കണക്കറ്റ വേഗതയോടുകൂടി, കോടിക്കണക്കില്‍ വര്‍ഷങ്ങളായി സ്വയം അച്ചുതണ്ടിന്‍മേല്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വമ്പിച്ച ഒരു അഗ്നിഗോളമാണ് സൂര്യന്‍. ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിലെ ഒരു നക്ഷത്രമാണ് സൂര്യൻ. സൗരയൂഥത്തിന്റെ കേന്ദ്രവുമാണ് സൂര്യൻ. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരം 14.968 കോടി കി.മീറ്ററാണ്. സൂര്യന്റെ വ്യാസം വ്യാസം (Diameter) 13,91,016 കി.മീറ്ററും ചുറ്റളവ് (Circumference): 43,70,005 കി.മീറ്ററുമാണ്.
സ്ഥൂല പ്രപഞ്ചത്തിലെ അത്യത്ഭുത സൃഷ്ടിയും വലിയ ദൃഷ്ടാന്തവുമാണ് സൂര്യന്‍.
وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും …… (ഖു൪ആന്‍:41/37)
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ
അബൂ മസ്ഊദ് അല്‍ അന്‍സാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. (മുസ്ലിം: 911)
ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യന്റെ സവിശേഷതകളും അതിലൂടെ ലോകത്തിന് നല്‍കുന്ന ദൃഷ്ടാന്തങ്ങളും വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പലവുരു മനുഷ്യരെ ബോധ്യപ്പെടുത്തുന്നുണ്ട്.
وَجَعَلْنَا سِرَاجًا وَهَّاجًا
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/13)
يعني الشمس المنيرة على جميع العالم التي يتوهج ضوءها لأهل الأرض كلهم
ലോകമെമ്പാടും പ്രകാശിക്കുന്ന സൂര്യൻ എന്നാണ് ഇതിനർത്ഥം, അതിന്റെ വെളിച്ചം ഭൂമിയിലെ എല്ലാ ആളുകൾക്കും ലഭിക്കുന്നു. (ഇബ്നു കസീർ)
نبه بالسراج على النعمة بنورها، الذي صار كالضرورة للخلق، وبالوهاج الذي فيه الحرارة على حرارتها وما فيها من المصالح
സൃഷ്ടികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത വെളിച്ചമാകുന്ന അനുഗ്രഹത്തെ വിളക്കായിട്ടാണ് പറഞ്ഞത്. وَهَّاجًا എന്ന് പറഞ്ഞത് പ്രയോജനങ്ങളും ഫലങ്ങളും നല്‍കുന്ന അതിന്റെ ചൂടിനെ ഉദ്ദേശിച്ചാണ്. (തഫ്സീറുസ്സഅ്ദി)
وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. (ഖുര്‍ആന്‍:71/16)
ചന്ദ്രവെളിച്ചം സൂര്യവെളിച്ചത്തെ അപേക്ഷിച്ച് വളരെ ലഘുവായതാണല്ലോ. അതാകട്ടെ, സൂര്യന്റെ വെളിച്ചം തിരിച്ചടിക്കുന്നതിനാല്‍ ഉണ്ടാകുന്നതുമാണ്. സൂര്യനാണെങ്കില്‍ സ്വയം പ്രകാശിക്കുന്നതും, ഭൂമിക്കും ചന്ദ്രനും വെളിച്ചം നൽകുന്നതുമാകുന്നു. ഇങ്ങിനെയുള്ള കാരണങ്ങള്‍ കൊണ്ടായിരിക്കാം ചന്ദ്രനെ ‘പ്രകാശമാക്കി’ എന്നും, സൂര്യനെ ‘വിളക്കാക്കി’ എന്നും വ്യത്യസ്ത രൂപത്തില്‍ അല്ലാഹു പറഞ്ഞത്. (അമാനി തഫ്സീര്‍)
هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. (ഖുര്‍ആന്‍:10/5)
വെളിച്ചം നല്‍കുന്നതില്‍ രണ്ടും യോജിക്കുമെങ്കിലും രണ്ടിന്‍റെയും വെളിച്ചം തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സൂര്യന്‍ പകലിലും, ചന്ദ്രന്‍ രാത്രിയിലുമാണ് വെളിച്ചം നല്‍കുന്നതെന്ന് മാത്രമല്ല, സൂര്യന്‍ സ്വയം പ്രകാശിക്കുന്നതും കൂടുതല്‍ ശോഭയുളളതുമാകുന്നു. ചന്ദ്രന്‍റെ വെളിച്ചമാകട്ടെ, സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന വെളിച്ചത്തിന്‍റെ തിരിച്ചടിയാണെന്ന് (*) ശാസ്‌ത്രം മുമ്പേ തെളിയിച്ചു കഴിഞ്ഞതാണ്. സൂര്യവെളിച്ചത്തെ അപേക്ഷിച്ച് അത് വളരെ മങ്ങിയതുമാണ്. ഈ വ്യത്യാസമാണ് സൂര്യവെളിച്ചത്തെപ്പറ്റി ضِيَاء (തിളക്കം -ശോഭ) എന്നും, ചന്ദ്ര വെളിച്ചത്തെപ്പറ്റി نُور (പ്രകാശം) എന്നും പ്രയോഗിച്ചതില്‍ അടങ്ങിയിരിക്കുന്നത്. (അമാനി തഫ്സീര്‍)
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. (ഖുര്‍ആന്‍:36/38)
സൂര്യന്‍ ചില നിശ്ചിതമാര്‍ഗ്ഗങ്ങളില്‍കൂടി ഒരു നിശ്ചിത അതിര്‍ത്തിവരെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിവസക്കണക്കിലും, മാസക്കണക്കിലും, കൊല്ലക്കണക്കിലും അതിന്റെ സഞ്ചാരത്തിന് കൃത്യമായ ലക്ഷ്യവും മാര്‍ഗ്ഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള ആ കണക്കും, ചിട്ടയും തെറ്റാതെ അതു സഞ്ചരിച്ചുവരുന്നു. നമ്മുടെ കാഴ്ചയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പറഞ്ഞത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും ഇപ്പറഞ്ഞതു ശരിതന്നെ. ഭൂമിയെ അപേക്ഷിക്കുമ്പോള്‍ സൂര്യന്‍ ഒരേ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുകയാണെങ്കിലും, സൗരയൂഥം ഒന്നാകെ മറ്റൊരു കേന്ദ്രത്തെ ലക്‌ഷ്യംവെച്ചു – മറ്റനേകം നക്ഷത്രവ്യൂഹങ്ങളെപ്പോലെ – കറങ്ങുന്നുവെന്നാണ് ഗോളശാസ്ത്രസിദ്ധാന്തം. (അമാനി തഫ്സീര്‍)
പകലിലെ ദൃഷ്ടാന്തമാണ് സൂര്യൻ.
وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു.…. (ഖു൪ആന്‍:17/12)
അലംഘനീയമായ നിയമത്താലും സുഭദ്രമായ വ്യവസ്ഥയാലും ബന്ധിക്കപ്പെട്ടിരിക്കുന്നു.
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്) (ഖുര്‍ആന്‍:55/5)
{الشَّمْسُ وَالْقَمَرُ بِحُسْبَانٍ} أَيْ: خَلَقَ اللَّهُ الشَّمْسَ وَالْقَمَرَ، وَسَخَّرَهُمَا يَجْرِيَانِ بِحِسَابٍ مُقَنَّنٍ، وَتَقْدِيرٍ مُقَدَّرٍ، رَحْمَةً بِالْعِبَادِ، وَعِنَايَةً بِهِمْ، وَلِيَقُومَ بِذَلِكَ مِنْ مَصَالِحِهِمْ مَا يَقُومُ، وَلِيَعْرِفَ الْعِبَادُ عَدَدَ السِّنِينَ وَالْحِسَابَ.
{സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്} അല്ലാഹു സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുകയും അവയെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തു; നിര്‍ണിതമായ ഒരു നിയമത്തിന് വിധേയമായും കൃത്യമായ കണക്കുകള്‍ പാലിച്ചും. അടിമക്ക് കാരുണ്യവും പരിഗണനയുമായി അവന്‍ അവ രണ്ടിനെയും സഞ്ചരിപ്പിക്കാനും ജീവിതത്തില്‍ അവര്‍ക്ക് ഗുണകരമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി കണക്കും വര്‍ഷവും മനസ്സിലാക്കുന്നതിന് വേണ്ടിയും. (തഫ്സീറുസ്സഅ്ദി)
സൂര്യന്റെ ഉദയാസ്തമയങ്ങള്‍ക്കും വ്യത്യസ്ത മണ്ഡലങ്ങളിലൂടെയുള്ള കടന്നുപോക്കിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. സൂര്യന്റെ സഞ്ചാരമാണ് സമയനിര്‍ണയത്തന്റെ അടിസ്ഥാനം. അതുവഴിയാണ് മനുഷ്യര്‍ സമയവും ദിനരാത്രങ്ങളും തിയ്യതികളും ഋതുഭേദങ്ങളും ഗണിച്ചുവരുന്നത്.
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ ﴿٩٧﴾ وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْـَٔايَٰتِ لِقَوْمٍ يَفْقَهُونَ
പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്. (ഖുര്‍ആന്‍:6/96)
ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് ഒരു ദിവസം. അഞ്ച് നേരത്തെ നമസ്കാരങ്ങളുടെ സമയം സൂര്യന്റെ സഞ്ചാരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്.
സൂര്യന്റെ ചലനമാണ് രാപ്പലുകൾ മാറി വരുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. അതേപോലെ സൂര്യന്റെ പ്രകാശം ഭൂമിയുടെ ഒരു വശത്ത് പതിക്കാതിരിക്കുമ്പോഴാണല്ലോ അവിടെ രാത്രിയുണ്ടാവുന്നത്.
അല്ലാഹു സൂര്യനെ സൃഷ്ടിക്കുകയും അതിനെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. സൂര്യന്റെ സൃഷ്ടിപ്പും നിയന്ത്രണവും, ആജ്ഞാധികാരവും അല്ലാഹുവിനാണ്.
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍ :7/54)
സൂര്യൻ ഭൂമിയില്‍നിന്ന് ഒരു നിശ്ചിത ദൂരം കണക്കാക്കി സ്ഥാപിക്കപ്പെട്ടതുകൊണ്ടും ആ ദൂരത്തില്‍ സവിശേഷക്രമത്തില്‍ കൃത്യമായി അളന്നുമുറിച്ച ഏറ്റക്കുറവുകളുണ്ടാകുന്നതുകൊണ്ടുമാണ് ഭൂമിയിലെ കണക്കറ്റ ജന്തുജാലങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയുന്നത്. സൂര്യനെ കൊണ്ട് മനുഷ്യര്‍ക്ക് ധാരാളം ഉപകാരങ്ങളുണ്ട്. അതുകൊണ്ടുതന്നെ അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ സൂര്യൻ എന്ന പേരിൽ ഒരു സൂറത്ത് (91) ഇറക്കിയിട്ടുണ്ട്. പ്രസ്തുത സൂറത്ത് ആരംഭിക്കുന്നതാകട്ടെ, സൂര്യനെ കൊണ്ട് സത്യം ചെയ്ത് പറഞ്ഞുകൊണ്ടാണ്.
وَٱلشَّمْسِ وَضُحَىٰهَا
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണെ സത്യം. (ഖു൪ആന്‍ :91/1)
{وَالشَّمْسِ وَضُحَاهَا} أَيْ: نُورُهَا، وَنَفْعُهَا الصَّادِرُ مِنْهَا.
{സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണെ സത്യം} അതായത് അതിന്റെ വെളിച്ചവും അതില്‍ നിന്നുണ്ടാവുന്ന പ്രയോജനങ്ങളും എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)
സൂര്യൻ അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു. അത് സുജൂദ് ചെയ്യുന്ന രൂപവും നമുക്ക് അറിയുകയില്ല.
أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (ഖു൪ആന്‍ :22/18)
عَنْ أَبِي ذَرٍّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَبِي ذَرٍّ حِينَ غَرَبَتِ الشَّمْسُ ” تَدْرِي أَيْنَ تَذْهَبُ ”. قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ الْعَرْشِ، فَتَسْتَأْذِنَ فَيُؤْذَنَ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا ارْجِعِي مِنْ حَيْثُ جِئْتِ. فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى {وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ }”.
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി ﷺ അബൂദർറിനോട് പറഞ്ഞു; സൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത്. നബി ﷺ പറഞ്ഞു: അത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ്. അങ്ങനെ വീണ്ടും ഉദിക്കാൻ അനുമതി ചോദിക്കുന്നു; അപ്പോൾ അതിന് അനുമതി ലഭിക്കുന്നു.പിന്നെയും അത് (കാലാന്തരത്തിൽ) സുജൂദ് ചെയ്യാറാകുന്നു. എന്നാലത് സ്വീകരിക്കപ്പെടുകയില്ല. അതിനോട് പറയപ്പെടും: നീ വന്നേടത്തേക്കു തന്നെ മടങ്ങിക്കൊള്ളുക. അപ്പോൾ അത് അതിന്റെ അസ്തമയസ്ഥാനത്തുനിന്ന് ഉദിക്കുന്നു. “സൂര്യൻ അതിനുള്ള സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു കണിശമായി നിർണയിച്ചു വെച്ചതത്രെ അത്” (യാസീൻ 38) എന്ന ഖുർആൻ സൂക്തം ഇതിലേക്ക് ചൂണ്ടുന്നു. (ബുഖാരി: 3199)
പ്രാചീന കാലം മുതലേ സൂര്യന്റെ ഉദയാസ്തമയങ്ങള്‍ മനുഷ്യരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രാക്തന സമൂഹങ്ങളില്‍ ആകാംക്ഷ വഴിമാറി ആരാധനയിലേക്ക് പരിണമിച്ച സ്ഥിതിവിശേഷവുമുണ്ടായി. സൂര്യനെയല്ല, സൂര്യനെ സൃഷ്ടിച്ച റബ്ബിനെയാണ് മനുഷ്യര്‍ ആരാധിക്കേണ്ടത്.
وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍:41/37)
മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ സൂര്യന്റെ പേരിലുള്ള അന്ധവിശ്വാസം എല്ലാകാലത്തും നിലനിന്നിരുന്നതായി കാണാം. മുഹമ്മദ് നബി ﷺ ജീവിച്ചിരുന്ന സമൂഹത്തില്‍ പോലും ഇതിന്റെ പേരിലുള്ള അന്ധവിശ്വാസം നിലനിന്നിരുന്നു. നബി ﷺ യുടെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള രീതിയില്‍ ജനസംസാരം ഉണ്ടായി. ഇത്തരം അന്ധവിശ്വാസങ്ങളുടെ വേരറുത്തുകൊണ്ട്, ‘ആരെങ്കിലും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ലെന്നും അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും നബി ﷺ പ്രഖ്യാപിച്ചു.
عَنِ اَلْمُغِيرَةِ بْنِ شُعْبَةَ - رضى الله عنه - قَالَ : انْكَسَفَتِ الشَّمْسُ يَوْمَ مَاتَ إِبْرَاهِيمُ، فَقَالَ النَّاسُ انْكَسَفَتْ لِمَوْتِ إِبْرَاهِيمَ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمُوهُمَا فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ ”.
മുഗീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ പുത്രന്‍ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി ﷺ പ്രഖ്യാപിച്ചു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് അവക്ക് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അതിനെ (ഗ്രഹണത്തെ) കണ്ടാല്‍ (ഗ്രഹണം അവസാനിച്ച്) വ്യക്തമാകുന്നത് വരെ നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുകയും, നമസ്കരിക്കുകയും ചെയ്യുക. (ബുഖാരി :1060)
അല്ലാഹു അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ടെന്നും അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമെന്ന് നബി ﷺ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു. മാത്രമല്ല സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതു മുഖേനെ അല്ലാഹു അവന്റെ ശിക്ഷയെ കുറിച്ച് അവന്റെ അടിമകളെ ഭീതിപ്പെടുത്തുന്നു. അതുവഴി അടിമകൾ അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുവാന്‍ അത് കാരണവുമാകുന്നു.
عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ، وَلَكِنَّ اللَّهَ تَعَالَى يُخَوِّفُ بِهَا عِبَادَهُ
അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാല്‍ അല്ലാഹു അതുകൊണ്ട് തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. (ബുഖാരി:1048)
ഭൂമിയിൽ, സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. എന്നാൽ അന്ത്യനാളാകാറാകുമ്പോൾ അതിന് മാറ്റംവരും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَقُومُ السَّاعَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا فَإِذَا طَلَعَتْ وَرَآهَا النَّاسُ آمَنُوا أَجْمَعُونَ، وَذَلِكَ حِينَ لاَ يَنْفَعُ نَفْسًا إِيمَانُهَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല, അത് (പടിഞ്ഞാറ് നിന്ന്) ഉദിക്കുകയും ജനങ്ങൾ അത് കാണുകയും ചെയ്യുമ്പോൾ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും. വിശ്വസിക്കുന്ന ഒരാൾക്കും ആ വിശ്വാസം ഒരു പ്രയോജനവും ചെയ്യില്ല. (ബുഖാരി:4636)
സൂര്യന്റെ ആയുസ് കണ്ടെത്തുവാനുള്ള പഠനത്തിലാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍. സൂര്യൻ തന്റെ ആയുസ്സിന്റെ പകുതിയിലെത്തിയെന്നാണ് നിലവിലെ പഠനം സൂചിപ്പിക്കുന്നത്. ജനനം ഉണ്ടെങ്കിൽ മരണവുമുണ്ടാകുമെന്ന ചിന്തയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞരെ സൂര്യന്റെ ആയുസ്സ് കണ്ടെത്താനുള്ള പഠനത്തിലെത്തിച്ചത്. ഇക്കാര്യത്തിൽ ഇസ്ലാം കൃത്യമായ മാര്‍ഗ ദര്‍ശനം നൽകുന്നുണ്ട്. അഥവാ സൂര്യന് തുടക്കമുണ്ടായതുപോലെ അന്ത്യവുമുണ്ടാകും.
അന്ത്യനാളിന്റെ ഭയാനകത വിവരിക്കുന്ന സൂറത്താണ് സൂറ: തക്‌വീർ. ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് 1-13 ആയത്തുകളിൽ സൂചിപ്പിക്കുന്നത്. അന്ന് സൂര്യന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നത് കാണുക:
إِذَا ٱلشَّمْسُ كُوِّرَتْ
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍. (ഖുർആൻ:81/1)
إِذَا الشَّمْسُ جُمِعَ جِرْمُهَا، وَذَهَبَ ضَوْؤُهَا.
സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ. (തഫ്സീർ മുഖ്തസ്വർ)
ക്വിയാമത് നാളില്‍ ഖബ്റുകളില്‍ നിന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്ന വേളയിൽ ആയിരക്കണക്കിന് വ൪ഷങ്ങള്‍ മനുഷ്യന് മഹ്ശറയില്‍ കഴിച്ചു കൂട്ടേണ്ടി വരും. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും.
عَنْ عَبْدِ الرَّحْمَنِ بْنِ، جَابِرٍ حَدَّثَنِي سُلَيْمُ بْنُ عَامِرٍ، حَدَّثَنِي الْمِقْدَادُ بْنُ الأَسْوَدِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” تُدْنَى الشَّمْسُ يَوْمَ الْقِيَامَةِ مِنَ الْخَلْقِ حَتَّى تَكُونَ مِنْهُمْ كَمِقْدَارِ مِيلٍ ” . قَالَ سُلَيْمُ بْنُ عَامِرٍ فَوَاللَّهِ مَا أَدْرِي مَا يَعْنِي بِالْمِيلِ أَمَسَافَةَ الأَرْضِ أَمِ الْمِيلَ الَّذِي تُكْتَحَلُ بِهِ الْعَيْنُ . قَالَ ” فَيَكُونُ النَّاسُ عَلَى قَدْرِ أَعْمَالِهِمْ فِي الْعَرَقِ فَمِنْهُمْ مَنْ يَكُونُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى رُكْبَتَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى حَقْوَيْهِ وَمِنْهُمْ مَنْ يُلْجِمُهُ الْعَرَقُ إِلْجَامًا ” . قَالَ وَأَشَارَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ إِلَى فِيهِ
മിഖ്ദാദ്ബ്നുല്‍ അസ്’വദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: അവസാന നാളില്‍ സൂര്യന്‍ സൃഷ്ടികളോട് അടുക്കുന്നതാണ്, (എത്രത്തോളമെന്നാല്‍) ഒരു മൈല്‍ ദൂരം വരെ അടുക്കുന്നതാണ്. സുലൈമാന്‍ ഇബ്നു ആമി൪ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹു തന്നെയാണെ സത്യം, മൈല്‍ കൊണ്ട് അ൪ത്ഥമാക്കുന്നത് ഭൂമിയിലെ മൈല്‍ ആണോ, അതല്ല കണ്ണിന് സുറുമയിടുന്ന കോല്‍ ആണോയെന്ന് എനിക്കറിയില്ല. പറഞ്ഞു: ജനങ്ങള്‍ അവരുടെ പ്രവ൪ത്തനങ്ങള്‍ക്കനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്നതാണ്. അവരില്‍ ഞെരിയാണി വരെ മുങ്ങിയവരുണ്ടാകും, അവരില്‍ കാല്‍മുട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ അരക്കെട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ ചിലരെ ഇത് വരെ വിയ൪പ്പ് മൂടിക്കളയുന്നതാണ്. നബി ﷺ തന്റെ കൈ കൊണ്ട് വായയിലേക്ക് ആംഗ്യം കാണിക്കുകയുണ്ടായി. (മുസ്ലിം: 2864)
അതിഭയാനകമായ ഈ സാഹചര്യത്തില്‍ ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്.
സൂര്യന്റെ സൃഷ്ടിപ്പും അതിന്റെ നിയന്ത്രണവും, ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ധാരാളം വകനല്‍കുന്നു. അതുവഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓര്‍ക്കുവാനും, അവനോടു നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിധികളെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.
وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (ഖുർആൻ:45/13)
സൂര്യന്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും സൗകര്യപ്പെടുത്തലിലുമെല്ലാം അല്ലാഹു അവന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ പരിപൂർണ കഴിവുള്ളവനാണെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്. അതിലുള്ള മറ്റൊന്ന്, അതിന്റെ സൃഷ്ടിപ്പിലെ അന്യൂനതയും ദൃഢതയുമാണ്. നിർമാണ ഭംഗിയും സൃഷ്ടിസൗന്ദര്യവും അല്ലാഹുവിന്റെ അറിവിന്റെയും യുക്തിയുടെയും തെളിവിലേക്ക് വിരൽ ചൂണ്ടുന്നു. ഇതെല്ലാം അറിയിക്കുന്നത് ആരാധന സൂര്യനുൾപ്പടെയുള്ള സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് മാത്രമായിരിക്കണമെന്നുമാണ്.
സൂര്യൻ ഉൾപ്പടെയുള്ള ദൃഷ്ടാന്തങ്ങള്‍ മരണാനന്തര ജീവിതം തികച്ചും പരമാര്‍ഥമാണെന്നതിനുകൂടി സാക്ഷ്യം വഹിക്കുന്നുണ്ട്.
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു. (ഖുർആൻ:13/2)
ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കണ്‍മുമ്പില്‍ എന്തുതന്നെ കണ്ടാലും, അവനില്‍ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവന്‍ രാത്രി ഉറങ്ങുവാനും, പകല്‍ ദേഹേച്ഛകള്‍ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം.
www.kanzululoom.com