നര : മുടി കറുപ്പിക്കുന്നത് – ഇസ്ലാമിക വിധി

മനുഷ്യ ശരീരത്തിലെ രോമങ്ങളുടെ നിറം വെള്ളയായി മാറുന്നതിനെയാണ് നര എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിനനുസരിച്ചാണ് രോമങ്ങൾ നരച്ചു തുടങ്ങുക. മുടിയും താടിയും നരക്കുന്നതിനനുസരിച്ച് അവ കറുപ്പിക്കുവാൻ ആളുകൾക്ക് ഇഷ്ടമാണ്. സത്യവിശ്വാസികൾക്ക് മുടിയിലെയും താടിയിലെയും നര കറുപ്പിക്കാൻ പാടുണ്ടോ? ഈ വിഷയത്തിൽ ഇസ്ലാമിക പ്രമാണങ്ങൾ എന്താണ് പറയുന്നതെന്ന് പരിശോധിക്കാം.

ഒന്നാമതായി, നര ബാധിക്കുന്നതോടെ നാം യുവത്വം പിന്നിടുകയാണെന്ന തിരിച്ചറിവ് ഉണ്ടാകണം.  ഒരു മനുഷ്യന്റെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും കരുത്തിന്റെ ഘട്ടവുമായ യുവത്വത്തിന് ശേഷം വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണ് നര. ഇത് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിക്കുന്നത് കാണുക:

ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ

നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖു൪ആന്‍:30/54)

അല്ലാഹു നമുക്ക് നിശ്ചയിച്ചിട്ടുള്ള ആയുസ് പിന്നിട്ടുകൊണ്ട് നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന് ഉൾക്കൊള്ളുക. ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് നില്‍ക്കുന്ന മരണത്തെ ധാരാളം ഓര്‍ക്കണമെന്ന്‌ നബി ﷺ ഉപേദേശിച്ചിട്ടുണ്ട്‌.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)

മുടിയും താടിയും കറുപ്പിച്ച് യുവാവാണെന്ന് ചിന്തിച്ച് നടക്കുന്നവന് ഇതിന് സാധ്യമല്ല. അവന്റെ മുന്നിൽ ആയുസ്സ് ഇനിയും ദീർഘകാലം ഉണ്ടെന്നായിരിക്കും ചിന്ത.

പ്രായം വര്‍ദ്ധിക്കുന്തോറും തന്റെ മേല്‍ അല്ലാഹുവിന്റെ പിടുത്തം ശക്തമാവുകയാണെന്ന ഓര്‍മ്മ ഓരോരുത്തര്‍ക്കും ഉണ്ടാകണം. മുന്നറിയിപ്പ് കേൾക്കാനും ചിന്തിക്കാനും നന്മകൾ പ്രവർത്തിക്കുവാനും എത്രയോ അവസരങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇനി ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടുക സാധ്യമല്ല.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم فَقَالَ ‏ “‏ أَعْذَرَ اللَّهُ إِلَى امْرِئٍ أَخَّرَ أَجَلَهُ حَتَّى بَلَّغَهُ سِتِّينَ سَنَةً

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറുപത് വയസ്സുവരെ അല്ലാഹു ആയുസ്സ് നീട്ടിക്കൊടുത്ത ഒരാൾക്ക് പിന്നീട് ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ അവസരം നൽകില്ല. (ബുഖാരി: 6419)

‏قال الحافظ ابن رجب – رحمه الله -: من نزل به ‎الشيب فهو بمنزلة الحامل التي تمت شهور حملها فما تنتظر إلا الولادة ،كذلك صاحب الشيب لا ينتظر إلا ‎الموت ، فقبيح منه الإصرار على ‎الذنب

ഇബ്നു റജബ് (റഹി) പറഞ്ഞു: നര വന്ന് തുടങ്ങിയവർ, ഗർഭകാലം പൂർത്തിയായി പ്രസവം പ്രതീക്ഷിച്ചിരിക്കുന്ന ഗർഭിണികളെപ്പോലെയാണ്. മരണമാണിനി അവർക്ക് കാത്തിരിക്കാനുള്ളത്. എന്നിട്ടും തിന്മകളിൽ തുടരുക എന്നത് എത്ര മോശപ്പെട്ട കാര്യമാണ്. (ലത്വാഇഫുൽ മആരിഫ്:1/346)

രണ്ടാമതായി, നര പറിച്ച് നീക്കരുത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നര വരുന്നതുതന്നെ പ്രതിഫലാർഹമായ കാര്യമാണ്.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ نَتْفِ الشَّيْبِ وَقَالَ ‏ :‏ إِنَّهُ نُورُ الْمُسْلِمِ

അംറ് ബ്നു ശുഐബ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ  നര പറിക്കുന്നത് വിരോധിച്ചു. നിശ്ചയം അത് മുസ്‌ലിമിന്റെ പ്രകാശമാണ്. (തിർമുദി: 33/3053)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تَنْتِفُوا الشَّيْبَ مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِسْلاَمِ ‏”‏ ‏.‏ قَالَ عَنْ سُفْيَانَ ‏”‏ إِلاَّ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ ‏”‏ ‏.‏ وَقَالَ فِي حَدِيثِ يَحْيَى ‏”‏ إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً وَحَطَّ عَنْهُ بِهَا خَطِيئَةً ‏”‏ ‏.‏

അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുല്‍ ആസ്വ്  (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ നര പറിച്ച് കളയരുത് ഇസ്ലാമില്‍ ഏതൊരാള്‍ക്ക് നര വരുന്നുവോ അത് അവന് അന്ത്യനാളില്‍ പ്രകാശമായിരിക്കും.യഹ്യയുടെ ഹദീഥിൽ ഇപ്രകാരമാണ് :അതു കാരണമായി അല്ലാഹു അവന്ന് ഒരു നന്മ രേഖപ്പെടുത്തുകയും ഒരു തിന്‍മ പൊഴിച്ചുകളയുകയും ചെയ്യും. (അബൂദാവൂദ് : 4202)

നബി ﷺ പറഞ്ഞു: ‘‘നര പറിച്ചെടുക്കരുത്. കാരണം അത് മുസ്‌ലിമിന്റെ പ്രകാശമാണ്. ഇസ്‌ലാമിന് വേണ്ടി നരക്കുന്ന മുസ്‌ലിമിന് അതുമൂലം നന്മ എഴുതപ്പെടുകയും പദവി ഉയര്‍ത്തപ്പെടുകയും അതുമൂലം പാപം മായ്ച്ചുകളയപ്പെടുകയും ചെയ്യും’’ (ഇബ്‌നുമാജ).

മൂന്നാമതായി, നര ബാധിച്ചത് നിറം കൊടുക്കൽ സുന്നത്താണ് എന്നുള്ള രീതിയിൽ പ്രമാണങ്ങളിൽ വന്നിട്ടുണ്ട്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أُتِيَ بِأَبِي قُحَافَةَ يَوْمَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ

ജാബിർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ(റ) വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി ﷺ പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം:2120)

عَنْ قَتَادَةَ، قَالَ‏:‏ قُلْتُ لأَنَسِ بْنِ مَالِكٍ‏:‏ هَلْ خَضَبَ رَسُولُ اللهِ صلى الله عليه وسلم‏؟‏ قَالَ‏:‏ لَمْ يَبْلُغْ ذَلِكَ، إِنَّمَا كَانَ شَيْبًا فِي صُدْغَيْهِ وَلَكِنْ أَبُو بَكْرٍ، خَضَبَ بِالْحِنَّاءِ وَالْكَتَمِ

ഖതാദ(റ)പറയുന്നു: ഞാന്‍ അനസ് ബ്നു മാലിക്കിനോട് ചോദിച്ചു: നബി ﷺ മുടി ചായം തേക്കാറുണ്ടായിരുന്നോ? അദ്ദേഹം അതിനുമാത്രം നര എത്തിയിട്ടില്ലായിരുന്നു. നര അവിടുത്തെ ചെന്നിയില്‍ മാത്രമേ ബാധിചിട്ടുള്ളായിരുന്നു. എന്നാല് അബൂബകർ (റ) മൈലാഞ്ചിയും കത്മും(ഒരുതരം ചെടി) ഉപയോഗിച്ച് ചായം പൂശാരുണ്ടായിരുന്നു. (الشمائل المحمدية)

عَنْ أَنَسٍ، خَادِمِ النَّبِيِّ صلى الله عليه وسلم قَالَ قَدِمَ النَّبِيُّ صلى الله عليه وسلم وَلَيْسَ فِي أَصْحَابِهِ أَشْمَطُ غَيْرَ أَبِي بَكْرٍ، فَغَلَفَهَا بِالْحِنَّاءِ وَالْكَتَمِ‏.‏

അനസ്(റ)പറഞ്ഞു: നബി ﷺ (മദീനയിലേക്ക്) വരുന്ന സന്ദര്‍ഭത്തില്‍ നര കയറിത്തുടങ്ങിയ ഒരു സ്വഹാബിയും അവിടുത്തെ അനുയായികളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു; അബൂബക്ര്‍(റ) ഒഴികെ. അദ്ദേഹമാകട്ടെ, തന്റെ നര മൈലാഞ്ചി കൊണ്ടും ‘കതമ്’ (ഒരുതരം ചെടി) കൊണ്ടും നിറം കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി: 3919)

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘‘ഒരിക്കല്‍ നബി ﷺ യുടെ അടുത്തുകൂടി മൈലാഞ്ചി കൊണ്ട് നിറം കൊടുത്ത ഒരാള്‍ നടന്നുപോയി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് എത്ര നല്ലത്!’ പിന്നീട് മൈലാഞ്ചി കൊണ്ടും കതം ചെടിയുടെ ഇലകൊണ്ടും ചായം കൊടുത്ത മറ്റൊരാള്‍ നടന്നുപോയപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് അതിനെക്കാള്‍ നല്ലത്.’ പിന്നീട് മഞ്ഞവര്‍ണം കൊടുത്ത ഒരാളെ കണ്ടപ്പോള്‍ എല്ലാത്തിനെക്കാളും നല്ലത് ഇതെന്നും നബി ﷺ പറഞ്ഞു’’ (അബൂദാവൂദ്).

ചുവപ്പും മഞ്ഞയുമായ നിറങ്ങള്‍കൊണ്ട് നബി ﷺ തലയിലെയും താടിയിലെയും നരമാറ്റിയിരുന്നതായി വേറെയും ഹദീഥുകള്‍ കാണാനാവും.

അബൂറംദയില്‍നിന്ന് നിവേദനം: ‘‘നബി ﷺ മൈലാഞ്ചികൊണ്ടും കതം ചെടികൊണ്ടും നിറം കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ തലമുടി ചുമല്‍വരെ എത്തുകയും ചെയ്തിരുന്നു’’ (അബൂദാവൂദ്).

നരച്ച മുടിക്ക് ചായം കൊടുത്ത് ജൂതക്രൈസ്തവര്‍ക്ക് എതിരാകണമെന്നും നബി ﷺ  പറഞ്ഞിട്ടുണ്ട്:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنَّ الْيَهُودَ وَالنَّصَارَى لاَ يَصْبُغُونَ فَخَالِفُوهُمْ ‏

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരച്ച മുടിക്ക് ചായം കൊടുക്കുക. ജൂതക്രൈസ്തവര്‍ ചായം കൊടുക്കാറില്ല. നിങ്ങള്‍ അവര്‍ക്കെതിരാകണം. (ബുഖാരി:5899)

നബി ﷺ തന്റെ താടിക്ക് നിറംകൊടുത്തതായി പ്രസ്താവിക്കുന്ന വേറെയും ഹദീഥുകളുണ്ട്.

عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَلْبَسُ النِّعَالَ السِّبْتِيَّةَ وَيُصَفِّرُ لِحْيَتَهُ بِالْوَرْسِ وَالزَّعْفَرَانِ وَكَانَ ابْنُ عُمَرَ يَفْعَلُ ذَلِكَ ‏.‏

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ‘‘നബി ﷺ ഊറക്കിട്ട തുകൽ കൊണ്ടുളള ചെരിപ്പ് ധരിച്ചിരുന്നു. അതുപോലെ തന്റെ താടി വറസ് (സുഗന്ധമുളള ഒരു തരം ചെടി) കൊണ്ടും കുങ്കുമം കൊണ്ടും മഞ്ഞ വര്‍ണമാക്കുകയും ചെയ്തിരുന്നു. ഇബ്‌നു ഉമറും അപ്രകാരം ചെയ്തു’’ (അബൂദാവൂദ്:4210-സ്വഹീഹ് അൽബാനി)

നരയെ മൈലാഞ്ചിയോ ചുവപ്പ്, മഞ്‍ഞ, ബ്രൌണ്‍ തുടങ്ങിയ നിറങ്ങളാലോ വ൪ണ്ണാങ്കിതമാക്കാം. പക്ഷെ ശുദ്ധീകരണങ്ങളുടെ വെള്ളങ്ങൾ ചേരുന്നതിനെ തടയാത്തത് ആവണം. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണത് ചെയ്തതെങ്കിൽ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്

നാലാമതായി, നര ബാധിച്ചത് നിറം കൊടുക്കുമ്പോൾ കറുപ്പ് നിറം കൊടുക്കരുത്. അബൂബക്കർ(റ) വിന്റെ പിതാവ് അബൂഖുഹാഫയെ നബി ﷺ യുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ “നിങ്ങൾ അതിന് ചായം കൊടുക്കൂ” എന്ന് പറഞ്ഞതിന് ശേഷം  “എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക” എന്ന് പറഞ്ഞതിൽ നിന്നും, നരയിൽ കറുപ്പ് നിറം കൊടുക്കുന്നത് പാടില്ലാത്തതാണെന്ന് മനസ്സിലാക്കാം. മുടി കറുപ്പിക്കൽ ലോകാവസാന അടയാളത്തിൽ പെട്ടതാണെന്നും നബി ﷺ  പറഞ്ഞിട്ടുണ്ട്:

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കലാവസാനത്തില്‍ ഒരു വിഭാഗമാളുകൾ പ്രാവുകളുടെ മേടപോലെ(മുടി കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയിൽ)കറുപ്പ് വർണ്ണം കൊടുക്കുന്നവരായിരിക്കും. അവർ സ്വർഗത്തിന്റെ പരിമളം പോലും ആസ്വദിക്കില്ല. (അബൂദാവൂദ് : 4212 –  സ്വഹീഹ് അൽബാനി)

ഈ ഹദീസിലെ താക്കീതിന്റെ സ്വരം മുടി കറുപ്പിക്കല്‍ നിഷിദ്ധമാണെന്ന് ശരിയാംവിധം തെളിയിക്കുന്നു. നര ബാധിച്ചവര്‍ മുടി കറുപ്പിക്കുന്നതോടെ ചതി, സൃഷ്ടിപ്പില്‍ മാറ്റം വരുത്തല്‍ യഥാസ്ഥിതിക്ക് മറ്റൊരു കോലം കെട്ടല്‍ തുടങ്ങിയ കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടുന്നു. വ്യക്തിപരമായ ജീവിതത്തില്‍ അതിനൊരു ദുസ്വാധാനമുണ്ടെന്ന് മാത്രമല്ല, അത് വഞ്ചനാപരവുമാണ്.

ഇമാം നവവി(റഹി) പറയുന്നു: പുരുഷന് തന്റെ നര മറക്കാന്‍ മഞ്ഞയോ ചുവപ്പോ നിറം നല്‍കുന്നത് അഭികാമ്യമാണെന്നതാണ് നമ്മുടെ അഭിപ്രായം. കറുപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് ശരിയായ അഭിപ്രായം. (ശറഹ് മുസ്‌ലിം)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *