إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു (ഇബാദത്ത്). നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു (ഇസ്തിആനത്ത്). (ഖു൪ആന്‍ : 1/5)
അഖില പ്രവാചകൻമാരും ലോകത്തെ പഠിപ്പിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമാണ് ഇത്.
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്ന് പറയുന്നതോടൊപ്പം إِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു) എന്നും പ്രഖ്യാപിക്കുന്നു. സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യം.
{الِاسْتِعَانَةُ} هِيَ الِاعْتِمَادُ عَلَى اللَّهِ تَعَالَى فِي جَلْبِ الْمَنَافِعِ، وَدَفْعِ الْمَضَارِّ، مَعَ الثِّقَةِ بِهِ فِي تَحْصِيلِ ذَلِكَ.
ഉപകാരങ്ങൾ നേടുന്നതിനും, ഉപദ്രവങ്ങൾ തടുക്കുന്നതിനും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക എന്നതാണ് ‘ഇസ്തിആനത്ത്’ (സഹായതേട്ടം) കൊണ്ട് അർത്ഥമാക്കുന്നത്. (തഫ്സീറുസ്സഅ്ദി)
…. ചുരുക്കിപ്പറഞ്ഞാല്‍, ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവില്‍ നിന്നുത്തന്നെ ലഭിക്കേണ്ടതുണ്ട്. അത് കൊണ്ട് സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് ‘നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന് പറയുന്നത്. അദൃശ്യമായ കഴിവ് അല്ലാഹുവിന് മാത്രമാകകൊണ്ട് മറ്റാരോടും അതിനപേക്ഷിക്കുന്നത് വ്യര്‍ത്ഥമായിരിക്കുമെന്ന് മാത്രമല്ല, അത് തനി ശിര്‍ക്കും കൂടിയാണ് താനും. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് (لا تَدْعُوا مَعَ الله احدا) എന്ന് അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ. (അമാനി തഫ്സീര്‍)
ഇസ്തിആനത്ത് (സഹായം തേടൽ) പ്രധാനപ്പെട്ട ഇബാദത്തുകളിൽ ഒന്നാണ്. അത് അല്ലാഹുവല്ലാത്ത ആരോടും പാടില്ല.
عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ “ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ”
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)
സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യ മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് ശിര്‍ക്കാണ്.
ഇബാദത്തിന്റെ കൂടെ ഇസ്തിആനത്ത് പറയുന്നതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് അല്ലാഹുവിനെ ഇബാദത്ത് ചെയ്ത് ജീവിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിന് അവന്റെ സഹായം കൂടിയേ തീരൂ. അവന്റെ തൗഫീഖ് കൂടാതെ ഒരാൾക്കും അത് സാധ്യമല്ല.
لِاحْتِيَاجِ الْعَبْدِ فِي جَمِيعِ عِبَادَاتِهِ إِلَى الِاسْتِعَانَةِ بِاللَّهِ تَعَالَى. فَإِنَّهُ إِنْ لَمْ يُعِنْهُ اللَّهُ، لَمْ يَحْصُلْ لَهُ مَا يُرِيدُهُ مِنْ فِعْلِ الْأَوَامِرِ، وَاجْتِنَابِ النَّوَاهِي.
ഒരു അടിമയുടെ സകല ഇബാദത്തുകളിലും അല്ലാഹുവിന്റെ സഹായം ആവശ്യമാണ്. അല്ലാഹു അവനെ സഹായിച്ചില്ലെങ്കിൽ, അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവന്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിന് അടിമക്ക് സാധിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)
إِيَّاكَ نَسْتَعِينُ എന്ന് പറയുന്നതിലൂടെ നമുക്ക് സ്വന്തമായി യാതൊരു കഴിവും ശക്തിയും ഇല്ലെന്നും പ്രഖ്യാപിക്കുന്നു. എല്ലാം റബ്ബിൽ അർപ്പിക്കുന്നു. അവനിൽ ഭാരമേൽപ്പിക്കുന്നു.
ഇപ്പറഞ്ഞതില്‍ നിന്ന് സൃഷ്ടികളോട് യാതൊരു കാര്യത്തിലും സഹായം അര്‍ത്ഥിക്കേണ്ടതില്ലെന്നോ, അര്‍ത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: {وَتَعَاوَنُوا عَلَى الْبِرِّ وَٱلتَّقْوَىٰ} (പുണ്യകരമായതിലും, ഭയഭക്തിയിലും – അഥവാ സൂക്ഷ്മത പാലിക്കുന്നതിലും നിങ്ങളന്യോന്യം സഹായം നല്കുവീന്‍ (മാഇദ:2). മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള കഴിവില്‍ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന് സാരം. ഇത് തെറ്റല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അത്യാവശ്യവും, ചിലപ്പോള്‍ അനിവാര്യവും കൂടിയായിരിക്കും. ദുല്‍ഖര്‍നൈനി (عليه الصلاة والسلام) പോലും – ‘യഅ്ജൂജ് മഅ്ജൂജി’ന്റെ പ്രവേശനം തടയുവാനുള്ള അണക്കെട്ട് നിര്‍മ്മാണത്തില്‍ ജനങ്ങളോട് {فَأَعِينُونِي بِقُوَّةٍ} (ശക്തി നല്‍കി എന്നെ സഹായിക്കണം) എന്ന് ആവശ്യപ്പെട്ടതായും, അവര്‍ ഇരുമ്പ് കട്ടികളും മറ്റും നല്‍കി സഹായിച്ചതായും സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യമാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമേ സഹായം തേടാവൂ എന്നതില്‍ സംശയമില്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് കേവലം നിരര്‍ത്ഥമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്പിക്കലുമാകുന്നു. (അമാനി തഫ്സീര്‍)
ഇസ്തിആനത്തുമായി ബന്ധപ്പെട്ട പുതിയ ഒരു വാദം ഈ അടുത്ത കാലത്തായി ചിലരിൽ നിന്നും പറഞ്ഞു കേൾക്കുന്നു. അത് ഇപ്രകാരമാണ് : എല്ലാ സഹായതേട്ടവും അല്ലാഹുവോടുമാത്രം. അല്ലാഹു അല്ലാത്ത ആരോടു തേടിയാലും അത് ശിർക്കായി. അതിൽ നിന്ന് ഒഴിവുള്ളത് (ഇസ്‌തിസ്നാഅ്) മനുഷ്യൻ മാത്രമാണ്. മനുഷ്യരോട് തേടിയാൽ ശിർക്കാകുകയില്ല. അതിനുള്ള തെളിവ് ഇതാണ്.
… ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ….
… പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത് ….. (ഖു൪ആന്‍ :5/2)
മനുഷ്യർ പരസ്പരം സഹായം തേടിയാൽ ശിർക്കാവില്ല. അല്ലാത്ത ആരോട് തേടിയാലും ശിർക്കായി. ഇത് വിചിത്രമായ വാദമാണ്.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ലെ ആരാധനയും (ഇബാദത്ത്), സഹായാർത്ഥനയും (ഇസ്തിആനത്ത്) ഓരേ ഇനത്തിൽ പെട്ടതാണ്. ഏതു ഘട്ടത്തിലും അല്ലാഹുവിലേക്കല്ലാതെ തിരിച്ചുവിടാൻ പാടില്ലാത്ത തേട്ടങ്ങളാണിവ. ഈ തേട്ടങ്ങൾ അല്ലാഹുവിനോടു മാത്രമേ ആകാവൂ. അവനോടു മാത്രം ചോദിക്കാവുന്ന കാര്യങ്ങളാണിവ. അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി / അഭൗതികമായി /മറഞ്ഞവഴിയിൽ/അസാധാരണ മാര്‍ഗത്തിൽ/അദൃശ്യമാര്‍ഗത്തിൽ പുണ്യം പ്രതീക്ഷിച്ചുകൊണ്ടും ദോഷബാധയെ ഭയന്നുകൊണ്ടുള്ള തേട്ടം. ഈ തേട്ടം മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ ഏത് സൃഷ്ടിയോടായാലും അതു ശിർക്കുതന്നെ.
സൂറത്തു മാഇദയിലെ വചനത്തിൽ പറഞ്ഞ പരസ്പരം സഹായിക്കൽ സാധാരണയിൽ മനുഷ്യർ മനുഷ്യർക്ക് ചെയ്തുകൊടുക്കാൻ സാധിക്കുന്ന സഹായങ്ങളെ കുറിച്ചാണ്. കാര്യകാരണബന്ധങ്ങൾക്കകത്തുള്ള/ഭൗതികമായ/ /തെളിഞ്ഞവഴിയിലുള്ള/സാധാരണ മാര്‍ഗത്തിലുള്ള/ദൃശ്യമാര്‍ഗത്തിലുള്ള സഹായങ്ങളാണവ. അത് ഒരിക്കലും إِيَّاكَ نَسْتَعِينُ ലെ സഹായതേട്ടത്തിൽ നിന്നുള്ള ‘ഇസ്‌തിസ്‌നാഅ്’ ആകുകയില്ല.
സൂറത്തു മാഇദയിലെ ആയത്ത് ഇറങ്ങുന്നതിന്റെ മുമ്പും ശേഷവും പരസ്പരം സഹായം തേടൽ സർവരും നടത്തിയിരുന്നു. ഈ ആയത്താണ് മനുഷ്യനോടുള്ള സഹായതേട്ടം അനുവദനീയമാക്കിയെങ്കിൽ ഈ ആയത്തിന്റെ അവതരണത്തിന് മുമ്പും സ്വഹാബികൾ പരസ്പരം സഹായം തേടിയിരുന്നു. അപ്പോൾ അതെല്ലാം ശിർക്കാണെന്ന് പറയേണ്ടി വരും. അതാകട്ടെ അസംഭവ്യമാണ്. യഥാർത്ഥത്തിൽ മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതൽക്കേ മനുഷ്യർ തമ്മിലുള്ള സഹായ തേട്ടം നടന്ന് വരുന്നുണ്ട്. അതിനെ ഒരു കാലത്തും നിഷിദ്ധമാക്കിയിട്ടില്ല. എന്നാൽ ആരാധനയുടെ ഇനങ്ങളിൽ ഒന്നും തന്നെ ഒരു സൃഷ്ടിക്കും പാടില്ല എന്നാണ് സർവ്വ പ്രവാചകരും പഠിപ്പിച്ചിട്ടുള്ളത് എന്നത് സുവ്യക്തമാണ്. ചുരുക്കത്തിൽ അല്ലാഹുവിനോടുള്ള സഹായതേട്ടം വേറെ, മനുഷ്യനോടുള്ള സഹായതേട്ടം വേറെ. إِيَّاكَ نَسْتَعِينُ ലെ സഹായതേട്ടം അല്ലാഹുവിനോട് മാത്രമുള്ളതും.
www.kanzululoom.com