ക്വുർആനിൽ ഭാഷാവൈകല്യവും വ്യാകരണപ്പിശകും കണ്ടെത്താൻ ഗവേഷണം നടത്തുന്നവരുണ്ട്. ക്വുർആൻ ശാസ്ത്രവിരുദ്ധമാണെന്ന് ആരോപിക്കുന്നവരുണ്ട്. ചരിത്രസത്യത്തോട് അത് പലപ്പോഴും സമരസപ്പെട്ടുപോകുന്നില്ലെന്ന് പറയുന്നവരുണ്ട്. ക്വുർആൻ മനുഷ്യന്റെ കരവിരുതുകൾക്ക് വിധേയമായിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നക്കുന്നവരെയും കാണാം. ശിയാക്കളിൽ നല്ലൊരു വിഭാഗം ചെയ്യുന്നതാകട്ടെ ഇസ്ലാമിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള വിമർശനമാണ്.
ഹിജ്റ 329 ൽ മരണപ്പെട്ട, ശിയാക്കളുടെ ‘അൽകാഫീ’ എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവായ (അഹ്ലുസ്സുന്നയുടെ പക്കൽ സ്വഹീഹുൽ ബുഖാരിക്കുള്ള സ്ഥാനമാണ് ശിയാക്കൾക്കൾക്കിടയിൽ ഈ ഗ്രന്ഥത്തിനുള്ളത്) അൽഖുലൈനിയാണ് ഈ വാദത്തിന്റെ തലവൻ. അതുവഴി, നിലവിലുള്ള ക്വുർആനിൽ സംശയം ജനിപ്പിക്കലും ക്വുർആൻ ക്രോഡീകരിച്ച സ്വഹാബികളെ മോശക്കാരാക്കി ചിത്രീകരിക്കലും അവമതിക്കലുമാണ് ദുരുദ്ദേശ്യം. ക്വുർആനിന്റെ മൂന്നിരട്ടി വരുന്ന ‘മുസ്വ്ഹഫു ഫാത്വിമ’യുണ്ടെന്ന് അവർ വാദിക്കുന്നു. അലി رضى الله عنه വിന്റെ ‘വിലായത്ത്’ പ്രതിപാദിക്കുന്ന ‘സൂറത്തു വിലായ’ പ്രസ്തുത മുസ്വ്ഹഫിന്റെ സവിശേഷതയാണത്രെ!
ക്വുർആനിൽനിന്ന് പല വചനങ്ങളും നീക്കംചെയ്തവരാണ് സഹാബികളെന്ന് അവർ ആരോപിക്കുന്നു. ഉദാ: أَلَم نَشْرَحْ لَكَ صَدْرَك (നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കിത്തന്നില്ലേ) എന്ന വചനത്തിന്ന് ശേഷം وَ جَعَلْنَا عَلِيًّا صَهْرَك(അലിയെ ജാമാതാവാക്കിത്തരികയും ചെയ്തില്ലേ) എന്ന ആയത്ത് ഉണ്ടായിരുന്നെന്നും അത് ക്വുർആനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നുവെന്നുമാണ് ഇവരുടെ ജൽപനം. അലി رضى الله عنه വിന് മാത്രമാണ് ക്വുർആൻ പരിപൂർണമായും അറിയുക എന്നും ഇവർ അവകാശപ്പെടുന്നു.
ഈ മതവിരുദ്ധവാദങ്ങളെ നമുക്ക് വിശകലന വിധേയമാക്കാം: പ്രഥമവും പ്രധാനവുമായി നാം മനസ്സിലാക്കേണ്ട കാര്യം ക്വുർആനിന്റെ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തിരിക്കുന്നുവെന്നതാണ്. അതിനാൽ വിമർശകരുടെ ഏത് ആരോപണത്തെയും പ്രതിരോധിച്ച് പരാജയപ്പെടുത്താനുള്ള കരുത്തും ബലവും അല്ലാഹുവിന്റെ വചനത്തിനുണ്ട്. മുൻ വേദഗ്രന്ഥങ്ങൾ മനുഷ്യന്റെ കരവിരുതുകൾക്ക് വിധേയമാകാനുള്ള പ്രധാനഹേതു അവയുടെ സംരക്ഷണച്ചുമതല അവയുടെ അനുയായികളെ ഏൽപിച്ചതാണ്. അബൂഹസൻ മുൻതാബി رحمه الله യോട് തൗറാത്ത് മാറ്റത്തിരുത്തലുകൾക്ക് വിധേയമായത് പോലെ ക്വുർആനിനും സംഭവിച്ചുകൂടേ എന്ന അന്വേഷണത്തിന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്: “തൗറാത്തിന്റെ സംരക്ഷണം അവരെത്തന്നെ ഏൽപിച്ചു. അതിൽ ധാരാളം ഹിക്മത്തുണ്ടാവും. ലോകാവസാനം വരെയുള്ളവർക്ക് മാർഗദർശനം നൽകാനും വഴികാണിക്കാനും ഇറക്കിയതല്ല അവയെന്നത് അതിൽ ഒന്നുമാത്രം. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ക്വുർആൻ ലോകവാസനം വരെയുള്ളവർക്കുള്ള വഴികാട്ടിയായതിനാൽ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തു.’’
തുടർന്ന് അദ്ദേഹം താഴെ കൊടുത്ത ക്വുർആൻ വചനം ഉദ്ധരിച്ചു:
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ
തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്മാര് യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്പിച്ച് പോന്നു. പുണ്യവാന്മാരും പണ്ഡിതന്മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. (ഖുർആൻ:5/44)
ക്വുർആനിന്റെ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തു. അതിനാൽ സൃഷ്ടികളുടെ എല്ലാവിധ തിരിമറികളിൽനിന്നും അത് സുരക്ഷിതമായി നിലനിൽക്കുകതന്നെ ചെയ്യും.
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖുർആൻ:15/9)
ക്വുർആൻ റബ്ബിന്റെ വചനമാണെന്നും സൃഷ്ടികളുടെ ഇടപെടലുകളിൽനിന്ന് മുക്തമാണെന്നും ബോധ്യപ്പെട്ട് അതിന്റെ അനുയായികളും പ്രചാരകരുമായി ധാരാളം ആളുകൾ മാറികൊണ്ടിരിക്കുന്നു. ക്വുർആനിന്റെ ദൈവികതക്കുള്ള വലിയ സാക്ഷ്യം കുടിയാണിത്.
ക്വുർആൻ അല്ലാഹു ഇറക്കിയ പരമപരിശുദ്ധിയിൽ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്ന അസംഖ്യം അനിഷേധ്യരേഖകളുണ്ട്.
وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًا
നിനക്ക് ബോധനം നല്കപ്പെട്ട നിന്റെ രക്ഷിതാവിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല. (ഖുർആൻ:18/27)
لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖുർആൻ:41/42)
ക്വുർആനിൽ സ്വഹാബിമാർ ഭേദഗതി വരുത്തിയെന്ന് പറയുന്നവരുടെ വായ അടപ്പിക്കുന്നതാണ് താഴെ കൊടുക്കുന്ന വചനം:
وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍:9/100)
സ്വഹാബിമാരെ പ്രശംസിക്കുന്നതാണ് ഈ വചനത്തിന്റെ ഉള്ളടക്കം. അവർ ക്വുർആൻ ഭേദഗതി ചെയ്തവരാണെങ്കിൽ എങ്ങനെ ക്വുർആൻ അവരെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യും? ആ കഠിനമായ തെറ്റ് ചെയ്തവരെ അല്ലാഹു തൃപ്തിപ്പെടുമെന്നോ?
ഇത്തരം ചോദ്യങ്ങൾക്കു മുമ്പിൽ മൂകരാകാതെ ഈ പിഴച്ചവാദത്തെ താലോലിക്കാൻ ഇവർക്ക് സാധ്യമല്ല. ഇവരും ഇവരെ വെള്ളപൂശാൻ ശ്രമിക്കുന്നവരും തന്നെയല്ലേ സത്യമതത്തിന്റെ യഥാർഥ ശത്രുക്കൾ?
നബിﷺയുടെ വഫാത്തിന്ന് ശേഷം ഫാത്വിമ رضى الله عنها ക്ക് ഇറക്കിക്കൊടുത്ത ഒരു ക്വുർആനുണ്ടെന്നും അതാണ് ‘മുസ്ഹഫ് ഫാത്വിമ’ എന്നും ശിയാക്കൾ അവകാശപ്പെടുന്നു. ഈ കള്ളം സ്ഥാപിച്ചെടുക്കുന്ന തത്രപ്പാടിൽ റസൂലിന്റെ വഫാത്തിന്ന് ആറു മാസം മുമ്പ് ഫാത്വിമ رضى الله عنها വഫാത്തായതൊന്നും ഇവർ അറിഞ്ഞുകാണില്ല!
മുഹമ്മദ് നബിﷺക്ക് പോലും ഈ ‘വിശുദ്ധ ഗ്രന്ഥം’ കാണാനുള്ള ‘സൗഭാഗ്യം’ ഉണ്ടായിട്ടില്ലത്രെ! നബിﷺ നിർവഹിച്ച പ്രബോധനം അപൂർണമാണെന്ന് തുറന്ന് പ്രസ്താവിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്? അതല്ല, അറിഞ്ഞിട്ടും നബിﷺ മൂടിവെച്ചോ? അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ
ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൌത്യം നിറവേറ്റിയിട്ടില്ല. (ഖു൪ആന്‍:5/67)
നബിﷺ തന്റെ ബാധ്യത നിർവഹിക്കുന്നതിൽ ഒട്ടും വീഴ്ചവരുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തകയാണ് ആഇശ رضى الله عنها യുടെ ഈ വാക്കുകൾ:
مَنْ حَدَّثَكَ أَنَّ مُحَمَّدًا صلى الله عليه وسلم كَتَمَ شَيْئًا مِمَّا أُنْزِلَ عَلَيْهِ، فَقَدْ كَذَبَ،
അല്ലാഹു അവതരിപ്പിച്ചതിൽ (ക്വുർആനിൽ) നിന്ന് മുഹമ്മദ് നബി ﷺ വല്ലതും മറച്ചുവെച്ചുവെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന് കള്ളം പറഞ്ഞു. (ബുഖാരി)
مَنْ حَدَّثَكَ أَنَّ مُحَمَّدًا صلى الله عليه وسلم رَأَى رَبَّهُ فَقَدْ كَذَبَ،
മുഹമ്മദ് നബി ﷺ അല്ലാഹുവിനെ കണ്ടുവെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന് കള്ളം പറഞ്ഞു. (ബുഖാരി)
وَمَنْ حَدَّثَكَ أَنَّهُ يَعْلَمُ الْغَيْبَ فَقَدْ كَذَبَ،
മുഹമ്മദ് നബി ﷺ ക്ക് അദൃശ്യം അറിയാമെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന് കള്ളം പറഞ്ഞു. (ബുഖാരി)
ജീവിതത്തെ മൂച്ചൂടും ബാധിക്കുന്ന വിഷയങ്ങൾ പൂർണമായും നബി പഠിപ്പിച്ചിട്ടുണ്ടെന്നത് ശത്രുക്കൾ പലരും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്.
عَنْ سَلْمَانَ، قَالَ قِيلَ لَهُ قَدْ عَلَّمَكُمْ نَبِيُّكُمْ صلى الله عليه وسلم كُلَّ شَىْءٍ حَتَّى الْخِرَاءَةَ . قَالَ فَقَالَ أَجَلْ لَقَدْ نَهَانَا أَنْ نَسْتَقْبِلَ الْقِبْلَةَ لِغَائِطٍ أَوْ بَوْلٍ أَوْ أَنْ نَسْتَنْجِيَ بِالْيَمِينِ أَوْ أَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلاَثَةِ أَحْجَارٍ أَوْ أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ بِعَظْمٍ .
സല്മാന് رَضِيَ اللَّهُ عَنْهُ ചോദിക്കപ്പെട്ടു: ‘നിങ്ങളുടെ ദൂതന് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടോ, വിസര്‍ജന മര്യാദകള്വരെ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതെ (വിസർജന മര്യാദകള്വരെ) , ക്വിബ്ലക്ക് അഭിമുഖമായി വിസര്‍ജനം ചെയ്യുന്നതിനെയും മൂന്ന് കല്ലിനെക്കാള്‍ കുറഞ്ഞ എണ്ണം കൊണ്ട് ശൗച്യം ചെയ്യുന്നതിനെയും കാഷ്ഠം, എല്ല് എന്നിവകൊണ്ട് ശൗച്യം ചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്. (മുസ്ലിം:262)
ക്വുർആനിൽനിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് ഇവർ പറയുന്ന വചനങ്ങൾ അലി رضى الله عنه എന്തുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുകയോ തനിക്ക് അധികാരം ലഭ്യമായപ്പോൾ പോലും ‘തനതായ രൂപത്തിലുള്ള’ ക്വുർആൻ ലോകത്തെ പരിചയപ്പെടുത്തുകയോ ചെയ്തില്ല? ഇത് പാപസുരക്ഷിതനായ ഒരു ഇമാമിന്ന് ഭൂഷണമാണോ? അലി رضى الله عنه വിന് ഇതര സ്വഹാബികൾക്കില്ലാത്ത പ്രത്യേക ജ്ഞാനം നബിﷺ ചൊല്ലിക്കൊടുത്തിട്ടുണ്ടെന്നാണ് ശിയാക്കളുടെ വാദം. എന്നിട്ട് അദ്ദേഹം അത് എന്തുകൊണ്ട് മൂടിവെച്ചു?
عَنْ أَبِي جُحَيْفَةَ ـ رضى الله عنه ـ قَالَ قُلْتُ لِعَلِيٍّ ـ رضى الله عنه هَلْ عِنْدَكُمْ شَىْءٌ مِنَ الْوَحْىِ إِلاَّ مَا فِي كِتَابِ اللَّهِ قَالَ وَالَّذِي فَلَقَ الْحَبَّةَ وَبَرَأَ النَّسَمَةَ مَا أَعْلَمُهُ إِلاَّ فَهْمًا يُعْطِيهِ اللَّهُ رَجُلاً فِي الْقُرْآنِ، وَمَا فِي هَذِهِ الصَّحِيفَةِ.
അബു ജുഹൈഫ رضى الله عنه വിൽ നിന്ന് നിവേദനം: “ഞാൻ അലി رضى الله عنه യോട് ചോദിച്ചു: ‘ക്വുർആന്‍ പുറമെ വല്ല ദിവ്യസന്ദേശവും നിങ്ങൾക്ക് ലഭ്യമായിട്ടുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല. ധാന്യങ്ങളെ മുളപ്പിക്കുകയും ജീവികളെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവാണെ സത്യം! ക്വുർആൻ സംബന്ധിച്ച് ഒരു വ്യക്തിക്ക് നൽകുന്ന ജ്ഞാനവും ഈ പത്രികയിലുള്ളതുമൊഴിച്ച് മറ്റൊന്നും നമ്മുടെ പക്കലില്ല…’’ (ബുഖാരി:3047)
ഇത്തരം പ്രമാണങ്ങളുടെ മുമ്പിൽ തങ്ങളുടെ ആദർശപാപ്പരത്തം പ്രകടമാവുമ്പോൾ കള്ളം പറഞ്ഞും ദുർവ്യാഖ്യാനം ചെയ്തും രക്ഷപ്പെടാനുള്ള വിഫലശ്രമമാണ് ശിയാക്കൾ നടത്താറുള്ളത്.
മുജീബുറഹ്മാൻ സ്വലാഹി
www.kanzululoom.com