ഖത്വീബുമാരോട് ഗൗരവപൂർവ്വം

ജുമുഅ ദിവസത്തെ ഏറ്റവും പ്രധാന കർമ്മം ജുമുഅ നമസ്‌കാരവും ഖുത്വുബയുമാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്വീബുമാരോട് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

നബി ﷺ ജുമുഅ ഖുതുബയില്‍ വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഓതിക്കൊണ്ട് ജനങ്ങള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുമായിരുന്നു.

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كَانَتْ لِلنَّبِيِّ صلى الله عليه وسلم خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ‏.

ജാബിര്‍ ഇബ്നു സമൂറ  رَضِيَ اللَّهُ عَنْهُപറയുന്നു: നബി ﷺ ക്ക് രണ്ട് ഖുതുബകള്‍ ഉണ്ടായിരുന്നു. അവക്കിടയില്‍ നബി ﷺ ഇരിക്കും. ഖു൪ആന്‍ പാരായണം ചെയ്യുകയും ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യും. (മുസ്ലിം: 862)

ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി رَحِمَهُ اللَّهُ പറയുന്നു:

( يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ) فِيهِ دَلِيلٌ لِلشَّافِعَيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقِرَاءَةُ . قَالَ الشَّافِعِيُّ : لَا يَصِحُّ الْخُطْبَتَانِ إِلَّا بِحَمْدِ اللهِ تَعَالَى وَالصَّلَاةِ عَلَى رَسُولِ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – فِيهِمَا وَالْوَعْظِ وَهَذِهِ الثَّلَاثَةُ وَاجِبَاتٌ فِي الْخُطْبَتَيْنِ ، ……… . وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالْجُمْهُورُ : يَكْفِي مِنَ الْخُطْبَةِ مَا يَقَعُ عَلَيْهِ الِاسْمُ .

(ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കും) എന്ന്‌ പറഞ്ഞതിൽ ഖുതുബയിൽ വഅ്ളും ഖുർആൻ പാരായണവും ശർത്താക്കപ്പെടും എന്നതിന്‌ ശാഫിഈ ഇമാമിന്ന്‌ തെളിവുണ്ട്‌. ശാഫിഈ ഇമാം പറഞ്ഞിരിക്കുന്നു: അല്ലാഹുവിനെ സ്തുതിക്കുകയും റസൂൽ ﷺ പേരിൽ സ്വലാത്തും ഉപദേശവും ഇല്ലാതെ രണ്ട്‌ ഖുതുബയും സ്വഹീഹാവില്ല……എന്നാൽ മാലിക്കീ ഇമാമും അബൂ ഹനീഫയും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത്‌ ഖുതുബ എന്ന പേർ വരുന്ന എന്തും മതിയാകും എന്നാണ്. (ശറഹു മുസ്‌ലിം: 3/415)

വെള്ളിയാഴ്ച നബി ﷺ രണ്ട് പ്രസംഗങ്ങള്‍ ചെയ്യുകയും രണ്ടിനുമിടയില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഒരു ആശ്വസമെന്ന നിലക്കും, ഒന്നാമത്തെ പ്രസംഗത്തില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറഞ്ഞവസാനിച്ചശേഷം അടുത്തതിലേക്കുള്ള വിഷയത്തെപ്പറ്റി അല്‍പമൊന്നു ആലോചിക്കുവാനും ഇതു ഉപകരിക്കുന്നു. അതൊക്കെതന്നെയായിരിക്കാം അതിന്റെ ഉദ്ദേശ്യവും. الله اعلم. ഏതായാലും ഈ ഇരുത്തത്തിനു അധികസമയം എടുക്കേണ്ടതില്ല. എങ്കിലും ചിലര്‍ ചെയ്യാറുള്ളതുപോലെ, ഇരുന്നു കഴിയും മുമ്പായി എഴുന്നേല്‍ക്കുവാന്‍ ധൃതികൂട്ടുന്നതും നന്നല്ല. (അമാനി തഫ്സീ൪ – സൂറ ജുമുഅ വ്യാഖ്യാന കുറിപ്പ്)

ഖുത്വുബയിൽ നബി ﷺ യുടെ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നു. നബി ﷺ യുടെ ഖുത്ബ സന്ദർഭോചിതമായിരുന്നു.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ

ജാബിര്‍  رَضِيَ اللَّهُ عَنْهُ പറയുന്നു : ‘നബി ﷺ പ്രസംഗം ചെയ്യുമ്പോള്‍ അവിടുത്തെ രണ്ട് കണ്ണുകളും ചുവപ്പു വര്‍ണ്ണമാകും, ശബ്ദം ഉച്ചത്തിലാകും, കോപം കഠിനമാകും, എത്രത്തോളമെന്നാല്‍, അവിടുന്നു ഒരു സൈന്യത്തെ കുറിച്ചു താക്കീതു നല്കുന്നവനാണെന്നു തോന്നും. (മുസ്‌ലിം:867)

ഖുതുബയില്‍ വേണ്ടത് ഖു൪ആന്‍ പാരായണവും ജനങ്ങളോടുള്ള ഉപദേശവുമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഖുത്വുബയിൽ തീരെ ഖുർആൻ ആയത്തുകൾ ഉൾക്കൊള്ളിക്കാതെ സ്വന്തം പ്രസംഗ പാടവം കൊണ്ട് ഖുത്വുബ കൈകാര്യം ചെയ്യുന്നവരുണ്ട്. ഇത് നബിചര്യക്ക് എതിരാണ്.

عَنْ بِنْتٍ لِحَارِثَةَ بْنِ النُّعْمَانِ، قَالَتْ مَا حَفِظْتُ ‏{‏ ق‏}‏ إِلاَّ مِنْ فِي رَسُولِ اللَّهِ صلى الله عليه وسلم يَخْطُبُ بِهَا كُلَّ جُمُعَةٍ ‏.‏

ബിൻതു ഹാരിസത്തുബ്നു നുഅ്മാൻ  رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ സൂറത്തുൽ ഖാഫ് മനപ്പാഠമാക്കിയത് നബി ﷺ യുടെ വായയിൽ (ഖുത്വുബയിൽ) നിന്നായിരുന്നു. നബി ﷺ എല്ലാ ഖുത്വുബയിലും അത് (പാരായണം ചെയ്ത്) പ്രസംഗിക്കുമായിരുന്നു. (മുസ്ലിം:873)

നബി ﷺ യുടെ സുന്നത്തിനെയാണ് പിന്‍പറ്റേണ്ടതെന്നു ബോധ്യമുള്ള ഖത്തീബുമാര്‍ വേണ്ടത് കഴിയുന്നത്ര ഖുര്‍ആന്‍ വാക്യങ്ങള്‍ ജനങ്ങളെ ഓതികേള്‍പ്പിച്ചു മനസ്സിലാക്കുകയും, അതിന്‍റെ വിവരണത്തില്‍ കഴിയുന്നത്ര നബി ﷺ യുടെ ഹദീഥുകളും ഉള്‍ക്കൊള്ളിക്കുകയാണ്. സ്വന്തംവക സമര്‍ത്ഥനങ്ങളെക്കാളും, സദസ്സ്യരില്‍ മിക്കവര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്ത സാഹിത്യ പ്രയോഗങ്ങളെക്കാളും, കാമ്യവും ഉപയോഗപ്രദവും അതായിരിക്കും. (അമാനി തഫ്സീ൪ – സൂറ ജുമുഅ വ്യാഖ്യാന കുറിപ്പ്)

ഖത്വീബ്  സംസാരിക്കാൻ മികച്ച കഴിവുള്ളവനാണെങ്കിലും സ്വന്തം വക പ്രയോഗങ്ങൾക്കപ്പുറം ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ട് ഉപദേശിക്കുന്നതിലാണ് ബറകത്ത്. അല്ലാഹുവിന്റെ ഖുർആനിനേക്കാളും നബി ﷺ യുടെ ഹദീസുകളേക്കാളും കൂടുതലായി ആരുടെയും വാക്കുകൾക്ക് ആരിലും സ്വാധീനമുണ്ടാക്കാൻ കഴിയുകയില്ല. ഈയൊരു സത്യം ഖത്വീബുമാർ തിരിച്ചറിയേണ്ടതാണ്.

നബി ﷺ തന്റെ ഖുതുബയില്‍ ജനങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പഠിപ്പിക്കുമായിരുന്നു. ഒരിക്കല്‍ നബി ﷺ വെള്ളിയാഴ്ച ഖുതുബ നി൪വ്വഹിക്കുമ്പോള്‍ കയറിവന്ന സ്വഹാബിയോട് രണ്ട് റക്അത്ത് നമസ്കരിക്കാന്‍ കല്പിച്ചു.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ رَجُلٌ وَالنَّبِيُّ صلى الله عليه وسلم يَخْطُبُ النَّاسَ يَوْمَ الْجُمُعَةِ فَقَالَ ‏”‏ أَصَلَّيْتَ يَا فُلاَنُ ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ قُمْ فَارْكَعْ ‏”‏‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച നബി ﷺ ഖുതുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു. ഇന്നവനേ, നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ﷺ പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി:930)

 ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്‌നുഹജറുൽ അസ്ക്കലാനി رَحِمَهُ اللَّهُ പറയുന്നു:

وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا ، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .

ഖതീബിന്‌ തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കുകൾ വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്‌. ഇതൊന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക്‌ ഭംഗം വരുത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽപെട്ടതാണെന്ന്‌ പറയാവുന്നതുമാണ്.(ഫത്‌ഹുൽ ബാരി :3/450)

നബി ﷺ യുടെ ഖുത്ബ പകർത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാർ ചെയ്തത്. ഉമ൪  رَضِيَ اللَّهُ عَنْهُ ഖുതുബക്കിടയില്‍ ഉസ്മാന്‍  رَضِيَ اللَّهُ عَنْهُ വിനോട് ജുമുഅക്ക് വൈകി എത്തിയതിന്റെ കാരണം അന്വേഷിച്ച സംഭവം ബുഖാരിയിലും മുസ്ലിമിലും കാണാം. അതേപോലെ അലി رَضِيَ اللَّهُ عَنْهُ വിനോട് ഖുതുബക്കിടയില്‍ സ്വത്തവകാശത്തെ കുറിച്ച് ചോദിച്ച സംഭവവും കാണാം.ഇത് മിമ്പറിലെ മസ്അല എന്നറിയപ്പെടുന്നു.ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഖുതുബ ജനങ്ങള്‍ക്ക് സന്ദ൪ഭോചിതമായി മതം പഠിക്കാനുള്ള ഒരു വേദി കൂടിയാണെന്നാണ്.

ഖുത്ബ ചുരുക്കുന്നതും നമസ്കാരം ദീർഘിപ്പിക്കുന്നതും പാണ്ഡിത്യത്തിന്റെ അടയാളമാണ്.

عَنْ عَمَّارٌ قَالَ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ : إِنَّ طُولَ صَلاَةِ الرَّجُلِ وَقِصَرَ خُطْبَتِهِ مَئِنَّةٌ مِنْ فِقْهِهِ فَأَطِيلُوا الصَّلاَةَ وَاقْصُرُوا الْخُطْبَةَ وَإِنَّ مِنَ الْبَيَانِ سِحْرًا‏.‏

അമ്മാർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു. ഒരുവ്യക്തി നമസ്കാരം ദീർഘിപ്പിക്കുന്നതും ഖുത്ബ ചുരുക്കുന്നതും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ അടയാളമാണ്. അതിനാൽ, നിങ്ങൾ നമസ്കാരം ദീർഘിപ്പിക്കുകയും ഖുത്ബ ചുരുക്കുകയും ചെയ്ത് കൊള്ളുക. തീർച്ചയായും വിശദീകരണത്തിൽ വശീകരണം(സിഹ്റ്) ഉണ്ട്. (മുസ്‌ലിം: 869)

എന്നാൽ ജനങ്ങളുടെ അവസ്ഥയും ആവശ്യകതയും അനുസരിച്ച് ആയിരിക്കുകയും വേണം.

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنْتُ أُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم فَكَانَتْ صَلاَتُهُ قَصْدًا وَخُطْبَتُهُ قَصْدًا ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ നബി ﷺ യുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നമസ്കാരവും ഖുത്വുബയും മിതമായതായിരുന്നു. (മുസ്ലിം:866)

നബി ﷺ യുടെ ഖുത്ത്ബഃയും, നമസ്കാരവും മിതമായിരുന്നു. ഇതുംതന്നെ ഇന്നു മിക്കവരും അവഗണിച്ചിരിക്കുകയാണ്. ഖുത്ത്ബഃ കൂടുതല്‍ നേരം നീട്ടികൊണ്ടുപോകല്‍ പലരുടെയും പതിവാകുന്നു. സാരവത്തും, കാര്യമാത്രപ്രസക്തവുമായ സംസാരമായിരിക്കുക, ചുരുങ്ങിയ സമയം കൊണ്ടവസാനിപ്പിക്കുക, ഇതാണു കരണീയമായതും, തിരുമേനിയുടെ നടപടിയോടു യോജിച്ചതും. ശ്രോതാക്കളുടെ ശ്രദ്ധയും ക്ഷമയും സജീവമായിരിക്കുവാനും അതാണ്‌ ഉപകരിക്കുക. (അമാനി തഫ്സീ൪ – സൂറ ജുമുഅ വ്യാഖ്യാന കുറിപ്പ്)

ഇന്ന് പല പള്ളികളിലും ഖുത്വുബ ഏകദേശം ഒരു മണിക്കൂർവരെ നീട്ടുകയും നമസ്കാരം രണ്ട് മിനിട്ട് കൊണ്ട് അവാനിപ്പിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്. അവർ ഈ ഹദീസിന്റെ താൽപ്പര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു.

മുഹമ്മദ് അമാനി മൗലവി رَحِمَهُ اللَّهُ എഴുതുന്നു: നബി ﷺ യുടെ ഖുത്ത്ബഃയില്‍ ഖുര്‍ആന്‍ വചനങ്ങളും ഉപദേശങ്ങളുമായിരുന്നു അടങ്ങിയിരു ന്നത്. നാമും അതേ മാതൃക സ്വീകരിക്കേണ്ടതാണ്. സൂ: ഖ്വാഫ് നബി ﷺ ഖുത്ത്ബഃയില്‍ സാധാരണ ഓതാറുണ്ടായിരുന്നതില്‍നിന്നു ഒരു സംഗതികൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും, പരലോകം, വിചാരണ മുതലായവയെക്കുറിച്ചുമായിരുന്നു അവിടുന്നു പ്രധാനമായും സ്പര്‍ശിച്ചിരുന്നതെന്നുള്ളതാണ് അത്. സൂ: ഖ്വാഫിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഉപദേശം എന്നു പറയുമ്പോള്‍, അതു സന്ദര്‍ഭത്തിനൊത്തതായിരിക്കണമെന്നു വ്യക്തമാണ്, സദസ്സ്യരെക്കുറിച്ചും, സന്ദര്‍ഭങ്ങളെക്കുറിച്ചും അറിയാവുന്നവനും, ഹൃദയത്തില്‍ ഭയഭക്തിയുള്ളവനുമായ ഒരു ‘ഖത്തീബ്’ (പ്രാസംഗികന്‍) സംസാരിക്കുമ്പോള്‍, അയാളുടെ മനസ്സില്‍ വികാരവും, സംസാരത്തില്‍ ഗൗരവവും, പ്രത്യക്ഷപ്പെടാതിരിക്കയില്ല. ഇന്നത്തെ മിക്ക പ്രാസംഗികന്മാരെയുംപോലെ രസവും ഫലിതവും പറഞ്ഞോ, കുറെ സാഹിത്യക്കസര്‍ത്തുകള്‍ ഉപയോഗിച്ചോ, പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പുതുവിഷയങ്ങള്‍ അവതരിപ്പിച്ചോ – ഖുത്ത്ബഃകള്‍ നിര്‍വഹിക്കുന്നതായാല്‍ അതുകൊണ്ടു ജുമുഅഃഖുത്ത്ബഃയുടെ ലക്‌ഷ്യം പൂര്‍ത്തിയാകുന്നതല്ല. മതബോധവും ദൈവബോധവും ഉണ്ടാക്കുവാന്‍ അതു ഉപകരിക്കുന്നതുമല്ല. അതുകൊണ്ടു തന്നെയാണ് മനുഷ്യരില്‍ വെച്ച് ഏറ്റവും മാര്‍ദ്ദവശീലനുമായ നബി ﷺ തിരുമേനി പ്രസംഗിക്കുമ്പോള്‍, അവിടുത്തെ തിരുമുഖം ചുവക്കുകയും, അവിടുത്തേക്കു ദേഷ്യം കഠിനമാകുകയും, ശബ്ദം ഉയരുകയും ചെയ്തിരുന്നത്. സംസാരിക്കുന്ന വിഷയം ഗൗരവപ്പെട്ടതും, അതു പ്രാസംഗികന്റെ ഹൃദയത്തില്‍ നിന്നു പൊന്തിവരുന്നതുമാണെങ്കില്‍ മാത്രമേ ഈ വികാരം ഉണ്ടാകുകയുള്ളു.

ജുമുഅഃ ഖുത്ത്ബഃയുടെ ലക്ഷ്യം ഇന്നതാണെന്ന് അറിയാവുന്നവരില്‍ നിന്നുപോലും സദസ്സ്യര്‍ക്കു ദൈവഭക്തിയും മതബോധവും ഉണ്ടാക്കുന്ന തരത്തിലുള്ള ഖുത്ത്ബഃകള്‍ കേള്‍ക്കുവാനുള്ള ഭാഗ്യം ഇന്നു വളരെ വിരളമായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നെടുനീളനും പൊടിപൊടിപ്പനുമായ പ്രസംഗങ്ങള്‍ കേള്‍ക്കാം. പേരിനു മാത്രം ഒന്നുരണ്ടു ഖുര്‍ആന്‍ വാക്യങ്ങളും കേട്ടേക്കാം. പക്ഷേ വിഷയം വായില്‍ വന്നതും, ഖുത്ത്ബഃയുടെ ലക്ഷ്യവുമായി ബന്ധമില്ലാത്തതുമായിരിക്കും. പലരുടെയും പ്രസംഗങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കയില്ല. മറ്റു ചിലരുടെ ഉദ്ദേശം തന്നെ മതത്തിന്റെ നിഴലില്‍ കൂടി തങ്ങളുടെ ഭൗതികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കൽ കൂടിയാണെന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങിനെയൊക്കെയാണ് ഇന്നത്തെ ഖത്തീബുമാരില്‍ ഒരു വിഭാഗത്തിന്റെ നിലയെങ്കില്‍, മറ്റൊരു വിഭാഗക്കാര്‍ ചെയ്യുന്നതു മുന്‍കാലത്തു ആരെങ്കിലും രചിച്ചുവെച്ച ഏടുകള്‍ നോക്കി വായിച്ചു തൃപ്തി അടയലാണ്. അതു അറബിയില്‍ തന്നെ വേണമെന്നു അവര്‍ക്കു നിഷ്കര്‍ഷയുമുണ്ട്. സദസ്സ്യരില്‍ ആര്‍ക്കും, അല്ലെങ്കില്‍ ബഹുഭൂരിഭാഗത്തിന് അറബി അറിയുകയില്ല താനും. അത്രയുമല്ല, ആ ഏടു നോക്കി വായിക്കുന്നവനു – അവരുടെ ഭാഷയില്‍ ഖത്തീബിനു – തന്നെയും ചിലപ്പോള്‍ ആ വായിക്കപ്പെടുന്നതിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കയില്ല. ഇതു വാസ്തവത്തില്‍ ‘ഖുത്ത്ബഃ’ (പ്രസംഗം) അല്ല. കേവലം ‘ഖിറാഅത്ത്’ (വായന) മാത്രമാണ്. (അമാനി തഫ്സീ൪ – സൂറ ജുമുഅ വ്യാഖ്യാന കുറിപ്പ്)

നബി ﷺ ജുമുഅ നമസ്കാരത്തില്‍ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ മുനാഫിഖൂനും പാരായണം ചെയ്യുമായിരുന്നു. അതേപോലെ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്ലയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗാശിയയും പാരായണം ചെയ്യുമായിരുന്നു. ചിലപ്പോൾ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗാശിയയും പാരായണം ചെയ്യുമായിരുന്നു.

عَنِ ابْنِ أَبِي رَافِعٍ، قَالَ اسْتَخْلَفَ مَرْوَانُ أَبَا هُرَيْرَةَ عَلَى الْمَدِينَةِ وَخَرَجَ إِلَى مَكَّةَ فَصَلَّى لَنَا أَبُو هُرَيْرَةَ الْجُمُعَةَ فَقَرَأَ بَعْدَ سُورَةِ الْجُمُعَةِ فِي الرَّكْعَةِ الآخِرَةِ ‏{‏ إِذَا جَاءَكَ الْمُنَافِقُونَ‏}‏ – قَالَ – فَأَدْرَكْتُ أَبَا هُرَيْرَةَ حِينَ انْصَرَفَ فَقُلْتُ لَهُ إِنَّكَ قَرَأْتَ بِسُورَتَيْنِ كَانَ عَلِيُّ بْنُ أَبِي طَالِبٍ يَقْرَأُ بِهِمَا بِالْكُوفَةِ ‏.‏ فَقَالَ أَبُو هُرَيْرَةَ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقْرَأُ بِهِمَا يَوْمَ الْجُمُعَةِ ‏.‏

ഇബ്നു അബീ റാഫ്അ്  رَضِيَ اللَّهُ عَنْهُ പറയുന്നു: അബുഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ മർവാൻ മദീനയിൽ പകരക്കാരനായി നിയമിക്കുകയും അദ്ദേഹം മക്കയിലേക്ക് പോവുകയും ചെയ്തു. അബുഹുറൈറ رَضِيَ اللَّهُ عَنْهُ ഞങ്ങളെയും കൊണ്ട് ജുമുഅ നമസ്കരിച്ചു. സൂറ: ജുമുഅക്ക് ശേഷം രണ്ടാമത്തെ റക്അത്തിൽ അദ്ദേഹം സൂറ: മുാഫിഖൂൻ ഓതി: അബുഹുറൈറ رَضِيَ اللَّهُ عَنْهُ തിരികെ വരുമ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ രണ്ട് സൂറത്തുകൾ പാരായണം ചെയ്തിട്ടുണ്ട്. അവ കൂഫയിൽ പാരായണം ചെയ്യാറുണ്ടായിരുന്നു. അപ്പോൾ അബുഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ ജുമുഅ ദിവസം (നമസ്കാരത്തിൽ) ഇത് രണ്ടും ഓതുന്നത് ഞാൻ കേട്ടു. (മുസ്ലിം:877)

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ بِـ ‏{‏ سَبِّحِ اسْمَ رَبِّكَ الأَعْلَى‏}‏ وَ ‏{‏ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ‏}‏

 നുഅ്മാൻ ബ്നു ബഷീർ  رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ രണ്ട് ഈദുകളിലും  ജുമുഅ നമസ്കാരത്തിലും  (ഒന്നാമത്തെ റക്അത്തിൽ) സൂറത്തുൽ അഅ്ലയും (രണ്ടാമത്തെ റക്അത്തിൽ) സൂറത്തുൽ ഗാശിയയും പാരായണം ചെയ്യുമായിരുന്നു. (മുസ്ലിം:878)

أَنَّ الضَّحَّاكَ بْنَ قَيْسٍ، سَأَلَ النُّعْمَانَ بْنَ بَشِيرٍ مَاذَا كَانَ يَقْرَأُ بِهِ رَسُولُ اللَّهِ صلى الله عليه وسلم يَوْمَ الْجُمُعَةِ عَلَى إِثْرِ سُورَةِ الْجُمُعَةِ فَقَالَ كَانَ يَقْرَأُ ‏{‏ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ‏}‏ ‏.‏

 ളഹാഖ് ബ്നു ഖൈസ്  رَضِيَ اللَّهُ عَنْهُ നുഅ്മാൻ ബ്നു ബഷീർ  رَضِيَ اللَّهُ عَنْهُ വിനോട് ചേദിച്ചു: ജുമുഅ ദിവസം (നമസ്കാരത്തിൽ) സൂറത്തുൽ ജുമുഅ  പാരായണം ചെയ്തതിന് ശേഷം നബി ﷺ എന്താണ് പാരായണം ചെയ്തത്? അദ്ദേഹം പറഞ്ഞു: നബി ﷺ സൂറത്തുൽ ഗാശിയയും പാരായണം ചെയ്യുമായിരുന്നു. (അബൂദാവൂദ്:1123)

ജുമുഅ നമസ്കാരത്തിൽ പാരായണം ചെയ്യൽ സുന്നത്തായ സൂറത്തുകൾ ഓതാതെ, അന്നത്തെ ഖുത്വുബയുമായി ബന്ധപ്പെട്ട ആയത്തുകളോ സൂറത്തുകളോ പാരായണം ചെയ്യുന്ന ചില ഖത്വീബുമാരുണ്ട്. ഉദാഹരണത്തിന്, മാതാപിതാക്കൾ എന്ന വിഷയത്തിലാണ് ജുമുഅ ഖുത്വുബ നിർവഹിച്ചതെങ്കിൽ, മാതാപിതാക്കളെ ഉപദ്രവിക്കരുതെന്നും അവർക്ക് നന്മ ചെയ്യണമെന്നും കൽപ്പിക്കുന്ന ആയത്തുകൾ ജുമുഅ നമസ്കാരത്തിൽ പാരായണം ചെയ്യുന്നു. ഇത് നബി ﷺ യുടെയോ മുൻഗാമികളുടെയോ രീതിയല്ല. ജനങ്ങളെ ഓർമ്മപ്പെടുത്തായി എപ്പോഴെങ്കിലും അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല. എന്നാൽ ഇതൊരു പതിവ് ചര്യയായി നടപ്പിലാക്കുന്നത് സുന്നത്തിനെതിരാണ്.

ശൈഖ് ബകർ അബൂസൈദ് رَحِمَهُ اللَّهُ പറയുന്നു: ജുമുഅ നമസ്കാരത്തിൽ നബിﷺ ക്വുർആൻ ഓതിയിരുന്നത് മൂന്ന് രീതികളിലാണ്. ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്ലയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗ്വാശിയയും. അല്ലെങ്കിൽ, ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ മുനാഫിക്വൂനും. അതുമല്ലെങ്കിൽ, ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗ്വാശിയയും. (മുസ്‌ലിം : 877, 878, അബൂദാവൂദ്: 1123)

എന്നാൽ, നബി ﷺ യുടെ ഈ ചര്യയെ ഒഴിവാക്കി, അന്ന് നിർവഹിച്ച ഖുത്വുബയുമായി ബന്ധപ്പെട്ട ആയത്തുകളോ സൂറത്തുകളോ ജുമുഅ നമസ്കാരത്തിൽ പാരായണം ചെയ്യുന്നവരുണ്ട്. ഇക്കാലത്ത് വളരെ വ്യാപകമായി കാണുന്ന ഒരു സംഗതിയാണിത്. ഏതെങ്കിലുമൊരു ഖത്വീബ്, പതിവായി തന്റെ ജുമുഅ നമസ്കാരങ്ങളിൽ അന്നത്തെ ഖുത്വുബയുമായി ബന്ധപ്പെട്ട ആയത്തുകളോ സൂറത്തുകളോ ആണ് പാരായണം ചെയ്യുന്നതെങ്കിൽ അത് ബിദ്അത്താണ്. മതം പഠിപ്പിച്ച ഒരു കാര്യത്തെ ഒഴിവാക്കി, പഠിപ്പിക്കാത്ത ഒരു കാര്യം സുന്നത്തായി കണക്കാക്കലാണ് ഈയൊരു പതിവിലൂടെ സംഭവിക്കുന്നത്. ഖുത്വുബയുമായി ബന്ധപ്പെട്ട ആയത്തുകളോ സൂറത്തുകളോ ജുമുഅ നമസ്കാരത്തിൽ പാരായണം ചെയ്യൽ സുന്നത്താണ് എന്ന് പൊതുജനങ്ങൾ തെറ്റിദ്ധരിക്കാനും, ഈയൊരു പ്രവൃത്തി വഴിയൊരുക്കുന്നു. (https://bit.ly/3o241H0)

ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീൻ അൽബാനി  رَحِمَهُ اللَّهُ പറയുന്നു: ഉദ്ബോധനമെന്ന നിലക്ക് എപ്പോഴെങ്കിലുമൊക്കെ അങ്ങനെ ചെയ്യുന്നതിന് തെറ്റില്ല. എന്നാൽ പതിവായി, ഇതൊരു ചര്യയായി സ്വീകരിക്കുകയാണെങ്കിൽ, അത് മതത്തിൽ പുതിയൊരു കാര്യമുണ്ടാക്കലാണ്. (https://youtu.be/iF9wnPKgYok)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *