സത്യവിശ്വാസികളുടെ ലക്ഷണങ്ങളും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും അതുവഴി അവർക്ക് ലഭിക്കുന്ന പ്രതിഫലങ്ങളും വിശുദ്ധ ഖുർആൻ സൂറ: മുഅ്മീനൂനിലെ 1-11 വചനങ്ങളിൽ അല്ലാഹു വിശദീകരിക്കുന്നുണ്ട്. യഥാർത്ഥ മുഅ്മിനുകളിൽ ഉൾപ്പെടാൻ പരിശ്രമിക്കേണ്ട നമ്മിൽ ഈ ഗുണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതും അത് നമ്മിൽ ഉണ്ടാക്കിയെടുക്കേണ്ടതുമാണ്. “സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ഖുർആൻ ആരംഭിക്കുന്നത്. ശേഷം അവരുടെ ഗുണങ്ങൾ പറഞ്ഞിരിക്കുന്നു.
قَدْ أَفْلَحَ ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. (ഖുർആൻ:23/1)
عن عمر بن الخطاب قال : كان إذا نزل على النبي صلى الله عليه وسلم الوحي يسمع عند وجهه دوي كدوي النحل ، فمكثنا ساعة – وفي رواية : فنزل علينا يوما فمكثنا ساعة – فاستقبل القبلة ورفع يديه وقال : ” اللهم زدنا ولا تنقصنا ، وأكرمنا ولا تهنا ، وأعطنا ولا تحرمنا ، وآثرنا ولا تؤثر علينا ، وارض عنا ، ثم قال : لقد أنزل علي عشر آيات من أقامهن دخل الجنة ” ، ثم قرأ {قَدْ أَفْلَحَ ٱلْمُؤْمِنُونَ} إلى عشر آيات .
ഉമര്‍ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ക്ക് വഹ്‌യ് (ദിവ്യസന്ദേശം) അവതരിക്കുമ്പോൾ അവിടുത്തെ മുഖത്തിനു സമീപത്ത് തേനീച്ചകളുടെ മൂളൽ പോലെ ഒരു ശബ്ദം കേൾക്കാമായിരുന്നു. അങ്ങനെ ഞങ്ങൾ കുറച്ചു സമയം കാത്തിരുന്നു – മറ്റൊരു നിവേദനത്തിൽ: അങ്ങനെ ഒരു ദിവസം അവിടുന്ന് ഞങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരുകയും ഞങ്ങൾ കുറച്ചു സമയം കാത്തിരിക്കുകയും ചെയ്തു – തുടർന്ന് അവിടുന്ന് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഞങ്ങൾക്ക് (അനുഗ്രഹങ്ങൾ) വർദ്ധിപ്പിച്ചു തരേണമേ, കുറയ്ക്കരുതേ; ഞങ്ങളെ നീ ആദരിക്കേണമേ, നിന്ദിക്കരുതേ; ഞങ്ങൾക്ക് നീ പ്രധാനം ചെയ്യേണമേ, തടയരുതേ; ഞങ്ങൾക്ക് മുൻഗണന നൽകേണമേ, ഞങ്ങൾക്ക് എതിരായി മറ്റാർക്കും മുൻഗണന നൽകരുതേ; ഞങ്ങളെപ്പറ്റി നീ തൃപ്തിപ്പെടേണമേ.”
ശേഷം അവിടുന്ന് പറഞ്ഞു: നിശ്ചയം, എന്റെ മേൽ പത്ത് ആയത്തുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു; ആരാണോ അവ ജീവിതത്തിൽ പാലിച്ചുപോരുന്നത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. തുടർന്ന് അവിടുന്ന് {സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു} എന്ന് തുടങ്ങി (സൂറ:മുഅ്മിനൂനിലെ ആദ്യ) പത്ത് ആയത്തുകൾ പാരായണം ചെയ്തു. (ബഗ്‌വി)
قد ” حرف تأكيد ، وقال المحققون : ” قد ” تقرب الماضي من الحال ، يدل على أن الفلاح قد حصل لهم ، وأنهم عليه في الحال ، وهو أبلغ من تجريد ذكر الفعل ، ” والفلاح ” النجاة والبقاء ، قال ابن عباس : قد سعد المصدقون بالتوحيد وبقوا في الجنة .
‘ഖദ്’ (قد) എന്നത് ഒരു കാര്യം ഉറപ്പിച്ചു പറയാൻ ഉപയോഗിക്കുന്ന വാക്കാണ്. മുഹഖിഖുകളായ പണ്ഢിതൻമാര്‍ പറഞ്ഞു: ‘ഖദ്’ എന്നത് ഭൂതകാലത്തെ വർത്തമാനകാലത്തോട് അടുപ്പിക്കുന്നു; അത് അവർക്ക് വിജയം ലഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിനും, ഇപ്പോഴും അവർ അതേ വിജയകരമായ അവസ്ഥയിലാണുള്ളത് എന്നതിനും തെളിവാണ്. വെറുമൊരു ക്രിയ മാത്രം പരാമർശിക്കുന്നതിനേക്കാൾ അർത്ഥവത്തായ ഒന്നാണിത്. ‘അൽഫലാഹ്’ (الفلاح) എന്നാൽ രക്ഷപ്പെടലും (സ്വർഗ്ഗത്തിലെ) ശാശ്വതവാസവുമാണ്. ഇബ്നു അബ്ബാസ് رَضِيَ اللهُ عَنْهُ പറഞ്ഞു: തൗഹീദ് സത്യപ്പെടുത്തി അംഗീകരിച്ചവർ ഭാഗ്യവാന്മാരായിരിക്കുന്നു, അവർ സ്വർഗ്ഗത്തിൽ നിത്യവാസികളാവുകയും ചെയ്തു. (ബഗ്‌വി)
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ
തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/1-2)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളുമായി ഒന്നാമതായി സൂചിപ്പിക്കുന്നത് നമസ്കാരത്തില്‍ خشوع (ഖുശൂഅ്) ഉണ്ടായിരിക്കുക എന്നുള്ളതാണ്.
عن ابن عباس : {خاشعون}:خائفون ساكنون
ഇബ്നു അബ്ബാസ് رضي الله عنه നിവേദനം ചെയ്യുന്നു:{ഭക്തിയുള്ളവർ} എന്നാൽ: ഭയഭക്തിയുള്ളവരും (ശാന്തതയോടെ) അടങ്ങിയിരിക്കുന്നവരുമാണ്. (ഇബ്നുകസീര്‍)
قال ابن القيم رحمه الله: الخشوع قيام القلب بين يدي الرب بالخضوع والذل
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഹൃദയം പൂർണ്ണമായ കീഴ്‌വണക്കത്തോടെയും താഴ്മയോടെയു റബ്ബിന്റെ മുമ്പാകെ നിലയുറപ്പിക്കലാണ് ഖുശൂഅ്.
قال الحسن البصري : كان خشوعهم في قلوبهم ، فغضوا بذلك أبصارهم ، وخفضوا الجناح .
ഹസനുൽ ബസ്വരി (رحمه الله പറയുന്നു:അവരുടെ ഭക്തി (ഖുശൂഅ്) അവരുടെ ഹൃദയങ്ങളിലായിരുന്നു; തന്മൂലം അവർ തങ്ങളുടെ ദൃഷ്ടികളെ താഴ്ത്തുകയും, വിനയാന്വിതരാവുകയും (താഴ്മ കാണിക്കുകയും) ചെയ്തു. (ഇബ്നുകസീര്‍)
അല്ലാഹുവിന്റെ മഹത്വവും താന്‍ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. അഥവാ ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ മാത്രമേ അവയവങ്ങളും ഖുശൂഅ് ഉള്ളതാകുകയുള്ളൂ. നമസ്കാരത്തില്‍ ഖുശൂഅ് ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അടിയാനായ താന്‍ നില്‍ക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അര്‍പ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയില്‍ നമസ്കാരം നിര്‍വ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി (خشوع). ഖിബ്‌ലഃയുടെ നേര്‍ക്കും, കീഴപോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേല്‍പോട്ടും, ഇതര ഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ചൊല്ലുന്ന ദിക്റുകളുടെയും അര്‍ത്ഥം ഓര്‍ത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തിമഹാത്മ്യങ്ങളെയും ഓര്‍ക്കുക, അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയശേഷം നമസ്ക്കാരത്തില്‍ പ്രവേശിക്കുക, കണ്ണിനും, കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്കരിക്കുവാന്‍ നില്‍ക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു. (അമാനി തഫ്സീ൪)
നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ് അഥവാ ഭയഭക്തി. ഖുശൂഇല്ലാത്ത നമസ്കാരം ജീവനില്ലാത്ത ശരീരം പോലെയാണ്.
മതവിജ്ഞാനത്തിൽ ആദ്യം നഷ്ടപ്പെടുക നമസ്കാരത്തിലെ ഖുശൂഅ് ആണ്. ഒരാൾ കാലങ്ങളോളം നിസ്കരിക്കുകയും എന്നാൽ ഒരാറ്റ നിസ്കാരത്തിന്റെ പോലും പൂർണമായ പ്രതിഫലം അയാൾക്ക് ലഭിക്കാതെ പോവുകയും ചെയ്തേക്കാം.
أَوَّل عِلْمٍ يُرْفَعُ مِنَ النَّاسِ الْخُشُوعُ يُوشِكُ أَنْ تَدْخُلَ مَسْجِدَ جَمَاعَةٍ فَلاَ تَرَى فِيهِ رَجُلاً خَاشِعًا
ഉബാദത്തുബ്നു സ്വാമിത് رضي الله عنه പറഞ്ഞു : ജനങ്ങളിൽ നിന്ന് ആദ്യമായി ഉയർത്തപ്പെടുന്ന അറിവ് ഖുശൂഅ് ആയിരിക്കും. നീ ഒരു ജമാഅത്ത് നടക്കുന്ന മസ്ജിദിൽ കയറുകയും അതിൽ ഖുശൂഅ് ആയി നമസ്കരിക്കുന്ന ഒരാളെ പോലും നിനക്ക് കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യും. (തിർമിദി)
أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها
നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)
عن أبي هريرة عن النبي صلى الله عليه وسلم قال:إِنَّ الرجلَ لِيصلِّي سِتِّينَ سَنَةً، وما تقبلُ لهُ صلاةً، ولعلَّهُ يُتِمُّ الركوعَ ولا يُتِمُّ السُّجُودَ، ويُتِمُّ السُّجُودَ ولا يُتِمُّ الركوعَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ അറുപത് വ൪ഷം നമസ്കരിക്കുന്നു. (എന്നിട്ടും) അയാളുടെ നമസ്കാരത്തില്‍ നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നില്ല. അയാള്‍ റുകൂഅ് (പൂ൪ത്തിയായി) ചെയ്യുകയും സുജൂദ് (പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം. അയാള്‍ സുജൂദ് (പൂ൪ത്തിയായി) ചെയ്യുകയും റുകൂഅ്(പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം. (സിൽസിലത്തു സ്വഹീഹ)
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ
അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാണവർ. (ഖുർആൻ:23/3)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി രണ്ടാമതായി പറഞ്ഞിട്ടുള്ളത് അവർ വ്യര്‍ത്ഥമായ (لَغْو) കാര്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു.
أي : عن الباطل ، وهو يشمل : الشرك كما قاله بعضهم والمعاصي كما قاله آخرون وما لا فائدة فيه من الأقوال والأفعال ، كما قال تعالى :{وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا}
അതായത് ബാത്വിലായ (നിരര്‍ത്ഥകമായ) കാര്യങ്ങളിൽ നിന്ന്; അത് ചിലർ പറഞ്ഞതുപോലെ ശിർക്കിനെയും, മറ്റുചിലർ പറഞ്ഞതുപോലെ പാപങ്ങളെയും, യാതൊരു പ്രയോജനവുമില്ലാത്ത വാക്കുകളെയും പ്രവൃത്തികളെയും മുഴുവൻ ഉൾക്കൊള്ളുന്ന ഒന്നാണ്; അല്ലാഹു പറഞ്ഞതുപോലെ: {അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍. 25/72} (ഇബ്നുകസീര്‍)
അഥവാ, അവർ സ്വയം തീരുമാനപ്രകാരമോ, ഉദ്ദേശപൂർവ്വമോ ഇത്തരം സ്ഥലങ്ങളിലേക്ക് പോവുകയില്ല. നേരെമറിച്ച് അങ്ങനെ വല്ല സാഹചര്യവും ഉണ്ടായി കഴിഞ്ഞാൽ അവിടെ നടക്കുന്ന തിന്മകളിൽ നിന്നും തിരിഞ്ഞു കളഞ്ഞ് അത്തരം സദസ്സുകളിൽ പങ്കെടുക്കാതെ മാന്യമായി അവർ നടന്നു പോകുന്നതാണ്.
അല്ലാഹു പറയുന്നു:
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (ഖു൪ആന്‍:6/68)
وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ
വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’. (ഖുർആൻ:.28/ 55)
عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ ﷺ : مِنْ حُسْنِ إِسْلامِ المَرْءِ تَرْكُهُ مَا لاَ يَعْنِيْهِ
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: തന്നെ ബാധിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് ഒരു വ്യക്തിയുടെ ഇസ്‌ലാമിക നന്മയിൽ പെട്ടതാകുന്നു. (തിർമിദി:2317)
വിജയികളായ സത്യവിശ്വാസികള്‍, നമസ്കാരത്തില്‍ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും, നമസ്കാരത്തിനു പുറത്ത് വ്യര്‍ത്ഥമായ എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിട്ടവരായിരിക്കും. നമസ്കാരം ശരിക്കു നിര്‍വ്വഹിക്കുവാനുള്ള കഴിവും, പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു.
وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ
സകാത്ത് കൊടുത്ത് വീട്ടുന്നവരാണവർ. (ഖുർആൻ:23/4)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി മൂന്നാമതായി പറഞ്ഞിട്ടുള്ളത് അവര്‍ സകാത്ത് കൊടുക്കുന്നവരായിരിക്കുമെന്നാണ്. زَكَوٰةً (സകാത്ത്) എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ‘പരിശുദ്ധി, ആത്മശുദ്ധി, വളര്‍ച്ച’ എന്നൊക്കെയാണ്. ധാര്‍മ്മികമായ വളര്‍ച്ചയും, ആത്മീയമായ പരിശുദ്ധിയും അതുമൂലം ലഭിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചന പ്രകാരം സകാത്ത് എന്നത് അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ് സകാത്ത് എന്ന് പറയുന്നത്.
ഇവിടെ സകാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്വത്തിന്റെ സകാത്താണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഈ ആയത്ത് മക്കയിൽ അവതരിച്ചതാണെന്നിരിക്കെയാണിത്; സകാത്ത് നിർബന്ധമാക്കപ്പെട്ടത് ഹിജ്റ രണ്ടാം വർഷത്തിൽ മദീനയിൽ വെച്ചു മാത്രമാണ്. എന്നാൽ മദീനയിൽ നിർബന്ധമാക്കപ്പെട്ടത് നിർണ്ണിത പരിധികളും (നിസ്വാബ്) കൃത്യമായ കണക്കുകളുമുള്ള സകാത്താണ് എന്നതാണ് ഇതിന്റെ വ്യക്തമായ വ്യാഖ്യാനം. അതല്ലെങ്കിൽ, സകാത്തിന്റെ അടിസ്ഥാന തത്വം മക്കയിൽ വെച്ചുതന്നെ നിർബന്ധമായിരുന്നു എന്നതാണ് പ്രത്യക്ഷത്തിൽ മനസ്സിലാകുന്നത്; മക്കീ സൂറത്തായ സൂറത്തുൽ അൻആമിൽ അല്ലാഹു പറഞ്ഞതുപോലെ:
وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ
അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. (ഖു൪ആന്‍:6/141) (ഇബ്നുകസീര്‍)
വിശുദ്ധ ഖുർആനിൽ നമസ്കാരത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഭൂരിഭാഗം വചനങ്ങളിലും അതിനോട് ചേർത്ത് പറഞ്ഞിട്ടുള്ള കാര്യമാണ് സക്കാത്ത് കൊടുത്തു വീട്ടുക എന്നുള്ളത്. ഖുര്‍ആന്‍ 30 സ്ഥലങ്ങളില്‍ സകാത്ത് പരാമര്‍ശിച്ചപ്പോള്‍ 27 സ്ഥലങ്ങളിലും നമസ്‌കാരവുമായി ചേര്‍ത്തു കൊണ്ടാണ് പറഞ്ഞത്.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ .
അനസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)
ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦ ﺷَﻰْءٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/92)
ഇവിടെ ‘സകാത്ത്’ കൊണ്ട് ഉദ്ദേശിക്കുന്നത് ശിർക്കിൽ നിന്നും അഴുക്കുകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കലാണ് എന്ന വ്യാഖ്യാനത്തിനും സാധ്യതയുണ്ട്; അല്ലാഹു പറഞ്ഞതുപോലെ:
قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾ وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുർആൻ:91/9-10)
അല്ലാഹു പറുന്നു:
وَوَيْلٌ لِّلْمُشْرِكِينَ ﴿٦﴾ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ …. ﴿٧﴾
ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരായ …. (ഖുർആൻ :41/6-7)
അതിന്റെ വ്യാഖ്യാനത്തിലുള്ള രണ്ട് അഭിപ്രായങ്ങളിൽ ഒന്നനുസരിച്ച്.
ഇനി ഈ രണ്ടു കാര്യങ്ങളും (ഒരേസമയം) ഉദ്ദേശിക്കപ്പെടാനും സാധ്യതയുണ്ട്; അതായത് ആത്മാവിന്റെ ശുദ്ധീകരണവും ധനത്തിന്റെ സകാത്തും. കാരണം ധനസകാത്ത് നൽകുക എന്നത് ആത്മാവിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗം തന്നെയാണല്ലോ. പരിപൂർണ്ണനായ സത്യവിശ്വാസി എന്നത് ഈ രണ്ടു കാര്യങ്ങളും ഒരേപോലെ നിർവ്വഹിക്കുന്നവനാണ്. والله أعلم (ഇബ്നുകസീര്‍)
وقيل : الزكاة هاهنا هو العمل الصالح ، أي : والذين هم للعمل الصالح فاعلون .
മറ്റൊരു അഭിപ്രായ പ്രകാരം: ഇവിടെ ‘സകാത്ത്’ കൊണ്ട് ഉദ്ദേശിക്കുന്നത് സൽക്കർമ്മങ്ങളെയാണ്. അതായത്, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുന്നവരാകുന്നു അവർ. (ബഗ്‌വി)
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٧﴾
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി നാലാമതായി പറഞ്ഞിട്ടുള്ളത് അവര്‍ ഗുഹ്യസ്ഥാനം സൂക്ഷിക്കുന്നവരായിരിക്കുമെന്നാണ്.
أي : والذين قد حفظوا فروجهم من الحرام ، فلا يقعون فيما نهاهم الله عنه من زنا أو لواط ، ولا يقربون سوى أزواجهم التي أحلها الله لهم ، وما ملكت أيمانهم من السراري ، ومن تعاطى ما أحله الله له فلا لوم عليه ولا حرج ; ولهذا قال : ( فإنهم غير ملومين فمن ابتغى وراء ذلك ) أي : غير الأزواج والإماء ، ( فأولئك هم العادون ) أي : المعتدون .
അതായത്: അല്ലാഹു തങ്ങൾക്ക് നിഷിദ്ധമാക്കിയ വ്യഭിചാരം, സ്വവർഗ്ഗരതി പോലെയുള്ള തിന്മകളിൽ വീഴാതെ തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിച്ചവരാണവർ. അല്ലാഹു അവർക്ക് ഹലാലാക്കിയിട്ടുള്ള തങ്ങളുടെ ഭാര്യമാരിലേക്കും, തങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ ദാസികളിലേക്കുമല്ലാതെ അവർ അടുക്കുകയില്ല. അല്ലാഹു തനിക്ക് അനുവദിച്ചുനൽകിയ കാര്യങ്ങളിൽ വ്യാപൃതനായവന് യാതൊരു കുറ്റപ്പെടുത്തലുമില്ല, യാതൊരു തെറ്റുമില്ല; അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: {അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം} അതായത്: ഭാര്യമാർക്കും ദാസികൾക്കും അപ്പുറമുള്ളതിനെ. {അവര്‍ തന്നെയാണ് അതിക്രമകാരികള്‍} അതായത്: അക്രമം കാണിച്ചവർ.(ഇബ്നുകസീര്‍)
مَا مَلَكَتْ أَيْمَانُهُمْ എന്ന വാക്കിനാണ് ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു തര്‍ജ്ജമ കൊടുത്തത്. അവര്‍ ഉടമപ്പെടുത്തി എന്ന ഉദ്ദേശ്യത്തിലുള്ള ഒരു അലങ്കാര പ്രയോഗം (مجاز) ആണിത്. യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം, അടിമകളാക്കി അധീനത്തില്‍ വെക്കപ്പെട്ടവര്‍ക്കു – സ്ത്രീയായാലും പുരുഷനായാലും – ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു പറയപ്പെടും. ഇതു ഖുര്‍ആനിലും, മറ്റു പലേടത്തും സാധാരണ കാണപ്പെടുന്ന ഒരു പ്രയോഗ ശൈലിയാകുന്നു. (അമാനി തഫ്സീര്‍)
സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും പാടില്ല. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്.
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമാണവർ. (ഖുർആൻ:23/8)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി അഞ്ചാമതായും ആറാമതായും പറഞ്ഞിട്ടുള്ളത് അവര്‍ വിശ്വസ്തതകളെയും, കരാറുകളെയും പാലിക്കുന്നവരായിരിക്കുമെന്നാണ്. മറ്റുള്ളവര്‍ ഏല്‍പിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്നു മറ്റുള്ളവരാല്‍ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം أَمَانَات (വിശ്വസ്തതകള്‍) എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. അതുപോലെത്തന്നെ, മനുഷ്യര്‍ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതില്‍ അടങ്ങുന്നു. മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം عَهْد (ഉടമ്പടി) എന്ന വാക്കിലും ഉള്‍പ്പെടും.
أي : إذا اؤتمنوا لم يخونوا ، بل يؤدونها إلى أهلها ، وإذا عاهدوا أو عاقدوا أوفوا بذلك ، لا كصفات المنافقين الذين قال فيهم رسول الله صلى الله عليه وسلم : ” آية المنافق ثلاث : إذا حدث كذب ، وإذا وعد أخلف ، وإذا ائتمن خان ” .
അതായത്: തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ചാൽ അവർ വഞ്ചിക്കുകയില്ല; മറിച്ച്, അത് അർഹരായ ആളുകൾക്ക് അവർ തിരിച്ചുനൽകുന്നു. അവർ കരാർ ചെയ്യുകയോ ഉടമ്പടിയിൽ ഏർപ്പെടുകയോ ചെയ്താൽ അത് പൂർണ്ണമായി പാലിക്കുകയും ചെയ്യുന്നു. ഇത് നബി ﷺ വിശേഷിപ്പിച്ച കപടവിശ്വാസികളുടെ ഗുണങ്ങൾക്ക് വിപരീതമാണ്; അവിടുന്ന് അരുളി: “കപടവിശ്വാസിയുടെ അടയാളങ്ങൾ മൂന്നാണ്: സംസാരിച്ചാൽ കള്ളം പറയുക, വാഗ്ദാനം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചേൽപ്പിച്ചാൽ വഞ്ചിക്കുക. (ഇബ്നുകസീര്‍)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ آيَةُ الْمُنَافِقِ ثَلاَثٌ إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും. (ബുഖാരി:6095)
وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമാണവർ. (ഖുർആൻ:23/9)
സത്യവിശ്വാസികളുടെ ലക്ഷണങ്ങളായി ഏഴാമതായി, നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവര്‍ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്നു്.
أي : يواظبون عليها في مواقيتها ، كما قال ابن مسعود : سألت النبي صلى الله عليه وسلم فقلت : يا رسول الله ، أي العمل أحب إلى الله؟ قال : ” الصلاة على وقتها ” . قلت : ثم أي؟ قال : ” بر الوالدين ” . قلت : ثم أي؟ قال : ” الجهاد في سبيل الله ” .
അതായത്: അവർ കൃത്യസമയങ്ങളിൽ നിഷ്ഠയോടെ അത് (നമസ്കാരം) നിർവ്വഹിച്ചുപോരുന്നു.”. ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്തതുപോലെ: ഞാൻ നബി ﷺ യോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കർമ്മം ഏതാണ്?” നബി ﷺ പറഞ്ഞു: “നമസ്‌കാരം അതിന്റെ കൃത്യസമയത്ത് നിർവ്വഹിക്കൽ.” ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “മാതാപിതാക്കൾക്ക് നന്മ ചെയ്യൽ.” ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യൽ.” (ഇബ്നുകസീര്‍)
وفي مستدرك الحاكم قال: الصلاة في أول وقتها.
ഹാകിമിന്റെ മുസ്തദ്റകിൽ: നമസ്കാരം അതിന്റെ ആദ്യ സമയത്ത് നിർവ്വഹിക്കലാണ്’ എന്ന് വന്നിരിക്കുന്നു. (ഇബ്നുകസീര്‍)
يعني : مواقيت الصلاة
അതായത്: നമസ്കാരത്തിന്റെ കൃത്യസമയങ്ങളെയാണ് ഉദ്ദേശിക്കുന്നത്. (ഇബ്നുകസീര്‍)
قال قتادة : على مواقيتها وركوعها وسجودها .
ഖതാദ (റഹി) പറഞ്ഞു: അതിന്റെ (നമസ്കാരത്തിന്റെ) കൃത്യസമയങ്ങളും റുകൂഉം സുജൂദും സൂക്ഷിക്കുക എന്നാണ് ഇതിന്റെ അർത്ഥം. (ഇബ്നുകസീര്‍)
നമസ്കാരത്തില്‍ ആചരിക്കേണ്ടുന്ന കാര്യങ്ങള്‍ സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതില്‍ അനുഷ്ഠിക്കേണ്ടുന്ന മര്യാദകള്‍ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോടുകൂടിയും അനുഷ്ഠിക്കുക – ചുരുക്കത്തില്‍ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കര്‍മ്മവുമാണെന്ന ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക – ഇതെല്ലാമാണ് നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു. (ഖു൪ആന്‍ :2/103)
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ” الصَّلاَةُ عَلَى وَقْتِهَا ”. قَالَ ثُمَّ أَىُّ قَالَ ” ثُمَّ بِرُّ الْوَالِدَيْنِ ”. قَالَ ثُمَّ أَىُّ قَالَ ” الْجِهَادُ فِي سَبِيلِ اللَّهِ ”. قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي.
അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അദ്ധേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി: 527)
وقد افتتح الله ذكر هذه الصفات الحميدة بالصلاة ، واختتمها بالصلاة ، فدل على أفضليتها ، كما قال رسول الله صلى الله عليه وسلم : سْتَقِيمُوا وَلَنْ تُحْصُوا وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلاَةُ وَلاَ يُحَافِظُ عَلَى الْوُضُوءِ إِلاَّ مُؤْمِنٌ.
അല്ലാഹു ഈ പ്രശംസനീയമായ ഗുണങ്ങളെക്കുറിച്ചുള്ള വിവരണം ആരംഭിച്ചത് നമസ്കാരം കൊണ്ട് തന്നെയാണ്; അത് അവസാനിപ്പിച്ചതും നമസ്കാരം കൊണ്ട് തന്നെയാണ്. ഇത് നമസ്കാരത്തിന്റെ ശ്രേഷ്ഠതയെയാണ് കാണിക്കുന്നത്.നബി ﷺ പറഞ്ഞതു പോലെ: നിങ്ങൾ നേർമാർഗ്ഗത്തിൽ ഉറച്ചുനിൽക്കുക, പൂർണ്ണമായി അതിന് നിങ്ങൾക്കാവില്ല. അറിയുക: നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായത് നമസ്കാരമാകുന്നു. ഒരു സത്യവിശ്വാസിയല്ലാതെ വുളൂഇനെ സൂക്ഷ്മതയോടെ നിലനിർത്തുകയില്ല. (ഇബ്നു കസീര്‍)
أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ﴿١٠﴾ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ﴿١١﴾
അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:23/10-11)
മേല്‍ കണ്ട ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി ‘അക്കൂട്ടരാണ് അനന്തരാവകാശികള്‍’ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വര്‍ഗ്ഗലോകത്തുവെച്ച് ഏറ്റവും ഉന്നതമായ ‘ഫിര്‍ദൗസ്’ (പറുദീസാ) എന്ന സ്വര്‍ഗ്ഗത്തിന് അര്‍ഹരായവര്‍. അവരതില്‍ നിത്യവാസികളാണ്, ആ മഹാ വിജയം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിനു വിരാമമില്ല. സ്വര്‍ഗ്ഗം നശിക്കുകയാകട്ടെ, അവര്‍ മരണപ്പെടുകയാകട്ടെ – ഒന്നുംതന്നെ – സംഭവിക്കുകയില്ല.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ، أُرَاهُ فَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ
നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് (സ്വർഗ്ഗം) ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക. കാരണം അത് സ്വര്ഗ്ഗത്തിന്റെ മദ്ധ്യവും സ്വർഗ്ഗത്തിന്റെ അത്യുന്നതവുമാകുന്നു. അതിന് മുകളിലാണ് കരുണാനിധിയായ അല്ലാഹുവിന്റെ സിംഹാസനം. അതിൽ നിന്നാണ് സ്വർഗ്ഗീയ നദികൾ പൊട്ടി ഒഴുകുന്നത്. (ബുഖാരി:2790)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ مَا مِنْكُمْ مِنْ أَحَدٍ إِلاَّ لَهُ مَنْزِلاَنِ مَنْزِلٌ فِي الْجَنَّةِ وَمَنْزِلٌ فِي النَّارِ فَإِذَا مَاتَ فَدَخَلَ النَّارَ وَرِثَ أَهْلُ الْجَنَّةِ مَنْزِلَهُ فَذَلِكَ قَوْلُهُ تَعَالَى {أُولَئِكَ هُمُ الْوَارِثُونَ } ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക് രണ്ട് ഭവനങ്ങൾ ഇല്ലാതെയില്ല; ഒരു ഭവനം സ്വർഗ്ഗത്തിലും, ഒരു ഭവനം നരകത്തിലും. അവൻ മരിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ, സ്വർഗ്ഗവാസികൾ അവൻ്റെ (സ്വർഗ്ഗത്തിലെ) ആ ഭവനത്തെ അനന്തരമെടുക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്: {أُولَئِكَ هُمُ الْوَارِثُونَ} (അക്കൂട്ടർ തന്നെയാണ് അനന്തരാവകാശികൾ – 23/10) (ഇബ്നുമാജ:4341)
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. (ഖുർആൻ:18/107)
ഈ വചനം അല്ലാഹുവിന്റെ മറ്റ് വചനങ്ങൾ പോലെയാണ്:
تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا
നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് സൂക്ഷ്മത (തഖ്‌വ) പാലിക്കുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19/63)
وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വര്‍ഗമത്രെ അത്. (ഖു൪ആന്‍:43/73)
ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍.
kanzululoom.com
ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله ഈ ആയത്തുകൾക്ക് നൽകിയ വിശദീകരണം വായിക്കാൻ ഇവിടെ click ചെയ്യുക: