ലോട്ടറി : ഇസ്ലാമിക വിധി

മനുഷ്യന്റെ പൊതു സ്വഭാവമായി അല്ലാഹു പറയുന്നു:

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. (ഖു൪ആന്‍: 100/5)

وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 89/20-22)

عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ :  لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. (ബുഖാരി:6439)

എങ്ങനെയും ധാരാളമായി സമ്പാദിക്കണമെന്ന ആഗ്രഹമാണ് ലോട്ടറിയെടുക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ധാരാളം മുസ്ലിംകളും ഇന്ന് ലോട്ടറി എടുക്കാറുണ്ട്. ധനത്തോട് അത്യാര്‍ത്തിയുണ്ടാകുമ്പോള്‍ മനുഷ്യന്‍ സ്രഷ്ടാവിനെയും സൃഷ്ടികളെയും വിസ്മരിക്കും എന്നതാണ് വസ്തുത. എങ്ങനെയെങ്കിലും സമ്പന്നനായിത്തീരുക, സുഖിച്ച് ജീവിക്കുക എന്നതു മാത്രമായിരിക്കും അവന്‍റെ ചിന്ത. അതോടെ മതത്തിന്‍റെ വിധികളും വിലക്കുകളും അവന്‍ അവഗണിക്കും. ഈ ധനമോഹത്തിന്‍റെ അടയാളമാണ് ലോട്ടറിയും. അറിയുക: ഇസ്ലാമില്‍ ലോട്ടറി നിഷിദ്ധമാണ്. അല്ലാഹു പറയുന്നു:

يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ

(നബിയേ) നിന്നോടവര്‍ ഖംറിനെയും (മദ്യത്തെയും) മൈസിറിനെയും (ചൂതാട്ടത്തെയും) പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌….. (ഖുര്‍ആന്‍ : 2/ 219)

مَيْسِرِ (മൈസിര്‍) എന്നാല്‍ അധ്വാനമില്ലാതെ, പ്രയാസപ്പെടാതെ എളുപ്പത്തില്‍ കൂടുതല്‍ സമ്പത്ത് നേടാനുള്ള ഏര്‍പ്പാട് എന്നാണ‍ത്ഥം. ചൂതാട്ടവും ലോട്ടറിയുമെല്ലാം അതില്‍പ്പെടും.

മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: مَيْسِرِ (മൈസിര്‍) എന്ന വാക്കിനാണ് ‘ചൂതാട്ടം’ എന്ന് അര്‍ത്ഥം കല്‍പിക്കപ്പെട്ടു വരുന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ അതിന്‍റെ ധാത്വാര്‍ത്ഥം എളുപ്പവും വേഗവുമുള്ള വല്ല മാര്‍ഗത്തിലൂടെയും ധനം കൈക്കലാക്കുക (اخذالمال بيسير وسهولة) എന്നത്രെ. എല്ലാതരം ചൂതുകളികളെയും പന്തയങ്ങളെയും ഉള്‍പ്പെടുത്തുന്ന ഒരു വാക്കാണത്. അതിനോട് തികച്ചും അനുയോജ്യമായ ഒരു ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ല. നമ്മുടെ നാടുകളിലും നമ്മുടെ കാലത്തും ചില പ്രത്യേകതരം ചൂതാട്ടങ്ങളും, ഷോടതികളും, ഭാഗ്യക്കുറികളും, പന്തയങ്ങളുമെല്ലാം നിലവിലുള്ളതു പോലെ, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയിലും ചില പ്രത്യേകതരം ‘മൈസിറു’കള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നുവെച്ച് അവ മാത്രമാണ് ഇവിടെ ഉദ്ദേശമെന്ന് പറയുവാന്‍ നിവൃത്തിയില്ല. ചൂതാട്ടങ്ങളും, പന്തയങ്ങളും, ഷോടതികളുമെല്ലാം തന്നെ നിഷിദ്ധങ്ങളാകുന്നു. ആകര്‍ഷകമോ, സുന്ദരമോ ആയ വല്ല പുതിയ പേരുകളും നല്‍കിയതുകൊണ്ടോ, എന്തെങ്കിലും ചില യുക്തിന്യായങ്ങള്‍ പറഞ്ഞു ന്യായീകരിച്ചതുകൊണ്ടോ ഒരു മുസ്‌ലിമിന് അവയിലൊന്നും പങ്കെടുക്കാവതല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/219 ന്റെ വിശദീകരണം)

ഖുര്‍ആന്‍ മദ്യത്തെയും എളുപ്പത്തില്‍ ധനം സമ്പാദിക്കുവാനുള്ള ലോട്ടറി പോലുള്ള ഏര്‍പ്പാടുകളെയും ഒരേ രൂപത്തിലാണ് എതിര്‍ത്തത്. മദ്യത്തിന് ലഹരിയുള്ളതുപോലെ ലോട്ടറിക്കും ലഹരിയുണ്ട്. അതായത് മദ്യത്തിന് അഡിക്റ്റ് ആകുന്നതുപോലെ ലോട്ടറിക്കും അഡിക്റ്റ് ആകുന്നവരുണ്ട്. ലോട്ടറി കച്ചവടത്തിലൂടെ പാവങ്ങളെ സഹായിക്കുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമൊക്കെയാണ് ചെയ്യുന്നതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അവയുടെ പിന്നിലെ ദുരന്തങ്ങളെയും യാതനകളെയും ശ്രദ്ധിക്കുന്നില്ല. എത്രയെത്ര കുടുംബങ്ങള്‍ ലോട്ടറിയെടുത്ത് തകര്‍ന്നിട്ടുണ്ട്.അന്യന്റെ അവകാശമാണ് ലോട്ടറി അടിച്ചാ‍ല്‍ ലഭിക്കുന്നത് “അതില്‍ ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌” എന്ന് അല്ലാഹു പറഞ്ഞതെത്ര ശരി. ഖുര്‍ആന്‍ അവതരിച്ച സമൂഹത്തിലുണ്ടായിരുന്ന مَيْسِر നെ സംബന്ധിച്ചാണ് ഈ പ്രയോഗമെങ്കിലും ഇന്നത്തെ مَيْسِر ന്റെ കാര്യവും അങ്ങനെതന്നെ.

അധ്വാനമില്ലാതെ, പ്രയാസപ്പെടാതെ എളുപ്പത്തില്‍ കൂടുതല്‍ സമ്പത്ത് നേടാനുള്ള എല്ലാ ഏര്‍പ്പാടുകളും പൈശാചികമായ മ്ലേച്ഛവൃത്തിയാണെന്നും അതെല്ലാം വ‍ര്‍ജ്ജിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളോട് കല്‍പ്പിക്കുന്നത് കാണുക:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ

സത്യവിശ്വാസികളേ, ഖംറും (മദ്യവും) മൈസിറും (ചൂതാട്ടവും) പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?(ഖുര്‍ആന്‍ :5/90-91)

عن عبدالله بن عمرو رضى الله عنه قال قال رسول الله صلى الله عليه وسلم: إِنَّ اللهَ حَرَّمَ على أُمَّتي الخمرَ ، و المَيْسِرَ، و المِزْرَ، و الكُوبَةَ، و القِنِّينَ

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: അല്ലാഹു എന്റെ ഉമ്മത്തിന്‌ ഖംറും (മദ്യവും) മൈസിറും (ചൂതാട്ടവും), ചെണ്ടവാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. (സ്വഹീഹുൽ ജാമിഅ്: 1708)

വൈകുന്നേരം വരെ അദ്ധ്വാനിച്ച് അങ്ങനെ കിട്ടിയ വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറിക്കായി ചെലവഴിക്കുന്നവരുണ്ട്. കുറച്ച് തുക മാത്രം അതിനായി മാറ്റിവെക്കുന്നവരുമുണ്ട്. ദിവസങ്ങളും മസങ്ങളും കഴിയുമ്പോള്‍ അതൊരു വന്‍തുകയായി മാറുന്ന കാര്യം അവര്‍പോലും ഓര്‍ക്കാറില്ല. വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്നവരുമുണ്ട്. ലോട്ടറിക്കായി ചിലവഴിക്കുന്ന ഓരോ തുകക്കും നാളെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് പറയേണ്ടിവരും.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. 1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. 2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. 3) തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. 4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന് പറയാതെ അല്ലാഹുവിന്റെ മുമ്പിൽ വെച്ച കാല് മുന്നോട്ട് വെക്കാൻ സാധ്യമല്ല. ലോട്ടറിയെടുക്കാനായി ധനം ചെലവഴിക്കുന്നവരും ലോട്ടറിയടിച്ച് കിട്ടിയ ധനം ഉപയോഗിക്കുന്നവരും അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരും.

ലോട്ടറി എടുക്കാന്‍ മാത്രമല്ല അത് വി‍ല്‍ക്കാനും പാടില്ല. കാരണം അല്ലാഹു നിഷിദ്ധമാക്കിയ കാര്യം വാങ്ങുന്നതും വില്‍ക്കുന്നതും നിഷിദ്ധമാണ്.

അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.

عَنْ عَبْدِ اللَّهِ، بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ قَدْ أَفْلَحَ مَنْ أَسْلَمَ وَرُزِقَ كَفَافًا وَقَنَّعَهُ اللَّهُ بِمَا آتَاهُ ‏”‏ ‏.‏

അബ്ദുല്ലാഹ് ഇബ്‌നുഅംര്‍ (رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ഇസ്‌ലാം സ്വീകരിക്കുകയും ആവശ്യ നിര്‍വഹണത്തിനു മതിയായതും മിച്ചംവരാത്തതുമായ ഉപജീവനം നല്‍കപ്പെടുകയും തനിക്കു നല്‍കപ്പെട്ടതില്‍ അല്ലാഹു മനഃസംതൃപ്തി ഏകുകയും ചെയ്തവര്‍ തീര്‍ച്ചയായും വിജയം വരിച്ചിരിക്കുന്നു. (മുസ്ലിം:1054)

നബി ﷺ  ഇപ്രകാരം പ്രാ‍ത്ഥിക്കുമായിരുന്നു:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ نَفْسٍ لاَ تَشْبَعُ

അല്ലാഹുവേ, ആര്‍ത്തിയുള്ള മനസ്സില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു

ഹലാലായ മാ൪ഗത്തിലല്ലാതെ ധനസമ്പാദനത്തിന് പരിശ്രമിക്കരുത്.

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)

عَنِ الْمِقْدَامِ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ.‏

മിഖ്ദാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: തന്റെ കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല. (ബുഖാരി: 2072)

ഭാഗ്യ നി‍ര്‍ഭാഗ്യങ്ങള്‍ അല്ലാഹുവിന്റെ ഖളാഅ് ഖദ്റുമായി ബന്ധപ്പെട്ടതാണ്. അതിനെ ഒരു പരീക്ഷണത്തിന്റെ വസ്തുവായി ഉപയോഗിക്കാന്‍ പാടില്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *