ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിനോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഇഷ്ടമുണ്ടാകേണ്ടത് അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് നബിﷺയോടാകുന്നു. സത്യവിശ്വാസി സ്വന്തത്തേക്കാളും നബിﷺയെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ നബിﷺയുടെ ചര്യകളെ പരിപൂ൪ണ്ണമായി പിൻപറ്റാൻ സത്യവിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്. അതോടൊപ്പം നബി ﷺ ഇഷ്ടപ്പെട്ട കാര്യങ്ങളെ ഇഷ്ടപ്പെടാനും അത് ജീവിതത്തില്‍ പക൪ത്താനും കഴിയേണ്ടതുണ്ട്. നബി ﷺ പ്രത്യേകം ഇഷ്ടപ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1.സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ فِي شَأْنِ الرَّكْعَتَيْنِ عِنْدَ طُلُوعِ الْفَجْرِ : لَهُمَا أَحَبُّ إِلَىَّ مِنَ الدُّنْيَا جَمِيعًا
ആയിശയില്‍(റ) നിന്ന് നിവേദനം : സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് നബി ﷺ പറഞ്ഞു : അവ രണ്ടും ദുനിയാവിലെ സകലതിനേക്കാളും എനിക്ക് ഏറെ ഇഷ്ടമാണ്. (മുസ്ലിം:725)
2.ളുഹ്റിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് നമസ്കാരം
عَنْ عَبْدِ اللَّهِ بْنِ السَّائِبِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي أَرْبَعًا بَعْدَ أَنْ تَزُولَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ “ إِنَّهَا سَاعَةٌ تُفْتَحُ فِيهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِي فِيهَا عَمَلٌ صَالِحٌ ” .
അബ്ദില്ലാഹിബ്നു സാഇബില്‍(റ) നിന്ന് നിവേദനം: നബി ﷺ ളുഹ്റിന് മുമ്പ് നാല് റക്അത്ത് സുന്നത്ത് നമസ്കാരം നി൪വ്വഹിക്കുമായിരുന്നു. അവിടുന്ന് പറഞ്ഞു: അത് ആകാശ കവാടങ്ങള്‍ തുറക്കപ്പെടുന്ന സമയമാണ്. അതിലൂടെ ഒരു സല്‍ക൪മ്മം ക൪മ്മങ്ങള്‍ കയറിപ്പോകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:478)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ
അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം സ്ത്രീകളും(ഭാര്യമാരും) സുഗന്ധവുമാകുന്നു. നമസ്കാരത്തിലൂടെയാണ് എനിക്ക് കണ്‍കുളി൪മ ലഭിക്കുന്നത്. (നസാഇ:3939)
3.രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളും ദുആകളും നി൪വ്വഹിക്കല്‍
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ تَعَالَى مِنْ صَلاَةِ الْغَدَاةِ حَتَّى تَطْلُعَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً مِنْ وَلَدِ إِسْمَاعِيلَ وَلأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ مِنْ صَلاَةِ الْعَصْرِ إِلَى أَنْ تَغْرُبَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റ്) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). (സുനനുഅബൂദാവൂദ് :3667 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
4. سُبْحَانَ اللهِ -الْحَمْدُ للهِ – لَا إِلَه إِلَّا اللهُ -اللهُ أَكْبَرُ എന്ന ദിക്ര്‍ ചൊല്ലല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لأَنْ أَقُولَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹുഅക്ബര്‍’ എന്ന് ഞാന്‍ പറയലാണ് ഏതിന്റെ മേലൊക്കെ സൂര്യന്‍ ഉദിക്കുന്നുവോ അതിനെക്കാളും (ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും) എനിക്ക് ഇഷ്ടകരമായത്. (മുസ്‌ലിം: 2695).
5.തിങ്കളാഴ്ചയും വ്യാഴാഴ്ചയും ശഅബാന്‍ മാസത്തിലെ കൂടുതല്‍ ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കുക,
മനുഷ്യ൪ ചെയ്യുന്ന കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും അവയെല്ലാം അല്ലാഹു പരിശോധിക്കുകയും ചെയ്യുന്നതാണ്. മൂന്ന് രീതിയിലാണ് അല്ലാഹുവിലേക്ക് മനുഷ്യരുടെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നത്. ദിനേനയുള്ള ക൪മ്മങ്ങള്‍ സുബ്ഹി – അസർ നമസ്ക്കാര സമയങ്ങളില്‍, ആഴ്ചയിലെ കർമ്മങ്ങൾ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും, ഒരു വർഷത്തെ കർമ്മങ്ങൾ ശഅബാൻ മാസത്തില്‍ എന്നിവയാണത്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും, ശഅബാന്‍ മാസത്തിലെ കൂടുതല്‍ ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നു.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)
عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ : ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ
ഉസാമ ബ്ന്‍ സൈദ്(റ) പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)
6. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കല്‍
وَلأَنْ أَمْشِيَ مَعَ أَخٍ لِي فِي حَاجَةٍ، أَحَبُّ إِلَيَّ مِنْ أَنْ أَعْتَكِفَ فِي هَذَا الْمَسْجِدِ -يَعْنِي مَسْجِدَ الْمَدِينَةِ- شَهْرًا
നബി ﷺ പറഞ്ഞു:ഒരു സഹോദരന്റെ ആവശ്യത്തിനായി അവന്റെ കൂടെ ഞാന്‍ നടക്കലാണ്, ഈ മസ്ജിദുന്നബവിയില്‍ ഒരു മാസം ഭജനമിരിക്കുന്നതിനെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം. (സില്‍സിലത്തുല്‍ സ്വഹീഹ)
7.പതിവായി കർമ്മങ്ങള്‍ ചെയ്യുന്നത്
ഒരാള്‍ പതിവായി ചെയ്യുന്ന കർമ്മങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം, അത് കുറച്ചാണെങ്കിലും.
وَإِنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ مَا دَامَ وَإِنْ قَلَّ
നബി ﷺ പറഞ്ഞു: നിശ്ചയമായും പതിവായി ചെയ്യുന്ന കർമ്മങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം, കുറച്ചാണെങ്കിലും. (ബുഖാരി: 5861)
അതുകൊണ്ടുതന്നെ കുറച്ചുള്ളതാണെങ്കിലും പതിവായി ക൪മ്മങ്ങള്‍ ചെയ്യുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നു.
وَأَحَبُّ الصَّلاَةِ إِلَى النَّبِيِّ صلى الله عليه وسلم مَا دُووِمَ عَلَيْهِ، وَإِنْ قَلَّتْ. وَكَانَ إِذَا صَلَّى صَلاَةً دَاوَمَ عَلَيْهَا.
നബി ﷺ പറഞ്ഞു: പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി ﷺ ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി:1970)
8.വലതിനെ മുന്തിക്കൽ
നബി ﷺ പൊതുവെ, വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.
عَنْ عَائِشَةَ، قَالَتْ إِنْ كَانَ رَسُولُ اللَّهِ صلى الله عليه وسلم لَيُحِبُّ التَّيَمُّنَ فِي طُهُورِهِ إِذَا تَطَهَّرَ وَفِي تَرَجُّلِهِ إِذَا تَرَجَّلَ وَفِي انْتِعَالِهِ إِذَا انْتَعَلَ
ആയിശയില്‍(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ശുദ്ധീകരണ്ത്തിലും മുടി ചീകുമ്പോഴും, ചെരുപ്പ് ധരിക്കുമ്പോഴുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെടുമായിരുന്നു. (മുസ്ലിം:268)
മേല്‍ പറഞ്ഞതെല്ലാം നബി ﷺ സ്വന്തമായി ഇഷ്ടപ്പെട്ടിരുന്നതും അവിടുന്ന് പ്രവ൪ത്തിച്ചിരുന്നതുമായ കാര്യങ്ങളാണ്. അതിനെ സ്നേഹിക്കാനും അത് നമ്മുടെ ജീവിതത്തിലും നടപ്പില്‍ വരുത്തുന്നതിനും സത്യവിശ്വാസികളെന്ന നിലക്ക് നമുക്ക് കഴിയേണ്ടതുണ്ട്. അതോടൊപ്പം നമ്മില്‍ ചില ഗുണങ്ങളുണ്ടാകുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നു. അത്തരം ഗുണങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നു. അവയും നമ്മുടെ ജീവിതത്തിലുണ്ടാകട്ടെ.
9.സല്‍സ്വഭാവം
عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ مِنْ أَحَبِّكُمْ إِلَىَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاَقًا
ജാബിറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: പറഞ്ഞു: നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവ൪ നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. (തി൪മിദി:2018 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
kanzululoom.com