എല്ലാ ദിവസവും ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കാന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

ചില ചെറിയ ക൪മ്മങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കുക എന്നുള്ളത് അല്ലാഹു അവന്റെ അടിമകളോട് ചെയ്തിട്ടുള്ള കാരുണ്യത്തില്‍ പെട്ടതാണ്. എല്ലാദിവസവും “പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം” ലഭിക്കുന്ന ഒരു കാര്യത്തെ സംബന്ധിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുകയും അതിന് ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത്‌ നമസ്കരിക്കുകയും ചെയ്‌താൽ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ ‏”‏ ‏.‏ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ تَامَّةٍ تَامَّةٍ تَامَّةٍ ‏”‏

അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഒരാൾ ജമാഅത്തായി സുബ്ഹി നമസ്കരിക്കുകയും ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത്‌ നമസ്കരിക്കുകയും ചെയ്‌താൽ പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം പോലെയുള്ളത് അവനുണ്ടാവുന്നതാണ്. (തിർമുദി :586 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

എല്ലാ ദിവസവും ചെയ്യാവുന്ന ഈ സല്‍ക൪മ്മം അധികം ആളുകളും പാഴാക്കുന്നുവെന്നുള്ളതൊരു വസ്തുതയാണ്. വളരെ പ്രയാസമുള്ളൊരു കാര്യമാണെന്ന് കരുതിയാണ് പലരും ഇത് ഒഴിവാക്കുന്നത്. യഥാ൪ത്ഥത്തില്‍ ഇത് എല്ലാവ൪ക്കും യാതൊരു പ്രയാസവുമില്ലാതെ നി൪വ്വഹിക്കാന്‍ കഴിയുന്ന സല്‍ക൪മ്മമാണെന്ന് ഓ൪മ്മിപ്പിക്കുന്നു.

1.സുബ്ഹി ജമാഅത്തായി നമസ്കരിച്ച ശേഷം അവിടെതന്നെ ഇരുന്ന് ഫ൪ള് നമസ്കാര ശേഷമുള്ള ദിക്റുകളും ദുആകളും നി൪വ്വഹിക്കുക
2.ശേഷം സാധാരണ ചെയ്യാറുള്ള പോലെ ദുനിയാവിലെയും ആഖിറത്തിലെയും ആവശ്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുക
3.ശേഷം എല്ലാ ദിവസവും രാവിലെ നി൪വ്വഹിക്കാന്‍ നബി ﷺ പഠിപ്പിച്ചിട്ടുള്ള ദിക്റുകളും ദുആകളും നി൪വ്വഹിക്കുക
4.ഖു൪ആന്‍ പാരായണം ചെയ്യുക

ഇത്രയും ചെയ്യുമ്പോഴേക്കും സൂര്യന്‍ ഉദിച്ച് കഴിഞ്ഞിട്ടുണ്ടായിരിക്കും. ഐഹിക ജീവിതവും മരണവും യാഥാ൪ത്ഥ്യമാണെന്നതു പോലെ ഖബ്റ് ജീവിതവും മഹ്ശറയും വിചാരണയും നരകവും സ്വ൪ഗവും യാഥാ൪ത്ഥ്യമാണെന്നും നാളെ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നുമെല്ലാം ഓ൪ത്തുകൊണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും അമലുകള്‍ ചെയ്തുകൊണ്ടോ കുറച്ച് സമയം കൂടി ഇരുന്ന് കഴിയുമ്പോഴേക്കും നമസ്കാര സമയമാകും. സൂര്യന്‍ ഉദിച്ച് ഏകദേശം 15-20 എത്തുമ്പോള്‍ രണ്ടു റക്അത്ത്‌ നമസ്കരിച്ചാൽ പരിപൂ൪ണ്ണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.

അല്ലാഹു തരാമെന്ന് പറഞ്ഞിട്ടുള്ള പ്രതിഫലം ലഭിക്കണമെങ്കില്‍ അല്ലാഹു പറഞ്ഞതുപോലെ പ്രവ൪ത്തിക്കണെമന്നുള്ള കാര്യം സാന്ദ൪ഭികമായി നാം അറിഞ്ഞിരിക്കണം. സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുകയും അതിന് ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത്‌ നമസ്കരിക്കുകയും ചെയ്‌താലാണ് പരിപൂർണ്ണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സുബ്ഹി നമസ്കാരം കഴിഞ്ഞ് പരസ്പരം സംസാരിച്ച് ഇരിക്കുകയോ പത്രം വായിച്ചും സോഷ്യല്‍ മീഡിയകളില്‍ ഇടപെട്ടും സമയം ചെലവഴിച്ച ശേഷം നമസ്കരിച്ചാല്‍ അല്ലാഹു പറഞ്ഞതുപോലെയുള്ള പ്രതിഫലം ലഭിക്കില്ല. രണ്ട് റക്അത്ത് നമസ്കരിച്ച പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. അതേപോലെ സൂര്യന്‍ ഉദിച്ച് ഏകദേശം 15-20 എത്തിയാല്‍ മാത്രമേ നമസ്കരിക്കാന്‍ പാടുള്ളൂ.

عَنِ ابْنِ عَبَّاسٍأَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ الصَّلاَةِ بَعْدَ الصُّبْحِ حَتَّى تَشْرُقَ الشَّمْسُ، وَبَعْدَ الْعَصْرِ حَتَّى تَغْرُبَ‏.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: …… സുബഹ് നമസ്‌കാരാനന്തരം സൂര്യൻ ഉദിച്ചുയരുന്നതുവരെയും അസർ നമസ്‌കാരാനന്തരം സൂര്യൻ അസ്തമിക്കുന്നതുവരെയും നമസ്കരിക്കുന്നത്‌ നബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി: 581)

سئل الإمام ابن باز رحمه الله: هل المكوث في المنزل بعد صلاة الفجر لقراءة القرآن حتى تطلع الشمس ثم يصلي الإنسان ركعتي الشروق له نفس الأجر الذي يحصل بالمكوث في المسجد؟

ഇമാം ഇബ്നു ബാസ് -(റഹി)-ചോദിക്കപ്പെട്ടു:ഫജ്‌ർ നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ വീട്ടിൽ ഇരുന്നുകൊണ്ട് ഖുർആൻ ഓതുകയും ശേഷം രണ്ട് റകഅത് ഇശ്റാഖ് നമസ്കരിക്കുകയും ചെയ്ത ഒരാൾക്ക് പള്ളിയിൽ വെച്ച് ഇപ്രകാരം പ്രവർത്തിക്കുന്നയാൾക്ക് ലഭിക്കുന്നതു പോലെയുളള പ്രതിഫലം ലഭിക്കുമോ..?

فأجاب: “هذا العمل فيه خير كثير وأجر عظيم ، ولكن ظاهر الأحاديث الواردة في ذلك أنه لا يحصل له نفس الأجر الذي وعد به من جلس في مصلاه في المسجد. لكن لو صلى في بيته صلاة الفجر لمرض أو خوف ثم جلس في مصلاه يذكر الله أو يقرأ القرآن حتى ترتفع الشمس ثم يصلي ركعتين ، فإنه يحصل له ما ورد في الأحاديث لكونه معذورا حين صلى في بيته. وهكذا المرأة إذا جلست في مصلاها بعد صلاة الفجر تذكر الله أو تقرأ القرآن حتى ترتفع الشمس ثم تصلي ركعتين ، فإنه يحصل لها ذلك الأجر الذي جاءت به الأحاديث ، وهو أن الله يكتب لمن فعل ذلك أجر حجة وعمرة تامتين. والأحاديث في ذلك كثيرة يشد بعضها بعضا ، وهي من قسم الحديث الحسن لغيره. والله ولي التوفيق. مجموع فتاوى ابن باز (11/ 403)

അദ്ദേഹം മറുപടി നൽകി:” ഇത് വളരെ നന്മനിറഞ്ഞതും വമ്പിച്ച പ്രതിഫലമുള്ളതുമായ പ്രവർത്തനം തന്നെ.പക്ഷേ; ഇവ്വിഷയകമായി വന്നിട്ടുള്ള ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നത്; പളളിയിൽ താൻ ഫജ്ർ നമസ്കരിച്ച സ്ഥലത്തിരുന്നുകൊണ്ട് ഇപ്രകാരം കഴിച്ചുകൂട്ടുന്നവന് വാഗ്ദാനം ചെയ്യപ്പെട്ട അതേ പ്രതിഫലം (ഒരു പൂർണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം) തന്റെ വീട്ടിൽ ഇപ്രകാരം കഴിച്ചുകൂട്ടുന്നവന്‌ ലഭിക്കുകയില്ല എന്നാണ്. എന്നാൽ,രോഗമോ ഭയമോ കാരണമായി മസ്ജിദിൽ പോകാൻ സാധിക്കാത്ത ഒരാൾ വീട്ടിൽ വെച്ച് ഫജ്ർ നിസ്കരിക്കുകയും, എന്നിട്ട് താൻ നിസ്കരിച്ചസ്ഥലത്ത് ഇരുന്നുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നത് വരെ ദിക്റുകൾ ചൊല്ലുകയോ ഖുർആൻ ഓതുകയോ ചെയ്യുകയും, ശേഷം രണ്ട് റകഅത് നിസ്കരിക്കുകയും ചെയ്താൽ അയാൾക്ക് ജമാഅത്ത് ഉപേക്ഷിക്കാനുള്ള അനുവാദം ഉള്ളത് കൊണ്ട് തന്നെ ഹദീസുകളിൽ പറയപ്പെട്ടത് പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്. ഇപ്രകാരം തന്നെയാണ് സ്ത്രീകളുടെ കാര്യവും;* അവൾ ഫജ്ർ നമസ്കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നത് വരെ തന്റെ മുസ്വല്ലയിൽ ഇരുന്നുകൊണ്ട് ദിക്റുകൾ ചൊല്ലുകയോ ഖുർആൻ ഓതുകയോ ചെയ്യുകയും ശേഷം രണ്ട് റകഅത്ത് നിസ്കരിക്കുകയും ചെയ്താൽ അവൾക്ക്‌ ഹദീസുകളിൽ പറയപ്പെട്ടത് പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്.അഥവാ; *_ഇപ്രകാരം പ്രവർത്തിക്കുന്നവന്റെ പേരിൽ അല്ലാഹു പരിപൂർണമായ ഒരു ഹജ്ജിന്റെയും ഉംറയുടെയും കൂലി രേഖപ്പെടുത്തും. ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്,അവയുടെ പരമ്പരകൾ പരസ്പരം ബലപ്പെടുത്തുന്നതും,ഹസൻ ലി ഗൈരിഹി എന്ന ഗണത്തിൽ പെടുന്നതുമായ ഹദീസുകളുമാണ്. അല്ലാഹുവാകുന്നു തൗഫീഖിനുടയവൻ.” (മജ്മൂഉൽഫതാവാ ലിബ്നിബാസ്:11/403)

ഇശ്രാക് – അവ്വാബീന്‍ നമസ്കാരവും ളുഹാ നമസ്കാരവും

സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്തായി നമസ്കരിക്കുന്ന നമസ്കാരമാണ് ഇശ്രാക് എന്ന പേരില്‍ അറിയപ്പെടുന്നത്. യഥാ൪ത്ഥത്തില്‍ ഇത് ളുഹാ നമസ്കാരത്തില്‍ പെട്ടതാണ്. അഥവാ ളുഹായുടെ ആദ്യ സമയത്ത് നമസ്കരിക്കുന്ന നമസ്കാരമാണ് ഇത്.

സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്യാന്‍ കഴിയാത്തവ൪ക്കും ളുഹാ നമസ്കാരം നി൪വ്വഹിക്കാവുന്നതാണ്. ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കില്ലെന്ന് മാത്രം. ളുഹാ നമസ്കാരത്തിനുള്ള മറ്റ് പ്രതിഫലങ്ങളെല്ലാം ലഭിക്കും.

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى ‏”

അബൂദർറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമ്മമുണ്ട്.എല്ലാ ഓരോ തസ് ബീഹും ഹംദും തഹ് ലീലും തക് ബീറും ധർമ്മമാണ്.നൻമ കൽപിക്കലും തിന്മ വിരോധിക്കലുംധർമ്മമാണ്. ഇവക്കെല്ലാം കൂടി രണ്ട് റക് അത്ത് ളുഹാ നമസ്‌കാരം പര്യാപ്തമാണ്. (മുസ്‌ലിം: 720)

عَنْ أَبِي هُرَيْرَةَ، قَالَ أَوْصَانِي خَلِيلِي صلى الله عليه وسلم بِثَلاَثٍ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَىِ الضُّحَى وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റക്അത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്‌റ് നമസ്‌കരിക്കുവാനും എന്റെ ഖലീൽ നബി ﷺ എന്നോട് ഉപദേശിച്ചിരുന്നു. (മുസ്ലിം:721)

മാത്രമല്ല, വെയിലിന് ചൂടു പിടിച്ച് വരുന്ന സമയത്ത് ളുഹാ നമസ്കരിക്കുന്നതിന് പ്രത്യേകം ശ്രേഷ്ടതയുണ്ട്.

عَنْ زَيْدَ بْنَ أَرْقَمَ، رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ ‏.‏ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ‏

സൈദുബ്‌നു അർഖമില്‍(റ) നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്‌കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്‌കരിക്കലാണ് ഉത്തമമെന്ന്‌ അവർക്കറിഞ്ഞുകൂടെ? നിശ്ചയം നബി ﷺ പറഞ്ഞിട്ടുണ്ട് : അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്‌ലിം:748)

ളുഹാ നമസ്കാരത്തിന്റെ മറ്റൊരു പേരാണ് അവ്വാബീന്‍ നമസ്കാരമെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ളുഹാ നമസ്കാരത്തിലെ ഏറ്റവും കുറഞ്ഞ റക്അത്തിന്റെ എണ്ണം രണ്ടാണ്. ഓരോരുത്ത൪ക്കും അവ൪ക്ക് കഴിയുന്നത്ര രണ്ടോ നാലോ ആറോ എട്ടോ റക്അഅത്തുകൾ നമസ്കരിക്കാവുന്നതാണ്.

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الضُّحَى أَرْبَعًا وَيَزِيدُ مَا شَاءَ اللَّهُ

ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ നാല് റക്അത്ത് ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് ഉദ്ദേശിക്കുന്നത്ര റക്അത്തുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.(മുസ്ലിം:719)

عَنْ أُمِّ هَانِئٍ قَالَتْ ذَهَبْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ، فَوَجَدْتُهُ يَغْتَسِلُ، وَفَاطِمَةُ ابْنَتُهُ تَسْتُرُهُ قَالَتْ فَسَلَّمْتُ عَلَيْهِ فَقَالَ ‏”‏ مَنْ هَذِهِ ‏”‏‏.‏ فَقُلْتُ أَنَا أُمُّ هَانِئٍ بِنْتُ أَبِي طَالِبٍ‏.‏ فَقَالَ ‏”‏ مَرْحَبًا بِأُمِّ هَانِئٍ ‏”‏‏.‏ فَلَمَّا فَرَغَ مِنْ غُسْلِهِ، قَامَ فَصَلَّى ثَمَانِيَ رَكَعَاتٍ، مُلْتَحِفًا فِي ثَوْبٍ وَاحِدٍ، فَلَمَّا انْصَرَفَ قُلْتُ يَا رَسُولَ اللَّهِ، زَعَمَ ابْنُ أُمِّي أَنَّهُ قَاتِلٌ رَجُلاً قَدْ أَجَرْتُهُ فُلاَنَ بْنَ هُبَيْرَةَ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ قَدْ أَجَرْنَا مَنْ أَجَرْتِ يَا أُمَّ هَانِئٍ ‏”‏‏.‏ قَالَتْ أُمُّ هَانِئٍ وَذَاكَ ضُحًى‏.‏

ഉമ്മുഹാനിഅ്‌(റ) നിവേദനം: മക്കാവിജയ വര്‍ഷം നബി ﷺ യുടെ  അടുത്ത്‌ ഞാന്‍ ചെന്നു. അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്വിമ: ഒരു മറ നബി ﷺ ക്ക്‌ പിടിച്ച്കൊണ്ടിരിക്കുന്നു. ഞാന്‍ നബി ﷺ ക്ക്‌  സലാം പറഞ്ഞു. ഇതാരെന്ന്‌ നബി ﷺ ചോദിച്ചു. അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഅ ആണെന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക്‌ സ്വാഗതം എന്ന്‌ നബി ﷺ അരുളി: അവിടുന്ന്‌ കുളിയില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ എട്ട്‌ റക്‌അത്തു നിന്ന്‌ നമസ്കരിച്ചു. ……. ഉമ്മു ഹാനിഅ്‌ പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി:357)

സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (ഏകദേശം 15-20 മിനിട്ട്) ഏകദേശം ളുഹ്റിനോടടുത്തു വരെയാണ് ളുഹായുടെ സമയം.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.