മുഖ്യ ശത്രു : ഡോ.എം.ഉസ്മാന്‍ സാഹിബ്

إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ

തീർച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാണ്. അവനെ ശത്രുവായിത്തന്നെ കണക്കാക്കുക. അവൻ അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നത്‌ നരകവാസികളാകാൻ വേണ്ടി മാത്രമാണ്. (സൂറ. ഫാത്വിർ: 6)

ഖു൪ആൻ വളരെയെറെ പ്രാധാന്യം നൽകി ആവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകുന്ന ഒരു വിഷയമാണിത്‌. നാം വളരെ അവഗണിച്ചിട്ടുള്ള ഒരു കാര്യവും. ജിന്നിൽ നിന്നുള്ള പിശാചിനെപ്പറ്റി എഴുതുന്നതും പറയുന്നതും കൂടി ഇന്നത്തെ പരിഷ്കാരത്തിനും ആധുനികത്വത്തിനും യോജിച്ചതായിരിക്കില്ല. അതെല്ലാം പഴഞ്ചനാണെന്ന ഒരു ധാരണ മുസ്ലിം പണ്ഡിതന്മാരുടെ ഇടയിൽ പോലും കടന്നു കൂടിയ മട്ടാണ്. ശത്രുവിന് ഇത്രയേറെ അനുകൂലമായ ചുറ്റുപാട് ഉണ്ടാകാനിടയില്ല. ഖു൪ആൻ ഈ വിഷയത്തെപ്പറ്റി തരുന്ന മുന്നറിയിപ്പുകൾക്കൊന്നും ഒരു വിലയും കൽപ്പിക്കപ്പെടുന്നില്ല. ഖു൪ആൻ വ്യാഖ്യാതാക്കളിൽ ചിലർ ഈ വിഷയം കൊണ്ട്‌ കുടുങ്ങി. എന്നിട്ടതിനെ വ്യാഖ്യാനിച്ച്‌ ശരിപ്പെടുത്താൻ പാടുപെടുന്നു. ജിന്നിനെ പറ്റിയും ശൈത്വാനെ പറ്റിയും ഖു൪ആൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആധുനിക ശാസ്ത്രത്തിനും പരിഷ്‌കാരത്തിനും ചേർന്നതല്ലെന്ന ധാരണമൂലം എങ്ങനെയെങ്കിലും വ്യാഖ്യാനിച്ച്‌ എല്ലാം കൂടി ഒന്നുമില്ലാതാക്കാൻ ശ്രമിക്കുകയാണവർ. ജിന്ന് മനുഷ്യരിൽ തന്നെ പെട്ട ഒരു വിഭാഗമാണെന്നും കാട്ടാളന്മാരാണെന്നും ഇഴജന്തുക്കളാണെന്നും അങ്ങനെ ഓരോ നിലയിൽ പറയുന്നവരുണ്ട്‌. എന്നാൽ പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും പൂർണ്ണമായി അറിയുന്ന അല്ലാഹുവിൽ നിന്നുള്ളതാണ് ഖു൪ആൻ എന്ന് ഉറച്ച്‌ വിശ്വസിക്കുന്നവരുടെ നിലപാട്‌ ഈ വിധത്തിലായിക്കൂടാ.

ഖു൪ആനിൽ വന്നിട്ടുള്ള കാര്യങ്ങൾ യാതൊരു വക്രതയും കൂടാതെ അപ്പടി സ്വീകരിക്കുകയും ശാസ്ത്രത്തെയും മറ്റ് മനുഷ്യവിജ്ഞാനങ്ങളെയും തദടിസ്ഥാനത്തിൽ വിലയിരുത്താൻ ശ്രമിക്കുകയുമാണ് അവർ ചെയ്യേണ്ടത്‌. ഈ മാർഗ്ഗം സ്വീകരിച്ചുകൊണ്ട്‌ പിശാചിനെ കുറിച്ച്‌ ഖു൪ആൻ തരുന്ന വിജ്ഞാനം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ മനുഷ്യ ജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും ബാധിക്കുന്ന കുഴപ്പങ്ങളുടെ ഒരടിസ്ഥാന കാരണം നമുക്ക്‌ വ്യക്തമാകും. ജിന്നിനെ പറ്റിയും ജിന്നിൽ നിന്നുള്ള ശൈത്വാനെ പറ്റിയും ഖു൪ആനിലും നബിവചനങ്ങളിലും വന്നിട്ടുള്ള കാര്യങ്ങൾ ശരിയായ നിലയിൽ മനസ്സിലാക്കാന്‍ മനുഷ്യന് നേർമാർഗ്ഗം പ്രാപിക്കുവാൻ വേണ്ടി അത്യാവശ്യമാകുന്നു. അല്ലാഹു നമ്മെ രസിപ്പിക്കുവാൻ പദപ്രയോഗങ്ങൾ നടത്തുകയോ കഥ പറയുകയോ അല്ല. മനുഷ്യനെ വഴിപിഴപ്പിക്കുവാൻ ശപഥം ചെയ്തിട്ടുള്ള ഇബ്‌ലീസിന്റെ ഗോത്രത്തെ പറ്റിയുള്ള ശരിയായ ബോധം മനുഷ്യനുണ്ടായാലേ അപകടത്തെകുറിച്ച്‌ സൂക്ഷിക്കാൻ പറ്റൂ എന്നതുകൊണ്ട്‌ മനുഷ്യനറിയാത്ത അദൃശ്യകാര്യങ്ങൾ ഖു൪ആനിൽ കൂടി അല്ലാഹു നമ്മെ പഠിപ്പിക്കുകയാണ്. മനുഷ്യന്റെ ശാസ്ത്രീയമായ വിജ്ഞാനത്തിന്റെ വളർച്ച കൊണ്ടോ പരീക്ഷണങ്ങൾ കൊണ്ടോ കണ്ടുപിടിച്ച്‌ കൂട്ടിലടക്കാൻ പറ്റിയ രീതിയിലുള്ളതല്ല ജിന്നിന്റെ സൃഷ്ടിപ്പും പ്രകൃതിയും. ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നൊഴിഞ്ഞു മാറി മനുഷ്യനെ തെറ്റായ നിഗമനങ്ങളിത്തിക്കുവാൻ കെൽപ്പുള്ള സൃഷ്ടികളാണവ.

ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ

അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണും. നിങ്ങള്‍ അവരെ കാണുകയില്ലതാനും . തീർച്ചയായും വിശ്വാസികളല്ലാത്തവർക്ക്‌ നാം ശൈത്വാനെ മിത്രമാക്കിയിരിക്കുന്നു. (സൂറ. അഅ്റാഫ്‌: 27)

ശാസ്തത്തിന്, മുമ്പ് കാണാൻ കഴിയാതിരുന്ന പലതിനെയും ഇന്ന് കാണാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്‌. ഏറ്റവും ചെറിയ അണുക്കളെയും ബാക്റ്റീരിയ, വൈറസ്‌ മുതലായ പരമാണുക്കളേക്കാൾ ലോലമായതിനെയും കണ്ടുപിടിക്കാനും വളർത്താനും നശിപ്പിക്കാനും മനുഷ്യന് ഇന്ന് കഴിവുണ്ട്‌. ഇത്തരം അറിവും കഴിവും നേടാൻ മനുഷ്യന്റെ ബുദ്ധിശക്തികൊണ്ട് സാധിക്കുന്നതാണ്. അതൊന്നും ഖു൪ആന്‍ നമുക്ക്‌ പഠിപ്പിച്ച്‌ തരുന്നില്ല. എന്നാൽ മനുഷ്യന്റെ ബുദ്ധികൊണ്ടും ശാസ്ത്രീയ വിജ്ഞാനത്തിന്റെ വളർച്ച കൊണ്ടും കണ്ടെത്തി പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത, അഗ്നിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നിനെപറ്റിയും അവരിൽ നിന്നുള്ള പിശാചുക്കളെ കുറിച്ചും വഹ്‌യ് (ദിവ്യബോധനം) മുഖാന്തിരമുള്ള അറിവ്‌ തന്നെ കിട്ടണം. ഈ അറിവാണ് ഖു൪ആൻ നമുക്ക്‌ നൽകുന്നത്‌.

മനുഷ്യനെ മണ്ണിൽ നിന്നും അതിനു മുമ്പ്‌ ജിന്നിനെ തീയിൽ നിന്നും സൃഷ്ടിച്ചുവെന്ന് ഖു൪ആൻ പഠിപ്പിക്കുന്നു. മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ വെറും മണ്ണല്ലല്ലോ. എല്ലുകളും മാംസവും മജ്ജയും രക്തവും എല്ലാമടങ്ങുന്ന മനുഷ്യ ശരീരം മണ്ണിൽ നിന്ന് എത്ര വ്യത്യസ്തമാണ്. അതുപോലെതന്നെ തീയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ജിന്നിന്റെ പ്രകൃതിയും തീയിൽ നിന്നും വ്യത്യസ്തമാകാമല്ലോ. മണ്ണിൽ നിന്ന് എന്നുള്ളതിനെ കൂടുതൽ ശാസ്ത്രീയമായ ഭാഷയിൽ ‘പദാർത്ഥത്തിൽ നിന്ന്’ എന്ന് പറയാമെങ്കിൽ തീയ്യിൽ നിന്ന് എന്നതിനെ ‘ഊർജ്ജത്തിൽ (എന൪ജി) നിന്ന്’ എന്നും പറഞ്ഞു കൂടെ? അഗ്നി ഊർജ്ജത്തിന്റെ ഒരു രൂപമാണല്ലോ. പദാർത്ഥത്തിൽ നിന്നും ജീവനെയും ജീവനുള്ള സൃഷ്ടികളെയും, അവയിൽ ബുദ്ധിയും വിവേകവും വിവേചനശക്തിയും ധാർമ്മികമൂല്യങ്ങളുമെല്ലാം ഉൾകൊള്ളാൻ കഴിവുള്ള മനുഷ്യനെയും സൃഷ്ടിച്ച അല്ലാഹു, അഗ്നിയിൽ നിന്നും ബുദ്ധിയും വിവേചന ശക്തിയും സദാചാര ധാർമ്മിക മൂല്യങ്ങള്‍ ഉൾക്കൊള്ളാൻ കഴിവെല്ലാമുള്ള ജിന്നുകളെയും മനുഷ്യന് മുമ്പുതന്നെ സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ അതില്‍ എന്ത്‌ അശാസ്ത്രീയതയാണുള്ളത്‌ ?

ഖു൪ആൻ ജിന്നുകളിൽപെട്ട ഇബ്‌ലീസിനെ കുറിച്ച്‌ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച്‌ പഠിക്കുമ്പോൾ ഒരു കാര്യം മനസ്സിലാകും. അല്ലാഹുവിനെ ആരാധിക്കാനും ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളാനും കഴിവുള്ള ഒരു ഉത്തമ സൃഷ്ടിയെ മണ്ണിൽ നിന്നും സൃഷ്ടിച്ചു എന്ന കാര്യത്തിൽ ഇബ്‌ലീസിന് അവന്റേതായ എതിർപ്പുകൾ ഉണ്ടായി. അവൻ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.

قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ ‎﴿٧٥﴾‏ قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ ‎﴿٧٦﴾

(അല്ലാഹു ചോദിച്ചു:)ഇബ്‌ലീസ്‌, ഞാൻ എന്റെ കൈ കൊണ്ട്‌ സൃഷ്ടിച്ചതിന് സുജൂദ്‌ ചെയ്യുന്നതിൽ നിന്നും നിന്നെ തടഞ്ഞതെന്താണ്? നീ അഹംഭാവം കരുതിയോ? അതല്ല, നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ? ഇബ്‌ലീസ്‌ പറഞ്ഞു : ഞാൻ അവനേക്കാൾ ഉത്തമനാണ്. എന്നെ നീ തീയ്യിൽ നിന്നും സൃഷ്ടിച്ചു. അവനെ മണ്ണിൽ നിന്നും. (സൂറ. സ്വാദ്‌: 75-76)

മണ്ണിൽ നിന്ന് മഹത്തായ ഒരു സൃഷ്ടിയെ ഉണ്ടാക്കുവാൻ അല്ലാഹുവിന് കഴിയും എന്ന കാര്യം വിശ്വസിക്കുന്നതിൽ നിന്നും ഇബ്‌ലീസിനെ തടഞ്ഞത്‌ അവൻ തീയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്‌ എന്നതിൽ നിന്നുണ്ടായ അഹന്ത മാത്രമാണ്. ഇബ്‌ലീസിന്റെ ഇതേ സ്വഭാവം വേറൊരു തരത്തിൽ മനുഷ്യരിൽ നിന്ന് ചിലരെയും ബാധിക്കുന്നുണ്ട്‌. തീയിൽ നിന്ന് ഒരു സൃഷ്ടിയോ? അല്ലാഹു ഖു൪ആനിൽ എത്ര ആവർത്തിച്ച്‌ പറഞ്ഞാലും അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ഒന്നുമില്ലാതാക്കുന്ന ഈ മന:സ്ഥിതി ഇബ്‌ലീസിന്റെ സംഭാവനയായിരിക്കണം. മനുഷ്യനെ വഴികേടിലാക്കുവാൻ ശ്രമിക്കുന്ന ഇബ്‌ലീസിനെയും കൂട്ടുകാരെയും പറ്റിയുള്ള ഒരു കരുതലും മനുഷ്യന് ഇല്ലാതായാൽ പിന്നെ ഇബ്‌ലീസിന് കാര്യം എളുപ്പമാകുമല്ലോ.

ആരാധനയും ജിന്നുകളും

‘അൽ- ജിന്ന് എന്ന പേരിൽ ഖുആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട്‌. ഈ അദ്ധ്യായം തുടങ്ങുന്നതുതന്നെ ഇപ്രകാരമാണ് :

قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ

പറയുക : എനിക്ക് ഇപ്രകാരം ദിവ്യസന്ദേശം ലഭിച്ചിരിക്കുന്നു:ഒരു സംഘം ജിന്നുകൾ ഖു൪ആൻ ശ്രദ്ധിച്ച് കേട്ടു ….. (സൂറ. ജിന്ന്: 1)

പ്രവാചകൻ ഈ കാര്യം അറിയുന്നതുതന്നെ അല്ലാഹുവിങ്കൽ നിന്നുള്ള ഈ ഖു൪ആൻ വാക്യം ലഭിക്കുമ്പോഴാണ്. മനുഷ്യരിൽ പെട്ട ഒരു വിഭാഗമല്ല ‘ജിന്ന്’ എന്ന് നേർക്കുനേരെ ചിന്തിക്കുന്നവർക്ക്‌ വ്യക്തമാകാൻ ഇത് മാത്രം മതിയാകും.

وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا

ഞങ്ങളുടെ കൂട്ടത്തിൽ നല്ലവരുണ്ട്‌, അല്ലാത്തവരുണ്ട്‌. ഞങ്ങൾ വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചവരാണ്. (സൂറ. ജിന്ന്: 11)

ഖു൪ആൻ കേട്ടു പഠിക്കാൻ വന്ന ജിന്നുകൾ പറയുന്നതായി അല്ലാഹു നമ്മെ അറിയിക്കുന്നതാണ് ഈ വാക്യം. വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ച വിഭാഗങ്ങളിൽ ഒരു വിഭാഗം, മനുഷ്യനെ വഴിപിഴപ്പിക്കുക എന്ന മാർഗ്ഗം ജീവിതലക്ഷ്യമായി സ്വീകരിച്ച ഇബ്‌ലീസിന്റെ ഗോത്രക്കാരാകുന്നു. നമുക്ക്‌ പ്രധാനമായും ശ്രദ്ധിക്കാനുള്ളത്‌ ഈ വിഭാഗത്തെപറ്റിയാണ്. മറ്റുള്ളവരെ കുറിച്ച്‌ തൽക്കാലം ഇവിടെ ആലോചിക്കേണ്ടതില്ല.

وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا

മനുഷ്യരിൽ നിന്നുള്ള ചില ആളുകൾ ജിന്നിൽ നിന്നുള്ള ആളുകളോട്‌ അഭയം തേടുന്നു. അങ്ങനെ അവർ ഇവർക്ക്‌ അഹങ്കാരം വർദ്ധിപ്പിച്ചു. (സൂറ. ജിന്ന്: 6)

മനുഷ്യരിൽ ചിലർ ജിന്നിൽ നിന്നുള്ള ഈ പിശാചുക്കളെ വിളിച്ച്‌ പ്രാർത്ഥിക്കുമ്പോൾ ഈ പിശാചുക്കൾക്ക്‌ അഹങ്കാരം വർദ്ധിക്കുന്നു. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ ഇത്‌ ബാധകമല്ല എന്ന് അതേ അധ്യായത്തിൽ പിന്നീട്‌ പറയുന്നു. അല്ലാഹുവിലും പരലോകത്തിലും വിശ്വാസം കുറഞ്ഞ മനുഷ്യർ അതുപോലെതന്നെ വിശ്വാസമില്ലാത്ത ജിന്നുകളില്‍പെട്ട വിഭാഗത്തെ വിളിച്ച്‌ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ ആരാധിക്കപ്പെടുന്ന പിശാചുക്കൾക്ക്‌ ഒരു തരം ആസ്വാദനം ലഭിക്കുന്നു. ഈ മാർഗ്ഗം സ്വീകരിച്ച മനുഷ്യന്റെ ആരാധനക്ക്‌ വെമ്പൽ കൊള്ളുന്ന വിഭാഗവും ജിന്നുകളിൽ ഉണ്ട്‌. ഇവരാണ് ഇബ്‌ലീസിന്റെ വിഭാഗത്തിൽ പെട്ടവർ. അല്ലാഹു പറയുന്നു :

قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ ‎﴿١٣﴾‏ قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ‎﴿١٤﴾‏ قَالَ إِنَّكَ مِنَ ٱلْمُنظَرِينَ ‎﴿١٥﴾‏ قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ‎﴿١٦﴾‏ ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ ‎﴿١٧﴾

അതിനാൽ ഇവിടെ നിന്നിറങ്ങുക, നിനക്ക് ഇവിടെ അഹംഭാവിയാകാൻ പറ്റില്ല . പുറത്ത്‌ പോ , നീ നിന്ദ്യന്മാരിൽ പെട്ടവനാണ്. അവൻ (ഇബ്‌ലീസ്‌) പറഞ്ഞു : അവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ അവധി നീട്ടിത്തരേണമേ! അല്ലാഹു പറഞ്ഞു : നീ അവധി നീട്ടപ്പെട്ടവൻ തന്നെയാണ്, അവൻ പറഞ്ഞു : എന്നെ നീ വഴിപിഴപ്പിച്ചതിനാൽ ഞാൻ അവർക്ക്‌ വേണ്ടി (അവരെ തടയാൻ വേണ്ടി) നിന്റെ നേർവഴിയിൽ ഇരിക്കും. പിന്നെ മുന്നിലൂടെയും പിന്നിലൂടെയും വലത്‌ ഭാഗത്ത്‌ കൂടെയും ഇടത് ഭാഗത്ത്‌ കൂടെയും അവരുടെ അടുക്കൽ ഞാൻ ചെല്ലും. അവരിൽ അധിക പേരെയും നന്ദിയുള്ളവരായി നീ കാണുകയില്ല.(സൂറ. അഅ്റാഫ്‌: 13-17)

മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി തന്നെ, അഹംഭാവം മൂലം ജിന്നിൽ നിന്ന് അല്ലാഹുവിനെ ധിക്കരിക്കുന്ന വിഭാഗത്തെയും, മനുഷ്യരിൽ നിന്ന് അല്ലാഹുവിനെ ധിക്കരിക്കുന്ന വിഭാഗത്തെയും തമ്മിൽ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏറ്റവും വിപുലമായ ഒരു പരീക്ഷണവും ആരംഭിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് മനുഷ്യനെ വഴിപിഴപ്പിക്കുവാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുവാൻ ശപഥം ചെയ്തിട്ടുള്ള ഇബ്‌ലീസും അവന്റെ ഗോത്രക്കാരും ഓരൊ മനുഷ്യനെയും നേർമാർഗ്ഗത്തിൽ നിന്ന് തെറ്റിക്കാൻ അനുനിമിഷം ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. മനുഷ്യന് കാണാൻ കഴിയാത്ത നിലയിൽ അവന്റെ മനസ്സിൽ പ്രേരണകളും ആശകളും മിഥ്യാബോധങ്ങളും ചെലുത്തിക്കൊണ്ട്‌ ബഹുഭൂരിപക്ഷം മനുഷ്യരെയും നേർമ്മാർഗ്ഗത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തുകൊണ്ട്‌ പിശാച്‌ രസിക്കുന്നു.

അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക, വേറെ യാതൊന്നിനെയും ആരാധിക്കാതിരിക്കുക എന്നതാണ്. പ്രഥമവും പ്രധാനവുമായ ഈ. കാര്യത്തിൽ തന്നെ മനുഷ്യനെ തെറ്റിച്ചാൽ പിന്നെ ആ മനുഷ്യൻ മറ്റ് നിലകളിൽ എത്ര നല്ലവനായിരുന്നാലും രക്ഷ കിട്ടാൻ പോകുന്നില്ല. അതുകൊണ്ട്‌ ഇബ്‌ലീസും കൂട്ടുകാരും അവരുടെ കഴിവുകൾ പ്രധാനമായും ഉപയോഗിക്കുന്നത്‌ ആരാധനയുടെ കാര്യത്തിൽ മനുഷ്യനെ നേർമാർഗ്ഗത്തിൽ നിന്ന് തെറ്റിക്കുന്നതിനാകുന്നു. ബിംബങ്ങൾ, മൃഗങ്ങൾ, കല്ലുകൾ, മലകൾ, നദികൾ, സമുദ്രങ്ങൾ, സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങൾ, വൃക്ഷലതാദികൾ, ദേവീദേവന്മാർ പിശാചുക്കൾ, മൂർത്തികൾ തുടങ്ങിയ വസ്തുക്കളെയും ശക്തികളെയും എല്ലാ കാലത്തുമുള്ള മനുഷ്യരിൽ ഒരു വലിയ വിഭാഗം ആരാധിച്ചു പോന്നിട്ടുണ്ട്‌. ഇതിന് അവരെ പ്രേരിപ്പിക്കുവാനും അത്തരം ബഹുദൈവാരാധന ഒരു മഹത്തായ കാര്യമാണെന്നുള്ള ഒരു മിഥ്യാബോധം അവരുടെ മനസ്സിൽ വളർത്താനും ഈ പിശാചുക്കളുടെ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്‌.

പാണ്ഡിത്യം കൊണ്ടും പ്രതിഭ കൊണ്ടും ലോകപ്രശസ്തരായ മനുഷ്യർ പോലും അവരുടെ ആരാധനാ വിഷയത്തിൽ ബുദ്ധിയുടെയും വിവേകത്തിന്റെയും ലാഞ്ചന പോലും തീണ്ടിയിട്ടില്ലാത്ത ദുരൂഹമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്‌ നാം കാണുന്നു. അവരുടെ വിജ്ഞാനവും ബുദ്ധിയും അവർ ചെയ്യുന്ന ആരാധനയെ ന്യായീകരിക്കുവാൻ ആവശ്യമായ സിദ്ധാന്തങ്ങളും തത്വങ്ങളും ആവിഷ്‌കരിക്കുവാൻ ഉപയോഗിക്കുന്നല്ലാതെ, അവർ പ്രവർത്തിക്കുന്നത്‌ അടിസ്ഥാനപരമായി തെറ്റോ ശരിയോ എന്ന് പരിശോധിക്കുവാൻ ഉപയോഗപ്പെടുത്തുന്നില്ല. പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഏറ്റവും ബുദ്ധിപൂർവ്വകവും ലളിതവുമായ മാർഗ്ഗത്തിൽ നിന്ന് മനുഷ്യ മനസ്സിനെ തെറ്റിച്ച്‌, വക്രവും ദുരൂഹവുമായ മാർഗ്ഗത്തിലൂടെ സഞ്ചരിപ്പിക്കുവാൻ പിശാച്‌ അവന്റെ എല്ലാ കഴിവുകളുമുപയോഗിച്ച്‌ സ്വാധീനം ചെലുത്തുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന മുസ്‌ലിംകളുടെ മനസ്സുകളിൽ പോലും മരണപ്പെട്ട മഹാന്മാരായ പൂർവ്വികന്മാരെ വിളിച്ച്‌ പ്രാർത്ഥിക്കാനും സഹായം തേടാനും പ്രേരണ നൽകുന്നത്‌ പിശാച്‌ തന്നെയാണ്. അത്തരം പ്രാർത്ഥനകളെയും സഹായാഭ്യാർത്ഥനകളെയും ന്യായീകരിക്കാൻ കച്ചകെട്ടി നടക്കുന്ന പണ്ഡിതന്മാർക്ക്‌ ഖു൪ആനും നബിവചനങ്ങളും ദുർവ്യാഖ്യാനം ചെയ്യാനും ഇസ്ലാം മതത്തെ വളച്ചൊടിക്കാനും പ്രേരണ നൽകുന്നതും ഈ പിശാചുക്കളല്ലാതെ മറ്റാരുമല്ല. പൂർവ്വീകരും ആധുനികരുമായ മനുഷ്യരെ ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക്‌ സ്വാധീനിച്ച്‌ വഴിതെറ്റിക്കുന്ന ജോലി മുടങ്ങാതെ പിശാച്‌ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ഖു൪ആൻ അറിയിക്കുന്നു:

وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ

ആദ്‌ സമൂദ്‌ വർഗ്ഗക്കാരെയും (നശിപ്പിച്ചു). അവരുടെ പാർപ്പിടങ്ങളിൽ നിന്ന് നിങ്ങൾക്കത്‌ വ്യക്തമായിരിക്കുന്നു. ശൈത്വാൻ അവരുടെ പ്രവർത്തനങ്ങളെ അവർക്ക്‌ സുന്ദരമാക്കി, അവരെ നേർമ്മാർഗ്ഗത്തിൽ നിന്നും പിഴപ്പിച്ചു. അവർ വളര. ബുദ്ധിമാന്മാരായിരുന്നുതാനും. (സൂറ. അൻകബൂത്‌: 38)

നല്ല കാഴ്ചയും തന്റേടവുമുണ്ടായിരുന്ന ആദ്‌ വർഗ്ഗവും സമൂദ്‌ വർഗ്ഗവും പല പദ്ധതികളും നടപ്പിലാക്കി. ലോകകാര്യങ്ങളിൽ വളരെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയുമെല്ലാമുള്ളവരായിരുന്നു അവർ. പക്ഷെ, പിശാച്‌ അവരെ വഴിതെറ്റിച്ചു. അവരുടെ വഴിപിഴച്ച ആരാധനകളും, അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളും മഹത്താണെന്ന ധാരണ പിശാച്‌ അവരുടെ മനസ്സുകളിലുണ്ടാക്കി. പ്രവാചകന്മാർ അവരെ ഉപദേശിച്ചു. പക്ഷെ അവരെ ഇവർ പരിഹസിച്ചു തള്ളി. സുലൈമാൻ നബി(അ)യുടെ കാലത്ത്‌ യമനിലെ രാജ്ഞിയും ജനതയും സൂര്യനെ ആരാധിക്കുന്നവരായിരുന്നു. അത്‌ അവരുടെ മനസ്സുകളിൽ സുന്ദരവും മഹത്തരവുമായി പിശാച്‌ തോന്നിപ്പിച്ചു എന്ന് ഖു൪ആൻ പറയുന്നുണ്ട്‌. എല്ലാ കാലഘട്ടങ്ങളിലും മനുഷ്യരുടെ ഇടയിൽ അല്ലാഹു അല്ലാത്ത എന്തിനെയും ആരാധിക്കുവാനുള്ള പ്രേരണ ചെലുത്തുകയും, അത്‌ അവരുടെ മനസ്സിൽ മഹത്തായി തോന്നിപ്പിക്കുകയും ചെയ്യുന്ന ജോലി അനുസ്യൂതം ശൈത്വാൻ നിർവ്വഹിച്ചു പോരുന്നു. എന്നുമാത്രമല്ല അത്തരം ആരാധനകൾ സ്വീകരിക്കപ്പെടുകയും അവരുടെ രക്ഷാകർതൃത്വം ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّٰلِمِينَ بَدَلًا

ആദമിന് സുജൂദ്‌ ചെയ്യുവാൻ നാം മലക്കുകളോട്‌ കൽപ്പിച്ചു. അവർ സുജൂദ്‌ ചെയ്തു, ഇബ്‌ലീസ് ഒഴികെ. അവൻ ജിന്നുകളിൽ പെട്ടവനായിരുന്നു. അങ്ങനെ അവൻ അവന്റെ രക്ഷിതാവിന്റെ കൽപ്പന ധിക്കരിച്ചു. നിങ്ങൾ എന്നെ വിട്ട്‌ അവനെയും അവന്റെ സന്താനങ്ങളെയും മിത്രങ്ങളായി സ്വീകരിക്കുകയാണോ? അവർ നിങ്ങൾക്ക്‌ ശത്രുക്കളാണ്, അക്രമകാരികൾക്ക്‌ പകരം ലഭിച്ചത്‌ എത്ര ചീത്ത! (സൂറ. കഹ്ഫ്: 50)

അക്രമകാരികളായ ബഹുദൈവാരാധകന്മാർക്ക്‌ അല്ലാഹുവിന് പകരം ലഭിക്കുന്നത്‌ പിശാചിനെയാണ്, അവരുടെ ആരാധന സ്വീകരിക്കുവാൻ. ഒരു വിധത്തിൽ പറഞ്ഞാൽ അല്ലാഹുവിനല്ലാത്ത മുഴുവൻ ആരാധനകളും പിശാചിനുള്ളതാണ്. എല്ലാ പ്രതിഷ്‌ഠകൾക്കും ആരാധന സ്വീകരിക്കുന്ന, ആസ്വദിക്കുന്ന, അതിൽ രസിക്കുന്ന പിശാചുക്കൾ മിത്രങ്ങളായിട്ടുണ്ടാകും. ബിംബാരാധന എന്നന്നേക്കുമായി മക്കാ പരിസരങ്ങളിൽ അവസാനിപ്പിക്കപ്പെട്ടപ്പോൾ റസൂൽ ﷺ പ്രഖ്യാപിച്ചു :

أَلاَ إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يُعْبَدَ فِي بَلَدِكُمْ هَذَا أَبَدًا

‘നിങ്ങളുടെ ഈ നാട്ടിൽ പിശാച്‌ ആരാധിക്കപ്പെടുന്നതിനെ കുറിച്ച്‌ നിരാശനായിരിക്കുന്നു…..’ എന്ന്.

എന്നാൽ പിശാചിനെ തന്നെ നേരിട്ട്‌ ആരാധിക്കുന്ന രീതിയും സുലഭമാണ് . പലതരം മൂർത്തികളെയും പൂജിക്കുന്നവരുണ്ട്‌. മുസ്‌ലിം സമുദായത്തിൽ തന്നെ ഇത്തരക്കാർ ഉണ്ടെന്നുള്ളത്‌ ഒരു സത്യം മാത്രമാണ്. പൈശാചിക കോമരങ്ങൾക്ക്‌ കോഴികളെയും ആടുകളെയും ബലിയർപ്പിക്കുന്ന ഏർപ്പാടും മുസ്ലിം സമുദായത്തിൽ തന്നെ കാണാം. പല കുല ദൈവങ്ങളെയും ദേവതകളെയും ആരാധിക്കുന്ന ബിംബാരാധകന്മാരെല്ലാം പിശാചിനെ തന്നെ നേരിട്ടാരാധിക്കുന്നവരാണ്. എല്ലാവരെയും ഒരുമിച്ച് കൂട്ടുന്ന ഘട്ടത്തിൽ പരലോകത്ത്‌ വെച്ച്‌ അല്ലാഹു മലക്കുകളോട്‌ ‘ഇവർ നിങ്ങളെയായിരുന്നോ ആരാധിച്ചിരുന്നത്‌’ എന്ന് ചോദിക്കുകയും ‘അല്ല, അവർ ജിന്നുകളെയാണ് ആരാധിച്ചിരുന്നത്‌’ എന്ന് മലക്കുകൾ മറുപടി പറയുകയും ചെയ്യുമെന്ന് ഖു൪ആൻ പ്രസ്താവിക്കുന്നത്‌ ശ്രദ്ധേയമാണ്. ദേവീ പൂജ നടത്തുന്നതും പിശാചിനുള്ള ആരാധന തന്നെ.

إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَٰثًا وَإِن يَدْعُونَ إِلَّا شَيْطَٰنًا مَّرِيدًا

അവർ സ്ത്രീകളെയല്ലാതെ വിളിച്ച്‌ പ്രാർത്ഥിക്കുന്നില്ല. അവർ ആട്ടപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല. (സൂറ. നിസാഅ്: 117)

മലക്കുകളെ സ്ത്രീകളാണെന്ന് സങ്കൽപ്പിച്ച്‌ വിളിച്ച്‌ പ്രാർത്ഥിക്കുന്ന ഏർപ്പാട്‌ അന്നത്തെ അറബികളുടെ ഇടയിലുണ്ടായിരുന്നു. സ്ത്രീകളെ എന്തെങ്കിലും പറഞ്ഞ്‌ വഞ്ചിക്കാനും സ്വാധീനിക്കാനും എളുപ്പമാണല്ലോ. കപടാരാധന കൊണ്ട്‌ അവരെ തൃപ്തിപ്പെടുത്തി കാര്യം നേടാമെന്നാണ് ധാരണ. ഇവിടെയും ദേവീ പൂജ നടത്തുന്നതിന്റെ പിന്നിലുള്ള മന:ശാസ്ത്രം ഇതു തന്നെയാണ്. ഏതായലും എല്ലാം പിശാചിനുള്ള ആരാധന തന്നെ. മനുഷ്യരുടെ ഇടയിൽ വളരെ വിപുലമായി പ്രചാരത്തിലുള്ള ഒരു ഏർപ്പാടാണ് പിശാചിനുള്ള ആരാധന എന്നത്‌ വളരെ വ്യക്തമാണ്. അതാണ് ഖു൪ആനിലൂടെ അല്ലാഹു പറയുന്നത്‌ :

أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ‎﴿٦٠﴾‏ وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ‎﴿٦١﴾‏ وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ‎﴿٦٢﴾‏

ആദം സന്തതികളെ, നിങ്ങൾ പിശാചുക്കളെ ആരാധിക്കരുത് എന്ന് ഞാൻ നിങ്ങളോട്‌ ആജ്ഞാപിച്ചിട്ടില്ലേ. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. നിങ്ങള്‍ എന്നെ ആരാധിക്കുവീൻ, അതാണ് നേ൪മാർഗ്ഗം (എന്ന് കല്‍പ്പിച്ചു). നിശ്ചയമായും നിങ്ങളിൽ നിന്ന് നിരവധി കൂട്ടരെ അവൻ വഴിപിഴപ്പിച്ചിരിക്കുന്നു. നിങ്ങൾ ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരായിരുന്നില്ലേ. (സൂറ. യാസീന്‍: 60-62)

ഇത്‌ പരലോകത്തെ വെച്ച്‌ അല്ലാഹു ചോദിക്കുന്നതാണ്. പിശാചിനുള്ള ആരാധന നേരിട്ടുള്ളതും പ്രതിഷ്ഠകൾ മുഖേനയും ഇത്ര വിപുലമായി നടക്കുമ്പോൾ ഖു൪ആൻ ഇവിടെ പറയുന്നത്‌ അത്തരം ആരാധനയെ സംബന്ധിച്ച്‌ തന്നെയാണ് എന്ന് വെക്കുകയാണ് ബുദ്ധിപൂർവ്വകം. വേറെ അർത്ഥം ഇബാദത്തിന് പരതി നടക്കേണ്ടതില്ല.

അദ്വൈതാനുഭൂതിയും വഹ്‌ദത്തുൽ വുജൂദും

മുൻ പ്രസ്താവിച്ച രണ്ടുതരം ആരാധനകൾക്ക്‌ പുറമെ പിശാചിനുള്ള ഉയർന്ന തരത്തിലുള്ള മറ്റൊരു ആരാധനാ മാർഗ്ഗമുണ്ട്‌. സ്വയം ദൈവങ്ങളായി മാറുവാൻ കൊതിക്കുന്ന ഒരു വിഭാഗത്തിന്റേതാണത്‌. ഒരു കൂട്ടം സൂഫികളും സന്യാസികളും തങ്ങളിൽ തന്നെ ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് അവർ ധരിക്കുന്ന ദൈവീകാംശവുമായി ലയം പ്രാപിച്ച്‌ ദൈവതുല്യരാകാൻ നടത്തുന്ന ധ്യാനങ്ങളും സാധനകളുമുണ്ട്‌. അദൃശ്യമായതറിയാനും അമാനുഷികമായ കഴിവുകൾ നേടാനും ദൈവതുല്യരായി ആരാധിക്കപ്പെടാനും വാസനയുള്ള ചില മനുഷ്യരുണ്ട്‌. അവരെ ഇത്തരം ആരാധനകളും സാധനകളും വേഗത്തിൽ ആകർഷിക്കുന്നു. അല്ലാഹുവിനെ പറ്റിയുള്ള ഒരു ഭയവും ഇത്തരക്കാർക്കുണ്ടായിരിക്കില്ല. പരലോകത്ത്‌ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട്‌ സ്വർഗ്ഗം ലഭിക്കണമെന്നുള്ള ആശയും ഉണ്ടായിരിക്കുകയില്ല. ഈ ലോകത്ത്‌ അമാനുഷികമായ കഴിവുകൾ ലഭിക്കണം, ജനങ്ങളുടെ ഇടയിൽ ദൈവതുല്യരായി ഗണിക്കപ്പെടണം, ആരാധിക്കപ്പെടണം, ബഹുമാനിക്കപ്പെടണം എന്നെല്ലാമായിരിക്കും ഇവരുടെ ലക്ഷ്യം. ശൈത്വാൻ ഇത്തരക്കാരെ അവരുടെ ലൈനിലങ്ങോട്ട്‌ കൊണ്ടുപോകുന്നു. അവർക്ക്‌ അദ്വൈതാനുഭൂതിയും കശ്‌ഫും വഹ്‌ദത്തുൽ വുജൂദും എല്ലാം പിശാച്‌ അനുഭവിപ്പിച്ചു കൊടുക്കുന്നു.

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ‎﴿٣٦﴾‏ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ‎﴿٣٧﴾‏ حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ ‎﴿٣٨﴾

പരമകാരുണികന്റെ ഉൽബോധനത്തെ (ഖു൪ആനെ) വിട്ട്‌ വിമുഖത കാണിക്കുന്നവന് നാം ഒരു പിശാചിനെ ഏൽപ്പിച്ച്‌ കൊടുക്കുന്നു. അവൻ അവന്റെ കൂട്ടാളിയായിരിക്കും. അവൻ അവരെ നേർമാർഗ്ഗത്തിൽ നിന്നും തടയുന്നു. എന്നാൽ അവർ നേർമ്മാർഗ്ഗം പ്രാപിച്ചവരാണെന്ന് ധരിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ അടുക്കൽ വന്നാൽ (മരണത്തോട്‌ കൂടി) അവൻ (മനുഷ്യൻ) പറയുന്നു : എന്റെയും നിന്റെയും (ശൈത്വാന്റെയും) ഇടയിൽ ഉദയാസ്ഥമയ സ്ഥാനങ്ങളുടെ അകൽച്ചയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നീ ഏറ്റവും ചീത്ത കൂട്ടാളി തന്നെ. (സൂറ. സുഖ്റുഫ്: 36-38)

സന്യാസത്തിലൂടെയും സാധനകളിലൂടെയും മനുഷ്യൻ സ്വയം ദൈവമാകാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതിലേക്ക്‌ ഈ സൂക്തങ്ങൾ വെളിച്ചം വീശുന്നു. എല്ലാറ്റിലും ദൈവികാംശം ഉണ്ടെന്നും സൃഷ്ടിയും സൃഷ്ടാവും രണ്ടല്ലെന്നും (അദ്വൈതം) മനുഷ്യന് അവനിലുള്ള ദൈവീകത്വത്തെ സാക്ഷാൽക്കരിച്ച്‌ സ്വയം ദൈവീകനില പ്രാപിക്കുവാൻ സാധിക്കുമെന്നും സിദ്ധാന്തിക്കുന്ന അദ്വൈതവും വഴിപിഴച്ച സൂഫിസവും മനുഷ്യനെ പിശാചിന്റെ കൈകളിലേക്കെറിഞ്ഞ് കൊടുക്കുന്നു. ദൈവീകനില പ്രാപിക്കാനുള്ള മനുഷ്യന്റെ അഹന്തയെ തൃപ്തിപ്പെടുത്തുവാൻ ‘അദ്വൈതാനുഭൂതിയും വഹ്‌ദത്തുൽ വുജൂദും പിശാച്‌ അവന് ഉണ്ടാക്കിക്കൊടുക്കുന്നു. ഇവൻ ദൈവമാർഗ്ഗത്തിലാണെന്ന് മരണം വരെ ധരിക്കുകയും ചെയ്യുന്നു. അവന്റെ ഖരീൻ (കൂട്ടാളിയായ പിശാച്‌) മരണസമയത്ത്‌ വേർപ്പെട്ട്‌, മനുഷ്യാത്മാവ്‌ അല്ലാഹുവിന്റെ സന്നിധിയിൽ ഒറ്റക്ക്‌ എത്തുമ്പോൾ മാത്രമാണ് തനിക്ക്‌ പറ്റിയ അമളി മനുഷ്യന് മനസ്സിലാകുന്നത്‌. ഇത്തരം ആരാധനയിലൂടെ മനുഷ്യനും അവന്റെ കൂട്ടാളിയായ പിശാചും തമ്മിൽ കൂടുതൽ അടുക്കുകയും അവരുടെ ഇടയിലുള്ള മറ നീങ്ങിയതായി മനുഷ്യന് അനുഭവപ്പെടുകയും ചെയ്യുന്നു. (കശ്‌ഫ്‌) ഇത്‌ മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയിലുള്ള മറ നീങ്ങിയതാണെന്ന് ഈ മനുഷ്യൻ ധരിക്കും. അദൃശ്യകാര്യങ്ങളും കൂടി അറിയാവുന്ന ദൈവീകനില താൻ പ്രാപിച്ചിരിക്കയാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. അഹംബ്രഹ്മാസ്മയും, അനൽഹഖും എല്ലാം ഇത്തരം അനുഭൂതികളുടെ മൂർദ്ധന്യത്തിലുണ്ടാകുന്ന തോന്നലുകളായിരിക്കാം.

ഇങ്ങനെ ആരാധനയിലൂടെ പിശാചിന്റെ മിത്രങ്ങളായി മാറുന്നവർക്ക്‌ പിശാചിൽ നിന്നുള്ള ചില ഉപകാരങ്ങളും ലഭിച്ചേക്കും. പൈശാചിക ബോധനങ്ങൾ കിട്ടുകയും തങ്ങൾ അദൃശ്യ കാര്യങ്ങൾ അറിയുന്നുവെന്ന് അവർക്ക്‌ തോന്നുകയും ചെയ്യും. ആരെങ്കിലും അവരെ വല്ല കാര്യത്തിനും കാണാൻ വന്നാൽ എവിടെ നിന്ന് എന്താവശ്യത്തിന് വരുന്നു എന്നും മറ്റും അവർ അഡ്വാൻസായി പറഞ്ഞൊപ്പിച്ച്‌ കളയും. ഇവർ അദൃശ്യകാര്യങ്ങള്‍ അറിയുന്ന, ദൈവത്തിന്റെ പ്രത്യേക ആളുകളാണെന്ന് ജനം ധരിച്ചേക്കുകയും ചെയ്യും. ഈ കള്ള ദിവ്യൻമാരുടെ പിശാചുക്കളിൽ നിന്ന് അവർക്ക്‌ കിട്ടുന്ന ചില്ലറ ഉപകാരങ്ങളാണിതെല്ലാം.

يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ

ആരുടെ ഉപദ്രവങ്ങൾ ഉപകാരത്തേക്കാൾ അടുത്തതാണോ അങ്ങനെയുള്ളവരെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നു. നിശ്ചയമായും എത്ര ചീത്ത രക്ഷാധികാരി, എത്ര ചീത്ത കൂട്ടുകാരൻ. (സൂറ. ഹജ്ജ്: 13)

ഒരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത വസ്തുക്കളെ മനുഷ്യൻ ആരാധിക്കുന്നതിനെ പറ്റിയും പ്രാർത്ഥിക്കുന്നതിനെ കുറിച്ചും ഖു൪ആൻ ധാരാളമായി പ്രതിപാദിക്കുന്നുണ്ട്‌. ഒരിടത്ത്‌ മാത്രം ‘ഉപകാരത്തേക്കാൾ വേഗം ഉപദ്രവം ചെയ്യുന്നവരായ ഇവർ’ എന്ന് പറഞ്ഞിട്ടുണ്ട്‌. ബഹുദൈവാരാധകർ പരലോകത്ത്‌ വെച്ച്‌ തങ്ങളുടെ ആരാധ്യ വസ്തുക്കളെ ‘എത്ര ചീത്ത സഹായി, എത്ര ചീത്ത കൂട്ടുകാരൻ’ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുമെന്ന് ഖു൪ആൻ അറിയിക്കുന്നു.

ഒരിക്കലും ഹിദായത്ത്‌ ലഭിക്കാത്ത നില കൈവരികയും എന്നാൽ തങ്ങൾ ഹിദായത്തിലാണെന്ന് ധരിക്കുകയും ചെയ്യുന്ന, ശൈത്വാന്റെ മിത്രങ്ങൾക്ക്‌ (ഔലിയാഅ്) അവനിൽ നിന്നുള്ള ചില ഉപകാരങ്ങൾ ലഭിക്കുന്നു. ഇബ്രാഹീം നബി (അ) പിതാവിനോട്‌ പറയുന്നത്‌ ശ്രദ്ധേയമാണ് :

 يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا ‎﴿٤٤﴾‏ يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا ‎﴿٤٥﴾

പിതാവേ, നിങ്ങൾ പിശാചിനെ ആരാധിക്കരുത്‌, ശൈത്വാൻ പരമകാരുണ്യവാന് എതിര് പ്രവർത്തിക്കുന്നവനാണ്. നിങ്ങൾക്ക്‌ കാരുണ്യവാനിൽ നിന്നുള്ള ശിക്ഷ ബാധിക്കുകയും, അങ്ങനെ നിങ്ങൾ പിശാചിന്റെ മിത്രമാകുകയും ചെയ്തേക്കുമെന്ന് ഞാൻ തീ൪ച്ചയായും ഭയപ്പെടുന്നു. (സൂറ. മ൪യം: 44-45)

ഒരിക്കലും നേർമ്മാർഗ്ഗം പ്രാപിക്കാൻ സാധ്യമല്ലാത്ത പിശാചിന്റെ മിത്രമാകുക എന്ന ആ നില കൈവരിക എന്നത് അല്ലാഹുവിന്റെ ശിക്ഷ തന്നെയാണ്. എന്നാൽ പിശാചിൽ നിന്നുള്ള ചില ഉപകാരങ്ങൾ ലഭിക്കുമെന്ന് കണ്ടാൽ പരലോകത്തേക്കൾ ഇഹലോക ജീവിതത്തെ ഇഷ്ട്പ്പെടുന്ന മനുഷ്യർ ആ ഉപകാരങ്ങൾ നിരന്തരമായി ലഭിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിൽ വ്യാപൃതരാകും. ഒരുപക്ഷെ ഖു൪ആൻ ഈ ഉപകാരത്തെ പറ്റി ഒരു സ്ഥലത്ത്‌ മാത്രം സൂചിപ്പിച്ച്‌ പിന്നീടൊന്നും പറയാതെ വിട്ടത്‌ അതുകൊണ്ടായിരിക്കാം ജിന്നിൽ നിന്നുള്ള പിശാചിന് വേണ്ടി മനുഷ്യന്‍ നടത്തുന്ന ആരാധനകളും പൂജകളും സേവകളും വളരെ വിപുലവും വൈവിധ്യമുള്ളവയുമാണ്. അവയെല്ലാം വിശദീകരിക്കാൻ സാധ്യമല്ല. പൈശാചിക ബോധനങ്ങൾക്ക്‌ മനുഷ്യൻ വഴിപ്പെട്ട്‌ അതനുസരിച്ച്‌ പ്രവർത്തിക്കുമ്പോൾ മനുഷ്യനും പിശാചും തമ്മിൽ തമ്മിൽ ആസ്വദിക്കുന്ന നിലയുണ്ടാകുന്നു. ആരാധനാ വിഷയത്തിലാകുമ്പോഴാണ് ഈ ആസ്വാദനം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്‌. ഒരു സ്ഥിരം മുച്ചീട്ടുകളിക്കാരന്റെ സ്ഥിതി ആലോചിച്ച്‌ നോക്കുക. അവന് കളിക്കാനുള്ള പ്രേരണ മനസ്സിലിട്ട് കൊടുക്കുന്ന പിശാചിനെ അനുസരിച്ച്‌ അവൻ കളിക്കുമ്പോൾ അവനും അവന്റെ പിശാചും ഒരു പോലെ രസിക്കുന്നു. അവൻ വിചാരിച്ചാൽ തന്നെ അതിൽ നിന്ന് വിമുക്തനാകാൻ സാധ്യമല്ലാത്ത നില അവനുണ്ടാകുന്നു. ഇതു പോലെ തന്നെയാണ് എല്ലാ ചീത്ത പ്രവൃത്തികളുടെയും നില. മനുഷ്യനും പിശാചും പരസ്പരം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ആസ്വാദനം നടത്തുന്നു.

وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا

അവരെയെല്ലാം അവൻ (അല്ലാഹു) ഒരുമിച്ച്‌ കൂട്ടുന്ന ദിവസം. ജിന്നുകളുടെ സമൂഹമേ, മനുഷ്യരെ നിങ്ങൾ വളരെയേറെ സ്വാധീനിച്ച്‌ കളഞ്ഞു (എന്ന് അല്ലാഹു പറയും.) മനുഷ്യരിൽ നിന്നുള്ള ജിന്നുകളുടെ മിത്രങ്ങൾ പറയും : ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ ചിലർ ചിലരെ ഉപയോഗപ്പെടുത്തി. നീ വിധിച്ച അവധി ഞങ്ങൾക്ക്‌ എത്തുകയും ചെയ്തു. (സൂറ. അന്‍ആം: 128)

തമ്മതമ്മിലുള്ള ഈ ആസ്വദിക്കലും ഉപയോഗപ്പെടുത്തലും ഏറ്റവും കൂടുതൽ നടക്കുന്നത്‌ ആരാധനയുടെ കാര്യത്തിലാണ്. ഈ അന്യോന്യാസ്വാദനത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളാണ് അദ്വൈതാനുഭൂതിയും, വഹ്‌ദതുൽ വുജൂദുമെല്ലാം. ആരാധനയിലൂടെ പിശാചിന്റെ മിത്രങ്ങളാകുന്നവർക്ക്‌ മാത്രമേ പിശാചിൽ നിന്നുള്ള ഉപകാരങ്ങൾ (അവന്റെ ബോധനങ്ങൾ) ലഭിക്കുന്നുള്ളൂ. തെമ്മാടിത്തത്തിൽ അവനെ അനുസരിക്കുന്ന അവന്റെ മിത്രങ്ങൾക്ക്‌ അത്തരം ഉപകാരങ്ങൾ ലഭിക്കുകയില്ലായിരിക്കാം. ആരാധനയുടെ കാര്യത്തിൽ ജിന്നിൽ നിന്നുള്ള പിശാച്‌ മനുഷ്യനെ വഴിതെറ്റിക്കുന്നതിന്റെ ചില രൂപങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്‌. മനുഷ്യ ജീവിതത്തിന്റെ മറ്റ്‌ രംഗങ്ങളിലും പിശാചിന്റെ സ്വാധീനം വളരെ വിപുലമാണ്. പരലോകവിശ്വാസം തീരെ നശിപ്പിച്ച്‌ ഇഹലോക ജീവിതത്തിന് അതിര് കവിഞ്ഞ പ്രാധാന്യം നൽകി മനുഷ്യനെ അവന്റെ ജീവിത ലക്ഷ്യത്തിൽ നിന്നും തീരെ വഴിതെറ്റിക്കുവാൻ എല്ലാ കഴിവുകളും ഉപയോഗിച്ച്‌ ശൈത്വാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യം, കല, തത്വജ്ഞാനം, വിവിധ ശാസ്ത്രങ്ങൾ എന്നിങ്ങനെയുള്ള ഉയർന്ന മണ്ഡലങ്ങളിലും സമ്പത്തിന്റെയും സന്തതികളുടെയും കാര്യത്തിലും മറ്റെല്ലാ സാധാരണ കാര്യങ്ങളിലും മനുഷ്യനെ സ്വാധീനിക്കാൻ പിശാച്‌ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതെ കുറിച്ച്‌ വഴിയെ പ്രതിപാദിക്കാം.

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ ‎﴿٢٠٠﴾‏ إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَٰٓئِفٌ مِّنَ ٱلشَّيْطَٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ ‎﴿٢٠١﴾

പിശാചില്‍ നിന്ന് വല്ലപ്പോഴും നിനക്ക് കുത്തേല്‍ക്കുന്ന പക്ഷം അല്ലാഹുവില്‍ അഭയം തേടുക. നിശ്ചയം അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനും ആണ്‌. തീര്‍ച്ചയായും ഭക്തരായിട്ടുള്ളവ൪ പിശാചിന്റെ വല്ല പ്രേരണയും അവരെ ബാധിച്ചാല്‍ അവര്‍ ഓ൪മ്മിക്കും. അപ്പോള്‍ അവര്‍ കാഴ്ചയുള്ളവരാകും. അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളേ പിശാചുക്കള്‍ ദു൪മാ൪ഗ്ഗത്തില്‍ നീട്ടിയിടുന്നു. പിന്നെ അവ൪ വിരമിക്കുന്നില്ല. (സൂറ. അഅ്റാഫ്: 200-201)

പൈശാചിക പ്രേരണകള്‍ ഉണ്ടാകുമ്പോൾ അല്ലാഹുവിലും പരലോകത്തിലും ഉറച്ച്‌ വിശ്വസിക്കുന്ന ഭക്തന്മാർ അല്ലാഹുവിൽ അഭയം തേടുന്നു. അവ൪ ഖു൪ആനിലും നബിവചനങ്ങളിലും പിശാചിനെപ്പറ്റി വന്നിട്ടുള്ള കാര്യങ്ങൾ ഓർക്കുകയും ഈ പ്രേരണ പിശാചിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കുകയും അങ്ങനെ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. അല്ലാത്തവർ ഈ പ്രേരണകൾ സ്വീകരിച്ച്‌ അതു പ്രകാരം പ്രവർത്തിച്ച്‌ ആ മാർഗ്ഗത്തിൽ അങ്ങനെ പുരോഗമിക്കുന്നു. ജിന്നിനെയും ജിന്നിൽ നിന്നുള്ള പിശാചുക്കളെയും നിഷേധിക്കുന്നവർക്ക് ഖു൪ആനില്‍ വന്നിട്ടുള്ള ഈ കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്‌ മാറ്റിമറിക്കുന്നവർക്ക്, പൈശാചിക പ്രേരണകൾ വരുമ്പോൾ ഓർമ്മിക്കുവാനോ മനസ്സിലാക്കുവാനോ ഒന്നുമുണ്ടായിരിക്കുകയില്ലല്ലോ. അതെല്ലാം അവരുടെ മാനസിക പ്രവർത്തനങ്ങളും ചിന്തകളുമായേ അവർ കാണുകയുള്ളൂ. യഥാർത്ഥത്തിൽ ഈ ദുർവ്യാഖ്യാനങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചതും ഇത്‌ മഹത്താണെന്നും ശാസ്ത്രീയമാണെന്നും അവരുടെ മനസ്സുകളിൽ തോന്നിപ്പിച്ച് കൊണ്ടിരിക്കുന്നതും പിശാച്‌ തന്നെയാണ്. പിശാചിന്റെ സഹോദരങ്ങളായി മാറുന്ന ഇത്തരക്കാർ വിരമിക്കാതെ മുന്നോട്ട്‌ പോകുന്നു. ഖു൪ആൻ ദുർവ്യാഖ്യാനം ചെയ്യാനും ഹദീസുകൾ തോട്ടിലെറിയാനും ഇസ്ലാമിനെ ആകെ മാറ്റിമറിക്കാനും എല്ലാമുള്ള സംരംഭങ്ങളുമായി പ്രസംഗിച്ചും എഴുതിയും നടക്കുന്ന ഇവരും ഇവരുടെ കൂട്ടാളികളായ പിശാചുക്കളും തമ്മിൽ തമ്മിൽ ബോധനം നടത്തിക്കൊണ്ട്‌ ദുർമ്മാർഗ്ഗത്തിൽ നിന്ന് വിരമിക്കാതെ വിഹരിക്കുകയാണ്. അതുകൊണ്ട്‌ അല്ലാഹുവിന്റെ മുന്നറിയിപ്പ്‌ മറക്കാതെ മനുഷ്യ വർഗ്ഗത്തിന്റെ ഈ ശത്രുവിനെയും അവന്റെ കൂട്ടുകാരെയും സൂക്ഷിക്കുക.

إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ

നിശ്ചയം പിശാച്‌ നിങ്ങളുടെ ശത്രുവാണ്, അവനെ ശത്രുവായിതന്നെ കണക്കാക്കുക. അവൻ അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നത്‌ നരകവാസികളാകാൻ വേണ്ടി മാത്രമാണ്. (സൂറ. ഫാത്വി൪: 6)

മഹാ വഞ്ചകൻ

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ പുത്രന് യാതൊരുപകാരവും ചെയ്യാത്തതും, ഒരു പുത്രനും തന്റെ പിതാവിന് ഒരു ഉപകാരവും ചെയ്യാത്തതുമായ ദിവസത്തെ നിങ്ങള്‍ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗദത്തം സത്യമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകന്‍ അല്ലാഹുവിനെ കുറിച്ച് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (സൂറ. ലുഖ്മാൻ :33)

മഹാവഞ്ചകൻ എന്ന് ഖു൪ആൻ വിളിച്ചിട്ടുള്ള ശൈത്വാൻ വളരെ ബുദ്ധിമാന്മാരും വിവേക ശാലികളുമായ മനുഷ്യരെപോലും അവരുടെ ആരാധനയുടെ കാര്യത്തിൽ വഞ്ചിതരാക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്‌. പ്രപഞ്ച സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് പകരം മറ്റ്‌ പലതിനെയും ആരാധിക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും അത്തരം ആരാധനകൾ മഹത്താണെന്ന ധാരണ മനുഷ്യമനസ്സിൽ വളർത്തുകയും ചെയ്തുകൊണ്ട്‌ പിശാച്‌ ഭൂരിപക്ഷം മനുഷ്യരെയും വഞ്ചിക്കുന്നു. പിശാചിന്റെ ഏറ്റവും വലിയ മറ്റൊരു വഞ്ചന പരലോക വിശ്വാസത്തിന്റെ കാര്യത്തിലാണ്. ഏകദൈവാരാധനയുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു വിഷയമാണ് പരലോകവിശ്വാസം. തൗഹീദ്‌ പോലെതന്നെ എല്ലാ പ്രവാചകന്മാരും മനുഷ്യരുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആവർത്തിച്ചാവർത്തിച്ച് ശ്രമിച്ചിട്ടുള്ള കാര്യവുമാണ്.

അവസാന നാളിൽ എല്ലാം നശിച്ചതിന് ശേഷം പുനരുത്ഥാനവും പരലോക ജീവിതവും മനുഷ്യരും ജിന്നുകളുമെല്ലാം ഒരാളും വിട്ടുപോകാതെ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നും ഓരോരുത്തരുടെയും ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾക്കനുസരിച്ച പ്രതിഫലം നൽകപ്പെടുമെന്നും പിന്നീട്‌ എന്നെന്നും നിലനിൽക്കുന്ന മരണമില്ലാത്ത ജീവിതമാണെന്നും ഖു൪ആൻ ആവർത്തിച്ചാവർത്തിച്ച്‌ മനുഷ്യരെ ഓർമ്മപ്പെടുത്തുന്നു. ഖു൪ആന്റെ ഏകദേശം മൂന്നിൽ ഒരു ഭാഗം തന്നെ ഈ വിഷയ സംബന്ധമായിട്ടാണെന്ന് പറയാം. ലൗകിക വിജ്ഞാനം കൊണ്ടോ ശാസ്ത്രീയ വളർച്ച കൊണ്ടോ ഗ്രഹിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്‌. ഐഹീക ജീവിതത്തിന്റെ ലഹരി ബാധിച്ച മനുഷ്യന് അതിനപ്പുറം ചിന്തിക്കുവാനുള്ള കഴിവ്‌ നശിക്കുകയാണ്. മരവിച്ച മനുഷ്യ ഹൃദയങ്ങളെ ഉണർത്താൻ ഖു൪ആൻ ഈ വിഷയം പല രൂപത്തിലും പ്രതിപാദിക്കുന്നു. എന്നാൽ ഭൂരിപക്ഷത്തെയും ഇതേ കുറിച്ച്‌ അന്ധരാക്കുകയും ഇഹലോക ജീവിതത്തിലെ നൂലാമാലകളിൽ മാത്രം വ്യാപൃതരാക്കുകയും ചെയ്യാൻ മഹാവഞ്ചകനായ പിശാച്‌ നടത്തുന്ന പ്രവർത്തനങ്ങൾ വിവിധങ്ങളാണ്. ഓരോ മനുഷ്യന്റെയും നിലവാരത്തിനനുസൃതമായ വിദ്യാഭ്യാസപരവും സാംസ്‌കാരികവും. സാമ്പത്തികവും മറ്റുമായ നിലക്കുള്ള പ്രേരണകൾ മനസ്സിൽ പിശാച്‌ ചെലുത്തുന്നു. സമ്പത്തിനെ പറ്റിയും. സന്തതികളെപറ്റിയും ലൗകീക ജീവിതത്തിന്റെ നേട്ടങ്ങളെപറ്റിയും മിഥ്യാബോധങ്ങളും വ്യാമോഹങ്ങളും തെറ്റായ ധാരണകളും വളർത്തുന്ന ജോലി പിശാചുക്കൾ ഒറ്റക്കും കൂട്ടായും നിർവ്വഹിച്ച് കൊണ്ടിരിക്കുന്നു. ഇബ്‌ലീസിനോട്‌ അല്ലാഹു പറഞ്ഞ വാചകങ്ങൾ പിശാചുക്കൾ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ വിപുലതയും വൈവിധ്യവും വെളിവാക്കുന്നുണ്ട്‌.

وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا

അവരില്‍ നിന്ന് നിനക്ക് കഴിയുന്നിടത്തോളം ആളുകളെ നിന്‍റെ ശബ്ദം കൊണ്ട് നീ ഇളക്കി വിടുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പടയെയും നീ വിളിച്ച് കൂട്ടുക. ധനങ്ങളിലും സന്താനങ്ങളിലും അവരുടെ പങ്കാളികളായിക്കൊള്ളുക. അവരോട് വാഗ്ദത്തം ചെയ്തുകൊള്ളുക. വഞ്ചനയല്ലാതെ പിശാച് അവരോട് വാഗ്ദത്തം ചെയ്യുന്നില്ല. ( സൂറ. ഇസ്രാഅ് : 64 )

മുകളിൽ പറഞ്ഞതുപോലെ മനുഷ്യന്റെ സൃഷ്ടിപ്പോട്‌ കൂടി ജിന്നിൽ നിന്നുള്ള ഒരു വിഭാഗത്തെയും മനുഷ്യരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു മഹാപരീക്ഷണവും ആരംഭിച്ചിരിക്കുകയാണ്. ഈ പരീക്ഷണത്തിൽ വിജയം നേടുന്നവർക്കാണ് സ്വർഗ്ഗം നേടാൻ സാധിക്കുക. മനുഷ്യൻ സ്വന്തം ദേഹേച്ഛകളോടും പൈശാചിക പ്രേരണകളോടും സമരം ചെയ്ത്‌ പരിശുദ്ധി നേടിയിട്ട്‌ വേണം സ്വർഗ്ഗത്തിനർഹനാകാൻ. മനുഷ്യ മനസ്സിൽ തെറ്റായ ചിന്തകളും വിചാരങ്ങളുമുണ്ടാക്കാൻ പിശാചിന്റെ ശബ്ദത്തിന് സാധിക്കുന്നു. ചെവികളിൽ കൂടി കേൾക്കുന്ന ശബ്ദം മാത്രമല്ല ഇത്‌. മനസ്സിൽ കേൾക്കുന്ന ശബ്ദവുമുണ്ട്‌. മനുഷ്യരെ ഒന്നായി നയിക്കുന്ന ഉത്സവങ്ങളിലും, നേർച്ച ഉറൂസുകളിലും മറ്റും പിശാചിന്റെ കാലാൾപ്പടയും കുതിരപ്പടയും പ്രവർത്തിക്കുന്നതായി പറയാം. അതുപോലെ ഇന്നത്തെ പ്രകടങ്ങളിലും ജാഥകളിലും ജന്മദിന റാലികളിലും മറ്റും പിശാചിന്റെ കൂട്ടായ പ്രവർത്തനം നടക്കുന്നുണ്ട്‌ എന്നതിൽ സംശയിക്കാനില്ല.

സമ്പത്തും പിശാചും

സമ്പത്തിന്റെയും സന്താനങ്ങളുടെയും കാര്യത്തിൽ പങ്കുകാരനാകുക എന്ന് പറഞ്ഞത്‌ വളരെ ചിന്താർഹമായ ഒരു വിഷയമാണ്. ഓരോ മനുഷ്യനും അവന്റെ കൂട്ടാളിയായ പിശാചുണ്ട്‌ (ഖരീൻ). ജനനം മുതൽ അവന്റെ അനുഭവങ്ങൾ ഉൾക്കൊണ്ടും അവന്റെ വളർച്ചക്കനുസരിച്ച്‌ മനസ്സിൽ പ്രേരണ ചെലുത്തിക്കൊണ്ടും അവന്റെ കൂടെ വളരുകയും മരണത്തോട്‌ കൂടി മാത്രം വിട്ടുപോകുകയും ചെയ്യുന്ന ഈ അദൃശ്യനായ കൂട്ടാളിയെപറ്റി ഖു൪ആനിലും നബിവചനങ്ങളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. ധനം ഏതുമാർഗ്ഗത്തില്‍ കൂടിയും സമ്പാദിക്കുവാനും ധനം തന്നെയാണ് എല്ലാറ്റിനും ഉപരിയായത്‌ എന്ന ധാരണ വളർത്താനും പിശാച്‌ പ്രേരണ നൽകുന്നു. ധനം സമ്പാദിക്കുന്നതിലും അത്‌ സംഭരിക്കുന്നതിലും വ്യാപൃതനായ മനുഷ്യൻ പലപ്പോഴും തന്റെ ജീവിതലക്ഷ്യം തന്നെ ധനസമ്പാദന മാർഗ്ഗമാക്കുന്നു. സമ്പത്ത്‌ ജീവിതാവശ്യത്തിന് എന്നതിന് പകരം ജീവിതം തന്നെ സമ്പത്തിന് വേണ്ടിയായിത്തീരുന്നു. അവന്റെ ധനം അവനെ അനശ്വരനാക്കിയിരിക്കുന്നു എന്നവൻ ധരിക്കുന്നു എന്ന നില വരെ മനുഷ്യൻ എത്തുന്നു.

وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا

‘ഇത്‌ നശിച്ച്‌ പോകുമെന്ന് ഒരിക്കലും ഞാൻ കരുതുന്നില്ല, അഥവാ എന്റെ രക്ഷിതാവിന്റെ അടുക്കലേക്ക്‌ ഞാൻ മടക്കപ്പെടുന്ന പക്ഷം ഇതിനേക്കാൾ മെച്ചപ്പെട്ട മടക്കസ്ഥലം എനിക്ക്‌ കിട്ടുക തന്നെ ചെയ്യും’. (സൂറ. കഹ്‌ഫ്‌: 36 ) എന്ന് സമ്പന്നനായ ഒരു തോട്ടമുടമ പറഞ്ഞിട്ടുള്ളത്‌ പൊതുവെ ധനത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏത്‌ വഴിക്കാണെന്ന് നമ്മെ പഠിപ്പിക്കുന്നു. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം ഉറപ്പിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധനം ചെലവഴിക്കുന്നവർക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹത്താൽ വിശ്വാസ ദൃഢത വർദ്ധിക്കുകയും സന്മാർഗ്ഗം ലഭിക്കുകയും ചെയ്യുന്നതിൽ സംശയമില്ല.

എന്നാൽ ബഹുഭൂരിപക്ഷം മനുഷ്യരും സമ്പത്തിന്റെ കാര്യത്തിൽ പിശാചിന്റെ പങ്കാളികളാകുകയും പരലോക വിശ്വാസം നഷ്ടപ്പെട്ട്‌ ‘ജീവിതം സമ്പത്തിന് വേണ്ടി’ എന്ന മുദ്രാവാക്യം സ്വീകരിക്കുന്നവരായി മാറുകയും ചെയ്യുന്നു. തൊണ്ണൂറ് കഴിഞ്ഞ് രോഗശയ്യയിൽ മരണത്തെ കാത്തുകിടക്കുന്നവൻ തന്റെ സമ്പത്തിന്റെ ഭദ്രതയെ പറ്റിയും അതിന്റെ വർദ്ധനവിനെ പറ്റിയും മാത്രം ചിന്തിക്കത്തക്കവണ്ണം പിശാച്‌ അവനെ അതുമായി ബന്ധിപ്പിക്കുന്നു. നിത്യേന തന്റെ സമ്പാദ്യങ്ങൾ എണ്ണിവെക്കുകയും അതിൽ രസിക്കുകയും തന്റെ ഖജനാവിന് കാവലിരിക്കുകയും അതിന്റെ താക്കോൽ എന്തുവന്നാലും കൈവിടാതിരിക്കുകയും ചെയ്യുന്ന വൃദ്ധനായ ഒരു ധനാഢ്യനെ ഒന്നു ഭാവനയിൽ കൊണ്ടുവരിക. ആ മനുഷ്യൻ ഒറ്റക്കാണെന്ന് നിങ്ങൾ ധരിക്കരുത്‌. ബുദ്ധിയുള്ള മനുഷ്യന് അങ്ങനെയാകാൻ സാധ്യമല്ല. അയാളുടെ വൃദ്ധനായ പങ്കാളിയായ പിശാചും കൂടിയതാണ്, നാം കാണുന്ന മനുഷ്യൻ. പണം എണ്ണുമ്പോഴും അടുക്കി വെക്കുമ്പോഴും പലിശ കണക്കു കൂട്ടുമ്പോഴെല്ലാം അവർ രണ്ട്‌ പേരും കൂടിയാണ് കണക്ക്‌ കൂട്ടുന്നതും ആസ്വദിക്കുന്നതും രസിക്കുന്നതും. തങ്ങളുടെ ജീവിത സമ്പാദ്യമായ ധനം തങ്ങൾക്ക്‌ ശേഷം ആർക്കും ലഭ്യമാകരുതെന്ന് വാശിയുണ്ടായിരുന്ന ചില മഹാപിശുക്കന്മാർ മുമ്പെല്ലാം നിധികൾ കുഴിച്ചിടാറുണ്ടായിരുന്നു. അവരുടെ പങ്കാളികളായ പിശാചുക്കൾ അവയ്ക്ക്‌ കാവൽ ഭൂതങ്ങളായും ഇരുന്നിരിക്കാം!

ധനകാര്യത്തിൽ നേരെ വിരുദ്ധമായ ധൂർത്തിന്റെ നിലപാട്‌ സ്വീകരിക്കാനും പിശാച്‌ ചിലപ്പോൾ പ്രേരിപ്പിക്കുന്നു. മനുഷ്യന്റെ ദേഹേച്ഛക്കും സ്വഭാവത്തിനും യോജിച്ച നിലക്ക്‌ എളുപ്പത്തിൽ എങ്ങോട്ടാണ് കൊണ്ടുപോകാൻ സാധിക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം പിശാച്‌ തന്റെ പ്രോഗ്രാം നിശ്ചയിക്കുന്നത്‌. മദ്യത്തിലും ചൂതിലും നിശാക്ലബ്ബുകളിലും മറ്റും ധനം ദുർവ്യയം ചെയ്യാനുള്ള പ്രേരണ പിശാച്‌ നൽകുന്നത്‌ അതിന് താൽപര്യവും തയ്യാറുമുള്ള തന്റെ സഹോദരന്മാർക്ക്‌ തന്നെയാണ്.

إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا

തീർച്ചയായും ധൂർത്തടിക്കുന്നവർ പിശാചുക്കളുടെ സഹോദരങ്ങൾ തന്നെയാണ്, പിശാച് അവന്റെ രക്ഷിതാവിനോട്‌ നന്ദികെട്ടവനും. ( സൂറ.ഇസ്രാ അ്:27)

പിശുക്കിലും ധൂർത്തിലും പിശാചിന്റെ പ്രേരണയും പങ്കാളിത്തവും ഉണ്ടെന്നുള്ളത് വിചിത്രമാണ്. രണ്ടിലും പരലോക നിഷേധവും അല്ലാഹുവിനോടുള്ള ധിക്കാരവും ഉൾക്കൊള്ളുന്നുണ്ട്‌. ‘വഞ്ചനയല്ലാതെ പിശാച്‌ അവരോട്‌ വാഗ്ദത്തം ചെയ്യുന്നില്ല’ എന്ന് അല്ലാഹു പറഞ്ഞത്‌ ഈ ലൗകീക ജീവിതത്തെ കുറിച്ച്‌ പിശാചുണ്ടാക്കുന്ന മിഥ്യാബോധത്തെ പറ്റിയാണ്. നശ്വരമായ ഈ ജീവിതത്തെ മഹത്തും സുന്ദരവുമാക്കി തോന്നിപ്പിച്ച്‌ അതു തന്നെയാണ് എല്ലാം എന്ന പ്രതീതിയുണ്ടാക്കി മനുഷ്യനെ വ്യാമോഹിപ്പിച്ച്‌ വഞ്ചനയിൽ വീഴ്ത്തുകയാണ് മഹാവഞ്ചകനായ പിശാച്‌ ചെയ്യുന്നത്‌.

സാഹിത്യ കലാസൃഷ്ടികളില്‍

ഖു൪ആൻ പരലോകത്തെപ്പറ്റിയും മറ്റും തരുന്ന മുന്നറിയിപ്പുകളെ അവഗണിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതിന് പിശാച്‌ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. അതിൽ വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യം പരലോക വിശ്വാസത്തെയും അല്ലാഹുവിലുള്ള വിശ്വാസത്തെയും നശിപ്പിക്കുവാന്‍ ഉതകുന്ന വിധത്തിലുള്ള സാഹിത്യ കലാ സൃഷ്ടികളുടെ നിർമ്മാണമാണ്. വളരെ വിപുലമായി ലോകാടിസ്ഥാനത്തിൽ നടക്കുന്ന ഒരു പ്രസ്ഥാനമാണിത്‌. മനുഷ്യരിലുള്ള ഒട്ടേറെ ബുദ്ധിജീവികളെ പരലോകത്തെ പറ്റി അന്ധരാക്കുവാൻ ഈ മാർഗ്ഗം പിശാച്‌ ഉപയോഗിക്കുന്നു.

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ

അപ്രകാരം ഓരോ പ്രവാചകനും നാം ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിട്ടുണ്ട്‌. അവരിൽ ചിലർ ചിലർക്ക്‌ വഞ്ചനാത്മകമായ അലങ്കാര സാഹിത്യങ്ങൾ സന്ദേശങ്ങളായി അറിയിച്ചു കൊണ്ടിരിക്കുന്നു. (സൂറ.അൻആം :112 )

പ്രവാചകന്മാരുടെ ദൗത്യങ്ങളെ പരാജയപ്പെടുത്താൻ അവരുടെ ശത്രുക്കളായിരുന്ന കവികളും സാഹിത്യകാരന്മാരും കവിതകളും സാഹിത്യ സൃഷ്ടികളും നിർമ്മിക്കുക പതിവായിരുന്നു. ഉദാഹരണമായി ലൂത്ത് നബി(അ)യുടെ കാലത്തെ ജനതയുടെ സാഹിത്യ സൃഷ്ടികളെ പറ്റി പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ ലോകചരിത്രത്തിൽ പറയുന്നത്‌ പ്രസ്താവ്യമാണ്. അന്നത്തെ കവികളും സാഹിത്യകാരന്മാരും പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തെയും പ്രേമത്തെയും വാഴ്ത്തിക്കൊണ്ടായിരുന്നുവത്രേ കവിതകളും മറ്റ്‌ സാഹിത്യ സൃഷ്ടികളും നിർമ്മിച്ചിരുന്നത്‌. ലൂത്ത് നബി(അ) വളരെക്കാലം പ്രബോധനം ചെയ്തിട്ടും ഒരു വീട്ടുകാരെയലാതെ സത്യമാർഗ്ഗത്തിലേക്ക്‌ കിട്ടിയില്ല. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ആ നാട്ടിലെ അംഗീകൃത സംസ്‌കാരമായി മാറിയിരുന്നു. അതിനെ മഹത്തായും സുന്ദരമായും ചിത്രീകരിക്കുന്ന കവിതകളും മറ്റ്‌ സാഹിത്യ സൃഷ്ടികളും നിർമ്മിച്ചിരുന്ന മനുഷ്യ കവികൾക്കും സാഹിത്യകാരന്മാർക്കും ജിന്നുകളിൽ നിന്നുള്ള പിശാചുക്കൾ സന്ദേശങ്ങൾ നൽകി സഹായിച്ചിരിക്കണം.

മുഹമ്മദ്‌ നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഖുറൈശി കവികൾ പ്രവാചകനെതിരിൽ കവിതകളുണ്ടാക്കിയിരുന്നു. അവർക്കും അവരുടെ ജിന്നുകളിൽ പെട്ട ഈ അദൃശ്യസഹായികളുടെ സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് ഖു൪ആൻ സൂചിപ്പിക്കുന്നത്‌. ഖു൪ആൻ ലോകാവസാനം വരെ മനുഷ്യർക്കുള്ള ഗ്രന്ഥമാണ്. ഖു൪ആൻ മനുഷ്യർക്ക്‌ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പാണ് പരലോക ജീവിതത്തെ പറ്റിയും പുനരുത്ഥാനത്തെ പറ്റിയും ഉള്ളത്‌. അവസാന നാളിൽ എല്ലാം നശിച്ച ശേഷം എല്ലാവരെയും വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും ഓരോരുത്തരുടെയും പ്രവർത്തനങ്ങൾക്കനുസരിച്ച്‌ പ്രതിഫലം നൽകപ്പെടുമെന്നും പിന്നീട്‌ മരണമില്ലാത്ത ജീവിതമാണെന്നും ഖു൪ആൻ ആവർത്തിച്ചാവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകുന്നു. ഈ പരമപ്രധാനമായ കാര്യത്തിൽ നിന്നും മനുഷ്യന്റെ ശ്രദ്ധയെ തിരിച്ചു വിടാനും അതിനെ അവഗണിക്കാൻ പ്രേരിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സാഹിത്യ കലാ സൃഷ്ടികൾ നടത്തുവാൻ ഇന്നും മനുഷ്യ-ജിന്ന് പിശാചുക്കൾ തമ്മതമ്മിൽ സന്ദേശങ്ങൾ നൽകി പ്രവർത്തിക്കുന്നുണ്ട്‌.

സാഹിത്യത്തിലും കലയിലുമുള്ള ഇത്തരം പ്രവർത്തനങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് പരിശോധിച്ച്‌ നോക്കാം. അതിന് മുമ്പ്‌ കവികളുടെയും സാഹിത്യകാരന്മാരുടെയും ഒരു പ്രത്യേക സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്‌. പാശ്ചാത്യരും പൗരസ്ത്യരുമായ മഹാകവികളുടെയും സാഹിത്യകാരന്മാരുടെയും സ്വകാര്യ ജീവിതവും അവരുടെ സാഹിത്യ സൃഷ്ടികളും പരിശോധിക്കുന്നവർക്ക്‌ ഒരു കാര്യം വ്യക്തമാകും. അവരുടെ സാഹിത്യ സൃഷ്ടികളിൽ പ്രഖ്യാപിക്കുന്ന മഹത്തായ ആശയങ്ങളും അവരുടെ സ്വകാര്യ ജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരിക്കയില്ല. ഇംഗ്ലീഷ്‌ മഹാകവിയായ ബൈറൻ പ്രഭുവിന്റെ കൃതികൾ വിളംബരം ചെയ്യുന്ന മഹത്തായ ആശയങ്ങളും, അദ്ധേഹത്തിന്റെ ലക്കില്ലാത്ത ലൈംഗീക അരാജകത്വപരമായ ജീവിതവും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടുകയില്ല. പൗരാണികരും ആധുനികരുമായ ഭാരതീയ കവികളുടെയും പശ്ചാത്യ കവികളുടെയും ഭൂരിപക്ഷത്തിന്റെ നില ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭാരതീയ സ്ത്രീകളുടെ പാതിവ്രത്യത്തെ പറ്റി പ്രശംസിക്കുന്ന കവി നിരവധി സ്ത്രീകളുടെ പാതിവ്രത്യം നശിപ്പിച്ചവനായിരിക്കും. ഔദാര്യത്തെയും മനുഷ്യ സ്നേഹത്തെയും പുകഴ്ത്തുന്ന കവി മഹാപിശുക്കനും കഠിന ഹൃദയനുമായിരിക്കും. ചെടികളെയും പുല്ലുകളെയും കൂടി കുടുംബമാണെന്ന് ഗണിക്കുവാൻ ആഹ്വാനം ചെയ്യുന്ന കവി തന്റെ സ്വസഹോദരനെ പോലും പരിഗണിച്ചില്ലെന്ന് വരും. കവികളുടെ ഈ സ്വഭാവത്തെ പറ്റി ക്വുർആൻ പറയുന്നത്‌ ശ്രദ്ധേയമാണ് :

وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ

അവർ പ്രവർത്തിക്കാത്തത്‌ പറഞ്ഞു കൊണ്ടിരിക്കുന്നു. (സൂറ. ശുഅറാഅ്: 226)

ഇത്‌ പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും സ്വഭാവത്തിന് നേരെ വിരുദ്ധമാണ് :

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ‎﴿٢﴾‏ كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ‎﴿٣﴾

ഹേ വിശ്വാസികളേ, നിങ്ങൾ പ്രവർത്തിക്കാത്തത്‌ പറയുക എന്നത്‌ അല്ലാഹുവിങ്കൽ ഏറ്റവും കോപമുള്ള കാര്യമാണ്. (സൂറ. സ്വഫ്: 2-3)

പ്രവാചകന്മാർ തങ്ങൾ ഉപദേശിക്കുന്നത്‌ മുഴുവൻ സ്വയം നടപ്പിലാക്കുന്നു. മനുഷ്യന് പ്രായോഗികമാക്കാൻ കഴിയുന്ന ഉപദേശങ്ങൾ മാത്രമേ പ്രവാചകന്മാരിൽ നിന്നുണ്ടാകുകയുള്ളൂ. എന്നാൽ കവികൾക്ക്‌ പ്രായോഗികത പ്രശ്നമേയല്ല. അതുകൊണ്ട്‌ വളരെ സുന്ദരവും ആകർഷണീയവുമായ ആശയങ്ങൾ ഭംഗിയായ ശൈലിയിൽ നിർമ്മിച്ച്‌ വിടാം. ഇത്‌ തന്നെയാണ് കഥാകൃത്തുകളുടെയും മറ്റ്‌ സാഹിത്യകാരന്മാരുടെയും നില. മനുഷ്യരെ മാത്രമല്ല, പക്ഷി-മൃഗ- സസ്യലതാദികളെയും ഒന്നടങ്കം സ്നേഹിക്കാൻ കവിക്ക്‌ സുന്ദരമായ ശൈലിയിൽ എളുപ്പത്തിൽ ആഹ്വാനം ചെയ്യാം. ഇത്ര ആകർഷകമായ തത്വം ചിലപ്പോൾ പ്രവാചകന്മാർ പോലും പ്രബോധനം ചെയ്തിട്ടുണ്ടാവില്ല കവിയുടെ ഭാവന നിയന്ത്രണമില്ലാതെ സ്വച്ഛന്തം ഉയർന്നുയർന്നു പോകുന്നു. സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി പലപ്പോഴും സത്യത്തെ ബലിയർപ്പിക്കുന്നു. സദാചാരം അവിടെ ഒരു പ്രശ്നമല്ല. സൗന്ദര്യവും സദാചാരവും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കപ്പെടേണ്ടിവന്നാൽ താൻ സൗന്ദര്യത്തെ സ്വീകരിച്ച്‌ സദാചാരത്തെ വ൪ജ്ജിക്കുമെന്ന് ഒരു മഹാ കവി പാടിയതായി ഓർക്കുന്നു. ഖു൪ആൻ മുഹമ്മദ്‌ നബിﷺയെ ഉദ്ദേശിച്ച് പറയുകയാണ്:

وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ

നാം അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ല, കവിത അദ്ദേഹത്തിന് യോജിച്ചതുമല്ല. (സൂറ. യാസീൻ: 69)

എന്തുകൊണ്ടാണ് കവിത പ്രവാചകന് യോജിച്ചതല്ലാത്തതാകുന്നത്‌? ദൈവസന്ദേശങ്ങൾ വള്ളിപുള്ളിക്ക്‌ വ്യത്യാസമില്ലാതെ ഏറ്റക്കുറച്ചിലില്ലാതെ മനുഷ്യർക്ക്‌ എത്തിച്ച് കൊടുക്കേണ്ട പ്രവാചകന്മാർ കവിതാ നിർമ്മാണ സ്വഭാവമുള്ളവരാകാൻ പറ്റില്ല. ഭാവനയുടെ ചിറകുകൾ വിരിച്ച്‌ സൗന്ദര്യാനുഭൂതിയും തേടി, പാറിപ്പറക്കുന്ന കവിക്ക്‌ ഒരിക്കലും ദൈവസന്ദേശം ലഭിക്കുക സാധ്യമല്ല. അവർക്ക്‌ അവരുടെ സന്ദേശങ്ങളാണ് ലഭിക്കുക എന്ന് ഖു൪ആൻ പറയുന്നുണ്ട്‌. ഭാവനാത്മകമായി സാഹിത്യ നിർമ്മാണം നടത്തുന്ന കവികളും കഥാകൃത്തുകളും ഒരു വിധത്തിൽ പറഞ്ഞാൽ കളവ്‌ കെട്ടിച്ചമക്കുന്നവരാണ്. കൂടുതൽ ആസ്വാദ്യകരമായ കളവ്‌ നിർമ്മിക്കുന്നവർക്ക്‌ കൂടുതൽ മഹത്വം കൽപ്പിക്കപ്പെടുന്നു. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത കവിയോ സാഹിത്യകാരനോ ആയാൽ പിന്നെ അയാളുടെ ഭാവനകൾക്ക്‌ ഒരു നിയന്ത്രണവുമില്ലാതായിത്തീരുന്നു.

هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ‎﴿٢٢١﴾‏ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ ‎﴿٢٢٢﴾‏ يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ ‎﴿٢٢٣﴾‏ وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ ‎﴿٢٢٤﴾‏ أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ ‎﴿٢٢٥﴾‏ وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ ‎﴿٢٢٦﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَذَكَرُوا۟ ٱللَّهَ كَثِيرًا وَٱنتَصَرُوا۟ مِنۢ بَعْدِ مَا ظُلِمُوا۟ ۗ ……  ‎﴿٢٢٧﴾‏

നബിയേ, പറയുക: ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുക എന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ?കളവ് കെട്ടിച്ചമക്കുന്നവരും പാപികളുമായ എല്ലാവരുടെയും മേല്‍ അവര്‍ ഇറങ്ങും. അവര്‍ ശ്രദ്ധിച്ച് കേള്‍ക്കും. അവരില്‍ അധികവും കളവ് പറയുന്നവരാണ്. കവികളാകട്ടെ, അവരെ പിന്‍പറ്റുന്നത് ദുര്‍മാര്‍ഗികളാണ്. അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നത് നീ കണ്ടില്ലേ, അവ൪ പ്രവര്‍ത്തിക്കാത്തത് പറഞ്ഞു കൊണ്ടിരിക്കുന്നതും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും, അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, തങ്ങള്‍ അക്രമിക്കപ്പെട്ടതിന് ശേഷം പകരം വീട്ടുകയും ചെയ്തവരൊഴികെ. (സൂറ.ശുഅറാഅ് : 222-227)

അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത, ഭാവനയുടെ അടിസ്ഥാനത്തിൽ സാഹിത്യകലാ സൃഷ്ടികൾ നടത്തുന്ന കവികൾക്കും സാഹിത്യകാരന്മാർക്കും പൈശാചിക ബോധനങ്ങളും സന്ദേശങ്ങളും ലഭിക്കും. ഇത്‌ പല നിലവാരത്തിലുണ്ട്‌. ഒരു കാവ്യ സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ആൾക്ക്‌ അങ്ങനെ ഉയർന്നു ഉയർന്നു പെട്ടെന്ന് എവിടെ നിന്നോ ഒരാശയം അല്ലെങ്കിൽ ഒരു വാക്ക്‌ മനസ്സിലുദിക്കുന്നു. എവിടെ നിന്നോ വീണു കിട്ടിയത്‌ പോലെ, തന്റെ സ്വന്തം ചിന്തയുടെയോ ഭാവനയുടെയോ തുടർച്ചയായിട്ടല്ല, മനസ്സിലേക്ക്‌ ആരോ എറിഞ്ഞു തന്നത്‌ പോലെ എവിടെനിന്നെന്നില്ലാത്ത ഒരാശയം അല്ലെങ്കിൽ ഒരു ഈരടി കവിത പെട്ടെന്ന് ഉദിക്കുന്നു. സാധാരണക്കാരായ സാഹിത്യകാരന്മാർക്ക്‌ തന്നെ ഇത്തരം അനുഭവങ്ങൾ അപൂർവ്വമല്ല. രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന്, അങ്ങിനെ എഴുതി വരക്കുമ്പോൾ ആശയങ്ങൾ നിലച്ച്‌ ഉറക്കത്തിന്റെ ശല്യം ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ഘട്ടത്തിൽ പെട്ടന്നതാ ഒരു പുതിയ ആശയം! ആകെക്കൂടി കഥയുടെയോ നാടകത്തിന്റെയോ ഗതി തന്നെ മാറുന്ന തരത്തിൽ മനസ്സിലുദിക്കുന്നു. ഇത്‌ സ്വന്തം മനസ്സിന്റെ പ്രവർത്തനഫലമായി ഉണ്ടായതാവാൻ തരമില്ല. മനസ്സ്‌ ക്ഷീണിച്ച്‌ ആശയങ്ങളുടെ ഗതി നിലച്ച്‌ ഉറക്കം ബാധിക്കുന്ന സ്ഥിതിയിലെത്തിയതായിരുന്നു. ഒരു കവിത മുഴുവനും തന്നെ ചിലപ്പോൾ ഇങ്ങനെ കവിയുടെ അബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ ജന്മമെടുക്കാറുണ്ട്‌. മിസ്റ്റിക്‌ കവിതകൾ ഈ വിഭാഗത്തിൽ പെട്ടവരാണ്. ഒരു മഹാകവി തന്റെ മിസ്റ്റിക്‌ കവിതകളെ പറ്റി പറഞ്ഞത്‌ ‘അത്‌ എന്റേതല്ല, അന്തരീക്ഷത്തിൽ നിന്ന് എന്തോ ഒന്ന് എന്നിൽക്കൂടി പ്രകടമായതാണ്’ എന്നത്രേ!

മനുഷ്യമനസ്സിന്റെ ദൈവീകമായ ഉന്നതിയിലുണ്ടാകുന്ന അനുഭൂതിയിൽ നിന്നുണ്ടാകുന്നതാണ് മഹത്തായ കാവ്യങ്ങളും സാഹിത്യ സൃഷ്ടികളും എന്നെല്ലാം പറയാറുണ്ട്‌. പക്ഷെ പൈശാചികത്വത്തെ ദൈവീകത്വമായി ഗണിക്കുന്ന തെറ്റ്‌ ഈ കാര്യത്തിൽ മാത്രമല്ല, ആരാധനയുടെ കാര്യത്തിലും സർവ്വസാധാരണമാണല്ലോ. പല മഹാകാവ്യങ്ങളും സാഹിത്യ സൃഷ്ടികളും ലഹരി പദാർത്ഥങ്ങളുടെ സ്വാധീനത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്‌. ആധുനിക സാഹിത്യത്തിൽ പേരുകേട്ട പല നോവലുകളും കവിതകളും എൽ.എസ്‌.ഡി മുതലായ ലഹരിവസ്തുക്കളുടെ സംഭാവനകളാണെന്ന് പറയപ്പെടുന്നു. കറുപ്പും കഞ്ചാവും മദ്യവും മറ്റ്‌ ലഹരി പദാർത്ഥങ്ങളും സാഹിത്യ സൃഷ്ടികളുടെ വളർച്ചക്ക്‌ വമ്പിച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്‌. ഏതായാലും ഇവയുടെ സ്വാധീനവലയത്തിൽ പെട്ട മനുഷ്യ മനസ്സിനെ ദൈവീകത്വമോ പൈശാചികത്വമോ ഏതാണ് ബാധിക്കുകയെന്നത്‌ ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം.

ഇനി വളരെ വ്യക്തമായി അശരീരിയുടെ മന്ത്രം ശ്രദ്ധിച്ച്‌ എഴുതുന്ന മഹാകവികളും സാഹിത്യകാരന്മാരുമുണ്ട്‌. ചിലർക്ക്‌ കേട്ടെഴുത്ത്‌ കൊടുക്കുന്നതു പോലെ ഉച്ചത്തിൽ പറഞ്ഞുകൊടുത്ത്‌ എഴുതിപ്പിക്കുന്ന അദൃശ്യങ്ങളായ മിത്രങ്ങളുണ്ടായിരിക്കും. ഇംഗ്ലീഷ്‌ സാഹിത്യകാരനായ സ്റ്റീഫൺസൻ തനിക്ക്‌ മന്ത്രിച്ച്‌ കൊടുത്തിരുന്ന അദൃശ്യ സ്നേഹിതന് ബൗണി എന്ന് നാമകരണം ചെയ്തു. എന്റെ ബൗണി പറഞ്ഞു തന്നാലേ എഴുതുകയുള്ളൂ എന്നായിരുന്നുവത്രേ അദ്ദേഹത്തിന്റെ നില. ചാറൽസ്‌ ലാമ്പിനും ഇതുപോലെ മറ്റു പല പ്രസിദ്ധരായ പാശ്ചാത്യ സാഹിത്യകാരന്മാർക്കും ഇങ്ങനെ സഹായിക്കുന്ന അശരീരികൾ ഉണ്ടായിരുന്നുവത്രേ. അറബി സാഹിത്യ ചരിത്രത്തിൽ പല അറബി മഹാകവികൾക്കും ഇങ്ങനെ ജിന്നുകളിൽ നിന്നും ഈ സഹായികൾ ഉണ്ടായിരുന്നതായി പ്രസ്താവിക്കുന്നുണ്ട്‌. ഇങ്ങനെ പല നിലവാരത്തിലും മനുഷ്യനും ജിന്നുകളും തമ്മിൽ സന്ദേശങ്ങൾ അറിയിച്ചുകൊണ്ട്‌ സാഹിത്യനിർമ്മാണം നടത്തുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാർത്ത്യമാണ്. അതുകൊണ്ട്‌ തന്നെയാണ് ഖു൪ആൻ ആഹ്വാനം ചെയ്യുന്നത്‌ :

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

പറയുക: സത്യമായും ഈ ഖുര്‍ആന് തുല്യമായ ഒന്ന് കൊണ്ടുവരാനായി മനുഷ്യരും ജിന്നുകളും ഒരുമിക്കുകയാണെങ്കിലും ഇതിന് തുല്യമായത് കൊണ്ടുവരികയില്ല. അവവ൪ അന്യേന്യം സഹായികളായിരുന്നാല്‍പോലും. (സൂറ. ഇസ്രാഅ് : 88)

ഖുര്‍ആന് തുല്യമായതോ അതിനോടടുക്കുന്നതോ ആയ ഒരു ഗ്രന്ഥമോ, അതിലെ സൂക്തങ്ങൾക്ക്‌ തുല്യമായ ഒരു സൂക്തമോ, അവരുടെ യോജിച്ചും കൊണ്ടുള്ള പ്രയത്നം മൂലം നിർമ്മിക്കാൻ സാധ്യമല്ല തന്നെ. പക്ഷെ പരലോക വിശ്വാസം കുറഞ്ഞ മനുഷ്യർക്ക്‌ മഹത്തും സുന്ദരവുമായി തോന്നുന്ന സാഹിത്യ സൃഷ്ടികൾ നിർമ്മിക്കാനും ബഹുഭൂരിപക്ഷം മനുഷ്യരെയും ഖു൪ആൻ തരുന്ന മുന്നറിയിപ്പുകളിൽ നിന്നും, കാണിച്ചു തരുന്ന സന്മാർഗ്ഗത്തിൽ നിന്നും തെറ്റിക്കുവാനും ജിന്നു പിശാചുക്കളുടെ കൂട്ടായ പ്രവർത്തനത്തിന് സാധിക്കുന്നു. ഇന്ന് ലോകാടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനമായിത്തന്നെ ഇത്‌ മാറിയിരിക്കുന്നു.

ഗവ൪മെണ്ടുകളും യൂണിവേഴ്സിറ്റികളും അക്കാദമികളും ഇതിനെ വളർത്തുവാനും പ്രോൽസാഹിപ്പിക്കുവാനും ധനവും സമയവും നിർലോഭം ചിലവൊഴിക്കുന്നു. മനുഷ്യ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സാഹിത്യകലാ പ്രസ്ഥാനം. സാഹിത്യകാരന്മാരും കലാകാരന്മാരും എഴുത്തുകാരും ഇവരുടെ അംഗീകാരത്തിന് വേണ്ടി തലകുനിച്ച്‌ ഓച്ചാനിച്ച്‌ നിൽക്കുന്നു. മനുഷ്യനെ അവന്റെ യഥാർത്ഥ ജീവിതലക്ഷ്യമായ പരലോക മോക്ഷത്തിന്റെ കാര്യം തീരെ വിസ്മരിപ്പിക്കുകയും ഇഹലോക ജീവിതത്തിന്റെ ലഹരിയിൽ മുഴുകിപ്പിക്കാനും മഹാവഞ്ചകനായ പിശാച്‌ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു ആയുധമാണ് സാഹിത്യകലാ രംഗം എന്ന വസ്തുത അധികമാരും ആലോചിക്കുന്നില്ല. ലോകത്തിലെ എല്ലാ ഭാഷകളിലും എല്ലാ രാജ്യങ്ങളിലും മണിക്കൂറുകൾ തോറും ലക്ഷക്കണക്കിന് കഥകളും നോവലുകളും നാടകങ്ങളും കവിതകളും അച്ചടിച്ച്‌ പ്രസിദ്ധീകരിക്കപ്പെടുന്നു. ആധുനിക സാഹിത്യം പല വികൃത രൂപങ്ങളും വേഷങ്ങളും അണിയുന്നു. കൊലപാതകങ്ങളും കൊള്ളയും കവർച്ചയും ആത്മഹത്യയും വ്യഭിചാരവും കളവും ലൈംഗീക അരാചകത്വവും അശ്ലീലങ്ങളുമെല്ലാം ലക്ഷക്കണക്കിന് പുസ്തകങ്ങളിൽ കൂടിയും മറ്റ്‌ പ്രസിദ്ധീകരണങ്ങളിൽ കൂടിയും പ്രചരിപ്പിച്ച്‌ കൊണ്ട്‌ ഈ പൈശാചിക പ്രസ്ഥാനം ഭീകരവാഴ്ച്ച നടത്തുകയാണ്. എന്നാലും അതിന്റെ മാന്യത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. അതെത്ര അശ്ലീലമായാലും വികൃതമായാലും പൈശാചികമായാലും അതിനൊരു വിലക്കും പാടില്ല. കാരണം മഹത്തായ കലാസൃഷ്ടിയല്ലേ, മനുഷ്യ സംസ്‌ കാരമല്ലേ!

സിനിമയും അഭിനയകലകളും

ആധുനിക സാഹിത്യങ്ങളും കലയും ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവണ്ണം രാക്ഷസീയമായി വളർന്ന് എല്ലാത്തിനെയും ചോദ്യം ചെയ്യാനും ഇത:പര്യന്തമുള്ള എല്ലാ ധാർമ്മിക സദാചാര മൂല്യങ്ങളെയും വെല്ലുവിളിക്കാനും തുടങ്ങിയിരിക്കയാണ്. സാഹിത്യ സൃഷ്ടികളേക്കാൾ എത്രയോ മടങ്ങ്‌ സ്വാധീനം ദൃശ്യകലകൾ ( സിനിമ, നാടകം, ടെലിവിഷൻ) ജനങ്ങളുടെ മേൽ ചെലുത്തുന്നുണ്ട്‌ . സിനിമയുടെയും സിനിമാ സാഹിത്യത്തിന്റെയും വളർച്ച ചില രാജ്യങ്ങളിലെ ജനജീവിതത്തെ ആകെ അടിമപ്പെടുത്തിയതായിക്കാണാം. ഉദാഹരണമായി നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ സ്ഥിതി ഒന്ന് പരിശോധിച്ച്‌ നോക്കുക. വളരെ വിചിത്രമായ ഒരു സ്ഥിതിവിശേഷമാണവിടെയുള്ളത്‌. അവിടത്തെ ജനജീവിതത്തെയാകെ സിനിമ വിഴുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയവും ഭരണവും കുടുംബപരവും എല്ലാം സിനിമാമയം തന്നെ. സിനിമാ നടന്മാർ രാജ്യം ഭരിക്കുന്നു, ജനഹൃദയങ്ങളെയും ഭരിക്കുന്നു. ആരാധിക്കപ്പെടുന്ന ദൈവങ്ങളും അവർ തന്നെ! വേറെയൊന്നും ചിന്തിക്കാൻ സാധിക്കാത്ത വണ്ണം ജനങ്ങളുടെ മസ്തിഷ്കങ്ങൾ മരവിച്ചിരിക്കയാണ്. ജീവിതത്തിന്റെ ഉള്ളടക്കവും ലക്ഷ്യവുമെല്ലാം സിനിമയും സിനിമാ സാഹിത്യവും മാത്രമായി തീർന്നിരിക്കുന്നു. സിനിമയുടെ അർബുദ തുല്യമായ വളർച്ച മറ്റെല്ലാറ്റിനെയും വിഴുങ്ങി രാക്ഷസീയമായ രൂപം കൈക്കൊണ്ടിരിക്കുകയാണവിടെ. മനുഷ്യനെ അവന്റെ യഥാർത്ഥ ജീവിത ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റിക്കാൻ പിശാച്‌ ഒരുക്കുന്ന വഞ്ചനാപരമായ തന്ത്രങ്ങൾ വളരെ ശക്തമായി വളർന്ന് മനുഷ്യ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒഴിച്ചു കൂടാൻ വയ്യാത്ത ഘടകങ്ങളായി മാറിയിരിക്കയാണ്.

അഭിനയകലയുടെ ഉൽഭവം തന്നെ ഒരു വിധത്തിൽ പൈശാചിക ആരാധനയിൽ നിന്നാണെന്ന് പറയാം. യവന നാടകങ്ങളുടെ ആരംഭം ക്ഷേത്രങ്ങളിൽ നിന്നായിരുന്നു. അവർ ആരാധിച്ചിരുന്ന ദേവതകളെയും ദേവന്മാരെയും തൃപ്തിപ്പെടുത്താനായിരുന്നു യവനർ വേഷം കെട്ടി അഭിനയിക്കാൻ തുടങ്ങിയത്‌. ഇന്ത്യൻ കഥകളിലും മറ്റ്‌ പൗരാണിക അഭിനയ കലകളും ക്ഷേത്രങ്ങളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും തന്നെയാണ് ഉൽഭവിച്ചിട്ടുള്ളത്‌. പിശാച്‌ പറയുന്നതായി ഖു൪ആൻ അറിയിക്കുന്നത്‌ ശ്രദ്ധിക്കാം :

وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ

ഞാന്‍ കല്‍പിപിക്കും, അപ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തും. (സൂറ. നിസാഅ്: 119)

അഭിനയകലയുടെ ഉൽഭവത്തിലേക്ക് സൂചന നൽകുന്നതല്ലേ ഈ വചനം.

അഭിനയത്തിലെ ശൈത്വാൻ

എന്താണ് യഥാർത്ഥത്തിൽ അഭിനയം? അതിത്ര മാന്യമായ ഒരു കാര്യമാണോ? എന്താണ് അഭിനയിക്കുമ്പോൾ കലാകാരന് സംഭവിക്കുന്നത്‌ ? സാധാരണ നിലയിലുള്ള വെറും അനുകരണ തുല്യമായ അഭിനയമല്ലല്ലോ ഇവിടെ ഉദ്ദേശം. അത്തരം അഭിനയമാണ് മിമിക്രി എന്ന് പറയുന്നത്‌. നമ്മുടെ സ്കൂളുകളിലും മറ്റും കുട്ടികൾ ചിലപ്പോൾ നടത്തുന്നത്‌ ഈ ഇനത്തിലുള്ളതാണ്. ശരിയായ അഭിനയത്തിൽ ഏർപ്പെടുന്ന കലാകാരൻ സ്വന്തം വ്യക്തിത്വം ഷർട്ട്‌ അഴിച്ചു മാറ്റുന്നത്‌ പോലെ അഴിച്ചു വെച്ച്‌ വേറെ ഒരു വ്യക്തിത്വം തൽക്കാലത്തേക്ക്‌ സ്വീകരിക്കുന്നു. ഇങ്ങനെ നിത്യേന ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യന് കാലാന്തരത്തിൽ സ്വന്തമായി ഒരു വ്യക്തിത്വം തന്നെ ഇല്ലാതായേക്കും. ഒരു നല്ല നടൻ കഥാപാത്രമായി സ്റ്റേജിൽ ജീവിക്കുന്നു. തന്റെ വ്യക്തിത്വം തൽക്കാലത്തേക്കെങ്കിലും പൂജ്യമായിത്തീരുന്നു. തന്റെ മസ്തിഷ്കത്തെയും ദേഹത്തെയുമെല്ലാം കഥാപാത്രത്തിന്റെ വ്യക്തിത്വം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു വിധത്തിൽ പറഞ്ഞാൽ ഒരു ബാധ പിടികൂടിയതു പോലെയാണ് അയാളുടെ നില. ചില നടന്മാർക്ക്‌ സ്റ്റേജിൽ നിന്ന് വിട്ടതിന് ശേഷവും ഈ ബാധ വിടാതെ ഉണ്ടാകാറുണ്ട്‌. കോമരം ഇളകി പറയുന്നതും കഥാപാത്രമായി സ്റ്റേജിൽ അഭിനയിച്ച്‌ ജീവിക്കുന്നതും തമ്മിൽ വളരെ സാമ്യമുണ്ട്‌. രണ്ടിലും പിശാചിനുള്ള പങ്ക്‌ ഒരു പോലെയായിരിക്കാം! സ്വന്തം വ്യക്തിത്വത്തെ തൽക്കാലത്തേക്കെങ്കിലും മറപ്പിക്കാനും പുതിയ വ്യക്തിത്വം സ്വായത്തമാക്കാനും കലാകാരനെ സഹായിക്കുന്നത്‌ അവന്റെ കൂട്ടാളിയായ പിശാച്‌ ആണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. സ്വന്തം വ്യക്തിത്വത്തെ തീരെ ഇല്ലാതാക്കി വെറും ഒരു മീഡിയം ( കോമരം) ആയി മാറി കഥാപാത്രത്തിന്റെ ഭാവങ്ങൾക്കും വികാരങ്ങൾക്കും പൂർണ്ണമായ പ്രതിഫലനം കൊടുക്കുവാൻ കഴിഞ്ഞാൽ ഒരു ഉത്തമ നടനായി എന്ന് പറയാം.

സാഹിത്യത്തിലും കലയിലും മഹാ വഞ്ചകനായ പിശാച്‌ ചെലുത്തുന്ന സ്വാധീനം ഇത്രത്തോളം വിപുലമാണെന്നു വരുന്നത്‌ അധികമാളുകൾക്കും ഇഷ്ടപ്പെടുകയില്ല. അവർ വളരെ മഹത്താണെന്ന് കരുതുന്നത്‌ യഥാർത്ഥത്തിൽ പൈശാചികമാണെന്ന് വന്നാൽ അതത്ര സുഖകരമായിരിക്കുകയില്ലല്ലോ. ഏതായാലും മഹത്തായ കല അതിന്റെ യഥാർത്ഥ രൂപം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്‌. നഗ്നതയും ലൈംഗിക ചേഷ്ടകളും സംയോഗം പോലും സ്റ്റേജിൽ അവതരിപ്പിക്കുന്ന നാടകങ്ങളും സിനിമകളും മറ്റും പാശ്ചാത്യ നാടുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയല്ലോ. സാമൂഹിക പുരോഗതിയുടെയും സാംസ്കാരിക നവോത്ഥാനത്തിന്റെയും മറ്റും മൂടുപടം വലിച്ച്‌ കീറി സാഹിത്യവും കലയും അതിന്റെ യഥാർത്ഥ പൈശാചിക രൂപം നമ്മുടെ നാട്ടിലും പ്രദർശിപ്പിച്ച്‌ തുടങ്ങുന്നുണ്ട്‌. എന്നാലും പരലോകവിശ്വാസമില്ലാത്ത മനുഷ്യരുടെ മനസ്സിൽ ഏത്‌ പൈശാചിക കലയും മഹത്തായും സുന്ദരമായും പിശാച്‌ തോന്നിപ്പിക്കും. ഏത്‌ അശ്ലീല സാഹിത്യവും വികൃതമായ കലയും ഉന്നതമായ സ്ഥാനങ്ങൾ കരസ്ഥമാക്കും. ബഹുജനം താൽകാലികമായ ആസ്വാദനത്തിനും തമാശക്കും വേണ്ടി അവയുടെ പിന്നാലെ ഓടിക്കൂടും. മനുഷ്യരിൽ ഒരു വലിയ വിഭാഗത്തെ പുനരുത്ഥാനത്തെപ്പറ്റിയും പരലോക ജീവിതത്തെപ്പറ്റിയും ബോധമില്ലാത്തവരാക്കി മാറ്റുവാൻ സാഹിത്യകലാ രംഗത്തെ പിശാചുക്കളുടെ ശബ്ദങ്ങൾക്കും കുതിരപ്പടക്കും കാലാൾപ്പടക്കും സാധിക്കുന്നു. ഖു൪ആൻ തരുന്ന മുന്നറിയിപ്പ്‌ ഓർമ്മിക്കൽ മാത്രമാണ് രക്ഷക്കുള്ള ഏകമാർഗ്ഗം.

يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

ഹേ മനുഷ്യരേ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. ഇഹലോകം നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ. മഹാവഞ്ചകൻ നിങ്ങളെ അല്ലാഹുവിനെ കുറിച്ച്‌ വഞ്ചിക്കാതിരിക്കട്ടെ. (സൂറ. ഫാത്വിർ:5)

ആ ചീത്ത കൂട്ടുകാരൻ

ജിന്നിനെ കുറിച്ചും മനുഷ്യനെ വഴിപിഴപ്പിക്കുന്ന ജിന്നുപിശാചുക്കളെ കുറിച്ചും അവർ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും കുറച്ചൊക്കെ വിശദീകരിച്ചു. ഇത്രയേറെ പ്രാധാന്യം ഈ വിഷയത്തിന് നൽകേണ്ടതുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ആധുനികവും സമകാലികവുമായ ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ തുറിച്ച്‌ നോക്കുമ്പോൾ ശൈത്വാന്റെ കാര്യം പറയാൻ ഇത്രയേറെ സമയവും സ്ഥലവും ഉപയോഗിച്ചത്‌ നന്നായില്ലെന്ന് വിചാരിക്കുന്നവരും ഉണ്ടായിക്കൂടായ്‌കയില്ല.

എന്നാൽ ഖു൪ആൻ ഈ വിഷയത്തിന് നൽകിയ പ്രാധാന്യം നോക്കുമ്പോൾ നാം ഇനിയും വളരെയധികം ഇത്‌ സംബന്ധമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ പഠിക്കുമ്പോൾ നമ്മെ തുറിച്ച്‌ നോക്കുന്ന മുഴുവൻ ആധുനിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ശാസ്ത്രത്തിന്റെയും മനശാസ്ത്രത്തിന്റെയും മറ്റും വളർച്ചയും യാതാസ്ഥിതികത്വത്തിനും അന്ധവിശ്വാസത്തിനുമെതിരിൽ അഭ്യസ്ത വിദ്യരുടെയും ബുദ്ധിജീവികളുടെയും ഇടയിൽ വളർന്നു വന്നിട്ടുള്ള മനോഭാവവും ജിന്ന്-ശൈത്വാൻ മുതലായ വിഷയങ്ങളെ തീരെ നിഷേധിക്കുന്നതിലേക്കും അവഗണിക്കുന്നതിലേക്കും ചില ഉൽപതിഷ്ണു പണ്ഡിതന്മാരെയും ചിന്തകന്മാരെയും എത്തിച്ചു. പലരും തീരെ നിഷേധിക്കുന്നവരല്ലെങ്കിലും ഈ വിഷയത്തെ കുറിച്ച്‌ പറയുന്നതും എഴുതുന്നതുമെല്ലാം കുറച്ച്‌ പഴഞ്ചനാണെന്ന് ധരിച്ച മട്ടാണ്. നേർമ്മാർഗ്ഗം ലഭിക്കാനും മുസ്ലിമായി ജീവിക്കാനും പരിപൂർണ്ണ ഇസ്ലാമിക വ്യവസ്ഥയും ഹുക്കൂമത്തേ-ഇലാഹിയും എല്ലാം സ്ഥാപിക്കുവാനും ആധുനിക ശാസ്ത്രീയ ചിന്താഗതിക്ക്‌ യോജിക്കാത്ത ജിന്ന്, ശൈത്വാൻ പോലുള്ള വിഷയങ്ങളെ അവഗണിക്കുന്നതു കൊണ്ട്‌ ഒരു തകരാറുമില്ല, മാത്രമല്ല ചിലപ്പോൾ അവഗണിക്കുന്നതുകൊണ്ട്‌ ഗുണമേയുള്ളൂ എന്നതാണ് ചിലരുടെ നില. അഭ്യസ്തവിദ്യരെയും ബുദ്ധിജീവികളെയും വിറളി പിടിപ്പിക്കാതെ, ആകർഷിക്കുവാൻ ആ നിലപാടായിരിക്കും സഹായകരം എന്നാണ് ധാരണ.

പക്ഷെ അല്ലാഹു മനുഷ്യന് നേർമ്മാർഗ്ഗം കാണിച്ച്‌ തരുവാൻ ഇറക്കി തന്ന മഹത്തായ ആ ഗ്രന്ഥം – ഖു൪ആൻ – ഇബ്‌ലീസിനെ കുറിച്ചും ശൈത്വാനെ പറ്റിയും മനുഷ്യന്റെ നിത്യകൂട്ടാളിയായ പിശാചിനെ പറ്റിയും എല്ലാം ആവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകുന്നത്‌ വെറുതെയാണെന്ന് ധരിക്കാൻ സാധ്യമല്ലല്ലോ. ഖു൪ആൻ നൽകുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും പരിശോധിച്ച്‌, പൈശാചിക പ്രവർത്തനങ്ങളുടെയും പ്രേരണകളുടെയും ഒരു ഏകദേശ രൂപമെങ്കിലും മനസ്സിലാക്കേണ്ടത്‌ നാം വഴിപിഴച്ച്‌ പോകാതിരിക്കുവാൻ ഇന്ന് വളരെ അത്യാവശ്യമായിരിക്കുകയാണ്. ആ നിലക്കാണ് കലാ സാഹിത്യ രംഗത്തെ പൈശാചിക പ്രവർത്തനങ്ങളുടെ പരിമിതമായ ഒരു വിവരണം നൽകാൻ ശ്രമിച്ചത്‌. കൂടുതൽ പഠനവും ചിന്തയും ഗവേഷണവുമെല്ലാം ഈ മണ്ഡലത്തിൽ ആവശ്യമാണ്. പിഴവുകൾ വന്നുപോയാലും ഖു൪ആൻ തരുന്ന വെളിച്ചം ഉൾക്കൊള്ളാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ട്‌, ആധുനിക മനുഷ്യരെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക പിശാചുക്കളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ ഒരു ശ്രമം നടത്തുകയാണ്. ഈ ശ്രമം ഒരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ. തെറ്റുകൾ അവൻ പൊറുത്ത്‌ തരട്ടെ. പൈശാചിക പ്രേരണകൾ ബാധിക്കാതെ വിഷയം കൈകാര്യം ചെയ്യാൻ അല്ലാഹു സഹായിക്കട്ടെ.

മനുഷ്യന്റെ മനസ്സിൽ ദുഷ്’പ്രേരണകൾ ചെലുത്തുകയും അവിശ്വാസവും തെറ്റായ വിചാരങ്ങളും ഉണ്ടാക്കുകയും ചെയ്യുന്ന പിശാചിന്, മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കാനുള്ള കെൽപ്പുണ്ട്‌. അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണുന്നു, നിങ്ങൾ അവരെ കാണാത്ത നിലയിൽ (സൂറ.അഅ്റാഫ്‌ :27) എന്ന് ഖു൪ആൻ മുന്നറിയിപ്പ്‌ നൽകുന്നു. മനുഷ്യന്റെ ശാസ്ത്രീയ പരീക്ഷണങ്ങളെയും മനശാസ്ത്രപരമായ ഗവേഷണങ്ങളേയുമെല്ലാം മറികടക്കാൻ ഇബ്‌ലീസിന്റെ ഗോത്രക്കാർക്ക്‌ സാധിക്കുന്നു. അതിന് മനശാസ്ത്രക്കാർ പറയും : എല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ് എന്ന്. മനുഷ്യനുപരിയായി യാതൊന്നുമില്ല എന്ന് ശാഠ്യം പിടിക്കുന്ന ഭൗതിക വാദികൾ ഏത്‌ അസാധാരണ പ്രതിഭാസത്തേയും മനുഷ്യ മനസ്സിന്റെ സൃഷ്ടിയായും ശക്തിയായും മാത്രം കാണുന്നു. മറ്റൊരു വിഭാഗം പൈശാചികമായതിനെ ദൈവീകവും ആദ്ധ്യാത്മീകവുമായ പ്രതിഭാസങ്ങളായി ഗണിക്കുന്നു. പിശാചിന്റെ പ്രവർത്തനങ്ങളെ കണ്ടുപിടിക്കാനും മനസ്സിലാക്കാനും ശാസ്ത്രത്തിനോ സ്വതന്ത്രമായ ആദ്ധ്യാത്മീക ചിന്തക്കോ സാധ്യമല്ല. ഒരൊറ്റ മാർഗ്ഗമേയുള്ളൂ.

إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَٰٓئِفٌ مِّنَ ٱلشَّيْطَٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ

തീർച്ചയായും സൂക്ഷിച്ച്‌ ജീവിക്കുന്നവരാരോ അവർ, അവരെ പിശാചിൽ നിന്നുള്ള പ്രേരണ ബാധിച്ചാൽ അവർ ഓർമ്മിക്കുന്നു. അപ്പോൾ അവർ കാഴ്ചയുള്ളവരായിത്തീരുന്നു. (സൂറ.അഅ്റാഫ്‌ :201)

അവർ അല്ലാഹുവിന്റെ ഖുർആനിലും നബി ﷺ യുടെ തിരുവചനങ്ങളിലും പിശാചിനെ പറ്റി വന്ന കാര്യങ്ങൾ ഓർമ്മിക്കുകയും സംഗതികൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഈ ശാസ്ത്രീയ യുഗത്തിലും ഈ ഒരേയൊരു മാർഗ്ഗമല്ലാതെ പിശാചിന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ മനസ്സിലാക്കുവാൻ മറ്റൊരു വഴിയുമില്ല. അതുകൊണ്ട്‌ മനശാസ്ത്ര വിദഗ്ദന്മാർ എന്തെങ്കിലും പറയുമ്പോഴേക്ക്‌ വിഷയത്തിലെ അവസാന വാക്കാണത്‌ എന്ന് ധരിച്ച്‌ ആരും വിഡ്ഡിത്തത്തിൽ പെട്ട്‌ പോകരുത്‌.

സബോധ മനസ്സും ഉപബോധമനസ്സും :

മന:ശാസ്ത്രമെന്ന് പറയുമ്പോൾ അത്‌ ഭൗതികശാസ്ത്രം (Physics), രസതന്ത്രം (Chemistry) മുതലായ ശാസ്ത്ര വിഭാഗങ്ങളെ പോലെ കണിശമായ പരീക്ഷണ നിരീക്ഷണങ്ങളും നിഗമനങ്ങളും സാധ്യമായ ഒരു ശാസ്ത്രശാഖയാണെന്ന് ധരിക്കുന്നത്‌ തെറ്റായിരിക്കും. മനുഷ്യ മനസ്സിനെ ഒറ്റക്ക്‌ എടുത്ത്‌ പരീക്ഷണത്തിന് വിധേയമാക്കാൻ സാധ്യമല്ലല്ലോ. പല സാഹചര്യങ്ങളിലുമുള്ള മനുഷ്യന്റെ പെരുമാറ്റങ്ങളെയും പ്രവർത്തനങ്ങളെയും അഭിപ്രായങ്ങളെയും മറ്റും പഠന വിഷയമാക്കി ലഭിക്കുന്ന നിഗമനങ്ങളും സിദ്ധാന്തങ്ങളും ന്യൂനതയറ്റതോ പിഴവുകളും പോരായ്മകളും ഇല്ലാത്തതോ ആണെന്ന് പലപ്പോഴും ഉറപ്പിക്കുക സാധ്യമല്ല. മനസ്സിന്റെ കേന്ദ്രം മസ്തിഷ്കം മാത്രമാണെന്ന് സമ്മതിച്ചാൽ തന്നെ ജീവനുള്ള മനുഷ്യന്റെ മസ്തിഷ്കത്തെ കണിശമായ പരീക്ഷണങ്ങൾക്ക്‌ വിധേയമാക്കുക സാധ്യമല്ല. വളരെയധികം സിദ്ധാന്തങ്ങളും അർദ്ധസത്യങ്ങളും ഊഹങ്ങളുമെല്ലാം അടങ്ങുന്ന ഒരു രംഗമാണ് മന:ശാസ്ത്രം. സാധാരണ നിലക്ക്‌ ശാസ്ത്രം എന്ന പേര് തന്നെ ഇവിടെ ഉപയോഗിക്കുന്നത്‌ ശരിയായിരിക്കില്ല. ആധുനിക മന:ശാസ്ത്രത്തിലെ പല സ്കൂളുകളും ഉൾപ്പിരിവുകളുമൊന്നും നമുക്ക്‌ പ്രശ്നമല്ല. പൊതുവിൽ സബോധമനസ്സിനെ പറ്റിയും ഉപബോധമനസ്സിനെ പറ്റിയുമുള്ള സിദ്ധാന്തങ്ങൾ മാത്രമാണ് നമുക്ക്‌ ഗൗനിക്കാനുള്ളത്‌.

മന:ശാസ്ത്രമനുസരിച്ച്‌ മനുഷ്യന് രണ്ട് മനസ്സുകളുണ്ടെന്ന് പറയാം. (ഒന്ന്) ഉപരിതല മനസ്സ്‌ അല്ലെങ്കിൽ സബോധമനസ്സ്‌ (conscious mind). (രണ്ട്‌) ആന്തരീകമനസ്സ്‌ അഥവാ ഉപബോധമനസ്സ്‌ (subconscious mind). മനുഷ്യന്റെ ശൈശവം മുതൽക്കുള്ള എല്ലാ അടിച്ചമർത്തപ്പെട്ട ലൈംഗിക വാസനകളും വികാരങ്ങളും ആശകളും ഓർമ്മകളുമെല്ലാം അവന്റെ ഉപബോധ മനസ്സിൽ ഒളിഞ്ഞിരിക്കുന്നു. അവസരം കിട്ടുമ്പോൾ പല വികൃതരൂപങ്ങളും കൈകൊണ്ട്‌ ബഹിർഗമിക്കുവാൻ വെമ്പൽ കൊള്ളുന്ന അടിച്ചമർത്തപ്പെട്ട ഈ രാക്ഷസന്മാർ, ബോധമനസ്സിന്റെ ചില ദുർബല നിമിഷങ്ങളിൽ കടന്നാക്രമണം നടത്തിയേക്കും. യഥാർത്ഥത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രേരണ നൽകുന്നത്‌ ഈ ഉപബോധ മനസ്സാണ്. ബോധ മനസ്സ്‌ അതിന് ന്യായീകരണം കണ്ടുപിടിക്കുക മാത്രമാണ് എന്നെല്ലാം മന:ശാസ്ത്രം സിദ്ധാന്തിക്കുന്നു.

ഹിപ്‌നോട്ടിസം :

ഈ സിദ്ധാന്തങ്ങൾക്കെല്ലാം ഉപോൽബലകമായി മന:ശാസ്ത്രത്തിൽ പ്രധാനമായും ആശ്രയിക്കാനുള്ളത്‌ ‘ഹിപ്‌നോട്ടിസം’ എന്ന അസാധാരണ പ്രതിഭാസത്തെയാണ്. ഹിപ്‌നോട്ടിസത്തിൽ മനുഷ്യന്റെ സബോധമനസ്സിനെ ഉറക്കിക്കിടത്തി ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ച്‌ നിയന്ത്രണ വിധേയമാക്കി പ്രവർത്തിപ്പിക്കുകയാണത്രേ ചെയ്യുന്നത്‌. ഹിപ്‌നോട്ടിസം എന്താണെന്ന് കണിശമായി പറയുവാൻ ശാസ്ത്രത്തിന് ഇതു വരെ സാധിച്ചിട്ടില്ല. പല സിദ്ധാന്തങ്ങളും ഈ വിഷയകമായി ഉണ്ടെങ്കിലും ഒന്നും സത്യമാണെന്നുറപ്പിക്കുവാൻ സാധ്യമല്ല.

പക്ഷെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം. ഹിപ്‌നോട്ടിസം പഠിക്കുവാൻ സ്വയം ഹിപ്‌നോട്ടൈസ്‌ ചെയ്ത്‌ ശീലിക്കേണ്ടതുണ്ട്‌ (self hypnosis). ഇതും സന്യാസത്തിലെ യോഗവിദ്യയും വളരെ അധികം സാദൃശ്യമുണ്ട്‌. പൗരാണികരും ആധുനികരുമായ ഋഷിമാരും സൂഫികളും അനുഷ്ടിച്ചിരുന്ന സാധനകളെ പാശ്ചാത്യരുടെ സെൽഫ്‌ ഹിപ്നോട്ടിസവുമായി താരതമ്യ പഠനം നടത്തിയാൽ ഒരു വ്യത്യാസം മാത്രമേ കാര്യമായിട്ടുള്ളൂ. പാശ്ചാത്യർ ഉപബോധമനസ്സ്‌ എന്ന് പറയുന്നതിനെ ആത്മാവായും പരമാത്മാവായും ദൈവമായും ഋഷികളും സൂഫികളും മനസ്സിലാക്കി എന്നതാണ് ആ വ്യത്യാസം. സബോധമനസ്സിനെ തീരെ നിശ്ചലമാക്കി യാതൊരു വികാര-വിചാര-ചലനവുമില്ലാതെ നിർജ്ജീവമാക്കിയെടുത്ത്‌ ഉപബോധമനസ്സിന് മസ്തിഷ്ക്കത്തെയും ദേഹത്തെയും വിട്ടുകൊടുത്ത്‌ ഒരു മീഡിയം ആയി മാറുകയാണ് രണ്ടിലും നടക്കുന്നത്‌. ഏതായാലും ഈ ഉപബോധമനസ്സ്‌ എന്ന് പറയുന്നത്‌ ആത്മാവാണോ? പരമാത്മാവാണോ? മനസ്സിന്റെ ഒരു ഭാഗം തന്നെയാണോ ? എന്താണത്‌ ? ഖു൪ആൻ ഖണ്ഡിതമായി പറയുന്നു :

مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِ

ഒരാൾക്കും അല്ലാഹു അയാളുടെ ഉള്ളിൽ രണ്ട് ഹൃദയങ്ങളെ സൃഷ്ടിച്ചിട്ടില്ല. (സൂറ.അഹ്‌സാബ്‌:4 )

മനുഷ്യന് രണ്ട്‌ മനസ്സുകള്‍ ഉണ്ടായിരിക്കുക എന്നത്‌ ഖു൪ആൻ അംഗീകരിക്കുന്നില്ല. ഉപബോധമനസ്സ്‌ ഒരു മനസ്സാണെന്ന് ധരിക്കാൻ സാധ്യമല്ല. എന്നാൽ ആത്മാവായിരിക്കുമോ ? ഖു൪ആൻ തന്നെ പറയട്ടെ :

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

ആത്മാവിനെ സംബന്ധിച്ച്‌ നിന്നോട്‌ അവർ ചോദിക്കും : ആത്മാവ്‌ എന്റെ നാഥന്റെ കാര്യത്തിൽ പെട്ടതാണ്. അറിവിൽ നിന്ന് അൽപം മാത്രമേ നിങ്ങൾക്ക്‌ നൽകപ്പെട്ടിട്ടുള്ളൂ എന്ന് പറയുക. (സൂറ. ഇസ്രാഅ്:85)

ആത്മാവിനെപറ്റിയുള്ള വ്യക്തമായ അറിവ്‌ മനുഷ്യന് ലഭിക്കുക തന്നെ സാധ്യമല്ല. അദ്വൈത സാഹിത്യത്തിലും (വഹ്‌ദത്തുൽ വുജൂദ്‌), ആദ്ധ്യാത്മീക ചിന്തകളിലുമെല്ലാം കാണുന്ന ആത്മാവിനെ കുറിച്ചുള്ള വിജ്ഞാനങ്ങളും മറ്റും ഖു൪ആനിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ തെറ്റായ ധാരണകളിൽ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം. ശരിയായ വിജ്ഞാനമല്ല അതെന്ന് നിസ്സങ്കോചം പറയാം. മനുഷ്യനെ പല പരീക്ഷണങ്ങൾക്കും വിധേയമാക്കാൻ സാധിക്കുന്ന ഈ ഉപബോധമനസ്സ്‌ ആത്മാവാകുവാനും സാധ്യമല്ല. ഖു൪ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ചിന്തിച്ചാൽ നമുക്ക്‌ ഈ ഉപബോധമനസ്സിനെ വിലയിരുത്താൻ സാധിക്കുമോ ? സാധിക്കണം. അതിന് ഈ ഉപബോധമനസ്സിന്റെ സ്വഭാവത്തേയും കഴിവുകളെയും കുറിച്ച്‌ വന്നിട്ടുള്ള പല കാര്യങ്ങളും കുറച്ച്‌ കൂടി വിശദമായി പഠിക്കേണ്ടതുണ്ട്‌. അതുപോലെ തന്നെ ഖു൪ആനിലും ഹദീസിലും വന്നിട്ടുള്ള വിജ്ഞാനങ്ങളെ ഗൗരവത്തോടുകൂടി കണക്കിലെടുത്ത്‌ ആധുനിക വിമർശകരെയും തിരുത്തൽ വാദികളെയും ഭയപ്പെടാതെ ധൈര്യപൂർവ്വം ചിന്തിക്കേണ്ടതുണ്ട്‌.

ഉപബോധമനസ്സിന്റെ കഴിവുകൾ

ഒരു മനുഷ്യനെ ഹിപ്‌നോട്ടിക്‌ നിദ്രയിലാക്കി അയാളുടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ച്‌, അതിനോട്‌ നീ ഉറക്കത്തിൽ നിന്നുണർന്ന ശേഷം ഇന്ന കാര്യം ചെയ്യണം എന്ന് പറഞ്ഞാൽ ഉണർന്നതിനു ശേഷം ആ കാര്യം ചെയ്യും. ഉദാഹരണമായി ചുമരിന്‍മേൽ ഒരു പക്ഷിയുടെ ചിത്രം വരക്കാനാണ് പറഞ്ഞതെങ്കിൽ, ഉണർന്നാൽ ഉടനെ പെൻസിൽ എടുത്ത്‌ ആ ചിത്രം വരക്കും. അപ്പോൾ എന്തിനാണ് ചിത്രം വരക്കുന്നതെന്ന് ചോദിച്ചാൽ ‘അങ്ങനെ വരക്കാൻ തോന്നി’ എന്ന് പറയും. ഉപബോധമനസ്സാണ് പ്രവർത്തിക്കാൻ പ്രേരണ നൽകുന്നത്‌ എന്നതിന് ഒരു ഉദാഹരണമത്രേ ഇത്‌. കൂടുതൽ സങ്കീർണ്ണമായ ഒരു പരീക്ഷണം ഒരു ആധികാരിക മനശാസ്ത്ര ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിക്കുകയാണ് :

A എന്ന ആളെ B ഹിപ്‌നോട്ടിക്‌ നിദ്രയിലാക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു : താൻ ഉണർന്നതിനു ശേഷം ഒരു പുസ്തകം വായിക്കും. അപ്പോൾ ഞാൻ മേശയിൽ കൊട്ടും. ഞാൻ കൊട്ടുന്ന എണ്ണം കൊണ്ട്‌ താൻ വായിക്കുന്ന പുസ്തകത്തിന്റെ വലത്‌ ഭാഗത്തെ പേജ്‌ നമ്പറിനെ പെരുക്കി കിട്ടുന്ന ഉത്തരം ഒരു കടലാസിൽ എഴുതണം. എഴുതുന്നത്‌ താൻ അറിയുകയുമരുത്‌. അങ്ങനെ A ഉണർന്നതിന് ശേഷം ഒരു കവിതാ പുസ്തകം വായിക്കാൻ കൊടുത്തു. അത്‌ വളരെ ശ്രദ്ധിച്ച്‌ വായിച്ചു കൊണ്ടിരിക്കെ B മേശമേൽ നാല് പ്രാവശ്യം കൊട്ടി. A യുടെ വലതു കൈ ഒരു പെൻസിൽ എടുത്ത്‌ കടലാസിൽ 400 എന്നെഴുതി. B ചോദിച്ചു : താൻ എന്താണ് എഴുതിയത്‌? A പറഞ്ഞു : ഞാൻ ഒന്നും എഴുതിയിട്ടില്ല!

സബോധമനസ്സ്‌ അറിയാതെ സ്വതന്ത്രമായി തന്നെ ഉപബോധ മനസ്സിന് പ്രവർത്തിക്കാൻ കഴിയുമെന്ന് മാത്രമല്ല, ഉപബോധമനസ്സ്‌ ഒരു പ്രത്യേക വ്യക്തിയെ പോലെയാണ്. അതിന് സ്വന്തം വിചാരവും വികാരവുമെല്ലാമുണ്ട്‌. ബോധമനസ്സ്‌ ഉപബോധമനസ്സിന്റെ വിചാരം എന്താണെന്ന് അറിയുന്നില്ല. ഒരു മനുഷ്യനിൽ രണ്ട്‌ വ്യക്തിത്വങ്ങൾ ഉണ്ട് എന്ന് വരുന്നു. എന്നു മാത്രമല്ല ഉപബോധമനസ്സ്‌ A യുടെ മനസ്സാണെന്ന് പറയാൻ തന്നെ സാധ്യമല്ല. അത്‌ A യുടെ ദേഹത്തിലുള്ള വേറെ ഒരു വ്യക്തിത്വത്തിന്റെ മനസ്സാണെന്ന് പറയുകയായിരിക്കും കൂടുതൽ ശരി. കാരണം ഉപബോധ മനസ്സ്‌ പെരുക്കിയതും എഴുതിയതുമൊന്നും A അറിയുന്നില്ല. അതുപോലെതന്നെ ഹിപ്‌നോട്ടിക്‌ നിദ്രയിൽ ഉപബോധമനസ്സ്‌ പറയുന്നതും ചെയ്യുന്നതുമൊന്നും ബോധമനസ്സ്‌ അറിയുന്നില്ല.

ടെലിപതിയും മനസ്സും

ഉപബോധമനസ്സിന്റെ കഴിവുകളെ പറ്റി പറയുകയാണെങ്കിൽ അമാനുഷിക കഴിവുകളാണത്രേ അവക്കുള്ളത്‌. ആയിരമായിരം നാഴിക അകലെയിരിക്കുന്ന ഒരു വ്യക്തിയെ കൊണ്ട്‌ ഉപബോധമനസ്സിന്റെ ശക്തിയുപയോഗിച്ച്‌ നൃത്തം ചവിട്ടിപ്പിക്കാം. ലോകത്തിന്റെ ഏതു കോണിൽ എന്തു നടക്കുന്നുവെന്നും ഉപബോധമനസ്സിന്റെ സഹായത്തോടെ മനസ്സിലാക്കാൻ സാധിക്കും. ഇതെല്ലാം കുറെ അതിശയോക്തിപരമാണെങ്കിലും എന്തോ അസാധാരണ കഴിവുകൾ ഉപബോധമനസ്സിന്റെ സ്വാധീനമുള്ളവർക്കുണ്ട്‌ എന്ന് സമ്മതിക്കേണ്ടിവരും. ടെലിപതി അഥവാ വിചാര വിനിമയം എന്ന കഴിവും ഉപബോധമനസ്സിന്റേത്‌ തന്നെയാണെന്ന് പറയാം. ലോകത്തിന്റെ ഏത്‌ മൂലയിലുള്ള ഒരു മാധ്യമത്തിന്റെ മനസ്സിലും ഏത്‌ തരം ചിന്തയും ജനിപ്പിക്കുവാൻ ഉപബോധമനസ്സിന്റെ കഴിവ് ഉപയോഗിച്ച്‌ ഒരു ഹിപ്‌നോട്ടിസ്റ്റിന് കഴിയുന്നു. ടെലിപതി ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതിയാണ്. റഷ്യൻ – അമേരിക്കൻ ഹിപ്‌നോട്ടിസ്റ്റുകളെല്ലാം ഇന്ന് വളരെയധികം പഠനവും ഗവേഷണവും ഈ വിഷയത്തിൽ നടത്തുന്നുണ്ട്‌. തങ്ങളുടെ ചിന്താഗതികളിലേക്കും ആദർശങ്ങളിലേക്കും മറ്റും മനുഷ്യരെ ടെലിപതിയുടെ കഴിവുകള്‍ ഉപയോഗിച്ച്‌ മാറ്റാൻ കഴിയുമോ എന്ന് പോലും പരീക്ഷിച്ചിട്ടുണ്ടത്രേ. ചില സൂഫികളും സന്യാസിമാരും ടെലിപതിക്ക്‌ കഴിവുള്ളവരായിരുന്നു എന്ന് കാണാം. ആത്മാക്കാൾ തമ്മിൽ വിദൂരബന്ധങ്ങളിൽ ഏർപ്പെട്ട്‌ ആശയവിനിമയം ചെയ്യുന്നതിനെ പറ്റി സൂഫീ ഗ്രന്ഥങ്ങളിൽ കാണാം. അതുപോലെതന്നെ ഋഷിമാരുടെ പരഹൃദയജ്ഞാനങ്ങളെ പറ്റിയും ടെലിപതിക്‌ കഴിവുകളെ പറ്റിയും ധാരാളം സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതെല്ലാം പൊള്ളയാണെന്ന് പറയാൻ തരമില്ല. അവർ ഇത്‌ ദൈവീകവും ആത്മീയവുമായ കഴിവുകളായി ഗണിക്കുന്നു. മന:ശാസ്ത്രം ഇത്‌ മനസ്സിന്റെ മാത്രം കഴിവാണെന്ന് വാദിക്കുന്നു. മനസ്സിന്റെ കഴിവ്‌ എന്ന് പറഞ്ഞാലും മനസ്സിന് ഒരു ദിവ്യത്വം കൽപ്പിക്കുന്നതിന് തുല്യമാണത്‌. മസ്തിഷ്കത്തിലെ അണുക്കളുടെ പ്രവർത്തനഫലം മാത്രമാണ് മനസ്സ്‌ എന്ന് സിദ്ധാന്തിക്കുന്ന ഭൗതികവാദികളായ മന:ശാസ്ത്രജ്ഞന്മാരും മനസ്സിന് ഇത്തിരി അസാധാരണമായ കഴിവുകള്‍ ഉണ്ടെന്ന് സമ്മതിക്കാൻ നിർബന്ധിതരായിരിക്കയാണ്.

റേഡിയോ തരംഗങ്ങൾ പോലെ മസ്തിഷ്കത്തിൽ നിന്നുൽഭവിക്കുന്ന വിചാര തരംഗങ്ങൾ അന്തരീക്ഷത്തിൽ കൂടി സഞ്ചരിച്ച്‌ റിസീവർ ആയി പ്രവർത്തിക്കുവാൻ കഴിവുള്ള ചില മസ്തിഷ്കങ്ങളിൽ സ്വീകരിക്കപ്പെടുന്നു എന്നെല്ലാം സിദ്ധാന്തങ്ങളുണ്ട്‌. പക്ഷെ യാതൊരു വിധ തരംഗങ്ങളും പ്രവേശിക്കാത്ത കേബിനുകളിൽ ആക്കിയ ആളുകളും ടെലിപതിക്‌ സന്ദേശങ്ങൾ സ്വീകരിക്കുന്നതായി ചില പരീക്ഷണങ്ങളിലൂടെ റഷ്യൻ ശാസ്ത്രജ്ഞന്മാർക്ക്‌ കാണാൻ സാധിച്ചുവത്രെ. അതു കൊണ്ട്‌ ഒരു വൈവതിയറി കൊണ്ട്‌ എളുപ്പത്തിൽ അങ്ങ്‌ വ്യാഖ്യാനിക്കാൻ പറ്റിയതല്ല ഈ പ്രതിഭാസം. ഉപബോധമനസ്സ്‌ എന്ന് മന:ശാസ്ത്രജ്ഞന്മാർ വിളിക്കുന്ന ഈ വ്യക്തിത്വത്തിന് അസാധാരണമായ കഴിവുകളുണ്ടെന്ന് പറഞ്ഞുവല്ലോ. ഭൗതിക പ്രതിബന്ധങ്ങളെയെല്ലാം തട്ടിനീക്കി വളരെ ദൂരത്തുള്ള മറ്റൊരു വ്യക്തിയിൽ നിന്ന് സന്ദേശങ്ങൾ എത്തിക്കാനും അവിടത്തെ വിവരങ്ങൾ അറിയുവാനും അത്‌ ബോധമനസ്സിലേക്ക്‌ എത്തിക്കുവാനുമെല്ലാമുള്ള കഴിവുകള്‍ ഉണ്ട്‌ എന്നാണ് മനസ്സിലാക്കുന്നത്‌. ഹിപ്‌നോട്ടിസത്തിന് വിധേയമാക്കിയ ഒരു മാധ്യമത്തെ വായുമണ്ഡലത്തിൽ യാതൊരു താങ്ങുമില്ലാതെ പൊക്കിനിർത്തുന്ന ഒരു ഫോട്ടോ പത്രത്തിൽ കാണുകയുണ്ടായി. ഇതും മനസ്സിന്റെ കഴിവാണത്രേ. ഇതെങ്ങനെ സാധിക്കുന്നു? ദൃശ്യമായ യാതൊരു താങ്ങുമില്ലാതെ വായുമണ്ഡലത്തിലിങ്ങനെ പൊങ്ങി നില്‍ക്കുമോ? മനസ്സ്‌ കൊണ്ട്‌ താങ്ങാൻ സാധ്യമാണോ? ഉപബോധമനസ്സിന്റെ എനർജി ബഹിർഗമിച്ച്‌ വളരെ കണിശമായി ആ വ്യക്തിയെ വായുമണ്ഡലത്തിൽ അങ്ങനെ താങ്ങി നിർത്തുന്നു എന്ന് പറയാം. പക്ഷെ ഈ എനർജിക്ക്‌ ബുദ്ധിയും വിവേകവും ഉണ്ടെന്ന് വന്നാലേ ഇത്‌ സാധ്യമാകൂ. അത്‌ ഏതായാലും ശരിയാകയില്ലല്ലോ. അപ്പോൾ അദൃശ്യനായ ബുദ്ധിയുള്ള ആരോ ഒരുവൻ അവിടെ പ്രവർത്തിക്കുന്നുണ്ട്‌, ഈ മാധ്യമത്തെ താങ്ങി നിർത്താൻ എന്നത്‌ വ്യക്തമാണ്. ഇങ്ങനെയെല്ലാമുള്ള അസാധാരാണ കഴിവുകളുള്ള ഉപബോധമനസ്സിനും ചില ദൗബ്ബല്യങ്ങളുണ്ട്‌. ഒരാളെ ഹിപ്‌നോട്ടിക്‌ നിദ്രയിലാക്കി അയാളോട്‌ അവിടെ എത്രയാളുകളുണ്ട്‌ എന്ന് ചോദിച്ചാൽ ആദ്യം ഉള്ളത്‌ പറയും. നാല് പേരാണെങ്കിൽ നാല് എന്ന് ഉത്തരം പരയും. എന്നാൽ ഇവിടെ മൂന്ന് പേരെയുള്ളൂ എന്ന് ഹിപ്‌നോട്ടിസ്റ്റ്‌ പറഞ്ഞാൽ പിന്നെ എത്ര പ്രാവശ്യം ചോദിച്ചാലും മൂന്ന് എന്നു തന്നെ പറയുകയുള്ളൂ. ഇത്‌ ഹിപ്‌നോട്ടിസ്റ്റിനെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി പറയുന്നതാണ്. അതു പോലെ ചൂടുള്ള സാധനം കയ്യിൽ വെച്ച്‌ കൊടുത്താൽ ചൂട് ഉണ്ട്‌ എന്ന് പറയും. ഇത്‌ ഐസ്‌ പോലെ തണുത്തതാണ് എന്ന് ഹിപ്‌നോട്ടിസ്റ്റ്‌ സജഷൻ കൊടുത്താൽ പിന്നെ തണുപ്പ്‌ കൊണ്ട്‌ കൈവിറക്കുകയായി. ഇങ്ങനെ ഹിപ്‌നോട്ടിസ്റ്റിനെ തൃപ്തിപ്പെടുത്തുന്ന നിലപാട്‌ സ്വീകരിക്കുന്നത്‌ അറിഞ്ഞുകൊണ്ടാണ്. അല്ലാതെ ഹിപ്‌നോട്ടിസ്റ്റ്‌ പറയുന്നതെല്ലാം അപ്പടി ബോധ്യമായിട്ടല്ല എന്ന് പല പരീക്ഷണങ്ങള്‍ കൊണ്ടും തെളിഞ്ഞിട്ടുള്ളതാണ്. ഇത്രയും എഴുതിയത്‌, ഉപബോധമനസ്സ്‌ എന്ന് മന:ശാസ്ത്രജ്ഞന്‍ വിളിക്കുന്ന ഈ വ്യക്തിത്വം വെറും ഒരു മനസ്സല്ല, അമാനുഷികമായ കഴിവുകളുള്ള ഒരു പ്രത്യേക സൃഷ്ടിയാണ് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.

മനുഷ്യന്റെ അദൃശ്യനായ കൂട്ടുകാരൻ

ഓരോ മനുഷ്യനും അവനെ വിടാതെ അവന്റെ മനസ്സിൽ പ്രേരണകൾ ചെലുത്തിക്കൊണ്ടും അവന്റെ അനുഭവങ്ങളിൽ പങ്കാളിയായിക്കൊണ്ടുമുള്ള ജിന്നിൽ നിന്നുള്ള ഒരു കൂട്ടുകാരനുണ്ടെന്ന് ഖു൪ആൻ പല സ്ഥലങ്ങളിലും വ്യക്തമാക്കുന്നുണ്ട്‌. നാം അത്‌ കാര്യമായി ഗണിച്ചിട്ടില്ല. ശാസ്ത്രത്തിനോ മറ്റ്‌ വിജ്ഞാന ശാഖകൾക്കോ ഈ കാര്യം കണ്ടുപിടിക്കാനും സാധ്യമല്ല. അല്ലാഹുവിങ്കൽ നിന്നുള്ള മുന്നറിയിപ്പ്‌ ഖു൪ആനിലും നബി വചനങ്ങളിലും വന്നിട്ടുള്ളത്‌ അതർഹിക്കുന്ന ഗൗരവത്തോടെ നാം പരിഗണിച്ചതുമില്ല. എന്നിട്ട്‌ മന:ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളുടെയും അദ്വൈതതിന്റെ ആത്മീയ സിദ്ധാന്തങ്ങളുടെയും ഇടയിൽ കിടന്ന് നാം നട്ടം തിരിയുകയാണ്. മനുഷ്യന്റെ ദൃഷ്ടിയിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഒളിഞ്ഞിരിക്കാനുള്ള കഴിവുള്ളത്‌ കൊണ്ട്‌ ഈ അദൃശ്യനായ കൂട്ടാളിയെ കണ്ടുപിടിക്കാൻ സാധ്യമല്ല. പുനരുത്ഥാനത്തിലും പരലോകത്തിലും മനുഷ്യന് വിശ്വാസമില്ലാതാക്കുവാനും ഈ ലൗകിക ജീവിതം മഹത്തായും അനശ്വര തുല്യമായും തോന്നിപ്പിക്കുവാനും സദാ മനുഷ്യ മനസ്സിൽ പ്രേരണകൾ ചെലുത്തിക്കൊണ്ടിരിക്കുകയാണ് ഈ കൂട്ടുകാരൻ. പരലോകത്ത്‌ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഒരു സത്യവിശ്വാസിയായ മനുഷ്യൻ പറയുന്നതായി ഖു൪ആനിൽ വന്നിട്ടുള്ള ചില വചനങ്ങൾ ഈ കാര്യത്തിലേക്ക്‌ വെളിച്ചം വീശുന്നു.

قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ ‎﴿٥١﴾ ‏يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ ‎﴿٥٢﴾‏ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ ‎﴿٥٣﴾

തീർച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. അവൻ ചോദിക്കാറുണ്ടായിരുന്നു: (പുനരുത്ഥാനത്തിൽ) വിശ്വസിക്കുന്നവരിൽ പെട്ടവനാണോ നീ? നാം മരണമടഞ്ഞ് മണ്ണും എല്ലുമായി തീർന്നതിന് ശേഷം രണ്ടാമതും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയോ? (സൂറ.സ്വാഫാത്ത്:51-53)

ഈ കൂട്ടുകാരൻ മനുഷ്യരിൽ തന്നെ പെട്ട ഒരുത്തനാണെന്ന് വെക്കുകയാണെങ്കിൽ, ഈ സത്യവിശ്വാസി ലോക ജീവിതത്തിൽ എപ്പോഴും ഉറ്റമിത്രമായി ഒരു അവിശ്വാസിയെ ആയിരുന്നു കൊണ്ടുനടന്നിരുന്നത്‌ എന്നു വരുന്നു. അതും പരലോക വിശ്വാസത്തെ നിഷേധിക്കുന്നവനും അത്‌ പ്രചാരണം നടത്തുന്നവനാണെന്നും അറിഞ്ഞുകൊണ്ട്‌ അവനെ ഉറ്റ മിത്രമാക്കുന്നത്‌ വിശ്വാസിക്ക്‌ ചേർന്നതല്ല. അതുകൊണ്ട്‌ ഇവിടെ പിശാചിൽ നിന്നുള്ള കൂട്ടുകാരനെ തന്നെയാണ് പറയുന്നതെന്ന് ഉറപ്പിക്കാം. ഈ വിഷയകമായി വന്ന ഹദീസുകളിൽ ഒന്ന് മാത്രം ഉദ്ധരിക്കാം :

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ ‏”‏ ‏.‏ قَالُوا وَإِيَّاكَ يَا رَسُولَ اللَّهِ قَالَ ‏”‏ وَإِيَّاىَ إِلاَّ أَنَّ اللَّهَ أَعَانَنِي عَلَيْهِ فَأَسْلَمَ فَلاَ يَأْمُرُنِي إِلاَّ بِخَيْرٍ‏

ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു:’നിങ്ങളിൽ ഒരാളുമില്ല, ജിന്ന് വർഗ്ഗത്തിൽ പെട്ട അവന്റെ ഒരു കൂട്ടുകാരനും മലക്കുകളിൽപെട്ട അവന്റെ ഒരു കൂട്ടുകാരനും അവന്റെ കാര്യത്തിൽ ഭരമേൽപ്പിക്കപ്പെട്ട നിലയിലല്ലാതെ’ ‘അവിടുത്തേക്കോ?’ എന്ന് അവർ (സഹാബികൾ) ചോദിച്ചു. ‘എനിക്കും, പക്ഷെ അവരുടെ മേൽ അല്ലാഹു എന്നെ സഹായിച്ചു. അതിനാൽ അവൻ കീഴ്പ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഗുണമായ കാര്യമല്ലാതെ അവൻ എന്നോട്‌ കൽപ്പിക്കുന്നില്ല എന്ന് പ്രവാചകന്‍ ﷺ പറഞ്ഞു. (മുസ്ലിം:2814)

ഖു൪ആൻ ഉപയോഗിക്കുന്ന ഖരീൻ എന്ന വാക്ക് തന്നെയാണ് ഹദീസിലും വന്നിട്ടുള്ളത്‌. എപ്പോഴും വിടാതെ കൂടെ തന്നെയുള്ള കൂട്ടുകാരൻ എന്നാണ് അതിന്റെ വിവക്ഷ. പരലോകത്ത്‌ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോൾ മനുഷ്യൻ ഈ പിശാചിൽ നിന്നുള്ള കൂട്ടുകാരനെ കുറ്റപ്പെടുത്തും . അപ്പോൾ കൂട്ടുകാരൻ പറയും :

قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَٰكِن كَانَ فِى ضَلَٰلٍۭ بَعِيدٍ

ഞങ്ങളുടെ നാഥാ, ഞാൻ അവനെ അക്രമിയാക്കിയിട്ടില്ല, പക്ഷെ അവൻ തന്നെ വിദൂരമായ വഴികേടിലായിരുന്നു. (സൂറ. ഖാഫ്‌ :27)

ഖു൪ആനിൽ നിന്നും ഹദീസിൽ നിന്നും ഈ വിഷയകമായും ഇനിയും ധാരാളം ഉദ്ധരിക്കാനുണ്ട്‌.
ജിന്നിൽ നിന്നുള്ള ഒരു കൂട്ടുകാരൻ ഓരോ മനുഷ്യനും ഉണ്ട്‌ എന്നത് ഇതു വരെ പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ . മനുഷ്യന്റെ മരണത്തോട്‌ കൂടി മാത്രമേ ഈ കൂട്ടുകാരൻ അവനെ വിട്ടു പോകുന്നുള്ളൂ. അതായിരിക്കാം പ്രേതം എന്ന് സാധാരണ പറയുന്നത്‌. പെട്ടെന്നുള്ള അത്യാഹിതത്തിലും മറ്റും മരണപ്പെടുന്നവരുടെ കൂട്ടുകാരനായ പിശാച്‌ അസംതൃപ്തനായ പ്രേതമായി കുറച്ച്‌ കാലം കൂടി അലഞ്ഞു തിരിഞ്ഞേക്കാം. അല്ലെങ്കിൽ വല്ല കുട്ടികളെയും ബാധിച്ച്‌ പുനർജ്ജന്മ സിദ്ധാന്തത്തിന് തെളിവുണ്ടാക്കി കൊടുക്കാന്‍ നടന്നേക്കാം. ഇത്‌ ആത്മാവാണെന്ന് ധരിച്ച്‌ നിരവധി ആദ്ധ്യാത്മിക സാഹിത്യങ്ങൾ മനുഷ്യർ സൃഷ്ടിച്ചിട്ടുണ്ട്‌.

മന:ശാസ്ത്രത്തിലെയും ഹിപ്‌നോട്ടിസത്തിലെയും ഉപബോധമനസ്സ്‌ ഈ കൂട്ടുകാരന്റേതാണ്. മനുഷ്യന്റെ ബോധമനസ്സിനെയും അതോടൊപ്പം അവന്റെ ആത്മാവിനെയും ഒരു തരത്തിലുള്ള നിദ്രയിലാക്കി ഈ കൂട്ടുകാരൻ (ഖരീൻ) മനുഷ്യ മസ്തിഷ്കത്തെയും ശരീരത്തെയും ബാധിക്കുകയാണ് ഹിപ്‌നോട്ടിക്‌ നിദ്രയിൽ ചെയ്യുന്നത്‌. അതിന്റെ കഴിവുകളാണ് ഉപബോധമനസ്സിന്റെ കഴിവുകൾ. അതുകൊണ്ടാണ് അസാധാരണവും അമാനുഷികവുമായ കഴിവുകൾ ഉപബോധമനസ്സിനുണ്ടാവുന്നത്‌. ഈ കഴിവുകൾ ജിന്നിൽ നിന്നുള്ള ഖരീനിന്റെ കഴിവുകളാണ്. ടെലിപതിയുടെ കഴിവുകളും മറ്റുമെല്ലാം മനുഷ്യ മനസ്സിന്റെ കഴിവുകളാണെന്ന് മന:ശാസ്ത്രജ്ഞന്‍മാർ ധരിക്കുന്നു. അദൃശ്യനായ ഈ കൂട്ടുകാരൻ മനുഷ്യന്റെ അഹന്ത വർദ്ധിപ്പിക്കുവാൻ അവനെ ആ ധാരണയിൽ അങ്ങോട്ട്‌ വിടുകയും ചെയ്യുന്നു.

സന്യാസത്തിലും അദ്വൈത സാധനകളിലും നടക്കുന്നതും വളരെ വ്യത്യസ്തമല്ല. ബോധമനസ്സിനെ നിശ്ചലമാക്കി ധ്യാനത്തിലൂടെയും സാധനകളിലൂടെയും ഉപബോധമനാസ്സു (ഖരീൻ) മായുള്ള മറനീക്കി കൂട്ടുകാരന് അറിയുന്നതെല്ലാം തനിക്കും അറിയുമെന്ന ഒരു നില പ്രാപിക്കുന്നു. ചിലപ്പോൾ കൂട്ടുകാരന്റെ ഒരു കോമരം (മീഡിയം) മാത്രമായി മാറുന്നു. സ്വയം ഹിപ്‌നോട്ടൈസ്‌ ചെയ്യാനുള്ള പരിശീലനങ്ങളിലും അദ്വൈതാനുഭൂതി നേടാനുള്ള യോഗവിദ്യകളിലും ശരീരത്തെയും മസ്തിഷ്കത്തെയുമെല്ലാം ഈ കൂട്ടുകാരന് കൂടുതൽ സൗകര്യപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്‌. അല്ലാഹുവിന്റെ ഖു൪ആനും അവൻ കാണിച്ച്‌ തരുന്ന മാർഗ്ഗവും വിട്ട്‌ ഇതര മാർഗ്ഗങ്ങളിലൂടെ ദൈവസാമീപ്യത്തിന് വേണ്ടി ശ്രമിക്കുന്നവരെ പിശാചിൽ നിന്നുള്ള ഈ കൂട്ടുകാരൻ സത്യത്തിൽ നിന്നും ബഹുദൂരം അകറ്റുന്നു. പക്ഷെ അവർ ദൈവീക മാർഗ്ഗത്തിലാണെന്ന് ധരിക്കുകയും ചെയ്യുന്നു.

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ‎﴿٣٦﴾‏ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ‎﴿٣٧﴾‏ حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ ‎﴿٣٨﴾

പരമകാരുണികന്റെ ഉല്‍ബോധനത്തോട് (ഖു൪ആന്‍) വിമുഖത കാണിക്കുന്നവനാരോ അവന് നാം ഒരു പിശാചിനെ നിശ്ചയിച്ച് കൊടുക്കുന്നു. അങ്ങനെ അവന്‍ അവന് കൂട്ടുകാരനായിരിക്കും. അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുന്നു. ഇവ൪ തങ്ങള്‍ നേ൪വഴി പ്രാപിച്ചവരാണെന്ന് ധരിക്കുകയും ചെയ്യുന്നു. അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍ പറയും: ഹാ, എന്റയും നിന്റെയും ഇടക്ക് ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. നീ ചീത്ത കൂട്ടുകാരന്‍ തന്ന. (സൂറ. സുഖ്റുഫ് :36-38)

അല്ലാഹുവും അവന്റെ പ്രവാചകനും കാണിച്ചു തരാത്ത (ബിദ്‌അത്ത്‌) മാർഗ്ഗങ്ങൾ സ്വീകരിച്ച്‌, ദൈവസാമീപ്യത്തിനും ആത്മീയവളർച്ചക്കും ശ്രമിക്കുന്ന എല്ലാ വിഭാഗക്കാർക്കും അല്ലാഹുവിന് പകരം പിശാചിന്റെ സാമീപ്യമാണ് ലഭിക്കുക. പല തരം ത്വരീഖത്തുകൾ സ്വീകരിക്കുന്നവർക്കും സന്യാസവും വഴിപിഴച്ച സൂഫീ മാർഗ്ഗങ്ങളും പിന്തുടരുന്നവർക്കുമെല്ലാം ഇത്‌ തന്നെയായിരിക്കും ഗതി. അദ്വൈതമാർഗ്ഗം സ്വീകരിച്ച്‌ ഉപബോധമനസ്സുമായി ലയം പ്രാപിച്ച്‌ പിശാചിന്റെ ശരിയായ മിത്രമായി തീർന്നിട്ടുള്ളവർക്ക്‌ പിശാചിൽ നിന്നുള്ള ചില ഉപകാരങ്ങൾ ലഭിച്ചേക്കും. അവരുടെ അനുഗ്രഹത്തിനും ദർശനത്തിനും ചെല്ലുന്ന ആരാധകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള അമാനുഷീക ദൃഷ്ടാന്തങ്ങൾ കാണിക്കാൻ പിശാച്‌ അവരെ സഹായിക്കും. ‘താങ്കൾ വന്ന ആവശ്യം ഇന്നതാണ്, അത്‌ സാധിക്കും’ എന്നെല്ലാം ആരാധകന്റെ ഹൃദയത്തിലുള്ളത്‌ അറിഞ്ഞതു പോലെ പറഞ്ഞേക്കും. ആരാധകന്റെ പിശാചിൽ നിന്നും (ഖരീൻ – ഉപബോധമനസ്സ്‌) സന്യാസിയുടെ അഥവാ സിദ്ധന്റെ കൂട്ടുകാരനായ പിശാചിന് (ഖരീന്) കിട്ടിയ സന്ദേശം സന്യാസിക്ക്‌ ലഭിച്ചതായിരിക്കും ഇത്‌. ഇതിനെയാണ് പരഹൃദയജ്ഞാനം എന്ന് കൊട്ടിഘോഷിക്കുന്നത്‌.

ഇനി ‘പരകായ പ്രവേശം’ എന്നൊന്നുണ്ട്‌. പ്രസിദ്ധനായ ഒരു അദ്വൈത ഋഷിയുടെ ആത്മാവ്‌ ദേഹത്തിൽ നിന്നും തൽക്കാലത്തേക്ക്‌ വിട്ടുപോയി. ലൈംഗിക വിഷയത്തിൽ ജ്ഞാനം നേടാൻ ലൈംഗീകാസക്തനായ ഒരു രാജാവിന്റെ ദേഹത്തിൽ പ്രവേശിച്ച്‌ ലൈംഗിക വിജ്ഞാനം നേടി മടങ്ങി, സ്വന്തം ദേഹത്തിൽ തന്നെ വന്നുചേർന്നുവെന്ന് ഒരു ഐതീഹ്യമുണ്ട്‌. അതേ പോലെ ഒരു പ്രസിദ്ധ സന്യാസിയുടെ ആത്മാവ്‌ മരിക്കുന്നതിന് കുറച്ച്‌ മണിക്കൂറുകൾക്ക് മുമ്പ്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ മറ്റൊരു സന്യാസിയിലേക്ക്‌ പകർന്ന ചരിത്രവും അദ്വൈതസാഹിത്യങ്ങളിൽ കാണാം. ഇതെല്ലാം സംഭവ്യമാണോ? സംഭവ്യമാണ് എന്നാണ് ഉത്തരം. പക്ഷെ അത്‌ ആത്മാവിന്റെ സഞ്ചാര കളികളൊന്നുമല്ല. കൂട്ടുകാരനായ പിശാച്‌ (ഖരീൻ) ആണ് ഇങ്ങനെ പരകായ പ്രവേശം നടത്തുന്നത്‌ എന്നു മാത്രം. ഇനിയും വളരെയധികം വിശദീകരിക്കാനുണ്ട്‌. സ്ഥലപരിമിധി ഒരു പ്രശ്‌നമായിരിക്കുന്നു. ഖു൪ആൻ നമുക്ക്‌ നേർമാർഗ്ഗം കാണിച്ചു തരുന്നതോടൊപ്പം പാപികളുടെ മാർഗ്ഗം വ്യക്തമാക്കി തരിക കൂടി ചെയ്യുന്നുണ്ട്‌. നേർമാർഗ്ഗം ശരിക്കും മനസ്സിലാക്കിയിരിക്കണമെങ്കിൽ പിഴച്ച മാർഗ്ഗങ്ങളെക്കുറിച്ചുള്ള ബോധവും അത്യാവശ്യമാണ്. അതിനാൽ ഈ ദീർഗ്ഘമായ ലേഖനം ഒരിക്കലും അനാവശ്യമായ ഒരു പാഴ്‌വേല ആകുകയില്ല.

സബോധമനസ്സും ആത്മാവും

ആത്മാവിനെപ്പറ്റി എന്തെങ്കിലും പറയാൻ ഞാൻ ധൈര്യപ്പെടുന്നില്ല. എന്നാലും അത്‌ സബോധമനസ്സിനോടാണ്. അല്ലാതെ ഉപബോധമനസ്സിനോടല്ല ബന്ധപ്പെട്ടിരിക്കുന്നത്‌ എന്ന് പറയാതെ നിവൃത്തിയില്ല. ആത്മീയ വളർച്ചയും പരിശുദ്ധിയും നേടാനുള്ള മാർഗ്ഗം ബോധമനസ്സിനെ തളർത്തി നിശ്ചലമാക്കി ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചും കൊണ്ടുള്ളതായിരിക്കാൻ ഒരിക്കലും പാടില്ല. യഥാർത്ഥത്തിൽ മനുഷ്യന് മനസ്സ്‌ ഒന്നേയുള്ളൂ. അത്‌ ബോധമനസ്സാണ്. ഉപബോധമനസ്സ്‌ മനുഷ്യന്റേതാണ് എന്ന് അംഗീകരിക്കാൻ വഴി കാണുന്നില്ല. തെളിഞ്ഞ മനസ്സോടുകൂടി ബോധപൂർവ്വം അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ തൃപ്തിയെ മാത്രം ലാക്കാക്കി സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, വിരോധിച്ച കാര്യങ്ങളിൽ നിന്നും ബോധപൂർവ്വം അകന്ന് നിൽക്കുകയും ചെയ്യുകയെന്ന ലളിതമായ നേർക്കുനേരെയുള്ള മാർഗ്ഗമാണ് ഇസ്ലാം നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ളത്‌. അതിനാൽ നല്ല തെളിഞ്ഞ ബോധമുള്ള മനസ്സോടെയായിരിക്കണം അല്ലാഹുവിനെ ആരാധിക്കുവാൻ. ബോധത്തിന് ക്ഷീണം പറ്റിയാൽ അവിടെ പിശാച്‌ വന്ന് കയറുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌.

നമസ്‌കാരത്തിന് വുളൂഅ് (ശുദ്ധി) ചെയ്യല്‍ ശുദ്ധിക്ക്‌ വേണ്ടി മാത്രമല്ല. മനസ്സിന്റെ ഉണർവ്വിന് കൂടിയാണെന്ന് വേണം കരുതുവാൻ. വെള്ളമില്ലെങ്കിൽ കൈകളും മുഖവും മാത്രം തടവുമ്പോഴും മാനസിക ബോധം തെളിഞ്ഞതായിരിക്കുക എന്ന ഉദ്ദേശം അതിന്റെ പിന്നിലില്ലേ? മുഖമൊന്ന് തടവിയാൽ മനസ്സൊന്ന് ഉഷാറാകുന്നു. കോട്ടുവാ ഉറക്കത്തിന്റെ ലക്ഷണമാണ്. മനസ്സിന് മങ്ങൽ കുടുങ്ങിയതിന്റെ അടയാളമാണത്‌. അത്‌ പിശാചിൽ നിന്നുള്ളതാണ്. നമസ്കാരത്തിൽ കോട്ടുവാ ഉണ്ടാകുന്നത്‌ ഗുണകരമല്ല. നേരെ മറിച്ച്‌ തുമ്മൽ മനസ്സിനെ ഉഷാറാക്കുന്നു. ബോധത്തിന് മിഴിവ്‌ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടായിരിക്കാം ‘അല്ലാഹുവിന് സ്തുതി’ എന്ന് പറയാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

നമസ്‌കാരത്തിൽ ബോധമനസ്സിനെ നിശ്ചലമാക്കുന്ന തരത്തിലുള്ള ഏകാഗ്രത സാധ്യമല്ല. മനസ്സ്‌ നല്ല ബോധത്തോടുകൂടി നേർമാർഗ്ഗത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ തന്നെ വഴിപിഴച്ചവരെ പറ്റിയും അല്ലാഹുവിന്റെ കോപത്തിന് ഇരയായവരെ കുറിച്ചും ചിന്തിക്കുന്നു. ശരീരത്തെ ഒരേ നിലക്ക്‌ നിർത്തുന്നില്ല. നിൽക്കുകയും കുനിയുകയും ഇരിക്കുകയും സഷ്ടാംഗം ചെയ്യുകയുമെല്ലാം നടക്കുന്നു. മനസ്സിന്റെ തെളിവും ഉഷാറും ബോധവും അങ്ങേയറ്റം ഉണ്ടാകത്തക്ക രൂപവും ഘടനയും ഉള്ളടക്കവുമാണ് നമസ്‌കാരത്തിനുള്ളത്‌. പിശാചിനെതിരായ ഒരു സമരമാണ് നമസ്‌കാരം. ആത്മാവിന്റെ വളർച്ചക്കും പരിശുദ്ധിക്കും വേണ്ടിയുള്ള ഒരു യജ്ഞവും. ഒറ്റക്കുള്ള സമരത്തേക്കാൾ കൂട്ടായി അണിയണിയായി നിന്ന് സമരം ചെയ്യുന്നവർക്കാണ് വിജയസാധ്യത കൂടുതൽ. ഏകാന്തമായ ഏകാഗ്രതയേക്കാൾ കൂട്ടായ ജഗ്രതക്കാണ് കൂടുതൽ പ്രാധാന്യം. ഒറ്റപ്പെട്ട ആട്ടിൻ കുട്ടിയെ ചെന്നായ തട്ടിക്കൊണ്ടുപോകുന്നത്‌ പോലെ ഒറ്റപ്പെട്ട നമസ്‌കാരക്കാരനെ പിശാചും വഞ്ചിച്ചേക്കും. ബോധമനസ്സിനെ ശൂന്യമായ ഏകാഗ്രതയിലാഴ്ത്തി ഉപബോധമനസ്സിനെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ളതല്ല ഇസ്ലാമിലെ ആരാധന. നേരെ മറിച്ച്‌ ഉപബോധമനസ്സിൽ നിന്ന് വരുന്ന തോന്നലുകളുടെയും പ്രേരണകളുടെയും എതിരിൽ ബോധമനസ്സിനെ സജ്ജമാക്കുന്ന തരത്തിലുള്ളവയാണ്.

പത്മാസനത്തിലോ ശവാസനത്തിലോ നിശ്ചലമായിരുന്നും കിടന്നും ബോധമനസ്സിനെയാകെ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച്‌ നിശ്ശ്യൂനമാക്കി ദേഹത്തെയും മസ്തിഷ്കത്തെയും ഉപബോധമനസ്സിന് (ഖരീൻ) വാഹനമാക്കി തീർക്കുന്ന തരത്തിലുള്ള യാതൊരു ധ്യാന മുറകളും ഇസ്ലാം അംഗീകരിക്കുന്നില്ല. അതുപോലെ തന്നെ താളാത്മകമായ ആവർത്തനത്തിലൂടെ ഒരു തരം അബോധാവസ്ഥ (ട്രാൻസ്‌) സൃഷ്ടിക്കുന്ന വിധത്തിലുള്ള ത്വരീഖത്‌ ദിക്‌റുകളും, ശൈഖിനെ ഹാജറാക്കുന്ന പരിപാടികളും ഇസ്ലാമിന് കടക വിരുദ്ധമാണ്. ഇത്തരം പ്രകടനങ്ങളുടെ ഫലമായുണ്ടാകുന്ന പ്രജ്ഞ വിട്ട ഉപബോധാവസ്ഥയിൽ പിശാച്‌ അവർക്ക്‌ ശൈഖിന്റെ കോലം ഹാജറാക്കിക്കൊടുത്തേക്കാം. സൂഫിസത്തിലെ വഹ്ദത്തുൽ വുജൂദും കശ്‌ഫും മണ്ണാങ്കട്ടയുമെല്ലാം മനുഷ്യന്റെ ചീത്തകൂട്ടുകാരനായ പിശാചുമായി ലയം പ്രാപിക്കാനും അവന്റെ സഹായം ലഭിക്കുവാനും ഉതകിയേക്കാമെങ്കിലും അതിന് ഇസ്ലാം മതവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുവാനുള്ള കാരണം ഭൗതിക ജീവിതത്തിൽ അമാനുഷിക കഴിവുകൾ നേടാനുള്ള ദുരാഗ്രഹബന്ധിതമായ ആശയമാണ്. പരലോക ജീവിതത്തിലെ രക്ഷക്കുള്ള ആത്മാർത്ഥമായ ആഗ്രഹമല്ല.

ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَٰٓئِكَ فِى ضَلَٰلٍۭ بَعِيدٍ

ഇഹലോക ജീവിതത്തെ പരലോകത്തേക്കാൾ ഇഷ്ടപ്പെടുകയും അല്ലാഹുവിന്റെ മാർഗത്തെ തൊട്ട്‌ തടുക്കുകയും, അതിന് വക്രത ആഗ്രഹിക്കുകയും ചെയ്യുന്നവരാണവർ. അവർ വിദൂരമായ വഴികേടിലാണ്. (സൂറ. ഇബ്രാഹിം :3)

എന്നാൽ പരലോക ജീവിതത്തിൽ രക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്ന സത്യവിശ്വാസികൾക്ക്‌ അല്ലാഹു കാണിച്ചു തരുന്ന മാർഗ്ഗം എത്രനല്ലത്‌.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩ ‎﴿٧٧﴾‏ وَجَٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ ‎﴿٧٨﴾

സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഅ് ചെയ്യുവിന്‍, സുജൂദ് ചെയ്യുവിന്‍, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുവിന്‍, നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുവിന്‍, നിങ്ങള്‍ വിജയികളായേക്കാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുവിന്‍. അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. മതത്തില്‍ യാതൊരു ഞെരുക്കവും അവന്‍ ആക്കിയിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗം. ഇതിന് മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) ‘മുസ്ലിംകള്‍’ എന്ന് അല്ലാഹു നിങ്ങള്‍ക്ക് പേരിട്ടിരിക്കുന്നു. പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളുമാവാന്‍ വേണ്ടി. അതുകൊണ്ട് നിങ്ങള്‍ നമസ്കാരം നിലനി൪ത്തുകയും, സകാത്ത് കൊടുക്കുകുയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍. അവന്‍ നിങ്ങളുടെ യജമാനനാണ്. എത്ര നല്ല യജമാനന്‍! എത്ര നല്ല സഹായി ! ( സൂറ. ഹജ്ജ്‌ :77-78). (അവസാനിച്ചു)

നിത്യനൂതനത്വം തിളങ്ങി നിൽക്കുന്ന പ്രഗത്ഭമായ ഒരു ഗവേഷണ പ്രബന്ധമാണിത്. ഇസ്ലാമിക വിജ്ഞാന രചനയിൽ ഈ വിഷയകമായി മലയാളത്തിൽ ഇതു വരെ ആരും ഇത്ര പ്രഗത്ഭമായി എഴുതിയിട്ടില്ലെന്നാണ് എന്റെ അറിവ്‌. ആധുനിക വിദ്യാഭ്യാസം നേടിയ പുതിയ തലമുറക്കും, എന്നെപ്പോലെയുള്ളവർക്കും ഈ രചന ഒട്ടേറെ പാഠങ്ങൾ നൽകുന്നു. ഡോ. അവർകൾക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നൽകുമാറാകട്ടെ. [കെ. ഉമർ മൗലവി, തിരൂ൪ക്കാട് (1992 ഡിസംബ൪)]

കുറിപ്പ് : ഡോ.എം.ഉസ്മാന്‍ സാഹിബ് എഴുതിയ മുഖ്യ ശത്രു എന്ന ലേഖനത്തില്‍ വിശുദ്ധ ഖു൪ആനിന്റെയും ഹദീസുകളുടെയും പരിഭാഷയാണ് കൊടുത്തിട്ടുള്ളത്. അതിനോടൊപ്പം പ്രസ്തുത ആയത്തുകളും ഹദീസുകളും കൂടി ഇവിടെ ചേ൪ത്തിട്ടുണ്ട്. പരിഭാഷയിലോ വിശദീകരണത്തിലോ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ബ൪സഖിയായ ജീവിതത്തില്‍ അല്ലാഹു സൌഖ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *