ശുദ്ധി വരുത്തുന്നതിനായി വെള്ളം ലഭിച്ചില്ലെന്ന കാരണത്താല്‍ നമസ്കാരം ഒഴിവാക്കുകയോ ഖളാഅ് ആക്കുകയോ ചെയ്യുന്നവരുണ്ട്. രോഗം കാരണത്താല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അപ്രകാരം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ നമസ്കാരമാകട്ടെ, എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا

അബ്ദുല്ല(റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ …….. (ബുഖാരി: 527)

അപ്പോള്‍ വെള്ളം ലഭിച്ചില്ലെങ്കിലോ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലോ എങ്ങനെ ശുദ്ധിയാകും? അത്തരം സന്ദര്‍ഭങ്ങളില്‍ തയമ്മും ചെയ്ത് ശുദ്ധിവരുത്തി നമസ്കാരം നി൪വ്വഹിക്കണം.

എന്താണ് തയമ്മും

‘ഉദ്ദേശിക്കുക, ലക്ഷ്യം വെക്കുക’ എന്നൊക്കെയാണ് تَيَمُّمْ (തയമ്മും) എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം. അശുദ്ധി അകറ്റാനുള്ള നിയ്യത്തോടെ മുഖവും കൈയ്യും തടവുന്നതിനായി ശുദ്ധമായ മണ്ണിനെ ലക്ഷ്യംവെച്ചുകൊണ്ട് ചെയ്യുന്ന ആരാധനക്കാണ് മതത്തില്‍ തയമ്മും എന്ന് പറയുന്നത്. അതായത്, വെള്ളം ലഭിക്കാതിരിക്കുകയോ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകുകയോ ചെയ്യുന്ന അവസരത്തില്‍ കുളിക്കും വുളൂഇനും പകരമായി നി൪വ്വഹിക്കപ്പെടുന്ന ശുദ്ധീകരണ രൂപമാണ് തയമ്മും.

തയമ്മുമിന്റെ മതവിധി

ഖു൪ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ് തയമ്മും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:5/6)

കേവലം ശാരീരികവും ബാഹ്യവുമായ മാലിന്യങ്ങളില്‍നിന്നുള്ള ശുദ്ധി മാത്രമല്ല വുദ്വൂഉം, തയമ്മുമും കൊണ്ടുദ്ദേശ്യം. ആത്മീയവും മാനസികവുമായ ശുദ്ധിയും കൂടിയാകുന്നു. (അമാനി തഫ്സീര്‍)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ – എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പു് നല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:4/43)

ആയത്തിന്റെ അവതരണ പശ്ചാത്തലം

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي بَعْضِ أَسْفَارِهِ، حَتَّى إِذَا كُنَّا بِالْبَيْدَاءِ ـ أَوْ بِذَاتِ الْجَيْشِ ـ انْقَطَعَ عِقْدٌ لِي، فَأَقَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى الْتِمَاسِهِ، وَأَقَامَ النَّاسُ مَعَهُ، وَلَيْسُوا عَلَى مَاءٍ، فَأَتَى النَّاسُ إِلَى أَبِي بَكْرٍ الصِّدِّيقِ فَقَالُوا أَلاَ تَرَى مَا صَنَعَتْ عَائِشَةُ أَقَامَتْ بِرَسُولِ اللَّهِ صلى الله عليه وسلم وَالنَّاسِ، وَلَيْسُوا عَلَى مَاءٍ، وَلَيْسَ مَعَهُمْ مَاءٌ‏.‏ فَجَاءَ أَبُو بَكْرٍ وَرَسُولُ اللَّهِ صلى الله عليه وسلم وَاضِعٌ رَأْسَهُ عَلَى فَخِذِي قَدْ نَامَ فَقَالَ حَبَسْتِ رَسُولَ اللَّهِ صلى الله عليه وسلم وَالنَّاسَ، وَلَيْسُوا عَلَى مَاءٍ، وَلَيْسَ مَعَهُمْ مَاءٌ‏.‏ فَقَالَتْ عَائِشَةُ فَعَاتَبَنِي أَبُو بَكْرٍ، وَقَالَ مَا شَاءَ اللَّهُ أَنْ يَقُولَ، وَجَعَلَ يَطْعُنُنِي بِيَدِهِ فِي خَاصِرَتِي، فَلاَ يَمْنَعُنِي مِنَ التَّحَرُّكِ إِلاَّ مَكَانُ رَسُولِ اللَّهِ صلى الله عليه وسلم عَلَى فَخِذِي، فَقَامَ رَسُولُ اللَّهِ صلى الله عليه وسلم حِينَ أَصْبَحَ عَلَى غَيْرِ مَاءٍ، فَأَنْزَلَ اللَّهُ آيَةَ التَّيَمُّمِ فَتَيَمَّمُوا‏.‏ فَقَالَ أُسَيْدُ بْنُ الْحُضَيْرِ مَا هِيَ بِأَوَّلِ بَرَكَتِكُمْ يَا آلَ أَبِي بَكْرٍ‏.‏ قَالَتْ فَبَعَثْنَا الْبَعِيرَ الَّذِي كُنْتُ عَلَيْهِ، فَأَصَبْنَا الْعِقْدَ تَحْتَهُ‏.‏

ആയിശാ رضى الله عنها പറയുന്നു: ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിൻ്റെ കൂടെ ഒരു യാത്ര പുറപ്പെട്ടു. ഞങ്ങൾ ബൈദാഅ് പ്രദേശത്തോ ദാത്തുൽ ജൈശ് പ്രദേശത്തോ എത്തിയപ്പോൾ എൻ്റെ മാല അറ്റു വീണു പോയി. അതു തിരയാനായി നബി ﷺ അവിടെ നിന്നു. മറ്റാളുകളും നബി ﷺ യോടൊപ്പം അവിടെനിന്നു. അവർക്കവിടെ വെള്ളമുണ്ടായിരുന്നില്ല.

അങ്ങിനെ ആളുകൾ അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ അടുത്തേക്ക് ചെന്ന എന്നിട്ട് അവർ പറഞ്ഞു. ആയിശ ചെയ്‌തത് നിങ്ങൾ കണ്ടില്ലേ? അല്ലാഹുവിന്റെ റസൂലിനെയും ജനങ്ങളെയും ഇവിടെ നിർത്താൻ അവർ കാരണമായി. അവിടെ വെള്ളമില്ല, അവരുടെ കൈവശവും വെള്ളില്ല. അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ (എന്റെ  അടുത്തേക്ക്) വന്നു. ആ സമയം അല്ലാഹുവിൻ്റെ റസൂൽ ﷺ എൻ്റെ തുടയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. അബൂബക്കർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലിനെയും ആളുകളെയും നീ ഇവിടെ തടഞ്ഞു നിർത്തിയോ? അവർക്കിവിടെ വെള്ളമില്ല, അവരുടെ കൈവശവും വെള്ളമില്ല. ആയിശാ رضى الله عنها പറയുകയാണ്: അബുബക്കർ رَضِيَ اللَّهُ عَنْهُ എന്നെ അധിക്ഷേപിച്ചു സംസാരിച്ചു എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം തന്റെ കൈകൊണ്ട് എൻ്റെ ഊരക്ക് കുത്താൻ തുടങ്ങി. എൻ്റെ തുട മേൽ അല്ലാഹുവിൻ്റെ റസൂലിൻ്റെ ശിരസ്സുണ്ടായതുകൊണ്ട് മാത്രമാണ് ഞാൻ ഇളകാതിരുന്നത്.

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നപ്പോൾ എഴുന്നേറ്റു. വെള്ളമുണ്ടായിരുന്നില്ല. തത്സമയം തയമ്മുമിൻ്റെ ആയത്ത് ഇറങ്ങി. അവരെല്ലാവരും തയമ്മും ചെയ്തു. അപ്പോൾ ഉസൈദുബ്‌നു ഹുദൈർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അബൂബക്കറിൻ്റെ കുടുംബമേ, ഇത് നിങ്ങൾക്കുള്ള ആദ്യ അനുഗ്രഹമല്ലല്ലോ. ആയിശാ رضى الله عنها പറയുന്നു: ഞാൻ യാത്ര ചെയ്‌തിരുന്ന ഒട്ടകത്തെ എഴുന്നേൽപിച്ചു തെളിച്ചപ്പോൾ അതിൻ്റെ ചുവട്ടിൽനിന്ന് ഞങ്ങൾക്ക് മാല ലഭിച്ചു. (ബുഖാരി:334)

നബി ﷺ ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാ൪ക്കോ അവരുടെ സമുദായത്തിനോ നല്‍കാത്തതും നബി ﷺ ക്കും ഈ ഉമ്മത്തിനും മാത്രം പ്രത്യേകമാക്കി നല്‍കുകയും ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളതില്‍ ഒന്ന് ‘തയമ്മും’ ആയിരുന്നു.

عَنْا جَابِرُ بْنُ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي ……….. وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക്‌ അല്ലാഹു നല്‍കിയിരിക്കുന്നു ………….. ഭൂമിയെ (സര്‍വ്വവും) എനിക്ക്‌ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക്‌ നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച്‌ അവന്‍ നമസ്കരിക്കട്ടെ …… (ബുഖാരി:335)

ഭൂമി ശുചീകരണ മാ൪ഗ്ഗമാക്കി അല്ലാഹു ഈ ഉമ്മത്തിന് നിശ്ചയിച്ചു കൊടുത്തു. അതായത്, നമസ്‌കാരങ്ങള്‍ക്ക് മുമ്പായി വുളൂഅ് ചെയ്യുവാനും കുളി അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ കുളിക്കുവാനും വെള്ളം ലഭിക്കാതിരിക്കുകയോ ലഭിച്ചാലും ഉപയോഗിക്കാന്‍ പറ്റാതിരികുകയോ ചെയ്യുന്ന സന്ദ൪ഭങ്ങളില്‍ ഭൂമിയെ ഉപയോഗപ്പെടുത്തി (തയമ്മും ചെയ്ത്) ശുദ്ധിവരുത്തുവാന്‍ അല്ലാഹു അനുവദിച്ചു.

عَنْ عِمْرَانُ بْنُ حُصَيْنٍ الْخُزَاعِيُّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً مُعْتَزِلاً لَمْ يُصَلِّ فِي الْقَوْمِ فَقَالَ ‏”‏ يَا فُلاَنُ مَا مَنَعَكَ أَنْ تُصَلِّيَ فِي الْقَوْمِ ‏”‏‏.‏ فَقَالَ يَا رَسُولَ اللَّهِ، أَصَابَتْنِي جَنَابَةٌ وَلاَ مَاءَ‏.‏ قَالَ ‏”‏ عَلَيْكَ بِالصَّعِيدِ فَإِنَّهُ يَكْفِيكَ ‏”‏‏.‏

ഇംറാനുബ്നു ഹുസൈന്‍(റ) പറയുന്നു: ജനങ്ങളോപ്പം നമസ്കരിക്കാതെ മാറി നില്‍ക്കുന്ന ഒരു വ്യക്തിയെ നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു: ഹേ ഇന്നയാളേ, നിങ്ങള്‍ ജനങ്ങളോടൊപ്പം നമസ്കരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞതെന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ജനാബത്തുകാരനായിരക്കുന്നു, വെള്ളമില്ല. നബി ﷺ പറഞ്ഞു: നീ (ഭൂമിയുടെ) ഉപരിതലം അവലംബിക്കുകയേ വേണ്ടതുള്ളൂ, നിനക്ക് അത് മതിയാകുന്നതാണ്. (ബുഖാരി:348)

പണ്ഢിതന്‍മാ൪ക്കിടയില്‍ ഇജ്മാഅ് ഉള്ള വിഷയമാണ് തയമ്മും. (മുഗ്നി:1/310 – ശറഹു സ൪കശി:1/324 – ശറഹുല്‍ ഉംദ:1/411)

തയമ്മും അനുവദനീയമാകുന്നത്

താഴെ പറയുന്ന കാരണങ്ങളുണ്ടെങ്കില്‍ യാത്രക്കാരനും അല്ലാത്തവനും ചെറിയ അശുദ്ധിക്കും വലിയ അശുദ്ധിക്കും തയമ്മും അനുവദനീയമാണ്.

1.വെള്ളം കിട്ടിയില്ലെങ്കില്‍

فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا

നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. (ഖു൪ആന്‍:5/6)

മേല്‍ വിവരിച്ച ഇംറാനുബ്നു ഹുസൈന്‍(റ) വിന്റെ ഹദീസും (ബുഖാരി:348) ഇതിന് തെളിവാണ്.

2. ശരീരത്തില്‍ മുറിവോ രോഗമോ ഉണ്ട്. വെള്ളം ഉപയോഗിച്ചാല്‍ രോഗം മൂ൪ച്ഛിക്കാനും ശമനം വൈകാനും സാധ്യതയുണ്ട്.

عَنْ جَابِرٍ، قَالَ خَرَجْنَا فِي سَفَرٍ فَأَصَابَ رَجُلاً مِنَّا حَجَرٌ فَشَجَّهُ فِي رَأْسِهِ ثُمَّ احْتَلَمَ فَسَأَلَ أَصْحَابَهُ فَقَالَ هَلْ تَجِدُونَ لِي رُخْصَةً فِي التَّيَمُّمِ فَقَالُوا مَا نَجِدُ لَكَ رُخْصَةً وَأَنْتَ تَقْدِرُ عَلَى الْمَاءِ فَاغْتَسَلَ فَمَاتَ فَلَمَّا قَدِمْنَا عَلَى النَّبِيِّ صلى الله عليه وسلم أُخْبِرَ بِذَلِكَ فَقَالَ ‏”‏ قَتَلُوهُ قَتَلَهُمُ اللَّهُ أَلاَّ سَأَلُوا إِذْ لَمْ يَعْلَمُوا فَإِنَّمَا شِفَاءُ الْعِيِّ السُّؤَالُ إِنَّمَا كَانَ يَكْفِيهِ أَنْ يَتَيَمَّمَ

ജാബിര്‍ (റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഞങ്ങളിലൊരാളുടെ തലയില്‍ ഒരു കല്ലു തട്ടി മുറിപ്പെടുകയുണ്ടായി. അനന്തരം അദ്ദേഹത്തിന് സ്വപ്‌ന സ്ഖലനമുണ്ടായി. അപ്പോള്‍ അദ്ദേഹം തനിക്ക് തയമ്മും ചെയ്യാന്‍ വല്ല ഇളവുമുണ്ടോ എന്ന് തന്റെ കൂട്ടുകാരോട് അന്വേഷിച്ചു. വെള്ളമുപയോഗിക്കാന്‍ സാധിക്കുന്ന സ്ഥിതിക്ക് താങ്കള്‍ക്ക് യാതൊരിളവും ഞങ്ങള്‍ കാണുന്നില്ല എന്നായിരുന്നു അവരുടെ മുപടി. അതനുസരിച്ച് അദ്ദേഹം കുളിക്കുകയും അതു കാരണം മരണപ്പെടുകയുമുണ്ടായി. ഞങ്ങള്‍ നബി ﷺ യുടെ അടുത്ത് ചെന്ന് ഈ വിവരമറിയിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘അയാളെ അവര്‍ കൊന്നു! അവര്‍ക്ക് അല്ലാഹുവിന്റെ ശാപം! തങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ക്ക് അന്വേഷിക്കരുതായിരുന്നോ? അന്വേഷണമാണ് അജ്ഞതക്കുള്ള മരുന്ന്. അയാള്‍ക്ക് തയമ്മും ചെയ്താല്‍ മതിയായിരുന്നു. (അബൂദാവൂദ് : 336)

3.വെള്ളം ശക്തമായ തണുപ്പുള്ളതാണ്. ഉപയോഗിച്ചാല്‍ അപകട സാധ്യതയുണ്ട്. ചൂടാക്കിയോ മറ്റോ വെള്ളത്തിന്റെ തണുപ്പ് കുറക്കാന്‍ കഴിയുന്നില്ല.

عَنْ عَمْرِو بْنِ الْعَاصِ، قَالَ احْتَلَمْتُ فِي لَيْلَةٍ بَارِدَةٍ فِي غَزْوَةِ ذَاتِ السَّلاَسِلِ فَأَشْفَقْتُ إِنِ اغْتَسَلْتُ أَنْ أَهْلِكَ فَتَيَمَّمْتُ ثُمَّ صَلَّيْتُ بِأَصْحَابِي الصُّبْحَ فَذَكَرُوا ذَلِكَ لِلنَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ يَا عَمْرُو صَلَّيْتَ بِأَصْحَابِكَ وَأَنْتَ جُنُبٌ ‏”‏ ‏.‏ فَأَخْبَرْتُهُ بِالَّذِي مَنَعَنِي مِنَ الاِغْتِسَالِ وَقُلْتُ إِنِّي سَمِعْتُ اللَّهَ يَقُولُ ‏{‏ وَلاَ تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‏}‏ فَضَحِكَ رَسُولُ اللَّهِ صلى الله عليه وسلم وَلَمْ يَقُلْ شَيْئًا ‏.‏

അംറുബ്‌നുല്‍ ആസ്വ് (റ) പറയുന്നു: ദാത്തുസ്സലാസില്‍ യുദ്ധത്തിനു നിയുക്തനായിരുന്ന അവസരത്തില്‍ കഠിന തണുപ്പുള്ള ഒരു രാത്രി എനിക്ക് സ്വപ്‌നസ്ഖലനമുണ്ടായി. കുളിച്ചാല്‍ മരിക്കുമെന്നു പോലും ഞാന്‍ ഭയപ്പെട്ടു. അങ്ങനെ ഞാന്‍ തയമ്മും ചെയ്ത് കൂട്ടുകാര്‍ക്ക് ഇമാമായി സ്വുബ്ഹ് നമസ്‌കരിച്ചു. ഞങ്ങള്‍ നബി ﷺ യുടെ സന്നിധിയില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ നബി ﷺ യോട് സംഭവം പറഞ്ഞു. തദവസരം അവിടുന്ന് ചോദിച്ചു: ‘ഓ അംറ്, ജനാബത്തുകാരനായിരിക്കെ നീ കൂട്ടുകാര്‍ക്ക് ഇമാമായി നമസ്‌കരിച്ചു അല്ലേ?’ ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളെതന്നെ കൊലപ്പെടുത്തരുത്. അല്ലാഹു നിങ്ങളോട് വലിയ ദയയുള്ളവനാകുന്നു എന്നുള്ള അല്ലാഹുവിന്റെ വാക്യം ഞാന്‍ ഓര്‍മിച്ചു. അങ്ങനെ തയമ്മും ചെയ്തു നമസ്കരിച്ചു.’ ഇത് കേട്ടപ്പോള്‍ നബി ﷺ പുഞ്ചിരിച്ചു ഒന്നും പറഞ്ഞില്ല (അബൂദാവൂദ്: 334).

അംറുബ്‌നുല്‍ ആസ്വ് (റ) വിന്റെ മറുപടി കേട്ടപ്പോള്‍ നബി ﷺ ഒന്നും പറയാതെ പുഞ്ചിരിച്ചുവല്ലോ. ഇതില്‍ മൗനാനുവാദമുണ്ട്. നബി ﷺ യുടെ മൗനാനുവാദം ദീനില്‍ പ്രമാണമാണ്.

4. ദാഹം ഭയന്നാല്‍ വെള്ളം സൂക്ഷിച്ച് വെക്കുകയും തയമ്മും ചെയ്യുകയും ചെയ്യാം. യാത്രക്കാരന്റെ കൈയ്യില്‍ വെള്ളമുണ്ട്. പക്ഷേ, അത് ഉപയോഗിച്ചാല്‍ പിന്നീട് കുടിക്കാന്‍ വെള്ളമില്ലാതായി തീരുമെന്ന് ഭയമുണ്ടെങ്കില്‍ വെള്ളം സൂക്ഷിച്ചുവെച്ച് തയമ്മും ചെയ്യാം എന്ന് പണ്ഢിതര്‍ ഇജ്മാഅ് രേഖപ്പെടുത്തിയിരിക്കുന്നു. (മുഗ്നി:1/343-ശറഹുല്‍ ഉംദ:1/428)

عن علي رضي الله عنه في الرجل يكون في السفر فتصيبه الجنابة ومعه الماء القليل يخاف أن يعطش قال يتيمم ولا يغتسل.

യാത്രക്കാരനായ ഒരാള്‍ക്ക് ജനാബത്ത് ബാധിച്ചു. അയാളുടെ പക്കല്‍ അല്‍പ്പം വെള്ളമേയുള്ളൂ. അത് ഉപയോഗിച്ചാല്‍ തനിക്ക് ദാഹിക്കുമെന്ന് അയാള്‍ ഭയക്കുന്നു. ഈ അവസ്ഥയില്‍ അയാള്‍ എന്തുചെയ്യണമെന്ന് അലി (റ) ചോദിക്കപ്പെട്ടപ്പോള്‍ അലി(റ) പറഞ്ഞു: അയാള്‍ തയമ്മും ചെയ്താല്‍ മതി, കുളിക്കേണ്ടതില്ല. (ദാറഖുത്വനി)

5. വെള്ളം ഉണ്ട്. എന്നാല്‍ വുളൂഇനോ കുളിക്കോ അത് തികയില്ല. അപ്പോള്‍ ഉള്ള വെള്ളം കൊണ്ട് വുളൂഅ് എടുക്കുക. വുളൂഅ് പൂ൪ത്തിയാകാത്ത ഭാഗത്തിന് വേണ്ടി തയമ്മും ചെയ്യുക.

فَاتَّقُوا اللَّـه مَااسْتَطَعْتُمْ

അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ (ഖു൪ആന്‌: 64/16)

إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ

നബി ﷺ പറഞ്ഞു:ഞാന്‍ നിങ്ങളോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ അതില്‍ നിന്ന് നിങ്ങളാല്‍ കഴിയുന്നത് നിങ്ങള്‍ ചെയ്യുക. (ബുഖാരി:7288)

വുളൂഇന് പകരം തയമ്മും ചെയ്യുന്നതുപോലെ തന്നെയാണ് വുളൂഅ് പൂ൪ത്തിയാകാത്ത ഭാഗത്തിന് വേണ്ടിയും തയമ്മും ചെയ്യുക.

6.വ്യക്തിക്കും വെള്ളത്തിനും ഇടക്ക് ശത്രുവോ തീയോ കള്ളന്‍മാരോ ഉണ്ട്. അങ്ങനെ സ്വന്തം ശരീരത്തിന്റെ കാര്യത്തിലോ അഭിമാനത്തിന്റെ കാര്യത്തിലോ ഭയപ്പെടുന്നു. അല്ലെങ്കില്‍ വെള്ളത്തിന്റെ അടുത്തേക്ക് ചലിക്കാന്‍ കഴിയാത്ത വിധം രോഗിയാണ്. സഹായിക്കാന്‍ ആരുമില്ല. എങ്കില്‍ ഇത്തരം ആളുകളും വെള്ളം ഇല്ലാത്തവരെ പോലെയാണ്. (മുഗ്നി:1/315,316 – ശറഹുല്‍ ഉംദ:1/430)

തയമ്മുമിന്റെ രൂപം

1.നിയ്യത്ത്

ഏത് അശുദ്ധിയെ നീക്കാനാണോ തയമ്മും ചെയ്യുന്നത് അത് മനസ്സില്‍ കരുതുക.

2. بسم الله (ബിസ്മില്ലാഹ് – അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറയുക
3.വിരലുകള്‍ നിവ൪ത്തി പിടിച്ച് ഉള്ളം കൈകള്‍ കൊണ്ട് ശുദ്ധിയുള്ള മണ്ണില്‍ ഒരു തവണ അടിക്കുകയും ഉള്ളം കൈകള്‍ കൊണ്ട് മുഖം തടവുകയും പിന്നീട് മുന്‍കൈകളുടെ പുറം ഭാഗം തടവുകയും ചെയ്യുക. അതായത് ആദ്യം ഇടത്തേ ഉള്ളംകൈ കൊണ്ട് വലത്തേ മുന്‍കൈയ്യിന്റെ പുറം ഭാഗവും പിന്നെ വലത്തേ ഉള്ളംകൈ കൊണ്ട് ഇടത്തേ മുന്‍കൈയ്യിന്റെ പുറം ഭാഗവും തടവുക. വിരലറ്റം മുതല്‍ മണികണ്ഠം ഉള്‍പ്പടെ തടവുക.

قَالَ عَمَّارٍ: بَعَثَنِي رَسُولُ اللَّهِ صلى الله عليه وسلم فِي حَاجَةٍ فَأَجْنَبْتُ فَلَمْ أَجِدِ الْمَاءَ فَتَمَرَّغْتُ فِي الصَّعِيدِ كَمَا تَمَرَّغُ الدَّابَّةُ ثُمَّ أَتَيْتُ النَّبِيَّ صلى الله عليه وسلم فَذَكَرْتُ ذَلِكَ لَهُ فَقَالَ ‏”‏ إِنَّمَا كَانَ يَكْفِيكَ أَنْ تَقُولَ بِيَدَيْكَ هَكَذَا ‏”‏ ‏.‏ ثُمَّ ضَرَبَ بِيَدَيْهِ الأَرْضَ ضَرْبَةً وَاحِدَةً ثُمَّ مَسَحَ الشِّمَالَ عَلَى الْيَمِينِ وَظَاهِرَ كَفَّيْهِ وَوَجْهَهُ ‏.‏

അമ്മാ൪(റ) പറയുന്നു:ഒരു കാര്യം നിറവേറ്റുന്നതിന് വേണ്ടി നബി ﷺ എന്നെ ഒരു സ്ഥലത്തേക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാന്‍ വലിയ അശുദ്ധിയുള്ളവനായി. എനിക്ക് വെള്ളം ലഭിച്ചിരുന്നില്ല. മൃഗങ്ങള്‍ മണ്ണില്‍ കിടന്ന് പുരളുന്നതുപോലെ ഞാന്‍ മണ്ണില്‍ കിടന്നു പുരണ്ടു. പിന്നീട് നബി ﷺ യുടെ അടുക്കല്‍ ചെന്ന് ഇക്കാര്യം അദ്ദേഹം അറിയിച്ചു. നബി ﷺ പറഞ്ഞു: നിനക്ക് നിന്റെ കൈകള്‍ കൊണ്ട് ഇപ്രകാരം ചെയ്താല്‍ മതിയായിരുന്നു. അങ്ങനെ നബി ﷺ തന്റെ ഇരു കൈപ്പടങ്ങളും നിലത്ത് അടിക്കുകയും പിന്നീട് അവ കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു. (മുസ്ലിം:368)

فَضَرَبَ النَّبِيُّ صلى الله عليه وسلم بِكَفَّيْهِ الأَرْضَ، وَنَفَخَ فِيهِمَا ثُمَّ مَسَحَ بِهِمَا وَجْهَهُ وَكَفَّيْهِ

അങ്ങനെ നബി ﷺ തന്റെ ഇരു കൈപ്പടങ്ങളും നിലത്ത് അടിക്കുകയും അതില്‍ ഊതുകയും പിന്നീട് അവ കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു. (ബുഖാരി:338)

ഇരു കൈപ്പടങ്ങളും നിലത്ത് അടിക്കുമ്പോള്‍ കൈയ്യില്‍ പൊടി ഉണ്ടെങ്കില്‍ മാത്രം ഊതിയാല്‍ മതിയെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുണ്ട്.

മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്:

يا عمار إنما كان يكفيك أن تضرب بكفيك في التراب ثم تنفخ فيهما ثم تمسح بهما وجهك وكفيك إلى الرسغين

ഹേ അമ്മാ൪, നീ നിന്റെ കൈകള്‍ കൊണ്ട്മണ്ണില്‍ അടിക്കുകയും ശേഷം അതില്‍ ഊതുകയും ശേഷം അവ കൊണ്ട് നിന്റെ മുഖവും മണികണ്ഠം വരെ നിന്റെ കൈപ്പടങ്ങളും തടവുകയും ചെയ്താല്‍ മതിയായിരുന്നു. (ദാറഖുത്വനി)

തയമ്മും മുറിയുന്ന കാര്യങ്ങള്‍

1.വുളൂഅ് മുറിയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ഉണ്ടാകല്‍
2.വെള്ളം ലഭിക്കാത്തയാള്‍ക്ക് അത് ലഭിക്കല്‍
3.വെള്ളം ഉപയോഗിക്കാന്‍ ഉണ്ടായിരുന്ന തടസ്സം നീങ്ങല്‍

തയമ്മും ചെയ്ത ശേഷം നമസ്കരിക്കുന്നതിന് മുമ്പ് വെള്ളം ലഭിച്ചാല്‍ വീണ്ടും വുളൂഅ് ചെയ്യേണ്ടതുണ്ടോ?

തയമ്മും ചെയ്ത ശേഷം നമസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വെള്ളം ലഭിക്കുകയോ വെള്ളം ഉപയോഗിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം നീങ്ങുകയോ ചെയ്താല്‍ അയാളുടെ തയമ്മും മുറിയുന്നതാണ്. ഈ അവസ്ഥയില്‍ വുളൂഅ് ചെയ്ത് നമസ്കരിക്കണം.

فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا

നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. (ഖു൪ആന്‍:4/43)

عَنْ أَبِي ذَرٍّ،قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ الصَّعِيدُ الطَّيِّبُ وَضُوءُ الْمُسْلِمِ وَلَوْ إِلَى عَشْرِ سِنِينَ فَإِذَا وَجَدْتَ الْمَاءَ فَأَمِسَّهُ جِلْدَكَ فَإِنَّ ذَلِكَ خَيْرٌ

നബി ﷺ പറഞ്ഞു: ശുദ്ധമായ മണ്ണ് മുസ്‌ലിമിന്റെ ശുദ്ധീകരണോപാധിയാണ്. പത്ത് വര്‍ഷത്തേക്ക് വെള്ളം കിട്ടിയില്ലെങ്കിലും. എന്നാല്‍ നിനക്ക് വെള്ളം ലഭിച്ചാല്‍ അതുകൊണ്ട് നിന്റെ തൊലി നനക്കുക. തീ൪ച്ചയായും അതാണ് ഉത്തമം (അബൂദാവൂദ്: 332)

തയമ്മും ചെയ്ത ശേഷം നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് വെള്ളം ലഭിച്ചാല്‍ വീണ്ടും വുളൂഅ് ചെയ്യേണ്ടതുണ്ടോ?

ഇത്തരം സാഹചര്യങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാം. തയമ്മും ചെയ്ത നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ വെള്ളം ലഭിച്ചതായി അറിയുന്നു. ആരെങ്കിലും വിളിച്ച് പറയുകയോ മറ്റോ ചിലപ്പോള്‍ നമസ്കാരത്തില്‍ തന്നെ അത് അറിയാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ തയമ്മും മുറിയുമോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

(ഒന്ന്) ഒരവസ്ഥയിലും തയമ്മും നിഷ്ഫലമാകുകയില്ല. കാരണം നമസ്കാരം ആരംഭിച്ചത് മതം അനുവദിച്ച കാര്യം കൊണ്ടാണെന്നതിനാല്‍ തെളിവില്ലാതെ അസാധുവാണെന്ന് പറയാന്‍ പാടില്ല.

(രണ്ട്) നമസ്കരിക്കുന്നതിനിടയില്‍ വെള്ളം കണ്ടാല്‍ തയമ്മും ബാത്വിലാകും. ഈ വീക്ഷണക്കാരുടെ തെളിവ് കാണുക:

فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا

നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. (ഖു൪ആന്‍:4/43)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ الصَّعِيدُ الطَّيِّبُ وَضُوءُ الْمُسْلِمِ وَلَوْ إِلَى عَشْرِ سِنِينَ فَإِذَا وَجَدْتَ الْمَاءَ فَأَمِسَّهُ جِلْدَكَ فَإِنَّ ذَلِكَ خَيْرٌ

നബി ﷺ പറഞ്ഞു: ശുദ്ധമായ മണ്ണ് മുസ്‌ലിമിന്റെ ശുദ്ധീകരണോപാധിയാണ്. പത്ത് വര്‍ഷത്തേക്ക് വെള്ളം കിട്ടിയില്ലെങ്കിലും. എന്നാല്‍ നിനക്ക് വെള്ളം ലഭിച്ചാല്‍ അതുകൊണ്ട് നിന്റെ തൊലി നനക്കുക. തീ൪ച്ചയായും അതാണ് ഉത്തമം (അബൂദാവൂദ്: 332)

ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു: വെള്ളത്തിന് പകരമായിട്ടാണല്ലോ തയമ്മും ചെയ്യാന്‍ നി൪ദ്ദേശിക്കുന്നത്. അപ്പോള്‍ വെള്ളം ലഭ്യമായാല്‍ വുളൂഅ് ചെയ്ത് നമസ്കാരം പുനരാരംഭിക്കണം എന്ന അഭിപ്രായമാണ് എനിക്ക് ശരിയായി തോന്നുന്നത്.

