الحمد لله رب العالمين ، والصلاة والسلام على إمام المرسلين ، نبينا محمد وعلى آله وأصحابه أجمعين ، أما بعد :
പ്രിയ സഹോദരനായ ഹാജീ, ഈ മഹത്തായ അനുസരണവും ഉൽകൃഷ്ടമായ ആരാധനയുമായ അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലേക്കുള്ള ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി അല്ലാഹു താങ്കൾക്ക് നൽകിയ ആദരവിനും സൗകര്യത്തിനും ഞങ്ങൾ താങ്കളെ അഭിനന്ദിക്കുന്നു. ഇതാ, അല്ലാഹുവിന്റെ പുരാതന ഭവനത്തിലേക്കുള്ള ഈ മഹത്തായ യാത്രയുടെയും പവിത്രമായ പ്രയാണത്തിന്റെയും പ്രാരംഭ കേന്ദ്രമായ മീഖാത്തിൽ താങ്കൾ എത്തിച്ചേർന്നിരിക്കുന്നു. അല്ലാഹു താങ്കളുടെ യാത്ര എളുപ്പമാക്കി നൽക്കട്ടെ എന്നും, താങ്കളുടെ അനുസരണം (ആരാധനകൾ) സ്വീകരിക്കട്ടെ എന്നും, നേർവഴിയിൽ താങ്കളെ നയിക്കട്ടെ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഈ അവസരത്തിൽ – പ്രിയ സഹോദരനായ ഹാജീ -, മീഖാത്തിൽ ആയിരിക്കുമ്പോൾ താങ്കൾ ഓർത്തിരിക്കേണ്ടത് ഉചിതമായ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങൾ താങ്കളെ ഓർമ്മിപ്പിക്കുന്നു:
1.പ്രിയ സഹോദരനായ ഹാജീ, താങ്കളുടെ ഹജ്ജ് കർമ്മം അല്ലാഹുവിനോടുള്ള التوبة النصوح (നിഷ്കളങ്കമായ പശ്ചാത്താപം) കൊണ്ട് തുടങ്ങേണ്ടതുണ്ട്. ചെറുതും വലുതുമായ എല്ലാ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും അല്ലാഹുവിലേക്ക് മടങ്ങിക്കൊണ്ടായിരിക്കണം ഈ യാത്രയുടെ തുടക്കം.
2.നിങ്ങളുടെ ഈ ഹജ്ജും ഉംറയും അല്ലാഹുവിന്റെ വജ്ഹും പരലോക വിജയവും മാത്രം ലക്ഷ്യം വെച്ചുള്ളതായിരിക്കണം. അല്ലാഹുവിന് ഇഷ്ടപ്പെട്ട നല്ല വാക്കുകളിലൂടെയും സൽപ്രവൃത്തികളിലൂടെയും അവനിലേക്ക് കൂടുതൽ അടുക്കാൻ നിങ്ങൾ പരിശ്രമിക്കുക.
3.പ്രിയ സഹോദരനായ ഹാജീ, നിന്റെ ഹജ്ജിലും ഉംറയിലും നിനക്ക് നിയമമാക്കപ്പെട്ട കാര്യങ്ങൾ നീ പഠിക്കുക; നിന്റെ എല്ലാ കർമ്മങ്ങളും കൃത്യമായ മാർഗ്ഗദർശനത്തിന്റെയും ഉൾക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കാൻ വേണ്ടിയാണത്. നിന്റെ ഹജ്ജിന് തകരാർ സംഭവിക്കുന്നതോ അതിന്റെ പ്രതിഫലം കുറയ്ക്കുന്നതോ ആയ കാര്യങ്ങളിൽ നീ ചെന്നുപെടാതിരിക്കാനും ഇത് അനിവാര്യമാണ്.
4.അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ർ, പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവ അധികരിപ്പിക്കുക. ഉപകാരപ്രദമായ പ്രഭാഷണങ്ങൾ കേൾക്കുന്നതിനും നല്ല പുസ്തകങ്ങൾ വായിക്കുന്നതിനും സമയം കണ്ടെത്തുക.
5.പ്രിയ സഹോദരനായ ഹാജീ, ഇഹ്റാമിൽ പ്രവേശിക്കുന്നതിന് മുൻപായി കുളിക്കുന്നതും സുഗന്ധം ഉപയോഗിക്കുന്നതും നിങ്ങൾക്ക് സുന്നത്തായ കാര്യമാണ്. അതുപോലെ നിങ്ങളുടെ മീശ, നഖങ്ങൾ, ഗുഹ്യസ്ഥാനങ്ങളിലെയും കക്ഷത്തിലെയും രോമങ്ങൾ എന്നിവ പരിശോധിക്കുകയും ആവശ്യമുള്ളവ നീക്കം ചെയ്യുകയും ചെയ്യുക. എന്നാൽ താടി വടിക്കുന്നത് നിഷിദ്ധമാണ്.
6.പുരുഷന്മാർ വൃത്തിയുള്ള രണ്ട് വെള്ള തുണികൾ (إزار ورداء) ഇഹ്റാം വസ്ത്രമായി ധരിക്കൽ സുന്നത്താണ്. എന്നാൽ സ്ത്രീകൾക്ക് അവർ ഇഷ്ടമുള്ള (ശറഇയ്യായ) വസ്ത്രം ധരിച്ച് ഇഹ്റാമിൽ പ്രവേശിക്കാവുന്നതാണ്; എങ്കിലും ഭംഗിയുള്ളതോ അലങ്കാരപ്പണികൾ ഉള്ളതോ ആയ വസ്ത്രങ്ങൾ അവർ ഒഴിവാക്കേണ്ടതുണ്ട്.
7.ഇള്തിബാഅ് (അതായത് വലതു തോൾ വെളിവാക്കി വസ്ത്രം ധരിക്കുക) എന്നത് കഅ്ബയെ ത്വവാഫ് ചെയ്യുന്ന സമയത്ത് മാത്രം ചെയ്യേണ്ട സുന്നത്തായ കാര്യമാണ്. അതിനാൽ ഇഹ്റാമിന്റെ സമയം മുഴുവനും താങ്കൾ രണ്ട് തോളുകളും പുതച്ചു തന്നെയിരിക്കണം. ആദ്യത്തെ ത്വവാഫിന്റെ (അല്ലെങ്കിൽ ഉംറയുടെ ത്വവാഫിന്റെ) സമയത്ത് മാത്രമാണ് വലതു തോൾ വെളിവാക്കേണ്ടത്.
8.ഇഹ്റാമിന്റെ അവസ്ഥയിലിരിക്കെത്തന്നെ വാച്ച്, മോതിരം, കണ്ണട, ബെൽറ്റ്, പഴ്സ് എന്നിവ ധരിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്. അതുപോലെ തുന്നിയതാണെങ്കിൽ പോലും പാദരക്ഷകൾ ധരിക്കാവുന്നതാണ്. വെയിൽ തടയാനായി കുട ഉപയോഗിക്കുന്നതിലും തെറ്റില്ല.
9.ഇഹ്റാമിലുള്ള പുരുഷന്മാർ, പാന്റ്സ്, അടിവസ്ത്രം, തുന്നിയ വസ്ത്രങ്ങൾ, തൊപ്പി, തലപ്പാവ്, ഷർട്ട് എന്നിവ ധരിക്കാൻ പാടുള്ളതല്ല.
10.ഇഹ്റാമിലുള്ള സ്ത്രീകൾ നിഖാബ്, കൈയുറകൾ എന്നിവ ധരിക്കാൻ പാടുള്ളതല്ല. എന്നാൽ ഇഹ്റാമിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും അന്യപുരുഷന്മാരുടെ സാന്നിധ്യമുണ്ടെങ്കിൽ അവർ മുഖം മറയ്ക്കേണ്ടതാണ്. (ഇഹ്റാമിൽ തലയിൽ ഇട്ടിരിക്കുന്ന വസ്ത്രം മുഖത്തേക്ക് താഴ്ത്തി ഇടാം)
11.ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് മുടി മുറിക്കാനോ, നഖങ്ങൾ വെട്ടാനോ, സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാനോ പാടുള്ളതല്ല.
12.ഹജ്ജിനോ ഉംറയ്ക്കോ വേണ്ടി മക്കയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് മീഖാത്ത് പരിധി കടന്ന് ഇഹ്റാമില്ലാതെ പോകാൻ പാടുള്ളതല്ല.
13.ഹജ്ജിൽ അനുവദിക്കപ്പെട്ട രീതികൾ മൂന്നെണ്ണമാണ്: തമത്തുഅ് (التمتع), ഖിറാൻ (القران), ഇഫ്റാദ് (الإفراد) എന്നിവയാണവ. അവയിൽ ഏറ്റവും ഉത്തമമായത് ‘തമത്തുഅ്’ ആണ്.
നിങ്ങൾ ‘തമത്തുഅ്’ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉംറയ്ക്ക് വേണ്ടി നിയ്യത്ത് ചെയ്യുകയും لبيك اللهم عمرة (ലബ്ബൈക്ക അല്ലാഹുമ്മ ഉംറത്തൻ) എന്ന് പറയുകയും വേണം.
നിങ്ങൾ ‘ഖിറാൻ’ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉംറയ്ക്കും ഹജ്ജിനും കൂടി നിയ്യത്ത് ചെയ്യുകയും لبيك اللهم عمرة وحجاً (ലബ്ബൈക്ക അല്ലാഹുമ്മ ഉംറത്തൻ വ ഹജ്ജൻ) എന്ന് പറയുകയും വേണം.
ഇനി നിങ്ങൾ ‘ഇഫ്റാദ്’ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഹജ്ജിന് വേണ്ടി മാത്രം നിയ്യത്ത് ചെയ്യുകയും لبيك الله حجاً (ലബ്ബൈക്ക അല്ലാഹുമ്മ ഹജ്ജൻ) എന്ന് പറയുകയും വേണം.
