ഉന്നതമായ ലക്ഷ്യബോധം, നിശ്ചയദാർഢ്യം : ചരിത്രത്തിൽ നിന്നുള്ള ഉത്തമ മാതൃകകൾ

സലഫു സ്സ്വാലിഹീങ്ങളുടെയും സുകൃതവാന്മാരും കർമ്മനിരതരുമായ പണ്ഡിതന്മാരുടെയും ജീവിതചരിത്രം വായിക്കുന്നവർക്ക് അതിൽ ഉന്നതമായ ലക്ഷ്യബോധവും, സത്യസന്ധമായ നിശ്ചയദാർഢ്യവും, ദീനിനോടുള്ള മനോഹരമായ പ്രതിബദ്ധതയും കാണാൻ സാധിക്കും. അല്ലാഹുവിന്റെ അനുവാദത്താൽ അവരുടെ പാത പിന്തുടരാനും ആ വഴിയിൽ ഉറച്ചുനിൽക്കാനും ഇത് സഹായിക്കും. അവരിലെ ചില മാതൃകകൾ വിവരിക്കാം. മുസ്തഹബ്ബായ കാര്യങ്ങളിലും സുന്നത്തായ കാര്യങ്ങളിലും  അവർ എത്രത്തോളം കരുത്തോടെയാണ് ഉറച്ചുനിന്നതെന്ന് ഇതിലൂടെ വ്യക്തമാകും. അങ്ങനെയെങ്കിൽ ഫർളുകളുടെ കാര്യത്തിൽ അവരുടെ നിലപാട് എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

ഫര്‍ളായ കാര്യങ്ങളെ കുറിച്ച് കേട്ടാൽ പോലും അത് മുറപോലെ പാലിക്കാനോ മുറുകെ പിടിക്കാനോ താല്പര്യം കാണിക്കാത്ത ആളുകൾ ഇന്ന് നമുക്കിടയിലുണ്ട്. അതിനാൽ തന്നെ അവരുടെ മനോഹരമായ ജീവിതം വായിക്കൽ നമുക്ക് അത്യന്താപേക്ഷിതമാണ്. അവരെ മാതൃകയാക്കാൻ നമ്മുടെ നഫ്‌സിനോട് പോരാടാൻ അത് സഹായിക്കും. ആരാണോ അവരോട് ഏറ്റവും കൂടുതൽ സാദൃശ്യം പുലർത്തുന്നത്, അവരായിരിക്കും പരിപൂർണ്ണതയിലേക്ക് ഏറ്റവും അടുത്തവർ.

قال ابن تيمية رحمه الله: وأكمل هذه الأمة في ذلك أصحاب محمد صلى الله عليه وسلم ومن كان بهم أشبه.

ഇമാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ‘ഈ സമുദായത്തിൽ ഇക്കാര്യത്തിൽ ഏറ്റവും പരിപൂർണ്ണത കൈവരിച്ചത് മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളും, അവരോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ളവരുമാണ്.’

അതിനാൽ നമുക്ക് ആ മനോഹരമായ മാതൃകകളെ ഒന്ന് പരിശോധിക്കാം:

عَنِ النُّعْمَانِ بْنِ سَالِمٍ، عَنْ عَمْرِو بْنِ أَوْسٍ، قَالَ حَدَّثَنِي عَنْبَسَةُ بْنُ أَبِي سُفْيَانَ، فِي مَرَضِهِ الَّذِي مَاتَ فِيهِ بِحَدِيثٍ يُتَسَارُّ إِلَيْهِ قَالَ سَمِعْتُ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ ‏”‏ ‏.‏ قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ ‏.‏ وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ ‏.‏ وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ ‏.‏

നുഅ്മാൻ ബ്നു സാലിം, അംറ് ബ്നു ഔസിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: അൻബസ ബ്നു അബൂസുഫ്യാൻ തന്റെ മരണശയ്യയിലായിരിക്കെ അതീവ പ്രാധാന്യത്തോടെ (മറ്റുള്ളവർക്ക് സന്തോഷവാർത്തയായി) എന്നോട് ഒരു ഹദീസ് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ഉമ്മു ഹബീബ رضى الله عنها ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും ഒരു പകലും രാത്രിയുമായി 12 റക്അത്തുകൾ (സുന്നത്ത്) നമസ്കരിക്കുന്നുവോ, അവന് അവ മുഖേന സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടുന്നതാണ്.

ഉമ്മുഹബീബ رضى الله عنها  പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.

അന്‍ബസ (റ)പറഞ്ഞു: ഉമ്മുഹബീബയില്‍ നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.

അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍ നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.

നുഅ്മാൻ ബ്നു സാലിം പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല. (മുസ്‌ലിം: 728)

عن عبد الله بن عمر رضي الله عنهما أنه سمع رسول الله -صلى الله عليه وسلم- قال :{مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ يُوصِي فِيهِ يَبِيتُ ثَلاَثَ لَيَالٍ إِلاَّ وَوَصِيَّتُهُ عِنْدَهُ مَكْتُوبَةٌ} قَالَ عَبْدُ اللَّهِ بْنُ عُمَرَ مَا مَرَّتْ عَلَىَّ لَيْلَةٌ مُنْذُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَالَ ذَلِكَ إِلاَّ وَعِنْدِي وَصِيَّتِي ‏.‏

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: വസ്വിയ്യത്ത്  എഴുതിവെക്കാൻ തക്കവണ്ണം വല്ല കാര്യവുമുള്ള ഒരു മുസ്‌ലിമിന്, തന്റെ വസ്വിയ്യത്ത് തന്റെ പക്കൽ എഴുതിവെക്കപ്പെടാതെ മൂന്ന് രാത്രികൾ കഴിയാൻ പാടുള്ളതല്ല.

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് കേട്ടത് മുതൽ എന്റെ വസ്വിയ്യത്ത് എന്റെ പക്കൽ എഴുതിവെക്കാത്ത ഒരൊറ്റ രാത്രി പോലും കടന്നുപോയിട്ടില്ല. (മുസ്ലിം:1627)

عَنْ عَلِيِّ بْنِ أَبِي طَالِبٍ، أَنَّ فَاطِمَةَ ـ عَلَيْهَا السَّلاَمُ ـ أَتَتِ النَّبِيَّ صلى الله عليه وسلم تَسْأَلُهُ خَادِمًا فَقَالَ ‏ “‏ أَلاَ أُخْبِرُكِ مَا هُوَ خَيْرٌ لَكِ مِنْهُ، تُسَبِّحِينَ اللَّهَ عِنْدَ مَنَامِكِ ثَلاَثًا وَثَلاَثِينَ، وَتَحْمَدِينَ اللَّهَ ثَلاَثًا وَثَلاَثِينَ، وَتُكَبِّرِينَ اللَّهَ أَرْبَعًا وَثَلاَثِينَ ‏”‏‏.‏ ـ ثُمَّ قَالَ سُفْيَانُ إِحْدَاهُنَّ أَرْبَعٌ وَثَلاَثُونَ ـ فَمَا تَرَكْتُهَا بَعْدُ، قِيلَ وَلاَ لَيْلَةَ صِفِّينَ قَالَ وَلاَ لَيْلَةَ صِفِّينَ‏.‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (വീട്ടുജോലികൾ ചെയ്ത് ക്ഷീണിച്ചപ്പോൾ) സഹായിയായി ഒരു ജോലിക്കാരനെ ആവശ്യപ്പെട്ടുകൊണ്ട് ഫാത്തിമ (റ) നബി ﷺ യെ സമീപിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: “നിനക്ക് ജോലിക്കാരനേക്കാൾ ഉത്തമമായ ഒന്ന് ഞാൻ പറഞ്ഞുതരട്ടെയോ? നീ ഉറങ്ങാൻ കിടക്കുമ്പോൾ 33 തവണ ‘സുബ്ഹാനല്ലാഹ്’ എന്നും, 33 തവണ ‘അൽഹംദുലില്ലാ’ എന്നും, 34 തവണ ‘അല്ലാഹു അക്ബർ’ എന്നും ചൊല്ലുക.”

അലി رَضِيَ اللَّهُ عَنْهُ പറയുന്നു: “അന്ന് മുതൽ ഇന്നുവരെ ഞാനത് ഉപേക്ഷിച്ചിട്ടില്ല.” അപ്പോൾ ഒരാൾ ചോദിച്ചു: “സിഫ്ഫീൻ യുദ്ധത്തിന്റെ (ഭയാനകമായ) രാത്രിയിൽ പോലും താങ്കൾ അത് ഉപേക്ഷിച്ചില്ലേ?” അദ്ദേഹം മറുപടി പറഞ്ഞു: “അതെ, സിഫ്ഫീൻ രാത്രിയിൽ പോലും ഞാൻ അത് ഉപേക്ഷിച്ചില്ല. (ബുഖാരി:5362)

عَنِ ابْنِ عُمَرَ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ قَالَ رَجُلٌ مِنَ الْقَوْمِ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنِ الْقَائِلُ كَلِمَةَ كَذَا وَكَذَا ‏”‏ ‏.‏ قَالَ رَجُلٌ مِنَ الْقَوْمِ أَنَا يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ عَجِبْتُ لَهَا فُتِحَتْ لَهَا أَبْوَابُ السَّمَاءِ ‏”‏ ‏.‏ قَالَ ابْنُ عُمَرَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ذَلِكَ ‏.

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ജനങ്ങളിൽ ഒരാൾ ഇപ്രകാരം പറഞ്ഞു:

اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً

അല്ലാഹു ഏറ്റവും വലിയവനാകുന്നു, സ്തുതികൾ മുഴുവൻ അവനുള്ളതാകുന്നു, പ്രഭാതത്തിലും പ്രദോഷത്തിലും ഞാൻ അവനെ പരിശുദ്ധനാക്കുന്നു.

നബി ﷺ ചോദിച്ചു: “ഇന്നയിന്ന വാക്കുകൾ പറഞ്ഞത് ആരാണ്?”. ആ മനുഷ്യൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, ഞാനാണ് അത് പറഞ്ഞത്”. നബി ﷺ പറഞ്ഞു: “ഈ വാക്കുകളുടെ കാര്യത്തിൽ ഞാൻ ആശ്ചര്യപ്പെട്ടിരിക്കുന്നു; ആകാശവാതിലുകൾ അവയ്ക്കായി തുറക്കപ്പെട്ടിരിക്കുന്നു!”

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു:അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് കേട്ടത് മുതൽ ഞാൻ ആ വാക്കുകൾ ഉപേക്ഷിച്ചിട്ടില്ല. (മുസ്‌ലിം:601)

عَنْ أَبِي أُمَامَةَ ‏- رضى الله عنه ‏- قَالَ : قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏- مَنْ قَرَأَ آيَةَ اَلْكُرْسِيِّ دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ اَلْجَنَّةِ إِلَّا اَلْمَوْتُ.

അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഓരോ നിർബന്ധ നമസ്കാരത്തിന് ശേഷവും ‘ആയത്തുൽ കുർസി’ പാരായണം ചെയ്താൽ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് മരണം മാത്രമേ തടസ്സമായുള്ളൂ. (നസാഇ)

ഇമാം ഇബ്നുൽ ഖയ്യിം رحمه الله തന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

وبلغني عن شيخنا أبي العباس ابن تيمية قدس الله روحه أنَّه قال: ما تركتها عقيب كلِّ صلاة .

ഞങ്ങളുടെ ശൈഖ് ഇബ്നു തൈമിയ്യ رحمه الله ഇപ്രകാരം പറയുന്നത് എനിക്ക് ലഭിച്ചിട്ടുണ്ട്: ഒരൊറ്റ നിർബന്ധ നമസ്കാരത്തിന് ശേഷവും ഞാൻ അത് (ആയത്തുൽ കുർസി) ഉപേക്ഷിച്ചിട്ടില്ല.

عن أبي سعيد الخدري- رضي الله عنه – أَنَّ رَسُولَ اَللَّهِ ‏- صلى الله عليه وسلم ‏-قَالَ: { غُسْلُ اَلْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ.

അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജുമുഅ ദിവസത്തെ കുളി പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും നിർബന്ധമാണ്.  (അഹ്മദ്)

قال ابن عثيمين رحمه الله:الصواب عندي: أنَّ غسل الجمعة واجب على كلِّ إنسان ، وما تركته منذ علمت بهذا الحديث لا صيفاً ولا شتاء ، ولا حراً ولا برداً ، ولا إذا كان فيّ مرض أتحمل معه الاغتسال .

ഇമാം ഇബ്നു ഉസൈമീൻ رحمه الله പറയുന്നു: എന്റെ അഭിപ്രായത്തിൽ ശരിയായ നിലപാട് ഇതാണ്: ജുമുഅ ദിവസത്തെ കുളി എല്ലാ വ്യക്തികൾക്കും നിർബന്ധമാണ്. ഈ ഹദീസ് അറിഞ്ഞ കാലം മുതൽ ഇന്നുവരെ ഞാനത് ഉപേക്ഷിച്ചിട്ടില്ല; വേനലിലാകട്ടെ മഞ്ഞുകാലത്താകട്ടെ, ചൂടുള്ളപ്പോഴോ തണുപ്പുള്ളപ്പോഴോ ആകട്ടെ, ഇനി കുളിക്കാൻ പ്രയാസമില്ലാത്ത വിധത്തിലുള്ള വല്ല രോഗമുള്ളപ്പോഴോ പോലും ഞാൻ അത് ഒഴിവാക്കിയിട്ടില്ല. (شرحه لبلوغ المرام)

ഇതുപോലെയുള്ള ഉദാഹരണങ്ങൾ ഇനിയും ഒരുപാടുണ്ട്. അവരുടെ അവസ്ഥകളിൽ നിന്നുള്ള ചില മാതൃകകൾ ഇവിടെ പരാമർശിച്ചത് നാം ചർച്ച ചെയ്ത ലക്ഷ്യത്തെ (ഉന്നതമായ ലക്ഷ്യബോധം) അടിവരയിടാൻ വേണ്ടിയാണ്. അല്ലാഹു തന്റെ ഔദാര്യത്താലും കൃപയാലും നമ്മെ ഏവരെയും അവന്റെ സുകൃതവാന്മാരായ ദാസന്മാരോടൊപ്പം ചേർക്കട്ടെ, എല്ലാ നന്മകൾക്കും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *