സൂറ: മുംതഹിന 1-3 ആയത്തുകളിലൂടെ ……
ഹുദൈബിയ സന്ധി ലംഘിച്ച മക്കയിലെ ഖുറൈശികളുമായി പോരാടാന്‍ നബി ﷺ ഹിജ്റ എട്ടാം വര്‍ഷം റമദാന് പത്തിന് വമ്പിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. പുറപ്പാടിന്റെ വിവരം ഖുറൈശികള്‍ അറിയാതിരിക്കാന്‍ നബി ﷺ അത് അതീവ രഹസ്യമാക്കി വെച്ചു. അതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു. ചാരന്മാരെ സൂക്ഷിക്കാനായി നബി ﷺ സ്വഹാബിമാര്‍ക്ക് നിര്‍ദേശം നല്കി. മദീനയില്‍നിന്നും മക്കയിലേക്ക് പുറപ്പെട്ട നബി ﷺ യുടെ സൈന്യത്തിന്റെ കൂടെ വഴിയില്‍വെച്ച് പലരും ചേരാന്‍ തുടങ്ങി. അവസാനം മുസ്ലിം സൈന്യത്തിന്റെ എണ്ണം പതിനായിരമായി.
മദീനയില്‍നിന്നും മക്കയിലേക്കുള്ള പുറപ്പാട് രഹസ്യമാക്കുവാന്‍ നബി ﷺ നിര്‍ദേശം നല്കിയിരുന്നുവല്ലോ. എന്നാല്‍ അത് രഹസ്യമാക്കി വെക്കുന്നതില്‍ ഹാത്വിബ് ഇബ്നു ബല്‍തഅ رَضِيَ اللَّهُ عَنْهُ ക്ക് ഒരു അബദ്ധം സംഭവിക്കുകയുണ്ടായി. അദ്ദേഹം നബി ﷺ യുടെ പുറപ്പാടിനെ സംബന്ധിച്ച് ഖുറൈശികളെ അറിയിക്കുന്ന ഒരു കത്ത് കൂലി നിശ്ചയിച്ച് ഒരു സ്ത്രീവശം കൊടുത്തയച്ചു. ഈ വിവരം അല്ലാഹു നബി ﷺ യെ വഹ്യിലൂടെ അറിയിക്കുകയും ചെയ്തു. ഹാത്വിബ് رَضِيَ اللَّهُ عَنْهُ എഴുത്ത് കൈമാറിയ വിവരം ലഭിച്ച ഉടനെ നബി ﷺ ആ കത്ത് പിടിച്ചെടുക്കാനായി ആളെ ഏര്പാട് ചെയ്തു. അലി, സുബയ്ർ, മിക്വ്ദാദ് رَضِيَ اللَّهُ عَنْهُم തുടങ്ങിയ സ്വഹാബിമാരെയായിരുന്നു അതിനായി നിശ്ചയിച്ചത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന് നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:60/1)
ഹാത്വിബിബ്നു അബീബല്‍തഅയുടെ സംഭവമാണ് ഈ വിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണമെന്ന് ധാരാളം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നബി ﷺ യുടെ മക്കാവിജയം യുദ്ധം നടക്കുന്ന സന്ദര്‍ഭമാണിത്. നബി ﷺ യുടെ വരവിനെക്കുറിച്ച് ഹാത്വിബ് മുശ്രിക്കുകള്‍ക്ക് കത്തെഴുതി; അവര്‍ക്ക് അത് ഒരു സഹായമായിത്തീരാന്‍ വേണ്ടി. കാപട്യമോ സംശയമോ ഉള്ളതുകൊണ്ടല്ല. ആ കത്ത് ഒരു സ്ത്രീയുടെ അടുക്കല്‍ കൊടുത്തയച്ചു. ഇക്കാര്യം നബി ﷺ ക്ക് അറിയിക്കപ്പെട്ടു. അവള് മക്കയില്‍ എത്തും മുമ്പ് അവളിലേക്ക് നബി ﷺ ആളെ ആയച്ചു. ആ എഴുത്ത് അവളില്‍നിന്ന് പിടിച്ചെടുത്തു. ഹാത്വിബിനെ ശാസിച്ചു. നബി ﷺ യോട് അദ്ദേഹം കാരണം ബോധിപ്പിച്ചു. (തഫ്സീറുസ്സഅ്ദി)
عَنْ عُبَيْدَ اللَّهِ بْنَ أَبِي رَافِعٍ، كَاتِبَ عَلِيٍّ قَالَ سَمِعْتُ عَلِيًّا ـ رضى الله عنه ـ يَقُولُ بَعَثَنِي رَسُولُ اللَّهِ صلى الله عليه وسلم أَنَا وَالزُّبَيْرَ وَالْمِقْدَادَ فَقَالَ ” انْطَلِقُوا حَتَّى تَأْتُوا رَوْضَةَ خَاخٍ فَإِنَّ بِهَا ظَعِينَةً مَعَهَا كِتَابٌ فَخُذُوهُ مِنْهَا ”. فَذَهَبْنَا تَعَادَى بِنَا خَيْلُنَا حَتَّى أَتَيْنَا الرَّوْضَةَ فَإِذَا نَحْنُ بِالظَّعِينَةِ فَقُلْنَا أَخْرِجِي الْكِتَابَ فَقَالَتْ مَا مَعِي مِنْ كِتَابٍ. فَقُلْنَا لَتُخْرِجِنَّ الْكِتَابَ أَوْ لَنُلْقِيَنَّ الثِّيَابَ. فَأَخْرَجَتْهُ مِنْ عِقَاصِهَا فَأَتَيْنَا بِهِ النَّبِيَّ صلى الله عليه وسلم فَإِذَا فِيهِ مِنْ حَاطِبِ بْنِ أَبِي بَلْتَعَةَ إِلَى أُنَاسٍ مِنَ الْمُشْرِكِينَ مِمَّنْ بِمَكَّةَ يُخْبِرُهُمْ بِبَعْضِ أَمْرِ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم ” مَا هَذَا يَا حَاطِبُ ”. قَالَ لاَ تَعْجَلْ عَلَىَّ يَا رَسُولَ اللَّهِ إِنِّي كُنْتُ امْرَأً مِنْ قُرَيْشٍ وَلَمْ أَكُنْ مِنْ أَنْفُسِهِمْ وَكَانَ مَنْ مَعَكَ مِنَ الْمُهَاجِرِينَ لَهُمْ قَرَابَاتٌ يَحْمُونَ بِهَا أَهْلِيهِمْ وَأَمْوَالَهُمْ بِمَكَّةَ فَأَحْبَبْتُ إِذْ فَاتَنِي مِنَ النَّسَبِ فِيهِمْ أَنْ أَصْطَنِعَ إِلَيْهِمْ يَدًا يَحْمُونَ قَرَابَتِي وَمَا فَعَلْتُ ذَلِكَ كُفْرًا وَلاَ ارْتِدَادًا عَنْ دِينِي. فَقَالَ النَّبِيُّ صلى الله عليه وسلم ” إِنَّهُ قَدْ صَدَقَكُمْ ”. فَقَالَ عُمَرُ دَعْنِي يَا رَسُولَ اللَّهِ فَأَضْرِبَ عُنُقَهُ. فَقَالَ ” إِنَّهُ شَهِدَ بَدْرًا وَمَا يُدْرِيكَ لَعَلَّ اللَّهَ ـ عَزَّ وَجَلَّ ـ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ ”. قَالَ عَمْرٌو وَنَزَلَتْ فِيهِ {يَا أَيُّهَا الَّذِينَ آمَنُوا لاَ تَتَّخِذُوا عَدُوِّي وَعَدُوَّكُمْ}
അലി رَضِيَ اللَّهُ عَنْهُ വിന്റെ എഴുത്തുകാരനായ ഉബയ്ദുല്ല رَضِيَ اللَّهُ عَنْهُ വില്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ‘‘അലി رَضِيَ اللَّهُ عَنْهُ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: എന്നെയും സുബയ്റിനെയും മിക്വ്ദാദിനെയും അല്ലാഹുവിന്റെ റസൂല്‍ ﷺ നിയോഗിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഖാഖ് തോട്ടത്തില്‍ എത്തുന്നതുവരെ നിങ്ങള്‍ പോയിക്കൊള്ളുക. തീര്‍ച്ചയായും അവിടെ ഒരു സ്ത്രീ ഉണ്ടാകും. അവളുടെകൂടെ ഒരു എഴുത്തും ഉണ്ടാകുന്നതാണ്. അത് നിങ്ങള്‍ അവളില്‍നിന്നും പിടിച്ചെടുക്കണം.’ അങ്ങനെ ഞങ്ങള്‍ പോയി. ഞങ്ങളുടെ കുതിരകള്‍ ഞങ്ങളെയും കൊണ്ട് ആ തോട്ടത്തില്‍ എത്തുന്നതുവരെ അതിവേഗത്തില്‍ കുതിച്ചു. അങ്ങനെ ഞങ്ങള്‍ ആ സ്ത്രീയുടെ അടുത്തെത്തി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘ആ കത്ത് എടുക്കൂ.’ അപ്പോള്‍ അവള് പറഞ്ഞു: ‘എന്റെ പക്കല്‍ ഒരു എഴുത്തും ഇല്ലല്ലോ.’ അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘തീര്‍ച്ചയായും നീ ആ കത്ത് പുറത്തെടുക്കുകതന്നെ വേണം. അല്ലെങ്കില്‍ ഞങ്ങള്‍ വസ്ത്രം പരിശോധിക്കും.’ അങ്ങനെ അവള് അവളുടെ മുടിക്കെട്ടില്‍നിന്നും അത് പുറത്തെടുത്തു. അങ്ങനെ ഞങ്ങള്‍ അതുമായി നബി ﷺ യുടെ അടുക്കലെത്തി. അപ്പോള്‍ അതില്‍ ‘മക്കയിലെ മുശ്രിക്കുകളില്‍ പെട്ട ആളുകളിലേക്കായി ഹാത്വിബ് ഇബ്നു ബല്തഅയില് നിന്ന്’ (എന്ന് എഴുതിയിരിക്കുന്നു). നബി ﷺ യുടെ ചില കാര്യങ്ങള്‍ അദ്ദേഹം അവരെ അറിയിച്ചിരിക്കുകയും (ചെയ്തിരിക്കുന്നു). അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഹാത്വിബ്, എന്താണിത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെമേല്‍ വേഗത്തില്‍ (നടപടി) എടുക്കരുത്. ഞാന്‍ ക്വുറയ്ശികളില്‍ പെട്ട ഒരാളായിരുന്നല്ലോ. (എന്നാല്‍ അവര്‍ക്ക്) ഞാന്‍ അവരില്പെട്ടവനായിരുന്നില്ല. അങ്ങയുടെ കൂടെയുള്ള മുഹാജിറുകളില് പെട്ടവര്‍ക്ക് മക്കയില്‍ അവരുടെ സ്വന്തക്കാരെയും സമ്പത്തിനെയും സംരക്ഷിക്കുവാന്‍ കുടുംബങ്ങളുണ്ടല്ലോ. എന്റെ കുടുംബക്കാര്‍ക്ക് ഒരു സഹായം ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെട്ടുപോയി. ഞാന്‍ അത് കുഫ്റ് (സത്യനിഷേധം) കൊണ്ട് ചെയ്തതല്ല, എന്റെ മതത്തില്‍ നിന്ന് ഞാന്‍ പിന്മാറിയിട്ടുമില്ല.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അദ്ദേഹം നിങ്ങളോട് സത്യമാണ് പറഞ്ഞത്.’ അപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തെ എനിക്ക് വിട്ടുതരൂ. ഞാന്‍ അദ്ദേഹത്തിന്റെ പിരടി വെട്ടിക്കളയാം.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അദ്ദേഹം ബദ്റില്‍ പങ്കെടുത്തവനാണല്ലോ. താങ്കള്‍ക്ക് അറിയില്ലേ? അല്ലാഹു ബദ്രീങ്ങളിലേക്ക് നോക്കിയിട്ടുണ്ടായേക്കാം. എന്നിട്ട് അവന് പറഞ്ഞിട്ടുണ്ടാകാം; നിങ്ങള്‍ ഉദ്ദേശിക്കുന്നത് ചെയ്തുകൊള്ളുവീന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു.’ (നിവേദകന്) അംറ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അദ്ദേഹത്തിന്റെ കാര്യത്തില്‍ (അല്ലാഹു ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: {ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത് (മുംതഹിന 1) } (ബുഖാരി:4890)
ഈ സംഭവത്തിൽ നിന്നുള്ള ചില പാഠങ്ങൾ സൂചിപ്പിക്കുന്നു.
ഒന്ന്: മുശ്രിക്കുകളും അല്ലാത്തവരുമായ സത്യനിഷേധികളോട് അതിനെതിരായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെ ശക്തമായി ഈ വചനങ്ങള്‍ വിരോധിക്കുന്നു; അവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതിനെയും. അത് വിശ്വാസത്തെ നിരാകരിക്കുന്നതും ഖലീല്‍ ഇബ്റാഹിം عليه السلام യുടെ മാര്‍ഗത്തിന് വിരുദ്ധവുമാണ്. എല്ലാ നിലയ്ക്കും ശത്രുവിനെ സൂക്ഷിക്കല്‍ നിര്‍ബന്ധമാക്കുന്ന ബുദ്ധിക്കും ഇത് എതിരാണ്. ശത്രുതാപരമായ താല്പര്യങ്ങള് വല്ലതുമുള്ള ശത്രു തന്റെ എതിരാളിക്ക് ഉപദ്രവം ചെയ്യാന്‍ എല്ലാ അവസരവും ഉപയോഗിക്കും. (തഫ്സീറുസ്സഅ്ദി)
രണ്ട്: സത്യവിശ്വാസികളേ എന്ന് വിളിച്ചുകൊണ്ടാണ് അല്ലാഹു ആയത്ത് ആരംഭിക്കുന്നത്. നിങ്ങള്‍ വിശ്വാസത്തിന്റെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കണം എന്നര്‍ത്ഥം. വിശ്വാസത്തില്‍ നിലകൊള്ളുന്നവരോട് മൈത്രിയിലും ശത്രുത കാണിക്കുന്നവരോട് ശത്രുതയിലുമാവണം. കാരണം അവന് അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും ശത്രുവാണ്.
മൂന്ന്: ഈ ശത്രുക്കളോട് സ്നേഹബന്ധം സ്ഥാപിച്ചുകൊണ്ട് അവരെ മിത്രങ്ങളാക്കി വെക്കരുത്. അതായത്, അവരോടുള്ള സ്നേഹബന്ധങ്ങളില്‍ ധൃതികാണിക്കുകയും അതിനുള്ള വഴികളില്‍ പരിശ്രമിക്കുകയും ചെയ്യരുത്. കാരണം സ്നേഹബന്ധം ഉണ്ടായി കഴിഞ്ഞാല്‍ തുടര്‍ന്ന് സഹായവും ബന്ധവുംവേണ്ടിവരും. അപ്പോള്‍ അടിമ വിശ്വാസത്തില്‍ നിന്ന് പുറത്തുപോകും. അങ്ങനെ അവിശ്വാസികളുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യും.
നാല്: ശത്രുതക്ക് സത്യവിശ്വാസികളോട് ആവശ്യപ്പെടുന്നതിന്റെ കാരണം സത്യത്തില്‍ നിന്നും വിശ്വാസികള്‍ക്ക് വന്നതിനെ അവര്‍ നിഷേധിക്കുന്നു എന്നതാണ്. അവര്‍ സത്യവിശ്വാസികളെ അവരുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കുകയും സ്വദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നു. അവര്‍ വിശ്വസിക്കുന്നവരാണെന്ന തെറ്റല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതായിരുന്നാലും ശരി, അതിലടങ്ങിയ കാര്യം എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. ആ നിലക്കാണ്, ശത്രുക്കളുമായി മുസ്ലിംകള് സ്നേഹബന്ധവും, സ്വകാര്യ കൂട്ടുകെട്ടും സ്ഥാപിക്കുന്നതു വമ്പിച്ച തെറ്റാണെന്നും, മേലില്‍ ആരെങ്കിലും അപ്രകാരം ചെയ്താല്‍ അവന് ദുര്‍മാര്‍ഗിയാണെന്നും അല്ലാഹു ഗൗരവപൂര്‍വ്വം താക്കീതു ചെയ്യുന്നതും. ഈ നിരോധത്തിനു അല്ലാഹു എടുത്തു കാണിച്ച കാരണങ്ങള്‍ പരിശോധിച്ചാല്‍ ഓരോന്നും അതിനു മതിയായ കാരണമാണെന്നു വ്യക്തമാണ്. (അമാനി തഫ്സീര്‍)
അല്ലാഹു അവരുടെ ശത്രുതയെക്കുറിച്ച് സത്യവിശ്വാസികളെ ഉണര്‍ത്താന്‍ അവരുടെ ശത്രുതയുടെ കാഠിന്യം വ്യക്തമാക്കുന്നത് കാണുക:
إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءً وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ
അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും. (ഖുർആൻ:60/2)
കയ്യും നാവും നീട്ടുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം, ദേഹോപദ്രവവും അക്രമവും നടത്തുകയും, ചീത്തയും ശകാരവും പൊഴിക്കുകയും ചെയ്യും എന്നാകുന്നു. (അമാനി തഫ്സീര്‍)
അഞ്ച്: യുദ്ധപ്പുറപ്പാടിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ വചനം ഉന്നതമാക്കാനും അവന്റെ തൃപ്തി ഉദ്ദേശിച്ചും മാത്രമായിരിക്കണം. ഏതൊരു കര്‍മ്മം ചെയ്യുമ്പോഴും ഇഖ്ലാസ് ഉണ്ടായിരിക്കണം.
ആറ്: തന്റെ അടിമകളില്‍നിന്നും എല്ലാ നന്മകള്ക്കും തിന്മകള്ക്കും അല്ലാഹു വഴിയെ പ്രതിഫലം നല്‍കും.
ഏഴ്: ബദ്റില്‍ പെങ്കടുത്തവരുടെ മഹത്ത്വം : ബദ്റില്‍ പങ്കെടുത്ത മഹാന്മാര്ക്ക് അല്ലാഹു സ്വര്‍ഗത്തിലെ ഉന്നത പദവിയാണ് തയ്യാര്‍ ചെയ്തിട്ടുള്ളതെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രവുമല്ല, ആ യുദ്ധശേഷം വല്ല അബദ്ധവും അവരില്‍ വന്നിട്ടുണ്ടെങ്കില്‍ പോലും അതെല്ലാം അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഹാത്വിബ്(റ) ബദ്റില്‍ പങ്കെടുത്ത സ്വഹാബിയാണ്.
ദുരുദ്ദേശംകൊണ്ടോ വഞ്ചനനിമിത്തമോ അല്ല ഹാത്വിബ് رَضِيَ اللهُ عَنْهُ ഇതു ചെയ്തതെന്നും, തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ദീര്ഘദൃഷ്ടിയില്ലാതെ അബദ്ധം പ്രവര്‍ത്തിച്ചതാണെന്നും ഇതില്‍നിന്നു വ്യക്തമാണ്. അദ്ദേഹം ഒരു മുഹാജിറും ബദ്ര് യുദ്ധത്തില്‍ പങ്കെടുത്ത ആളുമാണ്. മനുഷ്യസഹജമായ ദൗര്‍ബ്ബല്യം പ്രവാചകന്മാരല്ലാത്ത മനുഷ്യരിലെല്ലാം അനുഭവപ്പെട്ടേക്കും. അങ്ങിനെ ഒരു അബദ്ധം പിണഞ്ഞുപോയെങ്കിലും, പിന്നീടദ്ദേഹം നബിﷺ യോടു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസ്ഥിതി തികച്ചും വെളിവാക്കുന്നുണ്ട്. എന്തെങ്കിലും ദുര്ന്യായങ്ങള് പറഞ്ഞു തെറ്റു ലഘൂകരിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഇതു സ്വഹാബികളുടെ മാതൃകാപരമായ ഒരു സ്വഭാവമത്രെ. (അമാനി തഫ്സീര്‍)
എട്ട്: സമ്പത്തും കുടുംബബന്ധവുമാണ് അവിശ്വാസികളെ മിത്രങ്ങളായി സ്വീകരിക്കാന്‍ കാരണമായും പൊതുവായും പറയുന്നത്. അതുകൊണ്ടാണ് ദോഷകരമായ, അവിശ്വാസികളുമായുള്ള ബന്ധം ചേര്‍ക്കലിനെക്കുറിച്ച് അല്ലാഹു താക്കീത് ചെയ്തിട്ടുള്ളത്:
لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَٰدُكُمْ ۚ يَوْمَ ٱلْقِيَٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നിങ്ങളുടെ രക്ത ബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖുർആൻ:60/3)
www.kanzululoom.com