14.ഹജ്ജിനോ ഉംറയ്ക്കോ ഇഹ്റാം ചെയ്യുന്ന ഒരാൾക്ക്, രോഗം മൂലമോ മറ്റോ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുമോ എന്ന് ഭയമുണ്ടെങ്കിൽ, നിയ്യത്തിന് ശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട് നിബന്ധന വെക്കാൻ അനുവാദമുണ്ട്: {ഏതെങ്കിലും ഒരു തടസ്സം എന്നെ തടയുകയാണെങ്കിൽ, എവിടെ വെച്ചാണോ ഞാൻ തടയപ്പെടുന്നത് അവിടെ വെച്ച് ഞാൻ ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നതാണ്} ഇപ്രകാരം നിബന്ധന വെച്ച ഒരാൾക്ക് തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത വിധം വല്ല തടസ്സവും നേരിട്ടാൽ, യാതൊരു പ്രായശ്ചിത്തവും (ഫിദ്യ) നൽകാതെ തന്നെ ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രയോജനം.
15.പ്രിയ സഹോദരനായ ഹാജീ, അല്ലാഹു നിരോധിച്ച കാര്യങ്ങളായ അശ്ലീല സംസാരങ്ങൾ, ദുർവൃത്തി, തർക്കങ്ങൾ, അല്ലാഹുവിനെ ധിക്കരിക്കൽ എന്നിവയിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുക. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റു മുസ്ലിംകളെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് നിങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്യുക.
16.നിങ്ങൾ പുകവലി ശീലമുള്ള ഒരാളാണെങ്കിൽ, അത് എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള സുവർണ്ണാവസരമാണിത്. പാപത്തിൽ വീഴുക, സമ്പത്ത് നശിപ്പിക്കുക, ആരോഗ്യം നശിപ്പിക്കുക, നിങ്ങളുടെ സഹോദരങ്ങളെ (സഹയാത്രികരെ) ബുദ്ധിമുട്ടിക്കുക എന്നിവയല്ലാതെ ഇതുകൊണ്ട് എന്ത് ഗുണമാണ് നിങ്ങൾക്ക് ലഭിക്കുന്നത്? ഇനി എത്രകാലം നിങ്ങൾ ഇത് തുടരും?
17.അല്ലാഹു നിങ്ങളെ കാക്കട്ടെ; ഈ വിശുദ്ധമായ ഇടങ്ങളിലും അല്ലാത്തപ്പോഴും വെറും ഫോട്ടോകൾ എടുക്കുന്നതിൽ മുഴുകി സമയം കളയുന്നതിനെതിരെ ജാഗ്രത പാലിക്കുക. പ്രവാചകൻ ﷺ ഈ സ്ഥാനത്ത് വെച്ച് ഇപ്രകാരം പ്രാർത്ഥിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
اللَّهُمَّ حِجَّةٌ لاَ رِيَاءَ فِيهَا وَلاَ سُمْعَةَ
അല്ലാഹുവേ, ലോകമാന്യതയോ, പ്രശസ്തിയോ ഇല്ലാത്ത ഒരു ഹജ്ജ് ആക്കേണമേ. (ഇബ്നുമാജ:2890)
18.പ്രിയ സഹോദരനായ ഹാജീ, മക്കയിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ‘തൽബിയത്ത്’ അധികരിപ്പിക്കുക:
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല് ഹംദ, വന്നിഅ്മത്ത, ലക വല് മുല്ക്, ലാ ശരീക ലക
അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളി ഞാന് കേട്ടെത്തിയിരിക്കുന്നു. നിനക്ക് (ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്ത്ഥത്തില്) യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില് നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ.
19.തൽബിയത്ത് ചൊല്ലുന്നതിലെ പ്രവാചകചര്യ എന്നത്, ഓരോ ഹാജിയും തനിയെ ചൊല്ലുക എന്നതാണ്. എന്നാൽ എല്ലാവരും കൂടി ഒരേ ശബ്ദത്തിൽ ഏറ്റുചൊല്ലുന്ന രീതി പ്രവാചകൻ ﷺ കാണിച്ചുതന്ന മാതൃകയല്ല.
20.പ്രിയ സഹോദരനായ ഹാജീ, ഹാജിമാരെ ബോധവൽക്കരിക്കുന്നതിനും ഹജ്ജുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനുമായി മീഖാത്തുകളിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന കാര്യം നിങ്ങൾ ഓർക്കുക.
അല്ലാഹു നമുക്കും നിങ്ങൾക്കും നന്മകൾ ചെയ്യാനുള്ള തൗഫീഖും നമ്മുടെ കർമ്മങ്ങൾക്ക് അല്ലാഹുവിങ്കൽ സ്വീകാര്യതയും നൽകി അനുഗ്രഹിക്കട്ടെ. നമുക്കും നിങ്ങൾക്കും അവൻ സന്മാർഗ്ഗവും കാര്യങ്ങളിൽ കൃത്യതയും നൽകി പ്രചോദിപ്പിക്കട്ടെ.
നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ മേലും അദ്ദേഹത്തിന്റെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും സദാ വർഷിക്കുമാറാകട്ടെ.
https://www.al-badr.net/muqolat/2572
www.kanzululoom.com