ഒരാള്‍ തയമ്മും ചെയ്ത് നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം വെള്ളം ലഭിച്ചു. അല്ലെങ്കില്‍ നമസ്കാരശേഷം തയമ്മും അനുവദനീയമായ കാരണം നിങ്ങിപ്പോയി. സമയം ബാക്കിയുണ്ട്. ആ നമസ്കാരം മടക്കി നമസ്കരിക്കേണ്ടതുണ്ടോ?

മടക്കി നമസ്കരിക്കേണ്ടതില്ല. അതിനുള്ള തെളിവ് കാണുക:

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَجُلاَنِ فِي سَفَرٍ فَحَضَرَتِ الصَّلاَةُ وَلَيْسَ مَعَهُمَا مَاءٌ فَتَيَمَّمَا صَعِيدًا طَيِّبًا فَصَلَّيَا ثُمَّ وَجَدَا الْمَاءَ فِي الْوَقْتِ فَأَعَادَ أَحَدُهُمَا الصَّلاَةَ وَالْوُضُوءَ وَلَمْ يُعِدِ الآخَرُ ثُمَّ أَتَيَا رَسُولَ اللَّهِ صلى الله عليه وسلم فَذَكَرَا ذَلِكَ لَهُ فَقَالَ لِلَّذِي لَمْ يُعِدْ ‏”‏ أَصَبْتَ السُّنَّةَ وَأَجْزَأَتْكَ صَلاَتُكَ ‏”‏ ‏.‏ وَقَالَ لِلَّذِي تَوَضَّأَ وَأَعَادَ ‏”‏ لَكَ الأَجْرُ مَرَّتَيْنِ ‏”‏ ‏.‏

അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: രണ്ടാളുകള്‍ ഒരു യാത്ര പുറപ്പെട്ടു. അങ്ങനെ നമസ്കാര സമയമായി. അവരുടെ അടുക്കല്‍ വെള്ളം ഇല്ലായിരുന്നു. അപ്പോള്‍ അവ൪ ശുദ്ധമായ ഭൂതലത്തില്‍ തയമ്മും ചെയ്യുകയും നമസ്കരിക്കുകയും ചെയ്തു. പിന്നീട് അതേ നമസ്കാരത്തിന്റെ സമയത്തുതന്നെ അവ൪ക്ക് വെള്ളം ലഭിച്ചു. അങ്ങനെ അവരില്‍ ഒരാള്‍ വുളൂഅ് ചെയ്യുകയും വീണ്ടും നമസ്കരിക്കുകയും ചെയ്തു. മറ്റേയാളാകട്ടെ, അത് ആവ൪ത്തിച്ചില്ല. ശേഷം അവ൪ നബി ﷺ യുടെ അടുക്കല്‍ ചെല്ലുകയും അക്കാര്യം അറിയിക്കുകയും ചെയ്തു. നമസ്കാരം മടക്കിയിട്ടില്ലാത്ത ആളോട് അപ്പോള്‍ നബി ﷺ പറഞ്ഞു: നീ സുന്നത്ത് അനുസരിച്ച് പ്രവ൪ത്തിച്ചു. രണ്ടാമതും വുളൂഅ് ചെയ്ത് നമസ്കരിച്ച ആളോട് നബി ﷺ പറഞ്ഞു: താങ്കള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. (അബൂദാവൂദ് : 338 – സ്വഹീഹ് അല്‍ബാനി)

ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു: ഇനി ഒരാള്‍ മടക്കി നമസ്കരിച്ച് ഞാന്‍ രണ്ട് പ്രതിഫലം ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞാല്‍ അതിന് മതിയായ രേഖയില്ല. കാരണം മടക്കി നമസ്കരിച്ചവന്‍ സുന്നത്ത് അറിയാത്തവനായിരുന്നു.

വലിയ അശുദ്ധിയില്‍ നിന്നും തയമ്മും ചെയ്ത് ശുദ്ധിയായി നമസ്കരിച്ചയാള്‍ വെള്ളം ലഭിക്കുമ്പോള്‍ കുളിക്കണം

വലിയ അശുദ്ധിയില്‍ നിന്നും തയമ്മും ചെയ്ത് ശുദ്ധിയായി നമസ്കരിച്ചയാള്‍, നമസ്കാര ശേഷം വെള്ളം ലഭിക്കുമ്പോള്‍ അയാള്‍ വീണ്ടും വുളൂഅ് ചെയ്ത് നമസ്കരിക്കേണ്ടതില്ല. എന്നാല്‍ വെള്ളം ലഭിക്കുന്നതോടെ അല്ലെങ്കില്‍ വെള്ളം ഉപയോഗിക്കുന്നതിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങുന്നതോടെ തന്റെ വലിയ അശുദ്ധിയില്‍ നിന്നുള്ള ശുദ്ധിക്കായി അയാള്‍ കുളിക്കണം.

ഇംറാനുബ്നു ഹുസൈന്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍, ജനാബത്തുകാരനായതിനാല്‍ വെള്ളമില്ലാത്ത കാരണത്താല്‍ മാറിനിന്ന വ്യക്തിയോട് തയമ്മും ചെയ്ത് നമസ്കരിക്കുവാന്‍ നബി ﷺ നി൪ദ്ദേശിച്ച സംഭവം മേല്‍ വിവരിച്ചിട്ടുണ്ട്. (ബുഖാരി:344,348 കാണുക). അങ്ങനെ അയാള്‍ തയമ്മും ചെയ്ത് നമസ്കരിച്ചു. ഇംറാന്‍(റ) പറയുന്നു: അവ൪ക്ക് വെള്ളം കിട്ടിയപ്പോള്‍ ജനാബത്ത് ബാധിച്ചിരുന്ന ആള്‍ക്ക് നബി ﷺ ഒരു പാത്രം വെള്ളം കൊടുത്തു. അദ്ദേഹം പറഞ്ഞു:

اذْهَبْ، فَأَفْرِغْهُ عَلَيْكَ

പോയി ഇതുകൊണ്ട് ശരീരത്തില്‍ ഒഴിക്കുക (കുളിച്ചുകൊള്ളുക) (ബുഖാരി:344)

തയമ്മും ചെയ്യുന്നതിന് മണ്ണ് തന്നെ വേണം എന്നുണ്ടോ ?

തയമ്മും ചെയ്യുന്നതിന് മണ്ണ് തന്നെ വേണം എന്ന നിബന്ധന ഖു൪ആനിലോ സുന്നത്തിലോ വന്നിട്ടില്ല. ‘ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക’ എന്നാണ് ഖു൪ആനിന്റെ പരാമ൪ശം.

فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا

നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. (ഖു൪ആന്‍:4/43)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഈ പദത്തിന്റെ (صَعِيد – സ്വഈദ്) അര്‍ഥത്തെ ആസ്പദമാക്കി തയമ്മുമിന് ഏതെല്ലാം വസ്തുക്കളെ ഉപയോഗപ്പെടുത്താമെന്നുള്ളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് കേവലം സ്വാഭാവികവുമാണ്. മണ്ണ് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇമാം ശാഫിഈ, ഇമാം അഹ്മദ് (റ) മുതലായവരും, മണ്ണും മണ്ണോട് ബന്ധപ്പെടുന്ന മണല്‍, കല്‍ചുണ്ണാമ്പ് മുതലായവയും ഉപയോഗിക്കാമെന്ന് ഇമാം അബൂഹനീഫ(റ) മുതലായവരും, അവയും അവക്ക് പുറമെ സസ്യങ്ങളും പാറകളും അടക്കം ഭൂമുഖത്തുള്ള ഏത് വസ്തുക്കളും ആവാമെന്ന് ഇമാം മാലിക്(റ) മുതലായവരും മനസ്സിലാക്കിയിരിക്കുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ ചിലപ്പോഴെല്ലാം صَعِيد എന്ന വാക്കുതന്നെ ഹദീഥുകളില്‍ ഉപയോഗിക്കപ്പെട്ടുകാണാം. എങ്കിലും ചിലപ്പോള്‍ تُرَاب، تربة (മണ്ണ്) എന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.

ഹുദൈഫത്തുബ്‌നുല്‍ യമാനി (റ)വില്‍ നിന്നു മുസ്‌ലിം (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: റസൂല്‍ ﷺ പറഞ്ഞു:

فُضِّلْنَا عَلَى النَّاسِ بِثَلاَثٍ جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلاَئِكَةِ وَجُعِلَتْ لَنَا الأَرْضُ كُلُّهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ الْمَاءَ ‏”

മൂന്നു കാര്യം കൊണ്ട് മറ്റു മനുഷ്യരെക്കാള്‍ നമുക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരത്തിലെ) അണികള്‍ മലക്കുകളുടെ അണി കളെപ്പോലെ ആക്കപ്പെട്ടിരിക്കുന്നു; നമുക്ക് ഭൂമി മുഴുവനും പള്ളി (നമസ്‌കരിക്കുവാനുള്ള സ്ഥലം) ആക്കപ്പെട്ടിരിക്കുന്നു; വെള്ളം കിട്ടിയില്ലെങ്കില്‍ അതിലെ മണ്ണ് നമുക്ക് ശുദ്ധി ചെയ്‌വാനുള്ളതും ആക്കപ്പെട്ടിരിക്കുന്നു. (മു.സ്ലിം)

ഈ ഹദീഥിന്‍റെ ചില രിവായത്തില്‍ تُرَاب എന്നും, ചിലതില്‍ تربة എന്നും കാണാം. രണ്ടായാലും മണ്ണ് എന്നുതന്നെ അര്‍ഥം. കൂടാതെ, വേറെ ചില ഹദീഥുകളിലും ഈ വാക്ക് കാണാം. ശാഫിഈ, അഹ്മദ് (റ) മുതലായവരുടെ തെളിവ് ഈ ഹദീഥുകളാണ്. ചുരുക്കത്തില്‍, മണ്ണല്ലാത്ത വസ്തുക്കളെക്കൊണ്ട് തയമ്മും ചെയ്താല്‍ ശരിയാകുകയില്ലെന്ന് തീര്‍ത്തു പറയുക സാധ്യമല്ലെങ്കിലും, മണ്ണുകൊണ്ടായിരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നുള്ളതില്‍ സംശയമില്ല. മണ്ണ് പൊടിയുള്ളതായിരിക്കുന്നത് നല്ലതാണെന്ന് കൂടി ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/43 ന്റെ വിശദീകരണം)

قال الشيخ ابن عثيمين رحمه الله:أنه لا يختص التيمم بالتراب، بل بكل ما تصاعد على وجه الأرض

ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു:തയമ്മും മണ്ണ് കൊണ്ടുതന്നെയാവണം എന്നത് ശരിയല്ല, എന്നാല്‍ ഭൂമിയില്‍ നിന്നുണ്ടായിട്ടുള്ളതില്‍ നിന്നൊക്കെ തയമ്മും ചെയ്യാവുന്നതാണ്.

മണ്ണ് ലഭിക്കാത്ത രോഗിക്ക് ചുമര്, വിരിപ്പ് എന്നിവയില്‍ തയമ്മും ചെയ്യാമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി കാണുക:

الجدار من الصعيد الطيب، فإذا كان الجدار مبنيا من الصعيد، سواء كان حجرًا أو كان مدرًا -لبنا من الطين- ، فإنه يجوز التيمم عليه، أما إذا كان الجدار مكسوًا بالأخشاب أو (بالبوية) فهذا إن كان عليه تراب -غبار- فإنه يتيمم به ولا حرج، ويكون كالذي يتيمم على الأرض، لأن التراب من مادة الأرض، أما إذا لم يكن عليه تراب، فإنه ليس من الصعيد في شيء، فلا يتيمم عليه. وبالنسبة للفرش نقول: إن كان فيها غبار فليتيمم عليها، وإلا فلا يتيمم عليها؛ لأنها ليست من الصعيد.

ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു: ചുമര് ശുദ്ധമായ ഭൂമുഖത്തില്‍ (الصعيد الطيب) പെട്ടതുതന്നെയാണ്. അത് ഭൂമിയില്‍ നിന്നുള്ള എന്തെങ്കിലും കൊണ്ട് – ഇഷ്ടികയോ കല്ലോ ആകട്ടെ – നി൪മ്മിച്ചിട്ടുള്ളതാണെങ്കില്‍, അതില്‍ അടിച്ചുകൊണ്ട് തയമ്മും ചെയ്യല്‍ അനുവദനീയമാണ്. ഇനി ചുമര് മരം കൊണ്ടുള്ളതാണെങ്കില്‍ (ചുമരിന്റെ മുകളില്‍ മരമാണ് ഉള്ളതെങ്കില്‍) അതില്‍ മണ്ണോ പൊടിയോ ഉണ്ടെങ്കില്‍ അതില്‍ അടിച്ചുകൊണ്ട് തയമ്മും ചെയ്യല്‍ അനുവദനീയമാണ്. അപ്പോള്‍ അത് ഭൂമിയില്‍ അടിക്കുന്നതുപോലെ തന്നെയാണ്. മണ്ണും പൊടിയുമൊക്കെ ഭൂമിയില്‍ നിന്നും വന്നിട്ടുള്ളതാണ്. എന്നാല്‍ അതില്‍ മണ്ണോ പൊടിയോ ഇല്ലെങ്കില്‍ അത് ഭൂമുഖത്തില്‍ നിന്നുള്ളതില്‍(الصعيد) പെട്ടതല്ല. അതുകൊണ്ട് തയമ്മും ചെയ്യല്‍ അനുവദനീയമല്ല. വിരിപ്പില്‍ പൊടിയുണ്ടെങ്കില്‍ തയമ്മും ചെയ്യാം. പൊടിയില്ലെങ്കില്‍ തയമ്മും ചെയ്യാന്‍ പാടില്ല. കാരണം അത് ഭൂമുഖത്തില്‍ നിന്നുള്ളതില്‍ (الصعيد) പെട്ടതല്ല.مجموع فتاوى الشيخ ابن عثيمين(11/240)

പോളിഷ് ചെയ്തതോ പെയിന്റടിച്ചതോ ആയ ചുമരാണെങ്കില്‍ അതില്‍ മണ്ണോ പൊടിയോ ഉണ്ടെങ്കില്‍ തയമ്മും ചെയ്യാമെന്നും ഇല്ലെങ്കില്‍ തയമ്മും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ഫത്വ നല്‍കിയിട്ടുള്ളതായി കാണാം.

ആശുപത്രിയിലുള്ള ഒരു രോഗിക്ക് വുളൂഅ് ചെയ്യാന്‍ സാധ്യമല്ല. അയാള്‍ കാ൪പ്പെറ്റിന് മേല്‍ തയമ്മും ചെയ്താല്‍ അയാളുടെ നമസ്കാരം ശരിയാകുമോ‍?

കഴിയുമെങ്കില്‍ രോഗി നമസ്കാരത്തിന് വുളൂഅ് എടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് അയാള്‍ക്ക് സാധ്യമായില്ലെങ്കില്‍, കഴിയുമെങ്കില്‍ പൊടിപടലങ്ങളുള്ള മണ്ണില്‍ തയമ്മും ചെയ്യണം. എന്നാല്‍ അപ്രകാരം മണ്ണ് കൊണ്ടുവരാനും സാധ്യമായില്ലെങ്കില്‍, തറയിലുള്ള മാ൪ബിളിലോ തന്റെ ബെഡിലോ പൊടിപടലങ്ങളുണ്ടെങ്കില്‍ അതിന്‍മേല്‍ തയമ്മും ചെയ്യണം. ഇനി അതിന്‍മേലും പൊടിയില്ലെങ്കില്‍ തനിക്ക് ഏറ്റവും അടുത്തുള്ള ഭൂമിയിലോ അല്ലെങ്കില്‍ ഭൂമിയിലേക്ക് ചേ൪ന്ന് നില്‍ക്കുന്നതിലോ തയമ്മും ചെയ്യണം. അല്ലാഹു പറയുന്നു: فَاتَّقُوا اللَّـه مَااسْتَطَعْتُمْ നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, ഒരു ആത്മാവും അതിന് സാധ്യമാകുന്നതല്ലാതെ ഏല്‍പ്പിക്കപ്പെടുകയില്ല. (الشيخ / عبد االله بن جربين فتاوى إسلامية لمجموعة من العلماء صفحة: ١ / ١٩٧ )

ബസിലും ട്രെയിനിലും ഫ്ലൈറ്റിലും മറ്റ് വാഹനത്തിലുമൊക്കെ യാത്ര ചെയ്യുന്നവരും ഇപ്രകാരമാണ് ശുദ്ധിയാകേണ്ടത്. ആദ്യം വെള്ളമുണ്ടൊയെന്ന് അന്വേഷിക്കണം. ട്രെയിനിലും ഫ്ലൈറ്റിലുമൊക്കെ വെള്ളം ലഭിക്കാന്‍ സാധ്യതയുണ്ട്. ബസ്സിലായാല്‍പോലും കൈവശമുള്ള വെള്ളം കൊണ്ട് വുളൂഅ് ചെയ്യാന്‍ കഴിഞ്ഞേക്കാം. വുളൂഅ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ തയമ്മും ചെയ്യുക. മണ്ണ് കൊണ്ട് തയമ്മും ചെയ്യുകയാണ് ശ്രേഷ്ടകരം. അത് ലഭ്യമല്ലെങ്കില്‍ പൊടിയുള്ള ഭാഗം കൊണ്ട് തയമ്മും ചെയ്യുക. മണ്ണും പൊടിയൊന്നും ഇല്ലാത്ത ഭാഗമാണുള്ളതെങ്കിലും തയമ്മും ചെയ്ത് നമസ്കരിക്കുക. അല്ലാഹു പറഞ്ഞതുപോലെ:

فَاتَّقُوا اللَّـه مَااسْتَطَعْتُمْ

അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ (ഖു൪ആന്‌: 64/16)

തയമ്മും ചെയ്തവന്‍ ആദ്യസമയത്താണോ അവസാന സമയത്താണോ നമസ്കരിക്കേണ്ടത് ?

രണ്ട് അവസ്ഥയില്‍ നമസ്കാരം പിന്തിപ്പിക്കലാണ് നല്ലത്.

(ഒന്ന്) വെള്ളം ലഭിക്കുമെന്നറിഞ്ഞാല്‍ പിന്തിപ്പിക്കലാണ് ശ്രേഷ്ഠം. എന്നാല്‍ ഇത് നി൪ബന്ധമല്ല.
(രണ്ട്) വെള്ളം ലഭിക്കാനുള്ള സാധ്യതക്ക് മുന്‍ഗണനയുണ്ടെങ്കില്‍ പിന്തിപ്പിക്കാം. എന്നാല്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ ആദ്യസമയത്ത് തയമ്മും ചെയ്ത് നമസ്കരിക്കലാണ് ഉത്തമം.

മൂന്ന് അവസ്ഥയില്‍ നമസ്കാരം മുന്തിക്കാവുന്നതാണ്.

(ഒന്ന്) വെള്ളം ലഭിക്കില്ലെന്ന് ഉറപ്പായാല്‍
(രണ്ട്) വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല
(മൂന്ന്) വെള്ളം ലഭിക്കുമെന്നോ ലഭിക്കുകയില്ലെന്നോ ഉറപ്പില്ലാത്ത സമയത്ത്. (ശൈഖ് ഇബ്നു ഉസൈമീന്‍)

 

 

kanzululoom.com

 

 

One Response

  1. ഒരു പാട് അന്വേഷിച്ചു തായമം വിശതീകരണം… അൽഹംദുലില്ലാഹ്….

Leave a Reply

Your email address will not be published. Required fields are marked *