കെ.എം. മൗലവി رحمه الله യുടെ ‘അദ്ദുആഅ് വൽ ഇബാദ:’ എന്ന ഗ്രന്ഥത്തിൽ നിന്നും

ഇബാദത്ത് എന്ന ‘ലഫ്ള്’ന്റെ (വാക്കിന്റെ) മഅ്നയെ (അർത്ഥത്തെ) വിവരിക്കുന്നതിൽ ഇമാം റാസി رضى الله عنه ഇങ്ങനെ പറയുന്നു:

العبادة عبارة عن الفعل الذي يؤتى به لغرض تعظيم الغير، وهو مأخوذ من قولهم: طريق معبد، أي مذلل، واعلم أن قولك إياك نعبد معناه لا أعبد أحدا سواك، والذي يدل على هذا الحصر وجوه: الأول: أن العبادة عبارة عن نهاية التعظيم، وهي لا تليق إلا بمن صدر عنه غاية الأنعام،

ഈ ഇബാറത്തിൽ ‘ഇബാദത്ത്’ എന്നതിന്റെ സാരം ‘അന്യനെ വന്ദിക്കുന്ന ആവശ്യത്തിന് വേണ്ടി ചെയ്യുന്ന കർമ്മം’ എന്നും ‘അറ്റമായ വന്ദനം, വന്ദനത്തിൻ്റെ അറ്റം’ എന്നും വെളിപ്പെടുപ്പെടുത്തുന്നു.

അശൈഖുൽ ബൈളാവി أقصى غاية الخضوع والتذلل (ഏറ്റവും അങ്ങേഅറ്റമായ താഴ്‌മ കാണിക്കലും നിസ്സാരതയെ വെളിവാക്കലും) എന്നും

അസ്സമഖ്ശരി  غاية الخضوع والتذلل (അറ്റമായ താഴ്‌മ കാണിക്കലും നിസ്സാരതയെ വെളിവാക്കലും) എന്നും

അശ്ശൈഖ് അബുസ്സുഊദ് അവര്‍കൾ أقصى غايةِ التذلل والخُضوع (ഏറ്റവും അങ്ങേഅറ്റമായ നിസ്സാരതയെ വെളിവാക്കലും താഴ്‌മ കാണിക്കലും) എന്നും

അശ്ശൈഖ് ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി  التذلل الأقصى (അങ്ങേ അറ്റമായ താഴ്മ കാണിക്കൽ = അങ്ങേ അറ്റമായ നിസ്സാരതയെ വെളിവാക്കൽ) എന്നും

അസ്സയ്യിദ് റശീദരിളാ

استعباد الروح وإخضاعها لسلطان غيبي لا تحيط به علما، ولا تعرف له كنها

നിനക്ക് പൂർണ്ണമായി അറിയുവാനും യഥാർത്ഥ തത്വം മനസ്സിലാക്കുവാനും സാധിക്കാത്തതായ അദൃശ്യമായ ഒരു അധികാരശക്തിക്ക് ആത്മാവിനെ അടിമപ്പെടുത്തുകയും കീഴ്പെടുത്തുകയും (താഴ്മപ്പെടുത്തുകയും) ചെയ്യുക

എന്നുമാകുന്നു ഇബാദത്ത് എന്നതിന്റെ അർത്ഥം പറഞ്ഞിട്ടുള്ളത്. ഈ ഇബാറത്തുകളെല്ലാം സാരത്തിൽ യോജിക്കുന്നവ തന്നെയാണ്. അങ്ങേ അറ്റമായ താഴ്മ കാണിക്കൽ എന്ന തത്വമാകുന്നു ‘ഇബാദത്ത്’ എന്ന വാസ്‌തവത്തെ എല്ലാ ഇബാറത്തുകളും വെളിപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തോടു കൂടിയോ, അന്യനെ ആശ്രയിച്ചോ നമുക്ക് ഗുണമോ, ദോഷമോ ചെയ്യുവാനുള്ള അതിര് നിർണ്ണയിക്കപ്പെടുവാൻ സാധിക്കാത്ത അദൃശ്യമായ ഒരു അധികാരശക്തി നമ്മുടെ മേൽ വല്ലവർക്കും ഉണ്ടെന്ന് നാം ധരിച്ച് നമ്മുടെ ആത്മാവിനെ അവർക്ക് നാം കീഴ്പെടുത്തി അവർക്ക് നാം അടിമപ്പെടുകയും അവരുടെ അടുക്കൽ താഴ്‌മ ചെയ്യുകയും, നന്മ സിദ്ധിക്കുവാനും തിന്മയെ ദുരീകരിക്കുവാനും വേണ്ടി നമ്മുടെ ഹൃദയം കൊണ്ട് അവരോട് പ്രാർത്ഥിക്കുകയും നാം എപ്പോൾ ചെയ്യുന്നുവോ അപ്പോൾ നാം അവർക്ക് ‘ഇബാദത്ത്’ ചെയ്യുകയാകുന്നു. ഈ മേൽപറഞ്ഞ ധാരണയോടു കൂടി അടിമപ്പെടുക, താഴ്മ ചെയ്യുക, പ്രാര്‍ത്ഥിക്കുക എന്നിത്യാദികളെല്ലാം أقصى غاية الخضوع والتذلل (ഏറ്റവും അങ്ങേഅറ്റമായ താഴ്‌മ കാണിക്കലും നിസ്സാരതയെ വെളിവാക്കലും) എന്ന തത്വത്തിൽ ഉൾപ്പെടുന്നു.

അപ്പോൾ ഒരാൾ ഏതെങ്കിലും ഒരു സൃഷ്‌ടിക്ക് തൻ്റെ മേൽ മറഞ്ഞ നിലയിലുള്ള ഒരു അധികാര ശക്തി ഉണ്ടെന്ന് ധരിച്ചു കൊണ്ട് ആ സൃഷ്‌ടിയെ വന്ദിക്കുവാൻ ഉദ്ദേശിച്ചോ, ആ സൃഷ്‌ടിയുടെ അടുക്കൽ സാമീപ്യം ലഭിക്കുവാൻ ഉദ്ദേശിച്ചോ അവനെ ഭയപ്പെട്ടോ അവന്റെ അടുക്കൽ ശരണം തേടിയോ, അവനെ സ്നേഹിച്ചോ മറ്റോ അവന്റെ അടുക്കൽ അത്യധികമായ അങ്ങേ അറ്റമായ താഴ്ച‌ കാണിക്കുന്നതിനെ സൂചിപ്പിക്കുന്നതായി ചെയ്യുന്ന ധ്യാനവും കർമ്മവും വചനവും എല്ലാം അവനെ ആരാധിക്കലത്രെ, അവന്ന് ഇബാദത്ത് ചെയ്യലത്രെ.

ഇബാദത്ത് ചെയ്യപ്പെടുവാൻ യോഗ്യതയുള്ളവൻ എന്നാണ് ‘ഇലാഹ്’ എന്നതിൻ്റെ അർത്ഥം. മലയാളത്തിൽ ഇബാദത്തിന് ആരാധന, വണക്കം, പൂജ എന്നും മറ്റും; ഇലാഹിന് ദൈവം എന്നും ആരാധ്യൻ എന്നും മറ്റും പറയപ്പെടുന്നു. അപ്പോൾ സ്വതന്ത്രമായോ, അന്യനെ ആശ്രയിച്ചോ, നമുക്ക് ഗുണം ചെയ്യുവാനോ, ദോഷം വരുത്തുവാനോ ഉള്ള മറഞ്ഞതായ അധികാരശക്തി ആർക്കെങ്കിലും ഉള്ളതായി നാം ധരിക്കുമ്പോൾ അവരെ നാം ഇലാഹാക്കുകയാകുന്നു ചെയ്യുന്നത്. ആ ധാരണയിൽ നിന്ന് ഉൽഭവിക്കുന്ന അവരുടെ നേരെയുള്ള വണക്കമത്രെ ‘ഇബാദത്ത്.’ ആ വണക്കം ധ്യാനരൂപത്തിലായും, കർമ്മരൂപത്തിലായും, വചനരൂപത്തിലായും വെളിപ്പെടുത്തപ്പെടും. ആ വണക്കം ഒരു കാര്യം ലഭിക്കുവാനോ, ഒരു ആപത്ത് നീങ്ങുവാനോ ഉള്ള അപേക്ഷ – അങ്ങേ അറ്റമായ താഴ്‌മ കാണിക്കലോടു കൂടിയ അപേക്ഷ – ആയി വരുമ്പോൾ അതിനാണ് ‘ദുആഅ്’ എന്ന് പറയുന്നത്.

ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ (നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഖു൪ആന്‍ : 40/60) എന്ന് അല്ലാഹു ആജ്ഞാപിക്കയും, ഉത്തരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌തിട്ടുള്ള ‘ദുആഅ്’ ഈ പറഞ്ഞ ദുആഅ് ആകുന്നു. സാധാരണമായ കാര്യകാരണ ചട്ടമനുസരിച്ച് തനിക്കോ, തന്നെപ്പോലെയുള്ളവർക്കോ നിർവ്വഹിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു മാർഗ്ഗത്തിലൂടെ, മറഞ്ഞതായ അധികാര ശക്തികൊണ്ട്, കാര്യം സാധിപ്പിച്ചു തരേണമെന്ന് ഒരാൾ ആരോട് തേടുന്നുവോ അവരുടെ സന്നിധിയിൽ അയാളുടെ അങ്ങേ അറ്റമായ എളിമയെ കാണിക്കലും, അത്യധികമായ വിധത്തിൽ അവരെ വന്ദിക്കലും ആ തേട്ടത്തിൽ അന്തർഭവിച്ചിട്ടുണ്ടെന്ന് ആരും സമ്മതിക്കുമല്ലോ. അപ്പോൾ ദുആഅ് എന്നത് ഇബാദത്തുകളുടെ കൂട്ടത്തിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ഇബാദത്താണെന്ന് വ്യക്തമായി. അതായത് ഇബാദത്തുകളിൽ നിന്ന് സത്തായ ഒരു ഇബാദത്താണ് ദുആഅ് എന്നർത്ഥം. അതിനാലത്രെ الدُّعَاءُ هُوَ الْعِبَادَةُ (നിശ്ചയം ദുആഅ് അതുതന്നെയാണ്‌ ഇബാദത്ത്) എന്ന് റസൂലുല്ലാഹി അരുൾ ചെയ്‌തത്‌. (തിർമുദി) അതിന്റെ സാരം: الدُّعَاءُ مُخُّ الْعِبَادَةِ (പ്രാർത്ഥന ആരാധനയുടെ മജ്ജയാകുന്നു) (തിർമുദി) എന്ന് മറ്റൊരു രിവായത്തിൽ വന്നിട്ടുള്ളതും അതിനാലാകുന്നു. അതിനാൽ ഇബാദത്ത് എന്നത് ‘ഹയവാൻ’ (ജീവി) എന്നപോലെ ‘അഅമ്മും’ (പൊതുവ്യാപകമായ തത്വവും) ‘ദുആഅ്’ ഹയവാനിൽ നിന്ന് ‘ഇൻസാൻ’ എങ്ങിനെയോ അതേപോലെ ഇബാദത്തിൻ്റെ വകുപ്പുകളിൽപെട്ട ഒരു പ്രത്യേക വകുപ്പുമാണെന്ന് വ്യക്തമായി.

ഖസ്‌ത്വല്ലാനിയിൽ പറയുന്നു:

وقال الشيخ تقي الدين السُّبكي: (فى بيان معنى قوله تعالى: ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ) [الأوْلَى: حملُ الدعاء في الآية على ظاهره، وأما قوله بعد ذلك عن عبادتي فوجه الربط أن الدعاء أخص من العبادة فمن استكبر عن العبادة استكبر عن الدعاء

അപ്പോൾ ഇബാദത്ത് ‘അഅമ്മ് മുത്’ലഖും’ ദുആഅ് അതിന്റെ ‘അൻവാഇ’ൽ നിന്ന് ഒരു പ്രത്യേക ‘നൗഅ്’ ആകയാൽ അത് ‘അഖസ്സു മുത്’ലഖും’ ആകുന്നുവെന്ന് ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞുകഴിഞ്ഞു. ഇത് നിങ്ങൾ നല്ലപോലെ മനസ്സിലാക്കണം. ഹഖിന്റെ അഹ്ലുകാരായ മുസ്‌ലിംകൾ ഈ വകയിൽ വിരോധിക്കുന്നത് എന്താണെന്ന് ഇനി വിവരിക്കാം.

നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, ദിക്ർ, സുജൂദ് ആദിയായ യാതൊരു ഇബാദത്ത് കൊണ്ടും അല്ലാഹു തആലാക്കല്ലാതെ ഇബാദത്ത് ചെയ്യുവാൻ പാടില്ല. ആ കൂട്ടത്തിൽ ‘ദുആഅ്’ എന്ന ഇബാദത്ത് കൊണ്ടും അല്ലാഹു തആലാക്ക് മാത്രമേ ഇബാദത്ത് ചെയ്യുവാൻ പാടുള്ളൂ. മറ്റാർക്കും ഇബാദത്ത് ചെയ്യുവാൻ പാടില്ല എന്നാണ്. ഒരു പടപ്പിന് സുജൂദ് ചെയ്‌താൽ ആ സുജൂദ് ചെയ്‌തവൻ എപ്രകാരം മുർതദ്ദായിപ്പോകുമോ അപ്രകാരം തന്നെ ഒരു സൃഷ്‌ടിയോട് ദുആ ഇരന്നാൽ, ആ ദുആ ഇരന്നവനും മുർതദ്ദായിപ്പോകും. (നഊദുബില്ലാഹിമിൻ ദാലിക) എന്ത് കൊണ്ടെന്നാൽ സുജൂദ് എപ്രകാരം ഇബാദത്തുകളുടെ കൂട്ടത്തിൽ പെട്ട ഒരു കർമ്മമാണോ, അപ്രകാരം ‘ദുആഅ്’ ഇബാദത്തുകളുടെ കൂട്ടത്തിൽപെട്ട ഒരു വചനമാകുന്നു. ഈ കാര്യത്തിൽ ഹയാത്ത് ഉള്ളവരോടായാലും, മരിച്ചവരോടായാലും ആ ദുആകൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇവിടെയുള്ള വ്യത്യാസം സൃഷ്ടിയും സ്രഷ്ട‌ാവും തമ്മിലാകുന്നു. എന്തുകൊണ്ടെന്നാൽ, ഒരു ഉപകാരം ചെയ്യുവാനോ ദോഷം വരുത്തുവാനോ, ഉപകാരത്തെ തടയുവാനോ, ദോഷത്തെ നീക്കുവാനോ ഉള്ള മറഞ്ഞതായ അധികാരശക്തി -‘ആദി’യായ ‘സബബു’കൾക്കപ്പുറമുള്ള അധികാരശക്തി – സ്രഷ്‌ടാവിന്ന് മാത്രമേയുള്ളൂ. സൃഷ്ടികൾക്കാർക്കും -ഹയാത്തുള്ളവരാകട്ടെ മരിച്ചവരാകട്ടെ ആർക്കും ഇല്ല. മലക്കുകൾക്കാകട്ടെ ജിന്നുകൾക്കാകട്ടെ, അമ്പിയാക്കൾക്കാകട്ടെ, ഔലിയാക്കൾക്കാകട്ടെ, ഹയവാനാത്തിനാകട്ടെ, ജമാദാത്തിനാകട്ടെ, ആർക്കും ഇല്ല, ഒന്നിനുമില്ല. അങ്ങിനെയുള്ള മറഞ്ഞ അധികാരശക്തി ഏതൊരു വസ്‌തുവിലുണ്ടെന്ന് ഒരാൾ ധരിക്കുന്നുവോ, അയാൾ ആ വസ്തുവിനെ തൻ്റെ ഇലാഹാക്കുകയാകുന്നു ചെയ്യുന്നത്. ആ ധാരണയുടെ ഫലമായുണ്ടാകുന്ന വണക്കമത്രെ ഇബാദത്ത്. ആ ഇബാദത്തിൻ്റെ കൂട്ടത്തിൽ വെച്ചു സത്തായ ഇബാദത്തത്രെ ദുആഅ്. ഈ ‘ദുആഇ’ൻ്റെ ‘മദ്ഉവ്വാ’യി വരുന്നത് ഹയാത്തുള്ളവരാകട്ടെ, മൗത്തായവരാകട്ടെ, അവരെ അപ്പോൾ ആ ‘ദാഈ’ തന്റെ മഅബൂദാക്കി – ഇലാഹാക്കി. ഇത് ഒരു മുസ്‌ലിം ചെയ്താൽ അതിനാൽ അവൻ മുർതദ്ദായി. ‘അസ്‌ലി’യായ കാഫിറാണ് ഇത് ചെയ്യു ന്നതെങ്കിൽ അവൻ്റെ കുഫ്‌രിയ്യാത്തിൽ പെട്ട ഒരു കുഫ്‌രിയ്യത്തായി. ഇനി ഹയാത്തുള്ളവരും മരിച്ചവരും തമ്മിലുള്ള ‘ഫർഖ്’ എന്താണെന്ന് വെച്ചാൽ ഹയാത്തുള്ളവർ ‘ആദി’യായ സബബനുസരിച്ചുള്ള ‘അമലി’ന്റെറെ ലോകത്തിൽ-ദാറുത്തക്ലീഫിൽ – ഇരിക്കുന്നവരാണ്. മരിച്ചുപോയവരായ അമ്പിയാക്കളും ഔലിയാക്കളും എല്ലാം അമലിന്റെ ലോകത്തിൽ നിന്ന് – ദാറുത്തക്‌ലീഫിൽ നിന്ന് – മറഞ്ഞ് പോയവരാകുന്നു. ഇങ്ങിനെ ‘അമലി’ൻ്റെ ലോകവുമായി വിട്ടുപിരിഞ്ഞ് ‘ആലമുൽ ഗൈബിൽ’ സ്ഥിതി ചെയ്യുന്നവരുമായി ഇടപെടുന്ന കാര്യത്തിൽ ദീനിൽ കൽപിച്ചിട്ടുള്ള കാര്യങ്ങൾ ചെയ്യുകയല്ലാതെ യാ തൊന്നും നമുക്ക് നിർമ്മിച്ചു ചെയ്യുവാൻ പാടില്ല. والله أعلم.

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *