അമാനി തഫ്സീറിൽ ഉദ്ധരിച്ച ഏതാനും കവിതകൾ
ഒന്ന്
قالَ المُنَجِّمُ وَالطَبيبُ كِلاهُما – لَن يُحْشَرَ الاَ مْواتُ قُلْتُ اِلَيْكُما – اِنْ صَحَّ قَوْلُكُمَا فَلَسْتُ بِخاسِر – اَوْ صَحَّ قَوْلِي فَالخسارُ عَلَيْكُمَا
ഗോളശാസ്ത്രകാരനും ശരീരശാസ്ത്രക്കാരനും പറയുന്നു: മരണപ്പെട്ടവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയില്ല എന്ന്. ഞാന്‍ പറയുന്നു: നിൽക്കട്ടെ! നിങ്ങള്‍ പറഞ്ഞതു ശരിയാണെങ്കില്‍, ഞാന്‍ നഷ്ടക്കാരനല്ല. അഥവാ ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍, നഷ്ടം സംഭവിക്കുന്നതു നിങ്ങള്‍ രണ്ടുകൂട്ടർക്കുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 79/10-12 ന്റെ വിശദീകരണത്തിൽ നിന്നും)
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ ﴿١٠﴾ أَءِذَا كُنَّا عِظَٰمًا نَّخِرَةً ﴿١١﴾ قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢﴾
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്. (ഖു൪ആന്‍ :79/10-12)
രണ്ട്
فلو أنَّا إذا مُتْنَا تُرِكْنَا – لكانَ الموتُ راحةَ كُلِّ حيّ – ولكنَّا إذا مُتنا بُعثنا – ونُسّأَلُ بعَدُه عن كلِّ شيّ
നാം മരണപ്പെട്ടാല്‍ നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കില്‍, മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു! പക്ഷേ മരിച്ചാല്‍ നാം എഴുന്നേല്‍പ്പിക്കപ്പെടുകയും, എന്നിട്ട് എല്ലാ കാര്യത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമല്ലോ!) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 36/32 ന്റെ വിശദീകരണത്തിൽ നിന്നും)
وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ
തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍ :36/32)
മൂന്ന്
الْعَبْدُ ذُو ضَجَرٍ، وَالرَّبُّ ذُو قَدَرٍ – وَالدَّهْرُ ذُو دُوَلٍ، وَالرِّزْقُ مَقْسُومُ – وَالْخَيْرُ أَجْمَعُ فِيمَا اخْتَارَ خَالِقُنَا – وَفِي اخْتِيَارِ سِوَاهُ اللَّوْمُ وَالشُّومُ
അടിയാന്‍ മടുപ്പ് ബാധിക്കുന്നവനത്രെ; റബ്ബാകട്ടെ, എല്ലാം നിര്‍ണ്ണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്‍മ മുഴുവനും സ്ഥിതിചെയ്യുന്നതു നമ്മുടെ സൃഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 26/68 ന്റെ വിശദീകരണത്തിൽ നിന്നും)
وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشْرِكُونَ
നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.(ഖുർആൻ:28/68)
നാല്
ارَىَ الصَّبْرَ مَحْمُودًا وَّعَنْهُ مَذاهِبٌ • فَكَيْفَ اِذا مالَمْ يَكُن عَنْهُ َمذْهَبٌ هُناكَ يَحِقُ الصَّبْرُ والصَّبْرُ وَاجِبٌ • وَمَا كَانَ مِنهُ ﮐاللضَّرُورَةِ أوجَبُ
ക്ഷമയെ ഉപേക്ഷിക്കുവാൻ പല പോംവഴികളും ഉണ്ടായിരിക്കുമ്പോൾ തന്നെ ക്ഷമ സ്വീകരിക്കുന്നതു പ്രശംസനീയമായ ഒരു കാര്യമായി ഞാൻ കാണുന്നു. എന്നിരിക്കെ, മറ്റൊരു പോംവഴി ഇല്ലാത്തപ്പോഴത്തെ സ്ഥിതി എന്തായിരിക്കും? അവിടെ ക്ഷമ വേണ്ടപ്പെട്ടതും അതു നിർബ്ബന്ധവുമാണ്. നിർബ്ബന്ധിതാവസ്ഥയിലാണെങ്കിലോ, കൂടുതൽ നിർബ്ബന്ധവുമായിരിക്കുമല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 39/19 ന്റെ വിശദീകരണത്തിൽ നിന്നും)
അഞ്ച്
إِذَا أَنْتَ أَكْرَمْتَ الكَرِيمَ مَلَكْتَهُ • وَإِنْ أَنْتَ أَكْرَمْتَ الَلَّئِيمَ تَمَرَدا • وَوَضْعُ النَّدَى فِي مَوْضِعِ السَّيْفِ بِالعُلا • مُضِرٌّ كَوَضْعِ السَّيْفِ في مَوْضِعِ النَّدَى
മാന്യനെ നീ മാനിച്ചാൽ നിനക്കവനെ സ്വാധീനിക്കാം, ദുഷ്ടനെ മാനിച്ചാൽ അവൻ ധിക്കാരം പ്രവർത്തിക്കയാണ് ചെയ്യുക. അതുകൊണ്ടു വാൾ ഉപയോഗിക്കേണ്ട സ്‌ഥാനത്ത് ഔദാര്യം പ്രയോഗിക്കുന്നത് ഔദാര്യത്തിന്റെ സ്‌ഥാനത്ത് വാൾ പ്രയോഗിക്കുന്നത് പോലെത്തന്നെ, ഉപദ്രവകരമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/39 ന്റെ വിശദീകരണത്തിൽ നിന്നും)
സജ്ജനങ്ങളുടെ ഗുണമായി അല്ലാഹു പറയുന്നു:
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ
തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും. (ഖുര്‍ആൻ:42/39)
അതായത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ മാപ്പു നൽകുവാൻ പ്രോൽസാഹനം നൽകികൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്. വ്യക്തിപരമായ കാര്യവും പൊതുകാര്യവും തമ്മിലും മാപ്പു നൽകിയാൽ അതിനു കുറവുണ്ടാകുന്ന മാന്യനും കൂടുതൽ ധിക്കാരത്തിന് മുതിരുന്ന ദുഷ്ടനും തമ്മിലും, മാപ്പിനെ ദുർബ്ബലതയായി കണക്കാക്കുന്ന പ്രതിയോഗിയും ഔദാര്യമായി ഗണിക്കുന്ന പ്രതിയോഗിയും തമ്മിലും വ്യത്യാസമുണ്ടായിരിക്കും. ഒന്ന് ധീരതയാണെങ്കിൽ മറ്റേത് ഔദാര്യമാകുന്നു. കവി ഈ തത്വമാണ് ചൂണ്ടിക്കാട്ടുന്നത്.
ആറ്
وما شيءٍ أحبُّ إلى سفيه • إذا سب الكريمَ من الجوابِ • متاركةً السفية بلا جوابٍ • أشدُّ على السفية من السبابِ
ഭോഷനായ ഒരാൾ മാന്യനായ ഒരാളെ ചീത്ത പറയുമ്പോൾ അയാളിൽനിന്നു അതിനു മറുപടി ലഭിക്കുന്നതിനെക്കാൾ തൃപ്തികരമായി അവനു മറ്റൊന്നുമുണ്ടായിരിക്കയില്ല. ഭോഷനോടു മറുപടി പറയാതെ വിട്ടേക്കുന്ന നയം, അവനോടു ചീത്ത പറയുന്നതിനെക്കാൾ അവനു അസഹനീയമായിരിക്കും
إنّ العداوة تستحيل مودّة • بتدارك الهفوات بالحسنات
അബദ്ധങ്ങൾക്കു നന്മകൾവഴി പരിഹാരം ഉണ്ടാക്കുന്നതായാൽ നിശ്ചയമായും ശത്രുത സ്നേഹബന്ധമായി മാറും എന്നു സാരം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 41/34 ന്റെ വിശദീകരണത്തിൽ നിന്നും)
വളരെ മഹത്തായ ഒരു തത്വമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. ‘നന്മയും തിന്മയും സമമാവുകയില്ല’ (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ) എന്നതാണ് ആ തത്വത്തിന്റെ അടിത്തറ. നന്മക്കു അതിന്റേതായ നല്ല ഗുണങ്ങളും, തിന്മക്കു അതിന്റേതായ ചീത്ത ഗുണങ്ങളുമാണുള്ളത്. നന്മ വരുത്തുവാൻ തിന്മക്കു സാധ്യമല്ല. ഒരു തിന്മ പലപ്പോഴും പല തിന്മകൾ ചെയ്‍വാൻ കാരണമായേക്കും. അതുകൊണ്ടു തിന്മയെ തടുക്കുവാനും, മുടക്കുവാനും ഏറ്റവും നല്ല ആയുധം നന്മയാകുന്നു. പക്ഷേ, നയപൂർവ്വം അതു പ്രയോഗിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ഫലം അനുഭവപ്പെട്ടെന്നു വരികയുള്ളൂ. ‘കൂടുതൽ നല്ലതു ഏതോ അതുകൊണ്ടു തിന്മയെ തടയണം’ (ادْفَعْ بِالَّتِي هِيَ أَحْسَنُ) എന്നു അല്ലാഹു ഉപദേശിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, പ്രതികാരമനസ്ഥിതി ഉപേക്ഷിക്കുക മുതലായവയാണ് ഇതിനുള്ള മാർഗ്ഗങ്ങൾ. ഈ മാർഗ്ഗം സ്വീകരിക്കുന്നപക്ഷം തമ്മിൽ ശത്രുതയോടെ വർത്തിക്കുന്നവർ പരസ്പരം ഉറ്റബന്ധുക്കളായി മാറുമെന്നു തീർച്ചയാണ്. (فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ) (അമാനി തഫ്സീ൪)
www.kanzululoom.com