ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടുള്ളകാര്യമാണ്. എന്നാൽ അതിൽ മതം പരിധിയും നിബന്ധനകളുമൊക്കെ നിശ്ചയിച്ചിട്ടുണ്ട്. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, ഇസ്ലാമിൽ ബഹുഭാര്യത്വം അനുവദനീയമാണ്. വൈയക്തികവും സാമൂഹ്യ സാമൂഹികവുമായ മാനുഷിക പരിഗണനകൾ വച്ചുകൊണ്ട് നിബന്ധനകൾക്ക് വിധേയമായി ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ ഇസ്ലാം പുരുഷന് അനുവാദം നൽകുന്നു.

وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. (ഖു൪ആന്‍:4/3)

എല്ലാവരും ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടില്ല. ചിലര്‍ക്ക് അത് അനിവാര്യമായിത്തീരും. അതിനുള്ള കാര്യങ്ങൾ വ്യത്യസ്തങ്ങളായിരിക്കും.

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറയുന്നു:അത് (ബഹുഭാര്യത്വം) അനിവാര്യമാകുന്ന ചില ഘട്ടങ്ങളുണ്ട്. ഭാര്യ രോഗിയോ വൃദ്ധയെ ആവുന്നത് പോലെ. ഇവിടെ ഒരുവളിൽ പരിമിതപ്പെടുത്തിയാൽ ഭർത്താവിന് വികാര ശമനം സാധിക്കാതെ വരികയും ഒരു പക്ഷെ പുതിയൊരു വിവാഹം ചെയ്യാതിരുന്നാൽ സ്വയം ഏറെ പ്രയാസപ്പെടേണ്ടി വരികയും ചെയ്യുന്നതാണ്. മാത്രമല്ല ചിലപ്പോൾ അവിഹിതവേഴ്ചയെക്കുറിച്ചുള്ള ആശങ്കയും അവനിലുണ്ടാക്കിയേക്കാം. ഇനി അവളെ വിവാഹ മോചനം ചെയ്യുമ്പോൾ തനിക്ക് സന്താനങ്ങളുണ്ടെങ്കിൽ അവരെയും മാതാവിനെയും വേർപിരിക്കൽ കൂടിയാകുമല്ലൊ. അപ്പോൾ ഈ പ്രതിസന്ധിക്കുള്ള പരിഹാരം ഒന്നിലധികം വിവാഹം അനുവദിക്കുക മാത്രമാണ്. (الزواج)

അദ്ദേഹം പറയുന്നു:ലൈംഗിക വികാരം വളരെ കൂടുതലുള്ള ചില പുരുഷന്മാരുണ്ട്. ഒരു ഭാര്യ അവർക്ക് മതിയാകില്ല. അവൻ ഭക്തനും വ്യഭിചാരത്തെ ഭയപ്പെടുന്നവനുമാണ്. പക്ഷെ, അനുവദനീയ മാർഗ്ഗത്തിലൂടെ തന്റെ ആവശ്യം നിർവ്വഹിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അപ്പോൾ മാന്യമായി ബഹുഭാര്യത്വം അനുവദിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള കാരുണ്യമായി. (الزواج)

ഇത് മാത്രമല്ല, പല കാരണങ്ങളുണ്ട്. എല്ലാവരും അതിന് ആവശ്യക്കാരല്ലെങ്കിലും അത് ആവശ്യമായിട്ടുള്ളവരുണ്ട്.

രണ്ടാമതായി, ഒരു പുരുഷന് എത്രയും വിവാഹം വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. ഒരാൾക്ക് നിബന്ധനകൾക്ക് വിധേയമായി ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാമെന്നാകുമ്പോൾ. അതിന്റെ പരിധി നാലിൽ പരിമിതപ്പെടുത്തി.

وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. (ഖു൪ആന്‍:4/3)

ഒന്നിലധികം വിവാഹം ചെയ്യുന്നവര്‍ നാലെണ്ണം ചെയ്യണമെന്നല്ല ഇതിന്റെ അര്‍ത്ഥം. വിവാഹിതനായ ഒരാൾക്ക് ഇസ്ലാമിക നിബന്ധനകൾക്ക് വിധേയമായി രണ്ടാമതും ചെയ്യാം. അയാൾ മൂന്നും നാലും ചെയ്യണമെന്നല്ല അര്‍ത്ഥം. ചിലര്‍ക്ക് വീണ്ടും ആവശ്യമായി വന്നേക്കാം. അത് നാലിൽ അധികം ആകാൻ പാടില്ല എന്നര്‍ത്ഥം.

ഇസ്ലാമിന് മുമ്പുള്ള പല സമൂഹങ്ങളും വളരെ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവദിച്ചിരുന്നു നിയന്ത്രണങ്ങൾക്കോ നിബന്ധനകൾക്കോദയം അല്ലാതെ ഇങ്ങനെ ബഹുമാന്യത്വം സ്വീകരിക്കുന്നത് ഇസ്ലാമിനെ ബഹുമാന്യത്വത്തിന് പരിധിയും നിബന്ധനയും നിശ്ചയിക്കുകയും ഭാര്യമാർ അധികം ആകാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്തു.

നബി ﷺ യുടെ കാലത്ത് ഗയ്’ലാനാ സഖ്ഫീ رَضِيَ اللَّهُ عَنْهُ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന് പത്ത് ഭാര്യമാരുണ്ടായിരുന്നു. നബി ﷺ അവരിൽ നിന്ന് നാലാളെ തെരഞ്ഞെടുക്കാനും അവശേഷിക്കുന്നവരെ വേർപിരിക്കാനും അദ്ദേഹത്തോട് കൽപ്പിച്ചു.

ഖൈസ് ബ്നു ഹാരിഥ് رَضِيَ اللَّهُ عَنْهُ പറയുന്നു. ഞാൻ ഇസ്‌ലാം സ്വീകരിച്ചപ്പോൾ എനിക്ക് എട്ട് ഭാര്യമാരുണ്ടായിരുന്നു. ഞാൻ നബി ﷺ യുടെ അടുത്ത് ചെന്ന് ഈ കാര്യം പറഞ്ഞു. അപ്പോൾ
നബി ﷺ പറഞ്ഞു. അവരിൽ നിന്ന് നാലു പേരെ തെരഞ്ഞെടുക്കുക.

മൂന്നാമതായി, ഭാര്യമാര്‍ക്കിടയിൽ നീതിപുലര്‍ത്താനാവില്ലെന്ന് ഭയപ്പെടുകയാണെങ്കില്‍ ഒരാളെ മാത്രം വിവാഹം കഴിക്കുക.

فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟

എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. (ഖു൪ആന്‍:4/3)

ഭര്‍ത്താവില്‍നിന്നു ഭാര്യക്കു ലഭിക്കുവാനവകാശപ്പെട്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ ആവശ്യങ്ങളും, ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും നിറവേറ്റുന്നതിലുള്ള നീതിപാലനമാണുദ്ദേശ്യം. കഴിവുകേടുകൊണ്ടോ മറ്റോ അതു പാലിക്കുവാനാവുകയില്ലെന്ന് കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതു നിഷിദ്ധവും ശിക്ഷാര്‍ഹവുമാണെന്നു സാരം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/3 ന്റെ വിശദീകരണം)

നാലാമതായി, ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കണമെന്നു പറഞ്ഞതിനു മാനസികമായ ഇണക്കത്തിലും വ്യക്തിപരമായ പ്രേമത്തിലും എല്ലാ ഭാര്യമാരോടും ഒരേ പ്രകാരത്തിലായേ തീരൂ എന്നു നിര്‍ബ്ബന്ധമില്ല. അതു മനുഷ്യ സാധ്യവുമല്ലല്ലോ. അതിലും കഴിയുന്നത്ര സമത്വം പാലിക്കുവാന്‍ ശ്രമിക്കണമെന്നുമാത്രം. അതിലുണ്ടാകുന്ന വ്യത്യാസം മറ്റുള്ള അവകാശങ്ങളില്‍ ഏറ്റക്കുറവു വരുത്തുവാന്‍ കാരണമാവുകയും അരുത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/3 ന്റെ വിശദീകരണം)

അല്ലാഹു പറഞ്ഞതുപോലെ:

وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്‌) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:4/129)

നിങ്ങള്‍ക്ക് അത്യാഗ്രഹമുണ്ടായാല്‍തന്നെയും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ – പരിപൂര്‍ണമായ നീതിപാലനം നടത്തുവാന്‍ – മനുഷ്യരായ നിങ്ങള്‍ക്ക് സാധ്യമല്ലതന്നെ (وَلَنْ تَسْتَطِيعُواأَنْ تَعْدِلُوا) എന്ന് അല്ലാഹു തീര്‍ത്തു പറയുന്നു. അതുകൊണ്ട്കഴിവുള്ളിടത്തോളം നീതി പാലിക്കണമെന്നേ നിങ്ങളോട് കല്‍പിക്കുന്നുളളൂ – നിങ്ങളുടെ കഴിവിന്നതീതമായ നീതിപാലനം നടത്തുവാന്‍ കല്‍പ്പിക്കുന്നില്ല – എന്നത്രേ ഈ വാക്യം ധ്വനിപ്പിക്കുന്നത്. എന്നുവെച്ച് ചിലരുടെ നേരെ പ്രത്യേകം ചായ്‌വുണ്ടായിത്തീരുകയും, മറ്റേവരെ കെട്ടിയിട്ടപോലെ കുടുക്കിലാക്കി വിഷമിപ്പിക്കുകയും ചെയ്യരുത് (فَلاتَمِيلُواكُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ) എന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്തിരിക്കുന്നു. كَالْمُعَلَّقَةِ (കെട്ടിയിടപ്പെട്ടവളെപ്പോലെ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, നിയമപ്രകാരം വിവാഹിതയാണെങ്കിലും ഫലത്തില്‍ വിവാഹിതയോ, മോചിതയോ അല്ലാത്തവിധം ബന്ധനത്തില്‍ അകപ്പെട്ടവള്‍ എന്നാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/129 ന്റെ വിശദീകരണം)

സ്വഭാവഗുണം, ഭര്‍തൃസ്‌നേഹം, സംസാരശൈലി, സൗന്ദര്യം, ആരോഗ്യം, അറിവ്, കാര്യപ്രാപ്തി എന്നിങ്ങനെയുളള പലഗുണങ്ങളുടെ തോതനുസരിച്ചായിരിക്കും ഭാര്യാ ഭര്‍ത്താക്കള്‍ തമ്മിലുളള സ്‌നേഹബന്ധവും ഇണക്കവും. പ്രസ്തുത ഗുണങ്ങളിലാണെങ്കില്‍, എല്ലാവരും ഒരേ തരക്കാരായിരിക്കുകയുമില്ല. സ്വാഭാവികമായ ഇക്കാരണത്താല്‍,ഒന്നിലധികം ഭാര്യമാരുളള ഒരാള്‍ക്ക് എല്ലാ നിലക്കും എല്ലാവരോടും ശരിക്കും തുല്യമായിപെരുമാറുവാന്‍ കഴിയുകയില്ലെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ ഭക്ഷണം, വസ്ത്രം,ഒന്നിച്ചുളള താമസം, ജീവിത സൗകര്യങ്ങള്‍ മുതലായ പല കാര്യങ്ങളിലും തുല്യ നിലകൈകൊളളുവാന്‍ പ്രയാസവുമില്ല. സ്ത്രീകള്‍ക്കിടയില്‍ പരിപൂര്‍ണമായ നീതിപാലിക്കുക സാധ്യമല്ലെന്നും അതുകൊണ്ട്കഴിയുന്നിടത്തോളം നീതിപാലിക്കലാണ് നിര്‍ബന്ധമുളളതെന്നും, നീതിപാലിക്കുവാന്‍ കഴിയുന്ന വിഷയങ്ങളില്‍ എല്ലാവരോടും തുല്യനില പ്രകടമാക്കണമെന്നും, അതില്‍ പക്ഷഭേദം കാണിക്കുവാന്‍ പാടില്ലെന്നുമാണ് ഇപ്പറഞ്ഞതിന്‍റെ ചുരുക്കം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/129 ന്റെ വിശദീകരണം)

അഞ്ചാമതായി, ഒന്നിലധികം വിവാഹം ചെയ്യുകയും ഭാര്യമാര്‍ക്കിടയിൽ നീതിപുലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ട്.

ഭര്‍ത്താവില്‍നിന്നു ഭാര്യക്കു ലഭിക്കുവാനവകാശപ്പെട്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ ആവശ്യങ്ങളും, ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും നിറവേറ്റുന്നതിലുള്ള നീതിപാലനമാണുദ്ദേശ്യം. കഴിവുകേടുകൊണ്ടോ മറ്റോ അതു പാലിക്കുവാനാവുകയില്ലെന്ന് കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതു നിഷിദ്ധവും ശിക്ഷാര്‍ഹവുമാണെന്നു സാരം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/3 ന്റെ വിശദീകരണം)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ كَانَ لَهُ امْرَأَتَانِ يَمِيلُ لإِحْدَاهُمَا عَلَى الأُخْرَى جَاءَ يَوْمَ الْقِيَامَةِ أَحَدُ شِقَّيْهِ مَائِلٌ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് രണ്ടുഭാര്യമാരുണ്ടായിരുന്നിട്ട് അവന്‍ അവരില്‍ ഒരുവളിലേക്ക് ചാഞ്ഞാല്‍, ക്വിയാമത്ത് നാളില്‍ അവന്‍റെ രണ്ടുപക്ഷങ്ങളില്‍ ഒന്നു ചരിഞ്ഞും കൊണ്ട് അവന്‍ വരുന്നതാണ്. (നസാഇ:3942)

ഒന്നിലധികം വിവാഹം സാധുവാകുന്നതിനു അല്ലാഹു നിശ്ചയിച്ച ഈ ഉപാധി ഗൗനിക്കാതെ ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചവരും, വിവാഹത്തിനു ശേഷം ആ കടമ നിര്‍വ്വഹിക്കാതിരിക്കുന്നവരും അതിന്‍റെ തിക്തഫലങ്ങള്‍ ഈ ജീവിതത്തില്‍തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്നതും നാം കാണാറുള്ളതാണല്ലോ. പരലോകശിക്ഷ അതിനു പുറമെ വേറെയും! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/3 ന്റെ വിശദീകരണം)

അല്ലാഹു നിശ്ചയിച്ച ഈ ഉപാധി വകവെക്കാതെ മുസ്‌ലിംകളില്‍ പലരും ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തുവരുന്നുണ്ട്. വിവാഹത്തിനു ശേഷം ആ ഉപാധി ലംഘിക്കുന്നവരും ധാരാളമുണ്ട്. ഇതു ക്വുര്‍ആന്‍റെയോ ഇസ്‌ലാമിന്‍റെയോ കുറ്റമല്ല. ഇസ്‌ലാമിന്‍റെ നിയമാതിര്‍ത്തികള്‍ പലതും മുസ്‌ലിംകളില്‍ പലരും ഇന്നു ലംഘിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തില്‍ ഒന്നത്രെ അത്. അതിന് അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ നിശ്ചയമായും ഉത്തരം പറയേി വരികയും ചെയ്യും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/129 ന്റെ വിശദീകരണം)

ആറാമതായി, ദീനിലെ ഏതെങ്കിലും ഒരു കാര്യത്തെ വെറുക്കുന്നത് കുഫ്‌റാകും.
ബഹുഭാര്യത്വം പോലുള്ള ദീനിലെ നിയമത്തെ വിമർശിക്കുന്നവരും, നീരസം പ്രകടിപ്പിക്കുന്നവരും അത് ഓർക്കേണ്ടതാണ്.

قال ابن باز رحمه الله: من كره تعدد الزوجات وزعم أن عدم التعدد هو أفضل هو كافر ومرتد عن الإسلام، لأنه نعوذ بالله منكر لحكم الله وكاره لما شرع الله، والله يقول سبحانه: {ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ}

ഇബ്നു ബാസ് رحمه الله പറഞ്ഞു: ആരെങ്കിലും ഭാര്യമാർ ഒന്നിലധികമാകുന്നത് വെറുക്കുകയും, ഒന്നിലധികമാകാത്തതാണ് നല്ലത് എന്നും വാദിക്കുകയുമാണെങ്കിൽ അവൻ കാഫിറും ഇസ്ലാമിൽ നിന്ന് പുറത്തു പോയവനുമാണ്. കാരണം; അയാൾ അല്ലാഹുവിന്റെ വിധിയേയും ശരീഅത്തിനേയും വെറുത്തവനാണ്. അല്ലാഹു പറയുന്നു:{അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു. (സൂറ:മുഹമ്മദ്-9}

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: അല്ലാഹു നിശ്ചയിച്ച ഈ ഉപാധി – ഭാര്യമാര്‍ക്കിടയിലുള്ള നീതിപാലനം – സാധിച്ചാല്‍തന്നെയും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കല്‍ നിന്ദ്യവും, അപരിഷ്‌കൃതവുമായ ഒരു ദുഷിച്ച സമ്പ്രദായമാണെന്ന് ഇക്കാലത്ത് ചിലരൊക്കെ ധരിച്ചുവശായിരിക്കുന്നു. ക്രിസ്തീയാചാരങ്ങളില്‍ നിന്ന് ഉല്‍ഭവിച്ചതും, ഇന്തോ പാശ്ചാത്യന്‍ സംസ്‌കാരങ്ങളിലൂടെ പ്രചാരം സിദ്ധിച്ചതും, അങ്ങിനെ ‘ആധുനിക പരിഷ്‌കൃതാശയങ്ങളു’ടെ പട്ടികയില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചതുമായ ഒരു ആശയമത്രെ അത്. അതിനെതിരില്‍ ആരെങ്കിലും വല്ലതും പറയുന്നത്‌പോലും പഴഞ്ചനും പിന്തിരിപ്പനുമായിത്തീര്‍ന്നിരിക്കുകയാണ് ഇന്ന്. പാശ്ചാ ത്യന്‍സംസ്‌കാര പരിഷ്‌ക്കാരങ്ങളെപ്പറ്റി വാതോരാതെ ആക്ഷേപം പറഞ്ഞുവരുന്ന വര്‍പോലും പ്രവര്‍ത്തന രംഗത്തു അവയെ പൊതുവെ അന്ധമായി അനുകരിക്കുന്നവരാണ്. ഇന്നത്തെ പുരോഗമനാശയക്കാരില്‍ പലരും പ്രസ്തുത ആശയത്തിന് ഇസ്‌ലാമിക ഛായ നല്‍കുവാനും ശ്രമം നടത്താറുണ്ട്. ക്വുര്‍ആനെയും, സുന്നത്തിനെയും കുറിച്ചുവേത്ര ഗ്രഹിക്കായ്കയും, ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി പരിചയമില്ലായ്മയും നിമിത്തം സാധാരണക്കാരായ പലരും അവരുടെ വാചാല ശൈലികളില്‍ മയങ്ങിപ്പോകുകയും ചെയ്യുന്നു.

ഈ വിഷയകമായി ഇവര്‍ ചെയ്യാറുള്ള പ്രസ്താവനകളുടെ ചുരുക്കം ഇതാണ്: ‘ഇസ്‌ലാമിന്‍റെ നയം ഏക ഭാര്യത്വമാണ്. ബഹുഭാര്യത്വം  അതു പാടെ വെറുക്കുന്നു. പക്ഷേ, ഗത്യന്തരമില്ലാത്ത പരിതഃസ്ഥിതി നേരിടുമ്പോള്‍, പരമാവധി നാലുവരെ വിവാഹം കഴിക്കാമെന്ന് ഒരു ഇളവു ക്വുര്‍ആന്‍ നല്‍കിയിട്ടുണ്ട്. അതാകട്ടെ, മിക്കവാറും പ്രാപിക്കുവാന്‍ കഴിയാത്ത ഒരു ഉപാധി-ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കുകയെന്ന നിബന്ധന-യോടു കൂടിയാണുതാനും. അതേ സമയത്തു സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ലെന്നു ക്വുര്‍ആന്‍ തന്നെ (4:129) പ്രസ്താവിക്കുകയും ചെയ്യുന്നു. അപ്പോള്‍, ഫലത്തില്‍ ഏകഭാര്യത്വമാണ് ക്വുര്‍ആന്‍റെ നയം.’ ഇങ്ങിനെയാണ് ഇവരുടെ വാദത്തിന്‍റെ പോക്ക്. ഇവരില്‍തന്നെ ചിലര്‍ ഇങ്ങിനെയും പറഞ്ഞു കാണും; ‘ഏകഭാര്യത്വമാണ് ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സിദ്ധാന്തം. എന്നാല്‍, അറബികള്‍ക്കിടയില്‍ അനിയന്ത്രിതമായ ബഹുഭാര്യത്വം പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ക്വുര്‍ആന്‍ അതു പെട്ടെന്നു നിഷിദ്ധമാക്കി പ്രസ്താവിച്ചില്ല. തല്‍ക്കാലം ഈ വചനം മുഖേന ചില ഉപാധികളോടുകൂടി അതു നാലില്‍ പരിമിതമാക്കുകയാണ് ചെയ്തത്. അന്നത്തെ പ്രത്യേക ചുറ്റുപാടുകളിലുള്ള അനുമതി മാത്രം, പില്‍ക്കാലത്തേക്കു ആ വിധി ബാധകമല്ല.’ ഈ രണ്ടു വാദങ്ങളും ക്വുര്‍ആന്‍റെയും ഇസ്‌ലാമിന്‍റെയും നേര്‍ക്കുള്ള കയ്യേറ്റമല്ലാതെ മറ്റൊന്നുമല്ല . ഇവയെപ്പറ്റി പ്രമാണങ്ങ ളുടെയും, ചരിത്രത്തിന്‍റെയും, യുക്തിയുടെയും വെളിച്ചത്തിലൂടെ വിശദമായ ഒരു നിരൂപണത്തിനു മുതിരുന്ന പക്ഷം, അതു വളരെ ദീര്‍ഘിച്ചു പോകുന്നതുകൊണ്ടും, പല പണ്ഡിതന്മാരും ഇതിലുള്ള സത്യാവസ്ഥ വിവരിച്ചു കൊണ്ടു പ്രസ്താവനകളും ലിഖിതങ്ങളും പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ടും ഇവിടെ അധികമൊന്നും സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. സാമാന്യം ചില സൂചനകള്‍ മാത്രം നല്‍കാം:

(1) ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കല്‍ സ്വതവേ ഒരു ചീത്ത വൃത്തിയാണെന്നു സ്ഥാപിക്കുവാന്‍ മതപ്രമാണങ്ങളില്‍നിന്നോ, പ്രവാചകന്മാരുടെ ചര്യകളില്‍നിന്നോ തെളിവു ലഭിക്കുന്നില്ല. മാത്രമല്ല, ഏകഭാര്യത്വത്തെ പ്രശംസിക്കുകയോ, ബഹുഭാര്യത്വത്തെ ആക്ഷേപിക്കുകയോ ചെയ്യുന്ന ഒരു സൂചനപോലും ക്വുര്‍ആനിലും ഹദീഥിലും കാണുകയില്ല. വല്ലതും ഉണ്ടെങ്കില്‍, ഇക്കൂട്ടര്‍ അതു തേടിപ്പിടിച്ചു കൊണ്ടുവരുമല്ലോ. സഈദുബ്‌നു ജുബൈര്‍ رضي الله عنه വിനോടു ‘താങ്കള്‍ വിവാഹം കഴിച്ചുവോ?’ എന്നു ഇബ്‌നു അബ്ബാസ് رضي الله عنه ചോദിക്കയുണ്ടായെന്നും, അദ്ദേഹം ‘ഇല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, ഇബ്‌നു അബ്ബാസ് رضي الله عنه ഇപ്രകാരം പറഞ്ഞുവെന്നും, ബുഖാരി  رحمه الله  രേഖപ്പെടുത്തുന്നു: ‘എന്നാല്‍, താങ്കള്‍ വിവാഹം കഴിക്കണം; കാരണം, ഈ സമുദായത്തിലെ ഏറ്റവും ഉത്തമനായ ആള്‍ കൂടുതല്‍ ഭാര്യമാരുള്ള ആളായിരുന്നു.’ നബി ﷺ യെ ഉദ്ദേശിച്ചാണ് ഇബ്‌നു അബ്ബാസ് رضي الله عنه ഇപ്പറഞ്ഞത്. ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരിക്കുക എന്നത് കേവലം അനഭിലഷണീയമോ, താണ സ്വഭാവത്തില്‍പ്പെട്ടതോ ആയിരുന്നുവെങ്കില്‍ ഇബ്‌നു അബ്ബാസ് رضي الله عنه ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. നബി ﷺ തിരുമേനിക്കു പ്രത്യേകമായി അല്ലാഹു നല്‍കിയ ഒരു അനുവാദമാണെന്നു സൂറത്തുല്‍ അഹ്‌സാബില്‍ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി ﷺ യുടെ ഓരോ വിവാഹവും ഓരോ പ്രത്യേക കാരണങ്ങളെ മുന്‍നിറുത്തിയായിരുന്നുവെങ്കിലും, ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതു യഥാര്‍ത്ഥത്തില്‍ ഒരു ചീത്ത സമ്പ്രദായമായിരുന്നുവെങ്കില്‍, അല്ലാഹു അവന്‍റെ പ്രവാചകന്‍റെ ഒരു പ്രത്യേകതയായി ആ ചീത്ത സമ്പ്രദായം എങ്ങിനെ അനുവദിച്ചു കൊടുക്കും?!

(2) ശാരീരികവും ഗാര്‍ഹികവുമായ സ്ഥിതിഗതികള്‍, സാമൂഹ്യവും നാഗരീകവുമായ ചുറ്റുപാടുകള്‍, ജനസംഖ്യയില്‍ സ്ത്രീകള്‍ കവിഞ്ഞു നില്‍ക്കുന്ന പരിതഃസ്ഥിതികള്‍ എന്നിങ്ങിനെ പലതും പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ ചിലരെങ്കിലും ഏക ഭാര്യാവ്രതം വെടിഞ്ഞു ബഹുഭാര്യത്വം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ധാര്‍മികവും, കുടുംബപരവും, സദാചാരപരവുമായ വീക്ഷണത്തോടും, പ്രായോഗിക ബുദ്ധിയോടും കൂടി ചിന്തിക്കുമ്പോള്‍ അതിന്‍റെ ആവശ്യകത കൂടുതല്‍ അധികരി ക്കുകയും ചെയ്യുന്നു.

(3) ബഹുഭാര്യത്വത്തെ ഏറ്റവും അപലപിക്കാറുള്ള നാടുകളിലാണ് ധാര്‍മികവും സദാചാരപരവുമായ അരാജകത്വം കൂടുതല്‍ നടമാടുന്നതെന്നുള്ളത് അനിഷേധ്യമായ ഒരു പരമാര്‍ത്ഥമത്രെ. രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുവാന്‍ നിവൃത്തിയില്ലാത്ത കാര ണത്താല്‍ പരസ്ത്രീകളുമായി വേഴ്ച നടത്തുവാന്‍ നിര്‍ബന്ധിതമാകുകയും, ക്രമേണ മനുഷ്യത്വം നശിച്ച് ജീവിതം മൃഗതുല്യമായിത്തീരുകയും ചെയ്യുന്ന കാഴ്ച അവിടങ്ങളില്‍ ഇന്നു സുലഭമാണ്. പക്ഷേ, ബലാല്‍ക്കാരം നടത്തപ്പെടുന്ന വ്യഭിചാരം മാത്രം കുറ്റകരമായി കണക്കാക്കപ്പെടുകയും, ഉഭയ സമ്മതത്തോടെ നടക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കപ്പെടുകയും, പ്രേമം – സ്‌നേഹം – കല മുതലായ മധുരപ്പേരുകളില്‍ നടമാടുന്ന തോന്നിയവാസങ്ങള്‍ പരിഷ്‌കാര ചിഹ്നങ്ങളായി എണ്ണപ്പെടുകയും ചെയ്യുന്ന ഇക്കാലത്തെ പരിതഃസ്ഥിതിയില്‍ ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ സമ്മതിക്കുവാന്‍ വളരെയൊന്നും ആളെകിട്ടിയെന്നു വരികയില്ല. പക്ഷേ, ഒരു നീചവൃത്തിക്കു ജന മദ്ധ്യെ ലഭിക്കുന്ന പ്രചാരംകൊണ്ട് അതു നീചവൃത്തിയല്ലാതാകുന്നതല്ല എന്നു ബുദ്ധിയും മനഃസാക്ഷിയുമുള്ളവര്‍ക്കറിയാം.

(4) ബഹുഭാര്യത്വത്തിനെതിരായതോ, അതിനെ നിയന്ത്രിക്കുന്നതോ ആയ നിയമ ങ്ങളോ ചട്ടങ്ങളോ ഇല്ലാതിരിക്കുകയും, അത് പരക്കെ പ്രചാരത്തിലുണ്ടായിരിക്കുകയും ചെയ്തിരുന്ന ഒരു ചുറ്റുപാടില്‍, അതുമൂലം സമുദായമദ്ധ്യെ സംഭവിച്ചുകൊണ്ടിരുന്ന ദുഷ്ഫലങ്ങള്‍ നിമിത്തം അതിനെ നാലില്‍ പരിമിതമാക്കി നിയന്ത്രിക്കുക മാത്രമാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ഏക ഭാര്യത്വം മാത്രം നടപ്പിലുണ്ടായിരുന്ന ചുറ്റുപാടില്‍ ബഹു ഭാര്യത്വത്തിന്‍റെ ഒരു പുതിയ നിയമം കൊണ്ടുവരുകയോ, നിലവിലുണ്ടായിരുന്ന ഒരു വഴക്കത്തെ ഉന്‍മൂലനം ചെയ്യുകയോ അല്ല ക്വുര്‍ആന്‍ ചെയ്തത്. ആ ദുഷ്ഫലങ്ങളില്‍ പ്രധാനമായത് ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കാതിരിക്കല്‍ തന്നെ. അതുണ്ടായേക്കുമെന്ന് ആശങ്ക തോന്നുന്ന പക്ഷം ഒരു ഭാര്യ മാത്രമേ പാടുള്ളൂവെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.

(5) നീതിപാലിക്കുകയില്ലെന്നു ഭയപ്പെടാതിരിക്കണമെന്നു അല്ലാഹു വെച്ച ഉപാധി -ഇക്കൂട്ടര്‍ പറയുന്നപോലെ – ബാഹ്യത്തില്‍ ബഹുഭാര്യത്വം അനുവദിക്കുന്നതോടുകൂടി ഫലത്തില്‍ അതു ഇല്ലാതാക്കുവാന്‍ അല്ലാഹു ചെയ്ത ഒരു സൂത്രമൊന്നുമല്ല. മനുഷ്യനു പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാത്ത ഒരു സങ്കല്‍പ ഉപാധിയും അല്ല അത്. എല്ലാവിധേനയും പരിപൂര്‍ണമായി നീതി പാലിക്കുക മനുഷ്യ സാധ്യമല്ലെങ്കിലും കഴിയുന്ന വിഷയങ്ങളില്‍ നീതി പാലിക്കണമെന്നേ അല്ലാഹു നിശ്ചയിച്ചിട്ടുള്ളൂ.  ഒരു വാസ്തവം ഇവിടെ വിസ്മരിച്ചു കൂടാ. അല്ലാഹു നിശ്ചയിച്ച ഈ ഉപാധി വകവെക്കാതെ മുസ്‌ലിംകളില്‍ പലരും ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തുവരുന്നുണ്ട്. വിവാഹത്തിനു ശേഷം ആ ഉപാധി ലംഘിക്കുന്നവരും ധാരാളമുണ്ട്. ഇതു ക്വുര്‍ആന്‍റെയോ ഇസ്‌ലാമിന്‍റെയോ കുറ്റമല്ല. ഇസ്‌ലാമിന്‍റെ നിയമാതിര്‍ത്തികള്‍ പലതും മുസ്‌ലിംകളില്‍ പലരും ഇന്നു ലംഘിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തില്‍ ഒന്നത്രെ അത്. അതിന് അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ നിശ്ചയമായും ഉത്തരം പറയേി വരികയും ചെയ്യും.

(6) ക്വുര്‍ആന്‍ അവതരിച്ചകാലത്തെ പരിതഃസ്ഥിതിയില്‍ നിയമം അതായിരുന്നു. ആ പരിതഃസ്ഥിതി ഇന്നില്ലാത്തതുകൊണ്ട് ഇന്നു ബഹുഭാര്യത്വം ആശാസ്യമല്ല എന്നും മറ്റുമുള്ള ജല്‍പനങ്ങളെക്കുറിച്ച് തല്‍ക്കാലം ഇത്രമാത്രമേ പറയുവാനുള്ളൂ: കാലഗതിക്കും, ജനഹിതത്തിനും അനുസരിച്ചു മതമൂല്യങ്ങളും മതനിയമങ്ങളും മാറ്റിക്കൊണ്ടിരിക്കണമെന്ന ഒരു ആഗ്രഹം മാത്രമാണത്. പലിശ, പര്‍ദ്ദ, അനന്തരാവകാശം പോലെയുള്ള വേറെ പല വിഷയങ്ങളിലും ഇവര്‍ ഇതുപോലെ ചിലതൊക്കെ പറയാറുള്ളതാണ്. ഇതുസംബന്ധിച്ച് ഇവിടെ കൂടുതലൊന്നും സംസാരിക്കേണ്ടുന്ന ആവശ്യം തോന്നുന്നില്ല.

(7) ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം – അതിന്‍റെ നിയമങ്ങളും നിബന്ധനകളും മര്യാദകളും യഥാവിധി പാലിച്ചുകൊണ്ടു – അംഗീകരിക്കപ്പെടുകയും, അതിനു നിയമപരമായോ, നയപരമായോ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്ന ധാര്‍മികവും ലൈംഗികവുമായ അരാജകത്വത്തിന്‍റെ തേര്‍വാഴ്ച തന്നെ അപ്രത്യക്ഷമാകുമായിരുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/3 ന്റെ വിശദീകരണം)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: ഈസൂറത്തിലെ 3-ാം വചനവും, ബലപ്പെട്ട പല ഹദീഥുകളും മുഖേന സ്ഥാപിതമായതും ,ഇസ്‌ലാമിന്‍റെ ആദ്യ കാലം തൊട്ട് അടുത്ത കാലം വരെ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായിട്ടില്ലാത്തതുമായ ബഹുഭാര്യാത്വത്തെ – വേണ്ടിവന്നാല്‍ ഒരു പുരുഷന് ഒന്നു മുതല്‍ നാലു വരെ ഭാര്യമാരെ സ്വീകരിക്കാമെന്ന നിയമത്തെ – ഇപ്പോള്‍ ചില മുസ്‌ലിം പണ്ഡിത വേഷധാരികള്‍ വിമര്‍ശിച്ചും, ദുര്‍വ്യാഖ്യാനം ചെയ്തും വരുന്നത്പലര്‍ക്കും അറിയാവുന്നതാണ്. ഇസ്‌ലാമിക നിയമങ്ങളെ കഴിവതും ആധുനിക ചിന്താഗതികള്‍ക്കും, അനിസ്‌ലാമിക സംസ്‌കാരങ്ങള്‍ക്കും ഒപ്പിച്ചു വ്യാഖ്യാനിക്കുവാനുളളതാല്‍പര്യമാണ് യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ പിന്നിലുള്ള പ്രേരണയെങ്കിലും ക്വുര്‍ആന്‍റെയൊ ഹദീഥിന്‍റെയോ പിന്‍ബലം തങ്ങള്‍ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാത്ത പക്ഷം മുസ്‌ലിംകള്‍ക്കിടയില്‍ അത് വിലപ്പോകുകയില്ലല്ലോ. ക്വുര്‍ആന്‍റെ പിന്‍ബലമുണ്ടെന്ന്സമര്‍ത്ഥിക്കാന്‍ പറ്റിയാല്‍ പിന്നെ ഹദീഥ് ഒരു പ്രശ്‌നമാകുന്നതല്ല. കാരണം, അത്ക്വുര്‍ആന് വിരുദ്ധമാണെന്ന് പറയുക മാത്രമേ പിന്നീട് ആവശ്യമുളളൂ. അങ്ങനെ വളരെപരതി നോക്കിയ ശേഷം- ഈ വിഷയ കമായി ക്വുര്‍ആന്‍ ആവിഷ്‌കരിച്ച ആ നിയമത്തിന്‍റെ അന്തഃസ്സത്ത തങ്ങള്‍ കണ്ടുപിടിച്ചുവെന്ന അഭിമാനത്തോടെ – അവര്‍ തങ്ങള്‍ക്കനുകൂലമായി കണ്ടെത്തിയ ഒരു വാക്യമാണ് ഈ ആയത്തിലെ وَلَنْ تَسْتَطِيعُواأَنْ تَعْدِلُوا بيْن النِّسَاء وَلَوْ حَرَصْتُمْ (നിങ്ങള്‍ക്ക് അത്യാഗ്രഹമുണ്ടായിരുന്നാലും സ്ത്രീകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് നീതിപാലിക്കുക സാധ്യമല്ല തന്നെ) എന്ന വാക്യം.

3-ാം വചനത്തില്‍ ബഹുഭാര്യാത്വത്തിനു അനുമതി നല്‍കിയപ്പോള്‍ ‘നിങ്ങള്‍ നീതിപാലിക്കുകയില്ലെന്ന് ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യേണ്ടതാണ്.’ (فَإِنْ خِفْتُمْ أَلاتَعْدِلُوا فَوَاحِدَة) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന് ഇവിടെ ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് മനുഷ്യന് പാലിക്കുവാന്‍ സാദ്ധ്യമല്ലാത്ത ഒരു നിബന്ധനയോടുകൂടിയാണ് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് അവിടെ പ്രസ്താവിച്ചത് എന്ന് വ്യക്തമാണ്. അതായത്, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്‍റെ സ്ഥിരമായസിദ്ധാന്തം. ഒഴിച്ചുകൂടാത്ത സന്ദര്‍ഭം നേരിട്ടാല്‍, കേവലം അസാദ്ധ്യമായ ഒരുനിബന്ധന ചുമത്തികൊണ്ട് ഒരു നാമമാത്ര അനുവാദം നല്‍കിയിരിക്കുകയാണ് ഈ വിഷയത്തില്‍ ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. പാവങ്ങള്‍! ഇവരുടെ സമര്‍ത്ഥനം കണ്ടാല്‍തോന്നും, ക്വുര്‍ആനിലെ ചില നിയമങ്ങള്‍ സാങ്കല്‍പികമാണ് – പ്രയോഗത്തില്‍ വരുത്തുവാന്‍ സാധ്യമായതല്ല – എന്ന്. معاذ الله. വാസ്തവത്തില്‍ ഈ സമര്‍ത്ഥനം ഒരു ഉപായം – അജ്ഞത – മാത്രമാണെന്ന് ഇതേവാക്യത്തിന്‍റെ തൊട്ട വാക്യം കൂടി വായിക്കുന്ന പക്ഷം അനുകരണ ലഹരിയും ആധുനിക ഭ്രമവും പിടിപെടാത്ത ആര്‍ക്കും മനസ്സിലാകുന്നതാണ്. ‘എന്നാല്‍ നിങ്ങള്‍ ഒരുപക്ഷത്തേക്ക് മുഴുവനും അങ്ങ് ചായുകയും, മറ്റേവളെ കെട്ടിയിടപ്പെട്ടപോലെ ആക്കിതീര്‍ക്കുകയും ചെയ്യരുത് (فَلاتَمِيلُواكُلَّ مَيْلِ…) എന്നാണല്ലോ അല്ലാഹു പിന്നീട് പറഞ്ഞത്. സ്ത്രീകള്‍ക്കിടയില്‍ എല്ലാനിലക്കും പരിപൂര്‍ണമായി നീതി പാലിക്കുക മനുഷ്യര്‍ക്ക് സാധ്യമല്ല. അതുകൊണ്ട്സാധിക്കുന്നത്ര നീതി പാലിക്കണം. ഒരു പക്ഷത്തേക്ക്മുഴുവന്‍ ചായുകയും, മറ്റേ പക്ഷത്തോട് നീതികേട് കാണിക്കുകയും ചെയ്യരുത് എന്നല്ലാതെ മറ്റെന്താണ് ഇതിനര്‍ത്ഥം?!. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിന് മുന്‍ആയത്തില്‍ ഒരു നിബന്ധനയെന്നോണം നിശ്ചയിച്ച നീതിപാലനവും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണെന്നുളളത് നീതിപാലിക്കാന്‍ കഴിയാത്തത് ഏതുതരം കാര്യങ്ങളിലാണെന്നും നാം മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/129 ന്റെ വിശദീകരണം)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *