ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനങ്ങളിലൊന്നാകുന്നു അനന്തരാവകാശ നിയമ വിജ്ഞാനം. അതിനാൽ അതിനെ ശ്രദ്ധാപൂർവം അറിയലും അഭ്യസിക്കലും മുസ്‌ലിംകളുടെമേൽ നിർബന്ധമാകുന്നു. കാരണം ആവശ്യകത അത് തേടുന്നുണ്ട്.

ഈ വിജ്ഞാനത്തിന് ഫറാഇദ് (ِفَرَائِض) എന്നു പേരുവെക്കപ്പെട്ടിരിക്കുന്നു. ഫരീദത്തിന്റെ (فَرِيضِة) ബഹുവചനമാണ് ഫറാഇദ്. അത് ‘ഫറ്ദി’ൽ (فَرْض) നിന്ന് എടുക്കപ്പെട്ടതാണ്. ‘നിശ്ചയിക്കുക’ എന്നാണ് അതിന്റെ അർഥം. അല്ലാഹു പറഞ്ഞതുപോലെ:

فَنِصْفُ مَا فَرَضْتُمْ

നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങൾ നൽകേണ്ടതാണ്) (ഖുര്‍ആൻ:2/237)

അഥവാ നിങ്ങൾ ക്വദ്‌റാക്കിയത് (നിശ്ചയിച്ചത്). അവകാശിക്കു മതപരമായി നിശ്ചയിക്കപ്പെട്ട വിഹിതമാകുന്ന മതത്തിന്റെ ഭാഷയിൽ ഫറ്ദ്.

‘ഇൽമുൽ ഫറാഇദ്’(عِلْمُ الْفَرَائِض) എന്നാൽ അനന്തരാവകാശത്തിന്റെ മതവിധികൾ അറിയുക, അനന്തരസ്വത്ത് വീതിക്കുന്നതിനുള്ള കണക്കറിയുക തുടങ്ങിയുള്ള വിജ്ഞാനമാകുന്നു. മീറാസിന്റെ ബഹുവചനമാകുന്നു മവാരീസ്. മയ്യിത്തിൽനിന്ന് അനന്തരമാക്കപ്പെടുന്നതും അനന്തരാവകാശിക്ക് നൽകപ്പെടുന്നതുമായ അവകാശമാണ് ‘മീറാസ്’ (مِيرَاث).

അനന്തര സ്വത്തുകളുടെ വിഷയം ശ്രദ്ധിക്കൽ മുസ്‌ലിമിനു നിർബന്ധമാണ്. മതപരമായ അതിന്റെ നിലപാടിനു മാറ്റം വരുത്തുന്ന കൈക്രിയകൾ അവനതിൽ ചെയ്യുവാൻ പാടുള്ളതല്ല. അങ്ങനെയായാൽ അനന്തരാവകാശിയല്ലാത്തവൻ അനന്തരമെടുക്കുകയും അനന്തരാവകാശി തന്റെ അവകാശത്തിൽനിന്ന് മൊത്തമായോ അല്ലെങ്കിൽ ഭാഗികമായോ തടയപ്പെടുകയും ചെയ്യും. അതിനാൽ അയാൾ അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും സ്വന്തത്തെ വിധേയമാക്കുകയാണ് ചെയ്യുന്നത്.

അവകാശങ്ങൾ

അനന്തരസ്വത്തുമായി ബന്ധപ്പെട്ട അവകാശങ്ങൾ

മയ്യിത്ത് വിട്ടേച്ചുപോകുന്ന സമ്പത്തുകൾ, വസ്തുവകകൾ, അവകാശങ്ങൾ എന്നിവയാണ് ‘തരികത്ത്’ (تَرِكَة) അഥവാ (അനന്തരസ്വത്ത്). മയ്യിത്തിന്റെ അനന്തരസ്വത്തുമായി നാല് അവകാശങ്ങൾ ബന്ധപ്പെടുന്നു.

ഒന്ന്) ജനാസ സംസ്‌കരണ ചെലവുകൾ: കഫൻതുണി, സുഗന്ധദ്രവ്യം എന്നിവയുടെ വില, മറവ് ചെയ്യുവാനും കുളിപ്പിക്കുവാനുമുള്ള കൂലി തുടങ്ങിയവ.

രണ്ട്) കടബാധ്യതകൾ: സകാത്ത്, ഫിത്വ‌്‌ർ സകാത്ത്, കഫ്ഫാറത്ത്, നേർച്ച തുടങ്ങിയ, അല്ലാഹുവിനോടുള്ള ബാധ്യതകൾ മുന്തിപ്പിക്കപ്പെടും. ശേഷം മനുഷ്യരുടെ കടങ്ങൾ.

മൂന്ന്) വസ്വിയ്യത്തുകൾ നടപ്പിലാക്കുക: ആകെ സ്വത്തിന്റെ മൂന്നിലൊന്നിന്റെ പരിധിയിലോ അതിൽ താഴെയോ ആയിരിക്കണമെന്ന നിബന്ധനയോടെയാണിത് നടപ്പിലാക്കുക.

നാല്) ഇർസ്: ശേഷിക്കുന്ന സ്വത്ത് പരേതന്റെ അനന്തരാവകാശികൾക്കിടയിൽ മതചിട്ടയനുസരിച്ച് വീതിക്കപ്പെടും.

മരണപ്പെട്ടവന്റെ സ്വത്ത് അവന്റെ കാലശേഷം ജീവിച്ചിരിക്കുന്നവനിലേക്ക്, വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും വന്നതിനനുസരിച്ച് നീങ്ങുന്നതിനാണ് ഇർസ് എന്നു പറയുന്നത്.

തരികത്തുമായി ചിലപ്പോൾ പരേതന്റെ ജീവിതാവസ്ഥയിൽതന്നെ മറ്റുള്ളവർക്കുള്ള അവകാശങ്ങൾ ബന്ധപ്പെട്ടെന്നിരിക്കും. വസ്തുവകയായുള്ള അവകാശങ്ങളത്രെ അത്. ചരക്ക് സ്വീകരിച്ചതിൽ വ്യാപാരിക്കുള്ള അവകാശവും പണയ വസ്തുവിൽ പണയക്കാരനുള്ള അവകാശവും പോലെ. മയ്യിത്തിന്റെ ജനാസ സംസ്‌കരണ ചെലവുകളെക്കാൾ ഈ അവകാശം മുന്തിപ്പിക്കേണ്ടതാണ്. തരികത്താകുന്നതിനു മുമ്പുതന്നെ ഈ അവകാശങ്ങൾ മയ്യിത്തിന്റെ സ്വത്തുമായി ബന്ധപ്പെടുന്നതിനാലാണത്.

അനന്തരാവകാശ കാരണങ്ങൾ

അനന്തരാവകാശിയാകുന്നതിന്റെ കാരണങ്ങൾ മൂന്നാകുന്നു:

ഒന്ന്: വിവാഹബന്ധം: വലിയ്യിന്റെയും രണ്ടു സാക്ഷികളുടെയും സാന്നിധ്യത്തിലുള്ള സാധുവായ വൈവാഹിക ഉടമ്പടിയാണത്. ദമ്പതികൾക്കിടയിൽ ലൈംഗിക ബന്ധവും ഒഴിഞ്ഞിരിക്കലും സംഭവിച്ചില്ലെങ്കിലും ശരി. വിശുദ്ധ ക്വുർആൻ വചനത്തിന്റെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്:

وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ

നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു. (ഖുര്‍ആൻ:4/12)

രണ്ട്: നസബ് അഥവാ മയ്യിത്തിന്റെ കുടുംബബന്ധം: ഉസ്വൂലും ഫുറൂഉം ഹവാശിയും അത് ഉൾകൊള്ളുന്നു.

ഉസ്വൂൽ: അവർ പിതാക്കളും യഥാർഥ പിതാമഹന്മാരുമാണ്. അവർ ആൺശൃഖലയായി എത്ര മേൽപ്പോട്ടായാലും ശരി.

ഫുറൂഅ്: അവർ മക്കളും ആൺമക്കളുടെ മക്കളുമാണ്. അവർ എത്ര കീഴ്‌പോട്ടായാലും ശരി.

ഹവാശീ: അവർ സഹോദരങ്ങളും അവരുടെ മക്കളുമാണ്; അവർ എത്ര കീഴ്‌പോട്ടായാലും ശരി. പിതൃസഹോദരന്മാരുമാണ്; അവർ എത്ര മേൽപ്പോട്ടായാലും ശരി. പിതൃസഹോദരങ്ങളുടെ മക്കളുമാണ്; അവർ എത്ര കീഴ്‌പോട്ടായാലും ശരി.

മൂന്ന്: വലാഅ്: വിമോചിതനായ അടിമയോട് യജമാനനുള്ള ബന്ധമാണത്. അടിമക്ക് മോചനമേകിക്കൊണ്ട് യജമാനൻ ചെയ്ത അനുഗ്രഹമാണതിന്റെ കാരണം. അടിമ യജമാനനെ അനന്തരമെടുക്കുകയില്ല എന്നതിൽ ഏകാഭിപ്രായമുണ്ട്. ആയതിനാൽ അനന്തരമെടുക്കുന്നതിന്റെ കാരണങ്ങൾ മൂന്നിൽ പരിമിതപ്പെടുന്നു. നസബ്, സ്വഹീഹായ നികാഹ്, വലാഅ് എന്നിവയാണത്.

അനന്തരാവകാശത്തെ തടയുന്ന കാര്യങ്ങൾ

അനന്തരമെടുക്കുന്നതിനെ നിഷേധിക്കുന്ന കാര്യങ്ങൾ മൂന്നാകുന്നു. അവ താഴെ കൊടുക്കുന്നു:

1. വധം: നിഷിദ്ധവും ബോധപൂർവവുമായ കൊലപാതകം അനന്തരസ്വത്ത് നിഷേധിക്കുന്ന കാര്യങ്ങളിൽ പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. അനന്തരാവകാശി അനന്തരമെടുക്കപ്പെടുന്നവനെ അന്യായമായി കൊന്നാൽ ഘാതകൻ അനന്തരമെടുക്കുകയില്ല. തിരുനബിﷺ പറഞ്ഞു:

ليس للقاتل من الميراث شيء

കൊന്നവന് (കൊല്ലപ്പെട്ടവന്റെ) അനന്തരസ്വത്തിൽ യാതൊരു അവകാശവുമില്ല. [إرواء الغليل رقم ١٦٧١]

2.അനന്തരമെടുക്കപ്പെടുന്നവന്റെയും അനന്തരാവകാശിയുടെയും മതപരമായ ഭിന്നത. അത് അനന്തരസ്വത്തിൽനിന്ന് തടയും. തിരുനബിﷺ പറഞ്ഞു:

لا يرث الكافر المسلم، ولا المسلم الكافر

കാഫിർ മുസ്‌ലിമിനെയോ മുസ്‌ലിം കാഫിറിനെയോ സ്വത്തിൽ അനന്തരമെടുക്കുകയില്ല. (മുസ്ലിം)

അനന്തരാവകാശികൾ

അവകാശികൾ രണ്ടു തരക്കാരാകുന്നു; പുരുഷവർഗവും സ്ത്രീവർഗവും.

പുരുഷന്മാരിൽ അവകാശികൾ പത്ത് പേരാകുന്നു:

1,2. മകൻ, മകന്റെ മകൻ: ഈ ക്രമത്തിൽ എത്രയും കീഴ്‌പോട്ട്.

يُوصِيكُمُ ٱللَّهُ فِىٓ أَوْلَٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. (ഖുര്‍ആൻ:4/11)

3,4. പിതാവ്, പിതാവിന്റെ പിതാവ്: ഈ ക്രമത്തിൽ എത്രയും മേൽപോട്ട്. പ്രപിതാവ്, പിതാമഹന്റെ പിതാവ് തുടങ്ങി യഥാർഥ പിതാമഹന്മാർ.

وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ

മരിച്ചയാൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. (ഖുര്‍ആൻ:4/11)

5. സഹോദരങ്ങൾ: അവർ ഏതു നിലയ്ക്കായാലും ശരി. മാതാപിതാക്കളിലൊത്ത സഹോദരനായാലും (പൂർണ സഹോദരൻ) പിതാവിലൊത്ത സഹോദരനായാലും മാതാവിലൊത്ത സഹോദരനായാലും ശരി. അല്ലാഹു പറഞ്ഞു:

إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ ۚ

അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്റെ പകുതി അവൾക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവൾക്ക് സന്താനമില്ലാതിരി ക്കുകയുമാണെങ്കിൽ സഹോദരൻ അവളുടെ (പൂർണ) അവകാശിയായിരിക്കും. (ഖുര്‍ആൻ:4/176)

وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ

അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയുംചെയ്താൽ അവരിൽ (ആ സഹോദരസഹോദരിമാരിൽ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്. (ഖുര്‍ആൻ:4/12)

6. പൂർണ സഹോദര പുത്രൻ, പിതാവിലൊത്ത സഹോദരപുത്രൻ: എന്നാൽ മാതാവിലൊത്ത സഹോദരപുത്രൻ അനന്തരമെടുക്കുകയില്ല. കാരണം അവൻ ദവുൽഅർഹാമാണ് (ഓഹരി നിശ്ചയിക്കാത്തവരും അസ്വബക്കാരല്ലാത്തവരുമായ ബന്ധുക്കൾ).

7, 8. ഉറ്റ പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യൻ, ഉറ്റ പിതൃവ്യപുത്രൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ: എന്നാൽ മാതാവിലൊത്ത പിതൃവ്യപുത്രൻ ദവുൽഅർഹാമിൽ പെട്ടതാകയാൽ അവൻ അനന്തരമെടുക്കുകയില്ല.

9. ഭർത്താവ്: അല്ലാഹു പറഞ്ഞു:

وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ

നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു. (ഖുര്‍ആൻ:4/12)

സ്ത്രീകളിൽ അനന്തരാവകാശികൾ ഏഴുപേരാകുന്നു

1,2. മകൾ, മകന്റെ മകൾ: ഈ ക്രമത്തിൽ അവളുടെ പിതാവ് എത്ര കീഴ്‌പോട്ടായാലും ശരി.

يُوصِيكُمُ ٱللَّهُ فِىٓ أَوْلَٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةً فَلَهَا ٱلنِّصْفُ ۚ

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ (മരിച്ച ആൾ) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ് അവർക്കുള്ളത്. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതിയാണുള്ളത്. (ഖുര്‍ആൻ:4/12)

3. മാതാവ്:

وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌ فَلِأُمِّهِ ٱلسُّدُسُ ۚ

മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാൾക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കുകയുമാണെങ്കിൽ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക് സഹോദരങ്ങളുണ്ടായിരുന്നാൽ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. (ഖുര്‍ആൻ:4/11)

4. ജദ്ദഃ (പിതാമഹി, മാതാമഹി): അവർക്ക് തിരുനബിﷺ ആറിലൊന്ന് സ്വത്തുവിഹിതം നിശ്ചയിച്ചു. ബുറയ്ദ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

أن النبي صلى الله عليه وسلم جعل للجدة السدس، إذا لم يكن دونها أم

തിരുനബിﷺ (പരേതന്) മാതാവ് ജീവിച്ചിരിക്കുന്നില്ലെങ്കിൽ ജദ്ദഃക്ക് (മാതാവിന്റെ മാതാവിന്) ആറിലൊന്ന് സ്വത്ത് നിശ്ചയിച്ചു. (അബൂദാവൂദ്, ഇബ്നുമാജ, തിര്‍മിദി)

അപ്പോൾ പിതാമഹിയും മാതാമഹിയും അനന്തരമെടുക്കും; മാതാവ് ഉണ്ടാകുവാൻ പാടില്ലെന്ന നിബന്ധനയോടെ.

5. സഹോദരി: പൂർണസഹോദരി, പിതാവിലൊത്ത സഹോദരി, മാതാവിലൊത്ത സഹോദരി എന്നിങ്ങനെ ഏതു നിലയ്ക്കാണെങ്കിലും ശരി.

وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ

അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ (ആ സഹോദരസഹോദരിമാരിൽ) ഓരോ രുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്. (ഖുര്‍ആൻ:4/12)

إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ

അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്റെ പകുതി അവൾക്കുള്ളതാണ്. (ഖുര്‍ആൻ:4/176)

فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ

ഇനി രണ്ട് സഹോദരികളാണുള്ളതെങ്കിൽ, അവൻ (സഹോദരൻ) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്. (ഖുര്‍ആൻ:4/176)

6. ഭാര്യ:

وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ

നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽനിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്. (ഖുര്‍ആൻ:4/12)

അനന്തരാവകാശികളുടെ തരങ്ങൾ

അനന്തരമെടുക്കുന്നതു പരിഗണിച്ചാൽ അവകാശികളുടെ വിഭാഗങ്ങൾ ഇപ്രകാരമാകുന്നു:

ഒന്ന്: നിർണിത ഓഹരി മാത്രം അനന്തരമെടുക്കുന്നവർ (അംശാവകാശികൾ). അവർ ഏഴുപേരാണ്. ഭാര്യയും ഭർത്താവും, പിതാമഹിയും മാതാമഹിയും, മാതാവ്, മാതാവിന്റെ ആൺ-പെൺ മക്കൾ (മാതാവൊത്ത സഹോദരൻ, മാതാവൊത്ത സഹോദരി).

രണ്ട്: തഅ്‌സ്വീബു (ശേഷാവകാശം) കൊണ്ടുമാത്രം അനന്തരമെടുക്കുന്നവർ (ശിഷ്ടാവകാശികൾ). അവർ പന്ത്രണ്ടു പേരാണ്. മകൻ, മകന്റെ മകൻ, മാതാപിതാക്കളിലൊത്ത(പൂർണ) സഹോദരൻ, പൂർണ സഹോദരന്റെ മകൻ, പിതാവിലൊത്ത സഹോദരൻ, പിതാവിലൊത്ത സഹോദരന്റെ മകൻ, മാതാപിതാക്കളിലൊത്ത (ഉറ്റ) പിതൃവ്യൻ, ഉറ്റ പിതൃവ്യപുത്രൻ, പിതാവിലൊത്ത പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ, മോചിപ്പിച്ച യജമാനൻ, മോചിപ്പിച്ച യജമാനത്തി.

മൂന്ന്: ചിലപ്പോൾ തഅ്‌സ്വീബായും (ശിഷ്ടാവകാശമായും) മറ്റു ചിലപ്പോൾ ഫർദായും (അംശാവകാശമായും) അവ (അംശാവകാശവും ശിഷ്ടാവകാശവും) ഒന്നിച്ചെടുക്കുകയും ചെയ്തുകൊണ്ട് അനന്തരമെടുക്കുന്നവർ; പിതാവും പിതാമഹനുമാണവർ.

നാല്: ചിലപ്പോൾ തഅ്‌സ്വീബായും (ശിഷ്ടാവകാശമായും) മറ്റു ചിലപ്പോൾ ഫർദായും (അംശാവകാശമായും) അവ (ഫർദും തഅ്‌സ്വീബും) ഒന്നിച്ചെടുക്കാതെ അനന്തരമെടുക്കുന്നവർ. ഭർത്താവൊഴിച്ചുള്ള പകുതി സ്വത്തോഹരിയുടെ ആളുകളും മൂന്നിൽ രണ്ട് സ്വത്തോഹരിയുടെ ആളുകളുമാണവർ. മൊത്തത്തിൽ അംശാവകാശികൾ ഇരുപത്തിയൊന്നാകുന്നു.

അംശാവകാശികൾക്ക് നിർണയിക്കപ്പെട്ട അംശങ്ങൾ ആറാകുന്നു. പാതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിൽ രണ്ട്, മൂന്നിലൊന്ന്, ആറിലൊന്ന്.

ഒന്ന്: പാതി സ്വത്തിന്റെ അവകാശികൾ; അവർ അഞ്ചാകുന്നു:

1. ഭർത്താവ്: പരേതക്ക് സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) ഈ ഭർത്താവിൽനിന്നോ മറ്റു ഭർത്താക്കന്മാരിൽനിന്നോ ഇല്ലാതിരിക്കുമ്പോൾ.

2. മകൾ: അവളോടൊപ്പം അംശാവകാശത്തിൽ പങ്കാളിയാകുന്ന സഹോദരിയില്ലാതെ അവൾ തനിച്ചാകുമ്പോഴും അവളോടൊപ്പം ശിഷ്ടാവകാശം പങ്കിട്ടെടുക്കുന്ന സഹോദരങ്ങളില്ലാതെ അവൾ തനിച്ചാകുമ്പോഴും.

3.മകന്റെ മകൾ: അവളോടൊപ്പം അംശാവകാശത്തിൽ പങ്കാളിയാകുന്ന സഹോദരിയില്ലാതെ അവൾ തനിച്ചാകുമ്പോഴും അവളോടൊപ്പം ശിഷ്ടാവകാശം പങ്കിട്ടെടുക്കുന്ന സഹോദരങ്ങളില്ലാതെ അവൾ തനിച്ചാകുമ്പോഴും പരേതനെ അനന്തരമെടുക്കുന്ന മക്കൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

4. പൂർണ സഹോദരൻ: മുഅസ്സ്വിബും (ശിഷ്ടാവകാശി) മുശാരികും (അംശാവകാശത്തിൽ പങ്കാളി) ഫർഉൽവാരിസും (സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ) അസ്വ്‌ലുൽ വാരിസും (സ്വത്ത് അനന്തരമെടുക്കുന്ന പിതാക്കൾ) ഇല്ലാതിരിക്കുമ്പോൾ.

5. പിതാവിലൊത്ത സഹോദരൻ: മുഅസ്സ്വിബും മുശാരികും ഫർഉൽവാരിസും അസ്വ്‌ലുൽവാരിസും പൂർണസഹോദരനും പൂർണസഹോദരിയും ഇല്ലാതിരിക്കുമ്പോൾ.

രണ്ട്: നാലിലൊന്നിന്റെ അവകാശികൾ; അവർ രണ്ടുപേരാകുന്നു:

1. ഭർത്താവ്: പരേതക്ക് സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) ഈ ഭർത്താവിൽനിന്നോ മറ്റു ഭർത്താക്കന്മാരിൽനിന്നോ ഉണ്ടാകുമ്പോൾ.

2. ഭാര്യ: സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) പരേതന് ഈ ഭാര്യയിൽനിന്നോ മറ്റു ഭാര്യമാരിൽനിന്നോ ഇല്ലാതിരിക്കമ്പോൾ.

മൂന്ന്: എട്ടിലൊന്നിന്റെ അവകാശികൾ:

ഒന്നോ ഒന്നിലധികമോ ഭാര്യമാർ. സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ(ആണായാലും പെണ്ണായാലും) പരേതന് ഈ ഭാര്യയിൽനിന്നോ മറ്റു ഭാര്യമാരിൽനിന്നോ ഉണ്ടായാൽ.

നാല്: മൂന്നിൽ രണ്ടിന്റെ അവകാശികൾ; അവർ നാലു പേരാകുന്നു:

1. പെൺമക്കൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവരുടെകൂടെ മുഅസ്സ്വിബ്(പരേതന്റെ മകൻ) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

2. മകന്റെ പെൺമക്കൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവരുടെ കൂടെ മുഅസ്സ്വിബും (പരേതന്റെ മകന്റെ മകൻ) ഫർഉൽവാരിസും (പരേതന്റെ മകൻ) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

3. പൂർണ സഹോദരിമാർ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവർക്ക് മുഅസ്സ്വിബും (ഒന്നോ അതിലധികമോ പൂർണസഹോദരങ്ങൾ) ഫർഉൽവാരിസും (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

4. പിതാവിലൊത്ത സഹോദരിമാർ: അവർ ഒന്നിലധികം പേരുണ്ടാവുകയും മുഅസ്സ്വിബും ഫർഉൽവാരിസും പൂർണ സഹോദരന്മാരും പൂർണ സഹോദരിമാരും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

അഞ്ച്: മൂന്നിലൊന്നിന്റെ അവകാശികൾ; അവർ രണ്ടുപേരാകുന്നു:

1.മാതാവ്: പരേതന് ഫർഉൽവാരിസും (പരേതന്റെ അനന്തരമെടുക്കുന്ന മക്കൾ) സഹോദര സഹോദരിമാരിൽ ഒന്നിലധികം പേരും ഇല്ലാതിരുന്നാൽ.

2. മാതാവിലൊത്ത സഹോദരങ്ങൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും ഫർഉൽവാരിസും (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) അസ്വ്‌ലുൽവാരിസും (പിതാവും പിതാമഹനും) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

ആറ്: ആറിലൊന്നിന്റെ അവകാശികൾ; അവർ ഏഴു പേരാകുന്നു:

1. പിതാവ്: ഫർഉൽവാരിസ് (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഉണ്ടാകുമ്പോൾ.

2. പിതാമഹൻ: ഫർഉൽവാരിസ് (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഉണ്ടാകുമ്പോൾ.

3. മാതാവ്: ഫർഉൽവാരിസ് (പരേതന്റെ അനന്തരമെടുക്കുന്ന മക്കൾ) ഉണ്ടാവുകയോ സഹോദര- സഹോദരിമാരിൽ ഒന്നിലധികം പേർ ഉണ്ടാവുകയോ ചെയ്താൽ.

4. മാതൃമഹതി: മാതാവ് ഇല്ലാതിരിക്കുമ്പോൾ.

5. മകന്റെ മകൾ: മുഅസ്സ്വിബ് (മകന്റെ മകൻ) ഇല്ലാതിരിക്കുകയും അവളുടെ മീതെ ഫർഉൽവാരിസ് ഇല്ലാതിരിക്കുകയും ചെയ്താൽ; പകുതി സ്വത്ത് അനന്തരമെടുക്കുന്നവൾ (മകൾ) ഒഴികെ. കാരണം മകന്റെ മകൾ അവളോടൊപ്പമല്ലാതെ ആറിലൊന്ന് സ്വത്ത് അനന്തരമെടുക്കുകയില്ല.

6. പിതാവിലൊത്ത സഹോദരി: മുഅസ്സ്വിബ് (അവളുടെ സഹോദരൻ) ഇല്ലാതിരിക്കുകയും അംശാവകാശമായി പാതി സ്വത്ത് അനന്തരമെടുക്കുന്ന പൂർണ സഹോദരിയോടൊപ്പം അവൾ ആയിരിക്കുകയും ചെയ്യുക.

7. ഉമ്മയിലൊത്ത സഹോദരൻ അല്ലെങ്കിൽ സഹോദരി: ഫർഉൽവാരിസും അസ്വ്‌ലുൽവാരിസും ഇല്ലാതിരിക്കുകയും തനിച്ചാവുകയും ചെയ്താൽ.

തഅ്‌സ്വീബ് (ശിഷ്ടാവകാശം)

നിർണിതമായ ഓഹരികളില്ലാതെ അനന്തരമെടുക്കുന്നവരാകുന്നു അസ്വബ (ശേഷാവകാശികൾ). കാരണം അസ്വബക്കാരൻ തനിച്ചായാൽ മുഴുവൻ സ്വത്തും അവനു സിദ്ധിക്കും. അവനോടൊപ്പം അംശാവകാശിയുണ്ടെങ്കിൽ അവകാശിയുടെത് കഴിച്ച് ബാക്കിയുള്ളത് അവനെടുക്കും. തിരുനബിﷺ പറഞ്ഞു:

ألحقوا الفرائض بأهلها، فما بقي فلأَوْلَى رجلٍ ذكرٍ

ഫരീദത്തുകൾ (നിശ്ചിത വിഹിതങ്ങൾ) അവയുടെ അവകാശികൾക്കു നൽകുക. അതിൽപിന്നെ ശേഷിക്കുന്നത് പരേതന്റെ ഏറ്റവും അടുത്ത പുരുഷബന്ധുവിനും നൽകുക. (ബുഖാരി, മുസ്ലിം)

അസ്വബ മൂന്നു വിഭാഗമാകുന്നു: അസ്വബ ബിന്നഫ്‌സ്, അസ്വബ ബിൽഗയ്ർ, അസ്വബ മഅൽ ഗയ്ർ.

1. അസ്വബ ബിന്നഫ്‌സ് (സ്വയം അവകാശികളായിത്തീരുന്നവർ).

മകനും മകന്റെ മകനും; അവരുടെ തലമുറ എത്ര കീഴ്‌പോട്ടാണെങ്കിലും ശരി, പിതാവും പിതാമഹനും; പിതൃതലമുറ എത്ര മേൽപോട്ടാണെങ്കിലും ശരി, പൂർണസഹോദരൻ, പൂർണസഹോദരന്റെ മകൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പിതാവിലൊത്ത സഹോദരൻ, പിതാവിലൊത്ത സഹോദരന്റെ മകൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പൂർണ പിതൃവ്യൻ, പൂർണ പിതൃവ്യപുത്രൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പിതാവിലൊത്ത പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, അടിമയെ മോചിപ്പിച്ച യജമാനൻ, അടിമയെ മോചിപ്പിച്ച യജമാനത്തി എന്നിവരാകുന്നു അസ്വബ ബിന്നഫ്‌സ്. ഇവരിൽ വല്ലവരും തനിച്ചായാൽ അവന് മുഴുവൻ സ്വത്തും സിദ്ധിക്കും. അവർ അംശാവകാശികളോടൊപ്പമായാൽ നിശ്ചിത ഓഹരി കഴിച്ച് ശേഷിക്കുന്നത് അവരെടുക്കും. ഒന്നും ശേഷിച്ചില്ലെങ്കിൽ അവർ ഒഴിവാക്കപ്പെടും.

2. അസ്വബ ബിൽഗയ്ർ: (മറ്റൊരു ബന്ധുവിന്റെ അവകാശത്താൽ മാത്രം ശിഷ്ടാവകാശിയായിത്തീരു ന്നവർ).

മകൾ, മകന്റെ മകൾ, പൂർണ സഹോദരി, പിതാവിലൊത്ത സഹോദരി എന്നിവരിൽ ഓരോരുത്തരും തന്റെ സഹോദരനോടൊപ്പം അസ്വബയാണ്. മകന്റെ മകളെ അവളുടെ പദവിയിലുള്ള മകന്റെ മകൻ അസ്വബയാക്കും. അവളുടെ നേരിട്ടുള്ള സഹോദരനും അവളുടെ പിതൃവ്യപുത്രനും അവൾക്ക് ആവശ്യമായാൽ അവളുടെ താഴെ പരമ്പരയിലുള്ള മകന്റെ മകനും ഒരുപോലെ അവളെ അസ്വബയാക്കും. എന്നാൽ സഹോദരന്റെ പുത്രന്മാർ, പിതൃവ്യന്മാർ, പിതൃവ്യപുത്രന്മാർ തുടങ്ങിയുള്ള ആണുങ്ങളോടൊപ്പം അവരുടെ സഹോദരിമാർ യാതൊന്നും അനന്തരമെടുക്കുകയില്ല.

3. അസ്വബ മഅൽഗയ്ർ (മറ്റു ബന്ധുവിന്റെ കൂടെ മാത്രം ശിഷ്ടാവകാശികളാകുന്നവർ).

മാതാപിതാക്കളിലൊത്ത സഹോദരിമാർ പെൺമക്കളോടൊപ്പവും മകന്റെ പെൺമക്കളോടൊപ്പവും രണ്ടോ രണ്ടിൽ കൂടുതലോ അസ്വബക്കാർ ഒന്നിച്ചാലുമാണ് ഇത്. ജിഹത്തിലും (പരേതനുമായുള്ള ബന്ധത്തിലെ താവഴി) ക്വുവ്വത്തിലും(പരേതനുമായുള്ള ബന്ധത്തിലെ ശക്തി) ദറജയിലും (പരേതനുമായുള്ള ബന്ധത്തിലെ പദവി) അസ്വബക്കാർ തുല്യരായാൽ അനന്തരാവകാശത്തിൽ അവർ പങ്കാളികളാകും. ആൺമക്കൾ, സഹോദരങ്ങൾ എന്നിവർ ഉദാഹരണം. ജിഹത്തിൽ (പരേതനുമായുള്ള ബന്ധത്തിലെ താവഴി) അവർ വ്യത്യാസപ്പെട്ടാൽ ശക്തനായവൻ ദുർബലനെക്കാൾ മുന്തിപ്പിക്കപ്പെടും. പുത്രൻ, പിതാവ് എന്നിവർ ഉദാഹരണം. ജിഹത്തിൽ തുല്യരാവുകയും ദറജയിൽ (പരേതനുമായുള്ള ബന്ധത്തിലെ പദവി) വ്യത്യാസപ്പെടുകയും ചെയ്താൽ ദറജയിൽ അടുത്തവർ മുന്തിപ്പിക്കപ്പെടും. മകൻ, മകന്റെ മകൻ എന്നിവർ ഉദാഹരണം. ജിഹത്തിലും ദറജയിലും ഒന്നിക്കുകയും ക്വുവ്വത്തിൽ (പരേത നുമായുള്ള ബന്ധത്തിലെ ശക്തി) വ്യത്യാസപ്പെടുകയും ചെയ്താൽ ഏറ്റവും ശക്തൻ ദുർബലനെക്കാൾ മുന്തിപ്പിക്കപ്പെടും. പൂർണസഹോദരനൊപ്പം പിതാവിലൊത്ത സഹോദരൻ ഉദാഹരണം.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *