വിശുദ്ധ ഖുർആൻ സൂറ:തൗബയിലെ 24 ാം വചനത്തിൽ ആദ്യം എട്ട് കാര്യങ്ങളും ശേഷം മൂന്ന് കാര്യങ്ങളും എടുത്ത് പറയുകയും അതിനെ തുടർന്ന് ആർക്കെങ്കിലും ഈ മൂന്ന് കാര്യങ്ങളേക്കാൾ എട്ട് കാര്യങ്ങളോട് പ്രിയം തോന്നിയാൽ “അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക“ എന്ന് ഒരൂ താക്കീതെന്നവണ്ണം പറയുകയും ചെയ്യുന്നുണ്ട്. പ്രസ്തുത എട്ട് കാര്യങ്ങൾ കാണുക:
(ഒന്ന്) പിതാവ്
(രണ്ട്) മക്കൾ
(മൂന്ന്) സഹോദരങ്ങൾ
(നാല്) ഇണകൾ
(അഞ്ച്) ബന്ധുക്കൾ
(ആറ്) സമ്പത്ത്
(ഏഴ്) കച്ചവടം
(എട്ട്) വീട്
ശേഷം പറയുന്ന മൂന്ന് കാര്യങ്ങൾ കൂടി കാണുക:
(ഒന്ന്) അല്ലാഹു
(രണ്ട്) മുഹമ്മദ് നബി ﷺ
(മൂന്ന്) അവന്‍റെ മാര്‍ഗത്തിലുള്ള സമരം
വിശുദ്ധ ഖുർആൻ സൂറ:തൗബയിലെ പ്രസ്തുത വചനം കൂടി കാണുക:
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (ഖുർആൻ:9/24)
പ്രസ്തുത വചനത്തിൽ നിന്നുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഒന്നാമതായി, ഈ മൂന്ന് കാര്യങ്ങളേക്കാൾ പ്രാധാന്യം എട്ട് കാര്യങ്ങൾക്ക് കൊടുക്കാൻ പാടുള്ളതല്ല. കാരണം ഐഹിക ജീവിതം മനുഷ്യരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. പ്രസ്തുത പരീക്ഷണങ്ങളുടെ ഭാഗമായിട്ടുള്ളതാണ് ഈ എട്ട് കാര്യങ്ങൾ. യഥാർത്ഥ ജീവിതം പരലോക ജീവിതമാണ്. അവിടെ രക്ഷപെടുന്നതിന് വേണ്ടിയിട്ടുള്ളതാണ് മൂന്ന് കാര്യങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മൂന്ന് കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് എട്ട് കാര്യങ്ങൾ തടസ്സമാകരുത്.
കുടുംബബന്ധങ്ങളോ, സ്‌നേഹബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിത സൗകര്യങ്ങളിലുമുള്ള താല്‍പര്യങ്ങളോ ഒന്നുംതന്നെ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ അല്ലാഹുവിന്‍റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്‌ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല. അങ്ങിനെ തടസ്സമാകത്തക്കവണ്ണം അവക്ക് പ്രാധാന്യം കല്‍പിച്ചാല്‍ അതിന്‍റെ ഭവിഷ്യത്ത് വളരെ ആപല്‍ക്കരമായിരിക്കുമെന്ന് സത്യവിശ്വാസികളോടുള്ള ഒരു താക്കീതാണ് 24-ാം വചനത്തില്‍ കാണുന്നത്. ‘അല്ലാഹു അവന്‍റെ കല്‍പനകൊണ്ട് വരുന്നത്‌വരെ കാത്തിരിക്കുവിന്‍. (فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ) എന്നുള്ള ആ കനത്ത താക്കീത് വിഷയത്തിന്‍റെ ഗൗരവമാണ് ചൂണ്ടിക്കാട്ടുന്നത്. ആ കല്‍പനകൊണ്ടുദ്ദേശ്യം ഇന്നതാണെന്നോ, അത് എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തില്‍വെച്ചും, പരത്തില്‍വെച്ചും, അതിന്‍റെ ഭവിഷ്യത്ത് നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അത് നിങ്ങള്‍ക്ക് താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞാനിര്‍ദേശങ്ങളെക്കാള്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടിരിക്കുന്നതു നിമിത്തം മുസ്‌ലിംകള്‍ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകള്‍ ബുദ്ധിയും വിശ്വാസവുമുള്ള ആര്‍ക്കും അജ്ഞാതമല്ലതന്നെ. അത്‌മൂലം ലോകത്ത് വെച്ചുണ്ടാകാനിരിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും. (അമാനി തഫ്സീ൪ – ഖു൪ആന്‍: 9/24 ന്റെ വിശദീകരണത്തില്‍ നിന്ന്)
രണ്ടാമതായി, വിജയത്തിന്റെ നിതാനമായി എണ്ണപ്പെട്ട മൂന്ന് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടോയെന്ന് പരിശോധിക്കുക.
وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ
എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ഖുർആൻ:2/165)
അല്ലാഹുവിനോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഇഷ്ടമുണ്ടാകേണ്ടത് മുഹമ്മദ് നബി ﷺ യോടാകുന്നു.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)
ഒരു സത്യവിശ്വാസിക്ക് സ്വന്തം മാതാപിതാക്കളേക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ മുഹമ്മദ് നബി ﷺ ആയിരിക്കണം. അല്ല, സ്വന്തത്തേക്കാളും പ്രിയം നബി ﷺ ആയിരിക്കണം.
ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു…… (ഖു൪ആന്‍ :33/6)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا مِنْ مُؤْمِنٍ إِلاَّ وَأَنَا أَوْلَى النَّاسِ بِهِ فِي الدُّنْيَا وَالآخِرَةِ، اقْرَءُوا إِنْ شِئْتُمْ {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. “സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്” (അഹ്സാബ്:6) (ബുഖാരി:4781)
عَنْ عَبْدَ اللَّهِ بْنَ هِشَامٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم وَهْوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ كُلِّ شَىْءٍ إِلاَّ مِنْ نَفْسِي. فَقَالَ النَّبِيُّ صلى الله عليه وسلم ” لاَ وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ ”. فَقَالَ لَهُ عُمَرُ فَإِنَّهُ الآنَ وَاللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ نَفْسِي. فَقَالَ النَّبِيُّ صلى الله عليه وسلم ” الآنَ يَا عُمَرُ ”.
അബ്ദില്ലാഹിബ്നു ഹിശാം رَضِيَ اللَّهُ عَنْهُ പറയുന്നു : ഞങ്ങൾ നബിﷺയോടൊപ്പമായിരുന്നു. അവിടുന്ന് തന്റെ കൈ ഉമറിന്റെ(റ) ശരീരത്തിൽ വെച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബി ﷺ പറഞ്ഞു:ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.’ (ബുഖാരി:6632)
ഓരോരുത്തരും തന്റെ സ്വന്തം ശരീരത്തേക്കാളും തനിക്ക് പ്രിയപ്പെട്ടതിനേക്കാളും നബിﷺയെ സ്നേഹിക്കണം. അതായത് സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ നബിﷺയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ അവിടുത്തെകുറിച്ച് ഉത്കണ്ഠ ഉണ്ടായിരിക്കണം, അടിയന്തിര ഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാവണം. കൂടാതെ, നബി ﷺ കാണിച്ചു തന്ന ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും അത് പ്രചരിപ്പിക്കാനും പരിശ്രമിക്കണം.അവിടുത്തെ കല്‍പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിക്കാനും പാടില്ല.
മൂന്നാമതായി, വിജയത്തിന്റെ നിതാനമായി എണ്ണപ്പെട്ട മൂന്ന് കാര്യങ്ങളെ തകർക്കുന്നവരോടുള്ള നമ്മുടെ നിലപാട് എന്താണ്? സംഘപരിവാറുകാർ ഈ എട്ട് കാര്യങ്ങൾക്കും മൂന്ന് കാര്യങ്ങൾക്കും എതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഈ എട്ട് കാര്യങ്ങളിൽ ഉപദ്രവം വരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും മൂന്ന് കാര്യങ്ങൾക്കെതിരെ കാര്യമായിട്ടൊന്നും അവർക്ക് കഴിഞ്ഞിട്ടില്ല. 100 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഒരു മുസ്ലിമിനെ പോലും ആദർശത്തിന്റെ പേരിൽ അവരിലേക്ക് ചേർക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ഇനി കമ്മ്യൂണിസം ആദർശമായി സ്വീകരിച്ചവരെ പരിശോധിക്കാം. അവർ ഈ എട്ട് കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നില്ലെന്ന് മാത്രമല്ല, അവയെ സംരക്ഷിക്കുന്നവരുമാണ്. എന്നാൽ ഈ മൂന്ന് കാര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ് അവർ. കഴിഞ്ഞ 100 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ധാരാളകണക്കിന് മുസ്ലിംകളെ ആദർശത്തിന്റെ പേരിൽ കമ്മ്യൂണസത്തിലേക്ക് ചേർക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് ഇസ്ലാമിനേക്കാൾ നല്ല ആദർശം കമ്മ്യൂണിസമാണ് എന്നുംപറഞ്ഞ് ധാരാളം മുസ്ലിം കുടുംബത്തിലെ അംഗങ്ങളെ അവർ കമ്മ്യൂണിസ്റ്റാക്കിയിട്ടുണ്ട്. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ കമ്മ്യൂണിസം എന്ന ആദർശത്തോട് മുസ്ലിംകൾ ഇന്ന് സന്ധിയിലാണ്. മുസ്ലിം സമൂഹത്തിന് ഈ മൂന്ന് കാര്യങ്ങളേക്കാൾ എട്ട് കാര്യങ്ങളോട് പ്രിയം തോന്നിയതുകൊണ്ടാണ് എട്ടിനെ തകർക്കുന്നവരോട് വിയോജിപ്പും മൂന്നിനെ തകർക്കുന്നവരോട് യോജിപ്പും ഉണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്ന കാര്യത്തെ കുറിച്ചല്ല ഇവിടെ ഉദ്ദേശിച്ചത്. കമ്മ്യൂണിസം എന്ന ആദർശം പുൽകുന്നതിനെ കുറിച്ചാണ്.
സത്യവിശ്വാസികളെ, ഇസ്ലാമും കമ്മ്യൂണിസവും രണ്ട് ആദർശങ്ങളാണ്. ഇസ്ലാം സ്വീകരിച്ചയാളിന് കമ്മ്യൂണിസം പുൽകാൻ കഴിയില്ല, തിരിച്ചും. ഈ വസ്തുത തിരിച്ചറിയുക, നമ്മുടെ മക്കളെയും ഇത് പഠിപ്പിക്കുക.
kanzululoom.com