ ഓർത്ത് പ്രയാസം തോന്നാറുണ്ടോ?

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *