ഒരു മനുഷ്യനെ നാശത്തിലെത്തിക്കുന്ന കാര്യങ്ങളാണ് ശുബ്ഹത്തും (شبهة) ശഹ്‌വത്തും (شهوة). ‘ശുബ്ഹത്ത്’ എന്ന പദത്തിന്റെ അർത്ഥം ‘സാദൃശ്യമുള്ളത്’ എന്നാണ് ഭാഷാ൪ത്ഥം. വിശുദ്ധ ഖുർആൻ ഈ പദം പ്രയോഗിച്ചിട്ടുള്ളത് കാണുക:
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أَنَّ لَهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَٰلِدُونَ
(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. (ഖുർആൻ:2/25)
‘ശുബ്ഹത്ത്’ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:
▪️ആശയകുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള സാദൃശ്യമാണ് ‘ശുബ്ഹത്ത്’. ഈസാ عليه السلام യെ ക്രൂശിച്ച് കൊല്ലാൻ യഹൂദൻമാർ ശ്രമിച്ചു. എന്നാൽ ഈസാ عليه السلام യെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈസാ عليه السلام ആണെന്ന് കരുതി മറ്റാരെയോ ആണ് യഹൂദൻമാർ ക്രൂശിച്ചത്. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينَۢا ﴿١٥٧﴾ بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴿١٥٨﴾
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ:4/157-158)
ക്രൂശീകരണം നടന്നിട്ടുണ്ടെങ്കിലും അതില്‍ ഈസാ عليه السلام കൊല്ലപ്പെട്ടിട്ടില്ലെന്നും, യഥാര്‍ത്ഥത്തില്‍ അവിടെ നടന്നതെന്താണെന്ന് അവര്‍ക്ക് തിരിച്ചറിയാതെ പോയതാണെന്നുമാണല്ലോ അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇവിടെ അല്ലാഹു പ്രയോഗിച്ചത് شُبِّهَ لَهُمْ (അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്) എന്നാണ്.
▪️ഹഖിനെ (യാഥാർത്ഥ്യത്തെ) അനുകരിക്കുന്ന ബാത്വിൽ (നിരർത്ഥകം) ആണ് ശുബ്ഹത്ത്.
ദീനിൽ ഒൾക്ക് തോന്നുന്ന സംശയങ്ങൾ, വിശ്വാസത്തിലുണ്ടാകുന്ന ആശയ കുഴപ്പങ്ങൾ, അതൊക്കെ ശുബ്ഹത്തിൽ അകപ്പെടുന്നതിന്റെ ലക്ഷണമാണ്. ഒരാളുടെ അറിവിലും വിശ്വാസത്തിലും ശൈത്വാൻ ഉണ്ടാകുന്ന സംശയങ്ങൾ, ഒരു കാര്യം ഹറാമാണോ ഹലാലാണോ സത്യമാണോ നിരർത്ഥകമാണോ എന്നറിയാതെ സംശയത്തിലാകൽ ഇവയെല്ലാം ഇതിൽപ്പെടും.
എല്ലാ വഴിപിഴച്ച ആദർശത്തിന്റെ കക്ഷികളും, അത് മതത്തിന്റെ പേരിലുള്ളതായാലും മതനിരാസത്തിന്റെയും ദൈവനിഷേധത്തിന്റെയും പേരിലുള്ളതായാലും ആളുകളെ ശുബ്ഹബത്തിൽ അകപ്പെടുത്താറുണ്ട്. ശുബ്ഹത്തിന്റെ വാതിൽ, അല്ലാഹുവിന്റെ ദീനിൽ അത് സംശയമുണ്ടാക്കും. ആ വാതിൽ വഴി കടക്കുന്നവൻ നരകത്തിലാണ് എത്തിപ്പെടുക. ഇങ്ങനെ ശുബ്ഹത്തിൽ അകപ്പെടുന്നതിന്റെ അപകടം സത്യവിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്. അസത്യത്തിന്റെ ആളുകളുടെ തന്ത്രങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. പലതരത്തിലാണ് അസത്യത്തിന്റെ ആളുകൾ ജനങ്ങളെ ശുബ്ഹത്തികപ്പെടുത്തുന്നത്.
1.ശുബ്ഹത്തിൽ ഹഖിന്റെ (യാഥാർത്ഥ്യം) അംശം ഉണ്ട്
ഉദാഹരണത്തിന് അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർ പറയുന്ന ഒരു കാര്യമാണ് നമ്മൾ പാപികളാണ്, അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുവാൻ നമുക്ക് യോഗ്യതയില്ല, അതുകൊണ്ട് മഹാന്മാരെ കൊണ്ട് ഇടതേടണം. ഇവിടെ അവർ പറയുന്നതിൽ ഹഖ് (യാഥാർത്ഥ്യം) ഉണ്ട്. നമ്മൾ പാപികളാണ് എന്നുള്ളതിൽ യാഥാർഥ്യമുണ്ടായിരിക്കാം. ഇടതേടപ്പെട്ടവർ മഹാൻമാരാണെന്നതും യാഥാർത്ഥ്യമായിരിക്കാം. എന്നാൽ മഹാന്മാർ നമ്മുടെ പ്രാർത്ഥന കേൾക്കുമെന്ന് അവർ പറയുന്നത് ബാത്വിലാണ് (നിരർത്ഥകം). വേദക്കാരെ കുറിച്ച് അല്ലാഹു പറയുന്നു:
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്. (ഖുർആൻ:2/42)
മറ്റുള്ളവരെ വഴിപിഴപ്പിക്കുന്ന ആളുകള്‍ അതിന് ഉപയോഗിക്കുന്ന രണ്ടു മാര്‍ഗങ്ങളാണ് യഥാര്‍ത്ഥവും അയഥാര്‍ത്ഥവും – സത്യവും അസത്യവും -തമ്മില്‍ കൂട്ടിക്കലര്‍ത്തി രണ്ടും തിരിച്ചറിയാതാക്കലും, യഥാര്‍ത്ഥം മൂടിവെക്കലും. ആദ്യത്തേത് അല്‍പമൊക്കെ വിവരമുള്ളവരോടും, രണ്ടാമത്തേത് വിവരമില്ലാത്ത പാമരന്‍മാരോടുമായിരിക്കും അധികം ഉപയോഗിക്കുക. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/42 ന്റെ വിശദീകരണം)
അനുയായികളുള്ള ഏത് പിഴച്ച ആദർശക്കാരുടെയും വാദങ്ങൾ പരിശോധിച്ചാലും ആ വാദത്തിൽ കുറച്ച് ഹഖ് (യാഥാർത്ഥ്യം) ഉണ്ടായിരിക്കും.
2. ഭംഗിയുള്ള വാക്ക് പറഞ്ഞുകൊണ്ടാണ് ശുബ്ഹത്തിന്റെ ആളുകൾ തെറ്റിദ്ധരിപ്പിക്കുന്നത്
ഈ തന്ത്രം യഥാർത്ഥത്തിൽ ശൈത്വാനിൽ നിന്ന് കടമെടുത്തതാണ്. അല്ലാഹു ആദം عليه السلام യെയും ഹവ്വാഅ് عليه السلام യെയും സ്വ൪ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. എന്നാല്‍ ശൈത്വാൻ അവരെ അബദ്ധത്തില്‍ ചാടിച്ചു. അങ്ങനെ, ആദമും ഹവ്വാഉം ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു. ശൈത്വാൻ അവരോട് പറഞ്ഞ ഭംഗിവാക്ക് വിശുദ്ധ ഖു൪ആന്‍ നമ്മെ അറിയിക്കുന്നുണ്ട്.
فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? (ഖു൪ആന്‍:20/120)
فَوَسْوَسَ لَهُمَا ٱلشَّيْطَٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَٰلِدِينَ – وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّٰصِحِينَ
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു.(ഖു൪ആന്‍ :7/20-21)
അസത്യത്തിന്റെ ആളുകളിലും ഇത്തരം ഭംഗിവാക്കുകൾ കാണാം. മതത്തിന്റെ പേര്ൽ പ്രവർത്തിക്കുന്ന, അഹ്ലുസ്സുന്നത്തിന്റെ മൻഹജിൽ നിന്നും തെറ്റി ഖുറാഫാത്ത് പ്രചരിപ്പിക്കുന്നവർ പറയുന്നതോ ഞങ്ങൾ അഹ്ലുസ്സുന്നത്തിന്റെ ആളുകളാണെന്നാണ്. സ്വർഗത്തിൽ കടക്കണമെങ്കിൽ ഞങ്ങളുടെ പിന്നിൽ അണിനിരക്കണമെന്നൊക്കെയാണ്.
3. സ്വീകര്യതയുള്ള വ്യക്തികളുടെ പേരിൽ ബാത്വിൽ (നിരർത്ഥകം) ആരോപിക്കും
ഇന്ന സ്വഹാബി അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാസ നടത്തിയിട്ടുണ്ട്, ഇന്ന പണ്ഢിതൻ നബിദിനം ആഘോഷിച്ചിട്ടുണ്ട്, ഇന്ന പണ്ഢിതൻ ജാറം മൂടാൻ പറഞ്ഞിട്ടുണ്ട് തുടങ്ങിയ തരത്തിലുള്ള കളവുകൾ ഇതിന് ഉദാഹരണങ്ങളാണ്. ശിയാക്കളുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കൽ ധാരാളം കാണാം.
4.ഹഖിന്റ ആളുകളുടെ മുഖം വികൃതമാക്കും
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله, മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ് رحمه الله തുടങ്ങിയ പണ്ഢിതൻമാരെ കുറിച്ച് ബിദ്അത്തിന്റെ ആളുകൾ പറഞ്ഞ് പരത്തുന്നതുതന്നെ ഉദാഹരണം. അവർ സത്യത്തിന്റെ ആളുകളെ, സലഫുകളുടെ മൻഹജ് പിൻപറ്റുന്നവരെ പുത്തൻവാദികളെന്നും, തീവ്രവാദികളെന്നും പറഞ്ഞ് ആക്ഷേപിക്കുന്നത് എത്രയോ നാം കേൾക്കുന്നു.
ശുബ്ഹത്തിൽ നിന്നും രക്ഷപെടാനുള്ള വഴി
العلم النافع (ഉപകാരപ്രദമായ വിജ്ഞാനം)
ശുബ്ഹത്തിനെതിരെയുള്ള യുദ്ധക്കളത്തിൽ ഒരു ആയുധമാണ് ഇൽമ് (അറിവ്) എന്നത്.
അൽ അല്ലാമ അൽ ഫൗസാൻ حفظه الله പറഞ്ഞു : ഖുർആനും സുന്നത്തും ആയുധമാക്കിയാൽ നീ ഒരിക്കലും തോൽപ്പിക്കപ്പെടുകയില്ല. എന്നാൽ നിന്റെ അടുക്കൽ ഇൽമില്ലെങ്കിൽ ഒന്നാമത്തെ ശുബ്ഹത്തിന്റെ കൂടെ നീ (വ്യതിചലിച്ച്) പോകും. ( التعليق المختصر على نونية ابن القيم ؛ ص76)
ശുബ്ഹത്തിനെ പ്രതിരോധിക്കേണ്ടത് ദൃഢത (اليقين) കൊണ്ടാണ്. അതായത്,യഥാർത്ഥ അറിവിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ദൃഢമായ വിശ്വാസം കൊണ്ട്.
قال الإمام ابن القيم رَحِمـهُ الله : فأيما قلبٍ صغا إليها وركنَ إليها تَشَرَّبها وامتلأ بها، فينضحُ لسانُه وجوارحُه بمُوجَبها، فإن أُشْرِبَ شبهات الباطل تفجَّرت على لسانه الشكوكُ والشبهاتُ والإيرادات، فيظنُّ الجاهلُ أنّ ذلك لسعة علمه، وإنما ذلك من عدم علمه ويقينه!
ഇമാം ഇബ്നുൽ ഖയ്യിം -رَحِمـهُ الله – പറഞ്ഞു : അതിനാൽ ഏതൊരു ഹൃദയമാണോ അതിനെ ശ്രവിക്കുകയും, അതിലേക്ക് ചായുകയും ചെയ്തത്, ആ ഹൃദയം അതിനെ കുടിക്കുകയും അത് കൊണ്ട് നിറയുകയും ചെയ്യും. അങ്ങനെ അവന്റെ നാവും അവയവങ്ങളും അതിനെ (പുറത്തേക്ക്) കുടയും. ബാത്വിലിന്റെ ശുബുഹത്തുകൾ കുടിക്കപ്പെട്ടാൽ അവന്റെ നാവിലൂടെ സംശയങ്ങളും, ശുബുഹത്തുകളും, സന്ദേഹങ്ങളും പൊട്ടിപ്പുറത്ത് വരും. അപ്പോൾ ജാഹിലായ ഒരുവൻ കരുതും അതവന്റെ വിശാലമായ ഇൽമിന്റെ ഫലമായാണെന്ന്, എന്നാൽ (യഥാർത്ഥത്തിൽ) അത് അവന്റെ അറിവില്ലായ്മയുടെയും, ദൃഢബോധ്യമില്ലായ്മയുടെയും ഫലമായാണ്. (مفتاح دار السعادة 1 /395)
قال الإمام ابن القيم رَحِمـهُ الله : وإنما سميت الشبهة شبهة لاشتباه الحق بالباطل فيها، فإنها تلبس ثوب الحق على جسم الباطل وأكثر الناس أصحاب حسن ظاهر فينظر الناظر فيما ألبسته من اللباس فيعتقد صحتها، وأما صاحب العلم واليقين فإنه لا يغتر بذلك بل يجاوز نظره إلى باطنها وما تحت لباسها فينكشف له حقيقتها.
ഇമാം ഇബ്നുൽ ഖയ്യിം -رَحِمـهُ الله- പറഞ്ഞു : ശുബ്ഹത്തിനു അങ്ങനെ പേര് നൽകപ്പെട്ടത് അതിൽ ഹഖിന് ബാത്വിലുമായുള്ള സാദൃശ്യം കൊണ്ടാണ്. കാരണം അത് ബാത്വിലിന്റെ ശരീരത്തിൽ ഹഖിന്റെ വസ്ത്രം ധരിക്കും. അധികമാളുകളും പുറം മോടിയുടെ ആളുകളാണ്; അതിന്മേൽ ധരിക്കപ്പെട്ട വസ്ത്രത്തിലേക്ക് നോക്കിയിട്ട് അത് ശരിയാണെന്നവർ വിശ്വസിക്കും. എന്നാൽ ഇൽമിന്റെയും യഖീനിന്റെയും ആളുകൾ അത് കൊണ്ട് വഞ്ചിതരാവുകയില്ല. അവൻ അകത്തുള്ളതിലേക്ക് കണ്ണോടിക്കുകയും, അപ്പോളവന് അതിന്റെ യാഥാർത്ഥ്യം വെളിപ്പെടുകയും ചെയ്യും. (مفتاح دار السعادة 1 /395)
‘ശഹ്‌വത്ത്’ എന്നാൽ ദേഹം ഇച്ഛിക്കുന്ന കാര്യങ്ങളോട് അങ്ങേയറ്റമുള്ള താൽപര്യമാണ് ഉദ്ദേശം. ഒരാളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പൈശാചിക ഇച്ഛകൾക്കാണ് ‘ശഹ്‌വത്ത്’ എന്ന് പറയും. ശഹ്‌വത്തിന്റെ വാതിലും അപകടകരമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ തൃപ്തി നേടുന്നതിൽ നിന്നും ദേഹേച്ഛ മുൻകടക്കും (തടയും)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു. (ബുഖാരി:6487)
عَنْ أَبِي بَرْزَةَ، عَنِ النَّبِي صلى الله عليه وسلم قَالَ: إِنَّما أَخْشَى عَلَيْكُمْ شَهَوَاتِ الْغَىِّ في بُطُونِكُمْ، وَفُرُوجِكُمْ، وَمُضِلاَّتِ الْهَوَى
അബൂബ൪സ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് നിങ്ങള്‍ ദേഹേച്ഛകള്‍ക്ക് അടിമപ്പെടുന്നതിനെയാണ്.
ശഹ്‌വത്തിൽ നിന്നും രക്ഷപെടാനുള്ള വഴി
ശഹ്‌വത്തിനെ പ്രതിരോധിക്കേണ്ടത് ക്ഷമ (الصبر) കൊണ്ടാണ്. നന്മയിൽ ഉറച്ചുനിൽക്കാനുള്ള ക്ഷമ കൊണ്ട്.
قال ابن القيم رحمه الله : دخل الناس النار من ثلاثة أبواب: باب شبهة أورثت شكا في دين الله، وباب شهوة أورثت تقديم الهوى على طاعته ومرضاته، وباب غضب أورث العدوان على خلقه.
ഇബ്നുൽ ഖയ്യിം رحمه الله : ജനങ്ങൾ നരകത്തിൽ പ്രവേശിക്കുന്നത് മൂന്ന് വാതിലുകളിലൂടെയാണ്:
(ഒന്ന്) ശുബ്ഹത്തിന്റെ വാതിൽ: അല്ലാഹുവിന്റെ ദീനിൽ അത് സംശയമുണ്ടാക്കും.
(രണ്ട്) ശഹ്‌വത്തിന്റെ വാതിൽ: അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ തൃപ്തി നേടുന്നതിൽ നിന്നും ദേഹേച്ഛ മുൻകടക്കും (തടയും).
(മൂന്ന്) കോപത്തിന്റെ വാതിൽ, സൃഷ്ടികളുടെ മേൽ അത് ശത്രുതയുണ്ടാക്കും. (അൽഫവാഇദ്)
قال شيخ الإسلام ابن تيمية رحمه الله : فإنَّ العبدَ إنَّما يَعودُ إلى الذَّنب؛ لبقايا في نفسه، فمَن خرج مِن قلبه الشُّبهة والشَّهوة، لم يَعدْ إلى الذَّنبِ
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: തീർച്ചയായും ഒരടിമ പാപങ്ങളിലേക്ക് മടങ്ങുന്നതിൻ്റെ കാരണം, അവൻ്റെ നഫ്സിൽ (മുമ്പ് ചെയ്ത തിന്മയുടെ കറകൾ ) ബാക്കിയുള്ളത് കൊണ്ട് മാത്രമാണ്, ആരുടെ ഹൃദയത്തിൽ നിന്നാണോ ശുബ്ഹത്തും ശഹ്വത്തും വിട്ടുമാറുന്നത്, അവൻ പാപങ്ങളിലേക്ക് മടങ്ങുകയില്ല. [مجموع الفتاوى (١٦ / ٥٨)]
kanzululoom.com