ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും

ആധുനിക കാലത്തെ പ്രശ്‌നങ്ങളില്‍ ഏറ്റവുംവലിയ പ്രശ്‌നം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ആണവായുധം മനുഷ്യകുലത്തിനേല്‍പിക്കുന്ന ആഘാതം എത്രയാണോ അതില്‍നിന്ന് ഒട്ടും കുറയുന്നതല്ല പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനേല്‍പിക്കുന്ന ആഘാതവും. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് ശക്തിയുടെ പുതിയ ഉറവിടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു, ധാതുക്കളും രാസവസ്തുക്കളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു, അനന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ മനുഷ്യന്‍ പ്രകൃതി നിയമത്തില്‍ കൈകടത്തിക്കൊണ്ടിരിക്കുന്നു. ഇതെല്ലാമാണ് പരിസ്ഥിതി സംരക്ഷണം നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധിയും വെല്ലുവിളിയും. തീര്‍ച്ചയായും ഇത് ലോകത്തുള്ള വിശ്വാസികളെയും പണ്ഡിതന്മാരെയും അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പരിഹാരത്തിനായി അവര്‍ ക്വുര്‍ആന്‍ സൂക്തങ്ങളെയും ഇസ്‌ലാമിക അധ്യാപനങ്ങളെയും സമീപിക്കുകയാണ്.

സമാനതകളില്ലാത്ത അത്ഭുതകരമായ സൂക്ഷ്മതയോടെ, സൃഷ്ടികള്‍ക്കിടയിലെ പരസ്പര പൊരുത്തത്തോടെ ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചുവെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു. പരിപൂര്‍ണ യുക്തിയുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനനുസരിച്ച് ഈ സൃഷ്ടികള്‍ക്കെല്ലാം പ്രത്യേകതകളും ഗുണങ്ങളും ഘടനയും കൃത്യമായ എണ്ണവും അല്ലാഹു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഓരോ വസ്തുവും അല്ലാഹു പ്രത്യേക സ്ഥലകാലസാഹചര്യക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു. (ഖു൪ആന്‍:54/49)

മറ്റൊരു സൂക്തത്തില്‍ അല്ലാഹു പറയുന്നു:

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/2)

ഭൂമി, ജലം, അന്തരീക്ഷം, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ എന്നീ ഇഹലോകത്തിലെ ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ അളവിന്റെയും അവയ്ക്കിടയിലെ പരസ്പര ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. നേരിയ അളവിലാണെങ്കിലും ഈ താളത്തിന് എന്തെങ്കിലും പിഴവ് വരുകയാങ്കില്‍ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കും. ഒരുപക്ഷേ, അത് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും നാശത്തിന് കാരണമാകുന്നതായിരിക്കും.

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ളതുമെല്ലാം അല്ലാഹു മനുഷ്യന് വിധേയപ്പെടുത്തിക്കൊടുത്തിരിക്കുന്നു. മനുഷ്യനെ അല്ലാഹുവിന്റെ ഭൂമിയിലെ ഖലീഫയാക്കിയിരിക്കുന്നു; അവനെ ആദരിച്ചിരിക്കുന്നു. അതോടൊപ്പം, അല്ലാഹു അവനെ പരീക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ മനുഷ്യന്റെ ഓരോ പ്രവൃത്തികളുടെയും ചെയ്തികളുടെയും ഉത്തരവാദി അവന്‍ തന്നെയാണ്. മനുഷ്യനെ ഖലീഫയായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തത് മുതല്‍ ഈ ഉത്തരവാദിത്തം അവനില്‍ നിക്ഷിപ്തമാവുകയാണ്. അല്ലാഹു ഈ അവകാശങ്ങളും പ്രത്യേകതകളും നല്‍കുന്നതോടൊപ്പം സ്വന്തത്തിനും മറ്റുള്ളവരുടെ നന്മക്കുമായി എങ്ങനെ ഈ അനുഗ്രഹങ്ങളെ ഉപയുക്തമാക്കാം എന്നത് ദിവ്യവെളിപാടിലൂടെ മനുഷ്യന് വിശദീകരിച്ച് നല്‍കുന്നു. അത് ലോകത്തെ സംരക്ഷിച്ച് നിര്‍ത്താനും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നശിപ്പിക്കാതെ നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും മനുഷ്യനോട് കല്‍പിക്കുന്നു.

وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا

ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. (ഖുർആൻ:7/56)

മനുഷ്യന് സന്തോഷത്തോടെയും ആനന്ദത്തോടെയും ജീവിക്കുന്നതിന് ഭൂമിയെ സൃഷ്ടിക്കുകയും സജ്ജമാക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നു. ജലം, മലകള്‍, ജീവജാലങ്ങള്‍, സസ്യലതാദികള്‍, പ്രത്യക്ഷ്യവും പരോക്ഷവുമായി നന്മകള്‍ തുടങ്ങിയവ അല്ലാഹു ഭൂമിയില്‍ ഒരുക്കിയിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്. അതിന്റെ താളത്തിനും സന്തുലനത്തിനും ഒരു കേടുപാടും വരുത്താതെ ഉപയോഗപ്പെടുത്തേത്തണ്ടതും അവന്റെ ഉത്തരവാദിത്തമാണ്. വിവേകവും ദീര്‍ഘവീക്ഷണവുമില്ലാതെ ഭൂമിക്കുമേലുള്ള മനുഷ്യന്റെ കൈകടത്തല്‍ മൂലം പ്രാപഞ്ചിക വ്യവസ്ഥയില്‍ മാറ്റമുണ്ടായതായി ഇന്ന് നാം കാണുന്നു. ഇത് പ്രകൃതിസംരക്ഷണ മാര്‍ഗങ്ങള്‍ക്ക് മുമ്പില്‍ തടസ്സം സൃഷ്ടിക്കുകയാണ്. അതുകൊണ്ട് തന്നെ, അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തെ അതുപോലെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ഓരോ വിശ്വാസിയും രംഗത്തിറങ്ങേണ്ടതുണ്ട്.

ഭൂമിയില്‍ നാശമുണ്ടാകുന്നതിനുള്ള കാരണം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:  അറിയുക, അത് മനുഷ്യര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളുടെ പരിണതിയാണ്.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. (ഖു൪ആന്‍: 30/41)

ജനങ്ങളുടെ മനസ്സും ചിന്തയും നല്ലതല്ലെങ്കില്‍ അതിന്റെ അനന്തരഫലമെന്നത് വിനാശകരവും ദുരന്തപൂര്‍ണവുമായിരിക്കും. എന്നാല്‍, അല്ലാഹുവിന്റെ കാരുണ്യം അതിവിശാലമാണെന്ന് മനസ്സിലാക്കുക. അത് വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിനും അറിവില്ലായ്മയില്‍നിന്ന് ഉണര്‍ന്ന് മുന്നേറുന്നതിനുമായി പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്നു. അതുകൊണ്ടാണ് സൂക്തത്തിന്റെ അവസാനത്തില്‍ ‘അവര്‍ മടങ്ങിയെങ്കിലോ’ എന്ന് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുവെക്കുന്നത്. ഈ കാണുന്ന പ്രപഞ്ചത്തിലെ മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന ഒരുപാട് പ്രവാചക വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ

അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നു: ‘നിങ്ങള്‍ ഓരോരുത്തരും മേല്‍നോട്ടക്കാരാണ് (സംരക്ഷകരാണ്), നിങ്ങളുടെ മേല്‍നോട്ടത്തിലുള്ളതിന്റെ (സംരക്ഷണത്തിലുള്ളതിന്റെ) ഉത്തരവാദിത്തം നിങ്ങള്‍ ഓരോരുത്തര്‍ക്കുമാണ്.’

ചുരുങ്ങിയ വാചകമാണെങ്കിലും വിശാലമായ അര്‍ഥം ഉള്‍കൊള്ളുന്ന ഹദീഥിലൂടെ, പ്രപഞ്ചത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് പ്രവാചകന്‍ ﷺ പറഞ്ഞുവെക്കുന്നത്. അല്ലാഹു സൃഷ്ടിച്ചതിനെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവരെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് ‘വിനാശകാരികള്‍’ എന്നാണ്.

وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ

അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍: 2/205)

ഈ ആയത്തില്‍ പരാമര്‍ശിക്കുന്ന ‘ഹര്‍ഥ്’ എന്നത് കൃഷിയും ‘നസ്ല്‍’ എന്നത് ജീവജാലങ്ങളുമാണ്. അഥവാ ജന്തുലോകത്തെയും സസ്യലോകത്തെയുമാണ് അവര്‍ നശിപ്പിക്കുന്നത്. ഇത് രണ്ടും മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവയിലേതെങ്കിലുമൊന്നിന് നാശം വരുത്തകയെന്നാല്‍ അവന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണ്, മനുഷ്യകുലത്തിന് ഉപദ്രവമേല്‍പിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമും ജന്തുലോക സംരക്ഷണവും

ജീവജാലങ്ങളോട് കരുണ കാണിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും ഇസ്‌ലാം വിശ്വാസികളോട് നിരന്തരമായി ആവശ്യപ്പെടുന്നു. ചുറ്റുമുള്ളവയോട് മനുഷ്യന്‍ എങ്ങനെ ഇടപഴകണമെന്നതിനെക്കുറിച്ച് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ വിശദമായി പറയുന്നുണ്ട്. അവയില്‍ ഉള്‍പെടുന്നതാണ് ജീവജാലങ്ങളോട് എങ്ങനെ പെരുമാറണമെന്നതും. ജന്തുലോകത്തെ സൃഷ്ടിച്ചതിന്റെ ഉദ്ദേശത്തെ കുറിച്ച് അല്ലാഹു വിവിധങ്ങളായ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. അത് ജന്തുലോകത്തെ കുറിച്ച് പഠിക്കാനും അവയെ സംരക്ഷിക്കാനും മനുഷ്യനോട് ആവശ്യപ്പെടുന്നു. കൂടാതെ, എങ്ങനെ അവയെ ഉപയോഗപ്പെടുത്തണമെന്നും വളര്‍ത്തണമെന്നും മനുഷ്യനെ പഠിപ്പിക്കുന്നു. അതോടൊപ്പം, വലുപ്പംകൊണ്ട് ചെറുതാണെങ്കിലും, നമ്മുടെ കാഴ്ചയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും ഈ ജന്തുജാലങ്ങളെ കുറിച്ച് ചിന്തിച്ച് അല്ലാഹുവിന്റെ മഹത്ത്വത്തെ തിരിച്ചറിയാനും നമ്മെ ക്ഷണിക്കുന്നുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ പല അധ്യായങ്ങളുടെയും നാമങ്ങള്‍ ജീവജാലങ്ങളുടെ നാമങ്ങളാണെന്ന് കാണാവുന്നതാണ്. പശു, കന്നുകാലികള്‍, ഉറുമ്പ്, തേനീച്ച, ആന, എട്ടുകാലി തുടങ്ങിയവ അതില്‍ പെടുന്നു. എല്ലാ ജീവജാലങ്ങളും നമ്മെപ്പോലെ തന്നെയുള്ള വര്‍ഗമാണെന്ന്, സമൂഹമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വര്‍ഗത്തോട്, സമൂഹത്തോട് കരുണകാണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയാണിത്. അല്ലാഹു പറയുന്നു:

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. (ഖു൪ആന്‍: 6/38)

عَنْ عَبْدِ اللهِ بْنِ مُغَفَّلٍ رضى الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «لَوْلَا أَنَّ الْكِلَابَ أُمَّةٌ مِنَ الأُمَمِ لَأَمَرْتُ بِقَتْلِهَا كُلِّهَا

അബ്ദുല്ലാഹി ബിന്‍ മുഗഫ്ഫൽ رضى الله عنه വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നു: സമുദായങ്ങളില്‍പെട്ട ഒരു സമുദായമായിരുന്നില്ലെങ്കില്‍ നായകളെ കൊന്നുകളയാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു. (തിര്‍മിദി, അബൂദാവൂദ്)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ: سَمِعْتُ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ: قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ പറയുന്നതായി കേട്ടു: ‘പ്രവാചകന്മാരില്‍ പെട്ട ഒരു പ്രവാചകനെ ഉറുമ്പ് കടിച്ചു. അദ്ദേഹം കല്‍പിക്കുകയും, ആ ഉറുമ്പ് സമൂഹം ചുട്ടെരിച്ച് ചാമ്പലാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രവാകന് അല്ലാഹു വെളിപാട് നല്‍കി; താങ്കളെ കടിച്ചത് ഒരു ഉറുമ്പാണ്, താങ്കള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആ സമൂഹത്തെ മുഴവന്‍ ചുട്ടെരിച്ച് ചാമ്പലാക്കിയിരിക്കുന്നു. (ബുഖാരി, മുസ്ലിം)

എന്തിനാണ് ജീവജാലങ്ങളെ സൃഷ്ടിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം വിശുദ്ധ ക്വുര്‍ആനിലെ ഒരുപാട് ആയത്തുകളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു:

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ‎﴿٢١﴾‏ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ‎﴿٢٢﴾

തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനമുണ്ട്. അവയില്‍ നിന്ന് (മാംസം) ഭക്ഷിക്കുകയും ചെയ്യുക. അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു. (ഖു൪ആന്‍: 23/21-22)

وَٱلْأَنْعَٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَٰفِعُ وَمِنْهَا تَأْكُلُونَ

കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്ന് തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 16/5)

ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് ഉപയോഗപ്പെടുത്തുന്നതിനാണെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ അവയില്‍നിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. യാത്രക്ക് ഉപയോഗിക്കുകയും തണുപ്പിനെ പ്രതിരോധിക്കുന്നതനുള്ള കമ്പിളി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും ശരിയായ വിധത്തില്‍ അവയെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന് നന്ദി കാണിക്കുകയെന്നത് രണ്ട് തരത്തിലാണ്. ഒന്ന്, അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക. രണ്ട്, അവന്റെ കല്‍പനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയപ്പെട്ട് ഈ അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തുക.

ജന്തുലോകത്തിന് ഒരു രീതിയിലും ഉപദ്രവമേല്‍പിക്കരുതെന്ന് ഇസ്‌ലാം എല്ലാ അര്‍ഥത്തിലും ഊന്നിപ്പറയുന്നു.

عَنْ جَابِرٍ رضى الله عنه ، أَنَّ النَّبِيَّ صلى الله عليه وسلم مَرَّ بحِمَار قَدْ وُسِمَ فِي وَجْهِهِ فَقَالَ ‏ “‏ لَعَنَ اللَّهُ الَّذِي وَسَمَهُ ‏”‏ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  മുഖത്ത് അടയാളം (അടയാളത്തിനായി പൊള്ളിക്കുക) വെക്കപ്പെട്ട ഒരു കഴുതയുടെ അടുക്കലൂടെ പ്രവാചകന്‍ ﷺ നടന്നു. അപ്പോള്‍ പ്രവാചന്‍ ﷺ പറയുകയുണ്ടായി; ‘അടയാളം വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.’ (മുസ്ലിം)

عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللهِ عَنْ أَبِيهِ قَالَ: كُنَّا مَعَ رَسُولِ اللهِ صلى الله عليه وسلم فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ، فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ، فَأَخَذْنَا فَرْخَيْهَا، فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تُفرِّشُ، فَجَاءَ النَّبِيُّ r فَقَالَ: «مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا».

അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങള്‍ പ്രവാചകനോടൊപ്പം യാത്രയിലായിരുന്നു. പ്രവാചകന്‍ ﷺ പ്രാഥമിക ആവശ്യത്തിനായി പോയി. രണ്ട് കുഞ്ഞുങ്ങളോടൊപ്പം ചെറിയൊരു പക്ഷിയെ ഞങ്ങള്‍ കണ്ടു. ആ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ എടുത്തു. ആ പക്ഷി വന്ന് അതിന്റെ ചിറകിട്ടടിച്ചു. അപ്പോള്‍ പ്രവാചകന്‍ ﷺ വന്ന് പറഞ്ഞു: ‘ആരാണ് ഈ പക്ഷിക്കുഞ്ഞിനെ പ്രയാസപ്പെടുത്തിയത്? അതിന്റെ കുഞ്ഞിനെ അവിടെ തിരിച്ചുകൊണ്ടുപോയി വെക്കുക.’ (അബൂദാവൂദ്)

ഈ രണ്ട് ഹദീഥുകളിൽ നിന്നും ഇസ്‌ലാം മുഴുവന്‍ ജീവജാലങ്ങളോടും കാണിക്കുന്ന കാരുണ്യത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ജീവജാലങ്ങളെ അനാവശ്യമായി കൊല്ലുകയെന്നത് ഇസ്‌ലാം വലിയ കുറ്റമായി കാണുന്നു; അത് വിലക്കുകയും ചെയ്തിരിക്കുന്നു. കാരണം, അവയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനന്മക്ക് വേണ്ടിയാണ്. അവയെ കൊല്ലുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയെന്നതാണ്.

عن الشَّرِيدَ رضى الله عنه قَالَ: سَمِعْتُ رَسُولَ اللهِ لى الله عليه وسلم يَقُولُ: مَنْ قَتَلَ عُصْفُورًا عَبَثًا عَجَّ إِلَى اللهِ عَزَّ وَجَلَّ يَوْمَ الْقِيَامَةِ، يَقُولُ: يَا رَبِّ، إِنَّ فُلَانًا قَتَلَنِي عَبَثًا وَلَمْ يَقْتُلْنِي لِمَنْفَعَةٍ.

അശ്ശരീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു; ആരെങ്കിലും പക്ഷികളെ അന്യായമായി കൊല്ലുകയാണെങ്കില്‍, അന്ത്യനാളില്‍ അവ അല്ലാഹുവിലേക്ക് നിലവിളിച്ചുകൊണ്ട് വരുന്നതായിരിക്കും. എന്നിട്ട് പറയും; രക്ഷിതാവേ, ഇന്നാലിന്ന മനുഷ്യന്‍ എന്നെ അന്യായമായി കൊലചെയ്തിരിക്കുന്നു. ഒരു ആവശ്യത്തിനും വേണ്ടിയല്ല എന്നെ കൊന്നിരിക്കുന്നത്. (നസാഇ)

ജീവജാലങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. മറിച്ച്, അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അപ്രകാരം അനുകമ്പയോടെ, സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനില്‍ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്.

عَنْ أَبِي هُرَيْرَةَ رضى الله عنه، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: بَيْنَا رَجُلٌ يَمْشِي فَاشْتَدَّ عَلَيْهِ الْعَطَشُ فَنَزَلَ بِئْرًا فَشَرِبَ مِنْهَا، ثُمَّ خَرَجَ فَإِذَا هُوَ بِكَلْبٍ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ: لَقَدْ بَلَغَ هَذَا مِثْلُ الَّذِي بَلَغَ بِي، فَمَلأَ خُفَّهُ ثُمَّ أَمْسَكَهُ بِفِيهِ ثُمَّ رَقِيَ فَسَقَى الْكَلْبَ، فَشَكَرَ اللهُ لَهُ فَغَفَرَ لَهُ. قَالُوا: يَا رَسُولَ اللهِ، وَإِنَّ لَنَا فِي الْبَهَائِمِ أَجْرًا؟!، قَالَ:فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നു: ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.’ അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.’ (ബുഖാരി, മുസ്ലിം)

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ رضى الله عنه، قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏:‏دَخَلَت امْرَأَةٌ النَّارَ مِنْ جَرَّاءِ هِرَّةٍ لَهَا – أَوْ هِرٍّ – رَبَطَتْهَا فَلَا هِيَ أَطْعَمَتْهَا، وَلَا هِيَ أَرْسَلَتْهَا تُرَمْرِمُ مِنْ خَشَاشِ الأَرْضِ حَتَّى مَاتَتْ هَزْلًا.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍ നിന്ന് അത് പെറുക്കി തിന്നു, അവസാനം പട്ടിണി കിടന്ന് ചത്തുപോയി.’ (മുസ്ലിം)

ഇസ്‌ലാമും സസ്യലോക സംരക്ഷണവും

ജന്തുലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് നാം മുകളിൽ വിശദീകരിച്ചത്. സസ്യലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ് എന്നതാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. ജീവജാലങ്ങളിലെന്നപോലെ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം സസ്യജാലങ്ങളിലും കാണാവുന്നതാണ്. മനുഷ്യന് അല്ലാഹു നല്‍കിയ അനുഗഹങ്ങളില്‍ പെട്ടതാണ് സസ്യജാലങ്ങള്‍. അവയില്ലെങ്കില്‍ മനുഷ്യന് ഭൂമിയിലെ ജീവിതം അസാധ്യമാണ്. അതിനാല്‍തന്നെ വിശുദ്ധ ക്വുര്‍ആനില്‍ പലയിടങ്ങിളിലായി സസ്യജാലങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. മനുഷ്യജീവിതം ഭൂമിയില്‍ നിലനിര്‍ത്തുന്നതിനുള്ള സുപ്രധാന മാര്‍ഗമെന്ന നിലക്കാണ് സസ്യജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ, കന്നുകാലികളുടെ ഭക്ഷണവുമാണത്. അല്ലാഹു പറയുന്നു:

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ‎﴿٢٤﴾‏ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ‎﴿٢٥﴾‏ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ‎﴿٢٦﴾‏ فَأَنۢبَتْنَا فِيهَا حَبًّا ‎﴿٢٧﴾‏ وَعِنَبًا وَقَضْبًا ‎﴿٢٨﴾‏ وَزَيْتُونًا وَنَخْلًا ‎﴿٢٩﴾‏ وَحَدَآئِقَ غُلْبًا ‎﴿٣٠﴾‏ وَفَٰكِهَةً وَأَبًّا ‎﴿٣١﴾‏ مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ‎﴿٣٢﴾

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. (ഖുർആൻ:80/24-32)

സസ്യജാലങ്ങളെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയും അവന്‍ വളര്‍ത്തുന്ന നാല്‍കാലികള്‍ക്ക് വേണ്ടിയുമാണെന്ന് അല്ലാഹു തന്റെ ദാസന്മാരെ ഈ സൂക്തങ്ങളിലൂടെ ഓര്‍പ്പെടുത്തുകയാണ്. 32 ാം വചനത്തിലുള്ള ‘മതാഅ്’ എന്ന പദം ഉപകാരപ്രദമാകുന്ന എല്ലാ വിഭവങ്ങളെയും സൂചിപ്പിക്കുന്നു. സ്വന്തത്തിനും സമൂഹത്തിനും പ്രയോജനകരമായിട്ടുള്ളത് മനുഷ്യന്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ അല്ലെങ്കില്‍ ധൂര്‍ത്തടിക്കുകയോ ചെയ്യുന്നത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ വിലക്കുന്നു. അല്ലാഹു പറയുന്നു:

وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتْنَا بِهِۦ جَنَّٰتٍ وَحَبَّ ٱلْحَصِيدِ ‎﴿٩﴾‏ وَٱلنَّخْلَ بَاسِقَٰتٍ لَّهَا طَلْعٌ نَّضِيدٌ ‎﴿١٠﴾

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (ഖുർആൻ:50/9-10)

മനുഷ്യന്റെ അന്നമാണ് ധാന്യങ്ങളും മറ്റു വിളകളും. അവ ഉണ്ടാകുന്നത് സസ്യജാലങ്ങളിലാണ്. ഈ അനുഗ്രഹം പ്രദാനം ചെയ്ത അല്ലാഹുവിന് മനുഷ്യന്‍ നന്ദി കാണിക്കേണ്ടതുണ്ട്. നന്ദി പ്രകടിപ്പിക്കുകയെന്നത് അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും അവന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവ വിനിയോഗിക്കുകയും ചെയ്യുകയെന്നതാണ്. അല്ലാഹു പറയുന്നു:

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ ‎﴿٥٣﴾‏ كُلُوا۟ وَٱرْعَوْا۟ أَنْعَٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّأُو۟لِى ٱلنُّهَىٰ ‎﴿٥٤﴾

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:20/53-54)

കൃഷിചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.

عن جابر ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘ഒരു മുസ്‌ലിമും ഒരു ചെടി നടുകയോ അല്ലെങ്കില്‍ കൃഷിയോ ചെയ്യുന്നില്ല; അതില്‍നിന്ന് പക്ഷികളും മനുഷ്യരും നാല്‍ക്കാലികളും ഭക്ഷിക്കുകയും അത് അവന് ദാനമാവുകയും ചെയ്തുകൊണ്ടല്ലാതെ. (മുസ്ലിം)

അഥവാ, താന്‍ നട്ട ചെടിയോ അല്ലെങ്കില്‍ കൃഷിയോ കാരണമായി കര്‍ഷകന് തന്റെ മരണ ശേഷവും പ്രതിഫലം ലഭിക്കുന്നു. അതില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവര്‍ക്ക് അന്ത്യദിനം വരെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കുന്നതാണ്!

عَنْ أَنَسٍ ـ رضى الله عنه ـ قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏: سَبْعٌ تَجْرِي لِلْعَبْدِ بَعْدَ مَوْتِهِ، وَهُوَ فِي قَبْرِهِ: مَنْ عَلَّمَ عِلْمًا، أَوْ أَجْرَى نَهْرًا، أَوْ حَفَرَ بِئْرًا، أَوْ غَرَسَ نَخْلًا، أَوْ بَنَي مَسْجِدًا، أَوْ وَرَّثَ مُصْحَفًا، أَوْ تَرَكَ وَلَدًا صَالِحًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ഒരു അടിമയുടെ മരണശേഷം ക്വബ്‌റിലിയാരിക്കെ ഏഴു കാര്യങ്ങള്‍ അവനെ തുടര്‍ന്ന് വരുന്നതായിരിക്കും. ആരെങ്കിലും അറിവ് പകര്‍ന്നുനല്‍കുകയോ തോടുവെട്ടുകയോ കിണര്‍ കുഴിക്കുകയോ ഈന്തപ്പന നടുകയോ പള്ളിനിര്‍മിക്കുകയോ മുസ്ഹഫ് ദാനമായി നല്‍കുകയോ മരണശേഷം തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സ്വഭാവിയായ മകനെ വളര്‍ത്തുകയോ ചെയ്‌തെങ്കില്‍ (ഈ ഏഴ് കാര്യങ്ങള്‍ മരണാനന്തരം ഒരു അടിമയെ പിന്തുടര്‍ന്ന് വരുന്നതാണ്). (ബൈഹക്വി)

തോടുവെട്ടുക, കിണര്‍കുഴിക്കുക, മരംനടുക എന്നീ കാര്യങ്ങളെയും പള്ളി നിര്‍മിക്കുക, അറിവ് പകര്‍ന്ന് നല്‍കുക, മുസ്വ്ഹഫ് ദാനമായി നല്‍കുക എന്നീ കാര്യങ്ങളെയും സമീകരിച്ചുകൊണ്ട് ഒരേപോലെയാണ് ഈ ഹദീഥില്‍ പരാമര്‍ശിക്കുന്നത്. അവക്ക് ഇടയില്‍ ഒരു വ്യത്യാസവുമില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ മരണശേഷവും പ്രതിഫലം നിലയ്ക്കാതെ ലഭിച്ചു കൊണ്ടിരിക്കുകയെന്നത് ദാസന്മാരോടുള്ള അല്ലാഹുവിന്റെ അതിയായ കാരുണ്യത്തെയും അവര്‍ക്കുമേല്‍ അവൻ ചൊരിയുന്ന അനുഗ്രഹത്തെയുമാണ് കുറിക്കുന്നത്.

ഇസ്‌ലാം മനുഷ്യരെ കേവലം കൃഷിചെയ്യുക എന്നതിലേക്കല്ല ക്ഷണിക്കുന്നത്. മറിച്ച്, വ്യക്തിയെന്ന നിലയില്‍ പ്രത്യേകിച്ചും സമൂഹമെന്ന നിലയില്‍ പൊതുവായും കൃഷിചെയ്യുന്നതിലൂടെ പ്രയോജനം കൊണ്ടുവരിക എന്നതിലേക്കാണ്.

ونقل الطيبي عن محيي السنة: أن رجلًا مرّ بأبي الدرداء وهو يغرس جوزة فقال: أتغرس هذه وأنت شيخ كبير، وهذه لا تطعم إلا في كذا وكذا عامًا؟، فقال: ما عليّ أن يكون لي أجرها ويأكل منها غيري؟.

മുഹ്‌യുസ്സുന്നയില്‍നിന്ന് ത്വയ്യിബി റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഒരാള്‍ അബുദ്ദര്‍ദാഅ് رضى الله عنه വിന്റെ അടുക്കലൂടെ നടന്നുനീങ്ങി; അദ്ദേഹം മരം നടുകയായിരുന്നു. അപ്പോള്‍ അയാള്‍ ചോദിച്ചു: ‘വാര്‍ധക്യത്തിലാണോ താങ്കള്‍ ഈ മരം നടുന്നത്? ഇന്നാലിന്ന വര്‍ഷമല്ലാതെ താങ്കള്‍ ഇതില്‍നിന്ന് ഭക്ഷിക്കുകയില്ല.’ (ഒരുപാട് വര്‍ഷം കാത്തിരിക്കേണ്ടതായി വരും). അബുദ്ദര്‍ദാഅ് رضى الله عنه പറഞ്ഞു: ‘അതില്‍നിന്ന് മറ്റുള്ളവര്‍ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ് (ഞാന്‍ ആഗ്രഹിക്കുന്നത്).’

ജീവന്റെ അടിസ്ഥാനഘടകമാണ് വെള്ളമെന്ന് വിശുദ്ധക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍പോലും നമുക്ക് കഴിയുകയില്ല. അല്ലാഹു പറയുന്നു:

ﻭَﺟَﻌَﻠْﻨَﺎ ﻣِﻦَ ٱﻟْﻤَﺎٓءِ ﻛُﻞَّ ﺷَﻰْءٍ ﺣَﻰٍّ ۖ

വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. (ഖു൪ആന്‍:21/30)

ﻭَٱﻟﻠَّﻪُ ﺧَﻠَﻖَ ﻛُﻞَّ ﺩَآﺑَّﺔٍ ﻣِّﻦ ﻣَّﺎٓءٍ

എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. ……….(ഖു൪ആന്‍:24/45)

എല്ലാ ജീവനുള്ളവയുടെയും അവയുടെ ഘടനയുടെയും അടിസ്ഥാനം വെള്ളത്തില്‍നിന്നാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുകയാണ്. ശാസ്ത്രജ്ഞര്‍ പറയുന്നു: മനുഷ്യശരീരത്തിലെ അടിസ്ഥാന ഘടകമാണ് വെള്ളം. മനുഷ്യശരീരത്തില്‍ 76 ശതമാനത്തോളം വെള്ളമാണ്. ഇപ്രകാരം തന്നെയാണ് മറ്റു ജീവികളുടെ അവസ്ഥയും. വെള്ളമില്ലാതെ സസ്യജാലങ്ങള്‍ നിലനില്‍ക്കുകയെന്നത് അസാധ്യമാണ്. ഒരു കിലോ പഞ്ചസാര ഉല്‍പാദിപ്പിക്കുന്നതിന് ആയിരം ലിറ്റര്‍ ശുദ്ധമായവെള്ളം വേണ്ടിവരുന്നു. ഒരു കിലോ ഗോതമ്പ് ഉല്‍പാദിപ്പിക്കുന്നതിന് 1500 ലിറ്റര്‍ വെള്ളം ആവശ്യമായിവരുന്നു. ഇപ്രകാരംതന്നെ മറ്റുള്ള വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിനും വെള്ളം അനിവാര്യമായിവരുന്നു. ഉദാഹരണമായി, ഒരു കിലോ കമ്പി ഉരുക്കുന്നതിന് 400 ലിറ്റര്‍ വെള്ളം വേണ്ടിവരുന്നു.

ഇതുകൊണ്ടാണ് ഇസ്‌ലാം വെള്ളത്തെ ഏറ്റവുംവലിയ അനുഗ്രഹമായി കാണുന്നത്. അത് മലിനമാക്കാതിരിക്കാനും ദുര്‍വ്യയം ചെയ്യാതിരിക്കാനും ഇസ്‌ലാം നമ്മോട് ആഹ്വാനം ചെയ്യുന്നു.

പൂര്‍വികരായ പണ്ഡിതര്‍ വെള്ളത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാവുന്നതാണ്. അവരുടെ ഗ്രന്ഥങ്ങളിലെ വെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തലക്കെട്ടുകള്‍ അത് വ്യക്തമാക്കുന്നു. താഴെ പറയുന്ന തലക്കെട്ടുകള്‍ ഉദാഹരണം.

كراهة الإسراف الماء ولو كنت على نهر جار

ഒഴുകുന്ന നദിയിലാണെങ്കിലും വെള്ളം അമിതമായി ഉപയോഗിക്കുകയെന്നത് വെറുക്കപ്പെട്ടതാണ്.

كَانَ النَّبِيُّ صلى الله عليه وسلم يَغْتَسِلُ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ وَيَتَوَضَّأُ بِالْمُدِّ

പ്രവാചകന്‍ ﷺ ഒരു സ്വാഅ്‌കൊണ്ടോ അഞ്ച് മുദ്ദ്‌കൊണ്ടോ കുളിക്കുകയും ഒരു മുദ്ദ്‌കൊണ്ട് വുദുവെടുക്കുകയും ചെയ്തിരുന്നു.

പ്രവാചക വചനത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ഇത്തരത്തില്‍ അവര്‍ തലവാചകങ്ങള്‍ നല്‍കിയിട്ടുള്ളത്.

(നാല് മുദ്ദാണ് ഒരു സ്വാഅ്, ഏകദേശം മൂന്ന് ലിറ്റര്‍ വെള്ളം. അഥവാ, നന്നെ കുറഞ്ഞ വെള്ളം ഉപയോഗിച്ച് വുദൂഅ് എടുക്കുകയും കുളിക്കുകയും ചെയ്തിരിന്നുവെന്ന് സാരം)

عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ: أَنَّ النَّبِيَّ صلى الله عليه وسلم مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ، فَقَالَ: «مَا هَذَا السَّرَفُ يَا سَعْدُ؟» قَالَ: أَفِي الْوُضُوءِ سَرفٌ؟ قَالَ: «نَعَمْ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ».

അബ്ദുല്ലാഹിബിന്‍ അംറ്ബിന്‍ ആസ്വ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ‘പ്രവാചകന്‍ ﷺ رضى الله عنه വിന്റെ അടുക്കലൂടെ നടക്കുകയായിരുന്നു. അദ്ദേഹം വുദുഅ് എടുക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘സഅദ്, എന്തൊരു ധൂര്‍ത്താണിത്?’ അദ്ദേഹം ചോദിച്ചു: ‘വുദൂഇലും ധൂര്‍ത്തോ?’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘അതെ, താങ്കള്‍ ഒഴുകുന്ന നദിയിലാണെങ്കിലും (അമിതമായി വെള്ളം ഉപയോഗിക്കുകയെന്നത് ധൂര്‍ത്ത് തന്നെയാണ്).’ (അഹ്മദ്)

വുദൂഅ് എടുക്കുക, (വലിയ അശുദ്ധിയുണ്ടായതിനെ തുടര്‍ന്ന്) കുളിക്കുക എന്നത് അല്ലാഹു വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. എന്നാല്‍, അല്ലാഹു തന്റെ അടിമകളോട് നിര്‍ബന്ധമാക്കിയ ഈ കാര്യത്തില്‍ പോലും ധൂര്‍ത്ത് പാടില്ലെന്ന് കല്‍പിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങളില്‍ എത്രകണ്ട് നിഷിദ്ധമാകുമെന്നത് പറയേണ്ടതില്ലല്ലോ!

പരിസ്ഥിതിസംരക്ഷണ ബോധത്തോടെ യുവതലമുറയെ വളര്‍ത്തിയെടുക്കുക

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മതിയായ രീതിയിലുള്ള പ്രായോഗിക ശിക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് പരിസ്ഥിതി മലനീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇസ്‌ലാം ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അത് വിശുദ്ധ ക്വുര്‍ആനില്‍നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും വ്യക്തമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം ഇസ്‌ലാമിലെ വൈകാരികമായ വിഷയങ്ങളില്‍ പെട്ടതാകുന്നു. എത്രത്തോളമെന്നാല്‍, ഇസ്‌ലാമികരാഷ്ട്രം പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനുമായി വിവിധങ്ങളായ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. നമ്മള്‍ നിലകൊള്ളുന്ന ഈ അഭിപ്രായത്തെ പിന്തുണക്കുന്ന ഒരുപാട് പ്രമാണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നതാണ്. അവയില്‍ ചിലത് മുമ്പ് നാം വ്യക്തമാക്കിയിരുന്നു. അതുപോലെ, കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ ജീവജാലങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കാണാവുന്നതാണ്. ആ നിര്‍ദേശങ്ങളും ഉത്തരവാദിത്തങ്ങളും കേവലമായി വായിച്ചുപോവുക എന്നതല്ല നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത്. മറിച്ച്, പ്രായോഗിക മണ്ഡലത്തിലേക്ക് കൊണ്ടുവരികയെന്നതാണ്. ഇതര വിഷയങ്ങളില്‍ കൈക്കൊണ്ടിട്ടുള്ള അതേനിലപാട് തന്നെയാണ് ഇസ്‌ലാം പരിസ്ഥിതിസംരക്ഷണ വിഷയത്തിലും കൈക്കൊണ്ടിട്ടുള്ളത്. അറിയുക, അത് നിര്‍ദേശങ്ങളെ പ്രയോഗവത്കരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയെന്നതാണ്.

തീര്‍ച്ചയായും ഈയൊരു ആശയം ഇസ്‌ലാമിന്റ തുടക്കത്തില്‍ തന്നെ പ്രയോഗവത്കരിക്കപ്പെട്ടതാണ്. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെന്ന് വിളിക്കപ്പെടുന്ന The Red Book of Animals ഇസ്‌ലാമില്‍നിന്നാണ് രൂപമെടുത്തതെന്ന് പറയാന്‍ കഴിയും. ഉദാഹരണമായി, തനിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനുവേണ്ടി മരംമുറിക്കുക, വിളകള്‍ കൊയ്‌തെടുക്കുക, വേട്ട ചെയ്യുക എന്നിവ പ്രത്യേക സമയങ്ങളിലും സ്ഥലങ്ങളിലും നിരോധിക്കപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെ, ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം കെട്ടിയ ഒരാള്‍ ജീവജാലങ്ങളെ വേട്ടയാടുകയെന്നത് നിഷിദ്ധമാണ്. അപ്രകാരം ഇഹ്‌റാമിലായാരിക്കെ അവയെ ഉപദ്രവിക്കുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ

നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ടജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ ആല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖു൪ആന്‍:5/96)

ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാം കെട്ടിയതിന് ശേഷം വേട്ടമൃഗത്തെ പിടിക്കുന്നതിനോ, ആ സ്ഥലം കാണിച്ചുകൊടുക്കുന്നതിനോ അനുവാദമില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ജീവജാലങ്ങളെ ഉപദ്രവിക്കല്‍ മാത്രമല്ല, ഒരു പക്ഷിയുടെ മുട്ടപോലും കേടുവരുത്താന്‍ അനുവാദമില്ല.

സമാധാനനിയമത്തിന് കീഴൊതുങ്ങാത്ത അടിയന്തര അവസ്ഥയായിട്ടാണ് യുദ്ധം പരിഗണിക്കപ്പെടാറുള്ളത്. ജീവനെ ഇല്ലാതാക്കുക, എല്ലാം നാശോന്മുഖമാക്കുക എന്നതാണ് മൊത്തത്തില്‍ യുദ്ധമെന്ന് പറയുന്നത്. എന്നാല്‍, ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം യുദ്ധം കൊളുത്തിവിടുന്ന വിനാശത്തെ പ്രതിരോധിക്കുന്നതിനായി ശ്രമിക്കുന്നതായി കാണാം. എന്നിരുന്നാലും, ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അനിവാര്യഘട്ടത്തില്‍ ശത്രുക്കളോട് യുദ്ധത്തിലേര്‍പ്പെടുന്നതിന് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, യുദ്ധസന്ദര്‍ഭത്തില്‍ മൃഗീയ മനോഭാവം കൈക്കൊള്ളുക, ഭൂമിയില്‍ നാശം വിതക്കുക, മനുഷ്യത്വരഹിതമായി പെരുമാറുക എന്നിവ ഇസ്‌ലാം വിലക്കുന്നു.

ഇവ്വിഷയകമായി ഒരുപാട് നിര്‍ദേശങ്ങള്‍ കാണാവുന്നതാണ്. അവയില്‍നിന്നുള്ള ഒരു ഉദാഹരണമാണ് ഇവിടെ കൊടുക്കുന്നത്. അത് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ സൈന്യത്തിന്റെ പടത്തലവന് നല്‍കുന്ന നിര്‍ദേശമാണ്. ഇമാം മാലിക് رحمه الله മുവത്വയില്‍ ഉദ്ധരിക്കുന്നു:

أَنَّ أَبَا بَكْرٍ الصِّدِّيقَ بَعَثَ جُيُوشًا إِلَى الشَّامِ، قَالَ لِقَائِدِ الْجَيْشِ يَزِيدَ بْنِ أَبِي سُفْيَانَ: إِنِّي مُوصِيكَ بِعَشْرٍ: لَا تَقْتُلَنَّ امْرَأَةً، وَلَا صَبِيًّا، وَلَا كَبِيرًا هَرِمًا، وَلَا تَقْطَعَنَّ شَجَرًا مُثْمِرًا، وَلَا تُخَرِّبَنَّ عَامِرًا، وَلَا تَعْقِرَنَّ شَاةً وَلَا بَعِيرًا إِلاَّ لِمَأْكُلَةٍ، وَلَا تَحْرِقَنَّ نَخْلًا، وَلَا تُفَرِّقَنَّهُ، وَلَا تَغْلُلْ، وَلَا تَجْبُنْ.

അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ സൈന്യത്തെ സിറിയയിലേക്ക് നിയോഗിച്ചു. അദ്ദേഹം സൈന്യത്തിന്റെ തലവനായ യസീദ് ബിന്‍ അബീസുഫ്‌യാനോട് പറഞ്ഞു: ‘ഞാന്‍ പത്ത് കാര്യങ്ങള്‍ താങ്കളെ ഉപദേശിക്കുന്നു. കുട്ടികള്‍, സ്ത്രീകള്‍, പ്രായം ചെന്നവര്‍ തുടങ്ങിയവരെ നിങ്ങള്‍ വധിക്കരുത്, ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങള്‍ മുറിക്കരുത്, വീടുകള്‍ തകര്‍ക്കരുത്, ഒട്ടകത്തെയും ആടിനെയും ഭക്ഷിക്കാനല്ലാതെ അറുക്കരുത്, ഈന്തപ്പന നശിപ്പിക്കരുത്, നിങ്ങള്‍ ഭിന്നിക്കരുത്, വഞ്ചന കാണിക്കരുത്,  ഭീരുത്വം കാണിക്കുകയും അരുത്.

പ്രതിസന്ധി ഘട്ടത്തില്‍, വിശ്വാസവും ഭാവിയും ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ പോലും പരിസ്ഥിതി സംരക്ഷണത്തിന് വിശ്വാസി നല്‍കേണ്ട പ്രാധാന്യമാണിവിടെ കാണാന്‍ കഴിയുന്നത്. ഈ സന്ദര്‍ഭത്തില്‍ ജീവജാലങ്ങളെ അനാവശ്യമായി കൊലചെയ്യാനും ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങളും ചെടികളും നശിപ്പിക്കാനും മനുഷ്യന് അനുവാദമില്ല. ഇസ്‌ലാം പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന ഉയര്‍ന്ന പ്രാധാന്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മുതിര്‍ന്ന അളുകളുടെ ഉത്തരവാദിത്തമാണ്. ഈ ഇസ്‌ലാമിക പാഠങ്ങള്‍ വരുംതലമുറക്ക് അവര്‍ പഠിപ്പിച്ചുകൊടുക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്ത് സമുന്നത മാതൃകയാവേണ്ടതുണ്ട്.

സ്വഹീഹ് ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ച ഒരു ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്:

أن ابْنَ عُمَرَ مرّ بِفِتْيَانٍ مِنْ قُرَيْشٍ قَدْ نَصَبُوا طَيْرًا وَهُمْ يَرْمُونَهُ، وَقَدْ جَعَلُوا لِصَاحِبِ الطَّيْرِ كُلَّ خَاطِئَةٍ مِنْ نَبْلِهِمْ، فَلَمَّا رَأَوُا ابْنَ عُمَرَ تَفَرَّقُوا، فَقَالَ ابْنُ عُمَرَ: مَنْ فَعَلَ هَذَا، لَعَنَ اللَّهُ مَنْ فَعَلَ هَذَا، إِنَّ رَسُولَ اللَّهِ – صلى الله عليه وسلم – لَعَنَ مَنِ اتَّخَذَ شَيْئًا فِيهِ الرُّوحُ غَرَضًا.

ക്വുറൈശികളില്‍ പെട്ട യുവാക്കളുടെ അടുക്കലൂടെ ഇബ്‌നുഉമര്‍ رَضِيَ اللَّهُ عَنْهُ നടന്നുപോവുകയായിരുന്നു. അവര്‍ പക്ഷിയെ നാട്ടിനിര്‍ത്തി എറിയുകയായിരുന്നു. തെറിച്ചുവീണ എല്ലാ അമ്പുകളും അവര്‍ പക്ഷിയുടെ ഉടമസ്ഥന് നല്‍കുമ്പോഴാണ് ഇബ്‌നു ഉമറിനെ കണ്ടത്. അപ്പോള്‍ അവരെല്ലാവരും ഓടിപ്പോയി. ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ ചോദിച്ചു: ‘ആരാണിത് ചെയ്തത്? ഇപ്രകാരം പ്രവര്‍ത്തിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ജീവനുള്ളവയെ എറിഞ്ഞ് വീഴ്ത്തുന്നതിനെ (എറിഞ്ഞു കൊല്ലാന്‍വേണ്ടി പിടിച്ചു വെക്കുന്നതിനെ) അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു.’

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത രീതിയില്‍ പ്രതികരിച്ചതായി ഒരുപാട് ഹദീഥ് വ്യഖ്യാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ വിശ്വാസിയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക പാഠങ്ങളും നിര്‍ദേശങ്ങളും അറിഞ്ഞിരിക്കുകയെന്നത് അനുപേക്ഷണീയമാണ്. അത് എല്ലാ സ്ഥലത്തും സന്ദര്‍ഭത്തിലും പ്രാവര്‍ത്തികമാക്കുകയും ശരിയായ വിധത്തില്‍ മനസ്സിലാക്കുകയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളിലും വിവേകവും കാര്യബോധവും പ്രദാനം ചെയ്യുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു!

 

ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ്

വിവര്‍ത്തനം : അര്‍ശദ് കാരക്കാട്

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *