വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ

നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)

كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ

അവരെല്ലാം (റസൂലും സത്യവിശ്വാസികളും) അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. (ഖു൪ആന്‍: 2/285)

ഖുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവിനോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ

ആര് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും … (ഖു൪ആന്‍:2/177)

فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌. (ഖു൪ആന്‍:64/8)

وَالْإِيمَانُ بِاللَّهِ وَرَسُولِهِ وَكِتَابِهِ، يَقْتَضِي الْجَزْمَ التَّامَّ، وَالْيَقِينَ الصَّادِقَ بِهَا، وَالْعَمَلَ بِمُقْتَضَى ذَلِكَ التَّصْدِيقِ، مِنِ امْتِثَالِ الْأَوَامِرِ، وَاجْتِنَابِ النَّوَاهِي

അല്ലാഹുവിലും അവന്റെ ദൂതനിലും വേദഗ്രന്ഥത്തിലുമുള്ള വിശ്വാസം പൂര്‍ണമായ ഉറപ്പും സത്യസന്ധമായ ബോധ്യവും ഉണ്ടാക്കുന്നു. ആ ബോധ്യമാവട്ടെ, വിരോധങ്ങള്‍ ഉപേക്ഷിക്കുന്ന, കല്‍പനകള്‍ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു. (തഫ്സീറുസ്സഅ്ദി)

വേദഗ്രന്ഥങ്ങളില്‍ വിശ്വാസിക്കാത്തവര്‍ അവിശ്വാസികളാണെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا

അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)

അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെയൊക്കെയും അംഗീകരിക്കുവാനും സത്യപ്പെടുത്തുവാനും ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അവയിലേതെങ്കിലുമൊന്ന് നിഷേധിച്ചാല്‍തന്നെ എല്ലാറ്റിനെയും നിഷേധിച്ചതിന് തുല്യമാണ്. വിശ്വാസികളോടായി അല്ലാഹു പറയുന്നത് കാണുക:

قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ

നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വപ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന് (അല്ലാഹുവിന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. (ഖു൪ആന്‍:2/136)

വേദഗ്രന്ഥങ്ങള്‍ എന്ത്, എന്തിന്?

കാരുണ്യവാനായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി സൃഷ്ടികള്‍ക്ക് മാര്‍ഗദര്‍ശനവും ഇഹപര വിജയത്തിന്റെ മാര്‍ഗരേഖകളുമായി വിവിധ കാലഘട്ടങ്ങളിലായി വിവിധ പ്രവാചകന്മാര്‍ക്ക് വേദഗ്രന്ഥങ്ങളവതരിപ്പിച്ചുണ്ട്. മൂസാ നബി عليه السلام ക്ക് അവതരിച്ച തൗറാത്തും ദാവൂദ് നബി عليه السلام ക്ക് ലഭിച്ച സബൂറും ഈസാ عليه السلام ക്ക് കിട്ടിയ ഇഞ്ചീലും അവയില്‍ പെട്ടതാണ്. ഇത്തരത്തിലുള്ള ദൈവിക ഗ്രന്ഥങ്ങളില്‍ അവസാനത്തെതാണ് വിശുദ്ധ ഖുര്‍ആന്‍.

وَءَاتَيْنَا دَاوُۥدَ زَبُورًا

ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:17/55)

إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ

തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (ഖു൪ആന്‍:5/44)

وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ

അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്‌. (ഖു൪ആന്‍:5/46)

വിവിധ കാലങ്ങളിലായി വ്യത്യസ്ത ജനസമൂഹങ്ങളിലേക്ക് അവതരിച്ചവയാണെങ്കിലും അടിസ്ഥാന കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നവയാണ് ദൈവിക ഗ്രന്ഥങ്ങളൊക്കെയും. എന്നാല്‍ വിശദമായ നിയമനിര്‍ദേശങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. തികച്ചും ദൈവികമായ ഉദ്ദേശ്യലക്ഷ്യങ്ങളും യുക്തിരഹസ്യങ്ങളുമനുസരിച്ചാണ് അവയുടെ അവതരണവും അവയിലെ വ്യത്യാസങ്ങളും

وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ

(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. (ഖു൪ആന്‍:5/48)

‏ نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ ‎﴿٣﴾‏ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ

അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. ഇതിനു മുമ്പ്‌; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്‌. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു. (ഖു൪ആന്‍:3/3-4)

എന്നാല്‍ ദൈവിക ഗ്രന്ഥങ്ങളെയും ദൈവദൂതന്മാരെയും പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ചരിത്രത്തിലനവധിയുണ്ടായിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇഹലോകത്തുതന്നെ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പാരത്രിക ജീവിതത്തില്‍ ഏതായാലും അവര്‍ക്ക് രക്ഷയോ സമാധാനമോ ഉണ്ടായിരിക്കില്ലെന്ന് സ്രഷ്ടാവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്:

أَلَمْ تَرَ إِلَى ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ ‎﴿٦٩﴾‏ ٱلَّذِينَ كَذَّبُوا۟ بِٱلْكِتَٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ ‎﴿٧٠﴾‏ إِذِ ٱلْأَغْلَٰلُ فِىٓ أَعْنَٰقِهِمْ وَٱلسَّلَٰسِلُ يُسْحَبُونَ ‎﴿٧١﴾‏ فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ ‎﴿٧٢﴾

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ; എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്? വേദഗ്രന്ഥത്തെയും നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചുകളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞുകൊള്ളും. അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം; ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്‌നിയില്‍ എരിക്കപ്പെടുകയും ചെയ്യും. (ഖുര്‍ആന്‍: 40/69–72)

വേദഗ്രന്ഥത്തിലുടെ അവതരിപ്പിക്കപ്പെടുന്ന തെളിവുകളും നിര്‍ദേശങ്ങളും അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് പാരത്രിക ജീവിതത്തില്‍ അവ എതിര്‍രേഖയായി വരുന്നതാണ്. കണ്ടില്ല, അറിഞ്ഞില്ല എന്ന് ഒഴിവുകഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ സാധിക്കാത്തവിധം അല്ലാഹു തെളിവുകള്‍ സ്ഥാപിക്കുകയാണ് അവയിലൂടെ.

അപ്രകാരംതന്നെ ദൈവികമായ നിര്‍ദേശങ്ങളവതരിപ്പിക്കുന്ന വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്ന ജനങ്ങള്‍ക്ക് ആ നന്മയുടെ അടിത്തറയില്‍ ഐക്യപ്പെടുവാനും ഛിദ്രകള്‍ ഇല്ലാതാക്കാനും സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു:

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ بَغْيَۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ‎

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകൽപ്പിക്കുവാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്ത മായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. (ഖുര്‍ആന്‍: 2/213)

നീതിനിഷ്ഠമായ വിധികളും തര്‍ക്ക പരിഹാരങ്ങളും വേദഗ്രന്ഥത്തെ അവലംബിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാണ്. നന്മ-തിന്മകള്‍ എന്തെന്ന് ആധികാരികമായി പറഞ്ഞുതരുന്ന, ന്യൂനതകളും അന്യായങ്ങളും കലരാത്ത സുവ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും മനുഷ്യര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആധികാരിക രേഖയായി ദൈവിക ഗ്രന്ഥം നിലകൊള്ളുമ്പോള്‍ ആ ജനതയ്ക്കുണ്ടാകുന്ന സ്വസ്ഥതയും സമാധാനവും അനിര്‍വചനീയമായിരിക്കും. നേരെമറിച്ച് ദൈവിക ഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് മനുഷ്യരിലേക്ക് പ്രസ്തുത വിഷയങ്ങളും തര്‍ക്കങ്ങളും ഏല്‍പിക്കപ്പെടുമ്പോള്‍ അവരുടെ പരിഹാരങ്ങളിലും വിധിതീര്‍പ്പുകളിലും പലതരത്തിലുള്ള മാനുഷിക ദൗര്‍ബല്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ കുറവുകളും പരാജയങ്ങളും അവിടെയാണ് നാം കാണുന്നത്.

അന്തിമ വേദഗ്രന്ഥം

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തെതാണ് വിശുദ്ധ ഖുര്‍ആന്‍. ദൈവികമെന്ന് അത് സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുന്നു:

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്‌പഷ്‌ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുര്‍ആന്‍: 26/192-195)

الٓمٓ ‎﴿١﴾‏ تَنزِيلُ ٱلْكِتَٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَٰلَمِينَ ‎﴿٢﴾

അലിഫ്-ലാം-മീം. ഈ ഗ്രന്ഥത്തിന്റെ അവത‌‌രണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. (ഖുര്‍ആന്‍ : 32/1-2)

ഓരോ പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായിട്ടായിരുന്നു മുന്‍ വേദഗ്രന്ഥങ്ങളവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ലോകാവസാനം വരെയുള്ള സര്‍വ ജനങ്ങളിലേക്കുമായി അവതരിപ്പിക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ്.

ഖുര്‍ആനിന്റെ അവതരണത്തോടെ പരിമിതകാലത്തേക്ക് അവതരിക്കപ്പെട്ട മുന്‍വേദഗ്രന്ഥങ്ങളുടെ കാലപരിധിയും ദൗത്യവും അവസാനിച്ചു.

മുന്‍ വേദഗ്രന്ഥങ്ങളെ ഏല്‍പിക്കപ്പെട്ട സമൂഹങ്ങള്‍ അവയോട് വേണ്ടപോലെ നീതി പുലര്‍ത്തിയില്ലായെന്ന് മാത്രമല്ല, അവയില്‍ കൈകടത്തലുകള്‍ നടത്തുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു:

فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ

എന്നാല്‍ സ്വന്തം കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവി ങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.  (ഖുര്‍ആന്‍: 2/79)

എന്നാൽ ഇങ്ങനെയെല്ലാം ഉണ്ടായിരിക്കെത്തന്നെ അവന്റെ ഗ്രന്ഥത്തെയും ദീനിനെയും സംരക്ഷിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *