അന്ത്യനാളും മഹ്ശറ ഏര്‍പ്പെടുത്തലും

സൂറ അൽ ഹാഖ 13-18 ആയത്തുകളിൽ അന്ത്യനാളിലെ സംഭവ വികാസങ്ങളെക്കുറിച്ചും, പിന്നീട് അല്ലാഹുവിന്‍റെ മുമ്പില്‍ സൃഷ്ടികളെ വിചാരണക്ക് കൊണ്ടുവരുന്ന ഘട്ടത്തെക്കുറിച്ചും അല്ലാഹു പറയുന്നത് കാണുക:

فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ ‎﴿١٣﴾‏ وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً ‎﴿١٤﴾‏ فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ ‎﴿١٥﴾‏ وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ ‎﴿١٦﴾‏ وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ ‎﴿١٧﴾‏ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ‎﴿١٨﴾

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,  ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.  മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.  അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖുർആൻ:69/13-18)

ഇസ്‌റാഫീല്‍ എന്ന മലക് കാഹളത്തിൽ ഊതുമ്പോഴാണ്  ലോകാവസാനം സംഭവിക്കുന്നത്. അന്ന് ഭൂമി പൊടിപൊടിയായി നിരത്തപ്പെടും. പര്‍വതങ്ങള്‍ ഛിന്നഭിന്നമാകും. ഭൂമിയോട് ചേര്‍ന്ന് അതില്ലാതെയാവുകയും പൊടിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഭൂമി മുഴുവന്‍ ഒരു സമനിരപ്പായ മൈതാനമാകും. ഇറക്കമോ കയറ്റമോ അവിടെ കാണപ്പെടുകയില്ല. അതാണ് മഹ്ശറ. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം അല്ലാഹു മനുഷ്യരെ വിചാരണക്കായി ഒരുമിച്ചുകൂട്ടുന്ന അതിവിശാലമായ സ്ഥലം. ‘ഒരുമിച്ച കൂട്ടുന്ന സ്ഥലം’ എന്നാണ് മഹ്ശറ എന്ന അറബിപദത്തിനര്‍ഥം.

وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا ‎﴿١٠٥﴾‏ فَيَذَرُهَا قَاعًا صَفْصَفًا ‎﴿١٠٦﴾‏ لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا ‎﴿١٠٧﴾

പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌. എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (ഖുർആൻ:20/105-107)

وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്‌) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (ഖു൪ആന്‍:18/47)

يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. (ഖുർആൻ:14/48)

‏ يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا

ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍. (ഖു൪ആന്‍:73/14)

ـَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا ‎﴿٢١﴾‏ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا ‎﴿٢٢﴾

അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും ചെയ്താൽ (ഖുർആൻ:89/21-22)

قَالَ سَهْلَ بْنَ سَعْدٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ عَلَى أَرْضٍ بَيْضَاءَ عَفْرَاءَ كَقُرْصَةِ نَقِيٍّ ‏

സഹ്‍ൽ ബ്‍നു സഅ്ദു رضي الله عنه പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: (തരിച്ചെടുത്ത) ശുദ്ധമായ മാവുകൊണ്ടുണ്ടാക്കിയ അപ്പം കണക്കെ, തനി വെള്ളയായ ഒരു ഭൂമിയില്‍ ഖിയാമത്തുനാളില്‍ മനുഷ്യര്‍ ഒരുമിച്ചുകൂട്ടപ്പെടും. (ബുഖാരി:6521)

ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ

സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌. (ഖുർആൻ:11/103)

قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ ‎﴿٤٩﴾‏ لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍ مَّعْلُومٍ ‎﴿٥٠﴾‏

നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു. (ഖുർആൻ:56/49-50)

ശുദ്ധ ശൂന്യതയില്‍ നിന്നു അറ്റമില്ലാത്ത ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന സൃഷ്ടാവിനു അതില്‍ ഏതു തരത്തിലുള്ള മാറ്റവും വരുത്തുവാനും, മറ്റൊരു ലോകവ്യവസ്ഥ നിലവില്‍ കൊണ്ടുവരാനും യാതൊരു പ്രയാസവും ഇല്ലതന്നെ. ലോകാവസാനം വരെ മരണമടഞ്ഞു പോയ ജനകോടികളെല്ലാം അവരവരുടെ ഖബ്ര്‍സ്ഥാനങ്ങളില്‍ നിന്നു – ഓരോരുത്തനും എങ്ങിനെ, എവിടെ മറമാടപ്പെട്ടിരുന്നുവോ അവിടങ്ങളില്‍ നിന്നു – അല്ലാഹുവിന്റെ മുമ്പാകെ വിചാരണാനിലയത്തിലേക്കു വെളിക്കു വരുന്നതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/48 ന്റെ വിശദീകരണം)

എല്ലാവരേയും എല്ലാത്തിനേയും വലയം ചെയ്‌ത്‌ നിൽക്കുന്ന അല്ലാഹുവിൻ്റെ കഴിവിനാൽ എവിടെയാണെങ്കിലും അവരെ മഹ്ശറിലേക്ക് അവൻ കൊണ്ടുവരുന്നതാണ്. അല്ലാഹു പറഞ്ഞു:

أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുർആൻ:2/148)

وَبَرَزُوا۟ لِلَّهِ جَمِيعًا

അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്‌. (ഖുർആൻ:14/21)

മഹ്ശറിൽനിന്ന് ഒരാളും തെന്നുകയോ വഴിമാറുകയോ ഇല്ല. നാഥനായ അല്ലാഹു എല്ലാവരേയും എണ്ണുകയും ക്ലിപ്ത്‌തപ്പെടുത്തുകയും ചെയ്‌തിരിക്കെ ആരും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുകയുമില്ല. അല്ലാഹു പറഞ്ഞു:

إِن كُلُّ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَٰنِ عَبْدًا ‎﴿٩٣﴾‏ لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ‎﴿٩٤﴾‏ وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا ‎﴿٩٥﴾‏

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും. തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു. അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌. (ഖുർആൻ:19/93-95)

അന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ, യഥാര്‍ത്ഥമായോ നാമമാത്രമായോ – ഒന്നും തന്നെ – മറ്റാര്‍ക്കും യാതൊരു വിധത്തിലുള്ള ആധിപത്യവും, അധികാരവും ഉണ്ടായിരിക്കുകയുമില്ല. എല്ലാം സര്‍വ്വാധിപതിയായ ഏകനായ അല്ലാഹുവിനുമാത്രം.

يَوْمَ هُم بَٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ

അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്‌. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിന്‌. (ഖുര്‍ആൻ:40/16)

അങ്ങനെ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അല്ലാഹു വരും. ആകാശത്തുള്ള മലക്കുകളെല്ലാം അണിയണിയായി വന്നുചേരും. ആകാശത്തിന്റെ ഭാഗങ്ങളില്‍ തങ്ങളുടെ രക്ഷിതാവിന് കീഴ്‌പ്പെട്ട് അവന്റെ മഹത്ത്വത്തിന് വിധേയരായിരിക്കും മലക്കുകൾ ഉണ്ടാകുക. അല്ലാഹുവിന്റെ സിംഹാസനത്തെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്. അന്ന് അല്ലാഹുവിന്റെ മുന്നിൽ മനുഷ്യര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കല്‍ യാതൊരു മറഞ്ഞകാര്യവും അവരിൽ നിന്നും മറഞ്ഞുപോകുന്നതല്ല. അവരുടെ ശരീരങ്ങളില്‍ നിന്നോ തടികളില്‍ നിന്നോ പ്രവര്‍ത്തനങ്ങളില്‍ നിന്നോ സ്വഭാവങ്ങളില്‍ നിന്നോ ഒന്നും തന്നെ. കാരണം അല്ലാഹു ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്.

മൃഗങ്ങൾവരെ മഹ്ശറിൽ എത്തിക്കപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌. (ഖുര്‍ആൻ:6/38)

وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍. (ഖുര്‍ആൻ:42/29)

وَإِذَا ٱلْوُحُوشُ حُشِرَتْ

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍. (ഖുർആൻ:81/5)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *