അല്ലാഹു അവതരിപ്പിച്ച സത്യം നിങ്ങള്‍ പിന്‍പറ്റണമെന്ന് പറഞ്ഞാൽ മക്കയിലെ മുശ്രിക്കുകളുടെ മറുപടി “ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ“ എന്നായിരുന്നു. അല്ലാഹുവും, അവന്റെ റസൂലും കാണിച്ചു തരുന്നത് ഇന്നിന്നപ്രകാരമാണ്, അതിലേക്ക് മടങ്ങേതാണ് എന്ന് ഇന്നത്തെ മുസ്ലിംകളോട് പറഞ്ഞാൽ, അവരിൽ പലരുടെയും മറുപടിയും അന്ന് അവിശ്വാസികള്‍ പറഞ്ഞിരുന്ന അതേ മറുപടി തന്നെയായിരിക്കും. അവിശ്വാസികളോട് അന്ന് അല്ലാഹു ശ്രദ്ധേയമായ മൂന്ന് കാര്യങ്ങൾ ചോദിക്കുന്നുണ്ട്. ഇന്നത്തെ മുസ്ലിംകളോട് ചോദിക്കാനുളളതും ഇതേ ചോദ്യങ്ങൾ തന്നെയാണ്.
(ഒന്ന്) നിങ്ങളുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും അവരെ പിന്‍പറ്റുകയാണോ?
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക്. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?) (ഖു൪ആന്‍ :5/104)
(രണ്ട്) നിങ്ങളുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും അവരെ പിന്‍പറ്റുകയാണോ?
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) (ഖു൪ആന്‍ :2/170)
(മൂന്ന്) പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും അതിനെ പിന്‍പറ്റുകയാണോ?
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) (ഖു൪ആന്‍ :31/21)
വാസ്തവത്തിൽ അവരുടെ പൂർവ്വികർ പിശാചിന്റെ കാലടികളെ പിൻപറ്റി വഴിപിഴച്ചു പോയിരിക്കയാണ്. പിശാച് അവരെ നയിച്ചിരുന്നത് നരകശിക്ഷയിലേക്ക് മാത്രമാണ്. ഇതേ അനുഭവം തന്നെ തങ്ങൾക്കും വേണമെന്നാണോ ഇക്കൂട്ടരും വിചാരിക്കുന്നത്? ഇതാണ് അല്ലാഹു ഇവിടെ ചോദിക്കുന്നത്.
kanzululoom.com