ക്വുര്‍ആനിന്റെ സമുദായമേ, വിശുദ്ധ ക്വുര്‍ആൻ …

അന്ധകാരങ്ങളുടെ പടുകുഴിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനായി അല്ലാഹു മുഹമ്മദ് നബി ﷺ യെ നിയോഗിച്ചു. ആ പ്രവാചകനെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, മഹത്തായ മുഅ്ജിസത്തുകളും നല്‍കി സ്തുത്യര്‍ഹനായ അല്ലാഹു ആദരിക്കുകയുണ്ടായി. അതില്‍ ഏറ്റവും അനുഗൃഹീതവും അമൂല്യമായ സ്ഥാനവും, മഹത്തരവുമായത് വിശുദ്ധ ക്വുര്‍ആനാകുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَا مِنَ الأَنْبِيَاءِ نَبِيٌّ إِلاَّ أُعْطِيَ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَىَّ فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക്‌ ലഭിച്ചത്‌ അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്‌) അത്രെ. അതുകൊണ്ട്‌ പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി:4981)

അത് അല്ലാഹുവിന്റെ വിശുദ്ധ ക്വുര്‍ആനാകുന്നു, അവന്റെ അനുഗൃഹീതമായ വഹ്‌യ്(ദിവ്യസന്ദേശം)  ആകുന്നു.

الٓر ۚ كِتَٰبٌ أُحْكِمَتْ ءَايَٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ

ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്. (ഖുർആൻ:11/1)

ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാകുന്നു, അത് സൃഷ്ടിയല്ല, അവനില്‍ നിന്നാണത് ആരംഭിച്ചത്, അവനിലേക്ക് തന്നെ അത് മടക്കപ്പെടുകയും ചെയ്യും.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുർആൻ:26/192-195)

അത് വ്യവസ്ഥിതിയില്‍ ഏറ്റവും ഭംഗിയുള്ളതും വിശദീകരണത്തില്‍ സമ്പൂര്‍ണവും വാക്കുകളില്‍ സ്ഫുടതയും ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തില്‍ ഏറ്റവും വ്യക്തതയുമുള്ള ഗ്രന്ഥമാകുന്നു.

إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ‎﴿٤١﴾‏ لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ‎﴿٤٢﴾

തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:41/41-42)

അതിൽ(ക്വുര്‍ആനിൽ) ഉള്ളത് അതീവ ഗൗരവതരമാണ്, തമാശയല്ല. അഹങ്കാരം മുഖേന അതിനെ ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അവനോട് പകരം വീട്ടുന്നതാണ്. അതല്ലാത്ത മാര്‍ഗദര്‍ശനം ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു അവനെ വഴികേടിലാക്കുന്നതാണ്. അത് അല്ലാഹുവിന്റെ ബലിഷ്ടമായ കയറും യുക്തിമത്തായ ദിക്‌റും ചൊവ്വായ മാര്‍ഗദര്‍ശനവുമാകുന്നു. അത് തന്നിഷ്ടത്തിലേക്ക് വഴിനടത്തുകയോ, നാവുകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയോ ചെയ്യില്ല. അതില്‍ നിന്ന് പണ്ഡിതന്മാര്‍ക്ക് വിശപ്പടങ്ങുകയോ, വിമര്‍ശനങ്ങളുടെ ആധിക്യം അതിനെ നശിപ്പിക്കുകയോ ചെയ്യില്ല. അതിലെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല. അത്‌കൊണ്ട് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സത്യം പറഞ്ഞു. അത്‌കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ പ്രതിഫലാര്‍ഹനായിരിക്കും, അത്‌കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ നീതിചെയ്തു. ആരെങ്കിലും അതിലേക്ക് ക്ഷണിച്ചാല്‍ ചൊവ്വായ മാര്‍ഗത്തിലേക്കാണ് അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നത്.

لَّٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി. (ഖു൪ആന്‍:4/166)

ലോകര്‍ക്ക് അനുഗ്രഹമായിട്ടും പ്രവേശിക്കുന്നവര്‍ക്ക് വ്യക്തമായ വഴിയായിട്ടും മുഴുവന്‍ സൃഷ്ടികള്‍ക്കെതിരെയുള്ള തെളിവുമായിട്ടാണ് അല്ലാഹു അതിനെ (ക്വുര്‍ആനിനെ) അവതരിപ്പിച്ചത്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവിന്റെ അവശേഷിക്കുന്ന മുഅ്ജിസത്തുമാണത്.

അല്ലാഹു അതിന്റെ സ്ഥാനത്തെ പ്രതാപമാക്കുകയും അതിന്റെ അധികാരത്തെ ഉന്നതമാക്കുകയും ജനങ്ങള്‍ക്കിടയിലുള്ള അതിന്റെ സ്ഥാനത്തെ ഘനമുള്ളതാക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും അതിനെ ഉയര്‍ത്തിയാല്‍ അല്ലാഹു അവനെയും ഉന്നതിയിലാക്കുന്നതാണ്. ആരെങ്കിലും അതിനെ അവഗണിച്ചാല്‍ അല്ലാഹു അവനെയും അവഗണിക്കുന്നതാണ്.

قال رسول الله صلى الله عليه وسلم  :  إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ

നബി ﷺ പറഞ്ഞു: ഈ ഗ്രന്ഥം മുഖേന അല്ലാഹു ചില സമുഹങ്ങളെ ഉയര്‍ത്തുകയും മറ്റുചിലരെ താഴ്ത്തുകയും ചെയ്യുന്നതാണ്. (മുസ്‌ലിം:817)

അത് ആദരവാണ്, എത്ര നല്ല ആദരവ്! നമ്മുടെ രക്ഷിതാവിന്റെ ഗ്രന്ഥം നമ്മുടെ കൈകളില്‍. നമ്മുടെ രക്ഷിതാവിന്റെ കലാം എല്ലാത്തിനെയും ചൂഴ്ന്ന് നില്‍ക്കുന്ന വിജ്ഞാനം.

സഹോദരങ്ങളേ, ചിന്തിക്കൂ; ക്വുര്‍ആനുമായി നമ്മുടെ ബന്ധം എന്താണ്?

പാരായണത്തിലും പഠനത്തിലും നാമതിനെ അവഗണിച്ചിരിക്കുന്നു. മനഃപാഠമാക്കുന്നതിലും ഓതുന്നതിലും നാം അലസതയിലാകുന്നു. അതിനെപ്പറ്റി ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നാം അശ്രദ്ധയിലായിരിക്കുന്നു. അത്ഭുതകരം തന്നെ ഈ സമുദായത്തിന്റെ കാര്യം! മാഗസിനുകളും പത്രങ്ങളും വായിക്കുവാനും സീരിയലുകളും മറ്റു പരിപാടികളും കാണുവാനും സംഗീതവും മറ്റു ആസ്വാദനങ്ങളും കേള്‍ക്കുവാനുമാണ് അധികസമയവും പാഴാക്കിക്കളയുന്നത്. അവരുടെ സമയങ്ങളില്‍ വിശുദ്ധക്വുര്‍ആനിന് സ്ഥാനമില്ല, അതിലെ അഭിസംബോധനകളില്‍ ഭയപ്പെടാനും ഗുണപാഠമുള്‍ക്കൊള്ളാനും അവസരവുമില്ല!

ഈ രണ്ടു കാര്യങ്ങളില്‍ ഏത് കാര്യമാണ് അവര്‍ക്ക് കൂടുതല്‍ ഇ ഷ്ടകരം. ഈ രണ്ട് കാര്യങ്ങളില്‍ ഏതാണ് അവരിലേക്ക് കൂടുതല്‍ അടുത്തത്

المرء مع من أحب يوم القيامة

നബി ﷺ പറയുന്നു: ഒരു മനുഷ്യന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതിന്റെ കൂടെയായിരിക്കും പരലോകത്ത്. (ബുഖാരി, മുസ്‌ലിം)

നമ്മളില്‍ ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ പദങ്ങള്‍ കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല,അതിന്റെ ആശയങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കുവാനോ ഉദ്ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനോ സാധിക്കുന്നില്ല.

കരഞ്ഞവര്‍ കരയുകയും ഭയഭക്തി കാണിച്ചവര്‍ ഭയഭക്തി കാണിക്കുകയും ചെയ്ത ആയത്തുകളിലൂടെ നമ്മള്‍ സഞ്ചരിച്ചാലും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. എന്തത്ഭുതം! അത് വല്ല മലയിലെങ്ങാനും അവതരിച്ചിരുന്നെങ്കില്‍.

لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

ഈ ക്വുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി. (ഖുർആൻ:59/21)

നമ്മുടെ ഹൃദയം മൃദുലമാവുന്നില്ല. മനസ്സുകള്‍ക്ക് ഭയഭക്തി ലഭിക്കുന്നില്ല. കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നില്ല. ഇത് വ്യക്തമാക്കിയ അല്ലാഹു പറഞ്ഞത് എത്ര സത്യം!

ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً

പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. (ഖുർആൻ:2/74)

നാം ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യുന്നു, ഉപദേശങ്ങൾ ആവർത്തിക്കപ്പെടുന്നു, എന്നാൽ അതിന്റെ ആശയം നമുക്ക് മനസ്സിലാകുന്നില്ല. അതിൻറെ ലക്ഷ്യം നമുക്ക് ഉൾക്കൊള്ളാനാകുന്നില്ല. അതിന്റെ കാര്യം നമ്മെ ബാധിക്കാത്തതു പോലെ. അതിലെ അഭിസംബോധനകൾ നമ്മോട് പറയാത്തതുപോലെ. നിന്റെ രക്ഷിതാവ് തന്നെയാണെ സത്യം, എന്താണ് الصَّمَدُ (നിരാശ്രയൻ) എന്നതിന്റെ ആശയം? എന്താണ് غَاسِقٍ إِذَا وَقَبَ  (ഇരുളടയുമ്പോഴുള്ള രാത്രി) എന്നതിന്റെ ഉദ്ദേശം എന്താണ്? നമ്മളിൽ എത്രപേർ രാപ്പകലുകളിൽ ഇത് എത്ര പ്രാവശ്യം ഉരുവിടുന്നു. അറിയുമോ ആശയങ്ങൾ?

ക്വുര്‍ആനിനെ ഇങ്ങനെ വെടിയുന്നതിനെക്കാള്‍ വലിയ വെടിയല്‍ മറ്റെന്തുണ്ട്? ഈ നഷ്ടത്തെക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്?

قال رسول الله صلى الله عليه وسلم  : وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ

നബി ﷺ പറയുന്നു: ക്വുര്‍ആന്‍ നിനക്ക് സാക്ഷിയാവും, അല്ലെങ്കില്‍ നിനക്കെതിരെ (സാക്ഷിയാവും). (മുസ്‌ലിം)

قال عثمان بن عفان : لو طهرت القلوب ؛ لم تشبع من قراءة القرآن

ഉഥ്മാന്‍  رَضِيَ اللَّهُ عَنْهُ  പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രക്ഷിതാവിന്റെ കലാമുകളെ കൊണ്ട് നിങ്ങളുടെ വയറ് നിറയില്ലായിരുന്നു.

ക്വുര്‍ആനിന്റെ ആളുകളെയും അവരുടെ ശ്രേഷ്ഠതകളെയും കുറിച്ച് അറിയുക. ഒരുപക്ഷേ, ഓര്‍മപ്പെടുത്തല്‍ ഒരു ഉറച്ച തീരുമാനമെടുക്കാനും നാം ആ മഹത്തായ അനുഗ്രഹത്തെ കുറിച്ച് ചിന്തിക്കാനും ഒരു തുടക്കമായിരിക്കാം.

ക്വുര്‍ആനിന്റെ ആളുകള്‍ മാത്രമാണ് ക്വുര്‍ആനിനെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗരേഖയും സ്വഭാവങ്ങളുടെ മാനദണ്ഡവുമാക്കിയിട്ടുള്ളത്. അവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. അവരുടെ പ്രതാപത്തിനും സമാധാനത്തിനും നിദാനം വിശുദ്ധ ക്വുര്‍ആന്‍ തന്നെ!

അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അര്‍ഹമായ സ്ഥാനവും അവകാശവും അവര്‍ നല്‍കുകയുണ്ടായി. അതിന്റെ പാരായണവും മനഃപാഠവും അതിന്റെ അവകാശമാണ്. ഉറ്റാലോചനയും ആശയങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കലും അതിന്റെ അവകാശമാണ്. അത് പ്രാവര്‍ത്തികമാക്കലും ജീവിതത്തില്‍ പകര്‍ത്തലും അതിന്റെ അവകാശത്തില്‍ പെട്ടതു തന്നെയാണ്.

അവരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നതു കാണുക:

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (ഖുർആൻ:8/2)

ക്വുര്‍ആനിന് അവര്‍ അതിന്റെ യഥാര്‍ഥ സ്ഥാനം നല്‍കിയതിനാല്‍ അല്ലാഹു അവരുടെ പദവികള്‍ ഉയര്‍ത്തുകയുണ്ടായി.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏: إنَّ للهِ تعالى أهلِينَ من الناس: أهلُ القرآنِ، هم أهلُ اللهِ وخاصتُه

അനസ്ബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ അല്ലാഹുവിന് രണ്ട് വിഭാഗം ആളുകളുണ്ട്. അതില്‍ ക്വുര്‍ആനിന്റെ ആളുകള്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ അടുത്തയാ ളുകളുമാകുന്നു. (صحيح الجامع ٢١٦٥ )

അവര്‍ ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അപ്പോള്‍ അവരെ അല്ലാഹുവും മഹത്ത്വപ്പെടുത്തി.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ مِنْ إِجْلاَلِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ وَحَامِلِ الْقُرْآنِ غَيْرِ الْغَالِي فِيهِ وَالْجَافِي عَنْهُ وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ

അനസ്ബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിവേദനം: നബി ﷺ പറഞ്ഞു:”അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ് വയോവൃദ്ധരായ മുസ്‌ലിംകളെ ആദരിക്കലും ക്വുര്‍ആനിനെ അവഗണിക്കുകയോ, അതിര് കവിയുകയോ ചെയ്യാതെ പരിഗണിക്കുന്നതും” (അബൂദാവൂദ്)

ഒരാളുടെയും ശ്രേഷ്ഠത പോലെയല്ല അവരുടെ ശ്രേഷ്ഠത. അവരുടെ പ്രതാപം ഒരാളുടെയും പ്രതാപം പോലെയല്ല. അവര്‍ ജനങ്ങളില്‍ വെച്ച് നല്ലരൂപത്തില്‍ സംസാരിക്കുന്നവരാണ്. സദസ്സുകളിലും മറ്റും ഏറ്റവും ശ്രേഷ്ഠരാണവര്‍, അവരുടെ സദസ്സുകളെ മലക്കുകള്‍ വലയം ചെയ്യുകയും അവര്‍ക്ക് സമാധാനമിറങ്ങുകയും ചെയ്യും.

وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: സമാധാനമിറങ്ങാതെയും കാരുണ്യം ചുറ്റിപ്പൊതിയാതെയും മലക്കുകള്‍ വലയം ചെയ്യാതെയും അല്ലാഹു അവന്റെയടുത്ത് ഉള്ളവരോട് അവരെപ്പറ്റി പറയാതെയും ഒരു സമൂഹവും അല്ലാഹുവിന്റെ വീടുകളില്‍ ഒരു വീട്ടിലും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയോ, അവര്‍ക്കിടയില്‍ പഠനം നടത്തുകയോ ചെയ്യുന്നില്ല. (മുസ്ലിം:2699)

ക്വുര്‍ആനിന്റെ ആളുകളാണ് ഇമാമത്തിനും നേതൃത്വത്തിനുമര്‍ഹര്‍

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِي الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِي السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً

അബു മസ്ഊദില്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ എറ്റവും അധികം മനപ്പാഠമുള്ളവരാണ് സമൂഹത്തിന് (നമസ്കാരത്തിനായി) ഇമാമായി നില്‍ക്കേണ്ടത്. അവര്‍ മനപാഠത്തില്‍ സമന്‍മാരാണെകില്‍ സുന്നത്ത് (പ്രവാചകചര്യ) കൂടുതല്‍ അറിയുന്നവര്‍ നേതൃത്വം നല്‍ക്കട്ട. അവര്‍ സുന്നത്തിന്റെ വിഷയത്തിലും സമന്‍മാരാണെകില്‍ ആദ്യം ഹിജ്‌റ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കട്ടെ…….(മുസ്‌ലിം:673)

يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ

നബി ﷺ പറഞ്ഞു: ‘ഉന്നതനായ അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ പാരായണം ചെയ്യാൻ(അറിയുന്നവർ) ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കട്ടെ. (മുസ്‌ലിം)

നബി ﷺ യുടെ അടുത്ത് ഒരു സ്ത്രീ വന്നുകൊണ്ട് ‘പ്രവാചകരേ, ഞാന്‍ എന്നെ താങ്കള്‍ക്ക് സമര്‍പിച്ചിരിക്കുന്നു’വെന്ന് പറഞ്ഞ വേളയില്‍ ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ റസൂലേ, അവളില്‍ താങ്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ അവരെ താങ്കളെനിക്ക് വിവാഹം കഴിച്ചു തന്നാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു:

مَاذَا مَعَك من الْقُرْآن؟ قَالَ: معي سُورَة كَذَا وَكَذَا، عَددهَا، قَالَ: تقرؤهن عَن ظهر قَلْبك؟ قَالَ: نعم، قَالَ: إذهب فقد ملكتكها بِمَا مَعَك من الْقُرْآن

 ‘ക്വുര്‍ആനില്‍ നിന്ന് എന്താണ് താങ്കള്‍ക്കറിവുള്ളത്?’ അയാള്‍ പറഞ്ഞു: ‘എനിക്ക് ഇന്നയിന്ന സൂറത്തുകളെല്ലാം അറിയാം.’ അപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘അത് താങ്കള്‍ക്ക് മനഃപാഠമായി പരായണം ചെയ്യാന്‍ സാധിക്കുമോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവിടുന്ന് പറഞ്ഞു: ‘ക്വുര്‍ആനില്‍ നിന്ന് താങ്കള്‍ക്ക് മനഃപാഠമുള്ളതിന് (അതവള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയെന്ന മഹ്‌റില്‍) അവളെ നീ ഉടമപ്പെടുത്തിയിരിക്കുന്നു” (ബുഖാരി, മുസ്‌ലിം).

മരണപ്പെട്ടതിനു ശേഷം മറമാടുമ്പോള്‍ പോലും ക്വുര്‍ആനിന്റെയാളുകള്‍ക്ക് പ്രത്യേകതയുണ്ട്

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ثُمَّ يَقُولُ ‏”‏ أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ ‏”‏‏.‏ فَإِذَا أُشِيرَ لَهُ إِلَى أَحَدٍ، قَدَّمَهُ فِي اللَّحْدِ

ജാബിറുബ്‌നു അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഉഹ്ദ് യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് വീതമാളുകളെ നബി ﷺ ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. ആ സമയം അവിടുന്ന് ചോദിച്ചു: ‘ഇവരില്‍ ആര്‍ക്കാണ് ക്വുര്‍ആന്‍ കൂടുതല്‍ അറിയുക?’ അവരില്‍ ഒരാളെ ചൂണ്ടിക്കാണിച്ചാല്‍ ആ വ്യക്തിയെ ക്വബ്‌റിലേക്ക് മുന്തിപ്പിക്കുമായിരുന്നു…” (ബുഖാരി:4079)

ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് പിശാചില്‍ നിന്നും അവന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്

قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ

നബി ﷺ പറഞ്ഞു:  നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)

ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് രക്ഷ ലഭിക്കുന്നതാണ്.

عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. (മുസ്ലിം : 809)

നാശം വന്നണയുന്ന ഈ ഭൂമിയില്‍ വെച്ച് ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് ലഭിക്കുന്ന ഏതാനും മഹത്ത്വങ്ങളാണിതെല്ലാം. എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്ന പാരത്രിക ലോകത്ത് അവര്‍ക്ക് ഉന്നതമായ സ്ഥാനവും മഹത്ത്വവും ശ്രേഷ്ഠതയും ലഭിക്കുന്നതാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

അബ്ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഖുര്‍ആനിന്റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്റെ താവളം. (തിര്‍മിദി:2914)

عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن ” .

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനെ പരലോകത്ത് പ്രകാശം കൊണ്ടുള്ള കിരീടം അണിയിക്കുന്നതാണ്. അതിന്റെ പ്രകാശം സൂര്യപ്രകാശം പോലെയായിരിക്കും. അവന്റെ മാതാപിതാക്കളെ രണ്ട് ഉടയാടകള്‍ അണിയിക്കും. ദുന്‍യാവ് പോലും അവക്ക് പകരമാവില്ല. അപ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: ‘എന്ത്‌കൊണ്ടാണ് ഞങ്ങളെ ഇത് അണിയിച്ചത്?’ അപ്പോള്‍ പറയും: ‘നിങ്ങളുടെ സന്താനം ക്വുര്‍ആനിനെ സ്വീകരിച്ചതുകൊണ്ട്. (ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനോട് ദഹബി യോജിച്ചിട്ടുമുണ്ട്)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ يَجِيءُ الْقُرْآنُ يَوْمَ الْقِيَامَةِ فَيَقُولُ يَا رَبِّ حَلِّهِ فَيُلْبَسَ تَاجَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ زِدْهُ فَيُلْبَسَ حُلَّةَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ ارْضَ عَنْهُ فَيَرْضَى عَنْهُ فَيُقَالُ لَهُ اقْرَأْ وَارْقَ وَيُزَادُ بِكُلِّ آيَةٍ حَسَنَةً ‏”‏ ‏.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”അവസാന നാളില്‍ ക്വുര്‍ആന്‍ വന്നുകൊണ്ടു പറയും: ‘എന്റെ രക്ഷിതാവേ, അവനെ അണിയിക്കുക.’ അങ്ങിനെ ‘താജുല്‍ കറാമ’ (ആദരവിന്റെ കിരീടം) അണിയിക്കും. ശേഷം പറയും: ‘എന്റെ രക്ഷിതാവേ, അവന് വര്‍ധിപ്പിച്ച് നല്‍കൂ.’ അങ്ങനെ ‘കറാമ’യുടെ വസ്ത്രമണിയിക്കും. തുടര്‍ന്ന് പറയും: ‘എന്റെ രക്ഷിതാവേ, അവനെ തൃപ്തിപ്പെടുക.’ അവനെ തൃപ്തിപ്പെടുന്നു. പിന്നെ പറയപ്പെടും: ‘നീ പാരായണം ചെയ്യുക.’ ഓരോ ആയത്തിനും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യും’. (തിര്‍മിദി:2915).

പരലോകത്ത് ജനങ്ങള്‍ വെപ്രാളത്തില്‍ കഴിയുമ്പോള്‍ ക്വുര്‍ആനിന്റെ ആളുകള്‍ നിര്‍ഭയരായിരിക്കും. ജനങ്ങള്‍ ഭയക്കുമ്പോള്‍ അവര്‍ സമാധാനമുള്ളവരായിരിക്കും. അല്ലാഹുവിന്റെ കാരുണ്യത്തിനു ശേഷം അവരുടെ ശുപാര്‍ശകര്‍ ക്വുര്‍ആനായിരിക്കും, അവിടെ അവരുടെ വഴികാട്ടിയും നേതാവും ക്വുര്‍ആനിക സൂറത്തുകളായിരിക്കും.

عَنْ أَبُو أُمَامَةَ،  قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)

قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ يُؤْتَى بِالْقُرْآنِ يَوْمَ الْقِيَامَةِ وَأَهْلِهِ الَّذِينَ كَانُوا يَعْمَلُونَ بِهِ تَقْدُمُهُ سُورَةُ الْبَقَرَةِ وَآلُ عِمْرَانَ ‏

നബി ﷺ പറഞ്ഞു: അവസാന നാളില്‍ ക്വുര്‍ആനിനെ കൊണ്ടുവരും. അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും അവരുടെ മുന്നില്‍ സൂറതുല്‍ബക്വറയും സൂറതു ആലുഇംറാനുമുണ്ടായിരിക്കും. അവ രണ്ടും തങ്ങളുടെ ആളുകളെ കുറിച്ചു വാദിച്ചു കൊണ്ടിരിക്കും. (മുസ്‌ലിം:805)

നമ്മുടെ ബാധ്യത

നമുക്ക് ക്വുര്‍ആനിനോട് ഒരുപാട് ബാധ്യതകളുണ്ട്. അതില്‍ ഒന്ന് ക്വുര്‍ആനിനെ കുറിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ത് വിശ്വസിച്ചുവോ അത് നാമും വിശ്വസിക്കുക.

അത്, ക്വുര്‍ആന്‍ ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ കലാമാകുന്നു. അത് അല്ലാഹുവില്‍ നിന്ന് അവതരിച്ചതാണ്. ക്വുര്‍ആന്‍ സൃഷ്ടിയല്ല. അല്ലാഹുവില്‍ നിന്ന് ആരംഭിക്കുകയും അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അല്ലാഹുവിന്റെ സംസാരിച്ച കലാമാകുന്നു ക്വുര്‍ആന്‍. നബി ﷺ ക്ക് അവതരിപ്പിച്ച അവന്റെ വഹ്‌യുമാണത്. അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിന്റെതാണ്, ജിബ്‌രീല്‍(അ) മുഖേനയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അത് അവതരിച്ചത്.

വിശുദ്ധ ക്വുര്‍ആനിന് നല്‍കേണ്ട സ്ഥാനം നല്‍കുകയെന്നതും അതിന്റെ അവകാശത്തില്‍ പെട്ടതാണ്. അതിനെ ആദരിക്കലും, മഹത്തരമാക്കലും അതിനോടുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാകുന്നു. അത് നമ്മുടെ രക്ഷിതാവിന്റെ കലാമാണ്, അതിനെ ഇഷ്ടപ്പെടല്‍ അത് പറഞ്ഞവനെ ഇഷ്ടപ്പെടലുമാകുന്നു.

قال ابن عباس رضي الله عنه:  من كان يحب أن يعلم أنه يحب الله فليعرض نفسه على القرآن، فإن أحب القرآن فهو يحب الله، فإنما القرآن كلام الله

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ആരെങ്കിലും അല്ലാഹു തന്നെ ഇഷ്ടപ്പെടുന്നുവോ എന്നറിയാന്‍ സ്വന്തത്തെ ക്വുര്‍ആനുമായി പരിശോധിക്കട്ടെ. അവന്‍ ക്വുര്‍ആനിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അല്ലാഹു അവനെ ഇഷ്ടപ്പടുന്നതാണ്. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാകുന്നു. (ത്വബ്‌റാനി)

ക്വുര്‍ആനിനെ പഠിക്കലും പഠിപ്പിക്കലും അതിലേക്ക് ക്ഷണിക്കലും അതിന്റെ അവകാശത്തില്‍ പെട്ടതാകുന്നു:

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി: 5027)

അല്ലാഹുവിലേക്ക് അടുക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗവും ഏറ്റവും നല്ല ആരാധനയുമാകുന്നു ക്വുര്‍ആന്‍ പാരായണം.

ആയതിനാല്‍ ക്വുര്‍ആന്‍ തജ്‌വീദോടെ പാരായണം ചെയ്യുവാനും പഠിക്കുവാനും അതിന്റെ ഓരോ അക്ഷരവും കൃത്യമായി ഉച്ചരിക്കുവാനും പരിശ്രമിക്കുക.

 عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ ‏”‏ ‏.‏

ആയിശ  رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭംഗിയായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ ഉന്നതരായ മലക്കുകളോടൊപ്പമായിരിക്കും. തപ്പിത്തടഞ്ഞ് പ്രയാസപ്പെട്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്. (മുസ്‌ലിം: 798)

ഒരു മനുഷ്യന്‍ മുസ്‌ലിമായിത്തന്നെ ജീവിച്ച് വയോവൃദ്ധനായിട്ടും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെക്കാള്‍ വലിയ നിന്ദ്യത മറ്റെന്തുണ്ട്?

അറിവില്ലാതെ പറയുന്നതും സ്വന്തം അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കരുതിയിരിക്കുക. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ  വിനോട് അറിയാത്ത ഒരു ആയത്തിനെ കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് ശ്രദ്ധിക്കുക:

أي أرض تقلني؟، وأي سماء تظلني؟ إذا قلت في كتاب الله بما لا أعلم

‘അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് എനിക്ക് അറിയാത്തത് ഞാന്‍ പറഞ്ഞാല്‍ ഏത് ഭൂമിയാണ് എന്നെ വഹിക്കുക? ഏത് ആകാശമാണ് എനിക്ക് തണല്‍ നല്‍കുക?’

താങ്കളുടെ മുഖത്തെ അല്ലാഹു നരകത്തിനു നിഷിദ്ധമാക്കുമാറാവട്ടെ. വിശുദ്ധക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആത്മാര്‍ഥതയോടുകൂടിയാവാന്‍ പരിശ്രമിക്കുകയും അല്ലാഹുവിനോടു സഹായം ചോദിക്കുകയും ചെയ്യുക.

അവസാന നാളില്‍ ആദ്യമാദ്യം നരകത്തില്‍ വീഴുന്നവരെ കുറിച്ചു വന്ന ഹദീഥ് നാം കാണുക: നബി ﷺ പറഞ്ഞു:

وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا قَالَ فَمَا عَمِلْتَ فِيهَا قَالَ تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ ‏.‏ قَالَ كَذَبْتَ وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ ‏.‏ وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ ‏.‏ فَقَدْ قِيلَ ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ

ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവനെ കൊണ്ടുവരികയും അവന് നല്‍കിയ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. ശേഷം അവനോടു ചോദിക്കും: ‘അവകൊണ്ട് നീ എന്താണ് പ്രവര്‍ത്തിച്ചത്?’ അവന്‍ പറയും: ‘ഞാന്‍ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നിനക്ക് വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു.’ അപ്പോള്‍ പറയപ്പെടും: ‘നീ കളവാണ് പറഞ്ഞത്. മറിച്ച് നീ പഠിച്ചത് പണ്ഡിതനാണ് എന്ന് പറയുവാനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തത് ഓത്തുകാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടിയാണ്, അതങ്ങനെ പറയപ്പെട്ടു.’ പിന്നെ അദ്ദേഹത്തെ കേള്‍പിക്കപ്പെടും; മുഖം കുത്തി നരകത്തില്‍ വലിപ്പെറിയപ്പെടാന്‍. (മുസ്‌ലിം:1905)

ക്വുര്‍ആന്‍ കൃത്യതയോടെ, തജ്‌വീദോടെ പാരായണം ചെയ്യുകയെന്നതും ക്വുര്‍ആനിന്റെ അവകാശത്തില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

അതെ, എങ്ങിനെ ആ കച്ചവടം നഷ്ടമാവും? പരിപൂര്‍ണമായ ലാഭം മാത്രം!

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഓരോ ദിവസവും പതിവായി ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ പരമാവധി പരിശ്രമിക്കുക. അങ്ങനെ പതിവായി അല്ലാഹുവിന്റെ ഗ്രന്ഥം പരിപൂര്‍ണമാക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്.

ഭയഭക്തിയോടെ ഉറ്റാലോചിച്ച് തജ്‌വീദിന്റെ നിയമങ്ങള്‍ പാലിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിശദമാക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അത് ചോദിച്ചും ശിക്ഷയുടെയും താക്കീതിന്റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ നിന്ന് രക്ഷ ചോദിച്ചും കൃത്യതയോടെ പാരായണം ചെയ്യുക. അതുപോലെ സ്വരമാധുര്യത്തോടെ പാരായണം ചെയ്യുക.

ക്വുര്‍ആനില്‍ ഉള്‍ക്കൊണ്ട ആശയങ്ങളും ആദര്‍ശങ്ങളും എന്താണെന്ന് കൃത്യതയാര്‍ന്ന രൂപത്തില്‍ ചിന്തിച്ച് കൊണ്ട് പാരായണം ചെയ്യുവാനാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ

നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധി മാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖുർആൻ :38/29)

ഒരു മുസ്‌ലിം ക്വുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും മനഃപാഠമാക്കേണ്ടതുണ്ട്, കാരണം നബി ﷺ പറയുന്നു:

إِنَّ الَّذِي لَيْسَ فِي جَوْفِهِ شَيْءٌ مِنَ الْقُرْآنِ كَالْبَيْتِ الْخَرِبِ

ക്വുര്‍ആനില്‍ നിന്ന് അല്‍പം പോലും മനഃപാഠമില്ലാത്തവന്‍ പൊട്ടിപ്പൊളിഞ്ഞ് നാശമായ വീടു പോലെയാണ്’ (തിര്‍മിദി)

ക്വുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്നത് ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന് നിദാനമാണ്.

നാമും ക്വുര്‍ആനിനെ അവഗണിച്ചവരാണോ? അല്ലാഹു പറയുന്നു:

وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَٰذَا ٱلْقُرْءَانَ مَهْجُورًا

(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു. (ഖുർആൻ :25/30)

ക്വുര്‍ആനിനെ അവഗണിക്കുകയാണെങ്കില്‍ നിശ്ചയമായും പരലോകത്ത് അത് നമുക്ക് എതിരെ സാക്ഷിയായി വരുന്നതാണ്. ആയതിനാല്‍ തൗബ ചെയ്യുക, ഇസ്തിഗ്ഫാര്‍ നടത്തുക, ക്വുര്‍ആനിലേക്ക് മടങ്ങുക. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, (ആമീന്‍.)

القرآن يا أمّة القرآن (محمد الركبان)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *