ദുല്‍ഹിജ്ജ മാസം 11,12,13 ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്‌രീഖ് എന്ന് പറയുന്നത്.
وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (ഖുര്‍ആൻ:2/203)
عن ابن عباس : الأيام المعدودات : أيام التشريق ، أربعة أيام : يوم النحر ، وثلاثة [ أيام ] بعده ،
ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു: എണ്ണപ്പെട്ട ദിവസങ്ങൾ : അയ്യാമുത്തശ്‌രീഖ്. (എണ്ണപ്പെട്ട ദിവസങ്ങൾ എന്നാൽ) നാല് ദിവസങ്ങൾ. യൗമുന്നഹറും ശേഷമുള്ള 3 ദിവസങ്ങളും (അയ്യാമുത്തശ്‌രീഖ്). (ഇബ്നു കഥീർ)
أَيَّامٍ مَّعْدُودَاتٍ (എണ്ണപ്പെട്ട ചില ദിവസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യം വലിയ പെരുന്നാള്‍ ദിവസത്തെ തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളാകുന്നു. അതായത് ‘അയ്യാമുത്തശ്‌രീക്വ് (ايَّامُ التَشريق) എന്ന് പറയപ്പെടുന്ന ദുല്‍ഹിജ്ജഃ 11, 12, 13 തിയ്യതികള്‍. ഈ ദിവസങ്ങളില്‍ പ്രത്യേകം അല്ലാഹുവിന്‍റെ ദിക്ര്‍ (സ്മരണ) വേണ്ടതുണ്ടെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. ഈ അടിസ്ഥാനത്തില്‍ തന്നെയാണ്, ആ ദിവസങ്ങളില്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷവും, ജംറഃകളില്‍ എറിയുമ്പോഴും, ബലിമൃഗങ്ങളെ അറുക്കുമ്പോഴും മറ്റും തക്ബീര്‍ ചൊല്ലുന്നത് സുന്നത്താക്കപ്പെട്ടിരിക്കുന്നതും. (അമാനി തഫ്സീര്‍)
അറഫാ ദിവസത്തിന്റെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം വരെ, ഓരോ നിർബന്ധനമസ്കാരങ്ങൾക്ക് ശേഷവും തക്ബീറുകൾ ചൊല്ലലും സുന്നത്താണ്. അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്ർ നമസ്കാരം വരെയാണ് നമസ്കാരശേഷമുള്ള തക്ബീറുകൾ ചൊല്ലേണ്ടത്.
عَنْ نُبَيْشَةَ، الْهُذَلِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ.
നുബൈഷ: അൽഹുദലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അയ്യാമുത്തശ്‌രീഖ് തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണ്. (മുസ്‌ലിം:1141)
عَنْ نُبَيْشَةَ الْهُذَلِيِّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ، وَشُرْبٍ، وَذِكْرِ اللهِ.
നുബൈഷ: അൽഹുദലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അയ്യാമുത്തശ്‌രീഖ് തിന്നാനും കുടിക്കാനും അല്ലാഹുവിനെ സ്മരിക്കാനുമുള്ള ദിവസങ്ങളാണ്. (അഹ്മദ്)
അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിലും ബലിയറുക്കാവുന്നതാണ്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم :كلُّ أيامِ التشْريقِ ذَبحٌ.
നബി ﷺ പറഞ്ഞു: അയ്യാമുത്തശ്‌രീഖിന്റെ എല്ലാ ദിവസവും അറവുണ്ട്. (സിൽസിലത്തുസ്സ്വഹീഹ)
ഇങ്ങനെ അറുക്കുന്ന ബലിമാംസം, കേടുവന്നു പോകാതിരിക്കാനായി വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കുകയായിരുന്നു പണ്ടുകാലത്ത് പതിവ്. അതുകൊണ്ടാണ് വെയിലത്ത് വച്ച് ഉണക്കുക എന്നര്‍ത്ഥമുള്ള , (أَيَّامُ التَّشْرِيقِ) തശ്‌രീഖിന്റെ ദിവസങ്ങള്‍ എന്ന പേരില്‍ ഈ ദിവസങ്ങള്‍ അറിയപ്പെടാന്‍ കാരണം എന്ന് പറയപ്പെടുന്നു.
ഇബ്നു ഹജർ رحمه الله പറഞ്ഞു : അങ്ങനെ വിളിക്കാനുള്ള കാരണം, അവർ ഉദ്ഹിയ്യത്തിന്റെ ഇറച്ചി തശ്രീഖ് ചെയ്യാറുണ്ടായിരുന്നു – അതായത് – അവര്‍ (ഇറച്ചി കേടാവാതെ സൂക്ഷിക്കുന്നതിനായി) അവ മുറിച്ചു കഷണങ്ങളാക്കി ഉപ്പിട്ട് വെയിലത്ത് വെക്കുമായിരുന്നു. (ഫത്ഹുൽബാരി)
അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങള്‍ കൂടി പെരുന്നാള്‍ ദിവസങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്, പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് നിഷിദ്ധമാണ്.
عَنْ عُقْبَةَ بْنِ عَامِرٍ قَالَ : قَالَ رَسُولُ اَللَّهِ - صلى الله عليه وسلم : يَوْمُ عَرَفَةَ وَيَوْمُ النَّحْرِ وَأَيَّامُ التَّشْرِيقِ عِيدُنَا أَهْلَ الإِسْلاَمِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ.
ഉഖ്ബ: ബ്നു ആമിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യൗമു അറഫയും യൗമുന്നഹറും അയ്യാമുത്തശ്‌രീഖും നമ്മുടെ പെരുന്നാളാകുന്നു. ഇസ്ലാമിന്റെ ആളുകളേ, ഇവ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണ്. (അബൂദാവൂദ്:2419)
عَنْ نُبَيْشَةَ، الْهُذَلِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ.
നുബൈഷ: അൽഹുദലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അയ്യാമുത്തശ്‌രീഖ് തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണ്. (മുസ്‌ലിം:1141)
عَنْ أَبِي مُرَّةَ، مَوْلَى أُمِّ هَانِئٍ أَنَّهُ دَخَلَ مَعَ عَبْدِ اللَّهِ بْنِ عَمْرٍو عَلَى أَبِيهِ عَمْرِو بْنِ الْعَاصِ فَقَرَّبَ إِلَيْهِمَا طَعَامًا فَقَالَ كُلْ . فَقَالَ إِنِّي صَائِمٌ . فَقَالَ عَمْرٌو كُلْ فَهَذِهِ الأَيَّامُ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْمُرُنَا بِإِفْطَارِهَا وَيَنْهَانَا عَنْ صِيَامِهَا . قَالَ مَالِكٌ وَهِيَ أَيَّامُ التَّشْرِيقِ .
ഉമ്മുഹാനിയുടെ മൗലയായ അബുമുര്‍റയും അബ്ദുല്ലാഹിബിനു അംറും അംറുബ്‌നുല്‍ ആസ്വിന്റെ അടുത്തു വന്നപ്പോള്‍ അദ്ദേഹം ഇരുവര്‍ക്കും ഭക്ഷണം കൊടുക്കുകയുണ്ടായി. എന്നിട്ട് പറഞ്ഞു:ഭക്ഷിക്കുക. അപ്പോള്‍ അബ്ദുല്ല പറഞ്ഞു എനിക്ക് നോമ്പാണ് അപ്പോള്‍ അംറുബ്‌നുല്‍ ആസ്വ് പറഞ്ഞു:നബി ﷺ, നോമ്പ് തുറക്കാൻ ഞങ്ങളോട് കൽപ്പിക്കുകയും നോമ്പ് അനുഷ്ഠിക്കുന്നത് വിലക്കുകയും ചെയ്ത ദിവസങ്ങളാണിത്. മാലിക് (നിവേദകൻ) പറഞ്ഞു: ഇത് അയ്യാമുത്തശ്‌രീഖ് ആണ്. (അതായത് ദുൽഹജ്ജ് 11, 12, 13) (അബൂദാവൂദ്: 2418)
ബലിയറുക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹാജിമാര്‍ക്കല്ലാതെ, അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ടിക്കാന്‍ ഇളവ് നല്‍കപ്പെട്ടിട്ടില്ല.
عَنْ عَائِشَةَ،. وَعَنْ سَالِمٍ، عَنِ ابْنِ عُمَرَ ـ رضى الله عنهم ـ قَالاَ لَمْ يُرَخَّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ، إِلاَّ لِمَنْ لَمْ يَجِدِ الْهَدْىَ.
ആയിശ رضى الله عنها യും ഇബ്നുഉമര്‍ رضى الله عنه വും പറയുന്നു: ബലിമൃഗം കൈവശമില്ലാത്ത ഹാജിമാര്‍ക്കല്ലാതെ അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ഠിക്കുവാന്‍ നബി ﷺ അനുവാദം നല്‍കിയിട്ടില്ല. (ബുഖാരി:1997,1998)
അപ്പോൾ ഈ ദിവസങ്ങളിൽ തസ്ബീഹ്, തഹ്’ലീല്‍, തക്ബീര്‍, തഹ്’മീദ്, ദുആ, ഖുര്‍ആൻ പാരായണം എന്നിവ വര്‍ദ്ധിപ്പിക്കുക. അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങളെയും, സൃഷ്ടി മാഹാത്മ്യങ്ങളെയും കുറിച്ച് ചിന്തിക്കുക. അവനോടുള്ള മാനസികമായ ഭയഭക്തി വര്‍ദ്ധിപ്പിക്കുക. ഈ ദിവസങ്ങൾ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണെന്ന് പറഞ്ഞിട്ടുള്ളത് അല്ലാഹുവിനെ ഓര്‍ക്കാനും അനുസരിക്കാനും സഹായകരമെന്ന തരത്തിലാണെന്ന് ഇബ്നു റജബുൽ ഹമ്പലി رحمه الله യെ പോലുള്ള പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്.
www.kanzululoom.com