ഇസ്‌ലാമിന്റെ തണലില്‍ സ്ത്രീ സുരക്ഷിതയാണ്

ഇസ്‌ലാമിന്റെ ഋജുവായ അധ്യപനങ്ങളുടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളുടെയും തണലില്‍ മാന്യമായ ജീവിതമാണ് മുസ്‌ലിം സ്ത്രീ നയിക്കുന്നത്. ഭൗതിക ജീവിതത്തിലേക്ക് അവള്‍ ആഗതമാകുന്ന ആദ്യനാള്‍ മുതല്‍ മകള്‍, മാതാവ്, ഭാര്യ, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി തുടങ്ങി അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിറഞ്ഞ ബഹുമാനത്തോടും ആദരവോടും കൂടിയാണത്. ജീവിതത്തിലെ ഈ ഓരോ സാഹചര്യത്തിലും അവള്‍ക്ക് പ്രത്യേകമായ അവകാശങ്ങളും സ്‌നേഹത്തിന്റെയും ബഹുമാനാദരവിന്റെയും വിഹിതവുമുണ്ട്.

1. പുത്രിയാകുമ്പോള്‍:

മകളോട് പെരുമാറ്റം നന്നാക്കുവാനും അവളുടെ ആത്മീയ വളര്‍ച്ചയിലും പരിപാലനത്തിലും സംസ്‌കരണത്തിലും ശ്രദ്ധിക്കുവാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. സല്‍ഗുണ സമ്പന്നയും പവിത്രയും പതിവ്രതയുമായ സ്ത്രീയായി അവള്‍ വളരുന്നതിന് വേണ്ടിയാണത്. പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുകയും അവളുടെ ജനന വാര്‍ത്തയറിഞ്ഞാല്‍ നീരസപ്പെടുകയും ചെയ്തിരുന്ന അജ്ഞാന കാലക്കാരെ ഇസ്‌ലാം ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ‎﴿٥٩﴾

അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! (ഖുര്‍ആന്‍: 16/58-59)

عَنِ الْمُغِيرَةِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الأُمَّهَاتِ، وَمَنْعَ وَهَاتِ، وَوَأْدَ الْبَنَاتِ، وَكَرِهَ لَكُمْ قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةَ الْمَالِ ‏”‏‏.‏

മുഗീറത്ത് ഇബ്‌നുശുഅ്ബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മമാരെ ഉപദ്രവിക്കല്‍, താന്‍ നല്‍കേണ്ടത് നല്‍കാതിരിക്കുകയും തനിക്ക് അര്‍ഹമല്ലാത്തത് ആവശ്യപ്പെടുകയും ചെയ്യല്‍, പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടല്‍ എന്നിവ അല്ലാഹു നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി:5975)

ഇബ്‌നുഹജര്‍(റഹി) പറയുന്നു: ‘ഇസ്‌ലാമിനു മുമ്പുള്ള അജ്ഞരായ അറബികള്‍ക്ക് പെണ്‍മക്കളെ വധിക്കുന്നതില്‍ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്: ഒന്ന്, തന്റെ ഭാര്യയുടെ പ്രസവമടുത്താല്‍ ഒരു കുഴിയുടെ അരികില്‍ പ്രസവിക്കുവാന്‍ ഭര്‍ത്താവ് കല്‍പിക്കുമായിരുന്നു. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ അതിനെ നിലനിര്‍ത്തും. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ കുഴിയില്‍ അതിനെ ഉപേക്ഷിക്കും. രണ്ട്, കുഞ്ഞിന് ആറു വയസ്സ് പ്രായമായാല്‍ ചിലര്‍ കുഞ്ഞിന്റെ ഉമ്മയോട് അതിനെ അണിയിച്ചൊരുക്കുവാനും സുഗന്ധം പൂശുവാനും ആജ്ഞാപിക്കും. കുഞ്ഞിനെയും കൊണ്ട് ബന്ധുക്കളെ സന്ദര്‍ശിക്കുവാനാണെന്ന വ്യാജേനയാണത് ചെയ്യുന്നത്. ശേഷം അവളെയും കൊണ്ട് മരുഭൂമിയില്‍ വിദൂരതയിലുള്ള കിണറിനരികിലേക്ക് പോയി അവളോട് പറയും: ‘കിണറിലേക്ക് നോക്കൂ.’ അവളെ പിന്നില്‍ നിന്ന് അതിലേക്കു തള്ളി മണ്ണിട്ടു മൂടിക്കളയുകയും ചെയ്യും. (ഫത്ഹുൽ ബാരി)

എന്നാല്‍ ഇസ്‌ലാം പെണ്‍കുഞ്ഞിനെ അല്ലാഹുവില്‍നിന്നുള്ള മഹത്തായ അനുഗ്രവും അമൂല്യമായ ദാന വായ്പുമായാണ് എണ്ണുന്നത്.

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു. (ഖുര്‍ആന്‍: 42/49-50)

നബി ﷺ പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്:

مَن كانت له أُنْثى، فلم يَئِدْها، ولم يُهِنْها، ولم يُؤْثِرْ وَلَدَه عليها، أدخله اللهُ الجنةَ

ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവന്‍ അതിനെ ജീവനോടെ കുഴിച്ചു മൂടാതിരിക്കുകയും അവളെ അപമാനിക്കാതിരിക്കുകയും ആണ്‍കുഞ്ഞിന് അവളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.

عَنْ  عُقْبَةَ بْنَ عَامِرٍ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ: مَنْ كَانَ لَهُ ثَلاَثُ بَنَاتٍ فَصَبَرَ عَلَيْهِنَّ وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ – كُنَّ لَهُ حِجَابًا مِنَ النَّارِ يَوْمَ الْقِيَامَةِ .‏

ഉക്വ്ബത്ത് ഇബ്‌നുആമിർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറയുന്നത് ഞാന്‍ കേട്ടു: ”ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവരുടെ വിഷയത്തില്‍ അവന്‍ ക്ഷമിക്കുകയും അവന്റെ സമ്പാദ്യത്തില്‍നിന്ന് അവരെ ധരിപ്പിക്കുകയും ചെയ്താല്‍ അവര്‍ അവന്ന് നരകത്തില്‍ നിന്ന് മറയായിരിക്കും. (ഇബ്നുമാജ:3669)

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഒരാള്‍ രണ്ട് പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും.” നബി ﷺ തന്റെ വിരലുകള്‍ ചേര്‍ത്തുവെച്ചു.

നബി ﷺ പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്യുന്നു:

من عالَ ابنتيْنِ، أو ثلاثَ بناتٍ، أو أختيْنِ أو ثلاثَ أخواتٍ، حتى  يبلُغْنَ  أو يموتُ عنهن أناو هوَ كهاتيْنِ، وأشار بإصبعيْهِ السبابةَ

”ഒരാള്‍ രണ്ട് പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍മക്കളെ, രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ അയാള്‍ അവരില്‍നിന്ന് മരിച്ചു പോകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും സ്വര്‍ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും.” നബി ﷺ തന്റെ ചൂണ്ടുവിരല്‍ കൊണ്ടും മധ്യവിരല്‍കൊണ്ടും വിരലുകൊണ്ടും സൂചിപ്പിച്ചു.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ مَنْ كَانَ لَهُ ثَلاَثُ بَنَاتٍ، يُؤْوِيهِنَّ، وَيَكْفِيهِنَّ، وَيَرْحَمُهُنَّ، فَقَدْ وَجَبَتْ لَهُ الْجَنَّةُ الْبَتَّةَ، فَقَالَ رَجُلٌ مِنْ بَعْضِ الْقَوْمِ‏:‏ وَثِنْتَيْنِ، يَا رَسُولَ اللهِ‏؟‏ قَالَ‏:‏ وَثِنْتَيْنِ‏.‏

ജാബിര്‍ ഇബ്‌നുഅബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ”ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവര്‍ക്ക് അവന്‍ അഭയം നല്‍കുകയും അവരെ പോറ്റുകയും അവരോട് കാരുണ്യം കാണിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി.” ആളുകളില്‍നിന്ന് ഒരു വ്യക്തി ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, രണ്ടു പെണ്‍മക്കളാണെങ്കിലോ?” നബി ﷺ പറഞ്ഞു: ”രണ്ടു പെണ്‍മക്കളാണെങ്കിലും ശരി.” (അദബുല്‍ മുഫ്‌റദ്:78)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ تُقَبِّلُونَ الصِّبْيَانَ فَمَا نُقَبِّلُهُمْ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَوَ أَمْلِكُ لَكَ أَنْ نَزَعَ اللَّهُ مِنْ قَلْبِكَ الرَّحْمَةَ ‏”‏‏.‏

ആയിശാ رضى الله عنها യിൽ നിന്ന്‌ നിവേദനം: ”നബി ﷺ യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അയാള്‍ ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ചുംബിക്കുമോ? ഞങ്ങള്‍ ചുംബിക്കാറില്ല.’ നബി ﷺ പറഞ്ഞു: ‘നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ നിനക്കായി ഞാന്‍ അത് ഉടമപ്പെടുത്തുകയോ?” (ബുഖാരി:5998)

2. ഉമ്മയാകുമ്പോള്‍:

ഉമ്മയാകുന്ന അവസ്ഥയില്‍ സ്ത്രീക്ക് പ്രത്യേകവും മഹനീയവുമായ ആദരവ് നല്‍കുവാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. മാതാവിന് പുണ്യം ചെയ്യുക, അവരോട് നന്മയില്‍ വര്‍ത്തിക്കുക, അവര്‍ക്ക് സേവനം ചെയ്യുന്നതിനു പരിശ്രമിക്കുക, അവര്‍ക്കു വേണ്ടി ദുആ ചെയ്യുക, ഒരു നിലക്കുള്ള ഉപദ്രവങ്ങള്‍ക്കും അവരെ വിധേയമാക്കാതിരിക്കുക, ഏറ്റവും നല്ല സഹചാരിയോടും ഏറ്റവും നല്ല കൂട്ടുകാരനോടുമുള്ള പെരുമാറ്റം അവരോടാവുക. അല്ലാഹു പറഞ്ഞു:

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ ‎

തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടു കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു. (ഖുര്‍ആന്‍:46/15)

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎﴿٢٣﴾‏ وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ‎﴿٢٤﴾

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. (ഖുര്‍ആന്‍:17/23-24)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ مَنْ أَحَقُّ بِحُسْنِ صَحَابَتِي قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ ثُمَّ أَبُوكَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ചോദിക്കപ്പെട്ടു: ”അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ പുണ്യം ചെയ്യേണ്ടത് ആര്‍ക്കാണ്?” നബി ﷺ പറഞ്ഞു: ”നിന്റെ മാതാവിന്.” ചോദിച്ചു: ”പിന്നീട് (പുണ്യം ചെയ്യേണ്ടത്) ആര്‍ക്കാണ്?” നബി ﷺ പറഞ്ഞു: ”നിന്റെ മാതാവിന്.” ചോദിച്ചു: ”പിന്നീട് ആര്‍ക്കാണ്?” നബി ﷺ പറഞ്ഞു: ”നിന്റെ പിതാവിന്.” (ബുഖാരി:5971)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ ‏:‏ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏:‏ جِئْتُ أُبَايِعُكَ عَلَى الْهِجْرَةِ وَتَرَكْتُ أَبَوَىَّ يَبْكِيَانِ ‏.‏ فَقَالَ ‏:‏ ‏ “‏ ارْجِعْ عَلَيْهِمَا فَأَضْحِكْهُمَا كَمَا أَبْكَيْتَهُمَا ‏”‏ ‏.‏

അബ്ദുല്ലാഹ് ഇബ്‌നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ”ഹിജ്‌റയുടെ വിഷയത്തില്‍ പ്രതിജ്ഞ ചെയ്യുവാന്‍ ഒരു വ്യക്തി നബി ﷺ യുടെ അടുക്കലേക്കു വന്നു. അയാള്‍ തന്റെ മാതാപിതാക്കളെ കരയുന്ന നിലയിലാണ് വിട്ടേച്ചു പോന്നത്. നബി ﷺ പറഞ്ഞു: ”അവരിലേക്ക് തിരിച്ചു ചെല്ലുകയും അവരെ കരയിച്ചതു പോലെ അവരെ ചിരിപ്പിക്കുകയും ചെയ്യുക.” (അബൂദാവൂദ്:2528)

عَنْ عَبْدِ اللَّهِ ـ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏”‏ الصَّلاَةُ عَلَى وَقْتِهَا ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ ثُمَّ بِرُّ الْوَالِدَيْنِ ‏”‏‏.‏ قَالَ ثُمَّ أَىّ قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏‏.‏

ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”കര്‍മങ്ങളില്‍ അല്ലാഹുവിന് ഏതാണ് ഏറ്റവും ഇഷ്ടകരമെന്ന് ഞാന്‍ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പ്രതികരിച്ചു: ”നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കലാണ്.” ഞാന്‍ ചോദിച്ചു: ”പിന്നീട് ഏതാണ്?” നബി ﷺ പറഞ്ഞു: ”മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: ”പിന്നീട് ഏതാണ്?” അവിടുന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ്.” (ബുഖാരി:5970)

മാതാപിതാക്കളെ ദ്രോഹിക്കുന്നതിനെ തൊട്ടും ഏതെങ്കിലും നിലയ്ക്കുള്ള ഉപദ്രവങ്ങള്‍ അവര്‍ക്ക് ഏല്‍പിക്കുന്നതിനെ തൊട്ടും ഇസ്‌ലാം അതിഭീഷണമാം വിധം മുന്നറിയിപ്പ് നല്‍കുകയും അന്ത്യനാളില്‍ വിചാരണ ചെയ്യപ്പെടുന്ന ദ്രോഹമായി അതിനെ എണ്ണുകയും ചെയ്തു. എന്നു മാത്രമല്ല വന്‍പാപങ്ങളില്‍ അതിനെ ഗണിക്കുകയും ചെയ്തു.

عَنْ أَبِي بَكْرَةَ،  ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ‏”‏‏.‏ قُلْنَا بَلَى يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ ‏”‏‏.‏ وَكَانَ مُتَّكِئًا فَجَلَسَ فَقَالَ ‏”‏ أَلاَ وَقَوْلُ الزُّورِ وَشَهَادَةُ الزُّورِ، أَلاَ وَقَوْلُ الزُّورِ وَشَهَادَةُ الزُّورِ ‏”‏‏.‏ فَمَا زَالَ يَقُولُهَا حَتَّى قُلْتُ لاَ يَسْكُتُ‏.‏

അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?” (മൂന്നുതവണ നബി ﷺ ഇത് ആവര്‍ത്തിച്ചു) അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, അതെ.” നബി ﷺ പറഞ്ഞു: ”അല്ലാഹു വില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍.” ചാരി ഇരിക്കുകയായിരുന്ന നബി ﷺ നേരെയിരുന്ന ശേഷം പറഞ്ഞു: ”അറിയുക, കള്ളം പറയല്‍; അറിയുക, കള്ളസാക്ഷ്യം നിര്‍വഹിക്കല്‍. നബി ﷺ അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാല്‍ ഞങ്ങള്‍ പറഞ്ഞുപോയി: ‘നബി ﷺ മൗനം ദീക്ഷിച്ചുവെങ്കില്‍!’ (ബുഖാരി:5976)

عَنْ عَلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ മാതാപിതാക്കളെ ശപിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു. (മുസ്ലിം:1978)

3. ഭാര്യയാകുമ്പോള്‍:

സ്ത്രീ ഭാര്യയാകുമ്പോള്‍ അവരെ ആദരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. ഭാര്യക്ക് ഭര്‍ത്താവിനോട് ബാധ്യതയായ സഗൗരവമായ അവകാശങ്ങള്‍ ഉള്ളതു പോലെ ഭര്‍ത്തവിന്റെ ബാധ്യതയായി ധാരാളം അവകാശങ്ങള്‍ അവള്‍ക്ക് ഇസ്‌ലാം നിശ്ചയിച്ചു. മാന്യമായ ദാമ്പത്യ ജീവിതം, ഭക്ഷണവും പാനീയവും വസ്ത്രവും മാന്യമാക്കല്‍, മൃദുലമായ പെരുമാറ്റം, അവളുടെ വിഷയത്തില്‍ ക്ഷമിക്കല്‍, ആദരണീയമായ ഇടപഴകല്‍ എന്നിവയെല്ലാം ഭാര്യയോട് ഭര്‍ത്തവിന് ബാധ്യതയായ അവകാശങ്ങളാണ്. ഭാര്യയോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് ഇസ്‌ലാമില്‍ ജനങ്ങളിലെ ഏറ്റവും ഉത്തമന്‍. ഭാര്യയെ മതം പഠിപ്പിക്കുക, അവളുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാവുക, അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക, അവളോടുള്ള പെരുമാറ്റം നന്നാക്കുക എന്നിവയും അവള്‍ക്കുള്ള അവകാശമാണ്. ഭാര്യക്കുള്ള അവകാശങ്ങളെ മൊത്തത്തില്‍ അറിയിക്കുന്ന വചനങ്ങളില്‍പെട്ടതാണ് ഇത്:

وَعَاشِرُوهُنَّ بِٱلْمَعْرُوفِ

അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. (ഖുര്‍ആന്‍: 4/19)

ഭാര്യയുടെ അവകാശങ്ങളെ പരിഗണിക്കുന്നതിനെയും പരിപാലിക്കുന്നതിനെയും അരക്കിട്ടുറപ്പിക്കുന്ന വിഷയത്തില്‍ ധാരാളം ഹദീഥുകള്‍ സുന്നത്തില്‍ വന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക. നിശ്ചയം, സ്ത്രീ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മീതെയു ള്ളതാകുന്നു. താങ്കള്‍ അത് നേരെയാക്കിയാല്‍ അതിനെ പൊട്ടിക്കും. താങ്കള്‍ അതിനെ വിട്ടേക്കുകയാണെങ്കിലോ അത് വളഞ്ഞു തന്നെയിരിക്കും. അതിനാല്‍ സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക. (ബുഖാരി:3331)

ഇമാം നവവി(റഹി) പറഞ്ഞു: സ്ത്രീകളോടു മൃദുലമായി പെരുമാറണമെന്നും നന്മയില്‍ വര്‍ത്തിക്കണമെന്നും അവരുടെ വക്രസ്വഭാവങ്ങളിലും ദുര്‍ബല ബുദ്ധിയുടെ സാധ്യതയിലും ക്ഷമയവലം ബിക്കണമെന്നും അകാരണമായി അവരെ ത്വലാക്വ് ചൊല്ലല്‍ വെറുക്കപ്പെട്ടതാണെന്നും അവര്‍ നേരെ നിലക്കൊള്ളുവാന്‍ അത്യാര്‍ത്തി കാണിക്കരുതെന്നും ഈ ഹദീഥ് അറിയിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളില്‍ വിശ്വാസം പൂര്‍ണമായവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവക്കാരനാണ്. തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍. (അബൂദാവൂദ്:4682)

ജാബിര്‍ ഇബ്‌നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ പറഞ്ഞു:

فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനം(സാക്ഷ്യവചനങ്ങള്‍) കൊണ്ടാണ് നിങ്ങള്‍ അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്. നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവരുടെമേല്‍ നിങ്ങള്‍ക്കുള്ള അവകാശമാകുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ മുറിവേല്‍പ്പിക്കാത്ത നിലയില്‍ നിങ്ങള്‍ അവരെ അടിക്കുക. മാന്യമായ നിലക്ക് അവര്‍ക്കുള്ള ഉപജീവനവും വസ്ത്രവും നിങ്ങളുടെ മേല്‍ ബാധ്യതയാണ്. (മുസ്‌ലിം:1218)

ഈ ഹദീഥിലെ,’നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ അവര്‍ ചവിട്ടിക്കാതിരിക്കുക’ എന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിക്കുന്നതിലും നിങ്ങളുടെ താമസസ്ഥലങ്ങളില്‍ കയറിയിരിക്കുന്നതിലും നിങ്ങള്‍ക്ക് അനിഷ്ടമായ ഒരാള്‍ക്കും അത് ആണാകട്ടെ പെണ്ണാകട്ടെ, അവര്‍ അനുവാദം നല്‍കാതിരിക്കുക എന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍നിന്ന് മറ്റൊന്ന് അല്ലെങ്കില്‍ അതൊഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും. (മുസ്ലിം:1468)

തനിക്ക് അനിഷ്ടകരമായ ഒരു സ്വഭാവം തന്റെ ഭാര്യയില്‍ ഒരാള്‍ കണ്ടാല്‍ അവളില്‍തന്നെ ഉല്‍കൃഷ്ട സ്വഭാവങ്ങളും മാന്യമായ പെരുമാറ്റങ്ങളും ധാരാളമായുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ

ആയിശാ رضى الله عنها യിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം സ്ത്രീകള്‍ പരുഷന്മാര്‍ക്ക് ശക്വാഇക്വ് (സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാര്‍) ആകുന്നു. (അബൂദാവൂദ്:236)

ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: അഥവാ സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാരും തുല്യരുമാകുന്നു. സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടത് പോലെയാണ്. കാരണം ആദമി(അ)ല്‍നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ ശക്വീക്വ് എന്നാല്‍ അയാളുടെ പിതാവിലും മാതാവിലും ഒത്ത പൂര്‍ണ സഹോദരന്‍ എന്നാണ്. അതിന്റെ ബഹുവചനം അശിക്ക്വാഅ് എന്നാണ്.

പെരുമാറ്റം നന്നാക്കുവാനും സഹവര്‍ത്തിത്വം മെച്ചപ്പെടുത്തുവാനും മൃദുലമായി പെരുമാറുവാനും സുകൃതം ചെയ്യുവാനുമുള്ള ആഹ്വാനമാണ് സുവ്യക്തമാം വിധം ഈ തിരുമൊഴിയിലടങ്ങയിട്ടുള്ളത്.

4. സഹോദരിയും പിതൃസഹോദരിയും മാതൃസഹോദരിയുമായാല്‍

സഹോദരിയോടും പിതൃസഹോദരിയോടും മാതൃസഹോദരിയോടും ബന്ധം ചാര്‍ത്തുവാനും നല്ല രീതിയില്‍ പെരുമാറുവാനും അവരുടെ അവകാശങ്ങള്‍ വകവെക്കുവാനും ഇസ്‌ലാം കല്‍പിക്കുകയും അതിന് മഹത്തായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു.

عَنِ الْمِقْدَامِ بْنِ مَعْدِي كَرِبَ، أَنَّهُ سَمِعَ رَسُولَ اللهِ صلى الله عليه وسلم يَقُولُ‏:‏ إِنَّ اللَّهَ يُوصِيكُمْ بِأُمَّهَاتِكُمْ، ثُمَّ يُوصِيكُمْ بِأُمَّهَاتِكُمْ، ثُمَّ يُوصِيكُمْ بِآبَائِكُمْ، ثُمَّ يُوصِيكُمْ بِالأَقْرَبِ فَالأَقْرَبِ‏.‏

മിക്വ്ദാം ഇബ്‌നു മഅ്ദീ കരിബി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: നിങ്ങള്‍ മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് നിശ്ചയം നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു. പിന്നെയും മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അവന്‍ നിങ്ങളോട് കല്‍പിക്കുന്നു. ശേഷം നിങ്ങള്‍ നിങ്ങളുടെ പിതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അല്ലാഹു കല്‍പിക്കുന്നു. പിന്നീട് മാതാപിതാക്കളോട് ഏറ്റവും അടുത്തവര്‍, പിന്നീട് അവരോട് അടുത്തവര്‍ എന്നീ ക്രമത്തില്‍ പുണ്യം ചെയ്യണമെന്ന് നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു. (അദബുൽ മുഫ്രദ്:60)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَكُونُ لأَحَدِكُمْ ثَلاَثُ بَنَاتٍ أَوْ ثَلاَثُ أَخَوَاتٍ فَيُحْسِنُ إِلَيْهِنَّ إِلاَّ دَخَلَ الْجَنَّةَ ‏.‏

അബൂ സഈദില്‍ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് മൂന്നു പെണ്‍മക്കള്‍ അല്ലെങ്കില്‍ മൂന്നു സഹോദരിമാര്‍ ഉണ്ടാവുകയും അവരോട് നന്മയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും. (തിർമിദി:1912)

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ الرَّحِمُ شِجْنَةٌ، فَمَنْ وَصَلَهَا وَصَلْتُهُ، وَمَنْ قَطَعَهَا قَطَعْتُهُ ‏.‏

ആയിശാ رضى الله عنها യിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: കുടുംബ ബന്ധം അല്ലാഹുവില്‍നിന്നുള്ള സുദൃഢമായ ബന്ധമാകുന്നു. വല്ലവനും അതു ചാര്‍ത്തിയാല്‍ അല്ലാഹു അവനോട് ബന്ധം ചാര്‍ത്തും. വല്ലവനും അത് മുറിച്ചാല്‍ അല്ലാഹു അവനോട് ബന്ധം മുറിക്കും. (ബുഖാരി:5989)

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ ‏”‏‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഉപജീവനം വിശാലമാക്കപ്പെടുവാനും ആയുസ്സ് ദീര്‍ഘമാക്കപ്പെടുവാനും വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബ ബന്ധം ചാര്‍ത്തട്ടെ. (ബുഖാരി:5986)

5. അന്യ സ്ത്രീയാണെങ്കില്‍

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ അവന്റെ ബന്ധുവല്ല; അവളാകട്ടെ ഒരു സഹായവും പരിഗണനയും ആവശ്യമായ അവസ്ഥയിലാണ് എങ്കില്‍ അവളെ പരിഗണിക്കുവാനും അവള്‍ക്ക് സുകൃതം ചെയ്യുവാനും അവളെ സഹായിക്കുവാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും അതിന് മഹനീയമായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَأَحْسِبُهُ قَالَ، يَشُكُّ الْقَعْنَبِيُّ ـ كَالْقَائِمِ لاَ يَفْتُرُ، وَكَالصَّائِمِ لاَ يُفْطِرُ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടെയും അഗതികളുടെയും വിഷയത്തില്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യോദ്ധാവിനെ പോലെയോ ക്ഷീണമില്ലാതെ (രാത്രി) നമസ്‌കരിക്കുന്നവനെ പോലെയോ മുറിക്കാതെ നോമ്പനുഷ്ഠിക്കുന്നവനെ പോലെയോ ആകുന്നു. (ബുഖാരി:6007)

ഇസ്‌ലാമിക അധ്യാപനങ്ങളുടെ തണലില്‍ ഒരു സ്ത്രീ നേടുന്ന ആദരവിന്റെയും ഔദാര്യത്തിന്റെയും നേരിയ പരാമര്‍ശമാണിത്. അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ടേകിയ ഈ മഹനീയ മതമല്ലാത്ത ഇതര മതങ്ങളില്‍ ഇതുപോലുള്ളതോ ഇതിനോട് അടുത്തതോ ആയ വമ്പിച്ച പരിഗണയും സ്വീകാര്യമായ മാന്യതയും മതിയായ നന്മയും ഒരു സ്ത്രീ കണ്ടെത്തുകയെന്നത് അതിവിദൂരമാകുന്നു.

സ്ത്രീ സംരക്ഷിക്കപ്പെടണമെന്ന ബോധം

സ്ത്രീകളെ സംരക്ഷിക്കുവാനുള്ള ബോധം മുസ്‌ലിം മനസ്സുകളില്‍ ഇസ്‌ലാം നട്ടുവളര്‍ത്തി എന്നത് മുസ്‌ലിം സ്ത്രീയെ ഇസ്‌ലാം ആദരിച്ചതിന്റെ വശ്യമായ രൂപങ്ങളിലൊന്നാണ്, തീര്‍ച്ച. ഗീറത്ത് അഥവാ അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷം മഹനീയ സ്വഭാവവും മാന്യമായ വിശേഷണവുമാണ്. ഒരു മുസ്‌ലിമിന്റെ ഹൃദയത്തില്‍ കുടിക്കൊള്ളുന്ന സ്വഭാവമാകുന്നു അത്; തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയെ പരിപാലിക്കുവാനും അവര്‍ക്ക് കാവലാകുവാനും അവരുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുവാനും നഗ്നതാ പ്രദര്‍ശനത്തില്‍നിന്നും അലങ്കാര പ്രദര്‍ശനത്തില്‍നിന്നും അന്യരോടൊത്തുള്ള കൂടിക്കലരലില്‍നിന്നും അവരെ തടയുവാനും പ്രസ്തുത സ്വഭാവം പ്രേരിപ്പിക്കും.

അഭിമാനത്തെ തൊട്ട് പ്രതിരോധിക്കലും തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാകലും ജിഹാദായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്. പ്രസ്തുത മാര്‍ഗേണ ജീവന്‍ നഷ്ടപ്പെടുന്നവന് സ്വര്‍ഗത്തില്‍ ശഹീദിന്റെ പദവി പ്രതിഫലമായി നല്‍കപ്പെടുകയും ചെയ്യും.

عن  سعيد بن زيد، قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ منْ قُتِل دُونَ مالِهِ فهُو شَهيدٌ، ومنْ قُتلَ دُونَ دمِهِ فهُو شهيدٌ، وَمَنْ قُتِل دُونَ دِينِهِ فَهو شهيدٌ، ومنْ قُتِل دُونَ أهْلِهِ فهُو شهيدٌ

സഈദ് ഇബ്‌നുസെയ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: ഒരാള്‍ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്.ഒരാള്‍ തന്റെ രക്തം (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്.  ഒരാള്‍ തന്റെ ദീന്‍ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്.  ഒരാള്‍ തന്റെ ഇണയെ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാളും രക്തസാക്ഷിയാണ്. (അബൂദാവൂദ്,തിർമിദി)

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്:

من قتل دون عرضه فهو شهيد

ഒരാള്‍ തന്റെ അഭിമാനം (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ ശഹീദാണ്.

എന്നു മാത്രമല്ല, ഈമാനിന്റെ സ്വഭാവങ്ങളില്‍ കറകളഞ്ഞ സ്വഭാവമായിട്ടാണ് അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷത്തെ ഇസ്‌ലാം ഗണിക്കുന്നത്.

عَنِ الْمُغِيرَةِ، قَالَ قَالَ سَعْدُ بْنُ عُبَادَةَ لَوْ رَأَيْتُ رَجُلاً مَعَ امْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرَ مُصْفَحٍ‏.‏ فَبَلَغَ ذَلِكَ النَّبِيَّ صلى الله عليه وسلم فَقَالَ ‏ “‏ أَتَعْجَبُونَ مِنْ غَيْرَةِ سَعْدٍ، لأَنَا أَغْيَرُ مِنْهُ، وَاللَّهُ أَغْيَرُ مِنِّي ‏”‏‏.‏

മുഗീറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: സഅ്ദ് ഇബ്‌നു ഉബാദ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ”എന്റെ ഭാര്യയോടൊപ്പം ഒരു വ്യക്തിയെ ഞാന്‍ കാണുകയായാല്‍ അവനെ ഞാന്‍ വാളു കൊണ്ട് നിഷ്‌ക്കരുണം വെട്ടും.” ഈ വാര്‍ത്ത നബി ﷺ യുടെ സവിധത്തിലെത്തി. അപ്പോള്‍ നബി ﷺ പറഞ്ഞു: ”സഅ്ദിന്റെ അഭിമാനരോഷത്തില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവോ? തീര്‍ച്ചയായും ഞാന്‍ സഅ്ദിനെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവാകട്ടെ എന്നെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവിന് രോഷമുള്ളതിനാലാണ് അവന്‍ പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിഷിദ്ധമാക്കിയത്.” (ബുഖാരി:6846)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു രോഷം കൊള്ളും. വിശ്വാസിയും രോഷംകൊള്ളും. അല്ലാഹു ഹറമാക്കിയത് ഒരു വിശ്വാസി ചെയ്യുകയെന്നത് അല്ലാഹുവിനെ രോഷാകുലനാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്. (ബുഖാരി:5223)

ഗയൂറിന്റെ വിപരീത പദമാണ് ദയ്യൂഥ്. തന്റെ കുടുംബത്തില്‍ നീചവൃത്തി സമ്മതിക്കുന്നവനാണ് ദയ്യൂഥ്. കുടുംബത്തിന്റെ വിഷയത്തില്‍ അവന് യാതൊരു വിധ സംരക്ഷണ ബോധവുമുണ്ടായിരിക്കില്ല. ഇത്തരക്കാരുടെ വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പ് ഇസ്‌ലാം നല്‍കിയിരിക്കുന്നു.

عن عبدالله بن عمر، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ

അബ്ദുല്ലാഹിബ്‌നു ഉമർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  മൂന്ന് കൂട്ടര്‍, അല്ലാഹു അന്ത്യനാളില്‍ അവരിലേക്ക് നോക്കുകയില്ല. തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, പുരുഷന്മാരോട് സദൃശ്യരായി ആണ്‍കോലം കെട്ടുന്ന സ്ത്രീകള്‍. കടുംബത്തില്‍ ഹീനതക്ക് കൂട്ടുനില്‍ക്കുന്ന ഗൃഹനാഥന്‍. (അഹ്മദ്)

മുസ്‌ലിംകള്‍ക്ക് അവരുടെ ഭാര്യമാരുടെ വിഷയത്തിലുള്ള അഭിമാനരോഷത്തിലുള്ള കണിശതയെയും ഈ കാര്യത്തിലുള്ള അവരുടെ സജീവ ശ്രദ്ധയെയും ആഖ്യാനിക്കുന്ന സംഭവങ്ങളാല്‍ ചരിത്രം ധന്യമാണ്.

ഇബ്‌നുല്‍ജൗസി رحمه الله തന്റെ അല്‍മുന്‍തള്വിമെന്ന ഗ്രന്ഥത്തില്‍ നല്‍കിയത് ഈ വിഷയത്തില്‍ അത്ഭുത സംഭവങ്ങളിലൊന്നാണ്. മുഹമ്മദ് ഇബ്‌നു മൂസല്‍ ക്വാദി رحمه الله പറയുന്നു:

ഹിജ്‌റാബ്ദം ഇരുന്നൂറ്റി എണ്‍പത്തി ആറില്‍ മൂസാ ഇബ്‌നുഇസ്ഹാക്വ് അല്‍ക്വാദ്വിയുടെ മജ്‌ലിസില്‍ ഞാന്‍ സന്നിഹിതനായിരിന്നു. അപ്പോള്‍ ഒരു സ്ത്രീ മുന്നിട്ട് വന്നു. തന്റെ ഭര്‍ത്താവ് അഞ്ഞൂറ് ദീനാര്‍ മഹ്‌റായി തനിക്ക് നല്‍കുവാനുണ്ടെന്ന് അവള്‍ വാദിച്ചു. ഭര്‍ത്താവ് അത് നിഷേധിച്ചു. ക്വാദ്വി വാദിയോട് പറഞ്ഞു: ‘താങ്കള്‍ സാക്ഷികളെ ഹാജറാക്കണം.’ ‘ഞാന്‍ അവരെ ഹാജറാക്കിയിട്ടുണ്ട്’ വാദി പ്രതികരിച്ചു. സാക്ഷ്യനിര്‍വഹണത്തില്‍ വിരല്‍ ചൂണ്ടുവാന്‍ സ്ത്രീയെ കാണണമെന്ന് സാക്ഷികളില്‍ ചിലര്‍ വാദിച്ചു. സാക്ഷി എഴുന്നേറ്റ് സ്ത്രീയോട് പറഞ്ഞു: ‘എഴുന്നേല്‍ക്കൂ.’ അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ സാക്ഷി പറഞ്ഞു: ‘താങ്കളുടെ ഭാര്യയെ അറിയുമെന്നതിന്റെ സാധുതക്ക് മുഖം തുറന്ന നിലക്ക് കാണുവാന്‍ അവര്‍ അവളിലേക്ക് നോക്കുകയാണ്.’ ഭര്‍ത്താവ് പറഞ്ഞു: ‘എങ്കില്‍ ഞാന്‍ ക്വാദ്വിയെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു; അവള്‍ വാദിക്കുന്ന മഹ്ര്‍ ഞാന്‍ നല്‍കാമെന്നേറ്റിരിക്കുന്നു. അവള്‍ മുഖം വെളിപ്പെടുത്തരുത്.’ അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: ‘എങ്കില്‍ ക്വാദ്വിയെ സാക്ഷിയാക്കി ഞാനും പ്രഖ്യാപിക്കുന്നു; ഈ മഹ്ര്‍ ഞാന്‍ അദ്ദേഹത്തിനു ദാനമായി നല്‍കിയിരിക്കുന്നു. അതില്‍ നിന്ന് ഇഹത്തിലും പരത്തിലും ഞാന്‍ അദ്ദേഹത്തിന് ഒഴിവ് നല്‍കിയിരിക്കുന്നു.’ ഉടന്‍ ക്വാദി പറഞ്ഞു: ‘മാന്യ സ്വഭാവങ്ങളെ കുറിച്ചുള്ള രചനയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെടണം.

അതെ, മഹത്തായ സ്വഭാവങ്ങള്‍, ഉത്തമ മര്യാദകള്‍, ഉന്നത മൂല്യങ്ങള്‍ എന്നിവയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. തന്റെ ഭാര്യക്ക് യാതൊരു നിലയും കല്‍പിക്കാത്ത, മാന്യമായ പെരുമാറ്റമോ സല്‍സ്വഭാവങ്ങളോ തന്റെ കുടുംബത്തോട് പ്രകടിപ്പിക്കാത്ത വ്യക്തിയെവിടെ? ഈ വ്യക്തി എവിടെ?

 

അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍ حَفِظَهُ اللَّهُ യുടെ تكريم الإسلام للمرأة എന്ന ഗ്രന്ഥത്തിൽ നിന്നും

 

 

kanzululoom.com

 

One Response

Leave a Reply

Your email address will not be published. Required fields are marked *